
AI നിര്‍മ്മിത ഡീപ്പ്‌ഫേക്ക് പോര്‍ണോഗ്രാഫി വരുത്തിയ കൊറിയന്‍ പ്രതിസന്ധി
സാങ്കേതികവിദ്യകളുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതം എളുപ്പമാക്കുന്നതിനും സാംസ്‌കാരികമായ മുന്നേറ്റത്തിനും വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. ചക്രം മുതല്‍ കമ്പ്യൂട്ടര്‍ വരെ ഇതിനുദാഹരണമായി കാണാവുന്നതാണ്. എന്നാല്‍ മനുഷ്യരാശിക്ക് ഉപകാരപ്രദമാവേണ്ട സാങ്കേതികവിദ്യകള്‍ക്ക് ഒരു മറുപുറം കൂടിയുണ്ട്. യുദ്ധം, കൊലപാതകം, സാമ്പത്തിക തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങി എല്ലാത്തിലും സാങ്കേതികവിദ്യകളെ ഉപയോഗിച്ചതായി കാണാന്‍ പറ്റും. ഇന്റര്‍നെറ്റ് സര്‍വസാധാരണമായിരിക്കുന്ന ആധുനിക കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചു വരികയാണ്.
AI എന്ന സാങ്കേതികവിദ്യയുടെ ദ്രുതമായ വളര്‍ച്ചയ്ക്കാണ് ലോകം ഇന്ന് സാക്ഷിയാവുന്നത്. AI-യുടെ പ്രത്യേകതകള്‍ എന്തെന്നാല്‍ വളരെ അഭിഗാമ്യമായിട്ടുള്ളതും, എളുപ്പം ആര്‍ക്കും കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ പറ്റുമെന്നതാണ്. സാധാരണ ജനങ്ങള്‍ക്കിടയിലേക്കും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വലയങ്ങളിലേക്കും AI-ക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ AI-യെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ക്രമാതീഹമായ വര്‍ധനവുണ്ടായിട്ടുണ്ട്.REPRESENTATIVE IMAGE | PHOTO : WIKI COMMONS
വളരെ പെട്ടെന്ന് തന്നെ മെച്ചപ്പെടാന്‍ കഴിയുന്ന, ഓരോ നിമിഷവും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് AI. അത് നല്‍കുന്ന ഫലങ്ങളില്‍ പിഴവുകളുണ്ടെങ്കിലും അതൊരിക്കലും എല്ലാക്കാലത്തും അങ്ങനെയാവില്ല. ഓരോ നിമിഷവും വിവരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന AI, അതിവേഗത്തിലാണ് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് മുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വരെ വളരെ എളുപ്പം ആര്‍ക്കും AI-യെ ഉപയോഗപ്പെടുത്താനാവും. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയിട്ടുള്ള 2024ലെ ആഗോള അപായ റിപ്പോര്‍ട്ടില്‍, ചെറിയ കാലയളവില്‍ സൈബര്‍ അരക്ഷിതാവസ്ഥയും, വലിയ കാലയളവില്‍ AI-യുടെ ആപത്കരമായ പരിണിതഫലങ്ങളും അപായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ളത് അതിനാലാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദക്ഷിണ കൊറിയ നേരിടുന്ന ഡീപ്പ്‌ഫേക്ക് പോര്‍ണോഗ്രഫി പ്രതിസന്ധി.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സൗത്ത് കൊറിയയില്‍ നിന്നും പുറത്ത് വരുന്നത്. അഭിനേത്രികളുടെയും പോപ്പ് താരങ്ങളുടെയും മുതല്‍ സാധാരണക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വരെയുള്ള പോണ്‍ ചിത്രങ്ങളും വീഡിയോകളുമാണ് AI ഉപയോഗിച്ചുള്ള ഡീപ്പ്‌ഫേക്ക് വിദ്യയിലൂടെ പുറത്തിറങ്ങുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും. ഇതിനായി ഡീപ്പ്‌ഫേക്ക് വെബ്‌സൈറ്റുകളെയും ടെലിഗ്രാം ഗ്രൂപ്പുകളെയും ഉപയോഗപ്പെടുത്തുകയാണ്. വളരെ വേദനാജനകവും ഞെട്ടിക്കുന്നതുമായിട്ടുള്ള സത്യമെന്തെന്നാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന നല്ലൊരു വിഭാഗം കുട്ടികളാണ്. ഇരകളില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. പലപ്പോഴും സ്‌കൂളിലെയും കോളേജിലെയും സ്വന്തം സഹപാഠികളാവും ഈ കൃത്യത്തിന് പിന്നില്‍. REPRESENTATIVE IMAGE | PHOTO : PTI
വെബ്‌സൈറ്റില്‍ കേറി ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഡീപ്പ്‌ഫേക്കിലൂടെ AI മിനുട്ടുകള്‍ക്കുള്ളില്‍ നിര്‍മ്മിക്കുകയാണ്. ടെലിഗ്രാം ഗ്രൂപ്പുകളിലാവട്ടെ ബോട്ടുകളെ ഉപയോഗപ്പെടുത്തിയാണ് ഇത് നടത്തിവരുന്നത്. ബോട്ടിനെ ഉപയോഗിച്ച് ടെലഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ബോട്ട് ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ചെടുക്കും. ഇത്തരം ഗ്രൂപ്പുകളിലാവട്ടെ വളരെ കര്‍ശനമായ നിയമങ്ങളും നിബന്ധനകളുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഗ്രൂപ്പിലുള്ളവര്‍ കുറഞ്ഞത് നാല് പേരുടെയെങ്കിലും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നുമൊക്കെയുള്ള നിയമങ്ങളാണ് ഇത്തരം ഗ്രൂപ്പുകളില്‍ കാണപ്പെടുന്നത്. കൂടാതെ സ്ഥലം, സ്‌കൂള്‍ എന്നിങ്ങനെ ഗണം തിരിച്ച ഗ്രൂപ്പുകളും സജീവമാണ്. ചില പ്രത്യേക സ്ത്രീകളുടേയും കുട്ടികളുടേയും മാത്രം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയുള്ള ഗ്രൂപ്പുകള്‍ വരെ സജീവമാണ്.
വാര്‍ത്തകള്‍ പുറത്ത് വന്നതോടുകൂടി വലിയരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ദക്ഷിണ കൊറിയയില്‍ ഉയരുന്നത്. ഇതിന് മുന്നേയും ടെലിഗ്രാം മുഖേന സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കുറ്റകൃത്യം നടത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും ടെലിഗ്രാം എന്ന പ്ലാറ്റ്‌ഫോമിനെതിരെ കാര്യമായ നടപടികള്‍ ഒന്നും എടുക്കാത്തതില്‍ അന്നേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ടെലിഗ്രാം ഒരു പ്രധാനമാര്‍ഗമായി ഡീപ്പ്‌ഫേക്ക് ദൃശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച വിവരം പുറത്ത് വന്നതോട് കൂടെ സ്ത്രീകള്‍ തെരുവുകളില്‍ സര്‍ക്കാരിനെതിരെയും ടെലിഗ്രാമിനെതിരെയും ശക്തമായി പ്രതിഷേധിക്കുകയാണ്.
ദക്ഷിണ കൊറിയയുടെ ആവശ്യങ്ങള്‍ ടെലിഗ്രാം നിരാകരിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമായേക്കാവുമോ എന്ന ചിന്തയിലും ടെലിഗ്രാമിനെതിരെ കാര്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയില്ല. ടെലിഗ്രാം സ്ഥാപകന്‍ പാവേല്‍ ഡ്യൂറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത് സൗത്ത് കൊറിയന്‍ സര്‍ക്കാരിന് ടെലിഗ്രാമിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമാവും. ഇതിനായി ഫ്രഞ്ച് ഗവണ്‍മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ദക്ഷിണ കൊറിയ തയ്യാറാണ്.പാവേല്‍ ഡ്യൂറോവ് | PHOTO : WIKI COMMONS
AI മനുഷ്യരാശിക്ക് തന്നെ അപകടമായേക്കുമെന്നുള്ള ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നു. ഇത്തരം ആശങ്കകളെ ശരി വയ്ക്കുന്നതാണ് ഈ വാര്‍ത്ത. എക്‌സ് സിഇഒ ആയ ഇലോണ്‍ മസ്‌ക് ആദ്യമേ തന്നെ AI സാങ്കേതികവിദ്യക്കെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിലേത് വീഡിയോ അല്ലെങ്കില്‍ ചിത്രമാണ് ഒറിജിനല്‍, ഏതാണ് AI ഉണ്ടാക്കിയത് എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വളരെ സാധാരണവും ഒരുപാട് റീച് ലഭിക്കുന്നതുമായ വിഷയങ്ങള്‍ ആണ്. ഇതില്‍ പലപ്പോഴും AI ഉണ്ടാക്കിയ ദൃശ്യങ്ങള്‍ ആണ് ആളുകള്‍ ശരിയായ ദൃശ്യങ്ങള്‍ എന്ന് വിശ്വസിക്കുന്ന സ്ഥിതിയാണ് കാണപ്പെടുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലും AI-യെ കൃത്യമായി ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. നേതാക്കള്‍ സംസാരിക്കുന്ന ദൃശ്യങ്ങളും ശബ്ദവുമെല്ലാം AI ഉപയോഗിച്ച് നിർമ്മിച്ചെടുത്ത് പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. പലപ്പോഴും ഇതെല്ലാം ഫേക്ക് ആണെന്ന് ആളുകള്‍ അറിയുന്നില്ല, ചില സമയങ്ങളില്‍ ഫേക്ക് ആണെന്ന് അറിയുന്നതിന് മുന്നേ അതിന് ദൂരവ്യാപകമായിട്ടുള്ള ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കും. പ്രമുഖ ടെക് യൂട്യൂബേഴ്‌സ് ആയ മാര്‍കസ് ബ്രൗണ്‍ലീയും സാക്ക് നെല്‍സണുമെല്ലാം AI-യെക്കുറിച്ചുള്ള ആശങ്കകള്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി ജനങ്ങളോട് സംവദിക്കാറുണ്ട്.