TMJ
searchnav-menu
post-thumbnail

Outlook

ബൗദ്ധ പാതയിലെ ആശാന്‍

14 Sep 2023   |   5 min Read
ദീപ്തി കൃഷ്ണ ഡി
 
അനുപമ കൃപാനിധി യഖിലബാന്ധവന്‍ ശാക്യ 
ജിനദേവന്‍ ധര്‍മ്മരശ്മി ചൊരിയും നാളില്‍...
വ്യാളീമുഖം വെച്ച് തീര്‍ത്ത വളഞ്ഞ വാതിലിന്നക
താളിരുന്നാല്‍ കാണും ചെറുമതിലിന്നുള്ളില്‍ 
ചിന്നിയ പൂങ്കുലകളാം പാട്ടുതൊങ്ങല്‍ ചൂഴുമൊരു 
പൊന്നശോകം വിടര്‍ത്തിയ കൂട തന്‍ കീഴില്‍ - കരുണ

ന്ന് തുടങ്ങുന്ന കുമാരനാശാന്റെ 1923 ല്‍ രചിക്കപ്പെട്ട അവസാനത്തെ ഖണ്ഡകാവ്യത്തില്‍ നിന്ന് പിന്നിലേക്ക് നമുക്കൊരു യാത്ര പോകാം. അവിടെ കുമാരുവില്‍ നിന്ന് ആശാനിലേക്കുള്ള പരിണാമത്തെ വീക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും ബിസി 3-ാം നൂറ്റാണ്ടില്‍ കേരളത്തിന്റെ മണ്ണില്‍ എത്തപ്പെട്ട ബുദ്ധിസത്തിന്റെ തിരിച്ചു പിടിക്കലില്‍ ആശാന്‍ കവിതകളുടെ പ്രധാന്യം എത്രമാത്രം വലുതാണെന്ന്. ആശാനെ പറ്റി പറയുമ്പോള്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ ഗുരുവിനെ തൊടാതെ പോകാനാവില്ല. കായിക്കര എന്ന ചെറു ഗ്രാമത്തില്‍ നിന്ന് ഗുരു കണ്ടെത്തിയ മുത്തായിരുന്നു ആശാന്‍. വേദം പഠിച്ചാല്‍ നാവും തലയും അരിഞ്ഞുവീഴ്ത്തിയ കിരാതന്മാരായ വര്‍ണാശ്രമ പാരമ്പര്യത്തിലെ ഗുരുവിനെ അല്ല, മറിച്ച് കഴിവിനെ തിരിച്ചറിഞ്ഞ് തന്റെ ശിഷ്യ ഗണങ്ങളെ അവരുടേതായ ബഹുസ്വരതയില്‍ അംഗീകരിച്ചു അവരെ മുന്നോട്ട് നടത്തി കരുണയുടെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും ധര്‍മ്മത്തിന്റെയും മുല്യങ്ങളിലൂടെ സാമൂഹിക പരിവര്‍ത്തനം നടപ്പിലാക്കിയ ഗുരു ശ്രേഷ്ഠനായിരുന്നു ആശാന്റെ ഗുരു-ശ്രീ നാരായണ ഗുരു!

10-ാം നൂറ്റാണ്ടോടെ ബ്രാഹ്‌മണിക സനാതനികളുടെ ശ്രേണീകൃത ജാതീയ അടിമത്തം കേരളത്തിലെങ്ങും അഹിംസയുടെയും അനുകമ്പയുടെയും നീതിശാസ്ത്രം പഠിപ്പിച്ച ശ്രമണ പാരമ്പര്യത്തെ ദണ്ഡനീതിയിലുടെ ഉന്മൂലനം ചെയ്തു തുടങ്ങിയിരുന്നു എന്ന് പി സി അലക്‌സാണ്ടറെയും കെ സുഗതനെയും പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. അപരോന്മൂലനത്തിലൂടെ വളര്‍ന്ന ശങ്കരഹിന്ദുയിസത്തെ ജനായത്തപരമായി തിരുത്തിക്കൊണ്ടാണ് 'അവനവനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം' എന്ന് അനുകമ്പയുടെ ദര്‍ശനം ഗുരു തന്റെ ശിഷ്യ പരമ്പരയിലൂടെയും കര്‍മ്മ മണ്ഡലത്തിലൂടെയും കാട്ടിത്തന്നത്. ഇതിനു ബഹുജനങ്ങളുടെ തെന്നിന്ത്യന്‍-ദ്രാവിഡ-ബൗദ്ധ പാരമ്പര്യത്തിന്റെ തിരിച്ചു പിടിക്കല്‍ അനിവാര്യമായിരുന്നു എന്ന് ഗുരുവിനും അറിയാമായിരുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ഗുരുവിലും അദ്ദേഹത്തിന്റെ ശിഷ്യരിലും കാണാന്‍ സാധിക്കും. കുമാരനാശാന്റെ കാവ്യമണ്ഡലത്തിലും അതിന്റെ പ്രകരണങ്ങള്‍ ദൃശ്യമാണ്.

കുമാരനാശാൻ | PHOTO: WIKI COMMONS
1890 കളില്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം ആശാനെ, ഡോ. പല്പുവിന്റെ സംരക്ഷണയില്‍ ബാംഗ്ലൂരില്‍ ഉന്നത വിദ്യാഭ്യാസത്തിനയച്ചു. എന്നാല്‍ വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന ചാമരാജേന്ദ്ര കോളേജില്‍ ജാതിക്കോമരങ്ങളുടെ തിട്ടൂരം മൂലം അത് പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം മദ്രാസിലേക്ക് വരുകയും പിന്നീട് ഡോ. പല്പുവിന്റെ ഇടപെടലില്‍ കൊല്‍ക്കത്തയില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയും ചെയ്യുന്നതിനെ പറ്റി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

അതിനുശേഷം ഏകദേശം 16 വര്‍ഷത്തോളം അദ്ദേഹത്തെ ഏല്പിച്ച എസ്.എന്‍.ഡി.പി യുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് സ്തുത്യര്‍ഹമായ സാമൂഹിക പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. അതുകൊണ്ട് തന്നെ പില്‍ക്കാലത്തുള്ള അദ്ദേഹത്തിന്റെ കവിതകളില്‍ ആഴത്തിലുള്ള സാമൂഹിക ബോധം കാണാന്‍ സാധിക്കും. തന്റെ 18-ാമത്തെ വയസ്സില്‍ ഗുരുവിനെ കാണുമ്പോള്‍ താന്‍ സമ്മാനിച്ച സുബ്രഹ്‌മണ്യ
സ്‌തോത്രത്തില്‍ തുടങ്ങി, 'ശൃംഗാര ശ്ലോകങ്ങള്‍ കുറയ്ക്കണമെന്ന' ഗുരുവിന്റെ ഉപദേശം സ്വീകരിച്ച്, പിന്നീട് അങ്ങോട്ടുള്ള തന്റെ കാവ്യകലയില്‍ 'ഒരു തിയ്യക്കുട്ടിയുടെ വിചാരവും', 'ഗ്രാമവൃക്ഷത്തിലെ കുയിലും', 'പുഷ്പവാടി'യും, 'വീണപൂവും', 'ലീല'യും, 'ചണ്ഡാലഭിക്ഷുകി'യും, 'നളിനി'യും, 'ചിന്താവിഷ്ടയായ സീത'യും, 'ശ്രീബുദ്ധ ചരിത'വും കടന്നു 'കരുണ'യില്‍ എത്തി നിന്ന ആ മഹാകവിയുടെ ഗഹനമായ മാനവീയ മൂല്യങ്ങള്‍ തട്ടി നിന്നതു ബുദ്ധിസത്തിലായിരുന്നു എന്ന് കാണാന്‍ സാധിക്കും. ഒരുപക്ഷെ അകാലത്തില്‍ പൊലിഞ്ഞുപോയിരുന്നില്ലെങ്കില്‍ ആ വീണപൂവിനു പറയാന്‍ എത്രയോ ബൗദ്ധ ഏടുകള്‍ ഉണ്ടായിരുന്നിരിക്കും. അതുകൊണ്ട് തന്നെയല്ലേ 'മരണ വഴിയിലും അദ്ദേഹം 'ശ്രീബുദ്ധ ചരിതം' കൂടെ കൂട്ടിയത്' എന്ന് ഡോ. അജയ് ശേഖറിനെ പോലെയുള്ള നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആശാന്റെ കവിതകളില്‍ നിറയുന്ന മൈത്രി, കരുണ, സാഹോദര്യം പോലെയുള്ള ബൗദ്ധ ധര്‍മ്മങ്ങള്‍ അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ്. ജാതിഹിന്ദുത്വ വാദികളുടെ ഹിംസാത്മക ദണ്ഡന നിയമത്തിനെതിരെ അഗാധമായ സാമൂഹിക ബോധത്തോടെയാണ് ആശാന്‍ തന്റെ പില്‍ക്കാലത്തുള്ള കവിതകള്‍ എഴുതിയത്. 

'നാമവും രൂപവുമറ്റ നിര്‍ദ്ദയമാം നിയമമേ 
ഭീമമയ്യോ നിന്റെ ദണ്ഡപരിപാടികള്‍' 
എന്ന് കരുണയില്‍ വിലപിക്കുന്ന ആശാനെ കാണാന്‍ സാധിക്കും. പേരും, രൂപവുമൊന്നുമില്ലാത്ത ഹിംസാത്മക ദണ്ഡനീതിയെ വിമര്‍ശനാത്മകമായി വായിച്ചെടുക്കാന്‍ ആശാന്റെ ജനായത്ത മൂല്യങ്ങള്‍ പ്രാപ്തമാക്കുന്നതു 'കരുണ'യില്‍ സ്പഷ്ടമാണ്. തന്റെ ഗുരുവിന്റെ പ്രേരണയില്‍ ജനായത്ത മൂല്യങ്ങളെ ആഗോളതലത്തില്‍ അടുത്തറിഞ്ഞ് അത് തന്റെ കാവ്യകലയെ സ്ഫുടം ചെയ്‌തെടുക്കാനായി ഉപയോഗപ്പെടുത്തുകയും അതിലൂടെ സാമൂഹിക നവോത്ഥാനത്തിനു പ്രചോദനം നല്‍കുകയും ചെയ്തു. നിരൂപകര്‍ എല്ലാവരും ഒരുപോലെ ചൂണ്ടിക്കാട്ടുന്ന ബൗദ്ധ ചിന്ത തുളുമ്പുന്ന കൃതികളാണ് 'ശ്രീബുദ്ധ ചരിത'വും, 'ചണ്ഡാലഭിക്ഷുകി'യും,'കരുണ'യും. എന്നാല്‍ സൂഷ്മമായി നോക്കിയാല്‍ 'വീണപൂവി'ല്‍ ബുദ്ധിസത്തിലെ 'അനിത്യ വാദ'വും 'അനേകാന്ത വാദ'വും നമുക്ക് വായിക്കാനാകും. 1907 ല്‍ പുറത്തുവന്ന 'വീണപൂവി'ല്‍ അനിത്യതയെ കുറിച്ച് വിലപിക്കുന്ന ആശാനെ കാണാന്‍ സാധിക്കും. അതുകൊണ്ടാവാം കവികൂടിയായ ശ്രീ. കെ ജയകുമാര്‍ 'വീണപൂവ് ആശാന്റെ കാവ്യ ലോകത്തിന്റെ മുഴുവന്‍ വിത്താണ്' എന്നഭിപ്രായപെട്ടത്. അത്തരത്തില്‍ ആഴത്തിലുള്ള സാമൂഹിക ബോധം ആശാന്‍ കവിതകളുടെ സവിശേഷതയാണ്.

PHOTO: WIKI COMMONS
മറ്റൊരു വ്യത്യസ്തത അദ്ദേഹത്തിന്റെ കവിതകളിലെ സ്ത്രീമുഖങ്ങളാണ്. സ്ത്രീകളെ അടിമകളായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തിലാണ് ആശാന്റെ നായികമാര്‍ അവരവരുടേതായ സ്വത്വബോധത്തോടെ നിലകൊള്ളുന്നത്. അവിടെ നളിനിക്കും, ലീലക്കും, ചണ്ഡാലഭിക്ഷുകിക്കും, വാസവദത്തക്കുമെല്ലാം സമത്വബോധത്തോടെ മുന്നേറാന്‍ കഴിയുന്നത് ആശാന്റെ ബുദ്ധിസത്തിലൂന്നിയ സമത്വ-സാഹോദര്യ -സ്വാതന്ത്ര്യ ചിന്താധാര സുശക്തമായി നിലകൊണ്ടതു മൂലമാണ്. കലയിലും ജീവിതത്തിലും സമൂഹത്തിന്റെ നാനാതുറകളിലും നിറഞ്ഞുനിന്ന വര്‍ണാശ്രമ ജാതിവെറിക്കെതിരെ മൂലൂരും, പണ്ഡിറ്റ് കറുപ്പനും, സഹോദരനും, മിതവാദി കൃഷ്ണനും, സി വി കുഞ്ഞിരാമനും, ആശാനും അടങ്ങുന്ന ഗുരുവിന്റെ ശിഷ്യ പരമ്പര ഒന്നടങ്കം ഉണര്‍ന്നു പ്രതിരോധിച്ചതിന്റെ പ്രതിഫലനമാണ് കേരള ആധുനികത! അതിനു വേണ്ടത് ബഹുസ്വരതയും ജനായത്ത മൂല്യങ്ങളും പ്രാതിനിധ്യവുമായിരുന്നുവെന്നു ഗുരുവിനും ശിഷ്യര്‍ക്കും ഒരുപോലെ അറിയാമായിരുന്നു. ആശാന്റെ കര്‍മമണ്ഡലത്തില്‍ മേല്‍പ്പറഞ്ഞ പ്രാതിനിധ്യ പോരാട്ടങ്ങള്‍ ദര്‍ശിക്കാനാകും. ഭാഷയും അറിവുമൊക്കെ മനുഷ്യന് സാമൂഹിക ഇടപെടലുകള്‍ സാധ്യമാകുന്നതിനു ഉതകുന്ന മാധ്യമം മാത്രമാണെന്ന് മനസ്സിലാക്കിത്തരുന്ന സന്ദര്‍ഭങ്ങളാണ് ഗുരുവിന്റെയും ശിഷ്യരുടേയും കാവ്യ മേഖലയിലെ വിവര്‍ത്തനങ്ങള്‍. 'തിരുക്കുറലി'ന്റെ വിവര്‍ത്തനവും 'തേവാരപ്പതികങ്ങ'ളും, സഹോദരന്റെ പ്രേരണയില്‍ മൂലൂര്‍ 'ധമ്മപദ' വിവര്‍ത്തനം നടത്തിയതും, ആശാന്‍ 'ലൈറ്റ് ഓഫ് ഏഷ്യ' യുടെ വിവര്‍ത്തനം 'ശ്രീബുദ്ധചരിതം' എന്ന പേരില്‍ ഇറക്കിയതുമെല്ലാം വിസ്മൃതിയിലാണ്ടു പോയ ശ്രമണ പാരമ്പര്യത്തിന്റെ പുനഃപ്രതിഷ്ഠാപനമായി കാണാനാവും. 1922 ല്‍ ടാഗോര്‍ ഗുരുവിനെ സന്ദര്‍ശിക്കാന്‍ ശിവഗിരിയില്‍ എത്തിയപ്പോള്‍ ആശാന്‍ പഠിച്ച ആംഗലേയ ഭാഷയാണ് ഇരുവരെയും സംവദിക്കാന്‍ സഹായിച്ചത്. മലയാള ചരിത്രത്തില്‍ അത്തരത്തില്‍ ഭാഷയെ ജനകീയ മാക്കുന്നതിനു മറ്റൊരു ഉദാഹരണം വേണ്ടിവരില്ല. മാത്രമല്ല, ജനായത്തത്തിന്റെ അടിസ്ഥാനം പ്രാതിനിധ്യമാണ്. അതുകൊണ്ടാണ് 'പ്രാതിനിധ്യ രാഷ്ട്രീയത്തെ ആശാന്‍ ബുദ്ധനിലും ഗുരുവില്‍ നിന്നും ധീരമായി വികസിപ്പിക്കുന്നത് '(ശേഖര്‍,15) എന്ന് ഡോ. അജയ് ശേഖര്‍ പരാമര്‍ശിക്കുന്നത്. അത്തരത്തില്‍ കേരള ചരിത്രത്തില്‍, പ്രാതിനിധ്യത്തിലൂടെ സാഹിത്യത്തെ ജനായത്തവത്കരിച്ചവരാണ് ഗുരുവും ശിഷ്യരും. ജാതിവാദത്തെ നിരന്തരം ഖണ്ഡിച്ചുകൊണ്ടാണ് ആശാന്‍ തന്റെ കാവ്യജീവിതം നയിച്ചത്.

'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി 
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ 
ഭീതിവേണ്ട തരികതെനിക്കു നീ'... എന്നുള്ള 'ചണ്ഡലഭിക്ഷുകി'യിലെ വരികള്‍ ഇതിനുദാഹരണമാണ്.

'കരുണ'യില്‍ അരയാലും, പൊതിമരവും, ജലവും, കിണറും, മഞ്ഞചീവരവുമെല്ലാം കടന്നു വരുന്നത് കാണാനാവും. 'കരവല്ലിയൊന്നില്‍ കാകതര്‍ജ്ജനത്തിനെന്തിയുള്ളോ-
രാരയാല്‍ചില്ലയൊടിച്ചു മശ്രു വര്‍ഷിച്ചും' എന്ന വരികള്‍ അരയാല്‍ ചില്ലപിടിച്ച 'സാലപഞ്ചിക ശില്പ്പങ്ങളെ' ഓര്‍മിപ്പിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ബൗദ്ധ പ്രതീകങ്ങള്‍ ആണ്. കരുണയിലെ 'വ്യാളിമുഖം വെച്ച് തീര്‍ത്ത വളഞ്ഞ വാതില്‍' ബൗദ്ധ വാസ്തുശൈലിയാണ്. മുന്നേ സൂചിപ്പിച്ച എല്ലാ ശിഷ്യന്മാരും, കുമാരനാശാനടക്കം ശ്രീനാരായണ ഗുരുവിനെ ബുദ്ധനോട് ഉപമിച്ചിട്ടുണ്ട്. ബോധിസത്ത പ്രതീകങ്ങള്‍ ആശാന്റെ മിക്ക കവിതകളിലും ദര്‍ശിക്കാനാകും.'ശ്രീഭൂവിലസ്ഥിര' എന്ന് വീണപ്പൂവില്‍ വിലപിക്കുന്ന ആശാന്‍ പറഞ്ഞു വെക്കുന്നത് ബുദ്ധിസത്തിലെ അനിത്യ വാദമാണെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നുണ്ട്. 'ശ്രീബുദ്ധചരിത'ത്തില്‍ അനിത്യവാദത്തിന്റെ അലയൊലികള്‍ കൂടുതല്‍ ദൃഡമാകുന്നതും മനസ്സിലാക്കാം.

ചണ്ഡലഭിക്ഷുകി | PHOTO: WIKI COMMONS
'രാമന്റെ കാലത്തായിരുന്നെങ്കില്‍ ശംബൂകന്റെ വിധിയായിരുന്നേനെ നമുക്കും' എന്നും 'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരെന്നും' ആധുനികമായി വിളിച്ചുപറഞ്ഞ ഗുരുവിന്റെ പാതയില്‍ തന്നെയാണ് ആശാന്‍ തന്നെയും പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചത്. അത് കൊണ്ടാണ് ആശാന്റെ കവിതയിലെ വിപ്ലവങ്ങള്‍ സനാതന വേലിക്കെട്ടിനുള്ളില്‍ നിന്നുപോയത് എന്ന് പറയാനാകും. ഒരുപക്ഷെ ,പില്‍ക്കാലത്തെ രാമരാജ്യ പ്രോജക്റ്റിനുള്ളിലേക്ക് ആശാനെയും ഗുരുവിനെയുമൊക്കെ സ്വാംശീകരിക്കാന്‍ നവ സനാതനികള്‍ക്കു കഴിഞ്ഞതും ഇതുകൊണ്ടുതന്നെ എന്ന് കാണാനാവും. അഞ്ചു വാല്യങ്ങളായി എഴുതപ്പെട്ട മഹാകാവ്യമാണ് 'ശ്രീബുദ്ധചരിതം' എന്ന വിവര്‍ത്തനം. 1924 ല്‍ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ അകാലത്തില്‍ പൊലിയുമ്പോഴും ആശാന്‍ കൂടെ കൂട്ടിയത് ആ കാവ്യമായിരുന്നു. 

ബൗദ്ധ ജ്ഞാനശാഖയിലെ അഷ്ടാംഗമാര്‍ഗങ്ങളും, ത്രിശരണങ്ങളും, പഞ്ചശീല തത്വങ്ങളും 'ചണ്ഡാലഭിക്ഷുകി'യില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അശോകന്റെ കാലം മുതല്‍ സംഘകരായ തമിഴ് ബൗദ്ധ -സിദ്ധ പാരമ്പര്യം കൈവിടാതെ സൂക്ഷിച്ച ദ്രാവിഡ- അവര്‍ണ ജനതയുടെ ഉള്‍ത്തുടിപ്പുകള്‍ അദ്ദേഹത്തിന്റെ കൃതികളിലുടനീളം കാണാന്‍ സാധിക്കും. അത്തരം ശ്രമണ പാരമ്പര്യത്തിന്റെ പുനരുദ്ധാരണത്തിലൂടെ സാധ്യമായതാണ് കേരള നവോത്ഥാനം. 'തോട്ടത്തിലെ എട്ടുകാലി'യില്‍ ഈഴവരുടെ ഇഴചേര്‍ത്തുള്ള നൈതിക നെയ്ത്തുപാരമ്പര്യത്തെ പരിഹസിച്ച ജാതിക്കോമരങ്ങള്‍ക്കു കാവ്യകലയിലുടെ മറുപടി പറയുകയാണ് ആശാന്‍. ഇത്തരത്തില്‍ സാഹിത്യത്തെയും കാവ്യത്തെയും അതുവഴി മലയാള ഭാഷയെയും ഇന്ന് കാണുന്ന തരത്തില്‍ ജനായത്ത വത്കരിച്ചുകൊണ്ട് കേരളീയ സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിച്ചവരാണ് ഗുരുവും, ആശാനും, സഹോദരനും, പണ്ഡിറ്റ് കറുപ്പനും, മൂലൂരുമൊക്കെ. കേരള മോഡല്‍ സാംസ്‌കാരികതയും പ്രബുദ്ധതയുമൊക്കെ വളര്‍ന്നു വന്ന മണ്ണ് അത്തരത്തില്‍ ബൗദ്ധഅടിത്തറ തിരിച്ചു പിടിച്ചതാണ് എന്ന ബോധത്തോടെ ചരിത്രം വായിച്ചാല്‍ മാത്രമേ ചരിത്രത്തിലെയും സാഹിത്യത്തിലേയും അനീതികള്‍ തിരിച്ചറിയുന്നതിലൂടെ ഇതിനു വിത്ത് പാകിയ ഒരുപറ്റം മനുഷ്യരോട് നാം എത്ര കടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാനാകൂ! അത്തരം ബോധ്യങ്ങള്‍ ഇല്ലാത്തപക്ഷം, ആശാന്‍ 19-ാം നൂറ്റാണ്ടില്‍ വിലപിച്ചത്, ഇന്നും ഒരു മാറ്റവുമില്ലാതെ നാം ഏറ്റുപാടിക്കൊണ്ടേയിരിക്കും.


#outlook
Leave a comment