
പ്രാദേശിക സിനിമകൾ അനിവാര്യമാണ്
ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര മേളയില്‍ സാങ്കേതിക മികവിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഈജിപ്ഷ്യന്‍ സിനിമയാണ് ഹല എല്‍ക്കൗസിയുടെ 'ഈസ്റ്റ് ഓഫ് നൂണ്‍' (East of Noon, Hala Elkoussy). കെയ്റോയിലും ആംസ്റ്റര്‍ഡാമിലുമായി ജീവിക്കുന്ന എല്‍ക്കൗസി ഫോട്ടോഗ്രാഫി, വീഡിയോ, ഇന്‍സ്റ്റാലേഷന്‍, ശില്‍പം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റും സിനിമാ സംവിധായികയുമാണ്. ഇസ്താംബുള്‍ ബിനാലെ, ടാറ്റേ മോഡേണ്‍, സെന്റര്‍ ജോര്‍ജസ് പോംപിഡൗ, സ്റ്റെഡെലിജ്ക് മ്യൂസിയം ആംസ്റ്റര്‍ഡാം തുടങ്ങിയ പ്രശസ്ത വേദികളില്‍ അവരുടെ സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അറബി ഭാഷയിലുള്ള ഈ സിനിമ ഒരു ഈജിപ്ത് -നെതര്‍ലാന്റ്‌സ് -ഖത്തര്‍ സംയുക്ത സംരംഭമാണ്. ഇകഴിഞ്ഞ കാന്‍ മേളയില്‍ Directors'Fortnight-ല്‍ അടക്കം പല പ്രശസ്ത മേളകളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
എല്‍ക്കൌസിയുടെ നിരവധി ഹ്രസ്വചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള എക്‌സിബിഷനുകളിലും ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവരുടെ ആദ്യ ഫീച്ചര്‍ സിനിമയായ 'കാക്ടസ് ഫ്‌ലവര്‍' (Cactus Flower) റോട്ടര്‍ഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡും അസ്വാന്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡും ഈ സിനിമയ്ക്ക് ലഭിച്ചു.
വൃത്തികെട്ടതും വരണ്ടതുമായ കറുപ്പിലും വെളുപ്പിലുമുള്ള ഒരു വ്യാവസായിക അവശിഷ്ടത്തിനിടയിലാണ് - ഉപേക്ഷിക്കപ്പെട്ട ഒരു മര ഫാക്ടറി - സിനിമ അരങ്ങേറുന്നത്. ദാരിദ്ര്യം, അഴിമതി, അധികാര ദുര്‍വിനിയോഗം - ഈ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ് മനുഷ്യര്‍. മാസ്റ്റര്‍ ഷോക്കി എന്ന ഗുണ്ടയും സംഘവും നിയന്ത്രിക്കുന്ന ഒരു ലോകം. ഈസ്റ്റ് ഓഫ് നൂണ്‍ | PHOTO : WIKI COMMONS
സിനിമയിലെ ഒരു പ്രധാന കഥാപാത്രം ഗലാല എന്ന മുത്തശ്ശിയാണ്. അവര്‍ ആരും കാണാത്ത കടലിനെ കുറിച്ച് കഥകള്‍ സൃഷ്ടിക്കുകയും അത് മറ്റുള്ളവര്‍ക്കായി പറയുകയും ചെയ്യുന്നു. ''ഒരു കാലത്ത് പേടിച്ചരണ്ട ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ ഭയന്നുവിറച്ചതിനാല്‍ അവരുടെ ഭാവനകള്‍ നഷ്ടപ്പെട്ടു'' സിനിമയുടെ തുടക്കത്തില്‍ പ്രായംചെന്ന ഒരു സ്ത്രീയുടെ മൃദു ശബ്ദം പറയുന്നു. ഇത് ഗലാലയായിരിക്കാം. ഇവര്‍ പറയുന്ന കഥകളാണ് ഭാവനയെ സംരക്ഷിക്കുന്നത്, അല്ലെങ്കില്‍, ഭാവനയ്ക്ക് ചിറകുകള്‍ നല്‍കുന്നത്. പ്രാദേശിക നാടോടി ഘടകങ്ങളാല്‍ സമ്പന്നമായ ഈ കഥയില്‍ ഇവ ഒരു വശത്ത് സാമൂഹികവും രാഷ്ട്രീയവുമായ അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ത്വരകമാവുകയാണെങ്കില്‍ മറുവശത്ത് പ്രതിഷേധത്തിന്റെയും കലാപരമായ ആവിഷ്‌കാരത്തിന്റെയും ത്വരകമാവുന്നു.
ഗലാലയുടെ ചെറുമകനായ അബ്ദോ എന്ന ചെറുപ്പക്കാരനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. മാസ്റ്റര്‍ ഷോക്കിക്ക് വേണ്ടി ശവക്കുഴിവെട്ടുക മുതലായ ജോലികള്‍ ചെയ്തുകൊണ്ട് സമയം ചെലവഴിക്കുന്ന അവന്റെ സ്വപ്നം ഒരു അന്താരാഷ്ട്ര പ്രശസ്തനായ സംഗീതജ്ഞനാവുകയാണ്. പുറം ലോകം സ്വപനം കണ്ടുകഴിയുന്ന അവന്റെ ജീവിതത്തിലെ സ്ത്രീകള്‍ - മുത്തശ്ശിയും പ്രണയിനിയും - അവനെ സ്വാതന്ത്ര്യത്തിലേക്ക് അടുപ്പിക്കുന്നു. പ്രണയിനിയെ പലരും ലൈംഗികമായി ചൂഷണം ചെയ്യുന്നു. അവളും അബ്ദോയെ പോലെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് , മദ്ധ്യാഹ്ന സൂര്യന്റെ ചൂടില്‍ നിന്ന് ശീതളിമയിലേക്ക് രക്ഷപ്പെടാന്‍ കൊതിക്കുന്നു.
സ്വേച്ഛാധിപത്യത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെയും മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള യുവാക്കളുടെ വീക്ഷണത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് സിനിമ. ഭീകരമായ യാഥാര്‍ത്ഥ്യത്തില്‍ പ്രത്യാശ എങ്ങനെ സജീവമായി നിലനിര്‍ത്തും എന്നാണ് കഥാപാത്രങ്ങള്‍ ചോദിക്കുന്നത്. ഒരു വൃത്തികെട്ട ലോകത്ത് ഒരാള്‍ക്ക് വൃത്തിയായി തുടരാന്‍ കഴിയുമോ? അബ്ദോ എന്ന യുവ കലാകാരനാണ് സ്വാതന്ത്ര്യത്തിനായി ഏറ്റവും കൂടുതല്‍ കാംക്ഷിക്കുന്നത്. വിമതനായ അവന്‍ പലപ്പോഴും അധികാരികളുമായി ഏറ്റുമുട്ടുകയും തെരുവുകളില്‍ അലഞ്ഞ് ശബ്ദം റെക്കോര്‍ഡ് ചെയ്യുകയും തന്റെ മുറിയില്‍ പഴയ വസ്തുക്കള്‍ ഉപയോഗിച്ച് താളവാദ്യ സംഗീതം സൃഷ്ടിക്കുകയും നാടകക്കമ്പനി വഴി നഗരം ഭരിക്കുന്ന സ്വേച്ഛാധിപതിയായ ഷോമാന്‍ ഷോക്കിനെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലും ചിത്രീകരിച്ച സിനിമ ഡിസ്റ്റോപ്പിയനും ചരിത്രപരമായ ഫിക്ഷനും, യാഥാര്‍ത്ഥ്യത്തിനും സാങ്കല്‍പ്പികമായതിനും സ്വപ്നത്തിനും ഉണര്‍വിനും ഇടയിലാണ്.ഈസ്റ്റ് ഓഫ് നൂണ്‍ | PHOTO : WIKI COMMONS
യുവത്വത്തിന്റെ ശക്തിയിലേക്കും സ്വാതന്ത്ര്യാഭിലാഷങ്ങളിലേക്കും ഭാവിയിലുള്ള അവരുടെ വിശ്വാസത്തിലേക്കും സംവിധായിക ഒരിക്കല്‍ കൂടി തിരിച്ചുപോവുന്നു. ഭയം ഇരുട്ട് പോലെ മൂടുന്ന അവസ്ഥയില്‍ നിരാശനാവുന്ന അബ്ദോയുടെ രക്ഷകന്‍ സംഗീതമാണ്. ഈജിപ്തിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് നിരവധി പരാമര്‍ശങ്ങളുള്ളതിനാല്‍ പല പാളികളിലായി അടുക്കിവെച്ചതുപോലെ അനുഭവപ്പെടുന്നു സിനിമ. 'റഫറന്‍സുകളുടെ റിസര്‍വോയര്‍ ' എന്നാണ് സിനിമയെ കുറിച്ച് സംവിധായിക പറയുന്നത്.
കഥാപാത്രങ്ങളുടെ സ്വപ്നതുല്യമായ അവസ്ഥ വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള ടെക്‌സ്ചറും സോഫ്റ്റ് ടോണും ഉള്ള കറുപ്പിലും വെളുപ്പിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കടല്‍ ദൃശ്യമാവുന്ന മൂന്ന് സന്ദര്‍ഭങ്ങളില്‍ മൃദുവായതും മങ്ങിയതുമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ ആഖ്യാനപരമായ അമൂര്‍ത്തീകരണം കാലപരമായും ഭൂമിശാസ്ത്രപരമായും നിര്‍വചിക്കപ്പെടാത്ത സ്ഥലങ്ങളിലൂടെ ഒഴുക്കുന്നു.
ഒരു ഇമെയില്‍ അഭിമുഖത്തില്‍ സംവിധായിക തന്റെ സിനിമാ സങ്കല്പങ്ങള്‍ പങ്കുവെക്കുന്നു:
ഈയിടെ സമാപിച്ച IFFKയില്‍ താങ്കളുടെ സിനിമയ്ക്ക് സാങ്കേതിക മികവിന് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശത്തിന് അഭിനന്ദനങ്ങള്‍. സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ച്, പ്രത്യേകിച്ച് മനോഹരമായ ശബ്ദ രൂപകല്‍പ്പനയെക്കുറിച്ച് കൂടുതല്‍ പറയൂ. സ്വപ്നസമാനമായ, മാജിക്കല്‍ റിയലിസ്റ്റ് അന്തരീക്ഷം സൃഷ്ടിക്കാന്‍ താങ്കള്‍ ശബ്ദം വിവിധ രീതികളില്‍ ഉപയോഗിക്കുന്നു.
സൗണ്ട് ഡിസൈനറായ അബ്ദുല്‍റഹ്‌മാന്‍ മഹ്‌മൂദ്, കമ്പോസറായ അഹ്‌മദ് എല്‍സാവി എന്നിവരുടെ ടീമുമായി ഞാന്‍ മൂന്നാം തവണയാണ് പ്രവര്‍ത്തിക്കുന്നത്. പരസ്പരം മനസ്സിലാക്കിയും അഭിനന്ദിച്ചും ഒരു ടീമായി ഞങ്ങള്‍ സൃഷ്ടിയില്‍ ഏര്‍പ്പെടുന്നു. സിനിമയിലെ നായകനായ അബ്ദോ ഒരു സംഗീതജ്ഞനായതും സിനിമ വ്യക്തമല്ലാത്ത സ്ഥല-കാലത്തില്‍ സ്ഥിതിചെയ്യുന്നതും വലിയ ചോദ്യമായിരുന്നു. ഈ ഗ്രഹത്തിലെ ഏറ്റവും ശബ്ദമുള്ള സ്ഥലങ്ങളിലൊന്നായ കെയ്റോയിലാണ് ഞങ്ങള്‍ സിനിമ ചിത്രീകരിക്കുന്നത്. അബ്ദോയുടെ കഴിവുകളുടെ അസംസ്‌കൃത സ്വഭാവം അറിയിക്കാനും ആളുകള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കടലിലേക്ക് വാക്കുകളുടെ മാന്ത്രിക ശക്തിയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട സ്ഥലത്താണ് കഥാപാത്രങ്ങള്‍ എന്നത് വിശ്വസനീയമാക്കാനും ഞങ്ങള്‍ വളരെയധികം പരിശ്രമിച്ചു. ഈ സിനിമയുടെ സൗണ്ട്സ്‌കേപ്പ് തയ്യാറാവാന്‍ അഞ്ച് വര്‍ഷത്തിലേറെ സമയമെടുത്തു. അബ്ദോയുടെ സംഗീത ഉപകരണങ്ങള്‍ പാഴ് വസ്തുക്കളില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഉപകരണങ്ങള്‍വെച്ചാണ് സംഗീത സംവിധായകന്‍ ട്യൂണ്‍ ചെയ്തത്. ഇത്തരം സംഗീതം അനുഭവിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഇതൊക്കെ എങ്ങനെ അനുഭവപ്പെടും എന്ന് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കേണ്ടി വന്നു. ഇതിനായി ഞങ്ങള്‍ ഞങ്ങളുടെ ഭാവനയെ വികസിപ്പിച്ചു. ഈ അര്‍ത്ഥത്തില്‍ മഹമൂദിനെയും എല്‍സാവിയെയും എന്റെ സഹപ്രവര്‍ത്തകരായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഹല എല്‍ക്കൗസി | PHOTO WIKI COMMONS
താങ്കള്‍ 2011-ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുക്കുകയുണ്ടായി. താങ്കളുടെ അനുഭവവും ഒരു കലാകാരി എന്ന നിലയില്‍ അത് താങ്കളെ എങ്ങനെ രൂപപ്പെടുത്തിയെന്നും അറിയാന്‍ ആഗ്രഹമുണ്ട്.
ഇത്തരമൊരു ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. ഇത് വളരെ വ്യക്തിപരമായ അനുഭവമാണ്, വാക്കുകളില്‍ ഒതുക്കാന്‍ പ്രയാസമാണ്. വിപ്ലവം എന്നാല്‍ എന്താണെന്ന് പ്രകടിപ്പിക്കുക എനിക്കും മറ്റൊരു ഭാവിക്കായി കൊതിക്കുന്ന അറബികളുടെ മുഴുവന്‍ തലമുറയ്ക്കും എളുപ്പമായിരിക്കാം. എനിക്ക് താങ്കളോട് പറയാന്‍ കഴിയുക, ഒരു കലാകാരി എന്ന നിലയില്‍, വര്‍ഗ്ഗപരമായ അതിരുകള്‍ക്കപ്പുറത്ത് നിരവധി യുവതീയുവാക്കളെ കണ്ടുമുട്ടിയതിലൂടെ, ശുദ്ധവും മനോഹരവുമായ ഒന്ന് ഞാന്‍ അനുഭവിച്ചു - ലോകത്തെ മാറ്റാനുള്ള ചങ്ങലയില്ലാത്ത ആഗ്രഹം. മാറാന്‍ ആഗ്രഹിക്കാത്ത, സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിലെ ഏറ്റവും വലിയ കുഴപ്പംപിടിച്ചവര്‍ എന്ന് സമൂഹം അതേ യുവാക്കളെ അപലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടായിരിക്കാം എന്റെ സിനിമകളില്‍ യുവ കഥാപാത്രങ്ങള്‍ എപ്പോഴും ഉണ്ടാകുന്നത്. സിനിമയിലേക്കുള്ള എന്റെ യാത്രയും ഈ അനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്റെ ശബ്ദം കൂടുതല്‍ ആളുകള്‍ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
സാങ്കേതിക വികാസത്തോടെ, പരമ്പരാഗത സിനിമ മരിക്കുകയും ഒരു പുതിയ തരം സിനിമ, ഹൈബ്രിഡ് സിനിമ ഉയര്‍ന്നുവരികയും ചെയ്തു. പെയിന്റിംഗ്, ശില്‍പം, പ്രതിഷ്ഠാപനം, പ്രകടനം തുടങ്ങി വിവിധ മാധ്യമങ്ങള്‍ ഇവിടെ ഒത്തുചേരുന്നു. ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റായി ആരംഭിച്ച താങ്കളെ സിനിമയിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചത് എന്താണ്?
2007-ല്‍ ആയിരുന്നു ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ ആദ്യമായി ചിന്തിച്ചത്. ഒരു ഇടനിലക്കാരനില്ലാതെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഇത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് മ്യൂസിയം അല്ലെങ്കില്‍ ഗാലറി മാത്രമല്ല, കലാപരമായ ഭാഷ കൂടിയാണ്. എന്റെ രാജ്യത്ത് മ്യൂസിയം അല്ലെങ്കില്‍ ഗാലറിയിലെ പ്രദര്‍ശനങ്ങള്‍ ഒരു ആഡംഭരമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടേക്ക് പോകുന്നുള്ളൂ. കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ അഭിപ്രായത്തില്‍, എല്ലാ കലാപരമായ ആവിഷ്‌കാരങ്ങളിലുംവച്ച് ഏറ്റവും ജനാധിപത്യപരമാണ് സിനിമ, കാരണം അതിനെ വിശദീകരിക്കേണ്ട, സന്ദര്‍ഭോചിതമാക്കേണ്ട ആവശ്യമില്ല. മറ്റൊന്ന്, സംസ്‌കാരങ്ങളിലൂടെ ഏറ്റവും മികച്ച രീതിയില്‍ സഞ്ചരിക്കുന്ന മാധ്യമമാണ് സിനിമ, അതുപോലെ ഒരു സംസ്‌കാരത്തിനകത്ത് ഏറ്റവും വൈവിധ്യമാര്‍ന്ന ജനങ്ങളിലേക്ക് എത്തിച്ചേരുന്ന മാധ്യമവുമാണ്.
2010-ല്‍ ഞാന്‍ എന്റെ ആദ്യ ശ്രമം നടത്തി, തുടര്‍ന്ന് എനിക്ക് ഹ്യൂബര്‍ട്ട് ബാല്‍സ് ഫണ്ടില്‍ നിന്ന് പിന്തുണ ലഭിച്ചു. ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് അബ്രരാജ് ക്യാപിറ്റല്‍ പ്രൈസും നേടി. അപ്പോള്‍ ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ നേടാന്‍ ആഗ്രഹിച്ചത് നേടിയതായി എനിക്ക് തോന്നി. 'കാക്ടസ് ഫ്‌ലവര്‍' (2017) ആദ്യമായി സ്‌ക്രീന്‍ ചെയ്തപ്പോള്‍ എന്റെ തീരുമാനം ശരിയാണെന്ന് എനിക്ക് തോന്നി. ഓരോ തീയേറ്ററില്‍ വ്യത്യസ്ത ആളുകള്‍ക്കൊപ്പം ഇരുന്ന് അവരുടെ പ്രതികരണം അറിയുന്നത് വലിയ അനുഭൂതിയാണ്. അപ്പോള്‍ സിനിമയ്ക്ക് ജീവന്‍വെക്കുന്നതായി തോന്നുന്നു.കാക്ടസ് ഫ്‌ലവര്‍ | PHOTO : WIKI COMMONS
ഫോട്ടോഗ്രാഫിയിലും ഇന്‍സ്റ്റാലേഷനിലും ഉള്ള താങ്കളുടെ കലാപരമായ അനുഭവം സിനിമകളിലേക്ക് എങ്ങനെയാണ് കൊണ്ടുവരുന്നത്?
ഞാന്‍ സിനിമയില്‍ വൈകിയെത്തിയ ആളാണ്. നിങ്ങളുടെ ആവിഷ്‌കാര മാധ്യമം മാറ്റാന്‍ നിങ്ങള്‍ തീരുമാനിക്കുമ്പോള്‍, നിങ്ങളുടെ അതുവരെയുള്ള അനുഭവം നിങ്ങള്‍ ഉപേക്ഷിക്കരുത്. എന്റെ മുന്‍ സിനിമകളില്‍ ചെയ്തതുപോലെ ഈ സിനിമയിലും സെറ്റുകളും കോസ്റ്റ്യൂമും ഡിസൈന്‍ ചെയ്തത് ഞാനാണ്. ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള എന്റെ പശ്ചാത്തലം സിനിമയുടെ എല്ലാ വശങ്ങളിലും ദൃശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ ലോകത്തെ കാണുന്ന രീതിയും ഒരു കലാകാരി എന്ന നിലയിലുള്ള എന്റെ കഴിവുകളും ഞാന്‍ സിനിമയിലേക്കും കൊണ്ടുവരുന്നു, മാത്രമല്ല അതേ ആശങ്കകളും. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാവിയെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകളും ലോകത്തെക്കുറിച്ചുള്ള ചില ആദര്‍ശങ്ങളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ എവിടെയാണെന്നും എവിടെയായിരിക്കണമെന്നും കലാകാരന്മാര്‍ അവരെ ചിന്തിപ്പിക്കുന്നു.
ഡിജിറ്റലിന്റെയും നിര്‍മ്മിതബുദ്ധിയുടെയും കാലത്ത് താങ്കള്‍ സെല്ലുലോയിഡില്‍ - കറുപ്പിലും വെളുപ്പിലും നിറത്തിലും - ചിത്രീകരിച്ചത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് സംസാരിക്കാമോ?
ആശയം അതിന്റെ ആവിഷ്‌കാരത്തിന് ഏറ്റവും അനുയോജ്യമായ രൂപത്തെ നിര്‍ണ്ണയിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. സെല്ലുലോയിഡ് ഈ സിനിമയുടെ അതിമനോഹരമായ സ്വഭാവവും ഒരു പ്രത്യേക കാലവും സ്ഥലവും തമ്മിലുള്ള അപ്രസക്തതയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുവെന്ന് എനിക്ക് തോന്നി. തുടക്കത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് ഞാന്‍ പരിശീലനം നേടിയത്, അതിനാല്‍ സെല്ലുലോയിഡില്‍ പ്രവര്‍ത്തിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. സെല്ലുലോയിഡിന് ജീവിതത്തിന് സമാനമായ ഊര്‍ജസ്വലതയുണ്ട്. ഒരു വൈബ്രന്‍സ് ഉണ്ട്. അത് ഊര്‍ജ്ജത്താല്‍ സ്പന്ദിക്കുന്നു, അത് ഏകീകൃതമോ പൂര്‍ണ്ണമോ അല്ല.ഈസ്റ്റ് ഓഫ് നൂണ്‍ | PHOTO : WIKI COMMONS
തുടക്കത്തില്‍, എന്റെ സിനിമ രണ്ട് ലോകങ്ങള്‍ ചേര്‍ന്നതാണ് എന്ന ആശയം എനിക്കുണ്ടായിരുന്നു. ഒന്ന് പരുഷമായ യാഥാര്‍ത്ഥ്യം, മറ്റൊന്ന് നിറസമൃദ്ധമായ ഫാന്റസി. ഈജിപ്തിലെ എന്റെ സഹനിര്‍മ്മാതാവ് കൂടിയായ എന്റെ DOP, അബ്ദുല്‍സലാം മൂസയുമായി ഞാന്‍ ഈ ആശയം പങ്കിട്ടു. അദ്ദേഹം എന്നോട് പറഞ്ഞു: ഈ സിനിമ നിര്‍മ്മിക്കുക അസാധ്യമാണ്. ഒരു അടഞ്ഞ സ്ഥലത്ത് ഇത്രയും ആളുകളുമായി നിങ്ങള്‍ ഈ ലോകം മുഴുവന്‍ സൃഷ്ടിക്കുകയാണ്, അത് വളരെ ചെലവേറിയതാണ്. ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് തെറ്റി. ഏരിയല്‍ ഷോട്ടുകളും വൈഡ് ഷോട്ടുകളും അതുപോലെ ധാരാളം എക്‌സ്ട്രാകളെയും ഉപയോഗിച്ച് ഈ ലോകത്തെ കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. തിരക്കേറിയ മാര്‍ക്കറ്റില്‍ ടെലിഫോട്ടോ ലെന്‍സുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച ആഗ്‌നസ് വര്‍ദയുടെ ഒരു ഹ്രസ്വചിത്രം ഞാന്‍ കണ്ടിരുന്നു. ഇതിന് എന്റെ സിനിമയ്ക്കുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു.
സിനിമ കണ്ടതിനു ശേഷം അദ്ദേഹം എന്നോട് പറഞ്ഞു: വര്‍ദയുടെ സിനിമ 16 എംഎം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. അപ്പോള്‍ 16 എംഎംല്‍ ഷൂട്ട് ചെയ്യണമേന്നാണോ താങ്കള്‍ പറയുന്നത്? അദ്ദേഹം ഒരു ഫിലിം പ്രേമിയാണ്. പതിനൊന്ന് വര്‍ഷം മുമ്പ് ഈജിപ്തിലെ അവസാന അനലോഗ് ഫിലിം ചിത്രീകരിച്ചത് അയാളാണ്. അത് ചെയ്യാന്‍ മറ്റാരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അപ്പോള്‍ പെട്ടെന്ന്, രണ്ട് ലോകങ്ങളെ എങ്ങനെ അവതരിപ്പിക്കാം എന്ന എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചു: കറുപ്പും വെളുപ്പും നിറവും. സിനിമ നടക്കുന്നത് ഒരു പ്രത്യേക കാലത്തോ സ്ഥലത്തോ അല്ല എന്ന ബോധം ശക്തിപ്പെടുത്താനും ഇത് എന്നെ സഹായിച്ചു. ഈ സ്വപ്നം 20 വര്‍ഷം മുമ്പായിരിക്കാം, അല്ലെങ്കില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കാം.
ഫിലിം സ്റ്റോക്കിന്റെ ലഭ്യത ഇല്ലായ്മ, സെല്ലുലോയ്ഡ് പ്രൊസസ്സിംഗ് ലാബുകളുടെ അടച്ചുപൂട്ടല്‍ - ഈ അവസ്ഥയെ എങ്ങിനെയാണ് മറികടന്നത്?
ഞങ്ങള്‍ക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഈജിപ്തില്‍ ഫിലിം സ്റ്റോക്ക് ലഭ്യമല്ല. ഷൂട്ടിംഗിനായി ഫിലിം സ്റ്റോക്ക് ഇറക്കുമതി ചെയ്യുകയോ പ്രൊസസ്സിംഗിനായി ഫിലിം സ്റ്റോക്ക് കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് അസാധ്യമാണ്. പത്തുവര്‍ഷത്തിലേറെയായി ലോക്കല്‍ ലാബുകള്‍ അടഞ്ഞുകിടക്കുകയാണ്. ലാബിലേക്കുള്ള വൈദ്യുതിയും വെള്ളവും വിശ്വസനീയമല്ല. ക്യാമറ ലെന്‍സുകള്‍ക്ക് ഫോക്കസ് ഷിഫ്റ്റുകളുണ്ട്. പ്രൊസസ്സറുകളുടെ മെക്കാനിക്കല്‍ ഭാഗങ്ങള്‍ വിശ്വസനീയമല്ല, സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമല്ല.
രാസ ഘടകങ്ങള്‍ സ്റ്റോക്കില്ല അല്ലെങ്കില്‍ കാലഹരണപ്പെട്ടു. ലാബിനെ പുനരുജ്ജീവിപ്പിക്കാനും പ്രവര്‍ത്തന ക്രമത്തിലേക്ക് തിരികെ കൊണ്ടുവരാനും മൂസയുടെ നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ ടീം കെയ്റോയിലെ സിനിമാ സിറ്റി ലാബ്സിന്റെ ടീമുമായി സഹകരിച്ചു. സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ കെമിസ്ട്രി പ്രൊഫസര്‍ ഡോ. മാഗ്ഡി അബ്ദുല്‍റഹ്‌മാന്‍ സാങ്കേതിക ഉപദേശകനായി പ്രവര്‍ത്തിച്ചു. തൃപ്തികരമായ ഫലം ലഭിക്കുന്നതിന് നിരവധി പരിശോധനകള്‍ നടത്തി. ഈ യാത്രയുടെ വിജയം 'ഈസ്റ്റ് ഓഫ് നൂണ്‍' ടീമിന്റെ വീക്ഷണത്തിലുള്ള ഉറച്ച വിശ്വാസത്തിന്റെയും ദൃഢതയുടെയും സാക്ഷ്യമാണ്. പത്ത് വര്‍ഷത്തിനിടെ ഈജിപ്തില്‍ ഫിലിം സ്റ്റോക്കില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ സിനിമയാണ് 'ഈസ്റ്റ് ഓഫ് നൂണ്‍'.
താങ്കള്‍ കുറച്ച് കാലമായി ഈ സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. താങ്കള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? പരമ്പരാഗത ഫോര്‍മാറ്റില്‍ അല്ലാത്ത ഇത്തരം സിനിമകള്‍ക്ക് ഈജിപ്തിലെ സ്വീകാര്യത എപ്രകാരമാണ്?
പാരമ്പര്യേതര ഫോര്‍മാറ്റിലുള്ള ഒരു സിനിമയ്ക്ക് ഫണ്ടിംഗ് ഉറപ്പാക്കുന്നതിലാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് വലിയ പരിചയം ഉണ്ടെങ്കിലും ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ പുതിയ ആളാണ്. ലോണി വാന്‍ ബ്രമ്മെലനെ നിര്‍മ്മാതാവായി കണ്ടെത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവര്‍ ഉദാരമതിയായിരുന്നു, കാരണം ഈ രീതിയിലുള്ള ഒരു സിനിമ നിര്‍മ്മിക്കുന്നത് ഒരു വലിയ ചൂതാട്ടമാണ് .
ഈജിപ്ഷ്യന്‍ വിപണി വളരെ വാണിജ്യപരമാണ്. അറബി സംസാരിക്കുന്ന ലോകത്തില്‍ മുഴുവന്‍ സിനിമകള്‍ വിതരണം ചെയ്യുന്നതിനാല്‍ ഇത് വളരെ സമ്പന്നമായ ഒരു വിപണിയാണ്. അതിനാല്‍, ആളുകള്‍ക്ക് നല്ല വേതനം ലഭിക്കുന്നു. അഭിനേതാക്കള്‍ക്കും ഡിഒപിക്കും നെതര്‍ലാന്‍ഡില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഇവിടെ ലഭിക്കും. വിപണി നല്‍കുന്ന പ്രതിഫലം നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നില്ലെങ്കില്‍, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിഭകളെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതാണ് മറ്റൊരു വെല്ലുവിളി.REPRESENTATIVE IMAGE | PHOTO : WIKI COMMONS
പത്ത് വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന ഫിലിം ലബോറട്ടറി വീണ്ടും തുറക്കുക എന്നതായിരുന്നു മറ്റൊരു വലിയ വെല്ലുവിളി. ഈജിപ്തില്‍ ഇത്തരമൊരു ചിത്രത്തിനുള്ള സാഹചര്യം അത്ര മികച്ചതല്ല. സിനിമ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത് 'ഈസ്റ്റ് ഓഫ് നൂണ്‍' പോലൊരു സിനിമയ്ക്ക് താങ്ങാന്‍ കഴിയാത്ത വളരെ ചെലവേറിയ കാര്യമാണ്.
ഈജിപ്ഷ്യന്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് വലിയ പങ്ക് ഉണ്ടായിരുന്നു - അഭിനയത്തിലും, സംവിധാനത്തിലും, പാടുന്നതിലും, ശബ്ദപഥം സൃഷ്ടിക്കുന്നതിലും. ഇവരില്‍ പലരും ഈജിപ്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സിനിമയുടെ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി. ഈജിപ്തിലെ വനിതാ സിനിമാപ്രവര്‍ത്തകരുടെ ഇന്നത്തെ അവസ്ഥ എന്താണ്?
പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങള്‍തന്നെയാണ് ഈജിപ്ഷ്യന്‍ വനിതാ സംവിധായകരും നേരിടുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കലാരൂപമെന്ന നിലയില്‍ ഈജിപ്ഷ്യന്‍ സിനിമ പല കാരണങ്ങളാല്‍ നല്ല നിലയിലല്ല. ഈജിപ്തില്‍ ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പ്രക്രിയയാണ്. തീര്‍ച്ചയായും ഒരു സ്ത്രീയെന്ന നിലയില്‍ പ്രത്യേക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അത് മറ്റ് തൊഴിലുകളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല.
'ഈസ്റ്റ് ഓഫ് നൂണ്‍' എന്ന സിനിമയില്‍ അബ്ദോ തന്റെ വിമത ശബ്ദം സംഗീതത്തില്‍ കണ്ടെത്തുകയും താങ്കള്‍ സംഗീതത്തെ കലാപമായി ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രാജ്യത്തെ സംഗീത സംസ്‌കാരത്തെക്കുറിച്ച് ഞങ്ങളോട് കൂടുതല്‍ പറയൂ. ഈജിപ്തില്‍ ഏതെങ്കിലും അണ്ടര്‍ഗ്രൌണ്ട് സംഗീത പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നോ? ഒരഭിമുഖത്തില്‍ താങ്കള്‍ അഹമ്മദ് ഫൗദ് നെഗ്മിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
എന്റെ യുവ നായകന്‍ കലയിലൂടെ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, കലാപത്തിന് സംഗീതത്തേക്കാള്‍ അനുയോജ്യമായ ഒരു കലാരൂപം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഗീതം അത് ആഗ്രഹിക്കുന്നിടത്തേക്ക് നീങ്ങുന്നതും ആരിലേക്ക് എത്തുകയും ചെയ്യുന്നത് തടയുക അസാധ്യമാണ്. ഇത് ഈജിപ്തിന്റെ മാത്രം പ്രത്യേകതയല്ല, മനുഷ്യ സഹജമാണ്. ഏതു സംഗീതമായാലും മനുഷ്യര്‍ ആസ്വദിക്കും, തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ സംഗീതത്തെ വിലമതിക്കുകയും ചെയ്യും.
ഈജിപ്തിലെ ജനകീയ കവി എന്നറിയപ്പെടുന്ന അഹമ്മദ് ഫൗദ് നെഗ്ം ഒരു വലിയ പ്രചോദനമാണ്, കവിതയില്‍ അപാരമായ കഴിവുള്ള ഒരു പാവം ചെറുപ്പക്കാരന്‍ ഇതാ, തന്റെ കവിതയിലൂടെയും തന്റെ കവിത ആലപിച്ച ഷെയ്ഖ് ഇമാമുമായുള്ള സഹകരണത്തിലൂടെയും ഈജിപ്തില്‍ മാത്രമല്ല അറബ് ലോകത്തില്‍ എല്ലായിടത്തും മാറ്റത്തിന്റെ ശബ്ദമായി. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് വയസ്സാവുന്നില്ല, കവി സൃഷ്ടിച്ച കാലത്തുള്ളതുപോലെ പുതുമയോടെ മാറ്റത്തിന്റെ ശബ്ദമായി അവ ഇന്നും നിലകൊള്ളുന്നു. അഹമ്മദ് ഫൗദ് നെഗ്ം | PHOTO WIKI COMMONS
താങ്കളുടെ സിനിമയുടെ പേര് 'ഈസ്റ്റ് ഓഫ് നൂണ്‍' എന്നാണല്ലോ. സിനിമയില്‍ ഉച്ചയും ചൂടും ഒരു പ്രധാന ഘടകമാണ്. 'Are we in the East? Yes, we are. It is hot in the East, but no hotter than at noon. There, noon is a state, not a point in time.' - ഇത് സിനിമയില്‍ നിന്നുള്ളതാണ്. അതേസമയം കടലിന്റെ ദൃശ്യങ്ങളും സിനിമയിലുണ്ട്, അവസാന ഭാഗം കളറിലാണ്.
അതെ, ഇതിന്റെ സ്രോതസ്സ് പ്രാദേശികമാണ്. ലോകത്തിന്റെ ഈ ഭാഗത്ത് ചൂടിനെ നരകം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ നരകം ഒരു വലിയ അഗ്‌നികുണ്ഡമാണ്. എന്നാല്‍ ഈജിപ്ത് ചൂടുള്ള രാജ്യമാണെങ്കിലും അതിന് വളരെ നീണ്ട രണ്ട് തീരപ്രദേശങ്ങളുണ്ട്. ചൂടില്‍ നിന്നും 'നരകത്തില്‍' നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിച്ചാല്‍ അത് വെള്ളത്തിലേക്കായിരിക്കും. ഇവിടെ കടല്‍ മറ്റൊരു മാനം കൈക്കൊള്ളുന്നു, ഇവിടെ ഭാവന സ്വതന്ത്രവും ഭയം ഇല്ലാത്തതുമാണ്. അങ്ങിനെയാണ് കടല്‍ ദൃശ്യങ്ങള്‍ വര്‍ണ്ണാഭമായത്.
താങ്കള്‍ മെലോഡ്രാമയും ജനപ്രിയ ചലച്ചിത്ര ശൈലികളും ഉപയോഗിക്കുന്നു. ഇത് എന്നെ ഡഗ്ലസ് സിര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നു. 'സോപ്പ് മെലോഡ്രാമ' എന്ന രീതിയില്‍ അദ്ദേഹത്തിന്റെ സിനിമകളെ 'അസംസ്‌കൃതമായ സ്ത്രീ സിനിമകളാ'യി എഴുതിത്തള്ളപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ മെലോഡ്രാമയുടെ പുനര്‍മൂല്യനിര്‍ണ്ണയം ഉണ്ടാവുകയും അവ വിമര്‍ശനാത്മകമാണെന്ന് കണ്ടെത്തുകയും ചെയ്തു. സിര്‍ക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, റെയ്നര്‍ വെര്‍ണര്‍ ഫാസ്‌ബൈന്ദര്‍ മെലോഡ്രാമയുടെ സാധ്യതകള്‍ വിപുലീകരിക്കുകയും അതിന് പ്രത്യക്ഷമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കുകയും ചെയ്തു. (''മെലോഡ്രാമ ചിരിച്ചു തള്ളാനുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവയെ വളരെ ഗൌരവമായി കാണണം'' എന്ന് ഫാസ്‌ബൈന്ദര്‍). ഇന്ത്യയില്‍നിന്നുള്ള ഋത്വിക് ഘട്ടക് സമൂഹത്തെ വിമര്‍ശിക്കാന്‍ തന്റെ സിനിമകളില്‍ മെലോഡ്രാമ ഉപയോഗിച്ചു. 'മെലോഡ്രാമ എന്റെ ജന്മാവകാശമാണ് ' എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. മെലോഡ്രാമയെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാടുകള്‍ എന്താണ്?
ഈജിപ്ഷ്യന്‍ ചലച്ചിത്ര സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരു വലിയ ഘടകമാണ് മെലോഡ്രാമ. എന്റെ സിനിമയില്‍ അത് പ്രതിധ്വനിക്കുന്നുവെങ്കില്‍ അത് ഈ സംസ്‌കാരം അനുഭവങ്ങളെ എങ്ങനെ പ്രൊസസ്സ് ചെയ്യുന്നു എന്നതില്‍ വേരൂന്നിയതാണ്. എന്റെ പക്കലുള്ള സിനിമാറ്റിക് ടൂളുകള്‍ സിനിമയുമായുള്ള എന്റെ സ്വന്തം അനുഭവങ്ങളും പിന്നെ എന്റെ ആദ്യകാല അനുഭവങ്ങള്‍ ഈജിപ്ഷ്യന്‍ സിനിമയും ടിവിയും കണ്ടതാണ്. പരിചിതമായ ഒരു രൂപം സ്വീകരിക്കുന്നതിലും അതിനെ അട്ടിമറിക്കുന്നതിലും വലിയ സാധ്യതകളുണ്ട്. ഇതാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. അപരിചിതമായത് പരിചിതമായ രീതിയില്‍ പ്രത്യക്ഷപ്പെടുന്നു, വിമര്‍ശനം അംഗീകരിക്കപ്പെട്ടവയുമായി ഇടകലരുന്നു.REPRESENTATIVE IMAGE | PHOTO : WIKI COMMONS
താങ്കളുടെ സിനിമയില്‍ കഥ പറച്ചില്‍ - മിത്തുകളും ഇതിഹാസങ്ങളും - ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗലാല തന്റെ ആളുകള്‍ക്ക് വേണ്ടി കഥകള്‍ പറയുന്നു. ഈ സ്ത്രീ ഈ കെട്ടുകഥകള്‍ ചരിത്രത്തിന്റെ രേഖകളായി നിലനിര്‍ത്തുമ്പോള്‍, സ്വേച്ഛാധിപതിയായ ഷോക്കി ദി ഷോമാന്‍ എന്ന നാടക അവതാരകന്‍ ഇവയെ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നതിനെ കുറിച്ചും അവള്‍ക്കറിയാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നാടോടി പാരമ്പര്യം കഥ പറയാന്‍ ഉപയോഗിക്കുന്നു, അതേ സമയം, ഇതിനെ അടിച്ചമര്‍ത്തലിന്റെ ശക്തി എന്ന നിലയില്‍ വിമര്‍ശിക്കപ്പെടുന്നു.
അതെ, നമുക്ക് മുന്നോട്ട് പോകാന്‍ നമ്മുടെ പൈതൃകം വളരെ പ്രധാനമാണ് എന്നത് ശരിയാണ്, എന്നാല്‍ മനുഷ്യ സംസ്‌കാരത്തിനും ലോക പൈതൃകത്തിനും ഒരു നീണ്ട ചരിത്രവും മഹത്തായ സംഭാവനകളും ഉള്ള ഈജിപ്ത് പോലെയുള്ള ഒരു രാജ്യത്തിന് ഭൂതകാലത്തില്‍ രമിച്ചാല്‍ മതിയാകില്ല. ഭൂതകാല പ്രതാപങ്ങളില്‍ അഭിരമിക്കുന്നതിലൂടെ നമ്മുടെ കഴിവിനെയും ഭാവിയിലേക്ക് സംഭാവന നല്‍കേണ്ടതിന്റെ ആവശ്യകതയെയും നിഷേധിക്കാന്‍ പാടില്ല. ഗൃഹാതുരത്വത്തെയും ഭാവിയെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളുടെ അഭാവത്തെയും ഞാന്‍ വിമര്‍ശിക്കുന്നു.
നാടകം താങ്കളുടെ സിനിമയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അഭിനയത്തില്‍ പോലും ധാരാളം നാടക ഘടകങ്ങള്‍ ഉണ്ട്. വൃദ്ധയുടെ കഥ പറച്ചിലും നാടകത്തിന്റെ ഘടകങ്ങളും ഒരു കഥാഘടനയ്ക്കുള്ളില്‍ മറ്റൊരു കഥ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. നാടകത്തില്‍ എന്ന പോലെ ആര്‍ട്ടിഫൈസിന് ഇവിടെയും പ്രാധാന്യം ഉണ്ട്. മാത്രവുമല്ല, മാസ്റ്റര്‍ ഷോക്കിയെ ക്രൂരനായ വില്ലനായി ചിത്രീകരിച്ചിട്ടില്ല. അദ്ദേഹം തമാശക്കാരനും ദയനീയനുമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്.
വായ്‌മൊഴി കഥപറച്ചിലിന്റെ പാരമ്പര്യം എന്റെ രാജ്യത്ത് വളരെ പ്രധാനമാണ്. ആയിരത്തിഒന്ന് രാവുകളുടെ ജന്മസ്ഥലമാണിത്. ഞാന്‍ സിനിമയുടെ ഭാഷ ഉപയോഗിച്ച് ഈ പാരമ്പര്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും മുന്നോട്ടുപോവുകയും ചെയ്യുന്നു. ഷോക്കിയെ ക്രൂരനായ വില്ലനായി അവതരിപ്പിച്ചാല്‍ ഞാന്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തില്ല. ഒരു കഥാപാത്രവും ക്രൂരമല്ല. മാനവികത ബഹുമുഖമാണ്. ഒരു ദുഷ്ട കഥാപാത്രം താന്‍ ക്രൂരനാണെന്ന് കരുതുന്നതായി ഞാന്‍ സംശയിക്കുന്നില്ല. ഷോക്കിയെ സംബന്ധിച്ച് അയാള്‍ ചെയ്യുന്നത് 'ശരിയായ കാര്യ'മാണ്. എന്നാല്‍ 'ശരിയായ കാര്യം' ചെയ്യുന്നതിന്റെ പേരില്‍ അയാള്‍ എത്രയോ തിന്മകള്‍ ചെയ്തു. REPRESENTATIVE IMAGE | WIKI COMMONS
വസ്ത്രങ്ങള്‍, മേക്കപ്പ്, അലങ്കാരം - താങ്കളുടെ സിനിമ സംസ്‌കാരത്തില്‍ വളരെയധികം വേരൂന്നിയതാണ്. താങ്കള്‍ വിശദാംശങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. പ്രാദേശിക പുരാണങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ചുള്ള ധാരാളം കഥകളും താങ്കള്‍ ഉപയോഗിക്കുന്നു. അതിനാല്‍ താങ്കളുടെ സിനിമ വളരെ പ്രാദേശികമാണ്. സിനിമയുടെ look and feel നമ്മള്‍ മനസ്സിലാക്കിയ രീതിയില്‍ 'പോളിഷ്' ' ചെയ്തതോ 'പരിപൂര്‍ണ്ണ'മോ അല്ല. ഇത് എന്നെ 1960-കളില്‍ ഹോളിവുഡിനും യൂറോപ്യന്‍ ആര്‍ട്ട് സിനിമയ്ക്കും എതിരെയുള്ള പ്രതികരണമായി ഉയര്‍ന്നുവന്ന രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ചലച്ചിത്ര പ്രസ്ഥാനമായ മൂന്നാം സിനിമയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഒരു പ്രാദേശിക സിനിമ സൃഷ്ടിക്കുക സാധ്യമാണോ?
അത് സാധ്യമാണെന്ന് മാത്രമല്ല, അത് അനിവാര്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈജിപ്ഷ്യന്‍ സാഹിത്യത്തിലെ നോബല്‍ സമ്മാന ജേതാവ് നഗ്യൂബ് മഹ്ഫൂസ് പറഞ്ഞതില്‍ ഞാന്‍ വിശ്വസിക്കുന്നു (ഓര്‍മ്മയില്‍ നിന്ന് ഞാന്‍ ഉദ്ധരിക്കുന്നു): ''സാര്‍വത്രികത കൈവരിക്കുന്നതിന്, നിങ്ങള്‍ക്കറിയാവുന്നതും നിങ്ങള്‍ക്ക് പരിചിതമായതുമായ കാര്യങ്ങളെ നിങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്, പ്രാദേശികമായതില്‍ നിന്ന് നിങ്ങള്‍ പലതും ഉള്‍ക്കൊള്ളണം''. നിങ്ങള്‍ സത്യസന്ധരായിരിക്കണം എന്നാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
താങ്കളുടെ സിനിമ പരാമര്‍ശങ്ങളുടെ ഒരു ഖനിപോലെയാണ്, വിഷ്വല്‍ ഇമേജുകളുടെ ഒരു കാറ്റലോഗ് താങ്കള്‍ തലയില്‍ സൂക്ഷിക്കുന്നതുപോലെ. ഉദാഹരണത്തിന്, മുന്‍ കൊളോണിയല്‍ (ബ്രിട്ടീഷ്) പട്ടാളത്തെ സൂചിപ്പിക്കുന്ന ബോയ് സ്‌കൗട്ട് യൂണിഫോമിലാണ് താങ്കള്‍ ലോക്കല്‍ പോലീസിനെ അവതരിപ്പിക്കുന്നത്. അത്തരം ഉദാഹരണങ്ങളും അതിന്റെ ചരിത്രവും/രാഷ്ട്രീയവും കൂടുതല്‍ പറയാമോ, അതുവഴി ഈജിപ്തുകാര്‍ അല്ലാത്ത ഞങ്ങളെപ്പോലുള്ളവര്‍ക്ക് സിനിമയെ കുറിച്ച് ഒരു ധാരണ ലഭിക്കും.
'ഈസ്റ്റ് ഓഫ് നൂണ്‍' ഒരു നിശ്ചിത സ്ഥലത്തെയും കാലത്തെയും മറികടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു; അതേസമയം ഈജിപ്തിന്റെ പരിതസ്ഥിതിയുമായി അത് ബന്ധപ്പെട്ടു നില്‍ക്കണമെന്നും ആഗ്രഹിച്ചു. എന്റെ സ്വന്തം വിഷ്വല്‍ പദാവലി ഉപയോഗിക്കാനും അത് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും ഞാന്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. പരാമര്‍ശങ്ങള്‍ അവ്യക്തമാണെങ്കിലും ദൃശ്യങ്ങളുടെ സമ്പന്നത പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയും. അത്തരത്തിലുള്ള മറ്റൊരു പരാമര്‍ശം പഞ്ചസാരയാണ്. ഈജിപ്തില്‍ ഒരു ചരക്ക് എന്ന നിലയില്‍ പഞ്ചസാര വളരെ പ്രധാനമാണ്. കാര്യമായ ഭക്ഷണക്രമം പാലിക്കാന്‍ കഴിയാത്ത ഒരു ദരിദ്രന്‍ പ്രവര്‍ത്തിക്കാനായി വളരെ മധുരമുള്ള ചായ കുടിക്കുന്നു. സിനിമയിലുടനീളമുള്ള മറ്റൊരു പരാമര്‍ശം ജലാലയ്ക്ക് നല്‍കിയ സംഭാഷണമാണ്. ഈജിപ്ഷ്യന്‍ സുഭാഷിതങ്ങളിലും വിശുദ്ധ വചനങ്ങളിലും കാണുന്ന ചെറിയ വാക്യങ്ങളിലാണ് അവള്‍ സംസാരിക്കുന്നത്. മറ്റൊന്ന്, ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ 'ക്ഷമ മധുരമാണ് ' എന്നൊരു ചൊല്ലുണ്ട്, എന്നാല്‍ 'ക്ഷമ മരണത്തിന് തുല്യമാണ് ' എന്ന മറ്റൊരു ചൊല്ലുമുണ്ട്. ഈ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ഈ വിരുദ്ധത. REPRESENTATIVE IMAGE | WIKI COMMONS
'ഒരു കലാകാരിയും ചലച്ചിത്ര പ്രവര്‍ത്തകയും എന്ന നിലയില്‍, തന്റെ സ്ഥാനം സുരക്ഷിതമാക്കുന്നതിന് ഫണ്ടിംഗ് സംവിധാനങ്ങളുടെ മുന്‍ഗണനകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഗലാല എന്ന കഥാപാത്രം സംവിധാനത്തിന് മുന്നില്‍ തലകുനിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത സ്ത്രീയായി അനുഭവപ്പെടുന്നു. അതുപോലെ നുന്ന എന്ന കഥാപാത്രം ലൈംഗിക ജോലിയില്‍ ഏര്‍പ്പെടുന്നത് നിര്‍ബന്ധിതമായാണോ അല്ല സ്വന്തം ഇഷ്ടപ്രകാരമോ എന്ന വിഷയം ഒരിക്കലും അഭിസംബോധന ചെയ്യപ്പെടുന്നില്ല''. - ഇത് ഒയ്കു സോഫുഗ്ലു (Oyku Sofuoglu) എഴുതിയ 'ഈസ്റ്റ് ഓഫ് നൂണ്‍' എന്ന ലേഖനത്തില്‍ നിന്നാണ്. ഇതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?
ഇന്നത്തെ ലോകത്ത് ഒരു കലാകാരന്റെ പങ്ക് എന്താണ് എന്ന വ്യക്തിപരമായ ചോദ്യത്തില്‍ നിന്നാണ് ഈ സിനിമ ഉരുത്തിരിഞ്ഞത്. ഒരു കലാകാരന്‍ എന്ന നിലയില്‍ അവന്‍/അവള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ കരുതുന്നു. അവന്/അവള്‍ക്ക് അവരുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിയും. അയാള്‍ക്ക്/അവള്‍ക്ക് വിമര്‍ശനാത്മകമാകാം. അവന്‍/അവള്‍ക്ക് സ്വാധീനം ചെലുത്താനും കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ ലോകത്തെ മാറ്റാനും കഴിയും. ഇത് എത്രത്തോളം ശരിയാണ്?
സിനിമയില്‍ ഞാന്‍ ഈ ആശയങ്ങളെ വിമര്‍ശിച്ചു, ''നരകത്തില്‍ മാലാഖമാരില്ല'' എന്നാണ് ഞാന്‍ ജലാലയുടെ കഥാപാത്രത്തിലൂടെ പറയുന്നത്. നുന്നയുടെ സാഹചര്യം യഥാര്‍ത്ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഇതിനിടയിലും അവള്‍ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു കഥാപാത്രമാണ്.