
എംജിഎസ് നാരായണൻ: കേരളചരിത്ര വിജ്ഞാനീയത്തിന്റെ ആർക്കിടെക്ട്
എംജിഎസ് നാരായണനു മുമ്പ് അക്കാദമിക ഇന്ത്യൻ ചരിത്രരചനയിൽ കേരളചരിത്രത്തിന് ഇടമുണ്ടായിരുന്നില്ല. എംജിഎസ്സിനു മുമ്പ് കേരളചരിത്രം ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ ഒരു ചെറിയ കഷണം മാത്രമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. കൊളോണിയൽ ഉദ്യോഗസ്ഥരും ഭാഷാപണ്ഡിതരും നടത്തിയിരുന്ന ഉദ്യമങ്ങളായിരുന്നു കേരളത്തിന്റെ ആദ്യകാല ചരിത്രമെഴുത്ത്.
കൊളോണിയൽ താൽപ്പര്യങ്ങൾക്കും ദേശീയതാ സങ്കൽപ്പങ്ങൾക്കുമകത്ത് വ്യവഹരിക്കപ്പെടുന്ന ആശയസംഹിതകളെയാണ് അവയെല്ലാം ഉൾക്കൊണ്ടത്. ചരിത്രപ്രമാണങ്ങളെ മുൻനിർത്തി ഒരു സമഗ്രമായ കേരളചരിത്രമെന്ന ആശയത്തിന് രൂപം നൽകിയത് എംജിഎസ് നാരായണനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരവ് കേരള ചരിത്രരചനയിൽ പുതിയ യുഗം സൃഷ്ടിച്ചു.
ചരിത്രപ്രമാണങ്ങളെ അടിസ്ഥാനമാക്കി ചരിത്രമെഴുതുക എന്ന എംപരിക്കൽ ഹിസ്റ്റോറിയോഗ്രാഫിക്ക് കേരളചരിത്രരചനയിൽ തുടക്കം എംജിഎസ് നാരായണനിലൂടെയാണ്. കേരളത്തിന്റെ ചരിത്രമെഴുതാൻ കേരളത്തിനു പുറത്തുള്ള രേഖകളും അദ്ദേഹം പരിശോധിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതോളം ലിഖിതങ്ങളും സാഹിത്യകൃതികളും നാടകങ്ങളും മതപരമായ കൃതികളും നാണയങ്ങളും പരിശോധിച്ച് അദ്ദേഹം ഇന്ത്യൻ ചരിത്രരചനയിൽ അന്നുവരെയും ഒരു മുഖമില്ലാതിരുന്ന കേരളത്തിന് ഒരു സ്വത്വത്തെ നിർമ്മിച്ചു നല്‍കി. അങ്ങനെ വളരെ വൈകി ഒരു സമഗ്രമായ ചരിത്രരചന 1972ൽ കേരളത്തിന് സംഭാവന ചെയ്യുന്നത് എംജിഎസ് നാരായണനാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുമെന്ന് പല കഷ്ണങ്ങളായി കിടന്നിരുന്ന കേരളത്തെ വടക്കുമുതൽ തെക്കുവരെ ചരിത്രപരമായി അഭിസംബോധന ചെയ്തത് എംജിഎസ് നാരായണനാണ്.എംജിഎസ് നാരായണൻ | PHOTO : WIKI COMMONS
ദേശീയവാദങ്ങളെയും കൊളോണിയൽ താൽപ്പര്യങ്ങളെയും മുൻനിർത്തി ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമെല്ലാം സ്വന്തമായി ചരിത്രവിജ്ഞാനീയം കൊളോണിയൽ കാലത്തു തന്നെ നിർമ്മിക്കപ്പെട്ടിരുന്നുവല്ലോ. കേരളത്തിന് പക്ഷെ അത് എംജിഎസ്സിന്റെ വരവോടെ മാത്രമാണ് സംഭവിക്കുന്നത്.
കൊളോണിയൽ പ്രിൻസ്‌ലി സ്റ്റേറ്റുകളുടെ ഭരണധാരയിൽ നിന്ന് ആധുനികതയുടെ സങ്കൽപ്പത്തിനകത്തേക്ക് എംജിഎസ് കേരളത്തിന്റെ ചരിത്രവിജ്ഞാനീയത്തിന്റെ പാരമ്പര്യത്തെ പിടിച്ചുയർത്തി. മധ്യകാല കേരളത്തെ സംബന്ധിച്ചിടത്തോളം ഒരാൾക്ക് ഉന്നയിക്കാൻ സാധിക്കുന്ന ഏറ്റവും അടിസ്ഥാനപരമായതും, ഏറ്റവും സങ്കീർണവുമായതുമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് എംജിഎസ് കേരളത്തിന് സംഭാവന ചെയ്ത പെരുമാൾസ് ഓഫ് കേരള എന്ന സമഗ്രമായ കേരളചരിത്ര പഠനത്തിലുള്ളത്.
"മദ്ധ്യകാല കേരളത്തിലെ രാജാക്കൻമാർ ആരാണ്, ആ രാജാക്കൻമാരുടെ തലസ്ഥാനവും കൊട്ടാരവും എവിടെയാണ്, ആ രാജാക്കൻമാരുടെ ഭരണ ഉപദേശക സമിതി ഏതാണ്, അവരുടെ ഭരണകൂടത്തിന്റെ സ്വഭാവമെന്താണ്, അവരുടെ ഭരണസമിതിയിൽ ആരാണുള്ളത്, അവരുടെ പൊലീസ് സംവിധാനവും നീതിന്യായ-നിയമസംവിധാനവും എന്താണ്, അവരുടെ സാമ്പത്തിക സംവിധാനങ്ങളും മതവും എന്താണ്, ആ കാലത്തെ സമൂഹം ആരുൾപ്പെട്ടതാണ്, ആ സമൂഹത്തിന്റെ ഘടന എന്താണ്, ആ കാലത്തെ സാഹിത്യകൃതികളും ശില്പങ്ങളും സ്മാരകങ്ങളുമെന്താണ്, എന്നു തുടങ്ങി മദ്ധ്യകാല കേരളത്തെ സംബന്ധിച്ച് ഒരാൾ ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന കേരളചരിത്രമാണ് എംജിഎസ്. 1972-ൽ സംഭാവന ചെയ്തത്. ഇങ്ങനെയൊരു സമീപനം എംജിഎസ്സിന്റെ വരവിനു മുമ്പ് ചരിത്രരചനയിലുണ്ടായിരുന്നില്ല.
പാച്ചുമൂത്തതും ശങ്കുണ്ണിമേനോനും ലോഗനും പത്മനാഭമേനോനും തുടങ്ങി ഇളംകുളംവരെ എത്തിനിൽക്കുന്ന കൊളോണിയൽ-ദേശീയ-ദ്രാവിഡവാദ സമീപനങ്ങളിലധിഷ്ഠിതമായ ചരിത്രവായനയ്ക്ക് അവസാനം കുറിച്ചുകൊണ്ടാണ് എംജിഎസ്. വരുന്നത്. (കേരളോൽപ്പത്തി ഭാഷ്യങ്ങൾ: മധ്യകാല കേരളചരിത്രരചനകൾ വിമർശിക്കപ്പെടുന്നു - page 33)
അദ്ദേഹം ചരിത്രപ്രമാണങ്ങൾ പരിശോധിച്ച് ചരിത്രമെഴുതുന്ന ചരിത്രകാരൻ മാത്രമായിരുന്നില്ല, പ്രഗൽഭനായ എപിഗ്രാഫിസ്റ്റു കൂടിയായിരുന്നു. പെരുമാൾസ് ഓഫ് കേരളയുടെ അവസാനഭാഗത്ത് ചേരരാജാക്കന്മാരുടെ ചരിത്രം പറയുന്ന നൂറ്റമ്പതോളം വരുന്ന ലിഖിതങ്ങൾ ഇൻഡക്സായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ഇൻഡക്സിലൂടെ കടന്നുപോകാതെ കേരളത്തിന്റെ മധ്യകാലചരിത്രത്തെക്കുറിച്ച് പഠിക്കുക സാധ്യമല്ല. കൊളോണിയൽ കാലത്തെ TAS (ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ്) വാല്യങ്ങൾ മുതൽ രാഘവവാരിയരുടെ 'സൗത്ത് ഇന്ത്യൻ ഇൻസ്ക്രിപ്ഷൻസ് (ഇൻസ്ക്രിപ്ഷൻസ് ഫ്രം കേരള)' വരെയുള്ള വിരലിലെണ്ണാവുന്ന പ്രസിദ്ധീകരണങ്ങൾ മാത്രമാണ് കേരളത്തിലെ ശാസനങ്ങളെക്കുറിച്ചും ശിലാലിഖിതങ്ങളെ കുറിച്ചും പുറത്തുവന്നിട്ടുള്ളത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പഠനം എംജിഎസ്സിന്റെ പെരുമാൾസ് ഓഫ് കേരളയോടൊപ്പം ചേർത്തിട്ടുള്ള 'ഇൻഡക്സ് ടു ചേര ഇൻസ്ക്രിപ്ഷൻസ്' ആണ്. വാര്യരുടെ സമഗ്രമായ ലിഖിതങ്ങളുടെ പ്രസിദ്ധീകരണം പോലും വളരെ വൈകി 2021ലാണ് നടന്നിട്ടുള്ളത്.
പെരുമാൾസ് ഓഫ് കേരള | PHOTO : WIKI COMMONS
എംജിഎസ് പുതിയ ലിഖിതങ്ങൾ വായിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗോപിനാഥ റാവു ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വായിച്ച ലിഖിതങ്ങളിൽ പലതും തെറ്റാണെന്ന് കണ്ടെത്തുകയും ശരിയായി വ്യാഖ്യാനിക്കുകയും ചെയ്തു എംജിഎസ്. കൊളോണിയൽ ഉദ്യോഗസ്ഥരും ഇളംകുളം അടങ്ങുന്ന ഭാഷാ പണ്ഡിതരും നിർമ്മിച്ച ചേര രാജാക്കന്മാരുടെ നിര അദ്ദേഹം പൊളിച്ചു വാർത്തു. എംജിഎസ് നിർമ്മിച്ച ആ പട്ടിക കേരളത്തിന്റെ രാജവംശാവലിയുടെ ചരിത്രത്തിന്റെ നെടുംതൂണായി പരിഗണിക്കപ്പെട്ടു.
കേരള ചരിത്ര രചനയിൽ അദ്ദേഹം സൃഷ്ടിച്ച പ്രമാണബദ്ധതയുടെ നൂതന പാരമ്പര്യം കേരളചരിത്ര വിജ്ഞാനീയത്തിന് ആധുനികതയുടെ മുഖം നൽകി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം 1972ൽ സംഭാവന ചെയ്ത രീതിശാസ്ത്രവും അടിസ്ഥാന വാദങ്ങളുമാണ് ഇന്നും പ്രബലമായിട്ടുള്ളത്. കേരള ചരിത്ര വിജ്ഞാനീയത്തിൽ 'എംജിഎസ് സ്കൂൾ' എന്ന പ്രയോഗം തന്നെ പ്രാമാണ്യം നേടി. പിൽക്കാലത്ത് മധ്യകാലകേരള ചരിത്രം പഠിച്ച മുഴുവൻ ചരിത്രകാരന്മാരും എംജിഎസ് സംഭാവന ചെയ്ത ഈ രീതിശാസ്ത്രത്തിൽ നിന്നോ വാദങ്ങളിൽ നിന്നോ പുറത്തു കടന്നതായി കണ്ടിട്ടില്ല.
അക്കാദമികരംഗത്തെ ജനാധിപത്യബോധത്തിന്റെയും സമഭാവനയുടെയും ഒരു യുഗത്തെയായിരുന്നു എംജിഎസ് നാരായണൻ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം വിമർശനങ്ങളെ അക്കാദമികമായി കാണുകയും അവയെ സ്വാഗതം ചെയ്യുകയും ചെയ്തു. കേരളത്തിന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ, അഥവാ കേരളത്തിന്റെ സ്വത്വനിർമാണത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ സംഭാവനയായിരുന്നു ചേരസാമ്രാജ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ഈ കണ്ടെത്തലിന്റെ അടിസ്ഥാന ആശയമായിരുന്നു രാമരാജശേഖരനാണ് ആദ്യത്തെ ചേരരാജാവ് എന്നത്. ഈ വാദം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ 2011ൽ അരീക്കൊട്ടെ കുറുമാത്തൂർ ക്ഷേത്രത്തിൽ നിന്ന് രാമരാജശേഖരന്റെ ഒരു ലിഖിതം കണ്ടെടുത്തതോടെ ആദ്യത്തെ ചേരരാജാവ് സ്ഥാണു രവിയാണെന്ന് വന്നു. രാഘവവാരിയരാണ് ഈ ലിഖിതം വായിച്ചത്. തന്റെ സിദ്ധാന്തങ്ങളെ തകർക്കുന്ന കണ്ടെത്തലാണെന്ന് അറിഞ്ഞിട്ടും വാരിയർ വായിച്ച ലിഖിതത്തെ അദ്ദേഹം അംഗീകരിച്ചു. തന്റെ സിദ്ധാന്തങ്ങളെ എതിർക്കുന്ന പഠനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുന്ന എംജിഎസ് നാരായണനെന്ന ചരിത്രകാരനെ വേറെയും സന്ദർഭങ്ങളിൽ നമുക്ക് കാണാൻ കഴിയും. അബ്ദുള്ള അഞ്ചില്ലത്ത് എന്ന ആക്കാദമിക ചരിത്രകാരൻ അല്ലാത്ത ഒരു വ്യക്തി എംജിഎസ് നാരായണനെന്ന അതുല്യ ചരിത്രകാരനെ തിരുത്തുന്ന സന്ദർഭം കേരളത്തിന്റെ മധ്യകാല ചരിത്രരചനയിൽ ഉണ്ടായിട്ടുണ്ട്. മാടായി ലിഖിതം ചേരരാജാക്കന്മാരുടെ ഭരണത്തെ സ്ഥാപിക്കാനാണ് എംജിഎസ് ഉപയോഗിക്കുന്നത്. 12ാം നൂറ്റാണ്ടിലാണ് ഈ ലിഖിതമെഴുതിയത് എന്നായിരുന്നും അദ്ദേഹത്തിന്റെ വാദം. എന്നാൽ ലിഖിതം നബി ജീവിച്ചിരുന്ന കാലത്ത് ഏഴാം നൂറ്റാണ്ടിലേതു തന്നെയാണ് എന്ന് അഞ്ചില്ലത്ത് വാദിച്ചു. എംജിഎസ്സിന് അറബി ലിഖിതങ്ങളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ സംഭവിച്ച പിഴവായിരുന്നു അത്. എംജിഎസ് അഞ്ചില്ലത്തിന്റെ കണ്ടെത്തലിനെ അംഗീകരിച്ചു. ചേരരാജ്യത്തിന്റെ പതനത്തെ കുറിച്ചുള്ള ചർച്ചയിലെ ഒരു പ്രധാന കണ്ടെത്തലിൽ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കാൻ എംജിഎസ് തയ്യാറായിരുന്നു. അങ്ങനെ വിമർശനങ്ങളെ ക്രിയാത്മകമായും ജനാധിപത്യപരമായും സമീപിച്ച നിരവധി സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ അക്കാദമിക ജീവിതം പരിശോധിച്ചാൽ കാണാനാകും.
കേരളത്തിന്റെ ആധുനിക ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നായ ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് അദ്ദേഹം എടുത്തത്.
ഒരു ചരിത്രഗവേഷക എന്ന നിലയിൽ എംജിഎസ്സിന്റെ വാദങ്ങളെ അടിമുടി എതിർക്കുന്ന നിരീക്ഷണങ്ങളിലാണ് ഞാൻ എത്തിച്ചേർന്നിട്ടുള്ളത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ചരിത്രത്തെ കുറിച്ചാണ് ഞാൻ അന്വേഷിച്ചു തുടങ്ങുന്നത്. അങ്ങനെയൊരു ചരിത്രപദ്ധതിയെ എംജിഎസ് അഭിസംബോധന ചെയ്തിട്ടില്ല. ക്ഷേത്രങ്ങൾക്കു പുറത്തുള്ള ലോകത്തെ എംജിഎസ് വകവെച്ചിട്ടില്ലെന്ന് പറഞ്ഞാലും തെറ്റില്ല. കേരള ചരിത്രരചനയോടുള്ള എന്റെ വിമർശനമാണിത്. ക്ഷേത്രത്തിനു പുറത്തുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ചരിത്രത്തെ പുനർനിര്‍മ്മിച്ചെടുക്കാനുള്ള എന്റെ പഠനങ്ങളുടെ ശ്രമങ്ങൾക്ക് ഞാൻ തെളിവ് നൽകുന്നത് എംജിഎസ്സിന്റെ രീത്രിശാസ്ത്രം പ്രയോഗിച്ചാണ്. എംജിഎസ്സിന്റെ തന്നെ ലിഖിത സമുച്ചയങ്ങളാണ് അദ്ദേഹത്തിന്റെ വാദങ്ങളെ ചോദ്യം ചെയ്യാൻ എനിക്ക് ബലമേകിയത്. ഇസ്ലാമിക സമൂഹത്തെ എംജിഎസ് വിഭാവനം ചെയ്ത മധ്യകാല ചരിത്രരചനയിൽ കാണാൻ കഴിയില്ല. പക്ഷെ ചേരരാജാവ് മക്കയ്ക്ക് പോയ ഐതിഹ്യവും, മാടായിയിൽ നിന്നും, മുച്ചുന്തിയിൽ നിന്നും പന്തലായിനിക്കൊല്ലത്തിൽ നിന്നും കിട്ടിയ രേഖകളും മുതൽക്ക്, സുലൈമാന്റെ വിവരണങ്ങൾ വരെ നല്‍കുന്ന മറ്റൊരു ആധികാരിക ഗ്രന്ഥം നമുക്കില്ല.എംജിഎസ് നാരായണൻ | PHOTO : WIKI COMMONS
കേരളത്തിലെ ബുദ്ധമതത്തെ അദ്ദേഹം അഭിസംബോധന ചെയ്തിട്ടേയില്ല. കേരളത്തിന്റെ തനതു സ്വത്വം പൂർണമായും ബ്രാഹ്മണരുടേതാണ് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. രാഷ്ട്രം, സമ്പത്ത്, മതം, ഭാഷ, സമൂഹം, ക്ഷേത്രം/വാസ്തു തുടങ്ങി എല്ലാം ബ്രാഹ്മണരുടെ സംഭാവനയാണ് എന്നാണ് എംജിഎസ്സിന്റെ സിദ്ധാന്തം. എന്നാൽ കേരളത്തിലെ ബുദ്ധമതത്തെ കുറിച്ചോ ജൈനമതത്തെ കുറിച്ചോ അറിയണമെങ്കിൽ ആധികാരികമായ ആദ്യത്തെ ഗ്രന്ഥം 'പെരുമാൾസ് ഓഫ് കേരള'യാണ്. ഇതാണ് എംജിഎസ് എന്ന ചരിത്രകാരന്റെ ക്രാഫ്റ്റ്.
നൂറുകണക്കിന് പാട്ടുകളുള്ള സംഘം കൃതികളിൽ ആറോ ഏഴോ പാട്ടുകളിലേ ശിവനെക്കുറിച്ചോ വിഷ്ണുവിനെയോ കുറിച്ചോ പുരാണങ്ങളെക്കുറിച്ചോ വേദങ്ങളെക്കുറിച്ചോ പരാമർശമുണ്ടാകുകയുള്ളൂ. പക്ഷെ ആ വിരലിലെണ്ണാവുന്ന രേഖകൾ വെച്ച് അദ്ദേഹം സംഘം കൃതികളിലെ പുരാണ - വൈദിക പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രമാണബദ്ധതയുടെ മാന്ത്രികതയണിഞ്ഞ് ആധികാരികതയുടെ പരിവേഷത്തോടെ യാഥാർത്ഥ്യത്തെ മിഥ്യയിലേക്ക് എംജിഎസ് കയറ്റി നിർത്തി. ഇത് എല്ലാ ചരിത്രമെഴുത്തുകാര്‍ക്കും സാധ്യമാകുന്ന ഒരു ക്രാഫ്റ്റല്ല. എംജിഎസ്സിനെ നഖശിഖാന്തം എതിർക്കുമ്പോഴും അദ്ദേഹം കാഴ്ചവെച്ച രീതിശാസ്ത്രത്തിന്റെ വഴിയെ നിഷേധിക്കുക പ്രയാസമാണ്. അദ്ദേഹത്തിന്റെ വാദങ്ങളെ നിഷേധിക്കാനും അദ്ദേഹം സംഭാവന ചെയ്ത സോഴ്സുകൾ തന്നെ വേണമെന്നത് ചരിത്രയാഥാർത്ഥ്യമാണ്. ഇത് അനിഷേധ്യമാണ്.
കളമെഴുത്തിന്റെ ചരിത്രം പഠിച്ചു തുടങ്ങിയ ഞാൻ ഗ്രന്ഥവരികളിലൂടെ മധ്യകാല ലിഖിതങ്ങളിലേക്കും ക്ഷേത്രലോകത്തേക്കും വഴുതി വീണത് എംജിഎസ് ഉണ്ടാക്കിയെടുത്ത ചരിത്രവിജ്ഞാനീയ രീതിശാസ്ത്രത്തിന്റെ മാന്ത്രികതയിൽ അഭിരമിച്ചാണ്. എന്റെ ആദ്യപുസ്തകം എംജിഎസ്സിന്റെ വാദങ്ങളോടുള്ള വിമർശനങ്ങളാണ്. എംജിഎസ്സിന്റെ പഠനങ്ങളില്ലായിരുന്നുവെങ്കിൽ, അദ്ദേഹം തന്നെ സൃഷ്ടിച്ച രീതിശാസ്ത്രപദ്ധതി ഇല്ലായിരുന്നുവെങ്കിൽ ഈ വിമർശനം എനിക്ക് സാധ്യമാകുമായിരുന്നില്ല. കേരളത്തിന്റെ ചരിത്രവിജ്ഞാനീയത്തിന്റെ അടിത്തറ പണിഞ്ഞ ആർക്കിടെക്ടാണ് എംജിഎസ് നാരായണൻ. തുടർപഠനങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹം പണിത ഈ നിർമ്മിതിയുടെ മുകളിലാണ്. അദ്ദേഹത്തിന്റെ വിയോഗത്തെ വിയോഗമായി കാണുന്നതേയില്ല. തുടർപഠനങ്ങളിലൂടനീളം അദ്ദേഹമുണ്ട്. വിമർശിച്ചും കലഹിച്ചും എംജിഎസ്സിന്റെ വാദങ്ങൾ കേരളത്തിന്റെ നാളെകളിൽ സജീവമായി നിലനിൽക്കുക തന്നെ ചെയ്യും.