TMJ
searchnav-menu
post-thumbnail

Outlook

ആധുനികജനാധിപത്യ കാലത്തെ ക്ലാസ്സ്‌മുറികളും ഫ്യുഡൽ അബോധമുള്ള അധ്യാപക സമൂഹവും

25 Jan 2025   |   3 min Read
മുഹമ്മദ്‌റാഫി എൻ വി

ച്ചടക്കപരിശീലനവും സദാചാരപാഠവും മറ്റ് കാപട്യ നിയമസംഹിതകളും ഒന്നാം പാഠം മുതൽ അഭ്യസിപ്പിച്ചു തുടങ്ങുന്ന തടവറയുടെ സ്വഭാവം മറ്റേത് സാമൂഹിക സ്ഥാപനങ്ങളെയും പോലെ നമ്മുടെ വിദ്യാലയങ്ങളും പൂർണമായി ഇക്കാലത്തും ഉപേക്ഷിച്ചിട്ടില്ല. മർദകനായ ആ പഴയ അധ്യാപകനും മർദിതനായ ആ പഴയ കുട്ടിയും ഇക്കാലത്തും ജീവിച്ചിരിക്കുന്നു. നമ്മുടെ സാമൂഹികബോധവും സാംസ്കാരികബോധവും എന്നോ കടലാസിൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു. അത് ആധുനികതയെ പുൽകി. ഭാവുകത്വപരമായി അത് ഉത്തരാധുനികതയും ഡിജിറ്റൽ യുഗവുമെല്ലാം പിന്നിട്ട് മുന്നോട്ട് പോയി. ചില അധ്യാപകരുടെയെങ്കിലും അബോധം മാത്രം ഫ്യുഡൽകാലഘട്ടത്തെ വിടാതെ പിന്തുടരുന്നു. അവർ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിനും ചിന്തകൾക്കും മുകളിൽ തങ്ങൾക്ക് സവിശേഷമായ അധികാരബന്ധമുണ്ടെന്നും അവരെ നിയന്ത്രിക്കാനും ശിക്ഷിക്കാനും തങ്ങൾക്കുള്ള ലൈസൻസ് ആണ് അധ്യാപക- വിദ്യാർത്ഥി ബന്ധം വഴി സിദ്ധിച്ചത് എന്നും വിശ്വസിക്കുന്നു.

ആന്തരികമായി ജനാധിപത്യവൽക്കരിക്കപ്പെട്ട ഏതൊരു ബന്ധത്തിനിടയിലും അധികാരബന്ധത്തിന്റെ ഉൽപ്പന്നമായ മേലാള കീഴാള നില പ്രതിപ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഈ നില പ്രത്യക്ഷത്തിലും പരോക്ഷനിലയിലും പല ബന്ധങ്ങളിലും പ്രതിപ്രവർത്തിക്കുന്നു. നിരന്തരമായ പരിഷ്കരണങ്ങളും പരിശീലനങ്ങളുമൊന്നും ഇക്കാര്യത്തിൽ ഏശുന്നില്ല പലയിടത്തും എന്ന് വേണം അനുമാനിക്കാൻ! വിദ്യാലയങ്ങളിൽ നിന്ന് ഉന്നത പാഠങ്ങളായി ഇക്കാര്യങ്ങൾ അഭ്യസിപ്പിക്കേണ്ടവർ പ്രായോഗികമായി നടപ്പാക്കാൻ ശ്രമിക്കുന്നത് നേർവിരുദ്ധമായ പാഠങ്ങൾ എന്ന വൈരുധ്യാത്മകത എന്ന് ചുരുക്കം.

REPRESENTATIVE IMAGE | WIKI COMMONS
ഇനി ഈ അടുത്ത കാലത്ത് ഒരു പ്ലസ് ടു സ്‌കൂളിൽ ഒരു വിദ്യാർത്ഥി മൊബൈൽഫോൺ കൊണ്ട് വന്നത് പിടിച്ചു വെച്ച അധ്യാപകന്റെ പ്രവർത്തിയിൽ നടന്ന ബാലാവകാശ ലംഘനങ്ങൾ പരിശോധിക്കാം. ആദ്യമേ പറയട്ടെ, പുതിയ കാലത്ത് അധ്യാപകൻ വിദ്യാർത്ഥിയുടെ മെന്റർ കൂടിയാണ് എന്നാണ് സങ്കല്പം. ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടി അധ്യാപകന് അങ്ങിനെ ഒരു റോൾ ഉണ്ട്. അപ്പോൾ താരതമ്യേന താഴ്ന്ന ക്ലാസുകളിലെ കാര്യം പറയേണ്ടല്ലോ. രാവിലെ ഒമ്പതു മണി മുതൽ വൈകിട്ട് വിദ്യാലയസമയം അവസാനിക്കുന്നത് വരെ അധ്യാപകൻ വിദ്യാർത്ഥിയുടെ രക്ഷിതാവ് കൂടിയാണ് എന്ന് ചുരുക്കം. കൗമാര മനഃശാസ്ത്രം വിദ്യാഭ്യാസ ബിരുദ സിലബസ്സിൽ വലിയ ഒരു കോഴ്സ് തന്നെയാണ്. ഇത് പഠിച്ചും പരിശീലിച്ചും വരുന്ന അധ്യാപകനാണ് ഒരു വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചു സംസാരിപ്പിച്ച്  അവനെ ക്രിമിനലാക്കി മാറ്റി, ഒളി വീഡിയോ എടുത്ത് പൊലീസ് സ്റ്റേഷനിലും പിതാവിനും അയച്ചു കൊടുത്ത് വീരവാദം മുഴക്കുന്നത്. വിദ്യാർത്ഥി ഉപയോഗിക്കാൻ പാടില്ലാത്ത മൊബൈൽഫോൺ അധ്യാപകന് സ്‌കൂളിൽ നിർബാധം ഉപയോഗിക്കാം എന്ന അശ്ലീല പ്രവൃത്തി കൂടി ഈ സംഭവത്തിൽ ഉൾച്ചേർന്നത് ഇതിലെ വൈരുധ്യാത്മകതയെ വെളിച്ചത്തു കൊണ്ട് വരുന്നു എന്നത് അതിലും വലിയ തമാശ.

കോവിഡ് കാലത്ത് അധ്യാപകർ കഞ്ഞി കുടിച്ചു പോയത് വിദ്യാർത്ഥികൾ ഈ ഡിജിറ്റൽ കുന്ത്രാണ്ടം വഴി ക്ലാസിൽ കയറിയിരുന്നത് കൊണ്ടല്ലേ മാഷെ / ടീച്ചറെ? മൊബൈൽ ഫോണിന് ഓഫ്‌ലൈൻ വിദ്യാഭ്യാസത്തിൽ നിയന്ത്രണം വരുത്തേണ്ടി വരും. തർക്കമില്ല, ഇവിടെ അതല്ല പ്രധാന പ്രശ്‌നം. അക്കാര്യം വിദ്യാർത്ഥിയെ ബോധ്യപ്പെടുത്താൻ അധ്യാപകന് സാധിക്കാത്തതും യാതൊരു ഉളുപ്പുമില്ലാതെ വിദ്യാർത്ഥിയുടെ സ്വകാര്യതയും അവന്റെ ബാലാവകാശ നിയമ പരിരക്ഷയും ഒന്നും മാനിക്കാതെ സ്‌കൂളിലെ പ്രധാന അധ്യാപകനും കൂട്ടാളികളും കാണിച്ചു കൂട്ടിയ തുടർ പ്രവർത്തിയാണ്. അതിലുള്ള ബാലാവകാശവും മനുഷ്യാവകാശപരവും സാമൂഹിക സംരക്ഷണപരവും ജനാധിപത്യപരവും തുല്യാവകാശപരവും സർവോപരി ആധുനിക ജനാധിപത്യപരമായ ക്ലാസ്മുറി സങ്കൽപ്പത്തിനെതിരെയുമൊക്കെയുള്ള സാമൂഹിക അബോധമാണ്. ഇക്കാര്യം അധ്യാപകൻ തിരുത്തുന്നതിന് പകരം എല്ലാമെല്ലാമായ ആശാൻ കുട്ടിഗോവിന്ദ ചാമിയോട് ക്ഷമിച്ചിരിക്കുന്നു എന്ന ആഭാസ പ്രസ്താവന അപഹസിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ ജനാധിപത്യവിശ്വാസികൾക്ക് തർക്കമുണ്ടാവാതിരിക്കാൻ ന്യായമില്ല.

REPRESENTATIVE IMAGE | WIKI COMMONS
കുട്ടിയല്ല, ഈ സംഭവത്തിൽ ക്ഷമ ചോദിക്കേണ്ടത്. നേരത്തെ സൂചിപ്പിച്ച ആശാന്മാരും ആശാത്തികളുമാണ്. വിദ്യാർത്ഥിയെ പൂർണവ്യക്തിത്വമുള്ള സ്വതന്ത്ര പൗരന്മാരായി കാണാൻ സാധിക്കായ്മയും സൗകര്യപൂർവം അവന്റെ തെറ്റുകളെ കയ്യൊഴിഞ്ഞു ക്രിമിനൽ ആക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

അധ്യാപനം മറ്റേതു തൊഴിലിനേയും പോലെ പ്രൊഫഷണൽ ആയ ഒരു തൊഴിൽ തന്നെയാണ് അല്ലെങ്കിൽ അത് മാത്രമാണ് പുതിയ കാലത്ത് എന്ന തിരിച്ചറിവ് ചിലകാര്യങ്ങളിൽ എങ്കിലും ഉണ്ടാവണം ഈ തൊഴിലിൽ ഏർപ്പെടുന്നവർക്ക്. അക്കാദമിക് ആയ ഗുണമേന്മക്കുറവും അപ്‌ഡേഷൻ ഇല്ലായ്മയും ജ്ഞാന ലഭ്യതയുടെ ആധിക്യവും അധ്യാപകരുടെ പ്രസക്തി തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളെ സംരക്ഷിക്കുകയും കൗമാര മനഃശാസ്ത്രം മനസ്സിലാക്കി അവരെ വൈശിഷ്ട്യമുള്ള വ്യക്തികളായി രൂപപ്പെടുത്തുകയും ചെയ്യേണ്ട അധ്യാപക റോൾ മറന്ന് വൈകാരികമായ ദൗർബല്യ നിമിഷത്തിൽ വിദ്യാർത്ഥി വിളിച്ചു പറഞ്ഞുപോയ ചപലതകളെ തങ്ങളെ കൊല്ലാൻ വരുന്നേ എന്ന് പൊലീസ് സ്റ്റേഷനിലും വിദ്യാർത്ഥിയുടെ വീട്ടിലും മാധ്യമങ്ങളിലുമെല്ലാം വിളിച്ചുപറഞ്ഞവരാണ് യഥാർത്ഥ സാമൂഹിക ദ്രോഹികൾ; അവരെയാണ് വിചാരണ ചെയ്തു ശിക്ഷിക്കേണ്ടത്. നിഷ്കളങ്കമായ കുഞ്ഞുമനസ്സുകളെ മുറിവേൽപ്പിക്കുന്ന അധ്യാപകർ അപക്വരും വിദ്യാർത്ഥി കേന്ദ്രിതമായ ചിന്തകളില്ലാത്തവരും ഇപ്പണിക്ക് കൊള്ളാത്തവരുമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടേ.






#outlook
Leave a comment