TMJ
searchnav-menu
post-thumbnail

Health

എംപോക്‌സ് ആശങ്ക കേരളത്തിലും

19 Sep 2024   |   3 min Read
ഉമ കല്ലിങ്കൽ

എംപോക്സ് അഥവാ കുരങ്ങുവസൂരിയുടെ ഭീതി കേരളത്തിലും. വിദേശത്തു നിന്നും മടങ്ങിയെത്തിയ ഒരു യുവാവില്‍ എംപോക്സ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സിനെ ആഗോള ആരോഗ്യ എമര്‍ജന്‍സിയായി പ്രഖ്യാപിച്ചതോടെയാണ് എംപോക്‌സ് ഉയര്‍ത്തുന്ന ഭീഷണി ഗൗരവമായി പരിഗണിക്കാന്‍ തുടങ്ങിയത്. 116-ഓളം രാജ്യങ്ങളില്‍ രോഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് എംപോക്സ് ആവര്‍ത്തിക്കുന്നത്. അടുത്തിടെയുള്ള വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ കാനഡക്കും സ്വീഡനും പാകിസ്ഥാനും ശേഷം ഫിലിപൈന്‍സിലേക്കും എംപോക്സ് വ്യാപിച്ചു എന്നായിരുന്നു. 2022 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമായ വൈറസാണ് നിലവില്‍ കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന വസൂരിയുടെ കുടുംബത്തില്‍പ്പെടുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യനിലെ ആദ്യ എംപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022-ലാണ്.

REPRESENTATIVE IMAGE| WIKI COMMONS
2022നും 2023നും ഇടയില്‍ എംപോക്സ് ആദ്യമായി ലോകവ്യാപകമായി പടര്‍ന്നപ്പോള്‍ ക്ലേഡ് ടു ബി വകഭേദമായിരുന്നു രോഗകാരി. കോംഗോയും നൈജീരിയയും യൂറോപ്യന്‍ രാജ്യങ്ങളേയും രോഗം ബാധിച്ചതോടെ ലോകാരോഗ്യ സംഘടന ആദ്യമായി എംപോക്സ് വ്യാപനത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. 2023-ഓടെ നിയന്ത്രണവിധേയമായ രോഗത്തിന് കാരണം ക്ലേഡ് വണ്‍ ബി എന്ന വകഭേദമായിരുന്നു. ക്ലേഡ് ടു ബിയെക്കാള്‍ വ്യാപന ശേഷി കൂടുതലാണ് ക്ലേഡ് വണ്‍ ബിയ്ക്ക്. തുടര്‍ന്ന് കോംഗോയില്‍ കേസുകളുടെ എണ്ണവും മരണനിരക്കും അതിവേഗമുയര്‍ന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മങ്കിപോക്സ് വൈറസിനു ജനിതകമാറ്റം സംഭവിച്ചത്. പുതിയ വകഭേദത്തെ 'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ വൈറസാണ് ഇപ്പോഴത്തെ എംപോക്സിനു കാരണം. മധ്യ-കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. എച്ച്1എന്‍1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവയ്ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എംപോക്സിനെയും ആഗോള അടിയന്തരാവസ്ഥയായി കണക്കാക്കുമ്പോള്‍ തന്നെ അതിന്റെ തീവ്രത മനസിലാക്കാവുന്നതാണ്.

ആദ്യഘട്ടങ്ങളില്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകരുകയും, പിന്നീട് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടര്‍ന്നുപിടിക്കുന്ന ജന്തുജന്യരോഗമാണ് എംപോക്‌സ്. വസൂരിയെ പോലെ തോന്നിക്കുന്ന രോഗത്തിന്റെ രോഗകാരി ഓര്‍ത്തോപോക്‌സ് വൈറസാണ്. രോഗലക്ഷണങ്ങള്‍ക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ആയതിനാല്‍ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് രോഗലക്ഷണങ്ങള്‍ക്ക് അടുത്ത സാമ്യമുണ്ടായിരിക്കും. ചര്‍മത്തില്‍ പ്രതൃക്ഷപ്പെടുന്ന 2 - 4 ആഴ്ചവരെ നീണ്ടുനില്‍ക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണര്‍പ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.  


REPRESENTATIVE IMAGE | WIKI COMMONS
100 കേസുകളില്‍ നാല് മരണം എന്നതാണ് എംപോക്സ് രോഗത്തിന്റെ തീവ്രത. നേരത്തെ രോഗലക്ഷണമായി കാണിച്ചിരുന്നത് നെഞ്ചിലും കൈകാലുകളിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് നേരിയ തോതില്‍ ജനനേന്ദ്രിയ ഭാഗത്തും കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമായികാണപ്പെടാറുള്ളത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം ശരീരസ്രവങ്ങള്‍ എന്നിവയിലൂടെ മനുഷ്യരിലേക്കു പകരുന്ന രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്നു. അണ്ണാന്‍, എലികള്‍, കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളിലായിരുന്ന ആദ്യമായി രോഗബാധ കണ്ടെത്തിയിരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന എംപോക്‌സ്, രോഗ ബാധിതരുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും പകരുന്നു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.


REPRESENTATIVE IMAGE | FACEBOOK
അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക എന്നതെല്ലാം ഒരു പരിധി വരെ സ്വയംപ്രതിരോധമാണ്.

എംപോക്സ് വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല, മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സയുണ്ട്. വസൂരി രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളും ടിക്കോവിരിമാറ്റ് (ടിപോക്സ്) പോലെയുള്ള ആന്റി-വൈറല്‍ മരുന്നുകളും ഇപ്പോള്‍ എംപോക്സിനെതിരെയും ഉപയോഗിക്കുന്നുണ്ട്. കൂടാതെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും പുതിയ എംപോക്സ് പ്രതിരോധവാക്‌സിനുകളും വികസിപ്പിച്ചിട്ടുണ്ട്.

 

#health
Leave a comment