TMJ
searchnav-menu
post-thumbnail

Outlook

മൃദംഗനാദം : പിഴച്ച താളങ്ങളിൽ നിന്ന് പഠിക്കേണ്ടതെന്ത്

07 Jan 2025   |   4 min Read
ആതിര കെ എം

ഘോഷങ്ങളും പുത്തൻ തുടക്കങ്ങളും നിറഞ്ഞ പുതുവർഷം വെറും ആശംസകൾ മാത്രമാണോ നമുക്ക് നൽകിയത്? 2024ന്റെ ഒടുക്കം ബാക്കി വച്ച ആശങ്കകളുടെയും ചോദ്യങ്ങളുടെയും തുടർച്ച കൂടിയല്ലേ നമുക്ക് 2025 എന്ന വർഷം. ഭരണസംവിധാനത്തിൽ, സംഘാടനത്തിൽ വലിയ വീഴ്ചകൾ കണ്ടുകൊണ്ടാണ് നാം 2025ലേക്ക് കടന്നത്. അഭിമാനത്തിന്റെ നിമിഷമായി മാറേണ്ടിയിരുന്ന ഒരു സന്ദർഭം കേരളമൊന്നാകെ തലതാഴ്ത്തേണ്ടതായി  മാറിയതിനാണ് സാക്ഷ്യം വഹിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡിനായി കലൂർ സ്റ്റേഡിയത്തിൽ ഡിസംബർ 29ന് നടന്ന നൃത്തപരിപാടിയാണ് ഇങ്ങനെ അവസാനിച്ചത്. ഗിന്നസ് റെക്കോഡിന്റെ നേട്ടത്തിൽ നിൽക്കുമ്പോഴും സംഘാടകരുടെ പിഴവ് മൂലം ആ നേട്ടവും നർത്തകരുടെ പരിശ്രമവും ഒന്നുമല്ലാതെ പോയി. കേവലം ഒരു പരിപാടിയിലെ വീഴ്ചയെന്നതിനേക്കാൾ പൊതുജന സുരക്ഷയെ സംബന്ധിക്കുന്ന വലിയ വീഴ്ചയായി കാണേണ്ടുന്ന സംഭവമാണിത്.

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന മൃദംഗനാദം പരിപാടിക്കിടെ തൃക്കാക്കര എംഎൽഎ ഉമാ തോമസിനുണ്ടായ അപകടമാണ് ഇത്തരം പരിപാടികളുടെ മറുവശത്തേക്ക് ശ്രദ്ധയെത്താൻ കാരണമായത്.  നൃത്തപരിപാടിക്കിടെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ താൽക്കാലികമായി പണിത വേദിയിൽ വച്ചാണ് എംഎൽഎ ഉമാ തോമസിന് അപകടം സംഭവിച്ചത്. മന്ത്രി സജി ചെറിയാൻ, എഡിജിപി ശ്രീജിത്ത് എന്നിവർ പങ്കിട്ട വേദിയിൽ നടക്കാൻ പോലും ആവശ്യത്തിന് സ്ഥലം ഇല്ലായിരുന്നു. അതിനാൽ തന്നെ വേദിയിൽ നടക്കുന്നതിനിടയിൽ എംഎൽഎ അപ്രതീക്ഷിതമായി 15 അടി താഴേക്ക് വീഴുകയായിരുന്നു. വേദിക്ക് കൈവരി ഉണ്ടായിരുന്നില്ല മറിച്ച് വലിച്ചുകെട്ടിയ റിബ്ബണുകൾ മാത്രമാണ് സജ്ജീകരണമായി ഉണ്ടായിരുന്നത്. സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് എംഎൽഎക്ക് തലക്കും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കിന് കാരണമായ അപകടത്തിന് വഴിയൊരുക്കിയത്.

ദിവ്യ ഉണ്ണി | PHOTO: WIKI COMMONS
കലാ-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരോടൊപ്പം കേരളത്തിലുടനീളമുള്ള 11600 നർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. കലൂർ സ്റ്റേഡിയത്തിൽ അഞ്ച്  മിനിറ്റ് നീണ്ട ഭരതനാട്യം പരിപാടിയിൽ നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരുടെയും ശിഷ്യരുടെയും ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പരിപാടി നടന്നത്. യുഎസ്, യുകെ, ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, കാനഡ മുതലായ രാജ്യങ്ങളിൽ നിന്നുള്ള നർത്തകർ പരിപാടിയിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത ഓരോ വ്യക്തിയുടെയും പരിശ്രമങ്ങളും കലയുടെ ദൃശ്യവിസ്മയം തീർക്കേണ്ടിയിരുന്ന അവസരത്തിന്റെ മൂല്യവും ഇല്ലാതാക്കിയത് സംഘാടനത്തിലെ പിഴവുകളാണ്. പരിപാടിയുടെ മറവിലുള്ള തട്ടിപ്പുകൾ ഒരു വശത്ത് നിൽക്കുമ്പോൾ പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പുവരുത്താനാകാത്ത പിഴവാണ് മറുപുറത്ത്. ഇനിയും ഇത്തരം സംഭവങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യുകയും തിരുത്തുകയും ചെയ്യാതിരിക്കുന്നത് ഇവയാവർത്തിക്കാൻ വഴിവെട്ടുന്നത് പോലെയാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക്  എന്ത് സുരക്ഷയാണ് നമ്മുടെ ഭരണ സംവിധാനത്തിന് ഒരുക്കാനാവുക എന്ന ചോദ്യം അവശേഷിക്കുകയാണ്.

സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമാണത്തിനുള്ള അനുമതിക്കായി സംഘാടകർ കൊച്ചി കോർപ്പറേഷനെ സമീപിച്ചത്  മൃദംഗനാദം പരിപാടിയുടെ തലേ ദിവസമാണ്. അന്നേ ദിവസമാണ് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടന്നിരിക്കുന്നത്. അശാസ്ത്രീയമായ സ്റ്റേജ് നിർമാണവും സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതും വളരെ ലാഘവത്തോടെ കണ്ടുവെന്ന് വേണം കരുതാൻ. മാത്രമല്ല 12000ത്തോളം വരുന്ന നർത്തകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും പരിമിതമായതും  ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പ്രവേശനത്തിനായി എട്ട് കൗണ്ടറുകളാണ് ഒരുക്കിയത്. രണ്ട് മണിക്കൂറോളം പ്രവേശനത്തിനായി നർത്തകർ കാത്തുനിൽക്കേണ്ടതായും വന്നുവെന്നത് ഇതിന് അടിവരയിടുന്നു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള യാത്രാസൗകര്യവും ആരോഗ്യസേവനങ്ങളും പോലും പരിമിതമായിരുന്നു.

ഉമ തോമസ് എം എല്‍ എ | PHOTO: FACEBOOK
എങ്ങനെയാണ് ഇത്രയും മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്ത, ഒരു പരിപാടി വളരെ എളുപ്പമായി ഇവിടെ നടന്നത്? എന്തുകൊണ്ടാണ് കുട്ടികളും മുതിർന്നവരും പ്രമുഖരുമുൾപ്പെടെ ഇത്രയേറെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും അത് വേണ്ടവിധം ചോദ്യം ചെയ്യപ്പെടാതിരുന്നത്?  രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രമുഖരും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പോലും കൃത്യമായ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കാൻ കഴിഞ്ഞില്ലയെന്നത് ഉയർത്തുന്ന ആശങ്ക ചെറുതല്ല. പ്രമുഖയായ ഒരു വ്യക്തിയാണ് അപകടത്തിൽപ്പെട്ടത് എന്നത് കൊണ്ട് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ പുറത്ത് വന്നത് പോലും. അല്ലാത്ത പക്ഷം ഈ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ പരിപാടിയുടെ വിജയത്തിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവസാനിക്കുമായിരുന്നു വാർത്തകളൊക്കെയും.

പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ  ഓസ്കാർ ഇവന്റ്സ് എന്നിവയുടെ ഭാരവാഹികൾക്കും മറ്റ് ഉത്തരവാദിത്ത്വപ്പെട്ടവർക്കും പരിപാടിയുടെ ലൈസൻസ് കൈകാര്യം ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർക്കുമെതിരെ നിയമനടപടികൾ ആദ്യപടിയായുണ്ടായി എന്നതിനപ്പുറം വേണ്ടവിധം ഈ വിഷയം കൈകാര്യം ചെയ്യപ്പെടുന്നുവെന്ന്  പറയാനാവില്ല. ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളിൽ ഇനിയും സൂക്ഷ്മമായ പരിശോധനകളും നടപടിയും പുതുക്കലുകളും ഇല്ലാത്തതാണോ അവ കൃത്യമായി പാലിക്കപ്പെടാത്തതാണോ ഇത്തരം സന്ദർഭങ്ങളിലേക്ക് നയിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഘാടകരുടെ അശ്രദ്ധയും അനാസ്ഥയും മാത്രം ചൂണ്ടിക്കാട്ടി ഇവയെ ഒതുക്കി തീർക്കാനാകില്ല. ഇത്തരം പരിപാടികൾക്ക്  അനുമതി നൽകുകയും അവ കൈകാര്യം ചെയ്യുന്നതുമായ വകുപ്പുകളുടെ കാര്യക്ഷമതയേയും കൂടി അതിനോടൊപ്പം ചോദ്യം ചെയ്യേണ്ടതായി വരും.

REPRESENTATIVE IMAGE | WIKI COMMONS
ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അതിനു കൃത്യമായ നിയമാവലികളുണ്ടോ? അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആരാണ്? അവ പാലിക്കപ്പെടാത്ത പക്ഷം എന്തെല്ലാം നിയമനടപടികളാണ് കൈക്കൊള്ളാനാവുക? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയെന്നത് ഈ അവസരത്തിൽ അനിവാര്യമാണ്. ഇത്തരം പരിപാടികൾക്കുമേൽ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണ സംവിധാനങ്ങളും വേണം എന്നതാണ് മൃദംഗനാദമെന്ന പരിപാടിയിലുണ്ടായ സംഭവങ്ങൾ ഓർമപ്പെടുത്തുന്നത്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പിപി ആർ ലൈസൻസ് ആവശ്യമാണ്. കൂടാതെ നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിങ്ങ് വിഭാഗങ്ങളുടെ അനുമതി വേണം. ഇവിടെ സംഘാടകർ തലേദിവസമാണ് ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചിരിക്കുന്നത്. പൂർണമായ തയ്യാറെടുപ്പുകൾ നടന്നിട്ടില്ലാതെ തൃപ്തികരമായ പരിശോധനയില്ലാതെ ഇത്തരം പരിപാടികൾ മുന്നോട്ട് പോവാതിരിക്കാൻ കർശനമായ ചട്ടങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനവും അനിവാര്യമാണ്. അതുറപ്പുവരുത്താനാകാത്തതിലെ പിഴവുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടർച്ചയായി പല സംഭവങ്ങളിലൂടെ നാം കാണുന്നതാണ്.

2023 നവംബർ 25ന് ടെക് ഫെസ്റ്റിനിടെ കുസാറ്റിൽ തിക്കും തിരക്കും മൂലം ഉണ്ടായ  ദുരന്തവും പുഷ്പ 2 പ്രദർശനത്തോടനുബന്ധിച്ച് ഈയിടെ കർണാടകയിലെ തിയേറ്ററിൽ നടന്ന മരണവും അതിന്റെ ഭീതിപ്പെടുത്തുന്ന വശങ്ങളായി നാം ഓർത്തുവക്കേണ്ടതുണ്ട്. അതിൽ നിന്നുപോലും നമ്മുടെ ഭരണസംവിധാനവും, സ്വകാര്യമേഖലയും വേണ്ടരീതിയിൽ പഠിച്ചില്ല തിരുത്തിയില്ല എന്ന് വേണം കരുതാൻ. അതിനാൽ തന്നെ വലിയ അപകടങ്ങൾ ഉണ്ടായില്ലെന്നുള്ളത് ഈ സംഭവത്തിന്റെ ഗൗരവം ഒട്ടും കുറക്കുന്നില്ല.

കുസാറ്റ് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം | PHOTO: WIKI COMMONS
ഇനിയെങ്കിലും പരിപാടിയുടെ വിജയകരമായ നടത്തിപ്പിനപ്പുറം പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പുവരുത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സജ്ജീകരണങ്ങൾ, അടിയന്തര സൗകര്യങ്ങൾ എന്നിവക്ക് മുൻതൂക്കം കൊടുക്കുന്ന രീതിയിലാണ് ഇവ സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകരും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. അടിയന്തരസാഹചര്യങ്ങളിൽ വലിയ തോതിലുള്ള അപകടസാധ്യതകൾ ഒഴിവാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായിരിക്കണം. സ്വാർത്ഥലാഭങ്ങൾക്കോ വെട്ടിപ്പുകൾക്കോ ഇടമൊരുക്കുന്ന അവസരങ്ങളായി മാറാതെ ആഘോഷത്തിനും ഒത്തുച്ചേരലുകൾക്കും നേട്ടങ്ങൾക്കും അവസരമൊരുക്കുന്ന ഒട്ടേറെ അവസരങ്ങൾ ഇനിയും നടക്കേണ്ടതുണ്ട് എന്നതുകൊണ്ട് തന്നെ കേവലം ചില വ്യക്തികൾക്കുമേലുള്ള നിയമനടപടികളോടെ ഈ സംഭവം ഒതുക്കി തീർക്കാൻ പാടുള്ളതല്ല. ദുരന്തങ്ങളുടെ ഈ ആവർത്തനം തടയാൻ അതിശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ ഭരണ സംവിധാനങ്ങൾ നടപടി സ്വീകരിക്കണം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വഴിയിൽ പൊതു സമൂഹത്തിന്റെ സുരക്ഷയെ വിട്ടുകൊടുക്കുകയെന്നത് ഭരണ സംവിധാനങ്ങളുടെ പരാജയമാണ്.




#outlook
Leave a comment