TMJ
searchnav-menu
post-thumbnail

Outlook

പാട്രിയാർക്കി പൊളിഞ്ഞു വീഴുന്ന കാലമാണ് സുവർണ്ണകാലം

02 Sep 2024   |   9 min Read
ശ്രീദേവി പി അരവിന്ദ്

ലയാളസിനിമയിലെ പിതൃഅധികാരത്തിന്റെ ബലതന്ത്രങ്ങളെയും കേന്ദ്രീകൃതാധിപത്യത്തെയും വിമണ്‍ കളക്ടീവ് എന്ന തൊഴിലാളി സ്ത്രീ സംഘടന ഇളക്കിമറിച്ചു. സിനിമമേഖലയില്‍ സംഭവിക്കുന്ന ചരിത്രപരമായ മാറ്റത്തിന് സാക്ഷിയാവാനും പങ്കുചേരാനും കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തില്‍ ജീവിക്കുന്നു എന്നതിലെ ആഹ്‌ളാദകരമായ സംഗതി. ഞാനും ഫെമിനിച്ചിയാണ് എന്നു പറയുന്നതിലെ ആ ഒരു ആത്മ- വര്‍ഗ ബോധം.

നിരന്തരം അവഗണനകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ഒടുവില്‍ ഡബ്ല്യുസിസി എന്ന തൊഴിലാളി കൂട്ടായ്മ ചരിത്രപരമായ അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഒരുസ്ത്രീക്കൊപ്പം സ്ത്രീസമൂഹം മുഴുവന്‍ അണിനിരന്നപ്പോള്‍, അത് പിടിച്ചു കുലുക്കിയത് പാട്രിയാര്‍ക്കി എന്ന വടവൃക്ഷത്തെയാണ്. പൊളിഞ്ഞു വീഴുന്ന പുരഷാധിപത്യത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്  എന്നത് ശരിയാണ്. ആടിയുലഞ്ഞ പുരുഷാധിപത്യ വൃക്ഷത്തിന്റെ വേരുകള്‍ ഒന്നടങ്കം പറിച്ചെറിയപ്പെടാതെ നോക്കാനുള്ള ശ്രമമായാണ് അധികാര സ്ഥാനങ്ങളിലേക്ക് പുരുഷന്‍മാര്‍ തന്നെ വീണ്ടും നിര്‍ദ്ദേശിക്കപ്പെടുന്നതിനെ കാണേണ്ടത്. പുരോഗമനകലാ സാഹിത്യസംഘത്തിന് അമരക്കാരായി നാലു പുരുഷന്മാരെത്തുന്നതും ചലച്ചിത്രനയം രൂപീകരണത്തിനുള്ള കോണ്‍ക്ലേവില്‍ നടന്‍ മുകേഷ് ഭാഗമായതുമൊക്കെ പുരുഷാധിപത്യത്തിന്റെ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളാണ്. അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ പോലെ പിതൃഅധികാരം ഇനി പല രൂപങ്ങള്‍ സ്വീകരിക്കും. ഗുരുതരമായ ഒരു വലിയ വിഷയത്തിന്റെ ഗൗരവത്തെ ഇല്ലാതാക്കുന്ന രീതിയില്‍, 'വാതിലില്‍ മുട്ടി', 'തൊടാന്‍ ശ്രമിച്ചു'തുടങ്ങിയ ഇക്കിളിപ്പെടുത്തുന്ന കഥകള്‍ക്ക്  മീഡിയ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും അതിനെ സംബന്ധിച്ച ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്യുന്നു. ആരോപണ വിധേയരെപ്പോലെ തന്നെ ആരോപണമുന്നയിച്ച ആളുകളെയും സോഷ്യല്‍ മീഡിയയിലൂടെ ലിഞ്ചിംഗ് നടത്തികൊണ്ട് ആഘോഷിക്കുന്നു. ഡബ്ല്യുസിസിക്കു നേരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ലൈംഗികാക്രമണത്തിന് കൂട്ടുനിന്നു തുടങ്ങിയ അമ്പുകള്‍ അയക്കുകയും ചെയ്തുകൊണ്ട് ഈ വിഷയത്തിന്റെ ഗൗരവത്തെ ഇല്ലാതാക്കാനുള്ള മറ്റൊരു ശ്രമമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. പ്രധാന വിഷയങ്ങളെയെല്ലാം ലഘൂകരിച്ചു കാണിക്കുകയും നോര്‍മലൈസ് ചെയ്യുകയും ചെയ്യുന്ന സാമൂഹ്യ മാധ്യമങ്ങളുടെയും പാട്രിയാര്‍ക്കിയുടെ ആധിപത്യമുള്ള മറ്റ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഈ മൂവ്‌മെന്റിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
അമാനുഷിക പൗരുഷപ്രകടനങ്ങളെ മഹത്വവല്‍ക്കരിക്കുകയും അതേ സമയം നായികമാരെ വസ്തുവല്‍ക്കരിക്കുകയും ചെയ്യുന്ന നീണ്ട ചരിത്രമാണ് സിനിമക്കുള്ളത്. നടികളുടെ മുഖത്തേക്കാള്‍ ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുകയും തീര്‍ത്തും അപ്രസക്തമാണെങ്കില്‍പ്പോലും ഐറ്റം ഗാനങ്ങള്‍ സ്ഥിരം സങ്കേതമാക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ സിനിമ അതിന്റെ ജനപ്രിയ വ്യാഖ്യാനം രൂപപ്പെടുത്തിയത്. ലോറ മള്‍വി നിരീക്ഷിച്ചതുപോലെ  (Visual Pleasure and Narrative Cinema, After Thought on Visual Pleasure and Narrative Cinema) സിനിമയുടെ നോട്ടമെന്നത് പുരുഷകാഴ്ചയാണ്. (Male gaze) പുരുഷനോട്ടത്തിന്റെ സാംസ്‌കാരിക ചരിത്രമെന്നത്, നോട്ടത്താല്‍ ഇരയാക്കിയതും, കീഴടക്കിയതും, ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നതുമായ അസ്തിത്വമാണ്. ഈ പ്രവണതയെ പൊളിച്ചെഴുതികൊണ്ട് വസ്തുവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നരീതിയില്‍ പുരുഷ ആഖ്യാനങ്ങള്‍ക്ക് ബദലുകള്‍ ഉണ്ടാവാന്‍ തുടങ്ങി. സ്ത്രീ കാഴ്ചയെക്കുറിച്ച് ദൃശ്യസംസ്‌കാരത്തില്‍ പുതിയ ചിന്തകള്‍ ഉണ്ടായി.'പെണ്‍ നോട്ടത്തെ' കുറിച്ചുള്ള സംഭാഷണം ആരംഭിക്കുകയും സ്ത്രീകള്‍ ചലച്ചിത്രവ്യവസായത്തില്‍ തങ്ങള്‍ക്കായി ഇടം സൃഷ്ടിക്കുകയും ചെയ്തു. സ്വന്തം ജോലിയെക്കുറിച്ചും, തൊഴിലിടത്തെ കുറിച്ചും, അധ്വാനഭാരത്തെ കുറിച്ചും, വിശ്രമത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചുമൊക്കെ അവര്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങി.

'രണ്ട് മല ചേര്‍ന്നാലും നാലു മുല ചേരില്ല''എന്ന ചൊല്ല് ചെറുപ്പം തൊട്ട് ഞാന്‍ കേള്‍ക്കുന്നതാണ്. ഈ പറച്ചിലിലൂടെ സ്ത്രീയെ വെറും ശരീരം മാത്രമായി സ്ഥാപിക്കുകയാണ്. സ്ത്രീകള്‍ക്ക് വര്‍ഗ ബോധം ഇല്ലെന്നും അതുകൊണ്ടാണ് അവര്‍ ഒരുകാലത്തും സംഘടിക്കാത്തത് എന്നും പരിഹസിക്കപ്പെട്ടു. സമൂഹം കാലാകാലങ്ങളായി നിര്‍മ്മിച്ചു പോന്ന ഇത്തരം വാര്‍പ്പ് ആഖ്യാന മാതൃകകളെ വെല്ലുവിളിക്കുന്നതാണ് ഈ ചരിത്രമുഹൂര്‍ത്തം. സ്ത്രീയോടൊപ്പം അണിനിരന്ന ഒരു കൂട്ടം സ്ത്രീകളുടെ സമരമാണിത്. ഈ സമരത്തിന് മുന്‍ മാതൃകകളോ സമാനതകളോ ഇല്ല. സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു പാതയാണ് അതിന്റേത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, നായകതാരം ദിലീപ് അറസ്റ്റിലായതടക്കമുള്ള കാര്യങ്ങളില്‍ മലയാളസിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുകയും അവരുടെ സ്ത്രീവിരുദ്ധ സമീപനം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (wcc) എന്ന വനിത സംഘടന പിറവിയെടുത്തത് ഈ സാഹചര്യത്തിലാണ്. വ്യവസായ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിക്കാന്‍ (ഡബ്ല്യുസിസി) നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് 2017ല്‍ കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. 2024 ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുതല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും പ്രതികരണങ്ങളും അരങ്ങേറി വരികയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന വ്യവഹാരമണ്ഡലം പുതിയ മാറ്റങ്ങള്‍ക്ക് വഴിവെട്ടാതിരിക്കില്ല. കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ഉണ്ടായ കാലവിളംബത്തിനെതിരെ സിനിമാ രംഗത്തെ സ്ത്രീ കൂട്ടായ്മയാണ് ആദ്യം രംഗത്തുവന്നത്. അവര്‍ ഈ പ്രശ്‌നത്തെ നിരന്തരം പിന്തുടരുകയും റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പോരാട്ടാവീര്യം കൈവെടിയാതെ ഉറച്ചു നില്‍ക്കുകയും ചെയ്തു.

HEMA COMMITTEE REPORT | PHOTO : WIKI COMMONS
250 പേജ് ഉള്ള ഈ റിപ്പോര്‍ട്ട് ചില ഭാഗങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ടാണെങ്കിലും ഇപ്പോള്‍ പുറത്തു വന്നത് ഒരു ചരിത്ര മുഹൂര്‍ത്തം തന്നെയാണ്. കാസ്റ്റിങ്ങ് കൗച്ച് ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ വെളിയില്‍ വന്നപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കിയില്ല. ഗോസിപ്പ് എന്ന നിലയില്‍ ഇവിടെ പ്രചരിച്ചിട്ടുള്ളതാണ് പലതും. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെളിവ് സഹിതം മലയാളസിനിമയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ, തൊഴില്‍ രംഗത്തെ അനീതിയെ ചൂണ്ടിക്കാണിക്കുന്ന വസ്തുതാപരവും ആധികാരികവുമായ ഒരു ചരിത്ര രേഖയാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 

കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തൊഴിലിടത്ത് എങ്ങനെ നടപ്പില്‍ വരുത്താം എന്നുള്ളത് വളരെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എത്രയും പെട്ടെന്നുതന്നെ നിയമനടപടികളും തുടര്‍ന്നുള്ള ശിക്ഷാനടപടികളും ഉണ്ടാകും എന്നത് മാത്രമല്ല ഇത് നല്‍കുന്ന പ്രതീക്ഷ. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ. സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ തുടക്കത്തില്‍ ഇക്കിളി സുഖത്തോടെ കേട്ടിരുന്ന ആണഹന്ത പതുക്കെ പതുക്കെ ഭയമായി  മാറുന്നത് കാണാം. ഇനി ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് കുറേക്കൂടി സമാധാനപരമായ ഒരു തൊഴിലിടം ലഭ്യമാക്കാന്‍ സാധിക്കും എന്നത് തന്നെയാണ് ഈ റിപ്പോര്‍ട്ട് തുറന്നു തരുന്ന ഏറ്റവും വലിയ പ്രതീക്ഷ. ഒരു ഗവണ്‍മെന്റ് സംവിധാനത്തിനുള്ളില്‍ നടക്കുന്ന വിശ്വസനീയമായ അന്വേഷണം ആയതിനാലാണ് സധൈര്യം സ്ത്രീകള്‍ മുന്നോട്ട് വരുന്നതും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു കൊണ്ട് ഡബ്ല്യുസിസിയുടെ ഫെയ്‌സ് ബുക്ക് വാളില്‍ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ നാടു വിടേണ്ടി വന്ന പി. കെ റോസി, ജീവന്‍ ഉപേക്ഷിക്കേണ്ടി വന്ന വിജയശ്രീ, ശോഭ, സില്‍ക്ക് സ്മിത, പ്രേമ, മയൂരി തുടങ്ങിയര്‍ക്കു ഡബ്ല്യുസിസി കടപ്പെട്ടിരിക്കുന്നു എന്ന് കുറിച്ചിരിക്കുന്നു. ഇത് ഒരു വാഗ്ദാനമാണ്, ഇനി വരുന്ന തലമുറയെ ചേര്‍ത്തുപിടിക്കുന്ന വാഗ്ദാനം. ആണുങ്ങളാല്‍ നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യപ്പെടുന്ന ഒരു വലിയ വ്യവസായം അടിമുടി ഉലഞ്ഞിരിക്കുകയാണ്. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. പി.കെ റോസിയില്‍ ആരംഭിച്ച സഹനസമരത്തിന്റെ ഒരു കഥയുണ്ട്. അന്ന് നാടുവിട്ടു പോകേണ്ടി വന്ന ആ സ്ത്രീയില്‍ നിന്ന് നമ്മുടെ മുന്നിലേക്ക് കസേര വലിച്ചിട്ടിരുന്ന ഒരു പെണ്‍കുട്ടിയിലേക്കുള്ള ദൂരത്തിന്റെ പേരാണ് സിനിമയിലെ സ്ത്രീ ചരിത്രം. 

2017 ല്‍ സിനിമ വ്യവസായത്തിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹേമ കമ്മിറ്റി നിയോഗിക്കപ്പെടുന്നതുവരെ ലോകത്തെമ്പാടുമുള്ള സിനിമ വ്യവസായങ്ങളിലൊന്നും ഇത്തരത്തില്‍ ഒരു കമ്മിറ്റി രൂപപ്പെട്ടിരുന്നില്ല എന്നു കാണേണ്ടതുണ്ട്. അതാണ് ഈ കമ്മിറ്റിയും അതിന്റെ റിപ്പോര്‍ട്ടും ചരിത്രസംഭവമായി മാറാന്‍ കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ നടി ഭാവന പ്രതികരിച്ചത് മഹാനായ ചേഗുവരെയുടെ ഈ ഉദ്ധരണിയിലൂടെയാണ്. എല്ലാറ്റിനുമുപരി, ലോകത്തില്‍  എവിടെയെങ്കിലും ഏതൊരാള്‍ക്കും എതിരെയുള്ള അനീതി ആഴത്തിലുള്ള സ്വാനുഭവമാക്കി മാറ്റുക

'ഭാവനയെ പിന്തുണച്ച നടി രമ്യ നമ്പീശന്‍ ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ അന്റോണിയോ ഗ്രാംഷിയെ ഉദ്ധരിച്ചിതങ്ങനെ: 'സത്യം പറയുക എന്നത് വിപ്ലവകരമായ നിലപാടാണ്. മിഥ്യകളോടു പോരടിച്ച് ജീവിക്കുക; ആ പോരാട്ടത്തില്‍ നിരാശക്കു കീഴടങ്ങരുത് എന്നതാണ് ആധുനികത ഉയര്‍ത്തുന്ന വെല്ലുവിളി.'ഡബ്ല്യുസിസി എന്നും അതിജീവിതമാര്‍ക്കൊപ്പമാണെന്നും ഒരു അതിജീവിതയുടെ തീരുമാനമാണ് നിയമപരമായി മുന്നോട്ടു പോകണമോ എന്നുളളത് എന്നുമാണ് പാര്‍വതി തിരുവോത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവിച്ച സമയത്ത് തന്നെ തുറന്നുപറഞ്ഞുകൂടായിരുന്നോ എന്ന് ചോദിക്കുന്നവരോട് ഏത് സ്ത്രീക്കാണ് മുന്നോട്ടുവന്ന് തുറന്നു പറഞ്ഞതിന്റെ പേരില്‍ നീതി ലഭിച്ചിട്ടുള്ളത് എന്ന മറു ചോദ്യമാണ് പാര്‍വതി മുന്നോട്ട് വെച്ചത്. പ്രിവിലേജുകള്‍ ഉള്ള ധൈര്യശാലികളായ ചില സ്ത്രീകള്‍ക്ക് ഇത് സാധ്യമായേക്കാം. പേരുകള്‍ വന്നു കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത് എന്നും പാര്‍വതി ചോദിക്കുന്നുണ്ട്. ആദ്യത്തെ ചുവട് ''സിനിമ എന്ന തൊഴിലിടത്തില്‍ നീതി നടപ്പിലാക്കുക'' എന്നത് തന്നെയാണ്. അതിനായി ഹേമ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ നടപ്പില്‍ വരുത്താനുള്ള ജാഗ്രതയാണ് വേണ്ടത് എന്ന് പാര്‍വതി ആവര്‍ത്തിച്ചു പറയുന്നുണ്ട്. 

PARVATHY THIRUVOTHU | PHOTO : WIKI COMMONS
എന്തൊരു വ്യക്തതയും തെളിച്ചവുമാണ് ഈ സ്ത്രീകളുടെയെല്ലാം ചിന്തകള്‍ക്ക്. അവര്‍ അവധാനപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. അതേ സമയം മാധ്യമങ്ങള്‍ ചെയ്തതെന്താണ്? മൂവ്‌മെന്റിനെ നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ സഹായിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കം ഇല്ലെങ്കിലും, പേരുകള്‍ കിട്ടാന്‍ വേണ്ടി മൈക്കുമായി പിന്നാലെ ഓടുന്ന  മാധ്യമ ധര്‍മ്മത്തെ സംശയിക്കാതെ വയ്യ.  റേറ്റിഗിനു വേണ്ടി എക്‌സ്‌ക്ലുസീവ് തിരയുന്ന മാധ്യമ രാഷ്ട്രീയത്തോടും കൂടിയാണ് ഈ സ്ത്രീകള്‍ പോരാടുന്നത്. തങ്ങളുടെ ജീവിതവും തൊഴിലും നഷ്ടപ്പെടുത്തിക്കൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ ഒരുമിച്ചു നിന്നു. ഈ ഒത്തുചേരലിന്റെ, ചെറുത്തു നില്‍പ്പിന്റെ പേരാണ് സമരം. അവര്‍ നിരാഹാരം കിടക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ല. പകരം ഉറച്ച നിലപാടുമായി മുന്നോട്ട് നടന്നു. അവര്‍ സ്വധൈര്യം നടന്നു നീങ്ങിയ പാതകളില്‍ കൊഴിഞ്ഞുവീഴുന്നുണ്ട് മലയാള സിനിമയിലെ പുരുഷാധിപത്യം. കൊഴിഞ്ഞു വീണതല്ല തല്ലിക്കൊഴിച്ചിട്ടതാണ് എന്നു പറയുന്നതാണ് അനുയോജ്യമെന്നു തോന്നുന്നു. ഇത് ചരിത്രം സാക്ഷ്യം നില്‍ക്കുന്ന വിപ്ലവകരമായ സന്ദര്‍ഭങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാ പെണ്‍കുട്ടികളും എല്ലാ ഫെമിനിസ്റ്റ് ചിന്താഗതിക്കാരും ''ഹണ്ട്'' എന്ന സിനിമയുടെ പോസ്റ്റര്‍ തങ്ങളുടെ വാള്‍ പേപ്പറില്‍ പങ്കുവെച്ചു. ഭാവന എന്ന പെണ്‍കുട്ടിയുടെ പൊട്ടിച്ചിരിക്കുന്ന വീഡിയോകളും കൂടെ പങ്കുവച്ചു. ഈ പെണ്‍കുട്ടി ഇങ്ങനെ ചിരിക്കുന്നതിനുവേണ്ടി കാലം കാത്തുവെച്ചത് വര്‍ഷങ്ങളായിരുന്നു. അവള്‍ക്ക് കൂട്ടുനിന്നത് ഒരു പെണ്‍കൂട്ടാണ്. ഒരു പൗരസമൂഹത്തില്‍ സ്ത്രീ ഇടം നിര്‍മ്മിക്കാന്‍ അവര്‍ പണിത പടവുകള്‍ക്ക് ജീവിതത്തോളം വിലയുണ്ട്. പഴകി തേഞ്ഞ ആഖ്യാനങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ സ്ത്രീ  കൂട്ടായ്മകളുടെ ശക്തി തെളിയിക്കാന്‍ സ്ത്രീകള്‍ നടത്തിയ പ്രയാണമാണിത്. ലൈംഗിക ചൂഷണം മാത്രമായി  വിപ്ലവത്തെ ചുരുക്കരുത്. ഇത് സാമൂഹ്യനീതിയുടെ തൊഴില്‍ നീതിയുടെ പ്രശ്‌നമാണ്.

സിനിമ എന്ന തൊഴിലിടം എങ്ങനെ ജനാധിപത്യവല്‍ക്കരിക്കണം എന്നുള്ളതിന്റെ ആദ്യപടിയായി ഇതിനെ കാണേണ്ടതുണ്ട്. സ്ത്രീകള്‍ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കുന്ന വലിയൊരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനും രണ്ട് ലക്ഷം രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കേണ്ട ഒരു ക്ലബ്ബാണ് അമ്മ എന്ന സംഘടന. സിനിമ ഒരു വ്യവസായമാണെന്നിരിക്കെ അതില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായി വരുന്നത് ഒരു ട്രേഡ് യൂണിയനാണ് എന്നാണ് പലരും ഫേസ്ബുക്കില്‍ എഴുതിയത്.

AMMA EXECUTIVE COMMITTEE 2024 | PHOTO : WIKI COMMONS
Two hashtags in History: മീറ്റൂ ക്യാമ്പയ്‌നും വിമണ്‍ കളക്ടീവും 

ലോകത്തിന്റെ പല കോണുകളില്‍ നിന്ന് പീഡനത്തിനിരയായ സ്ത്രീകള്‍ സ്വമേധയാ 'മീറ്റൂ' ഹാഷ് ടാഗുമായി സമുഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ''എപ്പോഴെങ്കിലും ലൈംഗികാതിക്രമണത്തിനു ഇരകളായിട്ടുണ്ടെങ്കില്‍ 'ഞാനും' എന്നര്‍ത്ഥമാക്കുന്ന 'മീറ്റൂ' എന്ന ഹാഷ്ടാഗില്‍ സ്റ്റാറ്റസ് ഇടൂ''എന്ന് നടി അലീസാ മിലാനോ ട്വിറ്ററില്‍ കുറിച്ചതോടെയാണ്, അങ്ങനെ പീഡനം അനുഭവിച്ചവര്‍ സ്വയം സ്റ്റാറ്റസിടാന്‍ തുടങ്ങിയതോടെയാണ് മീറ്റൂ  ക്യാമ്പയിന് തുടക്കം കുറിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ സ്ത്രികള്‍ ലോകത്താകമാനം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തുറന്നു പറച്ചിലുകളാണ് മീറ്റൂ ഹാഷ് ടാഗ്. കേരളത്തില്‍ മീറ്റൂ മൂവ്‌മെന്റിന്റെ പ്രതിഫലനം പോലെയാണ് ഡബ്ല്യുസിസി എന്ന സംഘടന ഉണ്ടാകുകയും ലൈംഗികാതിക്രമം നേരിട്ട യുവതിക്കൊപ്പം ഒരു ജനസമൂഹം അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെ അണിനിരന്നതും. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ വിതരണ പരിപാടിയില്‍ റിമ കല്ലിങ്കല്‍  അവതരിപ്പിച്ച നൃത്തത്തില്‍ അവസാനം ഉയര്‍ത്തിയ അവള്‍ക്കൊപ്പം എന്ന പോസ്റ്റര്‍ നൃത്തം കലാരൂപത്തിന് തന്നെ സമാനതകളില്ലാത്ത രാഷ്ട്രീയ രൂപം നല്‍കി. അവള്‍ക്കൊപ്പം ഹാഷ് ടാഗ് ആയി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചു. മീറ്റൂ ഹാഷ്ടാഗിനോടൊപ്പം അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും  സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മലയാളസിനിമാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഈ ഐക്യപ്പെടല്‍. ഇരയില്‍ നിന്ന് പോരാളിയായി വളരുന്ന സ്ത്രി, ഒരു സ്ത്രീയ്ക്ക് വേണ്ടി ഉറച്ചുനിന്ന കുറെ സ്ത്രീകള്‍, നിന്നവര്‍ പൊതു ഇടത്തേക്കിറങ്ങുകയും സോഷ്യല്‍ മീഡിയയിലും മറ്റ് മേഖലകളിലും ആവര്‍ത്തിച്ച് തങ്ങളെ കുറിച്ച് സംസാരിക്കുകയും. മറ്റ് സ്ത്രീകള്‍ക്ക് ശബ്ദമാവാന്‍ ശ്രമിക്കുകയും ഇരയില്‍ നിന്നും പോരാളികളായി മാറുകയും ചെയ്തു. തലമുറകളായി ലൈംഗികാതിക്രമങ്ങളോട് മൗനം പാലിക്കാനാണ് നമ്മുടെ സമൂഹം സ്ത്രീകളെ പഠിപ്പിച്ചത്. നൂറ്റാണ്ടുകളായി  മൗനം പൂണ്ടു നിന്നവര്‍ പൊട്ടിത്തെറിച്ച നിമിഷമാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച തുല്യതക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ അര്‍ത്ഥവത്തായ തുടര്‍ച്ചയാണിത്.

REPRESENTATIVE IMAGE | PHOTO : WIKICOMMONS
2018-ല്‍ ഡബ്ല്യുസിസി വിമണ്‍ കളക്ടീവിന്റെ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ കുറിക്കപ്പെട്ടു.''തുല്യമായ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങള്‍ക്കും വേണ്ടിയാണ് ഡബ്ല്യുസിസി നിലകൊള്ളുന്നത്. ആഗോളതലത്തില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളര്‍ന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവര്‍ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം - താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങള്‍ക്കും അജ്ഞാതക്കും അവിവേകത്തിനും  ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടിപറയേണ്ടിവരുമെന്നതില്‍ ഒരു സംശയവുമില്ല; ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല. ഞങ്ങള്‍ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാല്‍ വരും തലമുറയുടെ മുഖത്ത് ഇനി  നോക്കാനാവില്ല എന്നുറപ്പ്''

ഒക്ടോബര്‍ 23 ന് നടന്ന ഡബ്ല്യുസിസിയുടെ പ്രസ് മീറ്റ് മാധ്യമങ്ങളും മറ്റും ഏറെ ആകാംക്ഷയോടെ നോക്കി കണ്ടതാണ്. മീറ്റുവിന്റെ രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തിലാണ് ഇത് നടന്നത് എന്നതും ആകാംക്ഷകള്‍ കൂട്ടാന്‍ കാരണമായി. ഇക്കിളിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ ആവും എന്നാണ് മാധ്യമങ്ങള്‍ ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ അത് മലയാള സിനിമ അഭിനേതാക്കളുടെ സംഘടനക്കതിരെയുള്ള കടുത്ത വിമര്‍ശനമായിരുന്നു. പ്രതിഷേധത്തിന്റെ നിറമാക്കിയാണവര്‍ കറുപ്പ് വസ്ത്രം ധരിച്ച് എത്തിയത്. ലൈംഗിക പീഡനങ്ങള്‍ തടയുന്നതില്‍ സിനിമ വ്യവസായം കാണിക്കുന്ന അലംഭാവത്തിനെതിരേയും കൂടിയായിരുന്നു അവരുടെ പ്രതിഷേധം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അടൂര്‍ഭാസിയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ പുറത്തു പറയാന്‍ കെപിഎസി ലളിതക്കു കഴിയാതിരുന്നത് അന്ന് സമൂഹം ഇത്ര മാത്രം സ്ത്രീപക്ഷത്തുനിന്നു ചിന്തിച്ചു തുടങ്ങുകയോ, സ്ത്രീയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സജ്ജമാകുകയോ ചെയ്യാതിരുന്നതിനാലാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
വിമൺ ഇൻ സിനിമ കളക്ടീവ് രൂപപ്പെട്ടതിന് മുൻപ് ഉണ്ടായ സ്ത്രീ സമരങ്ങളുടെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്. നേഴ്സ്മാരുടെ സമരം, കന്യാസ്ത്രീമാരുടെ സമരവും, പെൺബിളെ ഒരുമൈ സമരം, എന്നിവയുടെ തുടർച്ചയായി “മിറ്റൂ” ക്യാമ്പയ്നിനെയും കാണാവുന്നതാണ്. റിമ കല്ലിങ്കൽ ഒരു ഇൻറർവ്യൂവിൽ പറയുന്നുണ്ട് സ്ത്രീകൾ പരസ്പരം ഇൻസ്പിരേഷൻ ആണ് എന്ന്. “പെൺബിളൈ ഒരുമൈ” പ്പോലുള്ള സമരങ്ങൾ എത്രത്തോളം തങ്ങൾക്കു പ്രചോദനം ആയിട്ടുണ്ടെന്നും. തങ്ങൾ പ്രചോദിപ്പിക്കാൻ ഇടയുള്ള  വരും തലമുറയെയും അവർ മുന്നിൽ കണ്ടു.

ജാതീയമായ വിലക്കുകൾക്കും ജന്മിത്തചൂഷണത്തിനും പുരുഷമേധാവിത്വത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ കേരളക്കരയിലെ സ്ത്രീകൾ പ്രകടമായി പോരാട്ടരംഗത്തെത്തുന്നത് പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനമാണ്. മിഷനറി പ്രവർത്തനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് പ്രേരകശക്തികളായി.  'കാളിപ്പുലയി' 'ചെറുപുലയി' തുടങ്ങിയ നാടൻപാട്ടുകളിൽ ചൂഷണത്തിനും അനീതികൾക്കുമെതിരെ പുലയസ്ത്രീകൾ ഉയർത്തിയ പ്രതിരോധത്തിന്റെയും വിമർശനത്തിന്റെയും സൂചനകളുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ  സ്മാർത്തവിചാരത്തിൽ താത്രി കുട്ടി നടത്തിയ വെട്ടിത്തുറന്നുപറച്ചിലുകൾ കേരളത്തിലെ ആദ്യത്തെ മീറ്റു വെളിപ്പെടുത്തൽ ആയിരുന്നു. കേരള സമൂഹത്തെ അടിമുടി പിടിച്ചു കുലുക്കിയ അഗ്നിപർവത സ്ഫോടനം ആയാണ് വി ടി ഭട്ടതിരിപ്പാട് താത്രി യുടെ കലാപത്തെ വിലയിരുത്തിയത്. 

സിനിമ മേഖലയിൽ മാത്രമായി ഒതുങ്ങാതെ മറ്റെല്ലാ സാംസ്കാരിക മേഖലയിലേക്കും ഈ വിപ്ലവം പടർന്നു കയറണമെന്ന് പല ആളുകളും സോഷ്യൽ മീഡിയയിൽ  കുറിച്ചിട്ടുണ്ട്. മുതലാളിത്തവും പുരുഷാധിപത്യവും ചേരുന്ന ഒരു വ്യവസ്ഥയ്ക്കകത്ത് ആരുമിതുവരെ ശബ്ദിക്കാതിരുന്നത് കൊണ്ടല്ല, ആരും ചെവി കൊടുക്കാനുണ്ടായിരുന്നില്ല എന്നതാണ്  സത്യം. പുതിയ കെട്ടു കാഴ്ചകളും ആഖ്യാനങ്ങളും ഉണ്ടാക്കിക്കൊണ്ട് സ്ത്രീ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയായിരുന്നു. സ്ത്രീയുടെ കലയ്ക്ക് നേരെയുള്ള അതിക്രമങ്ങളെ നോർമലൈസ് ചെയ്തുകൊണ്ടാണ് ആധിപത്യം ഇവിടെ പടർന്നുപന്തലിച്ചത്. മോഹൻലാൽ  പത്രമാധ്യമങ്ങളോട് സംസാരിച്ചത് ഏറെ ശ്രദ്ധയോടെ വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഇതൊക്കെ എല്ലാ മേഖലകളിലും ഉള്ളതാണ് അതിൻറെ പേരിൽ സിനിമ മേഖലയെ തകർത്തു കളയരുത് എന്ന ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. കേൾക്കുമ്പോൾ ആർക്കും ശരിയാണെന്ന് തോന്നും.  അത്തരം കഥകളാണ് മീഡിയ ഹൈലൈറ്റ് ചെയ്യാറുള്ളതും. സിനിമ മേഖലയെ പറ്റിയുള്ള പല സത്യങ്ങളും ജനങ്ങൾ മുമ്പേ അറിഞ്ഞിട്ടുള്ളതാണ് അതിൻറെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതും. ലൈംഗിക ആരോപണങ്ങൾ മാത്രം ആവർത്തിച്ചു കാണിക്കുന്ന ഒരു സമീപനമാണ് മീഡിയ സ്വീകരിച്ചിട്ടുള്ളത്. തൊഴിൽ ചെയ്യുന്ന മേഖലയിൽ നീതി വേണമെന്ന ആവശ്യമാണ് ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്. പുരുഷാധിപത്യ ആഖ്യാനങ്ങളാൽ ചിട്ടപ്പെടുത്തിയ ഒരു ലോകത്ത്, സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ യഥാർത്ഥ സ്വത്വം വീണ്ടെടുക്കുകയും ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്.

MOHAN LAL | PHOTO : WIKI COMMONS
സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിന്നും സ്ത്രീയെ അകറ്റിനിർത്താനും അവളെ വസ്തുവൽക്കരിക്കാനും ഉള്ള ശ്രമമാണ് മുതലാളിത്ത പിതൃ അധികാര വ്യവസ്ഥിതി എക്കാലവും ചെയ്തുപോന്നിട്ടുള്ളത്. ഇപ്പോൾ ഈ സംഭവങ്ങൾ പിതൃഅധികാരത്തെ പിടിച്ചു കുലുക്കി എന്നതിൽ സംശയമില്ലെങ്കിലും ഇതിനെ മറികടക്കാനായുള്ള പുതിയ ആഖ്യാന തന്ത്രങ്ങൾ,  സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സഹായത്തോടുകൂടി പാട്രിയാർക്കി മെനഞ്ഞുണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ഇത് സംഭവിക്കുന്നത് സ്ത്രീയുടെ അവകാശ സമരങ്ങളെ ഇകഴ്ത്തി കാട്ടുന്നതിലൂടെയും അവളുടെ മേലുള്ള അതിക്രമങ്ങളെ നോർമലൈസ് ചെയ്യുന്നതിലൂടെയും ആയിരിക്കും. പിതൃഅധികാര വ്യവസ്ഥിതിയെ പിടിച്ചു കുലുക്കിയ ഋതുവിനെ പുല്കുന്ന ഈ ശീർഷകം My Favorite Season is the Fall of Patriarchy പലതും നമ്മോട് പറയുന്നുണ്ട്.

My Favorite Season is the Fall of Patriarchy എന്നത് മിറാൻ്റ സോഫിയയുടെ ബ്ലോഗിൻ്റെ പേരാണ്. ഒരു ഫെമിനിസ്റ്റ് സ്കെച്ച് ബുക്ക് എന്നാണ് അവർ ഇതിനെ വിളിക്കുന്നത്. സ്വന്തം ചിന്തകളെയും മനസ്സിൻ്റെ സഞ്ചാരങ്ങളെയും പകർത്തി വെയ്ക്കാനുള്ള പുസ്തകം. പുരുഷാധിപത്യത്തെയാണ് അതിലൂടെ അവർ തുറന്നെതിർക്കുന്നത്. പുരുഷാധിപത്യത്തിൻറെ പതനം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് പുരുഷലോകത്തെയാകെ വലിച്ചു 
മറി ച്ചിടുക എന്നതല്ല. എല്ലാവരുടെയും ഉള്ളിൽ ആഴത്തിൽ കുടിയിരിക്കുന്ന പുരുഷാധിപത്യം എന്ന പ്രോഗ്രാമിങ്ങിനെ മാറ്റി സ്ഥാപിക്കുക എന്നതാണ്. പുരുഷാധിപത്യത്താൽ പ്രോഗ്രാം ചെയ്യപ്പെട്ട ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിൽ സ്ത്രീയുടെ അടിച്ചമർത്തൽ, ഒറ്റപ്പെടുത്തൽ, പുരുഷൻ ആധിപത്യം വഹിക്കുന്ന അധികാരശ്രേണി, അതിൻ്റെ ദുരുപയോഗം അങ്ങനെ പലതുമുണ്ട്. ഈ പ്രോഗ്രാമിങ് നമ്മെയെല്ലാം കെട്ടിപ്പൂട്ടിയിട്ടിരിക്കുന്നു.

വംശീയത, ലിംഗ വിവേചനം, ലിംഗ അസമത്വം എന്നിവ ആഴത്തിൽ വേരൂന്നിയ അവനവനിലെ ഇടങ്ങളെ അപനിർമ്മിക്കേണ്ടതുണ്ട് എന്ന് അവർ എഴുതി. നമ്മൾ ഓരോരുത്തരും നല്ലയാളാണോ ചീത്തയാളാണോ എന്നതല്ല, അപനിർമ്മിതിയുടെ ഈ പാതയിലൂടെ മുന്നോട്ടു പോകാൻ നമുക്ക് ധൈര്യമുണ്ടോ എന്നതാണ് പ്രസക്തം. അവിടെ ഒരുപക്ഷേ ഇന്നോളം നമ്മൾ നേടിയെടുത്ത ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടി വരും. I am devoted to rise the feminine with in me എന്നു ആവർത്തിച്ചു പറയേണ്ടി വരും. എനിക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്.

നമ്മുടെ ലോക വീക്ഷണത്തെയും നാം നിലനിൽക്കുന്ന സ്ഥലത്തിൻറെ ഘടനയെയും പൊളിച്ചെഴുതുന്ന സംഭവങ്ങളെയും ആണല്ലോ വിപ്ലവം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കാറുള്ളത്. ലോക വിപ്ലവങ്ങളുടെ ചരിത്രം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിതാണ് - ഒരൊറ്റ അവകാശം പോലും സ്ത്രീകൾക്കാരും സൗജന്യമായി തന്നതല്ല. പൊരുതി തന്നെയാണ് നാം അവ നേടിയത്. സ്ത്രീകളുടെ വിപ്ലവമാണ് (Women: The Longest Revolution, Juliet Mitchell) ഏറ്റവും നീണ്ടതെന്നു പറഞ്ഞത് വെറുതെയല്ല. പോകാനുണ്ട് ഇനിയും ഏറെ ദൂരം.


#outlook
Leave a comment