TMJ
searchnav-menu
post-thumbnail

Outlook

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫിന് തൽക്കാലം അടവു നയം; ഗ്യാലറിയിലിരുന്നു കളികാണും

30 Sep 2024   |   3 min Read
ശ്രീകുമാർ മനയിൽ

ന്നുകിൽ നിങ്ങള്‍ അമേരിക്കക്കൊപ്പം അല്ലെങ്കിൽ ഭീകരർക്കൊപ്പമാണെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞ വാചകത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കേരളാരാഷ്ട്രീയം. ഒന്നുകിൽ പിണറായി വിജയനൊപ്പം അല്ലെങ്കിൽ പിവി അന്‍വറിനൊപ്പം എന്ന തലത്തിലേക്ക് കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകൾ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുകയോ, രൂപപ്പെടുത്തുകയോ ചെയ്തു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ഇരുവരുടെയും വിശ്വസ്തന്‍ എന്നറിയപ്പെടുന്ന എഡിജിപി എം ആര്‍ അജിത്ത്കുമാറിനുമെതിരെ നിലമ്പൂര്‍ എംഎല്‍എ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയവും രാഷ്ട്രേയേതരവുമായ അജണ്ടകളുണ്ടെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുകയും ദുര്‍ബലനാക്കുകയും ചെയ്യുക എന്ന ലക്ഷ്യം തന്നെയാണ്  അന്‍വറിനുണ്ടായിരുന്നത്.

സിപിഎമ്മിനും, ഇടതുമുന്നണിക്കും, സര്‍ക്കാരിനും ഒരേയൊരു മുഖമേയുള്ളു. അത് പിണറായി വിജയന്റേതാണ്. അദ്ദേഹം പ്രതിസന്ധിയിലാകുമ്പോഴും ദുര്‍ബലമാകുമ്പോഴും അതിന്റെ രാഷ്ട്രീയ നേട്ടം സാധാരണഗതിയില്‍ ലഭിക്കേണ്ടത് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിനും പ്രതിപക്ഷ മുന്നണിയായ യുഡിഎഫിനുമാണ്. എന്നാല്‍ പിണറായിക്കെതിരെയുള്ള അന്‍വറിന്റെ ആക്രമണത്തെ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നുവരുന്നുണ്ട്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഏത് വീഴ്ചയും പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആഘോഷമായി മാറേണ്ടതാണ്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരായി ഉയരുന്ന ഏതൊരാരോപണവും ജനമധ്യത്തില്‍ ചര്‍ച്ചയാക്കാനും അതുവഴി രാഷ്ട്രീയമേല്‍ക്കൈ നേടാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. സിപിഎം അക്കാലങ്ങളില്‍ കാഴ്ചവച്ചിരുന്ന പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ അടുത്തെങ്ങുമെത്താന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നില്ല എന്നത് വാസ്തവമാണ്.

പിണറായി വിജയനും പി വി അൻവറും | PHOTO: FACEBOOK
ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ  അന്‍വര്‍ ഉയര്‍ത്തിയ ആര്‍എസ്എസ് ബന്ധമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ എന്താണ് കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും നിലപാട്. ഇക്കാര്യത്തില്‍ ഒരു സുവ്യക്തമായ നിലപാട് കൈക്കൊളളാനും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനും കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല.  എഡിജിപി അജിത്ത്കുമാര്‍ ആര്‍എസ്എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളൊയെ കണ്ടതും ചര്‍ച്ച നടത്തിയതും ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും സിപിഎം-നും ചെറിയ അലോസരമൊന്നുമല്ല അതു മൂലം ഉണ്ടായത്.

അതോടൊപ്പം ആര്‍എസ്എസിന്റെ മറ്റൊരു ദേശീയ നേതാവായ റാം മാധവുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയും പ്രതിപക്ഷ നേതാവ് തന്നെയാണ് ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. തൃശൂര്‍ പൂരം അലങ്കോലമാക്കി ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയാണ് എഡിജിപി നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് അദ്ദേഹം ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നുമാണ്  പ്രതിപക്ഷ നേതാവ് പറഞ്ഞ്.  പക്ഷെ 'പൂരം കലക്കി' എന്നതിനപ്പുറത്തേക്ക് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിച്ചില്ല എന്നത്  കൗതുകകരമാണ്. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ കൊലപാതകംവരെയുണ്ടായിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയോടെ  എഡിജിപി അജിത്ത് കുമാര്‍ നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന, സംസ്ഥാനത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന വിഷയങ്ങളാണ് ഭരണമുന്നണിയിലെ എംഎല്‍എ  ഉയര്‍ത്തിയത്. എന്നാല്‍ കുറ്റിയില്‍ കെട്ടിയിട്ട കാളയെപ്പോലെ പൂരം കലക്കിയെന്ന ആരോപണത്തിനു ചുറ്റും വട്ടം കറങ്ങുകയാണ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം.

എഡിജിപി അജിത് കുമാർ | PHOTO: FACEBOOK
അന്‍വറിന്റെ നീക്കങ്ങളെ ഏത് വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ യുഡിഎഫില്‍ ചില അവ്യക്തകൾ നിലനിൽക്കുന്നു.  അന്‍വറിന്റെ വിശ്വാസ്യത തന്നെയാണ് വലിയ വെല്ലുവിളി. അതോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്ത്  നടത്തിയ പ്രസ്താവനയും കോണ്‍ഗ്രസിനും പ്രതിപക്ഷ മുന്നണിക്കും മുന്നില്‍ പ്രതിബന്ധമായി നിൽക്കുന്നു. അതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നുകൂടിയുണ്ട്. യുഡിഎഫി-ലെ ഒന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും മുന്നണിയുടെ നട്ടെല്ല് എന്ന് പറയുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗാണ്. ലീഗ് എന്ന് പറഞ്ഞാല്‍ ഇപ്പോഴും പി കെ കുഞ്ഞാലിക്കുട്ടിയാണ്. പിണറായി  വിജയനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുന്ന  നീക്കങ്ങള്‍ കുഞ്ഞാലിക്കുട്ടി അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിലെയും ലീഗിലെയും പല പ്രമുഖരും അടക്കം പറയുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം  കേരളാ രാഷ്ട്രീയത്തിലെ ഒരു സമസ്യയായി ഇപ്പോഴും തുടരുകയാണ്. അന്‍വറിനെ പിന്തുണക്കാന്‍ നിലമ്പൂരിലെ  പ്രാദേശിക ലീഗ് നേതൃത്വം ശ്രമിച്ചപ്പോള്‍  മുസ്‌ലീം ലീഗിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് ഈ നീക്കം തടഞ്ഞത്. അന്‍വറിനെ പരസ്യമായി പിന്തുണക്കുന്ന ഒരു നിലപാടും ലീഗിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.  ലീഗ് അന്‍വറിനെ പിന്തുണക്കാത്ത കാലത്തോളം കോണ്‍ഗ്രസിന് അതില്‍ ഒന്നും ചെയ്യാനില്ല. കാരണം അന്‍വര്‍ ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലെ എംഎല്‍എയാണ്.

അന്‍വറിനെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും ചില തടസങ്ങളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  തിരിച്ചടിയുടെ കാരണം മനസിലാക്കി തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂരിപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള വലിയ ശ്രമം സിപിഎം നടത്തുന്നുണ്ട്.  തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുബാങ്കുകളിലേക്ക് ഒരേ സമയം ബിജെപി കടന്നുകയറിക്കഴിഞ്ഞു. കഴിഞ്ഞ  ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ന്യുനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് മുസ്‌ലീം വോട്ടുകള്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി സിപിഎം മനസിലാക്കി. അതോടൊപ്പം ഭൂരിപക്ഷ സമുദായത്തിന്റെ, പ്രധാനമായും ഈഴവ സമുദായത്തിന്റെ വോട്ടുകളും പാര്‍ട്ടിക്ക് കിട്ടിയില്ല. ഇത് മനസിലാക്കി ഹിന്ദു പാര്‍ട്ടിയെന്ന പഴയ ലേബല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം സിപിഎം ആരംഭിച്ചുകഴിഞ്ഞു. അന്‍വറിനെതിരെ സിപിഎം എടുക്കുന്ന കടുത്ത നിലപാട്  ഹിന്ദുവോട്ടുബാങ്കിനെ  ആ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായിരുന്ന നായര്‍ സമുദായം ഏതാണ്ട് പൂര്‍ണ്ണമായും ബിജെപിയിലേക്കൊഴുകിക്കഴിഞ്ഞു.  മധ്യ- തെക്കന്‍ കേരളത്തിലെ പല നിയമസഭാ സീറ്റുകളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ബിജെപിയുടെ കടന്നുകയറ്റം മൂലമായിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളും മധ്യ-തെക്കന്‍ കേരളത്തിലാണു താനും.

പി വി അൻവർ | WIKI COMMONS
അന്‍വറിന്റെ കാര്യത്തില്‍ ഒരു കൈവിട്ട കളി വേണ്ടെന്ന തീരുമാനമാവും ഒരു പക്ഷെ താൽക്കാലികമായെങ്കിലും കോൺഗ്രസ് പിന്തുടരുക. അന്‍വര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റ് അത്യന്തികമായി കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി. പരസ്യമായി അന്‍വറെ ഏറ്റെടുക്കാതെ അദ്ദേഹം സൃഷ്ടിക്കുന്ന സിപിഎം- പിണറായി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേട്ടം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പരമാവധി മുതലെടുക്കാമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും ആഗ്രഹിക്കുന്നത്. അതുകൊണ്ട് അന്‍വറിന്റെ കാര്യത്തില്‍ ഗ്യാലറിയിലിരുന്നു കളികാണുക എന്നതായിരിക്കും തൽക്കാലത്തേക്ക് എങ്കിലും കോണ്‍ഗ്രസ്സും യുഡിഎഫും സ്വീകരിക്കാൻ ഇടയുള്ള അടവുനയം.


#outlook
Leave a comment