.jpg)
ഇസ്രായേലിന്റെ 20 ലക്ഷത്തില്‍പ്പരം ഇരകള്‍; മാധ്യമങ്ങളുടേയും
ഗാസയിലെ മനുഷ്യരെല്ലാം ഒന്നുകിൽ രോഗബാധിതരോ അല്ലെങ്കിൽ പരിക്കേറ്റവരോ ആണ്. ഈ രണ്ടവസ്ഥയിലൂടെ കടന്നുപോകുന്നവരും നിരവധിയാണ്. ഗാസയിലെ ഇരുപത് ലക്ഷത്തിലേറെ ജനങ്ങളുടെ അവസ്ഥയാണിത്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ ഈ ജനസംഖ്യയില്‍ വന്നിട്ടുള്ള ഇടിവ് കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. 41000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ കണക്കുകള്‍ പറയുന്നത്. അതില്‍ നല്ലൊരു ശതമാനവും കുട്ടികളും കൗമാരക്കാരും സ്ത്രീകളുമാണ്.
ഒക്ടോബര്‍ ഏഴ്, 2023ല്‍ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും, തുടര്‍ന്നു ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ മാത്രം കൊല്ലപ്പെട്ടവരുടെ കണക്കാണിത്. ഒരു കൊല്ലത്തിനുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയവരുടെ കണക്കുകള്‍. ഇസ്രായേല്‍, ഗാസയോട് ചെയ്യുന്നതിനേക്കാള്‍ വലിയ അന്യായവും അനീതിയുമാണ് മുഖ്യധാര മാധ്യമങ്ങള്‍ ഗാസയിലെ ജനങ്ങളോടും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലെബനനിലെയും ഇറാനിലെയും സിറിയയിലെയും കൂടാതെ മറ്റു ചില അറബ് രാജ്യങ്ങളിലെ ജനങ്ങളോടും ചെയ്യുന്നത്.
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഞെട്ടലുണ്ടാവുന്നതിന് പകരം ആക്രമണങ്ങളെ ഒരു അത്ഭുതമായി കാണുന്ന പ്രതീതിയാണ് ഈ മാധ്യമങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇസ്രായേലിന്റെ സൈനിക സാങ്കേതിക മികവുകളെ, സൈനിക ആക്രമണ തന്ത്രങ്ങളെയെല്ലാം വളരെ മതിപ്പോടെ ഇത്തരം മാധ്യമങ്ങള്‍ ടിവിയിലും പത്രങ്ങളിലും ഓണ്‍ലൈനിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങള്‍ക്ക് ഇരയായവരെ മനുഷ്യരായിപ്പോലും കണക്കാക്കാത്ത രീതിയിലുള്ള സമീപനമാണിത്. യുക്രൈനിനെ റഷ്യ ആക്രമിച്ചപ്പോള്‍ ഇതേ മാധ്യമങ്ങളുടെ സമീപനവും അറബ് സമൂഹത്തോടുള്ള സമീപനവും തമ്മിലുള്ള അന്തരം വളരെ വ്യക്തമാണ്.REPRESENTATIVE IMAGE | WIKI COMMONS
''വൈറ്റ്‌സി''നെതിരെ ആക്രമണമുണ്ടാവുമ്പോള്‍ വേദനിക്കുകയും ''ബ്രൗണ്‍സി''നെതിരെ ആക്രമണമുണ്ടാവുമ്പോള്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്ന പ്രവണത. എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പല പ്രമുഖ മാധ്യമങ്ങളിലും ഈ സമീപനത്തില്‍ നടക്കുന്ന ഗതിമാറ്റവും ശ്രദ്ധേയമാണ്. അതിനുള്ള കടപ്പാട് പൂര്‍ണമായും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ കൃത്യമായ ദൃശ്യങ്ങളും ചിത്രങ്ങളും അവയുടെ ഭീകരതയും ലോകം കാണുന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇസ്രായേല്‍ പ്രശംസകളെ ജനങ്ങള്‍ തള്ളിക്കളയുന്നു. ഇത്തരം റിപ്പോര്‍ട്ടുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ ജനങ്ങളെ സമൂഹമാധ്യമങ്ങളും സ്വതന്ത്രമാധ്യമങ്ങളും പ്രാപ്തരാക്കി എന്ന് ഉറച്ചുവിശ്വസിക്കാന്‍ ആവില്ലെങ്കിലും അതിനൊരു വഴിയൊരുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ജൂലൈ 20, 1982ല്‍ ലണ്ടനിലെ റോയല്‍ ഗ്രീന്‍ ജാക്കറ്റ്‌സ് എന്ന ബ്രിട്ടീഷ് സൈനിക യൂണിറ്റിലെ ഒന്നാം ബറ്റാലിയന് നേരെ ഐറിഷ് റിപ്പബ്‌ളിക്കന്‍ ആര്‍മി (IRA) ബോംബാക്രമണം നടത്തിയിരുന്നു. 30ഓളം വരുന്ന സൈനികരില്‍, ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ എട്ട് സാധാരണ പൗരര്‍ക്കും പരിക്കേറ്റിരുന്നു. സൈനികര്‍ക്ക് നേരെ നടന്ന ആക്രമണമായിരുന്നെങ്കിലും, ഭീകരാക്രമണമായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തത്.
ലെബനനിലെ ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ രാജ്യാന്തര എഡിറ്റര്‍ ജെറെമി ബോവന്‍ എഴുതിയത് ആക്രമണം ഇസ്രായേലിന്റെ ''ടാക്റ്റിക്കല്‍ ട്രയംഫ്'' എന്നാണ്. അതായത് ഇസ്രായേലിന്റെ സൈനികതന്ത്രങ്ങളുടെ മഹാവിജയമെന്ന്. ലെബനനില്‍ ഇസ്രായേലിന്റെ പേജര്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ പോരാളികള്‍ മാത്രമല്ല, കുട്ടികളും ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള സാധാരണപൗരരും കൊല്ലപ്പെട്ടിരുന്നു എന്നോര്‍ക്കണം. 1982ലെ ആക്രമണത്തെക്കുറിച്ച് ഇതേപോലെ ഒരു മാധ്യമ എഡിറ്റര്‍ എഴുതിയിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു. ഇസ്രായേലിന് പകരം സമാനമായ ആക്രമണം ഹിസ്ബുല്ലയാണ് നടത്തിയിരുന്നതെങ്കില്‍ തീര്‍ച്ചയായും ആക്രമണത്തെ തീവ്രവാദമെന്ന് ബോവന്‍ പറയുമായിരുന്നു.
യുദ്ധനിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലിന്റെ പേജര്‍ ആക്രമണങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റാംസി കൈസ്സ് പറയുന്നു. അതിനെതിരെ നടപടികള്‍ വേണമെന്ന് കൈസ്സ് ആവശ്യപ്പെട്ടു. മുന്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പന്നെറ്റ സിബിഎസിനോട് പറഞ്ഞത് ഇസ്രായേലി അക്രമണങ്ങള്‍ ഒരു തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനമായിരുന്നു എന്നതില്‍ മറുചോദ്യമില്ലെന്നാണ്. പിന്നീട് ബോവനിന് ഇസ്രായേലി ആക്രമണങ്ങളില്‍ സാധാരണപൗരര്‍ക്ക് പരിക്ക് പറ്റിയതില്‍ ഗൗരവമായ ചോദ്യങ്ങളുണ്ടെന്ന് പറയേണ്ടി വന്നു. വിയറ്റ്‌നാമിലെ മൈ ലായിയില്‍ 1968 മാര്‍ച്ചില്‍ യുഎസ് നടത്തിയ, 504 വൃദ്ധരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കൊലയെക്കുറിച്ച് പറയുന്നതിലോ സെപ്റ്റംബര്‍ 11, 2001ല്‍ യുഎസില്‍ നടന്ന ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴോ ഭീകരാക്രമണെന്ന് സംശയലേശമന്യേ പറയാന്‍ മടിയില്ല. ഇവ മനുഷ്യത്വത്തിനെതിരെ നടന്ന ആക്രമണങ്ങളാണിതെന്ന് പ്രഖ്യാപിക്കാനും യാതൊരു സംശയവുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെക്കുറിച്ച് പറയാന്‍ സംശയത്തിന്റെയും ചോദ്യചിഹ്നങ്ങളുടെയും സഹായം തേടുന്നതിലെ നൈതികതയും ധാര്‍മ്മികതയ്ക്ക് പിന്നില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അപരവല്‍ക്കരണ മനോഭാവമാണ് എന്ന് തിരിച്ചറിയാന്‍ കഴിയും.
യുഎസ് സര്‍ക്കാരും സഖ്യരാഷ്ട്രങ്ങളും നടത്തിവരുന്ന ആക്രമണങ്ങളെക്കുറിച്ചും അതിന്റെ ഭീകരതയോട് ചേര്‍ന്ന് നിന്ന് ഏകപക്ഷീയമായി നിലപാട് എടുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ജെറെമി ബോവന്‍. ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ, അവിടെ ജനാധിപത്യം കൊണ്ട് വരാന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബോവന്‍ അനുകൂലിച്ചത്. എങ്കിലും പ്രദേശത്തെക്കുറിച്ചുള്ള ബുഷ് സര്‍ക്കാരിന്റെ എല്ലാ സ്വപ്നങ്ങളും നടക്കാന്‍ സാധ്യതയില്ലെന്നും ബോവന്‍ അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കാനിറങ്ങിയതല്ല യുഎസിന്റെയും ബ്രിട്ടനിന്റെയും സൈന്യം. ഇറാഖിലുള്ള എണ്ണ സംഭരണികള്‍ക്ക് മേലുള്ള നിയന്ത്രണം തന്നെയായിരുന്നു യുഎസിന്റെയും ബ്രിട്ടനിന്റെയും അവരുടെ കോര്‍പ്പറേറ്റുകളുടേയും ലക്ഷ്യം. അതിനെയാണ് ജനാധിപത്യം സ്ഥാപിക്കാനെന്ന രീതിയില്‍ ബോവന്‍ വളച്ചൊടിച്ചത്.പേജര്‍ ആക്രമണം | PHOTO: FACEBOOK
ഇത്തരത്തിലുള്ള പാശ്ചാത്യ നടപടികളെ വെള്ളപ്പൂശുന്ന സമീപനം കാരണം കാലാകാലങ്ങളായി ഗാസയില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ചും അനീതികളെക്കുറിച്ചുമുള്ള സത്യങ്ങള്‍ ലോകത്തിന് മുന്നിലെത്തുന്നുണ്ടായിരുന്നില്ല. ''മെയിന്‍സ്ട്രീം'' എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ എപ്പോഴും അനീതിക്കോ അന്യായത്തിനോ ആക്രമണങ്ങള്‍ക്കോ എതിര്‍ചേരിയില്‍ നില്‍ക്കുന്നവരല്ല. അവര്‍ക്കെല്ലാവര്‍ക്കും വളരെ കൃത്യമായ അജണ്ടയും ലക്ഷ്യങ്ങളുമുണ്ട്. അവയിലൊന്നാണ് അവരുടെ സഖ്യമായ ഭരണാധികാരികളെയും രാജ്യങ്ങളെയുമെല്ലാം പ്രീതിപ്പെടുത്തുകയെന്നത്.
പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രീതി, അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പല അജണ്ടകളും നമ്മള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഗാസയില്‍ വ്യാമാക്രമണം, ലെബനനില്‍ പേജര്‍ സ്‌ഫോടനങ്ങള്‍ എന്നെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്ന മിക്ക മാധ്യമങ്ങളും ആരാണ് ആക്രമണം നടത്തിയതെന്ന് തലക്കെട്ടില്‍ പറയുകയേ ഇല്ല. ഒരു വര്‍ഷമായി ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിയേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇസ്രായേല്‍ എന്ന പേരുപയോഗിക്കാനുള്ള മാധ്യമങ്ങളുടെ വിമുഖത റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വളരെ വ്യക്തമായി മനസ്സിലാക്കാം. ഇസ്രായേലിന്റെ കടന്നുകയറ്റമെന്ന് എഴുതാനും പറയാനും മടിക്കുന്ന മാധ്യമങ്ങള്‍ക്ക് യുക്രൈനിന് നേരെ റഷ്യ നടത്തുന്നത് കടന്നുകയറ്റവും യുദ്ധവുമാണെന്ന് പറയാന്‍ യാതൊരു മടിയുമില്ല. ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍, ഏകപക്ഷീയമായി ഇസ്രായേലിന്റെ ഭാഗത്ത് നിന്നും വരുന്ന ഭീകരാക്രമണത്തില്‍ നടക്കുന്നത് വംശഹത്യയാണെന്നും, കൂട്ടക്കൊലയാണെന്നും പറയാനുള്ള ചങ്കൂറ്റം ''മെയിന്‍സ്ട്രീം'' മാധ്യമങ്ങള്‍ക്കില്ലാതെ വന്നിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ജനങ്ങള്‍ ഗാസയ്ക്ക് വേണ്ടി തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഗത്യന്തരമില്ലാതെ ഇസ്രായേല്‍ എന്ന പേര് പോലും പല മാധ്യമങ്ങള്‍ക്കും ചിലയിടങ്ങളിലെങ്കിലും അന്യായത്തിന്റെയൊപ്പം ചേര്‍ക്കേണ്ടിവന്നിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍, ഗാസയിലെ ഇരുപത് ലക്ഷത്തില്‍പ്പരം ജനങ്ങള്‍ ഇസ്രായേലിന്റെ ഇരകള്‍ മാത്രമല്ല, മുഖ്യധാര മാധ്യമങ്ങളുടെയും ഇരകളാണ്.