TMJ
searchnav-menu
post-thumbnail

Outlook

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് -യുഡിഎഫ് സമനില

23 Nov 2024   |   3 min Read
ശ്രീകുമാർ മനയിൽ

പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു പോലെ ആശ്വാസകരമാകുന്നു. രാഷ്ട്രീയ അട്ടിമറികള്‍ക്കൊന്നും ഇട നല്‍കാതെയാണ് രണ്ടു മണ്ഡലങ്ങളും വിധിയെഴുതിയത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ച പതിനെണ്ണായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം റെക്കോർഡാണ്. ചേലക്കരയില്‍ 2021 ല്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് ഭൂരിപക്ഷത്തിന്റെ പകുതിയില്‍ കുറവേ ഇത്തവണത്തെ അവരുടെ സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് ലഭിച്ചുള്ളുവെങ്കിലും 12,212 വോട്ടിന് ആ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നല്‍കുന്നത്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ഫലം ഏറെക്കുറെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം സഹോദരി പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു വലിയ സംതൃപ്തി നല്‍കുന്നതാണ്. പ്രിയങ്കക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു എങ്കില്‍ കെപിസിസിയിലെ ഉന്നത നേതാക്കളെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ശരിക്കും എടുത്തിട്ട് കുടഞ്ഞേനെ.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്ന് അടിവരയിട്ട് പറയാന്‍ ഈ രണ്ടു മണ്ഡലങ്ങളിലെയും വോട്ടുനില സിപിഎമ്മിനെ സഹായിക്കുമെന്നുറപ്പാണ്. പാലക്കാട് പോലും തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുനേടാന്‍ കഴിഞ്ഞുവെന്നാണ് സിപിഎം പറയുന്നത്. അങ്ങിനെ വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വ്യക്തിപരമായ ഇമേജ് കൊണ്ട് ബിജെപിയിലെ പടലപ്പിണക്കംക്കൊണ്ടും കിട്ടിയ രാഷ്ട്രീയ നേട്ടമാണ് കോണ്‍ഗ്രസിന് പാലക്കാട്ടുണ്ടായതെന്ന് വിലയിരുത്താം. എന്നാല്‍ രണ്ടുമണ്ഡലങ്ങളിലും ഭരണവിരുദ്ധവികാരം ദൃശ്യമായില്ല എന്ന സൂചന കോണ്‍ഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ |PHOTO: WIKI COMMONS
ചേലക്കരയില്‍ അട്ടിമറി നടക്കുകയും അതിനോടൊപ്പം പാലക്കാട്ടെ വലിയ വിജയവും കൂടിയാകുമ്പോള്‍ പിണറായി സര്‍ക്കാരിനെതിരെ വലിയ തോതില്‍ ജനവിരുദ്ധ വികാരമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നു. എന്നാല്‍ ചേലക്കരയിലെ ഇടതുമുന്നണിയുടെ ആധികാരിക വിജയം അതിനുള്ള അവസരം നഷ്ടപ്പെടുത്തി. പാലക്കാട് സിപിഎം കാര്യമായൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സരിന് മികച്ചൊരു പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വം വിചാരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് അവതരിപ്പിച്ചത് എന്നത്കൊണ്ടുണ്ടാകുമായിരുന്ന തിരിച്ചടിയെ അതിജീവിക്കാന്‍ അവിടെ സിപിഎമ്മിന് കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും അവരവരുടെ സിറ്റിംഗ് സീറ്റുകള്‍ നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തിയെന്ന് പറയുമ്പോള്‍  ഭരണ പ്രതിപക്ഷങ്ങള്‍ക്ക്  ഈ ഉപതിരഞ്ഞെടുപ്പ് ഫലം ആശ്വാസകരം തന്നെയാണ്.

എന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും ഇനിയും നന്നായി പണിയെടുക്കണമെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രം മുഴുവനും മെനയുന്നത് പിണറായി സര്‍ക്കാരിനെതിരെയുണ്ടെന്ന് പറയപ്പെടുന്ന ഭരണവിരുദ്ധ വികാരത്തെച്ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങള്‍ വിലയിരുത്തുന്നത് പോലൊരു ഭരണവിരുദ്ധവികാരം സര്‍ക്കാരിനെതിരെയുണ്ടോ എന്ന ചോദ്യമാണ് രണ്ട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഉയര്‍ത്തുന്നത്. പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക്, അയാള്‍ കോണ്‍ഗ്രസില്‍ നിന്നും  ഒറ്റ രാത്രി കൊണ്ട് കൂടുമാറിയെത്തിയതാണെങ്കില്‍ പോലും കാര്യമായി വോട്ടുകുറഞ്ഞില്ലെന്നാണ് ആദ്യഘട്ട വിലയിരുത്തലില്‍ മനസിലാകുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതു പക്ഷത്തിന് തങ്ങളുടെ വോട്ടുകള്‍ വലിയ ഏറ്റക്കുറിച്ചിലില്ലാതെ നിലനിര്‍ത്താന്‍ കഴിയുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ സൂചനയല്ല. പാലക്കാട്, നേമം തുടങ്ങിയ മൂന്നോ നാലോ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഏതാണ്ട് 135 മണ്ഡലങ്ങളില്‍ യുഡിഎഫും ഇടതുമുന്നണിയും തമ്മില്‍ നേരിട്ടാണ് മല്‍സരം. അത്തരം രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇടുതുപക്ഷം തങ്ങളുടെ വോട്ടുകള്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെ നിലനിര്‍ത്തുന്നുവെന്നത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്.

  യു ആര്‍ പ്രദീപ് PHOTO: FACEBOOK
പാലക്കാട്ടെ രാഹുലിന്റെ വന്‍വിജയം സിപിഎമ്മിനെ അത്രക്കങ്ങ് അലോസരപ്പെടുത്തുന്നില്ല. ചേലക്കര നിലനിര്‍ത്തിക്കൊണ്ട് പാലക്കാട്ടെ രാഷ്ട്രീയം മൊത്തം കലക്കുക എന്നതായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ കേളികൊട്ടാരംഭിച്ചപ്പോള്‍ തന്നെ സിപിഎം എടുത്ത തന്ത്രം. എന്നാല്‍ ചേലക്കര നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാലക്കാട് കലക്കാന്‍ കഴിഞ്ഞില്ല. എന്നുവച്ചാല്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു തന്ത്രം ഭാഗികമായി വിജയിച്ചുവെന്നര്‍ത്ഥം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നന്നായി അധ്വാനിച്ചാല്‍ മാത്രമേ ഭരണം പിടിക്കാന്‍ കഴിയുള്ളുവെന്നുമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്നുസാരം. ഓരോ മണ്ഡലത്തിലും അതിന്റെ രാഷ്ട്രീയ പരിതസ്ഥിതികള്‍ അനുസരിച്ച് തന്ത്രപരമായ സമീപനം കൈക്കൊള്ളുകയും അതിനനുസരിച്ച് സ്ഥാനാർഥി നിര്‍ണ്ണയം നടത്തുകയും ചെയ്താല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ രാഷ്ട്രീയ വിജയമുണ്ടായേക്കാം. അതല്ല ഒരു പണിയുമെടുക്കാതെ പിണറായി വിജയനും സിപിഎമ്മും വെറുതെ ഭരണം വിട്ടുതരുമെന്നാണ്   പ്രതീക്ഷിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്കുണ്ടായത് അവരുടെ രാഷ്ട്രീയ പരാജയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ രാഷ്ട്രീയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കാന്‍ കഴിയാതെ പോകുന്നത് അവരുടെ സംഘടനശേഷിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ കിട്ടിയ 20 ശതമാനം വോട്ട് നരേന്ദ്രമോഡിക്ക് കിട്ടിയ വോട്ടാണ്.  ഈ വോട്ടുകള്‍ ഒന്നും സുരേന്ദ്രനോ, കൃഷ്ണകുമാറിനൊകിട്ടില്ലെന്ന് അവര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ തക്കവിധത്തില്‍ വോട്ടുകള്‍ സമാഹരിക്കാനും, അതിനായുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിക്കാനും കേരളത്തിലെ  ബിജെപി നേതൃത്വം അശക്തമാണെന്ന് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.



#outlook
Leave a comment