TMJ
searchnav-menu
post-thumbnail

Outlook

പത്തനംതിട്ട പോക്സോ കേസ്: കുറ്റവും ശിക്ഷയും നീതിയും

18 Jan 2025   |   3 min Read
ഷാദിയ

ന്നേ വരെ കേരളത്തിൽ നടന്ന, ഒരു പക്ഷെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പോക്‌സോ കേസാണ് പത്തനംതിട്ടയിലെ സംഭവം. 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പെൺകുട്ടിയെ, തന്റെ ആൺ സുഹൃത്ത് പീഡിപ്പിക്കുകയും, തുടർന്ന് അതിന്റെ ദൃശ്യങ്ങളും മറ്റും പകർത്തി, മറ്റു സഹപാഠികളിലേക്കും നാട്ടുകാരിലേക്കും അയച്ചുകൊടുക്കുകയും, അവർ ഈ ദൃശ്യങ്ങൾ വെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്യുന്നത്. ഇങ്ങനെ അഞ്ചു വർഷത്തോളം കാലമാണ് നിഷ്ഠൂരമായ പീഡനങ്ങളിലൂടെ ഈ പെൺകുട്ടിക്ക് കടന്നു പോകേണ്ടി വന്നത്. ഒടുവിൽ കായികതാരം കൂടിയായ പെൺകുട്ടി തന്റെ അനുഭവം പുറത്തു പറയുന്നത്, ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ്.

വ്യക്തിത്വ വികാസം പൂർണമാവാത്ത, ഒരു പക്ഷേ, താൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത സാഹചര്യത്തിൽ, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, പെൺകുട്ടി ഇതെല്ലാം എന്തുകൊണ്ട് നേരത്തെ തുറന്നു പറഞ്ഞില്ലെന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ദുരന്തവുമാണ് നമ്മൾ. കുട്ടികളുടെ മോറൽ ബോധം എപ്പോഴും റിവാർഡ് അല്ലെങ്കിൽ പണിഷ്മെന്റ് എന്നൊരു തലത്തിൽ മാത്രമാണ് പ്രവർത്തിക്കുക. അപ്പോൾ സ്വാഭാവികമായും ഈ ചിത്രങ്ങൾ വച്ചു ഭീഷണിപ്പെടുത്തുമ്പോൾ, അതിൽ കവിഞ്ഞൊരു തീരുമാനമെടുക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. മാത്രമല്ല ഈ പെൺകുട്ടിയുടെ ജീവിതസാഹചര്യങ്ങൾ, ദളിത്‌ എന്നൊരു ടാഗ് ലൈനുള്ളത് കൊണ്ട് തന്നെ തുറന്നു പറഞ്ഞാലും അതിനേക്കാൾ വലിയ പ്രതിസന്ധികൾ വന്നേക്കാമെന്ന ഭയവും ഈ കാര്യങ്ങളെ മറച്ചു വെക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഇത് പ്രതികൾക്ക് കൂടുതൽ ഈ കുട്ടിയെ ചൂഷണം ചെയ്യാൻ വഴിയൊരുക്കിയിട്ടുമുണ്ടാവണം.

REPRESENTATIVE IMAGE | WIKI COMMONS
അഞ്ചു വർഷങ്ങൾക്ക് ശേഷം പെൺകുട്ടി ഇത് തുറന്നു പറഞ്ഞത്, നേരിട്ട് സി.ഡബ്ലിയു.സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതു കൊണ്ടാണ്, സുരക്ഷ ഉറപ്പാക്കാനും, കുറ്റവാളികളെ പിടികൂടാൻ സഹായകരമായതും. സമാനതകളില്ലാത്ത ക്രൂരത എന്നീ കേസിനെ വിശേഷിപ്പിക്കുന്ന അതേസമയം തന്നെയാണ് ഇത്രയും കാലം പെൺകുട്ടി എന്തുകൊണ്ട് തുറന്നു പറഞ്ഞില്ലെന്ന ചോദ്യവും ഈ സമൂഹം ഉയർത്തുന്നത്.  പെൺകുട്ടിയുടെ സോഷ്യൽ മീഡിയ ഉപയോഗവും, അച്ഛനമ്മമാരുടെ ശ്രദ്ധ കുറവുമൊക്കെ ചർച്ച ചെയ്യപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമായ ഒന്നാണ്. അച്ഛന്റെ ഫോൺ വഴിയാണ് പ്രതികൾ കുട്ടിയെ ബന്ധപ്പെട്ടതെങ്കിലും, കൂലി പണിക്കാരനായ മാതാപിതാക്കളുടെ ശ്രദ്ധയിൽ ഇതുപെട്ടിട്ടില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ സ്മാർട്ട്ഫോൺ ഉപയോഗം മോണിറ്റർ ചെയ്യാൻ മാത്രം അതിനെ കുറിച്ച് അവർക്ക് അറിവുണ്ടായിരിക്കണമെന്നില്ല. ഈ വസ്തുതകളൊക്കെയും നിലനിൽക്കെ, എല്ലാത്തിനുമുപരി ആ കുട്ടിയുടെ നീതിക്കുവേണ്ടി സംസാരിക്കാതെ ചില മലയാളികളും, മുൻനിര മാധ്യമങ്ങളും, രാഷ്ട്രീയ പ്രവർത്തകരും പിറകെ പോകുന്നത് "എന്തുകൊണ്ട് കുട്ടി പറഞ്ഞില്ല?" എന്ന ചോദ്യത്തിന്റെ പിന്നാലെയാണ്.

പെൺകുട്ടിക്കെതിരായ കമന്റുകൾ യാതൊരു ഉളുപ്പുമില്ലാതെ പങ്കുവെക്കുന്ന മനുഷ്യരെ കാണുമ്പോൾ നിസ്സഹായത തോന്നിപ്പോകുന്നു. ഇപ്പൊ ചർച്ച ആയിക്കൊണ്ടിരിക്കുന്ന ഡബിൾ മീനിങ് ബോച്ചെയെയും, ഡ്രസ്സ് കോഡ് കണ്ടക്ടർ രാഹുൽ ഈശ്വറിനെയും പരസ്യമായി പിന്തുണയ്ക്കുന്ന, സ്ത്രീകൾ അടക്കമുള്ള സമൂഹത്തിനുള്ളിൽ, എന്തുകൊണ്ട് പെൺകുട്ടിയുടെ നേരെ തിരിയുന്നു എന്നതിനുള്ള വ്യക്തമായ ഉത്തരം കാണാം.

ഇവിടെ ശ്രദ്ധിക്കേണ്ടിയിരുന്നത് പെൺകുട്ടിയും, കുടുംബവുമാണോ, അതോ നിലനിൽക്കുന്ന സിസ്റ്റമാണോ എന്നുള്ള ചോദ്യമുണ്ട്. സ്ത്രീയുടെ ശരീരത്തിൽ തുടങ്ങി, വസ്ത്രധാരണയിലും, നിറത്തിലും, പെരുമാറ്റത്തിലും വരെ എത്തിനിൽക്കുന്ന ചിലരുടെ ആകുലതകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത് മരിക്കുന്നവരും ജീവിക്കുന്നവരുമായ സ്ത്രീകളെയാണ്. അത് മനസ്സിലാക്കാൻ വർഷങ്ങളുടെ ചരിത്രം എടുത്തുവച്ചു പഠിക്കേണ്ട ആവശ്യമില്ല. നമ്മുടെ നാട്ടിൽ പത്തു ദിവസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ എടുത്തു വിശകലനം ചെയ്താൽ മാത്രം മതി. നേരത്തെ പറഞ്ഞ പോലെ ബോച്ചേ വിഷയവും, നിറം കുറഞ്ഞതിന്റെ പേരിൽ ഭർത്താവിനാൽ മാനസിക പീഡനം നേരിടേണ്ടിവന്ന് ആത്മഹത്യ ചെയ്ത 19കാരിയും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിൽനിന്ന് ഇരയാകുന്ന വ്യക്തികളല്ല, ആ വ്യക്തികൾ ജീവിക്കുന്ന സിസ്റ്റമാണ് മാറേണ്ടതെന്ന കാര്യം വ്യക്തമാണ്.

ദലിത് വിദ്യാർഥിനിയെ 5 വർഷത്തോളം ...REPRESENTATIVE IMAGE | WIKI COMMONS
ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നവർക്ക് സ്വിച്ചിട്ട പോലെ പ്രതികരിക്കാനാവില്ലെന്ന വസ്തുത സമൂഹം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഈ കേസിൽ ഇനി ചെയ്യാനുള്ളത് പെൺകുട്ടിയെ കൃത്യമായി പുനരധിവസിപ്പിക്കുകയും, സാമൂഹികമായി   ഉയർത്തി കൊണ്ടുവരാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുക എന്നതാണ്. വ്യക്തിത്വ വികാസം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന കാലഘട്ടങ്ങളിലാണ്, പെൺകുട്ടി ഇത്തരം ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്നത് എന്നതിനാൽ, ആ കുട്ടിയുടെ ശാരീരികമായും മാനസികമായും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ കേസിലെ പ്രതികളുടെ കാര്യത്തിലേക്കു വന്നാൽ പത്തനംതിട്ട, പന്തളം, ഇലവുംതിട്ട, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 31 കേസുകളിലായി, 52 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ അഞ്ചു പേർ 18 വയസ്സിൽ താഴെ ഉള്ളവരും, ഒരാൾ ഇതിനകം തന്നെ മറ്റൊരു പോക്സോ കേസിൽ ജയിലിൽ കഴിയുന്നയാളുമാണ്. ഇങ്ങനെ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ജയിൽ സമ്പ്രദായങ്ങൾ പുനരധിവാസത്തേക്കാൾ കൂടുതൽ ശിക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നുള്ള കാര്യം ചർച്ചാവിഷയമാക്കേണ്ടതുണ്ട്. വർഷങ്ങൾ വെറുതെ ജയിലിൽ കിടന്നു പുറത്തിറങ്ങുന്ന പ്രതികളിൽ പലരും, ആ കുറ്റം ജയിൽ മോചനത്തിനു ശേഷവും ആവർത്തിക്കുന്നതായി പല കേസുകളിലും നമ്മുക്ക് കാണാൻ കഴിയും (ഇതിനെ റെസിടിവിസം എന്നാണ് പറയുന്നത്). ഇത്തരത്തിൽ ശിക്ഷക്ക് ശേഷവും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ, പ്രതിയുടെ വ്യക്തിത്വ വൈകല്യമോ, മാനസികാവസ്ഥയോ, സാമൂഹികപരമായോ സാമ്പത്തികപരമായോ ഉള്ള ചുറ്റുപാടുകളോ ആവാം. ഇവിടെ വേണ്ടത് ശിക്ഷ എന്നതിനേക്കാളുപരി റിഹാബിലിറ്റേഷൻ അഥവാ പുനരധിവാസമാണ്.
പത്തനംതിട്ട പോക്സോ കേസ്; 57 പേർ അറസ്റ്റിൽ, പിടിയിലാകാനുള്ളത് മൂന്നുപേർ  മാത്രം | pathanamthitta pocso case | kerala newsREPRESENTATIVE IMAGE | WIKI COMMONS
ഇനി പതിനെട്ടു വയസ്സിൽ താഴെയുള്ള, പ്രായപൂർത്തി ആവാത്ത കുട്ടികളുടെ കാര്യമെടുക്കുകയാണെങ്കിൽ, അവിടെയും തീർച്ചയായും വേണ്ടത് പുനരധിവാസമാണെന്നുള്ളതിൽ തർക്കമില്ല. എന്നാൽ ഇന്ത്യൻ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം, കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെയും, അടിസ്ഥാന ആവശ്യങ്ങളുടെയും സംരക്ഷണം, ശിശു സൗഹൃദ സമീപനം എന്നിവ ഉറപ്പുവരുത്തണമെന്നുള്ള നിയമമുണ്ടെങ്കിൽ കൂടി, ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളെ ഒരുമിച്ചു പാർപ്പിക്കുമ്പോൾ, പ്രേരിതമായ കുറ്റകൃത്യ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യതയെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് പുനരധിവസിപ്പിക്കുക എന്നുള്ളത് എത്രത്തോളം വിജയകരമായി നമ്മുടെ ഇന്ത്യൻ ജയിലുകളിൽ നടക്കുന്നു എന്നത് സംശയമാണ്.

വികലമായ ലൈംഗിക കാഴ്ചപ്പാടുകൾ മാറാൻ, ഇനി അങ്ങനെ മാറാൻ പറ്റാത്തവിധം വ്യക്തിത്വ വൈകല്യങ്ങളുള്ളവർക്ക് ചുരുങ്ങിയ പക്ഷം, അത് നിയന്ത്രിക്കാനെങ്കിലുമുള്ള, ലൈംഗിക വിദ്യാഭ്യാസവും, കൗൺസിലിങ്ങും സ്കൂളുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കണം. അതുകഴിഞ്ഞാവട്ടെ പെൺകുട്ടികളുടെ "ശ്രദ്ധയെ" കുറിച്ചുള്ള ആവലാതി പറച്ചിൽ. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിലെ അംഗങ്ങളായതിന്റെ പേരിൽ പന്തം കൊളുത്തിയുള്ള പ്രക്ഷോഭങ്ങളും, പാനൽ ചർച്ചകളും, പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കപ്പെട്ടില്ലെന്നു വരാം. എന്നാൽ സ്ത്രീ സ്വാതന്ത്ര്യത്തോടൊപ്പം നിലകൊള്ളുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കൂടെ സഹതാപത്തേക്കാൾ ഉപരി സഹാനുഭൂതിയോടെ ചേർന്നുനിൽക്കുക എന്നുള്ളത്. ഈ കാലത്ത് നീതിയുടെയും സാമൂഹിക പരിവർത്തനത്തിന്റെയും നിർവചനം നിർണയിക്കുന്നത് ഈ സമീപനമായിരിക്കും.




 

#outlook
Leave a comment