TMJ
searchnav-menu
post-thumbnail

Outlook

പോലീസ്, പൊതുബോധം, ജാതി !

24 May 2025   |   4 min Read
സച്ചു സോം

രണകൂടത്തിന്റെ സ്ഥാപനമായ പോലീസും സവര്‍ണ പൊതുബോധവും ഒന്നിച്ചു ചേര്‍ന്നാണ് ദളിത് സ്ത്രീയായ ബിന്ദുവിനെ ആക്രമിച്ചത്, മാല മോഷ്ടിച്ചുവെന്ന വ്യാജപരാതിയിന്മേല്‍. തിരുവനന്തപുരം പേരൂര്‍ക്കട നിവാസിയാണ് ബിന്ദു. ദിവസക്കൂലി അടിസ്ഥാനത്തില്‍ വീട്ടുജോലി ചെയ്യുന്നു. ബിന്ദു ജോലി ചെയ്തു പോന്നിരുന്ന വീട്ടില്‍ നിന്നും രണ്ടര പവന്റെ മാല കാണാതാവുകയും വീട്ടുടമയായ ഓമന ഡാനിയേല്‍ എന്ന സ്ത്രീ മോഷണക്കുറ്റം ബിന്ദുവിന്റെ മേല്‍ ആരോപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത ശേഷം ഭക്ഷണം നല്‍കാതെ, വെള്ളം നല്‍കാതെ, ഉറങ്ങാന്‍ സമ്മതിക്കാതെ, അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു, അറസ്റ്റ് ബന്ധുക്കളെ പോലും അറിയിക്കാന്‍ കൂട്ടാക്കാതെ 'കീഴാളത്വം' പേറുന്നു എന്നുള്ള മുന്‍വിധിയോടെയാണ് പോലീസ് ഇത്തരത്തില്‍ ബിന്ദുവിനോട് പെരുമാറിയത് എന്നുള്ളത് വ്യക്തമാണ്. കുടിക്കുവാനായി കുറച്ചു വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കക്കൂസില്‍ പോയി കുടിച്ചു കൊള്ളുവാന്‍ പറയുന്ന പോലീസിന്റെ മാനസികാവസ്ഥ അത്രമേല്‍ ഭയപ്പാടുണ്ടാക്കുന്നു. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും തങ്ങളില്‍ അവശേഷിക്കുന്നില്ല എന്ന് ആ പോലീസ് ഉദ്യോഗസ്ഥര്‍ തെളിയിച്ച നിമിഷം കൂടിയാണ് ബിന്ദുവിന്റെ അറസ്റ്റും അതിനു ശേഷം നടന്ന സംഭവവികാസങ്ങളും.

മോഷണം പോയി എന്നു കരുതപ്പെടുന്ന മാല പിന്നീട് ഓമനയുടെ വീട്ടിലെ വേസ്റ്റ് ബിനില്‍ നിന്ന് തന്നെ ലഭിക്കുന്ന സാഹചര്യമുണ്ടായി. രണ്ടര പവന്റെ മാല എന്നല്ല ആ വീട്ടില്‍ നിന്നും ഒരു മൊട്ടുസൂചി കാണാതാവുന്ന സാഹചര്യം ഉണ്ടായാല്‍ പോലും പ്രാഥമികമായി സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് അവിടെ വീട്ടുജോലിക്ക് വന്നയാളിലേക്കാവും. അപരനോടുള്ള ഭയം, മുന്‍വിധി, വംശീയത തുടങ്ങി പല കാരണങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. മാല തിരിച്ചു കിട്ടിയ ശേഷവും ഓമനയ്ക്കോ ആ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലുമുണ്ടാവുന്നില്ല എന്നുള്ളതാണ് ഇവിടെ ഏറ്റവും പ്രധാനം. ഒരു ദളിത് സ്ത്രീയോട് തങ്ങള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറയാന്‍ ഉള്ള മാനസികാവസ്ഥ വീട്ടുടമയായ ഓമനയ്ക്കോ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ഉണ്ടാകുന്നില്ല എന്നതു കൂടിയാണ് ജാതി.

REPRESENTATIVE IMAGE | WIKI COMMONS
എന്തുകൊണ്ട് ഭരണകൂടത്തിന്റെ പലവിധത്തിലുള്ള സ്ഥാപനങ്ങള്‍ ദളിതരായ, കീഴാളരായ മനുഷ്യരോട് മുന്‍വിധിയോട് കൂടി പെരുമാറുന്നു എന്നുള്ളിടത്താണ് ജാതിയും അധികാരവും തമ്മിലുള്ള ബന്ധം കിടക്കുന്നത്. ഈ ബന്ധം ചരിത്രപരമായി രൂപപ്പെട്ടുവന്നതാണ്. കേരളം ജാതിയുടെ മൂര്‍ത്തരൂപത്തിന്റെ ഒരു ഘട്ടത്തെ മറികടന്നിട്ടുണ്ട്, ആ മറികടക്കല്‍ സാധ്യമാക്കിയത് ഇവിടെ ഉണ്ടായിവന്നിട്ടുള നിരവധിയായ നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷകമുന്നേറ്റങ്ങളും അതുവഴി ഫ്യൂഡല്‍ വ്യവസ്ഥയെ മറികടന്നതുമാണ്. അതുകൊണ്ട് ഇന്ത്യയിലെ മറ്റിടങ്ങളില്‍ കാണുന്ന പോലെ ജാതിയും വിവേചനങ്ങളും പ്രത്യക്ഷമായി കേരളത്തില്‍ കാണുവാന്‍ സാധിക്കുകയില്ല. കേരളത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് മറ്റു പല രൂപങ്ങളിലൂടെയുമാണ്. ബിന്ദുവിന്റെ കാര്യത്തില്‍ അവര്‍ വഹിക്കുന്ന ദളിത് എന്ന പദവി മാത്രമായിരിക്കില്ല, സ്ത്രീ, അതും കേവലം വീട്ടുജോലിക്ക് പോകുന്ന സ്ത്രീ എന്ന ബോധം, സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള വര്‍ഗം, ഭരണകൂടത്തിന്റെ മര്‍ദ്ദനരൂപമെന്ന അധികാര ബോധം, ഇവര്‍ക്ക് വേണ്ടിയൊന്നും ചോദിയ്ക്കാന്‍ വരാന്‍ പോലും ആരുമുണ്ടാവില്ല എന്ന ബോധം തുടങ്ങി റിഗ്രെസ്സിവ് ആയ എന്തൊക്കെ ബോധങ്ങളുണ്ടോ അതൊക്കെ പോലീസിനും ബിന്ദുവിനെതിരെ പരാതി കൊടുത്ത ഓമനയ്ക്കും ഉണ്ടായിട്ടുണ്ടാവും.

ഒരു കുറ്റമറ്റ അന്വേഷണമോ പോട്ടെ പ്രാഥമികമായ അന്വേഷണമോ പോലും നടത്താതെ ബിന്ദുവാണ് മാല മോഷ്ടിച്ചത് എന്ന നിഗമനത്തിലേക്ക് എളുപ്പത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത് ഇപ്പോഴും കറുത്തവരായ, ദളിതരായ മനുഷ്യരെ കുറിച്ചു മുന്‍വിധിയോടെയുള്ള കാഴ്ചപ്പാട് പോലീസിനും പൊതുസമൂഹത്തിലും നിലനില്‍ക്കുന്നതുകൊണ്ടാണ്. കോട്ടയമുള്‍പ്പെടുന്ന പ്രദേശത്തു വളരെ പ്രബലമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് പെലക്കള്ളി എന്നുള്ളത്. പുലയരായിട്ടുള്ള മനുഷ്യരോ അവരുടെ ഏതെങ്കിലും തലമുറയില്‍പ്പെട്ടവരോ എന്തെങ്കിലും മോഷ്ടിച്ചിട്ടല്ല ഇങ്ങനെ ഒരു യൂസേജ് ഉണ്ടായി വന്നത്. ഇവരെ കള്ളന്മാരായി മാത്രം കാണാന്‍ താല്‍പര്യപ്പെടുന്ന സവര്‍ണജാതി ഉണ്ടാക്കിയെടുത്തൊരു ചിത്രമാണ് ഈ പെലക്കള്ളി പ്രയോഗം. ദളിതരെ വളരെ എളുപ്പത്തില്‍ സാമൂഹ്യമായി അരികുവല്‍ക്കരിക്കാന്‍, മാറ്റിനിര്‍ത്താന്‍ ഈ പ്രയോഗത്തിലൂടെ സാധിച്ചിട്ടുമുണ്ട്. ഈ പെലക്കള്ളി പ്രയോഗത്തിന്റെയൊക്കെ പ്രതിഫലനം കൂടിയാണ് ബിന്ദു അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം.

യാതൊരു തരത്തിലുമുള്ള മൂലധനവുമില്ല എന്നതാണ് ബിന്ദുവോ ബിന്ദുവിനെപ്പോലെയോ ഉള്ള ദളിതര്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. റാപ്പറായ വേടനെതിരെ വനംവകുപ്പ് സമാനമായ രീതിയില്‍ അന്യായമായി കേസ് ചുമത്തിയപ്പോള്‍ രൂപപ്പെട്ടു വന്ന പിന്തുണയോ ഐക്യദാര്‍ഢ്യമോ വ്യവസ്ഥയോടുള്ള വിമര്‍ശനങ്ങളോ ഒന്നും തന്നെ ബിന്ദുവിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നുള്ളത് ജാതി പ്രവര്‍ത്തിക്കുന്നതിനുള്ളിലെ തന്നെ വൈരുധ്യമായി കാണേണ്ടി വരും. വേടന്‍ ഒരു ഘട്ടത്തിനു ശേഷം നേടിയെടുത്ത സാമൂഹ്യ മൂലധനമാവാം അയാള്‍ക്കുള്ള ഐക്യദാര്‍ഢ്യമായി രൂപപ്പെട്ടുവന്നത്. അതേസമയം സാമൂഹ്യമോ രാഷ്ട്രീയമോ സാമ്പത്തികമോ സാംസ്‌കാരികമോ ആയ ഒരു മൂലധനവും ബിന്ദുവിന് ഇല്ലാത്തത് കൊണ്ടാണ് ഇത്രയും ക്രൂരമായ ഒരു പീഡനം നേരിട്ടിട്ടും ചില കോണുകളില്‍ നിന്നല്ലാതെ കാര്യമായ ഒച്ചപ്പാടോ മുറവിളികളോ ബിന്ദുവിന്റെ നീതിക്കായി എവിടെ നിന്നും കേള്‍ക്കാത്തത്. ഈ പറഞ്ഞതിനര്‍ത്ഥം വേടനോട് ഐക്യപ്പെടരുത് എന്നതുമല്ല വേടന്‍ നേരിടേണ്ടി വന്ന ജാതി വിവേചനത്തെ ഒട്ടും കുറച്ചു കാണലുമല്ല. വേടനോട് ഐക്യപ്പെട്ട പോലെ തന്നെ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ വേടന്റെ നീതിക്കായി നേരിട്ട് ഇടപെട്ട പോലെ തന്നെ ബിന്ദുവിനോടും ഐക്യപ്പെടണം, ബിന്ദുവിനു വേണ്ടി ഇടപെടണം.

റാപ്പർ വേടൻ | WIKI COMMONS
പോലീസിന്റെ അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുവാനൊന്നും സാധിക്കില്ല. ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജോലിചെയ്യുന്ന സിതാര എന്ന യുവതിയെയും സിതാരയുടെ ഭര്‍ത്താവായ ശ്രീജിത്തിനെയും പത്തനംതിട്ട എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. ആളുമാറി മര്‍ദിച്ചുവെന്നാണ് പോലീസിന്റെ ഭാഷ്യം. ആളുമാറിയാലും അഥവാ മനഃപൂര്‍വമാണെങ്കിലും വള്‍നറബിള്‍ ആയ മനുഷ്യരെ മര്‍ദിക്കുന്നതു ആധുനിക സമൂഹത്തിനു ഭൂഷണമായ ഒന്നല്ല. ഇതെഴുതുന്ന ലേഖകന്‍ 2017 ല്‍ പി ജി പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ പോകുവാന്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നില്‍ക്കുമ്പോളാണ് രണ്ട് പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍(സ്ത്രീകള്‍) മഫ്തിയില്‍ വന്ന് 'കൊറേ നേരമായല്ലോ നിങ്ങള്‍ രണ്ടു പെണ്‍പിള്ളേരെയുമായി ഇതിലെ കറങ്ങാന്‍ തുടങ്ങീട്ട്, ഞങ്ങള്‍ പോലീസ് ആണ് നിങ്ങള്‍ എല്ലാം വന്നു വണ്ടിയില്‍ കയറ്' എന്നു ആക്രോശിച്ചത്. അതിശക്തമായി ഞങ്ങള്‍ എതിര്‍ത്തത് കൊണ്ട് മാത്രം അന്ന് പോലീസിനു പിന്‍വാങ്ങേണ്ടി വന്നു. അവിടെയും പൊലീസിന് പ്രശ്‌നം ഈ പൊതുബോധം തന്നെയായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുവാനായിട്ടുണ്ട്.

കേരളത്തിലെ പോലീസ് സംവിധാനം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിവരുന്ന സര്‍ക്കാറുകള്‍ക്കനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. പോലീസ് ഒരു വ്യവസ്ഥാപിത സ്ഥിരം സംവിധാനമാണ്. ആ സംവിധാനത്തിന്റെ അടിസ്ഥാനമാകട്ടെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെയാണ്. കാരണം ഇതേ പോലീസ് സംവിധാനത്തിന് അറിയാം ആരെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്നുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഇപ്രകാരം ചോദ്യം ചെയ്യുന്നതിനെ കുറിച്ചു പോലീസ് ആലോചിക്കുക പോലുമില്ല. സ്വപ്‌നയെയും ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം എന്നതല്ല ഈ പറഞ്ഞതിനര്‍ത്ഥം, മറിച്ചു അധികാരം എങ്ങനെയാണു വ്യത്യസ്ത ജാതിയിലോ വര്‍ഗത്തിലോ പെട്ടവരെ സമീപിക്കുന്നത് എന്നതാണ് പറയാന്‍ ശ്രമിച്ചത്. അതായത് കോമണ്‍സെന്‍സ് എന്താണോ അതിനനുസൃതമാണ് സിസ്റ്റത്തിന്റെ പല സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതും. ഇത്തരം വിഷയങ്ങള്‍ ഒരു ഹാബിറ്റസ് (ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍ ബോര്‍ദ്യുവിന്റെ ഒരു സങ്കല്പനം) ആയാണ് പരിഗണിക്കേണ്ടത്. അതായത് ഈ ദളിതരായിട്ടുള്ള മനുഷ്യരോട് ഇങ്ങനെയെ പെരുമാറുവാന്‍ പാടുള്ളു അതില്‍ യാതൊരു പ്രശ്‌നവുമില്ല അത് വളരെ നാച്ചുറല്‍ ആണ് എന്നുള്ള ഓമനയുടെയും പോലീസ് ഉദ്യോദസ്ഥരുടെയും ബോധം അവര്‍ അധിവസിക്കുന്ന സാമൂഹിക മണ്ഡലത്തിന്റെ കോമ്മണ്‍സെന്‍സ് ആണ്.

REPRESENTATIVE IMAGE | WIKI COMMONS
ബിന്ദുവിനെതിരെ അതിക്രമം നടത്തിയ എസ്‌ഐ പ്രസാദ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉണ്ടായിരുന്ന പ്രസന്നന്‍ എന്നിവരെ വിഷയാധിഷ്ഠിതമായി ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മുന്‍പ് പറഞ്ഞ സിതാര കേസിലും എസ്‌ഐ ആയിരുന്ന ഓഫീസറും സസ്പെന്‍ഷനില്‍ പോയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവരെ മാതൃകാപരമായി നടപടിയെടുത്തു ശിക്ഷിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനു കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സന്ദേശം. അതിനു സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് ഉണ്ടാവരുത് എന്ന് ഉറപ്പാക്കേണ്ടത് സ്റ്റേറ്റ് ആണ്. കാരണം കേസ് അന്വേഷിക്കുന്നവര്‍ തങ്ങളുടെ വര്‍ഗതാല്പര്യത്തെ മുന്‍നിര്‍ത്തി കുറ്റകൃത്യം ചെയ്തവര്‍ക്കനുകൂലമായി സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സാധ്യത കൂടുതലാണ്. മുന്‍പ് പല കേസുകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ അങ്ങനെ ഉണ്ടാവാതിരിക്കാനും ബിന്ദുവിന് നീതി ലഭിക്കാനും സര്‍ക്കാര്‍ വകുപ്പ് തലത്തില്‍ തന്നെ ഇടപെടേണ്ടതുണ്ട്. ഇനിയും ബിന്ദുമാര്‍ ഉണ്ടാവരുത് എന്ന് സ്റ്റേറ്റിന് ഉറപ്പുവരുത്താന്‍ കഴിയേണ്ടതുണ്ട്. അതിന്റെ പേരാണ് സാമൂഹ്യനീതി എന്നത്. ഒരു ഇടത് ഗവര്‍മെന്റില്‍ നിന്നുമത് പ്രതീക്ഷിക്കുന്നുമുണ്ട്.

സിസ്റ്റത്തിന് വ്യവസ്ഥിതിക്ക് സവര്‍ണമായ താല്പര്യങ്ങള്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല. അങ്ങനെ ഉണ്ടാകുന്നത് സാമൂഹ്യക്രമത്തെ അട്ടിമറിക്കാനെ സഹായിക്കൂ. നാം ഇന്നോളം ആര്‍ജിച്ച മുന്നേറ്റങ്ങള്‍ ഒക്കെയും തടയിടുവാനെ അത് ഉപകരിക്കൂ. ആയതിനാല്‍ ഈ താല്പര്യങ്ങളെ മറികടക്കാന്‍ സംവിധാനത്തിന് പറ്റേണ്ടതുണ്ട്. അതിനുള്ള തിരുത്തല്‍ ശക്തിയായി ഒരു ജനത എന്ന നിലക്ക് നമുക്ക് മാറേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നത്.


#outlook
Leave a comment