
രാഷ്ട്രീയ പട്ടങ്ങള്‍ അഥവാ വൈ 2 കെ സ്വതന്ത്രന്മാര്‍
പട്ടം ആകാശത്ത് സ്വതന്ത്രമായി പറക്കുന്നുവെന്ന് തോന്നുമ്പോഴും പട്ടത്തിന് പിന്നിലെ നൂലും ആളും പട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടാകും. അതുപോലെ, പട്ടം കെട്ടുപൊട്ടിച്ച് സ്വതന്ത്രമാകാനുള്ള ശ്രമവും നടത്തും. ചിലപ്പോഴൊക്കെ നൂല് പൊട്ടി പട്ടം പറന്നുപോകും. അത് ലക്ഷ്യത്തിലെത്താതെ എവിടെയും വീഴാം, എവിടെയങ്കിലും തങ്ങി നില്‍ക്കാം എവിടെയാകുമെന്ന് ഉറപ്പൊന്നുമില്ല. പട്ടം പ്രതീക്ഷിക്കുന്ന പോലെ ആകാശത്ത് തങ്ങി നില്‍ക്കില്ലെന്ന് മാത്രമായിരിക്കും ഉറപ്പ്. രാഷ്ട്രീയത്തിലെ പട്ടങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ രാഷ്ട്രീയ പട്ടങ്ങള്‍ അങ്ങനെ ചരട് പൊട്ടിച്ച് പോയ ചരിത്രം താരതമ്യേന കുറവാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോള്‍ കഥ മാറി. ചരട് പൊട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നതും പൊട്ടിച്ച് വേറെ പറത്തലുകാരുടെ അടുത്തേക്ക് പോകുന്നവരും ഒന്നുമാകാതെ പോകുന്നതുമായ രാഷ്ട്രീയപട്ടങ്ങളുടെ കാലം കൂടിയായി രാഷ്ട്രീയകേരളം.
കേരളത്തെ സംബന്ധിച്ചടത്തോളം കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എക്കാലവും തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്മാരുടെ സാധ്യതകള്‍ ഉപയോഗിച്ച പ്രസ്ഥാനമാണ്. പാര്‍ട്ടി നിരോധനത്തെ മറികടക്കാന്‍ മുതല്‍ ഒറ്റയ്ക്ക് മത്സരിച്ച കാലത്ത് വിജയവഴികള്‍ തുറക്കാന്‍ വരെ സ്വതന്ത്രതന്ത്രം പയറ്റിയ പാര്‍ട്ടികളാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടുമൊരു സ്വതന്ത്ര പരീക്ഷണം നടത്തുകയാണ് സിപിഎം. ഇതിന് മുമ്പ് നടത്തിയ തൃക്കാക്കരയിലെ ജെ. ജേക്കബ്ബ്, ജോ ജോസഫ് പരീക്ഷണങ്ങളിലെ തുടര്‍ച്ചയായ പരാജയം മുന്നില്‍ നില്‍ക്കുമ്പോഴാണ് പുതിയൊരു സ്വതന്ത്ര പരീക്ഷണത്തിന് അവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വിട്ടു വന്നവരെ സ്വതന്ത്രരാക്കി നിര്‍ത്തി വിജയവും പരാജയവും സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ടി കെ ഹംസയും പി വി അന്‍വറും വിജയിക്കൊടി പാറിച്ചവരുടെ പട്ടികയില്‍ വരുമ്പോള്‍, ചെറിയാന്‍ ഫിലിപ്പും ജയാ ഡാലിയും പരാജിതരുടെ പട്ടികയില്‍ വരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഏതാണ്ട് എല്ലാവരും അവര്‍ക്കൊപ്പം തന്നെ എക്കാലവും ഉണ്ടായിരുന്നു. അത് സഹയാത്രികരായോ ചിലപ്പോള്‍ പാര്‍ട്ടി അംഗങ്ങളായി മാറിയോ തുടര്‍ന്നു പോന്നു. ചിലര്‍ സജീവ രാഷ്ട്രീയത്തോട് വിടപറഞ്ഞ് അവരുടേതായ മേഖലകളില്‍ നിലയുറപ്പിച്ചു. മറ്റ് ചിലര്‍ അവരുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുകയും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും പാര്‍ട്ടിയോടുള്ള മമത ഒരിക്കലും കൈവെടിഞ്ഞതായി കാണാനില്ലായിരുന്നു. ഏതാണ്ട് ഒരാള്‍ മാത്രമാണ് പാര്‍ട്ടിയോടുള്ള കൂറ് ഉപേക്ഷിച്ച് മറുകണ്ടം ചാടിയത്. ഇനി അതെല്ലാം മറന്നേക്കൂ എന്ന പരസ്യവാചകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കഴിഞ്ഞ 25 വര്‍ഷത്തെ കേരള രാഷ്ട്രീയ ചരിത്രം. സിപി എം, സിപിഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട സ്വതന്ത്രന്മാരുടെ കഥകളിലൂടെ സഞ്ചരിച്ചാല്‍ ഈ ചരിത്രം കാണാം, അത് കേരളത്തിലെ രാഷ്ട്രീയമായ മാറ്റങ്ങളുടെ ചിത്രം കൂടെയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രമാരുടെ ചരിത്രത്തില്‍ 25 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് വലിയ വ്യത്യാസമാണ്. കാലഗണനയെ മനസ്സിലാക്കാന്‍ സ്ഥാനാര്‍ത്ഥിത്വത്തിലെ വൈ ടു കെ പ്രശ്‌നമാണ് എന്ന് പറയാം.REPRESENTATIVE IMAGE | WIKI COMMONS
ഇരുപതാം നൂറ്റാണ്ടിലെ ഇടതുപക്ഷ സ്വതന്ത്രന്മാരുടെ സംക്ഷിപ്ത ചിത്രം
കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ത്തിയത് 19 സ്വതന്ത്രന്മാരെയാണ്. അതില്‍ അഞ്ച് പേര്‍ ജയിച്ചുവന്നു. അവരില്‍ രണ്ട് പേര്‍ മന്ത്രിമാരുമായി. വി ആര്‍ കൃഷ്ണയ്യര്‍, ഡോ എ ആര്‍ മേനോന്‍ എന്നിവര്‍ സ്വതന്ത്രരായി ജയിച്ച് കേരളത്തിലെ ആദ്യമന്ത്രിസഭയില്‍ അംഗങ്ങളായവരാണ്. ഇവര്‍ക്കൊപ്പം ജയിച്ചവരാണ് കോരൂ കൂലിയാട്ട്, ജോണ്‍ കുടുവാക്കോട്ട്, വി. രാമകൃഷ്ണപിള്ള എന്നിവര്‍. ഇതേസമയത്ത് ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത ജോസഫ് മുണ്ടശ്ശേരി സിപിഐ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഇതില്‍ അക്കാലത്ത് സംഭവിച്ചുവെന്ന് പേരില്‍ പിന്നീട് പ്രചരിച്ചൊരു കഥയാണ് ഈ സ്വതന്ത്ര എംഎല്‍എമാരില്‍ മൂന്ന് പേരെ അടര്‍ത്തിമാറ്റാന്‍ വിമോചനസമരകാലത്ത് ചര്‍ച്ച നടന്നിരുന്നുവെന്നത്. കുളുത്തുങ്കല്‍ പോത്തന്റെ നേതൃത്വത്തില്‍ കൂറുമാറ്റ ശ്രമം നടന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന കഥ. എന്നാല്‍, കുളത്തുങ്കല്‍ പോത്തനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറെടുത്തവരും ഇതിനായി ആലോചിച്ചിട്ടുണ്ടാകും പക്ഷേ, അങ്ങനെയൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നും അക്കാലത്തെ നേതാക്കള്‍ ഇത് സംബന്ധിച്ച നല്‍കിയിട്ടുള്ള വിശദീകരണം.
ഇതിന് ശേഷം 1960ലെത്തിയപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം സ്വതന്ത്രരുണ്ടായിരുന്നു. അന്ന് മൂന്ന് സ്വതന്ത്രന്മാരാണ് ജയിച്ച് നിയമസഭയിലെത്തിയത്. തിരഞ്ഞെടുപ്പ് കേസില്‍ ജയിച്ച് കൃഷ്ണയ്യര്‍ കൂടെ വന്നതോടെ സ്വതന്ത്രരുടെ എണ്ണം നാലായി ഉയര്‍ന്നു.
1964 ലെ സിപിഐയുടെ പിളര്‍പ്പും സിപിഎമ്മിന്റെ രൂപീകരണവും ഒക്കെയായി പുതിയ മത്സര മുഖം തുറന്ന വര്‍ഷമായിരുന്നു 1965 ലെ തിരഞ്ഞെടുപ്പ്. സിപിഎം വളരെ വ്യക്തമായ തിരഞ്ഞെടുപ്പ് തന്ത്രമാണ് സ്വീകരിച്ചത്. ഒരുപക്ഷേ അതിന് മുമ്പോ അതിന് ശേഷമോ സ്വീകരിക്കാത്ത ഒന്നായിരിക്കണം അത്. സിപിഐയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്ന് രമ്യതയിലെത്താതെ പോയതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചരിത്രമെഴുതിയ വര്‍ഷം കൂടെയായിരുന്നു അത്. സിപിഎം അഞ്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചെടുത്തു. അതിലൊരു സ്വതന്ത്രനായിരുന്നു പ്രമുഖ സിനിമാ സംവിധായകനായ രാമുകാര്യാട്ട്. കാര്യാട്ടിനെതിരെ സിപി ഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെ പരസ്പരം പോരടിച്ച് മത്സരിക്കുന്ന രണ്ട് പാര്‍ട്ടികളും കൂടെ ഒരാളെ പിന്തുണയ്ക്കുന്ന സവിശേഷ തിരഞ്ഞെടുപ്പായി അത് മാറി. മറ്റ് നാല് സ്വതന്ത്രന്മാര്‍ ജയിക്കുമ്പോള്‍ സിപിഎം ശരിക്കും അടവുനയം പയറ്റി. മുസ്ലിം ലീഗിന്റെ സ്വതന്ത്രന്മാര്‍ നിന്നിടങ്ങളില്‍ സിപിഎമ്മോ, സിപിഎം സ്വതന്ത്രന്മാരെ നിര്‍ത്തിയ ഇടങ്ങളില്‍ ലീഗോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. ഇത് സിപിഎമ്മിനും ലീഗിനും ഒരു പോലെ ഗുണം ചെയ്തു. പക്ഷേ, ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാല്‍ നിയമസഭ ചേര്‍ന്നില്ല.
തൊട്ടുപിന്നാലെ 1967ലെ തിരഞ്ഞെടുപ്പില്‍ വീണ്ടുമൊരു സ്വതന്ത്ര കളിയില്‍ സിപിഎം തങ്ങളുടെ തന്ത്രം മുന്നോട്ടുവെച്ചു. സപ്തകക്ഷി മുന്നണി ഭരണത്തിലേക്ക് നയിച്ച ആ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച് നാല് സ്വതന്ത്രന്മാര്‍ വിജയിച്ചു. എന്നാല്‍ ആ മന്ത്രിസഭ അധികകാലം നിലനിന്നില്ല.
സപ്തകക്ഷി മന്ത്രിസഭ വീണപ്പോള്‍, 1970ല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയി കേരളം. അന്ന് പതിനാറ് സ്വതന്ത്രന്മാര്‍ മൊത്തം നിയമസഭയിലെത്തി. അന്ന് സിപിഎം വീണ്ടും സ്വതന്ത്ര തന്ത്രം വിജയകരമായി നടപ്പാക്കി. അതിലെട്ടും സിപിഎമ്മിനൊപ്പമായിരുന്നു. ജോസഫ് മുണ്ടശ്ശേരി അടക്കം നാല് പേര്‍ സിപി എമ്മിന്റെ സ്വന്തം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതിന് പുറമെ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് എന്നും സംഘടനാ കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടിരുന്നവരില്‍ നാല് പേരെ സിപിഎം പിന്തുണച്ചു അവരും വിജയിച്ച് നിയമസഭയിലെത്തി. അവരാരും സംഘടനാകോണ്‍ഗ്രസ് ലേബലിലല്ല നിയമസഭയിലെത്തിയത്. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിരിക്കുന്ന സിപിഎമ്മിനെ ആക്രമിക്കുന്ന ഘട്ടത്തില്‍ സിന്‍ഡിക്കേറ്റിനെ ഒളിച്ചു കടത്തിയ നമ്പൂതിരി എന്ന് എം എന്‍ ഗോവിന്ദന്‍ നായര്‍ ഇ എം എസ്സിനെ കളിയാക്കുന്നുണ്ട്.കേരളത്തിലെ ആദ്യമന്ത്രിസഭ അംഗങ്ങള്‍ | PHOTO: WIKI COMMONS
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ സിപിഎമ്മിനൊപ്പം ഒരാള്‍ മാത്രമായിരുന്നു സ്വതന്ത്രന്‍. അതുതന്നെ സാങ്കേതികമായ സ്വതന്ത്രനായിരുന്നു. ജഗജീവന്റാം രൂപീകരിച്ച സിഎഫ്ഡി എന്ന് ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി എന്ന സ്ഥാനാര്‍ത്ഥി ആയി കോവളത്ത് മത്സരിച്ചു ജയിച്ച നീലലോഹിതദാസന്‍ നാടാരായിരുന്നു പാര്‍ട്ടിയുള്ള സ്വതന്ത്രന്‍.
1980 ലും 1982 ലുമൊക്കെ സ്വതന്ത്രന്മാരുടെ വരവുണ്ടായി. 1982 ലായിരിക്കാം ഒരുപക്ഷേ ആദ്യമായൊരു സ്വതന്ത്രന്‍ മുന്നണി മാറി മത്സരിക്കന്നത്. അത് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വമായൊരു സ്ഥാനാര്‍ത്ഥിയും കൂറുമാറ്റവും ആയിരുന്നു. ഒരു പട്ടം കെട്ടുപൊട്ടിച്ചു, പക്ഷേ പൊട്ടിയാലും സുരക്ഷിതമാകാനുള്ള ഇടം കണ്ടുപിടിച്ചായിരുന്നു അത്. സപ്തകക്ഷിമുന്നണിയായി മത്സരിച്ച 1967 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച സിപിഎം സ്വതന്ത്രന്മാരില്‍ പ്രമുഖനായിരുന്നു കെ കെ നായര്‍. സിപിഐ പിളര്‍ന്നപ്പോള്‍ സിപിഎമ്മിനോടൊപ്പം നിലയുറപ്പിച്ച കെ കെ നായര്‍ ആദ്യകാലത്തെ 1967, 1970, 1980 തിരഞ്ഞെടുപ്പിലും സിപിഎമ്മിനൊപ്പം നിലയുറപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. എന്നാല്‍ പത്തനംതിട്ട ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് 1982 ല്‍ അദ്ദേഹം യു ഡിഎഫിനൊപ്പം പോയി . ഒരുപക്ഷേ സിപിഎമ്മിന് സ്വതന്ത്രന്മാരില്‍ ആദ്യത്തെ തിരിച്ചടി കിട്ടിയത് ഇവിടെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അദ്ദേഹം മത്സരിച്ച അവസാന തിരഞ്ഞെടുപ്പ് ഒഴികെ എല്ലാത്തിലും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് 2006 ല്‍ സമ്പൂര്‍ണ്ണ സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും തോറ്റു.
എന്നാല്‍, 1982, സിപിഎമ്മിന് തെക്കന്‍ കേരളത്തില്‍ കെ കെ നായര്‍ വിട്ടുപോയപ്പോള്‍ വടക്കന്‍ കേരളത്തില്‍ മണ്ഡലം പിടിക്കാന്‍ ഒരാളെ കോണ്‍ഗ്രസില്‍ നിന്നും വീണു കിട്ടി. ടി കെ ഹംസയായിരുന്നു അത്. അദ്ദേഹം അന്ന് ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് നിയസഭയിലെത്തി. പിന്നെ ഹംസ സിപിഎമ്മിനൊപ്പം നിന്നു പാര്‍ട്ടി അംഗമായി, അങ്ങനെ പല തവണ ചരിത്രം തിരുത്തി.
സിപിഎം സ്വതന്ത്രരായി 1987ല്‍ എം കെ സാനു, നബീസാ ഉമ്മാള്‍, ലോനപ്പന്‍ നമ്പാടന്‍, എ വി ഐസക്ക് എന്നിവര്‍ മത്സരരംഗത്ത് വിജയിച്ചു കയറി നിയമസഭയിലെത്തി. നബീസാ ഉമ്മാളും ലോനപ്പന്‍ നമ്പാടനും പിന്നീട് പാര്‍ട്ടി അംഗങ്ങളായി വീണ്ടും മത്സരിക്കുകയും വിവിധ അധികാര സ്ഥാനങ്ങളിലെത്തുകയും ചെയ്തു. എം കെ സാനു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി. 1993 ലെ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ നിര്‍ത്തി സിപിഎം, യുഡിഎഫിനെ ഞെട്ടിച്ചു. ഗുരുവായൂര്‍ പോലെ യുഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം രംഗത്തിറക്കിയത് സാംസ്‌കാരിക പ്രവര്‍ത്തകനായ പി ടി കുഞ്ഞുമുഹമ്മദിനെ. അദ്ദേഹം ആ ദൗത്യം നിര്‍വഹിച്ചു. 1996 ആയപ്പോള്‍ വീണ്ടും സ്റ്റാര്‍ സ്വതന്ത്രന്മാരുടെ താരനിരയുമായി സിപിഎം എത്തി. പി ടി കുഞ്ഞുമുഹമ്മദിന് പുറമെ കവി കടമ്മനിട്ട രാമകൃഷ്ണന്‍, എം എ തോമസ് , എന്നിവര്‍ ജയിച്ച് നിയമസഭയിലെത്തി. മറ്റൊരു തിളക്കമാര്‍ന്ന സ്വതന്ത്രനായിരുന്നു മാക് അലി എന്ന മഞ്ഞളാം കുഴി അലി. മങ്കടയില്‍ നേരിയ വ്യത്യാസത്തിന് അലി, ലീഗിലെ കെ പി എ മജീദിനോട് തോറ്റു. 1998ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് സെബാസ്റ്റ്യന്‍ പോളും നിയമസഭയിലെത്തി. എം എല്‍ എയായിരുന്ന ജോര്‍ജ് ഈഡന്‍, സെബാസ്റ്റ്യന്‍ പോളിനെ തോല്‍പ്പിച്ച് ലോകസഭയിലേക്ക് പോയ ഒഴിവിലാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.കവി കടമ്മനിട്ട രാമകൃഷ്ണന്‍ | PHOTO: WIKI COMMONS
നിയമസഭയില്‍ മാത്രമല്ല, ലോകസഭയിലും സിപിഐയും സിപിഎമ്മും ഈ കാലത്ത് സ്വതന്ത്രരെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. 1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രയായി മത്സരിച്ച ആനി മസ്‌ക്രീനിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചത് ചരിത്രമാണ്. പരവൂര്‍ ടി കെ നാരായണപിള്ളയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ആനിമസ്‌ക്രീന്‍ അവരോട് വിയോജിച്ച് രാജിവെക്കുകയും പിന്നീട് സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തു. അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആനിമസ്‌ക്രിനിനെ പിന്തുണച്ചു. അവര്‍ വന്‍ വിജയം നേടുകയും ചെയ്തു. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ച ഈശ്വരയ്യര്‍ തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് പോയി. 1957ലും 1962 ലും എസ് കെ പൊറ്റക്കാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി തലശ്ശേരിയില്‍ നിന്നും മത്സരിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. രണ്ടാമത്തെ തവണ അദ്ദേഹം കോണ്‍ഗ്രസിനായി എതിരാളിയായി എത്തിയ സുകുമാര്‍ അഴീക്കോടിനെ തോല്‍പ്പിച്ച് ലോകസഭായിലേക്ക് പോയി. 1962 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ച പി എസ് നടരാജപിള്ളയാണ് തിരുവനന്തപുരം എം പിയായത്. ഇദ്ദേഹത്തെ കുറിച്ചാണ് ലോ അക്കാദമി ഭൂമി വിവാദകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 'ഏതോ ഒരു പിള്ള' എന്ന് പരമാര്‍ശിച്ചത്. 1971 ല്‍ വി കെ കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ പിന്തുണച്ചത് സി പി എമ്മായിരുന്നു. അദ്ദേഹം വിജയിച്ചു. പിന്നീട് ശ്രദ്ധേയമായ നീക്കം 1989 ല്‍ ഒ എന്‍ വിയെ സി പി ഐ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി നിര്‍ത്തിയതാണ്. അതിന് ശേഷം 1996 ല്‍ കോണ്‍ഗ്രസുകാരനായിരുന്ന സേവ്യര്‍ അറയ്ക്കലിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി എറണാകുളം സി പി എം പിടിച്ചെടുത്തു. സേവ്യര്‍ അറയ്ക്കലിന്റെ നിര്യാണത്തെ തുടര്‍ന്ന് 1997 ല്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിച്ചു ആ സീറ്റ് നിലനിര്‍ത്തി. പിന്നീട് 1998 ലും 2003 ലും 2004 ലും എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു. ഇതില്‍ 1998ല്‍ തോറ്റു മറ്റ് മൂന്ന് തവണയും വിജയിച്ചു. ഇതോടെ ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്രചരിത്രം അവസാനിക്കുകയാണ്.
വൈ ടു കെ ഇടതുപക്ഷ സ്വതന്ത്രന്മാര്‍
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാല്‍കുത്തുമ്പോള്‍ തന്നെ സ്വതന്ത്രന്മാരുടെ ചരിത്രം വേറെ വഴിയിലൂടെ നീങ്ങുന്നത് കാണാനാകും. പുതിയ നൂറ്റാണ്ട്, പുതിയകാലം, പുതിയലോകം എന്നിങ്ങനെ കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ സ്വതന്ത്രന്മാര്‍ പൊട്ടിവീണു തുടങ്ങി. വൈദികനും കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച രാഷ്ട്രപതിയുടെ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവിന്റെ നിഴലും എന്നുവേണ്ട ഏത് രൂപത്തിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വരുമെന്നായി. ആഗോളവല്‍ക്കരണകാലത്തെ ആദ്യഘട്ടത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രരായി എത്തിയവരുമൊക്കെ പുതിയ നൂറ്റാണ്ടില്‍ പുതിയ ആകാശവും പുതിയ ഭൂമിയുമൊക്കെ തേടി തുടങ്ങി. അങ്ങനെയൊരു കാലത്തെ സ്വതന്ത്രന്മാരുടെ ലഘു ചിത്രം ഇങ്ങനെയാണ്.
ഈ കാലത്ത് മറ്റൊരു പ്രതിഭാസം കൂടെ രൂപപ്പെട്ടു, സ്വതന്ത്രന്മാരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുക എന്നതാണ് ആ പ്രതിഭാസം. പാര്‍ട്ടി ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ വോട്ട് ചെയ്യട്ടേ എന്നതായിരുന്നു മുമ്പ് സ്വതന്ത്രചിഹ്നത്തിന് ഒരു ഗുണമായി പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, പിന്നീട് ഈ വോട്ടെണ്ണം പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന പദവികള്‍ നിലനിര്‍ത്താന്‍ പ്രധാനഘടകമായതിനാല്‍, പല സ്വതന്ത്രന്മാരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാഴ്ച കാണാനായാത്. അതുകൊണ്ടുതന്നെ സ്വതന്ത്രരരാണോ പാര്‍ട്ടി അംഗമാണോ സ്ഥാനാര്‍ത്ഥി എന്ന് സാധാരണ വോട്ടര്‍ക്ക് തിരിച്ചറിയുക പ്രയാസകരവുമാകും. എന്നിട്ടും സ്വതന്ത്രന്മാരുടെ എണ്ണത്തില്‍ കുറവൊന്നും വന്നില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2001 ല്‍ നടക്കുമ്പോള്‍ ഇടതുപക്ഷത്തിനായി മത്സരിച്ചത് പത്ത് സ്വതന്ത്രന്മാരാണ്. രാഷ്ട്രീയമായി സിപിഎമ്മിന് ലഭിച്ച ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, എ കെ ആന്റണിയുടെ നിഴലായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്ത് എത്തിയതാണ്. സിപിഎം സ്വതന്ത്രനായി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ചെറിയാന്‍ മത്സരിച്ചു. ആ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച മറ്റ് പ്രമുഖരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ചെറിയാന്‍ ഫിലിപ്പിനെ പോലെ തന്നെ കേരളത്തെ ഞെട്ടിച്ച പേരുകളാണ്. ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്വതന്ത്രനായി മത്സരിച്ചത് മലങ്കര ഓര്‍ത്തോഡക്‌സ് സുറിയാനി സഭയിലെ വൈദികനായിരുന്ന ഫാ. മത്തായി നൂറനാല്‍ ആയിരുന്നു. അതിന് പുറമെ, കൊച്ചിന്‍ സര്‍വകലാശാല പി വി സിയായിരുന്ന പ്രൊഫ. വി ജെ പാപ്പു. ഐ എ എസ് ഉദ്യോഗസ്ഥനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്ന എം എസ് ജോസഫ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക കാലാവധി തീരാന്‍ മാസങ്ങള്‍ ശേഷിക്കെയാണ് രാജിവച്ച് സിപിഎം സ്വതന്ത്രനായി ജോസഫ് മത്സരിക്കുന്നത്. ഇവര്‍ക്ക് പുറമെ രണ്ട് തവണ ഗുരുവായൂരില്‍ നിന്ന് ജയിച്ച് വന്ന പി ടി കുഞ്ഞുമുഹമ്മദ്, സെബാസ്റ്റ്യന്‍ പോള്‍, എം എ തോമസ്, അഡ്വ എ എം അബ്ദുള്‍ റഹീം, പള്ളിക്കല്‍ പ്രസന്നകുമാര്‍ എന്നിവരും മത്സരിച്ചു. എന്നാല്‍, ആദ്യതവണ തോറ്റ്, രണ്ടാം മത്സരത്തിനായി മങ്കടയില്‍ എത്തിയ മഞ്ഞളാം കുഴി അലി ആ മണ്ഡലം ലീഗില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫ് തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിച്ച എല്‍ ഡിഎഫ് പക്ഷത്ത് ജയിച്ച സ്വതന്ത്രന്‍.മഞ്ഞളാം കുഴി അലി | PHOTO: FACEBOOK
ഇടതുമുന്നണി 2006 ല്‍ അതിന്റെ അതുവരെയുള്ള ചരിത്ര ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിലും സ്റ്റാര്‍ സ്വതന്ത്രന്മാര്‍ മത്സരിക്കാനെത്തിയിരുന്നു. സ്വതന്ത്രനായി എത്തിയ സ്ഥാനാര്‍ത്ഥിയെവച്ച് സിപിഎം ചരിത്രവുമെഴുതി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ കെ ടി ജലീലാണ് അതില്‍ പ്രധാനി. അന്ന് വരെ തോല്‍വിയെന്തെന്ന് ലീഗ് അറിഞ്ഞിട്ടില്ലാത്ത മണ്ഡലമായിരുന്നു കുറ്റിപ്പുറം. അവിടെ നിന്ന് തുടര്‍ച്ചയായ നാലാം ജയത്തിനായി എത്തിയ പി കെ കുഞ്ഞാലിക്കുട്ടി. ഫലം വന്നപ്പോള്‍ കുറ്റിപ്പുറത്തെ പുലിക്കുട്ടിയായി ജലീല്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു.
അധികാരത്തിലിരുന്നപ്പോള്‍ ഇടതുപക്ഷം അങ്ങോട്ടും ഇടതുപക്ഷത്തോട് ഇങ്ങോട്ടും അനുകൂല മനോഭാവമില്ലാതിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായണ് അല്‍ഫോണ്‍സ് കണ്ണന്താനം അറിയപ്പെട്ടിരുന്നത്. അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. ലീഗില്‍ നിന്ന് അഡ്വ. പി ടി എ റഹീമും കൊടുവള്ളിയില്‍ നിന്ന് ജയിക്കുമ്പോള്‍ സിപിഎം പിന്തുണച്ച ഇടതുപക്ഷ സ്വതന്ത്രനായിരുന്നു. എന്നാല്‍, കല്ലൂപ്പാറയില്‍ രണ്ടാം തോല്‍വിക്കായിരുന്നു അത്തവണയും ചെറിയാന്‍ ഫിലിപ്പിന്റെ വിധി, താനൂരില്‍ നിന്ന മറ്റൊരു സ്വതന്ത്രനായ പി കെ മുഹമ്മദ് കുട്ടി കോയക്കുട്ടിയും തോല്‍വിയുടെ രുചിയറഞ്ഞു.
കേരളത്തില്‍ തലനാരിഴക്ക് എല്‍ഡിഎഫിന് തുടര്‍ഭരണം നഷ്ടമായ തിരഞ്ഞെടുപ്പായിരുന്നു 2011ലേത്. അന്ന് , കെ ടി ജലീല്‍ കുറ്റിപ്പുറത്ത് നിന്ന് മാറി തവനൂരിലേക്ക് വന്നു. നിലമ്പൂരില്‍ എം തോമസ് മാത്യു, വള്ളിക്കുന്നില്‍ കെ വി ശങ്കരനാരായണന്‍, എറണാകുളത്ത് സെബാസ്റ്റ്യന്‍ പോള്‍, വട്ടിയൂര്‍ക്കാവില്‍ ചെറിയാന്‍ ഫിലിപ്പ് , കാട്ടാക്കടയില്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയായിരുന്ന ജയ ഡാലി എന്നിവര്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ചു. കെ ടി ജലീലും പി ടി എ റഹീമും മാത്രം വിജയിച്ചു.
എല്‍ ഡി എഫ് വന്‍ വിജയം നേടി അധികാരത്തിലെത്തിയ 2016 ല്‍ അഴീക്കോട് എം വി നികേഷ് കുമാര്‍, കുന്ദമംഗലം, പി ടി എ റഹീം, കൊടുവള്ളി കാരാട്ട് റസാഖ്, തവനൂരില്‍ കെ ടി ജലീല്‍, താനൂരില്‍ വി. അബ്ദുറഹ്മാന്‍, കൊണ്ടോട്ടിയില്‍ കെ പി ബീരാന്‍കുട്ടി, നിലമ്പൂരില്‍ പി വി അന്‍വര്‍, തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോള്‍, തൊടുപുഴയില്‍ റോയി വാരിക്കട്ട്, എന്നിവരാണ് സ്വതന്ത്രരായി രംഗത്തെത്തിയത്. നികേഷ് കുമാര്‍, സെബാസ്റ്റ്യന്‍ പോള്‍, കെ പി ബീരാന്‍കുട്ടി, റോയി വാരിക്കട്ട് എന്നിവര്‍ പരാജയപ്പെട്ടു. ഇത്തവണ ചരിത്രം രചിച്ചത് വി. അബ്ദുറഹ്മാനായിരുന്നു. അദ്ദേഹം ലീഗിന്റെ കുത്തകമണ്ഡലമായിരുന്ന താനൂരിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നു.
കേരള ചരിത്രത്തില്‍ തുടര്‍ഭരണം നേടി പിണറായി വിജയന്‍ തുടര്‍ച്ചയായി രണ്ടാം തവണ മുഖ്യമന്ത്രിയായ 2021ല്‍ തവനൂരില്‍ കെ ടി ജലീല്‍ , നിലമ്പൂരില്‍ പി വി അന്‍വര്‍, കുന്ദമംഗലം പി ടി എം റഹീം, കൊടുവള്ളിയില്‍ കാരാട്ട് റസാഖ്, കൊണ്ടോട്ടിയില്‍ കെ പി സുലൈമാന്‍ ഹാജി, പെരിന്തല്‍മണ്ണയില്‍ കെ പി എം മുസ്തഫ, തിരൂരങ്ങാടി നിയാസ് പുളിക്കലകത്ത്, താനൂര്‍ വി അബ്ദുറഹിമാന്‍, തൃക്കാക്കരയില്‍ ഡോ. ജെ. ജേക്കബ്, എറണാകുളത്ത് ഷാജി ജോര്‍ജ് പ്രണത എന്നിവരായിരുന്നു സ്വതന്ത്രര്‍. പി വി അന്‍വറും പി ടി എ റഹീമും കെ ടി ജലീലും വി. അബ്ദുറഹ്മാനും വീണ്ടും നിയമസഭയിലേക്കെത്തി. ബാക്കി സ്വതന്ത്രരൊക്കെ പരാജയത്തിന്റെ രുചി അറിഞ്ഞു.REPRESENTATIVE IMAGE | WIKI COMMONS
തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെുപ്പ് വന്നപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ള ഒരാള്‍ 2021 ലെ പൊതുതിരഞ്ഞെടുപ്പിലെന്ന് പോലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തു. 2021ല്‍ ഡോ. ജെ ജേക്കബ്ബായിരുന്നുവെങ്കില്‍ ഉപതിരഞ്ഞെടുപ്പിലത് ഡോക്ടര്‍ ജോ ജോസഫായി. കോണ്‍ഗ്രസിലെ ഉമാ തോമസ് വലിയഭൂരിപക്ഷത്തില്‍ ജയിച്ച തിരഞ്ഞെടുപ്പായി മാറി അത്.
പി ടി തോമസിനോടും ഉമാ തോമസിനോടും തുടര്‍ച്ചായ സ്വതന്ത്ര പരീക്ഷണങ്ങളില്‍ തോറ്റതിന് സിപിഎമ്മിന് ഒന്നിലേറെ കാരണങ്ങള്‍ പറയാനുണ്ടാകും.രണ്ട് ഡോക്ടര്‍മാരെ തുടര്‍ച്ചയായി സ്വതന്ത്രപരീക്ഷണത്തിന് വിധേയമാക്കിയെങ്കിലും ജനങ്ങളുടെ രാഷ്ട്രീയനാഡിമിടിപ്പ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ഇടതുപക്ഷവും സിപിഎമ്മും വീണ്ടുമൊരു ഡോക്ടര്‍ പരീക്ഷണത്തിനാണ് പാലക്കാട് ഇറങ്ങിയിരിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡോക്ടറായ പി സരിന്‍ എന്ന കോണ്‍ഗ്രസ് നേതാവ് കൂറുമാറി വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയാക്കിയ നീക്കം വിജയം എന്ന ലക്ഷ്യമാണോ. അതോ കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ കൂടുതല്‍ കനല്‍ കോരിയിടാനുള്ള ഒന്ന് മാത്രമാണോ. അത് തിരഞ്ഞെടുപ്പ് ഫലമായിരിക്കും വ്യക്തമാക്കുക.
നിയമസഭയുടെ കാര്യത്തിലെന്ന പോലെ പോലെ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലെ ലോകസഭയിലും സ്വതന്ത്രപരീക്ഷണം നടത്താന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. 2003ല്‍ ആ നറുക്ക് വീണത് സെബാസ്റ്റ്യന്‍ പോളിനായിരുന്നു. ജോര്‍ജ് ഈഡന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചു ജയിച്ചു. തൊട്ടടുത്തവര്‍ഷം, 2004 ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സിറ്റിങ് സീറ്റായ എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി. തോല്‍വിയായിരുന്നു ഫലം. ആലപ്പുഴയിലും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്വതന്ത്രപരീക്ഷണം നടത്തി സിപിഎം. ഡോ. കെ എസ് മനോജിനെ സ്ഥനാര്‍ത്ഥിയാക്കി. അദ്ദേഹം ആ തിരഞ്ഞെടുപ്പില്‍ ജയിച്ചു.
അഞ്ച് വര്‍ഷത്തിന് ശേഷം 2009 ലെത്തുമ്പോള്‍ കേരളത്തെ മൊത്തം ഇളക്കി മറിച്ചൊരു സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നു. അബ്ദുള്‍ നാസര്‍ മഅദ്‌നി കുറ്റവിമുക്തനായി കോയമ്പത്തൂര്‍ ജയിലില്‍ നിന്നും തിരികെയെത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് വന്നത്. പി ഡി പി വീണ്ടും സജീമായി തുടങ്ങിയ കാലം. പൊന്നാനി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി ഡോ. ഹുസൈന്‍ രണ്ടത്താണിയെ നിര്‍ത്താന്‍ തീരുമാനിക്കുന്നു. മഅദ്‌നിയുടെ സ്ഥാനാര്‍ത്ഥിയാണ് രണ്ടത്താണി എന്നപേരില്‍ വ്യാപകമായ പ്രചാരണം വരുന്നു. ജയിലില്‍ കിടന്ന മഅദ്‌നിക്ക് വേണ്ടി വാദിച്ച മാധ്യമങ്ങളും ഇടതുപക്ഷത്തെ സിപിഐക്കും യുഡിഎഫിലെ സകലകക്ഷികള്‍ക്കും പൊടുന്നനെ മഅദ്‌നി തൊട്ടുകൂടാത്തവനാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായിവിജയന്‍ എടുത്ത ഉറച്ച നിലപാടില്‍ രണ്ടത്താണി തന്നെ സ്ഥാനാര്‍ത്ഥിയായി. അവിടം പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയനിലപാടുകളില്‍ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള പക്ഷപാതം തിരച്ചറിയപ്പെട്ടതിലെ കേസ് സ്റ്റഡിയായി എടുക്കാവുന്ന തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വമായി മാറി ഹുസൈന്‍ രണ്ടത്താണി എന്ന സ്വതന്ത്രന്റേത്. അത്തവണയും ഡോ. കെ എസ് മനോജ് സിപിഎം ചിഹ്നത്തില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചു. ഇത്തവണ വിജയം ഡോക്ടര്‍ക്കൊപ്പമുണ്ടായില്ല.ഡോ. പി സരിന്‍ | PHOTO: FACEBOOK
ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ച 2014 തിരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ സ്വതന്ത്ര സ്ഥാനര്‍ത്ഥി നിര്‍ണ്ണയം പഠിക്കപ്പെടേണ്ടതായിരുന്നു. പൊന്നാനിയില്‍ വി അബ്ദുറഹിമാന്‍ എന്ന കോണ്‍ഗ്രസുകാരനെ സ്വതന്ത്രസ്ഥനാര്‍ത്ഥിയായി കൊണ്ടുവന്നു. ലീഗിന്റെ കോട്ടയില്‍ ഇ ടി മുഹമ്മദ് ബഷീറിനെ അക്ഷാരര്‍ത്ഥത്തില്‍ വിറപ്പിച്ചു അദ്ദേഹം. ഇ ടി കഷ്ടിച്ച് 25,000 ചില്വാനം വോട്ടിന് കടന്നുപോയി. ചാലക്കുടി മണ്ഡലത്തില്‍ സിനിമാ നടന്‍ ഇന്നസെന്റിനെ ഇറക്കി നടത്തിയ പരീക്ഷണം വിജയിച്ചു. ഇടുക്കിയില്‍ ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ കത്തിനില്‍ക്കുമ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജോയിസ് ജോര്‍ജിനെ സ്വതന്ത്രനാക്കിയായിരുന്നു സിപിഎമ്മിന്റെ കരുനീക്കം. ജോയിസ് ജോര്‍ജ് മണ്ഡലം പിടിച്ചെടുത്തു. പ്രസിഡന്റായിരുന്ന പ്രതിഭാപാട്ടീലിന്റെ സെക്രട്ടിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയാണ് സിപിഎം എറണാകുളത്ത് രംഗത്തിറിക്കയത്, അത് വിജയം കണ്ടില്ല. പത്തനംതിട്ട കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസിനെ രംഗത്തിറക്കിയെങ്കിലും തോല്‍വിയായിരുന്നു ഫലം.
ഒ എന്‍ വി കുറുപ്പിനെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരീക്ഷണം നടത്തിയ ശേഷം 2014 ലാണ് സിപിഐ അങ്ങനെയൊരു ശ്രമം നടത്തുന്നത്. ഒ എന്‍ വി, സമ്പൂര്‍ണ്ണ സ്വതന്ത്രനായിരുന്നുവെങ്കില്‍ 2014 ല്‍ സിപിഐ ചിഹ്നത്തിലാണ് ഡോ. ബെന്നറ്റ് എബ്രഹാം മത്സരിച്ചത്. അന്നാണ് പേമെന്റ് സീറ്റ് വിവാദം സിപിഐയില്‍ ഉയര്‍ന്നത്. ബെന്നറ്റ് മൂന്നാം സ്ഥാനത്തായി തോല്‍ക്കുകയും ചെയ്തു.
2019 ല്‍ മൂന്ന് മണ്ഡലങ്ങളിലാണ് സ്വതന്ത്രന്മാരെ നിര്‍ത്തിയത്. നിലമ്പൂരില്‍ നിന്നും ജയിച്ച നിയമസഭയിലെത്തിയ പി വി അന്‍വറിനെ വീണ്ടും ഇടതുപക്ഷ സ്വതന്ത്രനാക്കി ലോകസഭയിലേക്ക് മത്സരിച്ചു. പൊന്നാനി മണ്ഡലത്തില്‍ അബ്ദുറഹ്മാന്‍ സൃഷ്ടിച്ച ചലനമുണ്ടക്കാന്‍ പോലും അന്‍വറിന് സാധിച്ചില്ല. ഇടുക്കിയിലും ചാലക്കുടിയിലും രണ്ടാം തവണ മത്സരിക്കാനെത്തിയ ജോയിസ് ജോര്‍ജും ഇന്നസെന്റും പരാജയപ്പെട്ടു.
തുടര്‍ഭരണം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം 2024 രണ്ട് മണ്ഡലങ്ങളില്‍ സ്വതന്ത്രപരീക്ഷണം നടത്തി ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, പൊന്നാനിയില്‍ ലീഗ് വിട്ടു വന്ന കെ എസ് ഹംസയെയും മത്സരിപ്പിച്ചു. രണ്ടുപേരും തോല്‍ക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ ഇടതുപക്ഷത്തേക്കുള്ള സ്വതന്ത്രന്മാരുടെ കാര്യം യക്ഷികഥകളിലെ വരവ് പോക്ക് പോലെയായി. കഴിഞ്ഞ നൂറ്റാണ്ടില്‍ ആകെ കെ കെ നായര്‍ മാത്രമാണ് കൂറ് വിട്ടു കൂറുമാറി മറുപക്ഷത്തേക്ക് പോയത്. കെ കെ നായര്‍ പോയത് ഒരിക്കലും വ്യക്തിപരമായ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നില്ല. പ്രധാനപ്പെട്ട സാമൂഹികമായ വിഷയം ഉയര്‍ത്തിയാണ് അദ്ദേഹം ഇടതുപക്ഷവുമായുള്ള സ്വതന്ത്രബന്ധത്തില്‍ നിന്നും മുക്തിനേടിയത്. പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങള്‍ അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച് ധാരണയുള്ളവര്‍ക്ക് തള്ളിക്കളയാവുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അതൊരു വ്യക്തിപരമായ നേട്ടത്തിനായുള്ള കൂറുമാറ്റമായി സി പി എം പോലും കണ്ടിരുന്നതായി തോന്നുന്നില്ല.
എന്നാല്‍, ഇപ്പോഴത്തെ സ്വതന്ത്രന്മാരുടെ നൂലുപൊട്ടിക്കലില്‍ അത്തരമൊരു സാമൂഹിക വിഷയം കാണാനാവില്ല. മഞ്ഞളാം കുഴി അലി എന്ന സി പി എം സ്വതന്ത്രന്‍ 2010ല്‍ കത്തെഴുതി സ്പീക്കര്‍ക്ക് നല്‍കി രാജിവച്ച് എല്‍ ഡി എഫ് ബന്ധം വിടുമ്പോള്‍ മാധ്യമങ്ങള്‍ പോലും അത്രയധികം ഒച്ചയുണ്ടാക്കിയില്ല. സിപിഎമ്മിലെ ഗ്രൂപ്പ് പോരിലെ ഒരിരയുടെ അതിജീവനം, വി എസ്സിനോട് അടുപ്പമുണ്ടായിരന്ന അലിയോട് പിണറായി സ്വീകരിക്കുന്ന സമീപനമായിരുന്നു വിഷയമെന്ന് പറയുന്നത് മാത്രം. അദ്ദേഹം പിന്നീട് ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത് ചരിത്രം.
പുതുനൂറ്റാണ്ടില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചൊരു സ്വതന്ത്രന്‍, മൂന്നാംവട്ടം മത്സരിക്കും മുമ്പ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ ചരിത്രവുമുണ്ടായി. 2009ല്‍ ആലപ്പുഴ ലോകസഭയില്‍ തോറ്റ ഡോ. കെ എസ് മനോജ്. അധികം വൈകാതെ, കോണ്‍ഗ്രസിന് കൈ കൊടുത്തു.
മഞ്ഞളാംകുഴി അലി ലീഗിലേക്കും മനോജ് കോണ്‍ഗ്രസിലേക്കുമാണ് പോയതെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനം എം എല്‍ എ കാലം കഴിഞ്ഞയുടനെ 2011ല്‍ ബി ജെ പിയിലേക്ക് പോയി. സിവില്‍ സര്‍വീസില്‍ എട്ട് വര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് രാജിവെച്ച് മത്സരിക്കാനിറങ്ങിയത്. രാജിവെച്ച് കഷ്ടിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ സി പി എം സ്ഥാനാര്‍ത്ഥിയായി. എന്തായാലും സര്‍വീസ് രാജിവെച്ചത് പോലെ എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നില്ല എന്ന ആശ്വാസം സി പി എമ്മിന് നല്‍കിയാണ് കണ്ണന്താനം നടത്തിയ ബി ജെ പി കുടിയേറ്റം. 2017 ല്‍ കേന്ദ്രസഹമന്ത്രിയുമായി.
ഇവരെയൊന്നും പോലെയായില്ല ചെറിയന്‍ ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തേക്ക് വന്ന് അവരുടെ നാവായിരുന്ന് രണ്ട് ദശകം പിന്നിട്ടപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് വന്നവഴിയിലൂടെ തന്നെ മടങ്ങി. തിരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോഴെക്കെ പല രീതികളിലൂടെ സി പി എം, ചെറിയാനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. കൈരളി ടിവിയിലെ പരിപാടി, കെ ടി ഡി സി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ കീഴില്‍ നേരിട്ട് നടപ്പാക്കിയ നവകേരള മിഷന്‍ ചെയര്‍മാന്‍ എന്നീ തസ്തികകളില്‍ അദ്ദേഹത്തെ നിയമിച്ചു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് അധികം കഴിയുന്നതിന് മുമ്പായിരുന്നു ചെറിയാന്റെ ഘര്‍വാപസി. ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പദവി തിരസ്‌കരിച്ചാണ് ചെറിയാന്‍ ഖദറിന്റെ മൊത്തക്കച്ചവടമുള്ള കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.ചെറിയന്‍ ഫിലിപ്പ് | PHOTO: WIKI COMMONS
ഇപ്പോള്‍ കേരളത്തില്‍ എംഎല്‍എയായിരിക്കുന്ന പി വി അന്‍വര്‍ ഇടതുപക്ഷവുമായുള്ള ബന്ധം വിച്ഛേദിച്ചു. നേരത്തെ എംഎല്‍എയായിരുന്ന കാരാട്ട് റസാഖും ഇടതുപക്ഷത്തോട് ഇടഞ്ഞു നില്‍ക്കുകയാണ്. തോറ്റ ചില സ്വതന്ത്രരരും ഇടതുപക്ഷത്തോട് ഇപ്പോള്‍ അത്ര മമത കാണിക്കുന്നില്ല. കാറ്ററിഞ്ഞ് പറക്കാന്‍ നോക്കുകയാണോ അവര്‍ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം. നിലവില്‍ സര്‍ക്കാര്‍ അനുകൂലമല്ല, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍. അതുകൊണ്ട് സ്വന്തം ഭാവി സുരക്ഷിതമാക്കുകയെന്നതാണോ ഈ ഇടയലിന്റെ രഹസ്യമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ഇടതുപക്ഷ സ്വതന്ത്രന്മാരായി മത്സരരംഗത്തെത്തിയവരുടെ പാര്‍ട്ടിയോടുള്ള സമീപനങ്ങള്‍ മുതല്‍ അവരുടെ ചരിത്രം വരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവങ്ങള്‍ കുറവല്ല. അതിലേറ്റവും നല്ല ഉദാഹരണം പി വി അന്‍വര്‍ വിഷയത്തില്‍ സിപിഎമ്മിലും ബെന്നറ്റ് എബ്രഹാം വിഷയത്തില്‍ സിപിഐയിലും ഉണ്ടായ പൊട്ടിത്തെറികള്‍ ഇപ്പോഴും പാര്‍ട്ടികള്‍ക്കുള്ളില്‍ അതതിടങ്ങളില്‍ പുകയുന്നുണ്ട്.
ഒരു കാലത്ത് സ്വതന്ത്രരെ തീരുമാനിക്കുന്നതില്‍ വളരെ ഗൗരവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അക്കാലത്ത് സ്വതന്ത്രരെ സ്വീകരിക്കുന്നതിലും അവരെ ഒപ്പം കൊണ്ടുപോകുന്നതിലും സുതാര്യതയും സൂക്ഷ്മതയും ഉണ്ടായിരുന്നു. രാഷ്ട്രീയമായിരുന്നു ഇരുകൂട്ടരെയും വിളക്കിച്ചേര്‍ത്തിരുന്നത്.
എന്നാല്‍, പുതിയ നൂറ്റാണ്ടില്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, വൈദികന്‍, വ്യവസായി, കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ എന്നിങ്ങനെ പലരും ഇടതുപക്ഷ സ്വതന്ത്രരുടെ വേഷത്തില്‍ അവതരിച്ചു. ആഗോളവല്‍ക്കരണ കാലത്ത് അധികാരത്തിലേക്കുള്ള വഴിയില്‍ ആശയങ്ങളും ആദര്‍ശങ്ങളും അല്ല, വിജയത്തിലേക്കുള്ള അല്‍ഗോരിതങ്ങളാണ് വേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചിന്തയാണോ പുതുസ്വതന്ത്രന്മാരുടെ വരവിന് പിന്നില്‍, ഇങ്ങനെ വന്ന സ്വതന്ത്രര്‍ സമൂഹത്തിന് എന്ത് ഗുണം ചെയ്തു എന്ന് ആരും ചോദിക്കാന്‍ സാധ്യയില്ല പക്ഷേ, പാര്‍ട്ടികള്‍ക്ക് ഇവരുടെ വരവ് എന്ത് ഗുണം ചെയ്തു എന്നത് ചോദ്യമായി തന്നെ ആ പാര്‍ട്ടികളില്‍ അവശേഷിക്കുന്നുണ്ട്. ഇവരൊക്കെ എങ്ങനെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി എത്തി എന്ന ചോദ്യം ഏറെക്കാലമായി നിലനില്‍ക്കുന്നത് പോലെ.
-----------------------------------
* പ്രധാനപ്പെട്ട സ്വതന്ത്രരരുടെ കാര്യമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിലര്‍ സ്വതന്ത്രരായി രേഖകളില്‍ കാണാം. എന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയുണ്ടാകും. ചിലര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോഴും സ്വതന്ത്രരായി തന്നെയാണ് ഗണിക്കപ്പെടാറുള്ളത്. ഇങ്ങനെ ചില വ്യത്യാസങ്ങള്‍ കാണാനാകും.
അവലംബം
ഇലക്ഷന്‍ കമ്മീഷന്‍ കണക്കുകള്‍
Schisms and Isms, Kerala from Twilight of Monarchy to the Present- R Mohan
വിവിധ രാഷ്ട്രീയ നേതാക്കളുടെ ആത്മകഥ, ജീവചരിത്രം എന്നിവ
നിയമസഭ രേഖകള്‍
സിപിഎം, സിപിഐ മുന്‍കാല നേതാക്കളുടെ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, സംഭാഷണങ്ങള്‍