
സ്വകാര്യ സർവകലാശാല-ഇടതുപക്ഷം മറന്നുപോകുന്ന വസ്തുതകൾ
സ്വകാര്യ സർവ്വകലാശാലകൾക്കെതിരെയുള്ള നിലപാട് വിശാലാർത്ഥത്തിൽ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള നയപരമായ നിലപാടിന്റെ തുടർച്ചയാണ്. വിദ്യാഭ്യാസമേഖല സ്വകാര്യ സ്ഥാപനങ്ങൾക്ക് തുറന്നുകൊടുത്തതിലൂടെ വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാവുകയുമാണ് ചെയ്തത്. ഇത് സമൂഹത്തിന്റെ താഴേ തട്ടിലുള്ള ജനതയെ വിദ്യാഭ്യാസത്തിൽ നിന്നും, അത് തുറക്കുന്ന അനേകം സാധ്യതകളിൽ നിന്നും അന്യവൽക്കരിക്കുന്നു എന്നതാണ് വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന്. മാത്രമല്ല, ഈ സമീപനം സാമൂഹികവും സാമ്പത്തികവും ജാതീയവും ലിംഗപരവും വംശീയവുമായ അസമാനതകൾ വർധിപ്പിക്കുന്നു അങ്ങനെ സാമൂഹിക-സാമ്പത്തിക മൂലധനം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വർധിക്കാനുള്ള കാരണങ്ങളുടെ പട്ടികയിൽ ഇതും ചേർക്കപ്പെടുന്നു.
ലോകത്തെ വിദ്യാഭ്യാസ മേഖലയുടെ ഉത്ഭവം മുതൽ വിദ്യാഭ്യാസത്തിൽ രണ്ട് തട്ട് പ്രകടമായിരുന്നു. എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടുന്ന മൗലികാവകാശമായിട്ടും കാലങ്ങളായി തരംതിരിവിന് വിധേയപ്പെട്ടിരിക്കുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ മേഖല ജന്മിത്വ കാലത്ത് സവർണ്ണന് (പ്രത്യേകിച്ച് ബ്രാഹ്മണന് ) ലഭ്യവും അവർണ്ണന് വിലക്കപ്പെട്ടതും ആയിരുന്നു; കൊളോണിയൽ കാലത്ത് സാമ്രാജ്യത്വത്തിന് വേണ്ടി ഉദ്യോഗസ്ഥപണി ചെയ്യുന്നവരും അതല്ലാത്തവരും; 1947-ന് ശേഷം പണമുള്ളവരും ഉയർന്നജാതിയിലുള്ളവരും, ഇതിനു പുറത്തായവരും; 1990-കളിലെ ആഗോളവൽക്കരണ കാലത്ത് നവലിബറൽ നയങ്ങളുടെ ഭാഗമായി കോളേജുകളും യൂണിവേഴ്സിറ്റികളും സ്വകാര്യവൽക്കരിക്കപ്പെട്ടപ്പോൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും എന്നിങ്ങനെ തരംതിരുവുകൾ രൂപപ്പെടുകയും വികസിക്കുകയും ചെയ്തിട്ടുണ്ട് (സ്കൂളുകളുടെ കാര്യത്തിൽ നേരത്തെ ആരംഭിക്കും ഇക്കാലയളവിൽ അതിന് അതിശക്തമായ വളർച്ച ഉണ്ടാവുകയും ചെയ്തു). ഈ തരംതിരിവിൽ പണം, ജാതി, പ്രദേശം, അധികാരം എന്നിങ്ങനെയുള്ള പല ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ മാറ്റം കൊണ്ടുവരാനും സമത (Equity) ഉറപ്പുവരുത്താനുമാണ് ജനാധിപത്യ സർക്കാരുകൾ ശ്രമിക്കേണ്ടതെങ്കിലും അതിന് വിപരീതമായാണ് കാര്യങ്ങൾ നടപ്പാക്കപ്പെടുന്നത്.
ഇന്ത്യയിൽ സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാൻ അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. മറ്റ് സംസ്ഥാനങ്ങളുടെ അനുഭവം പരിശോധിച്ചാൽ തന്നെ സ്വകാര്യ സർവ്വകലാശാലകളിലൂടെ ലക്ഷ്യം വയ്ക്കുന്നു എന്ന് പറയപ്പെടുന്ന മെച്ചപ്പെട്ട എൻറോൾമെന്റ്, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവയൊന്നും സാധ്യമാവില്ല എന്ന് കാണാൻ കഴിയും. ലോകത്തിലെ സർവ്വകലാശാല പഠനത്തിന് യോഗ്യതാ പ്രായമുള്ള ജനസംഖ്യയുടെ പകുതിയും ഇന്ത്യയിൽ താമസിക്കുന്നതിനാൽ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖല ലോകത്തെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ രംഗമാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ 50% സ്വകാര്യമേഖലയാണ് സംഭാവന ചെയ്യുന്നത്. 40% മെഡിക്കൽ, 84% ഡെൻ്റൽ, 90% എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് വിദ്യാഭ്യാസം നൽകുന്നത് രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും വലിയ മാർക്കറ്റ് ലക്ഷ്യമിട്ടാണ് വിദേശ, സ്വകാര്യ സർവ്വകലാശാലകൾ ഇന്ത്യയിൽ വന്നിട്ടുള്ളത് ; ഇപ്പോൾ കേരളത്തെയും ലക്ഷ്യമിട്ടിരിക്കുന്നത്. ആ ലക്ഷ്യം നിറവേറ്റാനുള്ള സഹായഹസ്തമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. മറ്റ് മുന്നണികൾക്കും പ്രതിപക്ഷ കക്ഷികൾക്കും സമാനമായ നിലപാട് തന്നെയാണ് ഉള്ളത്.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ പൊതുമേഖല സർവ്വകലാശാലകളിൽ 35% മുതൽ 55% വരെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. താരതമ്യേന വളരെ കുറഞ്ഞ ഫീസുള്ള പൊതുമേഖല സർവ്വകലാശാലകളിലെ എൻറോൾമെന്റ് പ്രശ്നം പരിഹരിക്കാൻ കഴിയാത്ത വ്യവസ്ഥയ്ക്ക് സ്വകാര്യ സർവ്വകലാശാലകളിലൂടെ അതിൽ മാറ്റം വരുത്താൻ പറ്റുമെന്ന അവകാശവാദം തീർത്തും പൊള്ളയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നത് എന്ന് കാണിക്കാൻ സ്വകാര്യ സർവ്വകലാശാലകൾ നേരായ മാർഗ്ഗങ്ങളല്ല ഉപയോഗിക്കുന്നത്. കൃത്രിമമായി മികച്ച നാക് ( NAAC) അംഗീകാരം നേടിയെടുക്കാൻ ലക്ഷങ്ങൾ ചെലവാക്കുന്ന പ്രവണതയാണ് സ്വകാര്യ സർവ്വകലാശാലകളിൽ കണ്ടുവരുന്നത്. 2025 ഫെബ്രുവരിയിൽ ജെ എൻ യു അധ്യാപകനായ രാജീവ് സിചാരിയയേയും മറ്റ് ഒമ്പത് പേരെയും സി ബി ഐ അറസ്റ്റ് ചെയ്യുന്നത് കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന് A++ റേറ്റിംഗ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ്. ഇത് പുറം ലോകം അറിഞ്ഞൊരു ഉദാഹരണം മാത്രമാണ്.
രാജ്യത്ത് 1995 മുതൽ വൻ മൂലധനനിക്ഷേപത്തോട് കൂടി പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ ഒന്നിന് പോലും എൻ ഐ ആർ എഫ് ( National Institutional Ranking Framework -NIRF) റാങ്കിൽ ആദ്യ 10-ൽ സ്ഥാനം പിടിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. ഇത് പൊതു മേഖല വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വ്യക്തമാക്കുന്നു. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ജോലിസാധ്യതയുടെ കാര്യത്തിലും സ്വകാര്യ സർവകലാശാലകളെക്കാൾ ഐഐഎം, ഐഐറ്റികളിൽ നിന്നും പുറത്തിറങ്ങുന്ന വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നതായാണ് ദേശിയ ഉന്നത വിദ്യാഭ്യാസ സർവ്വേ പറയുന്നത്. ചുരുക്കിപറഞ്ഞാൽ സ്വകാര്യ സർവകലാശാലകൾ കൊണ്ട് വിദ്യാഭ്യാസത്തിനോ വിദ്യാർത്ഥികൾക്കോ നേട്ടം ഉണ്ടാകുന്നില്ല എന്നതാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ആശയങ്ങളും പരിപാടികളും വികസിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട “കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ” (KSHEC) കേരളത്തിനകത്തും പുറത്തുമുള്ള ചില സ്ഥാപനങ്ങൾ സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള താൽപ്പര്യം പ്രകടിപ്പിച്ചതിന്റെ വെളിച്ചത്തിൽ കൂടിയാകാം കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞു 2015 ഇൽ Report Of The Committee To Study The Feasibility Of Establishing Private Universities In Kerala പുറത്തുവിടുന്നത്.REPRESENTATIVE IMAGE | WIKI COMMONS
സ്വകാര്യ സർവ്വകലാശാലകൾ പൊതുവെ സമ്പന്നരുടെ ഇടങ്ങളാണ്. അവ ചുമത്തുന്ന ഭീമമായ ഫീസാണ് അതിനുള്ള കാരണം. ഇന്ത്യയിൽ പഠനഫീസുകൾ ഒരു പ്രധാന വരുമാന സ്രോതസ്സായി കണ്ട് കൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നത് എന്നു 2020-ൽ ഇപിഡബ്ല്യൂ മാസികയിൽ അനിർബൻ സെൻഗുപ്ത എഴുതിയ റാപ്പിഡ് ഗ്രോത്ത് ഓഫ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റി എന്ന ലേഖനം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തിൽ 80-90% വിദ്യാർഥികളിൽ നിന്നും പിരിക്കുന്ന ഫീസ് ഇനത്തിൽ നിന്നാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇത് ദരിദ്ര-പിന്നോക്ക വിദ്യാർഥികളുടെ സർവകലാശാല പ്രവേശനത്തെ തടയുന്നു. അശോക, അമിറ്റി, ഒപി ജിൻഡാൽ, എസ് ആർ എം, അസിം പ്രേംജി തുടങ്ങി രാജ്യത്തെ മുൻനിര സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ രണ്ട് ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് ഫീസ്. 2021-ൽ വർഗീസ് എൻ വി നടത്തിയ പ്രൈവറ്റൈസേഷൻ ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ; ട്രെൻഡ് ആൻഡ് ചലഞ്ചസ് എന്ന പഠനം പറയുന്നത് വാർഷിക വരുമാനം രണ്ടര ലക്ഷത്തിനു താഴെയുള്ളവരായി ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകളിൽ 13% വിദ്യാർഥികൾ മാത്രമേ ഉള്ളു എന്നാണ്. 73% വിദ്യാർഥികളും ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് എന്നും പഠനം നിരീക്ഷിക്കുന്നു. ഇത് ഈ യൂണിവേഴ്‌സിറ്റികളുടെ സ്വഭാവം വ്യക്തമാക്കുന്നു.
സ്വകാര്യ സർവ്വകലാശാലകളുടെ വരവോടെ എല്ലാത്തരത്തിലും വേർതിരിവുകൾ മൂർച്ഛിക്കുമെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത്. ഹരിയാനയിലെ സ്വകാര്യ സർവകലാശാലയായ അശോക യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് വിഭാഗം പ്രൊഫസർ സബ്യസാചി ദാസ് ബിജെപി ഗവൺമെന്റിനെ വിമർശിക്കുന്ന പ്രബന്ധം തയ്യാറാക്കിയതിനെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ബസ്തർ മേഖലയിൽ ആദിവാസികളെ കുടിയിറക്കി ഖനനം ചെയ്യുന്ന കമ്പനിയാണ് ഒപി ജിൻഡാൽ. അവർ ഹരിയാനയിൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചപ്പോഴും സമാനമായിരുന്നു നടപടികൾ.
യൂണിവേഴ്‌സിറ്റി നിലനിൽക്കുന്ന സ്ഥലത്തെ സെമീന്ദാർമാരെ കൂട്ട് പിടിച്ചു കൊണ്ട് പ്രദേശത്തെ കർഷകരെ ഒഴിപ്പിച്ചാണ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. കൃഷി നഷ്ടത്തിലായതോടെ യൂണിവേഴ്‌സിറ്റിക്ക് ഭൂമി വിറ്റ സെമീന്ദാർമാർ അതിനുള്ളിലെ ടൗൺഷിപ്പിനുള്ളിൽ ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ സവർണ്ണ വിഭാഗമായ ബനിയ, ജാട്ട്, ഗുജ്ജർ വിഭാഗങ്ങളാണ് യൂണിവേഴ്‌സിറ്റിയുടെ അഡ്മിനിസ്ട്രേഷൻ രംഗത്ത് കൂടുതൽ ഉള്ളത്. വിദ്യാർഥികളുടെ കാര്യത്തിലും സമാന സമവാക്യം കാണാൻ കഴിയും. ദളിത് വിഭാഗത്തിൽ നിന്നുള്ള സർവകലാശാല സെക്യൂരിറ്റിമാർക്ക് നീല യൂണിഫോമും ഉയർന്ന ജാതിക്കാർക്ക് വെള്ള യൂണിഫോമുമാണ്; വളരെ പ്രകടമായ രീതിയിൽ ജാതി കാമ്പസിനുള്ളിൽ കാണാനാകും എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ സംഘടന സ്വാതന്ത്ര്യം ഇല്ലെങ്കിലും മേൽ പറഞ്ഞ ജാതിയിലുള്ള വിദ്യാർത്ഥികൾ സംഘടിച്ചാലും അഡ്മിസിസ്ട്രേഷൻ ഒന്നും പറയില്ല. മുസ്ലിം വിദ്യാർഥികളും അധ്യാപകരും അവഹേളിക്കപ്പെടുന്നതും സ്ഥിരമാണ് അവിടെ. ഈ അനുഭവങ്ങൾ കേരളത്തിൽ വരാൻ പോകുന്ന സ്വകാര്യ യൂണിവേഴ്‌സിറ്റികളുടെ മൂലധന സ്വാഭാവം അതിനുള്ളിൽ ജനാധിപത്യത്തെ എങ്ങനെയെല്ലാം നിർണ്ണയിക്കപ്പെട്ടേക്കാം എന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സർക്കാർ നിയന്ത്രണമുണ്ടായിട്ട് പോലും നമ്മുടെ സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾ ഈ ആശങ്കയുടെ വലുപ്പം വർധിപ്പിക്കുന്നു.ഹരിയാനയിലെ ഒ പി ജിൻഡാൽ സർവകലാശാല | PHOTO: WIKI COMMONS
സ്വകാര്യ യൂണിവേഴ്‌സിറ്റികൾ പോലുള്ള എലൈറ്റിസമുള്ള ക്യാമ്പസുകളിൽ പാർശ്വവൽകൃത വിദ്യാർഥികളുടെ അതിജീവനം ആശങ്കാജനകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ദളിത്-ആദിവാസി വിദ്യാർഥികൾക്ക് ഇടയിലുള്ള കൊഴിഞ്ഞു പോക്കിനെ കുറിച്ച് പഠനം നടത്തിയ കേന്ദ്ര ഏജൻസികൾ പറയുന്നത് പ്രവേശനം നേടിയവരിൽ 25% പേർ കൊഴിഞ്ഞുപോകുമെന്നാണ്. ഉയർന്ന ജീവിത ചെലവ്, സവർണ്ണ ബോധം പേറുന്നവരുടെ ഇടയിൽ ദളിത്/ആദിവാസി വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടൽ, വംശീയ പ്രശ്നം തുടങ്ങിയവ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതായും എസ്. ഇരുദയ രാജനും എസ്. സുനിതയും ചേർന്ന് 2021 ഇൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നിറം, ഇംഗ്ലീഷ് ഭാഷ പറയാനുള്ള പ്രയാസം, ദളിതരല്ലാത്തവർ കാണിക്കുന്ന മേധാവിത്വവും വിവേചനവും കൊഴിഞ്ഞു പോക്കിന് കാരണമായതായി പഠനം നിരീക്ഷിക്കുന്നു. താഴ്ന്ന ക്ലാസുകളിൽ അനുഭവിച്ച വിവേചനത്തിന്റെ ഫലമായി കുറഞ്ഞുപോയ പഠനമികവ്, ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് വരുന്നതിനാൽ സാങ്കേതിക വിദ്യകളുമായുള്ള പരിചയക്കുറവ്, അവയെടുത്തുപയോഗിക്കാനുള്ള ഭയം, പ്രൊഫഷണൽ കോളേജിന്റെ മത്സരാത്മകമായ അന്തരീക്ഷത്തോട് പരിചയമില്ലായ്മ, പഠന മാധ്യമം പെട്ടെന്ന് മാതൃഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ആകുമ്പോഴുള്ള ബുദ്ധിമുട്ട്, ഇംഗ്ലീഷിൽ പരീക്ഷ എഴുതാനുള്ള പ്രയാസം, ഇങ്ങനെ നിരവധി ഘടകങ്ങൾ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളെ മികച്ചനിലയിൽ പഠിച്ചു പുറത്തിറങ്ങുന്നതിൽ നിന്ന് തടയുന്നുണ്ട്.
സ്വകാര്യ സർവകലാശാല ബില്ല് (2025) - ചില ജനാധിപത്യ പ്രശ്നങ്ങൾ
2019 വരെയും KSHEC-യുടെ നിർദേശം “സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാരിന് തുടരാം” എന്നായിരുന്നു. “പൊതു സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നന്നായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്ത്, സ്വകാര്യ സർവ്വകലാശാലകൾ നീതിയുടെ സാമൂഹിക നയത്തെയും ഉന്നത വിദ്യാഭ്യാസത്തിൻ്റെ പൊതു നിലവാരത്തെയും അവരുടെ അസമമായ അക്കാദമിക് വീക്ഷണവും പണച്ചെലവുകളും കൊണ്ട് തകിടം മറിക്കും” എന്ന നിരീക്ഷണമാണ് അവർ മുന്നോട്ട് വച്ചത്.
ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (Gross Enrollment Ratio -GER) വർദ്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക പരിഹാരമായി സ്വകാര്യ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ് എന്നും യോഗ്യരായ പല ഉദ്യോഗാർത്ഥികളും എൻറോൾ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് സ്ഥാപനങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടല്ല ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും കാരണമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു | PHOTO: WIKI COMMONS
നിയമസഭയിൽ , 2024 ഒക്ടോബറിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നൽകിയ മറുപടിയിൽ, കേരള സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലെ (FYUP) 35,821 സീറ്റുകളിൽ ഏകദേശം 40 ശതമാനവും 2024-2025 അധ്യയന വർഷത്തിൽ ഒഴിഞ്ഞുകിടക്കുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ FYUP യിലെ ആകെയുള്ള 55,644 സീറ്റുകളിൽ 55 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിൽ 92,501 സീറ്റുകളിൽ 35 ശതമാനവും FYUP-യുടെ ആദ്യ വർഷം ഒഴിഞ്ഞുകിടന്നു. കണ്ണൂർ സർവകലാശാലയിൽ 2024-2025 അധ്യയന വർഷത്തിൽ 23,149 സീറ്റുകളിൽ 37 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. ഈ കണക്കുകൾ സ്ഥാപനങ്ങളുടെ ലഭ്യതക്കുറവല്ല സാധാരണക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമെന്ന് മനസ്സിലാക്കാൻ.
സ്വകാര്യ സർവകലാശാല ബില്ലിലെ വകുപ്പ് 11(R) ഫീസ് നിശ്ചയിക്കാനുള്ള സമ്പൂർണ്ണ അധികാരം യൂണിവേഴ്‌സിറ്റിക്കാണ് നൽകിയിരിക്കുന്നത്. ലാഭത്തിൽ മാത്രം ലക്ഷ്യംവച്ചുള്ള ഇത്തരം സ്ഥാപനങ്ങളുടെ കണ്ണിൽ പാർശ്വവൽകൃത ജനതയുടെ പ്രശ്നങ്ങൾ വളരെ പരിമിതമായി മാത്രമാണ് പരിഗണനയ്ക്ക് വരുന്നത്. ഉയർന്ന ഫീസ് കാരണം ഇത്തരം സർവകലാശാലകളിലെ ദളിത്, ആദിവാസി, ഒബിസി പ്രാതിനിധ്യം വളരെകുറവാണ്. ഏറ്റവും അവസാനം നടന്ന ദേശീയ ഉന്നത വിദ്യാഭ്യാസ സർവേ (2020-21) പ്രകാരം സ്വകാര്യ സർവകലാശാല പ്രവേശനത്തിൽ ദളിതർ 10-12% വും ആദിവാസികൾ 3-4% വും മാത്രമാണ്. തൽസ്ഥാനത്ത് പൊതു സർവകലാശാലകളിൽ ദളിതർ 15-18% വും ആദിവാസികൾ 6-8% വും എങ്കിലും ഉണ്ട്. സമൂഹത്തിൽ ഏറ്റവുമധികം പാർശ്വവത്ക്കരിക്കപ്പെട്ട ജനതയായ ആദിവാസികളുടെ സ്വകാര്യ സർവകലാശാലകളിലെ പ്രവേശനം പൊതു സർവകലാശാലകളിലെ പ്രവേശനത്തിന്റെ നേർ പകുതി മാത്രമേ ഉള്ളു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്വകാര്യ സർവകലാശാല ബില്ല് അവതരിപ്പിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞത് യൂണിവേഴ്‌സിറ്റികളിൽ സാമൂഹിക നിയന്ത്രണം ഉണ്ടാകുമെന്നാണ്. സംവരണം, ഫീസ് ഇളവ് എന്നിവയിലൂടെ പാർശ്വവൽകൃത വിദ്യാർത്ഥികൾക്ക് കൂടെ പ്രവേശനം സാധ്യമാക്കുക എന്നതാണ് സാമൂഹിക നിയന്ത്രണം എന്നത് കൊണ്ട് മന്ത്രി ഉദ്ദേശിച്ചത്. സ്വകാര്യ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികളുടെ സംവരണം 40% മാണ്. അതിന്റെ SC സംവരണം 15% വും ST സംവരണം 5% വുമായിരിക്കും ഉണ്ടാവുക. ബില്ലിലെ 4(I) വകുപ്പിൽ പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഫീസിളവിനെയും സ്കോളർഷിപ്പിനെയും കുറിച്ചു പറയുന്നുണ്ട്. ഭീമമായ തുകയാണ് സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ ഫീസായി നിശ്ചയിക്കപ്പെടുന്നത്. അതിൽ ഒരു നിശ്ചിത ശതമാനം ഇളവ് ലഭിച്ചാൽ പോലും അതിപിന്നാക്കം നിൽക്കുന്ന നമ്മുടെ നാട്ടിലെ പാർശ്വവൽകൃത വിഭാഗത്തിന് എങ്ങനെയാണ് സ്വകാര്യ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പ്രാപ്യമാവുക?REPRESENTATIVE IMAGE | WIKI COMMONS
വാർഷിക ഫീസ് രണ്ട് മുതൽ 10 ലക്ഷം വരെയുള്ള ഇത്തരം യൂണിവേഴ്‌സിറ്റികൾ എത്രയായിരിക്കും കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ഫീസ്? അത് ഈ നാട്ടിലെ സ്വാകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാൾ കൂടുതൽ തന്നെ ആയിരിക്കില്ലേ. അവിടെ പോലും പ്രവേശനം നിഷേധിക്കപ്പെടുന്ന അതസ്ഥിത ജനതയ്ക്ക് എങ്ങനെയാവും പിന്നെ സ്വകാര്യ സർവകലാശാലയിൽ പ്രവേശനം ലഭിക്കുക? സർക്കാർ ഈ ഫീസുകൾ മുഴുവനായി ഏറ്റെടുത്തു എന്ന് തന്നെ കരുതുക. മാസാമാസം കൊടുക്കേണ്ടുന്ന ഇ-ഗ്രാന്റിൽ പോലും ഗുരുതര വീഴ്ച്ച വരുത്തുന്ന സർക്കാരിന്റെ ഈ അലംഭാവത്തെ ലാഭം പ്രധാന അജണ്ട ആക്കിയിട്ടുള്ള സ്വകാര്യ സർവകലാശാലകൾ സഹിക്കുമെന്ന് കരുതാൻ നിർവാഹമില്ല.
ഇതിനു ഒപ്പം ചേർത്തു വായിക്കേണ്ടതാണ് ബില്ലിലെ വകുപ്പ് 51(A) സർവകലാശാല വികസനത്തിനായി വിദ്യാർഥികളിൽ നിന്നും ഫണ്ട് സ്വീകരിക്കാനുള്ള അവകാശം ഈ വകുപ്പ് യൂണിവേഴ്സിറ്റിക്ക് അധികാരം നൽക്കുന്നുണ്ട്. പാർശ്വവൽകൃത സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ സർക്കാർ സഹായം ലഭിച്ചു എന്ന് കരുതിയാൽ പോലും ഇത്തരം ഫീസുകൾ എങ്ങനെയാവും ഇവർ കണ്ടെത്തുക. ഇത്തരം ഫീസുകളുടെ തുക വലുതാകാൻ മാത്രമേ വഴിയുള്ളൂ. കാരണം, സർവകലാശാല ക്യാമ്പസുകൾ മാത്രമുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർഥികളുടെ എണ്ണം അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റികളെക്കാൾ കുറവായിരിക്കും. തന്മൂലം ഓരോ വിദ്യാർത്ഥിയും ഉയർന്ന തുക തന്നെ ഈ ഫണ്ടിലേക്ക് കൊടുക്കേണ്ടി വരും. അപ്ഡേറ്റുകൾ, കാലത്തിന് ഒത്തുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് ഒക്കെയായി വലിയ തുക കണ്ടെത്തേണ്ടി വരും. വിദ്യാർത്ഥി പ്രവേശന സമയത്ത് ഇത്തരം ഫണ്ടുകൾ കൃത്യമായി കണക്കാക്കാൻ സാധിക്കാത്ത യൂണിവേഴ്‌സിറ്റിക്ക് നിർബന്ധമായും ഈ ഫണ്ടുകൾ വിദ്യാർഥികളുടെ കയ്യിൽ നിന്നും പിരിച്ചെടുത്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു.
സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള പ്രധാന യോഗ്യതയായി സ്വകാര്യ സർവകലാശാല ബില്ലിൽ പറയുന്നത് 25 കോടി ഡെപ്പോസിറ്റും 10 ഏക്കർ സ്ഥലവുമുള്ള കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾ അല്ലെങ്കിൽ ട്രസ്റ്റ് ആവുക എന്നതാണ്. അക്കാഡമിക് മേഖലയിലെ പരിചയമോ കാര്യശേഷിയോ സ്വകാര്യ സർവകലാശാല സ്ഥാപനത്തിനുള്ള യോഗ്യതയായി നിർണ്ണയിക്കപ്പെടുന്നില്ല. ഫീസിന് മുകളിലെ മുഴുവൻ നിയന്ത്രണാധികാരവും സർവകലാശാലകൾക്ക് തന്നെയാണ്.
ഈ ബില്ലിൽ തന്നെ പറയുന്നത് അമിതാധികാരമുള്ള യൂണിവേഴ്‌സിറ്റി ചാൻസലർ എന്ന പദവിക്കും അക്കാദമിക് യോഗ്യതകൾ നിർബന്ധമില്ല. സർവകലാശാല സ്ഥാപിക്കാൻ പണം മുടക്കിയവരുടെ താല്പര്യപ്രകാരം ആർക്കും ചാൻസിലർ ആകാൻ സാധിക്കും. ഇത് അക്കാദമിക് മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്നതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.REPRESENTATIVE IMAGE | WIKI COMMONS
സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയനെ കുറിച്ച് ബില്ല് പറയുന്നുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് രീതിയെ കുറിച്ച് ബില്ലിൽ മൗനമാണ്. തിരഞ്ഞെടുപ്പിലൂടെയാണോ അതോ നോമിനേഷനിലൂടെയാണോ യൂണിയൻ നിലവിൽ വരുക എന്നത് പോലും വ്യക്തമല്ല. വിദ്യാർഥികളുടെ അവകാശങ്ങളെ കുറിച്ചു പറയുന്ന ബില്ലിലെ വകുപ്പ് 30 (1) വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഗവേണിങ് ബോഡി പാസ്സാക്കുന്ന സ്റ്റാറ്റ്യൂട്ടുകളിലൂടെയാണ് തീരുമാനിക്കപ്പെടുന്നത് എന്നാണ് പറയുന്നുത്. അതായത് ക്യാമ്പസിനുള്ളിലെ വിദ്യാർത്ഥികളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർവകലാശാല സ്ഥാപിക്കാൻ പണം മുടക്കിയവരുടെ പ്രതിനിധിയായ ചാൻസിലർ അധ്യക്ഷനായ കമ്മിറ്റിയാണെന്നാണ്.
സ്വകാര്യ സർവകലാശാലകളുടെ സ്ഥാപനത്തിലൂടെ കേരളത്തെ ഒരു നോളജ് ഇക്കോണമിയായി പരിവർത്തിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അറിവിന്റെ ഉല്പാദനവും വിതരണവുമായിരിക്കും ജ്ഞാന സമ്പത്ത് വ്യവസ്ഥയുടെ മുഖമുദ്ര. ഗവേഷണമായിരിക്കും അതിന്റെ നട്ടെല്ല്. 75% ഇന്ത്യൻ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളും ഗവേഷണത്തിന് പ്രാധാന്യം നൽകാതെ തൊഴിലധിഷ്ഠിത പ്രഫഷനൽ കോഴ്‌സുകളാണ് നടത്തുന്നത്.
ഇപിഡബ്ള്യു-വിൽ പ്രസിദ്ധീകരിച്ച അനിർബൻ സെൻഗുപ്തയുടെ ലേഖനത്തിൽ പറയുന്നത് സ്വകാര്യ സർവ്വകലാശാലയിലെ 70-85% വിദ്യാർഥികൾ തൊഴിലധിഷ്ഠിത കോഴ്‌സുകളായ എൻജിനീയറിങ്, മെഡിസിൻ, കൊമേഴ്‌സ്, മാനേജ്മെന്റ് എന്നിവയിലാണ് പ്രവേശനം നേടുന്നത് എന്നാണ്. കൂടുതൽ പേരും ബിരുദ കോഴ്സുകളെക്കാൾ ഡിപ്ലോമ കോഴ്‌സുകൾക്കാണ് സ്വകാര്യ സർവകലാശാലകളെ ആശ്രയിക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ജ്ഞാനോല്പാദനത്തിനു പകരം തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാർഥികളുടെ പരുവപ്പെടുത്തൽ മാത്രമാണ് സ്വകാര്യ സർവ്വകലാശാലകളിൽ നടക്കുന്നത്.
സമ്പത്തും ജാതിയും സർവ്വാധികാരത്തോടെ നിയന്ത്രിക്കപ്പെടുന്നൊരു വിദ്യാഭ്യാസ വ്യവസ്ഥയാണ് സ്വകാര്യ സർവകലാശാലയുടെ സ്ഥാപനത്തിലൂടെ സ്ഥാപിതമാകാൻ പോകുന്നതെന്ന് ഈ ബില്ലിനെ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. ഇത് കേരളം ഇത്രയും കാലം നേടിയ വിദ്യാഭ്യാസ ഉന്നമനത്തെ പിറകോട്ട് അടിക്കുന്നതായിരിക്കും. സമൂഹത്തിലെ ഘടനാപരമായ അസമത്വത്തെ വർദ്ധിപ്പിക്കുന്നതാകും ഈ സംവിധാനം. അതിനാൽ തന്നെ നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസ നയമാകും കൂടുതൽ അഭികാമ്യം.