
പ്രതിഷേധങ്ങള്‍ മാത്രമാണ് ഭരണ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പോംവഴി
കൊല്‍ക്കത്തയിലെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ-കൊല രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ഭരണകൂടങ്ങളും കോടതികളും ഒരിക്കല്‍ക്കൂടി സ്ത്രീ സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലരായി. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു സ്ത്രീ സംരക്ഷണ നിയമ നിര്‍മ്മാണം നടത്തിയപ്പോള്‍ സുപ്രീം കോടതി മറ്റൊരു തരത്തിലാണ് തങ്ങളുടെ സ്ത്രീപക്ഷ വാദം പ്രകടിപ്പിച്ചത്. ബലാത്സംഗ-കൊലയെ തുടര്‍ന്ന് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മമത ബാനര്‍ജി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. വനിത ഡോക്ടര്‍മാരുടെ ജോലി സമയം 12 മണിക്കൂറാക്കുന്നതിന്റെ ഭാഗമായി അവരെ രാത്രി ജോലിയില്‍ നിന്നും ഒഴിവാക്കുന്ന നിര്‍ദ്ദേശമാണ് കോടതിയുടെ നീരസത്തിനിടയാക്കിയത്. സ്ത്രീകള്‍ക്ക് ഔദാര്യമല്ല സുരക്ഷയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട കോടതി രാത്രി ജോലിയില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കി നിര്‍ത്തുന്നത് തുല്യതയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടി. പിന്തിരിപ്പനായ ഇത്തരം സമീപനങ്ങള്‍ തിരുത്തണമെന്ന് കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാവുമ്പോള്‍ തന്നെ സ്ത്രീ സ്വാതന്ത്ര്യവും സുരക്ഷയും ഇപ്പോഴും അകലെയാണ് എന്നതിന്റെ തെളിവാണ് കൊല്‍ക്കത്തയിലെ സംഭവം.
അതിക്രൂരമായ ഒന്നായിരുന്നു ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടറിന് നേരെയുണ്ടായ അതിക്രമം. അതിനോടുള്ള അധികാര സംവിധാനങ്ങളുടെ ആദ്യ പ്രതികരണമാണ് വ്യാകുലപ്പെടുത്തുന്നത്. വിഷയത്തെ മൂടിവയ്ക്കുന്നതിനും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനും അവസരം ഒരുക്കുന്ന തരത്തിലായിരിന്നു സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ മുതല്‍ കൊല്‍ക്കത്ത പോലീസ് അധികൃതര്‍ വരെ ഇക്കാര്യത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ പങ്കുവഹിച്ചു.ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും, സാധാരണ ജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ നടത്തിയതോടെയാണ് അധികൃതരുടെ ഭാഗത്തു നിന്നും ചില മാറ്റങ്ങള്‍ ഉണ്ടായത്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ അപ്പോഴും പ്രതിപക്ഷം ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്ന വാദങ്ങള്‍ നിരത്തിയിരിന്നു.
REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അക്രമങ്ങളും മറ്റു പല വിഷയങ്ങളുമെന്ന പോലെ തങ്ങളുടെ എതിരാളികളെ ആക്രമിക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതില്‍ പുതുമയൊന്നുമില്ല. കൊല്‍ക്കത്തയിലും അതുണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരും അതുമായി ബന്ധപ്പെട്ട മറ്റുള്ള സംവിധാനങ്ങളും ഈ കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്ത രീതി താല്‍ക്കാലികമായ രാഷ്ട്രീയ മുതലെടുപ്പുകളുടെ അക്കൗണ്ടില്‍ എഴുതി തള്ളാനാവില്ല.
ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി നീതിക്ക് വേണ്ടി പോരാടുന്ന സാഹചര്യത്തിന്റെ അഭാവത്തില്‍ ഈ സംഭവം തന്നെ മറക്കപ്പെടുമായിരിന്നു. കാരണം സ്ത്രീ ആക്രമിക്കപ്പെടുകയോ ബലാത്സംഗത്തിന് ഇരയാവുകയോ ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അതില്‍ 99 ശതമാനവും നമ്മള്‍ അറിയുന്നു പോലുമില്ല. സ്ത്രീകള്‍ അത്രത്തോളം സുരക്ഷിതമല്ലാതായിരിക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വര്‍ഷാവര്‍ഷം കണക്കുകള്‍ പുതുക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഡാറ്റ എന്നതിനപ്പുറം സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ലൈംഗികവും അല്ലാത്തതും ഇപ്പോഴും നമ്മുടെ അധികാര സംവിധാങ്ങളെ അലോസരപ്പെടുത്തുന്ന വിഷയമല്ല.
നീണ്ട പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂടിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ജെ ബി പര്‍ധിവാല, മനോജ് മിശ്ര എന്നിവര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം. ഇതു വരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതും കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നതും ഉചിതമാവില്ല എന്നാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബര്‍ 17) കേസ് പരിഗണിക്കുമ്പോള്‍ കോടതി നടത്തിയ നിരീക്ഷണം. സെപ്തംബര്‍ 24-നകം സിബിഐ പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സി ബി ഐ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചു അസ്വസ്ഥരായെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
REPRESENTATIVE IMAGE | FACEBOOK
ക്രൂരമായ അതിക്രമം നടന്നിട്ടും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് പറഞ്ഞത് ഇതൊരു ആത്മഹത്യ ആണെന്നായിരുന്നു. അര്‍ദ്ധരാത്രിയില്‍ സെമിനാര്‍ ഹാളില്‍ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷിനെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പിന്നീട് സിബിഐ അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. സിസി ടിവി യും മറ്റും പരിശോധിച്ചതിനു ശേഷം 33 വയസ്സുള്ള സഞ്ജയ് റോയ് എന്ന പോലീസ് സിവിക് വോളന്റീര്‍ ആണ് ഈ കൃത്യം ചെയ്തത് എന്ന് പൊലീസ് കണ്ടെത്തിയിരിന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷം അയാളെ അറസ്റ്റും ചെയ്തു.
ഇതിനോടകം തന്നെ ശക്തമായ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. ഹോസ്പിറ്റല്‍ അധികൃതര്‍ കൊലപാതകത്തെ ആത്മഹത്യയായി മാറ്റാന്‍ ശ്രമിക്കുന്നതിനെതിരെ ഇരയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊലപാതകം നടന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ അന്വേഷണങ്ങളോ, കൃത്യമായ ഇടപെടലുകളോ നടന്നിരുന്നില്ല . ശക്തമായ പ്രതിഷേധം മെഡിക്കല്‍ കോളേജില്‍ അരങ്ങേറുമ്പോള്‍ അതിനിടയിലേക്ക് കുറെ അക്രമകാരികള്‍ കയറിവന്നു. സമരം നടത്തിയ ഡോക്ടർമാർക്കിടയിലും അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അവര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. 40 ഓളം വരുന്ന അക്രമകാരികള്‍ പാഞ്ഞെത്തി ആര്‍ ജെ കര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു. കൊലപാതകം നടന്ന സെമിനാര്‍ ഹാളിലും ഇവര്‍ നാശനഷ്ടങ്ങള്‍ വരുത്തി കേസിന്റെ തെളിവുകള്‍ നശിപ്പിച്ചു. എന്നാല്‍ ഇവിടെ ഒക്കെയും മൗനം പാലിച്ച പോലീസ് അവരുടെ കഴിവ്‌കേടാണ് തുറന്ന് കാട്ടിയത്.
ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒന്നടങ്കം നടത്തിയ സമരമാണ് കേസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന വിഷയം. ആവശ്യങ്ങള്‍ നടപ്പിലാവാതെ പിറകോട്ടില്ല എന്നയിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. സെപ്തംബര്‍ 10-ന് എല്ലാവരും ജോലിക്ക് ഹാജരാവണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശം പോലും മാനിക്കുവാന്‍ അവര്‍ തയ്യാറായില്ല. സമരം ഒരു ജനകീയ പ്രസ്ഥാനം എന്നായിരുന്നു അവരുടെ മറുപടി. മമത ബാനര്‍ജി | PHOTO: FACEBOOK
പല തവണയായി പരാജയപ്പെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ചാമതായി വിളിച്ച ചര്‍ച്ചയില്‍ 45 പേര്‍ അടങ്ങുന്ന ഡോക്ടര്‍ സംഘം പങ്കെടുക്കുകയും അവര്‍ ഉയര്‍ത്തിയ 5 ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റുക, ഡോക്ടര്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്ത് 'ഭീഷണി സംസ്‌കാരം' അവസാനിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ മമതയ്ക്ക് മുന്നിലെത്തിയത്.ഇതില്‍ കഴിഞ്ഞ ദിവസം തന്നെ കമ്മീഷണറിനെയും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും പദവികളില്‍ നിന്ന് മാറ്റിയിരുന്നു.
ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ്, പ്രാദേശിക പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത് മൊണ്ടല്‍ എന്നിവര്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായുള്ള സിബിഐ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ആശുപത്രിയിലെ സാമ്പത്തിക അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെപ്റ്റംബര്‍ 2 ന് തന്നെ സന്ദീപ് ഘോഷ് കസ്റ്റഡിയിലായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഘോഷ്, ഓഗസ്റ്റ് 13 മുതല്‍ ഏജന്‍സി നിരവധി തവണ ചോദ്യം ചെയ്ത മൊണ്ടല്‍ എന്നിവരെ ബലാത്സംഗ, കൊലപാതക കേസില്‍ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ 3 പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചോദ്യങ്ങളും സംശയങ്ങളും ഓരോ ദിവസവും കഴിയുമ്പോഴും തുടരുകയാണ്. ഡോക്ടര്‍മാരും, വിദ്യാര്‍ത്ഥികളും, സാധാരണക്കാരും നീതിക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ തുടരുമ്പോഴും പരസ്പരം പഴിചാരിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പൊള്ളത്തരങ്ങളും ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമാണ്.