.jpg)
ബഹുമുഖമായ തന്ത്രങ്ങൾ ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റുകാരൻ
ഇന്ത്യൻ ബഹുസ്വര കക്ഷി രാഷ്ട്രീയ സാഹചര്യങ്ങളുടെ കലങ്ങി മറിച്ചിലിൽ പ്രത്യയശാസ്ത്ര ദാർഢ്യങ്ങളെ കാലത്തിനനുയോജ്യമായ രീതിയിൽ അയച്ചും മുറുക്കിയും ജനകീയമായൊരു രാഷ്ട്രീയ നിര കെട്ടിപ്പെടുക്കാൻ പ്രയത്നിച്ച സ്വാതന്ത്ര്യാനന്തര കമ്മ്യൂണിസ്റ്റ് നേതാവാണ് സീതാറാം യെച്ചൂരി. രാജ്യാന്തരവും ദേശീയവുമായി വിഷയത്തിൽ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സി പി എമ്മിനെ ഉലയാതെ പിടിച്ചു നിർത്തിയ ഹർകിഷൻസിങ് സുർജിത്തിന്റെ ഒപ്പം നിഴൽപോലെ നിലകൊണ്ട നേതാവായിരുന്നു സീതാറാം യെച്ചൂരി.
സുർജിത്ത് പാർട്ടി നയിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലും സിപി എമ്മിന് ശക്തമായ റോൾ ഉണ്ടായിരുന്നു. ആ റോൾ മങ്ങിയ കാലത്താണ് യെച്ചൂരി സിപി എമ്മിന്റെ ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ബി ജെ പി സഖ്യം തുടർച്ചയായി അധികാരം പിടിച്ചെടുക്കുന്ന കാലത്ത് അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും പ്രധാന നേതൃത്വപരമായ പങ്ക് വഹിച്ച സിപി എം നേതാവാണ് അദ്ദേഹം. സി പി എം എന്ന പാർട്ടിക്ക് ദേശീയ തലത്തിലും പ്രാദേശക തലങ്ങളിലും തിരഞ്ഞെടുപ്പ് രംഗത്ത് സ്വാധീനം ക്ഷയിച്ച കാലത്തും ദേശീയതലത്തിൽ അതിന്റെ നിലപാടുകൾ പ്രാധാന്യം ഉറപ്പിക്കാൻ സാധിച്ച നേതാവായിരന്നു യെച്ചൂരി.സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഇരുവരും വിദ്യാർത്ഥികാലം മുതലേ സുഹൃത്തുക്കളും അതുവഴി സഖാക്കളുമായി. പ്രകാശ് ആദ്യം ജെ എൻ യു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായി. പിന്നീട് കുറച്ച് കാലത്തിന് ശേഷം സീതാറാം അതേ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാരാട്ട് ജെ എൻ യു അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ പ്രധാന പങ്കാളിയായിരുന്ന യെച്ചൂരി അതുവഴി എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായും മാറി. രണ്ടുപേരും ഒരേ കാലഘട്ടത്തിൽ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലെത്തി. ആദ്യം പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായതെങ്കിൽ തൊട്ടുപിന്നാലെ സീതാറാം യെച്ചൂരി ആ സ്ഥാനത്തേക്ക് എത്തി.ഇരുവരും ഒന്നിച്ചാണ് പാർട്ടിയിലെ പടവുകൾ കയറിയതെങ്കിലും പലപ്പോഴും രണ്ടുപേരും ഒരു മരത്തിന്റെ വ്യത്യസ്ത ശാഖകൾ പോലെയായിരുന്നു. തായ് വേര് ഒന്നായിരുന്നുവെങ്കിലും രണ്ട് വഴിയിലായിരുന്നു ചിലപ്പോഴെങ്കിലും സഞ്ചാരം. പ്രകാശ് കാരാട്ട് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നില്ല, അതേസമയം യെച്ചൂരി ആ മേഖലയിലും തന്റെ കഴിവ് തെളിയിച്ചു. പ്രകാശ് പാർട്ടിയുടെ "പാഠപുസ്തക"ങ്ങളുടെ വരമ്പിനകത്ത് നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യാനാണ് ശ്രമിച്ചതെങ്കിൽ, അതിനെ, സമൂഹത്തിലെ സാഹചര്യങ്ങളുമായി വിളക്കിച്ചേർത്ത്, കൂടുതൽ വിശാലവും ജനാധിപത്യപരവുമാക്കാനാണ് യെച്ചൂരി ശ്രമിച്ചത്. ഒരേ നിലപാടിലൂന്നിയുള്ള, ഒരേ ലക്ഷ്യത്തിനായുള്ള രണ്ട് ധാരകളായി അവർ നിലകൊണ്ടു.
ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനുമെതിരെയുള്ള സമരമുഖങ്ങളിൽ വിദ്യാർത്ഥികാലം മുതൽ സജീവ സാന്നിദ്ധ്യമായിരുന്നു യെച്ചൂരി. സോവിയറ്റ് ബ്ലോക്കിനുണ്ടായ തകർച്ചയും തുടർന്ന് വന്ന അതിശക്തമായ ആഗോളവൽക്കരണ കാലത്തും അതിൽ വഴി കണ്ടെത്തി വളർന്ന ഫാഷിസ്റ്റ് രാഷ്ട്രീയ സംവിധാനങ്ങൾക്കുമെതിരെയുള്ള പുതിയ പോരാട്ട വഴികൾ നിരന്തരം അന്വേഷിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു യെച്ചൂരി. മാർക്സിസ്റ്റ് പാഠപുസ്തകങ്ങളുടെ വചനങ്ങൾക്കപ്പുറം രാഷ്ട്രീയമായ പ്രായോഗിതകയുടെ വഴികളാണ് യെച്ചൂരി തേടിയത്. കടൽക്ഷോഭത്തിലും പേമാരിയിലും പായ്കപ്പൽ മുങ്ങാതെ തീരത്തെത്തിക്കാൻ ശ്രമിക്കുന്ന കപ്പിത്താന്റെ ദൗത്യമാണ് യെച്ചൂരി തന്റെ പാർട്ടിക്ക് വേണ്ടി നിർവഹിച്ചത്.പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും | PHOTO :WIKI COMMONS
ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ ഇട്ടാവെട്ടത്ത് കാണുന്ന രീതിയില്ല,യെച്ചൂരിയുടേത്. ഇന്ത്യ എന്ന സങ്കൽപ്പത്തെ അതിന്റെ പൂർണ്ണ അർത്ഥത്തിലെടുത്താണ് സീതാറാം തന്റെ രാഷ്ട്രീയനിലപാടുകൾ സ്വീകരിച്ചതും സഖ്യത്തെ കുറിച്ചും മുന്നണിയെ കുറിച്ചും അടവുനയത്തെ കുറിച്ചുമൊക്കെ അയഞ്ഞും മുറുകിയും തന്ത്രങ്ങൾ മെനഞ്ഞതും.
ദേശീയതലത്തിൽ സഖ്യം കെട്ടിപ്പെടുക്കുന്നതിലെ രാഷ്ട്രീയ നയരൂപീകരണത്തിലും തന്ത്രങ്ങൾ മെനയുന്നതിൽ സീതാറാം യെച്ചൂരിയുടെ നിർണ്ണായക പങ്കാണ് കഴിഞ്ഞ മൂന്ന് ദശകങ്ങൾ ഇന്ത്യ കണ്ടത്. 1994 ൽ യുണൈറ്റഡ് ഫ്രണ്ട് സർക്കാർ രൂപീകരിക്കുമ്പോൾ സുർജിത്തിനൊപ്പം യെച്ചൂരിയും അതിലെ പൊതുമിനിമം പരിപാടി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 2004 ൽ യു പി എ സഖ്യം കെട്ടിപ്പെടുക്കുന്നതിൽ യെച്ചൂരിയുടെ റോളും എടുത്തുപറയേണ്ടതാണ്. ഇന്ത്യാസഖ്യത്തിലും യെച്ചൂരിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇതിന്റെ അണിയറക്കഥകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
രാജ്യസഭയിലും സി പി എമ്മിന്റെ സ്വരമായിരുന്ന യെച്ചൂരി, വ്യക്തതയോടെ ജനങ്ങളുടെ ശബ്ദം രാജ്യസഭയിൽ ഉയർത്തിയ പ്രധാന അംഗങ്ങളിലൊരാളായിരുന്നു. വിയോജിപ്പുകളുടെ ഏകോപനം എന്നത് സാധ്യമാക്കി അധികാരത്തിനെതിരെ പ്രതിരോധം തീർത്തത്തിൽ സീതാറാമിന്റെ മികവ് പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, ഭരണപക്ഷത്തുള്ളവരും അംഗീകരിച്ചിരുന്നു.സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
ഡൽഹിയിലെ വിദ്യാഭ്യാസ കാലത്താണ് സീതാറാം എസ് എഫ് ഐയിലൂടെ സിപി എമ്മിലേക്ക് കടന്നുചെന്നത്. 1952 ഓഗസ്റ്റ് 12നാണ് സീതാറാം യെച്ചൂരിയുടെ ജനനം. സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. 1969 ലെ പ്രത്യേക തെലങ്കാന പ്രസ്ഥാനം കലുഷിതമായ കാലത്തായിരുന്നു യെച്ചൂരിയുടെ ആന്ധ്രാപ്രദേശിലെ ഹൈദ്രാബാദിലെ സ്കൂൾ വിദ്യാഭ്യാസം. അതിന് ശേഷം അച്ഛന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് പോകേണ്ടിവന്നു.
ഡൽഹിയിൽ എത്തിയ അദ്ദേഹം 1970-ൽ ഹയർ സെക്കൻഡറി (ഒരു വർഷത്തെ കോഴ്സ്) പൂർത്തിയാക്കി അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തി. 1973-ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസിൽ ബി എ (ഓണേഴ്സ്) പൂർത്തിയാക്കി. 1975-ൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസിൽ എം.എ വിജയിച്ചു. തുടർന്ന് ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ പൂർത്തിയാക്കാൻ ഗവേഷണ ബിരുദം പൂർത്തിയാക്കാൻ സാധിച്ചില്ല.
ജെഎൻയുവിൽ ആയിരിക്കുമ്പോൾ 1974ൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്നു. 1975 ൽ സി പി എമ്മിൽ അംഗമായി.സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ച് കുറച്ചുകാലം അദ്ദേഹം ഒളിവിലായിരുന്നു. 1975-ൽ അറസ്റ്റിലായി, അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഒരു വർഷത്തിനിടെ (1977-78) മൂന്ന് തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1978ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ അദ്ദേഹത്തെ സി പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി.അതേസമയം തന്നെ, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പുറത്ത് നിന്നുള്ള ആദ്യത്തെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു യെച്ചൂരി. 1986ൽ എസ് എഫ് ഐയിലെ പദവിയിൽ നിന്നും അദ്ദേഹം മാറി. 1985-ൽ സി പി എം പന്ത്രണ്ടാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും 1988-ലെ പതിമൂന്നാംപാർട്ടി കോൺഗ്രസിൽ സെൻട്രൽ സെക്രട്ടേറിയറ്റിലേക്കും 1992-ലെ പതിനാലാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
2005 ജൂലൈയിൽ പശ്ചിമ ബംഗാളിൽ നിന്ന് യെച്ചൂരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
2015 ൽ സി പി എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി, മൂന്ന് തവണ തുടർച്ചയായി പാർട്ടി ജനറൽ സെക്രട്ടറി പദത്തിലെത്തി. നിലവിൽ മൂന്നാം തവണ ജനറൽ സെക്രട്ടറിയായിരിന്നു.
ദി വയർ എഡിറ്ററായ സീമ ചിസ്തിയെയാണ് യെച്ചൂരി വിവാഹം കഴിച്ചത്. വീണ മജുംദാറിന്റെ മകൾ ഇന്ദ്രാണി മജുംദാറായിരുന്നു ആദ്യ ഭാര്യ. ഇതിൽ അവർക്ക് ഒരു മകളും ഒരു മകനുമുണ്ട്. മകൾ അഖില യെച്ചൂരി എഡിൻബർഗ് സർവകലാശാലയിലും സെന്റ് ആൻഡ്രൂസ് സർവകലാശാലയിലും ചരിത്ര അധ്യാപികയാണ്. മാധ്യമപ്രവർത്തകനായ മകൻ ആശിഷ് യെച്ചൂരി 2021 ഏപ്രിൽ 22-ന് 34-ാം വയസ്സിൽ കോവിഡ്-19 ബാധിച്ച് മരിച്ചു.
തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുസ്കങ്ങൾ എഴുതുകയും പുസ്തകങ്ങളുടെ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി പ്രസിദ്ധീകരണങ്ങളിൽ നിരന്തരം പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്ന ലേഖനങ്ങൾ എഴുതുന്നതിന് പുറമെയായിരുന്നു ഈ രചനകൾ.
യെച്ചൂരിയുടെ പുസ്തകങ്ങൾ:
What is This Hindu Rashtra?: On Golwalkar's Fascistic Ideology and the Saffron Brigade's Practice,
Pseudo Hinduism Exposed: Saffron Brigade's Myths and Reality ,
Caste and Class in Indian Politics Today,
Oil Pool Deficit Or Cesspool of Deceit, Socialism in a Changing World,
Left Hand Drive: Concrete Analysis of Concrete Conditions
Modi Government: New Surge of Communalism
Communalism vs. Secularism
Ghrina Ki Rajniti ( ഹിന്ദി) എന്നീ പുസ്തകങ്ങൾ സീതാറാം യെച്ചൂരി എഴുതിയതാണ്.
ഇതിന് പുറമെ
People's Diary of Freedom Struggle
The Great Revolt A Left Appraisal
Global Economic Crisis: A Marxist Perspective
ഈ പുസ്തകങ്ങളുടെ എഡിറ്ററും യെച്ചൂരിയാണ്.