
നിര്‍ഭയനായ കറുത്ത പോരാളി വിജയകാന്തിന് വിട
പല തടസ്സങ്ങളെയും പരിമിതികളെയും മറികടന്നാണ് വിജയകാന്ത് തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റേതായ ഒരിടം വെട്ടിപ്പിടിച്ചത്. 1979 ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ ആണ് വിജയകാന്ത് തമിഴ് സിനിമയിലെത്തിയത്. 1981 ല്‍ അഭിനയിച്ച ശിവപ്പു മല്ലി (ചുകന്ന മുല്ല) എന്ന സിനിമയില്‍ കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവായ നായകകഥാപാത്രത്തെ വിജയകാന്ത് അവതരിപ്പിച്ചു. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന കൊടികളുമായുള്ള മെയ്ദിന റാലിയും തീപ്പൊരി പ്രസംഗങ്ങളും മറ്റുമായി ഈ സിനിമയും വിജയകാന്തിന്റെ ജനപ്രിയതയ്ക്ക് മാറ്റുകൂട്ടി. ജാതിക്കൊരു നീതി എന്ന സിനിമയും ശക്തമായ സാമൂഹ്യവിമര്‍ശനസ്വഭാവമുള്ള സിനിമയായിരുന്നു.
സട്ടം ഒരു ഇരുട്ടറൈ, നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, അമ്മന്‍ കോവില്‍ കിഴക്കാലെ, പൂന്തോട്ട കാവല്‍ക്കാരന്‍, സെന്ദൂരപ്പൂവേ, പുലന്‍ വിസാരണൈ, ചിന്ന ഗൗണ്ടര്‍, ഹോണസ്റ്റ് രാജ്, ത്യാഗം, വാനത്തൈപ്പോല, ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഹിറ്റുകളാണ്. തമിഴ് സിനിമകളില്‍ മാത്രമേ വിജയകാന്ത് അഭിനയിച്ചിട്ടുള്ളൂ. കറുപ്പ് എം ജി ആര്‍ എന്നും അറിയപ്പെട്ടിരുന്ന വിജയകാന്തിനോടൊപ്പം അഭിനയിക്കാന്‍ അക്കാലത്തെ ചില നടികള്‍ തയ്യാറായില്ല.
എനിക്ക് ഒന്നിനെയും ആരെയും ഭയമില്ല. എനിക്ക് ആര്‍ഭാടകരമായ ഒരു ജീവിതം ആവശ്യമില്ല. നഷ്ടങ്ങള്‍ എന്നെ തകര്‍ക്കുകയുമില്ല. ഇത്തരത്തിലുള്ള വാക്കുകള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ സ്ഥിരമായിരുന്നു. സിനിമാനായകന്റെ വീരവാദങ്ങളുടെ അനുബന്ധങ്ങള്‍ തന്നെയായിരുന്നു അവ.'ശിവപ്പു മല്ലി' സിനിമയിൽ വിജയകാന്ത് | PHOTO: TWITTER
സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്, കോടമ്പാക്കത്തെ തെരുവുകളില്‍ അലഞ്ഞ് തമിഴ് സിനിമയില്‍ ഒരിടം കണ്ടെത്തുമ്പോള്‍ രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും സൂപ്പര്‍താര പദവികള്‍ക്കിടയില്‍ പാവപ്പെട്ടവരുടെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറാന്‍ വിജയകാന്തിന് സാധിച്ചു. പുരട്ച്ചി കലൈഞ്ജര്‍ -വിപ്ലവ കലാകാരന്‍ - എന്ന വിശേഷണത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പിന്നീട് ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്ന സിനിമയുടെ വിജയത്തിനുശേഷം ക്യാപ്റ്റന്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ക്യാപ്റ്റന്‍ എന്ന പേരില്‍ ഒരു ടെലിവിഷന്‍ ചാനലും അദ്ദേഹത്തിനുണ്ടായിരുന്നു.
ഗജേന്ദ്ര എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്കെതിരെ പട്ടാളി മക്കള്‍ കക്ഷി പ്രചാരണം നടത്തിയതില്‍ അദ്ദേഹം രോഷാകുലനായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പി എം കെ യുടെ ശക്തികേന്ദ്രത്തില്‍ അവരെ തോല്പിച്ച് എം എല്‍ എ ആവാന്‍ അദ്ദേഹത്തിന് സാധ്യമായി. തമിഴ് മക്കളുടെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. കാവേരി നദീജലപ്രശ്നം, ശ്രീലങ്കയിലെ തമിഴ് ഈഴം, തമിഴ് ഭാഷയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിലെല്ലാം വളരെ കൃത്യമായ നിലപാടുകള്‍ സധൈര്യം വിളിച്ചുപറയാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ദേശീയ പുരോഗമന ദ്രാവിഡ കഴകം) എന്ന പാര്‍ട്ടി രൂപീകരിച്ച്, പരമ്പരാഗത വൈരികളായ ദ്രാവിഡ മുന്നേറ്റ്ര കഴകം (ഡിഎംകെ), അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (എ ഐഎഡിഎംകെ) എന്നീ പാര്‍ട്ടികളുടെ പോരിനിടയില്‍ സ്വന്തമായ ഒരു സ്വാധീന മണ്ഡലം വിജയകാന്ത് ഒരുകാലത്ത് വളര്‍ത്തിയെടുത്തു. കടലൂര്‍ ജില്ലയിലെ വൃദ്ധാചലം മണ്ഡലത്തില്‍ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ മിന്നുന്ന വിജയം വളരെ പ്രാധാന്യമുള്ളതായിരുന്നു. വണ്ണിയര്‍ ജാതിക്കാര്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണിത്. വണ്ണിയര്‍ ജാതിക്കാരുടെ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷി സ്ഥാനാര്‍ത്ഥിയായ ആര്‍ ഗോവിന്ദസാമിയെ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയകാന്ത് അന്ന് തോല്പിച്ചത്. സംസ്ഥാനത്ത് 8.38 ശതമാനം വോട്ടും ആ പാട്ടിക്ക് ലഭിച്ചു. എഡിഎംകെ മുന്നണിയുമായി സഖ്യത്തിലാവുന്നതിന് ഈ വിജയം അദ്ദേഹത്തെ തുണച്ചു.വിജയകാന്ത് | PHOTO: WIKI COMMONS
2011ലെ തെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ മുന്നണിയില്‍ മത്സരിച്ച ഡി എം ഡി കെ ഇരുപത്തൊമ്പത് സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായി. വിജയകാന്ത് പ്രതിപക്ഷ നേതാവുമായി. പിന്നീട് എഐഎഡിഎംകെയുമായി അകന്ന അദ്ദേഹം 2016 തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളും വിടുതലൈ ചിരുതൈകള്‍ കക്ഷിയും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ്ര കഴകവും ചേര്‍ന്ന് രൂപീകരിച്ച മക്കള്‍ നല കൂട്ടണി (ജനക്ഷേമ മുന്നണി)യില്‍ ചേരുകയും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയകാന്തിനെ പ്രഖ്യാപിച്ചായിരുന്നു മത്സരം. കാലുമാറ്റത്തിന്റെ സമീപകാല ചരിത്രം അന്തരീക്ഷത്തിലുള്ളതുകൊണ്ട് ആ മുന്നണിയെ ജനങ്ങള്‍ കയ്യൊഴിഞ്ഞു. എന്നാല്‍, ജയലളിതയ്ക്കെതിരായ രോഷം മുതലെടുത്ത് അധികാരത്തിലെത്താമെന്ന ഡി എം കെ നേതാവ് കരുണാനിധിയുടെ ഉദ്ദേശ്യം അന്ന് നടന്നില്ല. പിന്നീട് കരുണാനിധിയും ജയലളിതയും മരണപ്പെട്ടു. ഡി എം ഡി കെയുമായി പിരിഞ്ഞ ഇടതുകക്ഷികളും വിസികെയും എം ഡി എം കെയും ഡിഎംകെ നേതൃത്വത്തിലുള്ള മതച്ചാര്‍പ്പറ്റ്ര മുര്‍പ്പോക്ക് കൂട്ടണി (മതേതര പുരോഗമന മുന്നണി)യില്‍ ചേരുകയും അവര്‍ക്ക് വമ്പിച്ച വിജയം ലഭിക്കുകയും ചെയ്തു. വിജയകാന്തിന്റെ പാര്‍ട്ടി കൂടുതല്‍ പരാജയങ്ങളിലേക്ക് നീങ്ങുകയാണ് പിന്നീടുണ്ടായത്.
പല തെരഞ്ഞെടുപ്പുകളിലും ബിജെപിയുമായി ചേര്‍ന്നതും ഡിഎംഡികെയെ കൃത്യമായ നിലപാടില്ലാത്ത പാര്‍ട്ടിയാക്കി മാറ്റി. പ്രമുഖ നടന്‍ വടിവേലുവുമായുള്ള പ്രശ്നം വീടാക്രമണവും കേസും മറ്റു ചില പ്രതിസന്ധികളും വിജയകാന്തിന്റെ ഇമേജിന് കോട്ടമായി മാറിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അടക്കം പലപ്പോഴും അമാന്യമായി പെരുമാറിയതും വിമര്‍ശിക്കപ്പെടേണ്ടതാണ്.
വിജയകാന്തിന് ആദരാഞ്ജലികള്‍
(നന്ദി: സുജിത് കുമാര്‍)