
സയണ്‍ ഉപേക്ഷിക്കുന്ന തലമുറ
ഗാസ യുദ്ധത്തിന്റെ ഒരു വർഷം
ലോകം ഗാസ യുദ്ധത്തിന് മുമ്പും പിമ്പും എന്നൊരു കാലഗണന ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വർഷമായി ഗാസയിലും സെപ്റ്റംബർ മുതൽ ലെബനണിലും നടക്കുന്ന ആക്രമണങ്ങൾ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്ന രണ്ട് അഭിമുഖ സംഭാഷണങ്ങൾ, സംഘർഷത്തെ സംബന്ധിച്ച മാധ്യമ ഉള്ളടക്കങ്ങളുടെ സ്വഭാവം, യുദ്ധം വിതക്കുന്ന പരിസ്ഥിതി വിനാശം എന്നിവ മലബാർ ജേർണൽ പ്രസിദ്ധീകരിക്കുന്നു. ബദൽ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചും ഇപ്പോഴത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും വേറിട്ട വീക്ഷണം പങ്കു വയ്ക്കുന്നു.
ഇസ്രായേല്‍-അമേരിക്ക അച്ചുതണ്ട് പ്രതിനിധാനം ചെയ്യുന്ന ജൂത വംശീയതയെയും സയണിസത്തെയും നിരാകരിക്കുന്ന പുതിയ തലമുറയില്‍ പെട്ട ജൂത വംശജര്‍ അമേരിക്കയില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുന്നു. ഗാസയിലെ ഇസ്രായേലി വംശഹത്യക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഈ തലമുറയുടെ പങ്കാളിത്തം പ്രകടമാണ്. അതിന്റെ നല്ല ഉദാഹരണമാണ് ജ്യൂവിഷ് കറന്റ്‌സ് എന്ന മാധ്യമ സ്ഥാപനം. അതിന്റെ ചീഫ് എഡിറ്റര്‍ ഏരിയല്‍ എയ്ഞ്ചലുമായി ന്യൂ ലെഫ്റ്റ് റിവ്യൂ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇസ്രായേലിന്റെ അധിനിവേശ തന്ത്രത്തിന്റെ പേരില്‍ പൊതുവിലും ഗാസക്കെതിരായ യുദ്ധത്തിന്റെ പേരില്‍ പ്രത്യേകിച്ചും അതില്‍ നിന്നും വിട്ടുപോകുന്നതിനെ കുറിച്ച് ജൂത സമൂഹത്തിനുള്ളില്‍ നടക്കുന്ന ബഹുതല, അന്തര്‍-തലമുറ സംവാദത്തിന്റെ ബൗദ്ധിക കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുകയാണ് ജൂയിഷ് കറന്റ്സ്. അച്ചടിച്ച ആനുകാലികം, ഓണ്‍ലൈന്‍ ലേഖനങ്ങള്‍, പ്രതിവാര വാര്‍ത്താപത്രികകള്‍, പോഡ്കാസ്റ്റുകള്‍, തത്സമയ പ്രക്ഷേപണങ്ങള്‍ തുടങ്ങിയ പരിപാടികളിലൂടെ, അമേരിക്കവല്‍കൃത സ്വാംശീകരണവും സയണിസവും, അനിവാര്യമാക്കിയ അമേരിക്ക- ജൂത സ്ഥാപനവല്‍ക്കരണത്തിനും എതിരായ ദൂരവ്യാപിയായ ഇടതു വിമര്‍ശനങ്ങളെ സഹായിക്കാന്‍ കറന്റ്സിന് സാധിച്ചിട്ടുണ്ട്. ഗാസയിലും വെസ്റ്റ് ബാങ്കിലും വിദേശങ്ങളിലുമുള്ള പലസ്തീനികളുടെ ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ അമേരിക്കയിലെ വിലക്കുകളുടെ പരമ്പര തന്നെ തകര്‍ക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല, അപകോളനീകരണത്തിനും നഷ്ടപരിഹാരത്തിനും അനുരഞ്ജനത്തിനുമുള്ള, കഠിനാദ്ധ്വാനത്തിന്റെ തുടക്കമെന്ന നിലയില്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിപ്പോക്കിനുള്ള അവകാശം സാക്ഷാത്കരിക്കുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയില്‍ ശ്രദ്ധേയമായ ചുവടുകള്‍ വയ്ക്കാനും സാധിച്ചിട്ടുണ്ട്. എഡിറ്റര്‍-ഇന്‍-ചീഫ് എന്ന നിലയിലുള്ള നിങ്ങളുടെ തന്നെ രചനകളും ചിന്തകളും ഇതിലെല്ലാം ഒരു മുഖ്യപങ്ക് വഹിക്കുന്നു. നിങ്ങളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍, അതായത് കുടുംബം, വിദ്യാഭ്യാസം, പ്രത്യയശാസ്ത്രവല്‍ക്കരണം എന്നിവയെ കുറിച്ച് സംസാരിച്ചു കൊണ്ട് നമുക്കാരംഭിക്കാം.
1984-ല്‍ വാഷിംഗ്ടണ്‍ ഡിസിയിലാണ് ഞാന്‍ ജനിച്ചതെങ്കിലും മൂന്നു വയസു മുതല്‍ മിയാമിയിലാണ് വളര്‍ന്നത്. ഗ്രീസിലെ തെസ്സലോനികിയില്‍ നിന്നുള്ളതാണ് എന്റെ അച്ഛന്റെ കുടുംബം. അവര്‍ ഹോളോക്കോസ്റ്റ് അതിജീവിച്ചവരും ലാഡിനോ ഭാഷ സംസാരിക്കുന്നവരുമായിരുന്നു. എന്റെ മുത്തച്ഛനും മുത്തശ്ശിയും മരിക്കുന്നതുവരെ ലാഡിനോയിലാണ് അധികവും സംസാരിച്ചിരുന്നത്.
മതപരമായതെന്തും അവര്‍ വര്‍ജ്ജിച്ചിരുന്നു; അവര്‍ ശരിക്കും ലോകത്തില്‍ നിന്നും പലായനം ചെയ്തവരായിരുന്നു, ഒടുങ്ങാത്ത മാനസികാഘാതവും മാനസികരോഗാവസ്ഥയും അവരെ
വേട്ടയാടിയിരുന്നു. എന്റെ അമ്മയുടെ ഭാഗത്തുള്ള മുത്തശ്ശിയുടെ കുടുംബം ലിത്വാനിയയില്‍ നിന്നും മുത്തച്ഛന്റെ കുടുംബം പലസ്തീനിലെ ഹയ്ഫയില്‍ നിന്നും വന്നതാണ്. അറബി സംസാരിക്കുന്ന ജൂതരാണവര്‍; ആ ഭാഗത്തു നിന്നുള്ള എന്റെ പൂര്‍വീകരെയെല്ലാം അവിടെയാണ് അടക്കിയിരിക്കുന്നത്. 1920കളില്‍ അല്ലെങ്കില്‍ 30കളില്‍ ഒഹിയോയിലെ കൊളംബസിലേക്ക് കുടിയേറിയവരാണവര്‍. അവിടെ എത്തുമ്പോള്‍ അഗതികളായിരുന്ന അവര്‍ക്ക് തൊട്ടുമുന്നില്‍ സാമ്പത്തിക മാന്ദ്യമായിരിന്നു. അമ്മ വഴിക്കുള്ള എന്റെ മുത്തച്ഛന്‍ ഡോക്ടറായിരുന്നു; മെഡിക്കല്‍ റസിഡന്‍സി ചെയ്യുന്നതിനായി മിയാമിയിലേക്ക് മാറിയ അദ്ദേഹത്തോടൊപ്പം എന്റെ അമ്മ അവിടെ വളര്‍ന്നു. കറന്റ്സിന്റെ ഏറ്റവും പുതിയ ലക്കങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതുപോലെ രാജ്യത്തെ ഏറ്റവും യാഥാസ്ഥിതികരായ ജൂത സമൂഹങ്ങളുള്ളത് മിയാമിയിലാണ്. അതുകൊണ്ടുതന്നെ ഒരു കടുത്ത സയണിസ്റ്റായാണ് ഞാന്‍ വളര്‍ന്നത്.
ദ ഹോളോകോസ്റ്റ് ഇന്‍ അമേരിക്കന്‍ ലൈഫ്ല്‍ പീറ്റര്‍ നോവിക് വിവരിക്കുന്നതുപോലെ, നിങ്ങള്‍, യോംകിപ്പുര്‍ യുദ്ധത്തിന്റെ ഞെട്ടലിനെ തുടര്‍ന്നുവന്ന പരിശീലന പരിപാടിക്ക് കീഴില്‍ വളര്‍ന്ന ആദ്യ അമേരിക്കന്‍ ജൂത തലമുറയിലുള്ള ആളാവാന് സാധ്യത. മറ്റൊരു വംശഹത്യ എന്ന സ്ഥിരസാന്നിധ്യ ഭീഷണിയും അതിനെതിരായ ഏകസംരക്ഷണം ഇസ്രായേലാണെന്നുമുള്ള ക്രമാനുഗത അനുശാസനം- ജൂത സ്‌കൂളുകള്‍, വേനല്‍ക്കാല ക്യാമ്പുകള്‍, ഓഷ്വിറ്റ്സ്, ഇസ്രായേല്‍ സന്ദര്‍ശനങ്ങള്‍.
തീര്‍ച്ചയായും. അതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ സ്വാതന്ത്ര്യദിനത്തിന് അതിന്റെ പരകോടിയിലെത്തുന്ന യുവജനങ്ങളുടെ ക്യാമ്പുകളിലേക്കുള്ള സഞ്ചാരമായ മാര്‍ച്ച് ഓഫ് ദ ലിവിംഗിന് ഞാന്‍ പോയിട്ടുണ്ട്.
ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ആ അനുഭവം എങ്ങനെയായിരുന്നു-ലിംഗപരമായ വേര്‍തിരിവ് ഒരു പ്രശ്നമായിരുന്നോ?
ഇത് ഒരു യാഥാസ്ഥിതിക മത സമൂഹമായിരുന്നില്ല. ഞാന്‍ നേരിട്ട സ്ത്രീ വിരുദ്ധത അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും വന്നതാണ്. അത് മതപരമായ ഘടകങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. മിക്കവാറും യുദ്ധം അതിജീവിച്ചവരും കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ളവരുമായതിനാല്‍, ഒരു ഫെമിനിസ്റ്റ് ചായ്‌വ് ജൂതസമൂഹങ്ങള്‍ക്ക് ഉണ്ടായിരിന്നു. ഫ്ളോറിഡയിലെ ആദ്യ അബോര്‍ഷന്‍ തുടക്കം കുറിച്ചത് എന്റെ അമ്മയായിരുന്നു. പ്രത്യുല്‍പാദനവകാശ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വളരെ സജീവമായിരുന്നു. ഞാന്‍ വളര്‍ന്നുവരുമ്പോള്‍ ഇതിന്റെയൊക്കെ സാന്നിധ്യമുണ്ടായിരുന്നു. മിയാമിയില്‍ -ശക്തമായ ആണ്‍കോയ്മയും വിഷല്പിതമായ അതിലൈംഗീകതയും വളര്‍ന്നുവരുമ്പോള്‍ ലൈംഗീകതയെയും ലിംഗപരമായ പ്രശ്നങ്ങളെയും കുറിച്ച് ഞാന്‍ സ്വാംശീകരിച്ച സന്ദേശങ്ങള്‍ വളരെ മോശമായിരുന്നു; അത് കുടഞ്ഞു കളയാന്‍ ഏറെക്കാലമെടുത്തു.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ വിഷ്വല്‍ ആര്‍ട്ട്സ് പഠിക്കുന്നതിനായി 9/11 നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ന്യൂയോര്‍ക്കിലെത്തിയത്. ഞാന്‍ ഇറാഖ് യുദ്ധത്തിനെതിരായിരുന്നു. പക്ഷെ സംഘാടനത്തിലൊന്നും എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒന്നാമത് ഞാനൊരു ആക്ടിവിസ്റ്റല്ല. കൂടാതെ റാലികള്‍ക്കൊക്കെ പോകുമ്പോള്‍ അവിടെല്ലാം സയണിസ്റ്റ് രാജ്യം തുലയട്ടെ, എന്ന ബാനറുകള്‍ കാണാം. അവരവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയല്ലായിരുന്നെങ്കിലും ഇറാഖിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രശ്നം നേരിടേണ്ടി വരുമോ എന്ന ചിന്ത എന്നില്‍ ഭീതിയുണര്‍ത്തി. വലിയ പ്രകടനങ്ങളില്‍ മാത്രം പങ്കെടുത്ത ആ കാലം കടന്നുപോയി. കോളേജിനു ശേഷം, ലാഭേച്ഛയില്ലാത്ത കലാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ലാഭേച്ഛയില്ലാത്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി ജീവിക്കാനാവശ്യമുള്ളത് ഞാന്‍ സമ്പാദിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ഞാനൊരു നോവലെഴുതാനുള്ള ശ്രമത്തിലുമായിരുന്നു. അപ്പോഴാണ് സുക്കോട്ടി പാര്‍ക്ക് സംഭവിച്ചത്. രാഷ്ട്രീയവല്‍ക്കരണത്തിന്റെ അര്‍ത്ഥം ഞാന്‍ മനസിലാക്കിയ നിമിഷങ്ങളിലൊന്നായിരുന്നു അത്.
2014ല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധമാണ് എന്നെ പൂര്‍ണരൂപത്തില്‍ പ്രത്യയശാസ്ത്രവര്‍ക്കരിച്ചത്. യുദ്ധവുമായി ബന്ധപ്പെട്ട സംഭവപരമ്പരകളും എന്നോട് പറയപ്പെട്ട കഥകളും ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു - ഇസ്രായേല്‍ സായുധ സേന (ഐഡിഎഫ്) ലോകത്തിലെ ഏറ്റവും ധാര്‍മ്മികത പുലര്‍ത്തുന്ന സൈന്യമാണെന്നും ഇസ്രായേല്‍സമൂഹം അത്തരം സായുധവല്‍ക്കരണവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നും എന്നോടു പറഞ്ഞ കഥകള്‍ക്ക്, അത്രയും വലിയ അളവിലുള്ള സിവിലയന്‍ ജീവ നാശത്തിന്റെ വെളിച്ചത്തില്‍ നിലനില്‍പ്പുണ്ടായിരുന്നില്ല. ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അത് കണ്ടാനന്ദിക്കുന്നതിനായി ഗാസയ്ക്ക് നേരെ നില്‍ക്കുന്ന ഒരു കുന്നിന്റെ മുകളിലേക്ക് കിടക്കകളുമായി പോകുന്ന ഇസ്രായേലി പൗരന്മാരെ കുറിച്ച് ടൈംസില്‍ ഒരു ലേഖനം കണ്ടത് ഞാനോര്‍ക്കുന്നു. കടപ്പുറത്ത് തലകൊയ്യപ്പെടുകയും പൊട്ടിത്തറിക്കുകയും ചെയ്ത ചെറിയ ആണ്‍കുട്ടികളുടെ പ്രസിദ്ധമായ ചിത്രവും. ആഴ്ചകളോളം വലിയ രീതിയില്‍ അസ്ഥിരപ്പടുത്തുന്ന ചിത്രമായിരുന്നു അത്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കളാരും എനിക്കുണ്ടായിരുന്നില്ല. ഒരു ജൂത ജീവിതമോ ഒരു ജൂത സുഹൃദ് വലയമോ എനിക്ക് ഉണ്ടായിരുന്നില്ല. ഇടതു ജൂത സുഹൃത്തുക്കള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നില്ല. ഞാന്‍ സമാധാനത്തിനുള്ള ജൂതശബ്ദത്തിന്റെ റാലിയില്‍ പങ്കെടുക്കുകയും അവിടെ വച്ച് ചില ആളുകളെ സന്ധിക്കുകയും ചെയ്തു; അവരാണ് `ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ (If Not now when) പ്രസ്ഥാനത്ത കുറിച്ച് എന്നോടു പറഞ്ഞത്. അപ്പോഴതിന്റെ തുടക്കമായിരുന്നു. എന്റെ ചലനവേഗത്തിന് അനുയോജ്യമായിരുന്നു അത്. കാരണം, ഞാനപ്പോള്‍ സയണിസത്തില്‍ നിന്ന് പുറത്തുകടക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു സയണിസ്റ്റ് വിരുദ്ധയായി ഞാന്‍ മാറിയിരുന്നില്ല.ഏരിയല്‍ എയ്ഞ്ചല്‍ | PHOTO: FACEBOOK
ഇസ്രായേലിന്റെ അധിനിവേശ തന്ത്രത്തിനും ജൂത-അമേരിക്ക സ്ഥാപനങ്ങള്‍ക്കുമെതിരെ ഒരു പോലെ രാഷ്ട്രീയ പ്രശ്നങ്ങളുന്നയിക്കുന്ന നിങ്ങളുടെ തലമുറ ഇപ്പോള്‍ വരുന്നു.
1946-ല്‍ ജൂത സമൂഹത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മാസിക എന്ന നിലയില്‍ ആദ്യ തലമുറയാണ് കറന്റ്‌സ് സ്ഥാപിക്കുന്നത്. അന്നതിന്റെ പേര് ജൂവിഷ് ലൈഫ് എന്നായിരുന്നു. ഇപ്പോഴത്തെ യുക്രൈന്‍ ഭാഗത്തുള്ള ഒരു പ്രദേശത്താണ് അതിന്റെ എഡിറ്ററായ മോറിസ് ഷ്വപ്സ് ജനിച്ചത്. 1914ലിലാണ് അദ്ദേഹത്തിന്റെ കുടുംബം ന്യൂയോര്‍ക്കിലെത്തുന്നത്. കുറച്ചു കാലം സിറ്റി കോളേജില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹം 1930കളില്‍ അമേരിക്കന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തെ മക്കാര്‍ത്തി കാലഘട്ടത്തില്‍ ഒരു വര്‍ഷം തടവിലിട്ടു. 1956നും ക്രൂഷ്ചേവിന്റെപ്രസംഗത്തിനും ശേഷം, പാര്‍ട്ടിയില്‍ വിള്ളലുണ്ടായി. പാര്‍ട്ടി നിലപാടിനോട് ഒട്ടി നില്‍ക്കുന്ന മാസിക, തങ്ങളെ വഞ്ചിച്ചതായി ചിലര്‍ക്ക് തോന്നി. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല സമൂഹത്തിനു വേണ്ടി എന്ന സങ്കല്‍പത്തില്‍, ജൂവിഷ് കറന്റ്‌സ്. എന്ന പേരില്‍ അത് പുനഃപ്രസിദ്ധീകരിച്ചു. 1990കളില്‍, രണ്ടാം തലമുറയുടെ പ്രതിനിധിയായ ലാറി ബുഷിന് മോറിസ് എഡിറ്റോറിയല്‍ പദവി കൈമാറി. 2017 ആയപ്പോഴേക്കും ലാറി മാസിക എഡിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ഇരുപത് വര്‍ഷങ്ങളായിരുന്നു. ഒരു യുവസംഘത്തിന് ചുമതല കൈമാറണമെന്ന് അദ്ദേഹവും ബോര്‍ഡും ആഗ്രഹിച്ചു. ട്രംപിന്റെ വെള്ള ദേശീയത ഉയര്‍ന്നുവരുന്നതിനാല്‍ തന്നെ, തികച്ചും വ്യത്യസ്തമായ രീതിയില്‍ തങ്ങളുടേതായ ഒതു ജൂതത്വം അനുഭവിച്ചിരുന്നതിനാല്‍, ഇസ്രായേലില്‍ നിന്നും അകന്നുകൊണ്ടിരുന്ന ഞങ്ങളുടെ തലമുറയെ കൊണ്ടു വരാന്‍ സാധിക്കുന്ന ആളുകളെ അദ്ദേഹം അന്വേഷിക്കുന്നതിനിടയ്ക്കാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അക്കാലത്ത്, കൂടുതലായും പലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ടായിരുന്നു. ഒരു ഇടതു-മതേതര ജൂത സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ചും ഞാനും എന്റെയൊരു സുഹൃത്തും ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതാണ് ജുവിഷ് കറന്‍സില്‍ എത്തിയ വഴി. ഞങ്ങള്‍ നാലുപേരടങ്ങുന്ന ഒരു സംഘം `കറ്സി`ല്‍ചേര്‍ന്നു.
മാസികയുടെ പ്രധാന ബൗദ്ധിക അന്വേഷണങ്ങള്‍ ഏതൊക്കെയാണെന്നാണ് നിങ്ങള്‍ ധരിക്കുന്നത്?
അതൊരു നല്ല ചോദ്യമാണ്. അതിനുത്തരം പറയാന്‍ സാധിക്കുമോ എന്നെനിക്ക് സംശയമാണ്, കാരണം ജൂതത്വം എന്നൊരു വ്യത്യസ്ത അച്ചുതണ്ടില്‍ നിന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്; ഒരു രാഷ്ട്രീയ പ്രവണതയെ കേന്ദ്രീകരിച്ചല്ല. ബോര്‍ഡിലുള്ള എല്ലാ അംഗങ്ങളും ഒരു നിശ്ചിത ചട്ടക്കൂടിനുള്ളില്‍ നിന്ന് ചിന്തിക്കുന്ന എഡ്നോട്ട്സ് പോലെയല്ല ഇത്. തങ്ങളുടെ സവിശേഷ താല്‍പര്യങ്ങള്‍ ഓരോരുത്തരും കൊണ്ടു വരുന്നു. അതാണ് മാസികയെ അതാക്കി മാറ്റുന്നത്.
മാസികയില്‍ സംസ്‌കാരവും രാഷ്ട്രീയവും തമ്മിലുള്ള സന്തുലനം നിങ്ങളെങ്ങനെയാണ് ഉറപ്പാക്കുന്നത്?
സംസ്‌കാരം അതിന്റെ അടിസ്ഥാനമായിരിക്കണം എന്നു ഞാന്‍ എല്ലാക്കാലത്തും ആഗ്രഹിച്ചിരുന്നു, കാരണം ഒരു പദ്ധതിക്ക് ജീവന്റെ പൂര്‍ണത പ്രദാനം ചെയ്യാനുള്ള വഴികളിലൊന്നാണത്. ജീവിക്കാനുള്ള ആഗ്രഹത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ പരിപോഷിപ്പിക്കുകയും വിനോദപരിപാടികള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുന്ന യൂണിയന്‍ ഹാളുകളായിരുന്നപ്പോള്‍ തൊഴിലാളി യൂണിയനുകളുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിജയകരമായിരുന്നുവെന്നതു പോലെ തന്നെയാണ് മാസികയെ കുറിച്ചും എനിക്ക് തോന്നുന്നത്. പലായനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി, നഖ്ബയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ സംസാരിക്കുന്ന പലസ്തീനീ വായനക്കാരുടെ ഓര്‍മ്മകളുടെ ചിത്രങ്ങളുടെ ഒരു പരമ്പര ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പോളിഷ്, യിദ്ദിഷ്, ലാഡിനോ, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള ജൂത കഥാസാഹിത്യത്തിന്റെ പരിഭാഷകളും പോള്‍ സെലാന്‍ ഹെയ്ഡെഗ്ഗറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള അന്ന കാര്‍സണിന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പടെ സെലാന്റെയും ഹിലെ സിക്സോസിന്റെ ഏടുകളും ഞങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിവിധ രീതികളില്‍ പലസ്തീന്‍ അനുഭവങ്ങള്‍ കറന്റ്‌സ് മുന്നിലേക്ക് കൊണ്ടു വരുന്നു. പലസ്തീനികള്‍ക്ക് ഭൂപ്രതിദാനത്തിനും സമ്പത്തിന്റെ പുനര്‍വിതരണത്തിനും ആഹ്വാനം ചെയ്തുകൊണ്ട് പഴയ പലസ്തീന്‍ റിസര്‍ച്ച് സെന്ററിന്റെ ഫായേ സയേഗിന്റെയും മറ്റു പണ്ഡിതരുടെയും കൃതികളിലേക്കും സമാന പ്രമേയങ്ങളിലുള്ള സംഭാവനകളുടെ ധാരകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന ഇസ്രായേലിന്റെ വര്‍ണവിവേചന രാഷ്ട്രീയത്തിന്റെ അധിനിവേശ കോളനി അടിത്തറയെ കുറിച്ചുള്ള നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രബന്ധം നിങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഈ സൃഷ്ടിക്ക് അസ്ഥിവാരമിടുന്ന സന്തുലിതമായി ഒരു പരിഹാരത്തിന് വേണ്ടിയുള്ള എന്ത് മനസിലാക്കലുകളാണ് മാസികയില്‍ സംഭവിച്ചിട്ടുള്ളത്?
സൂക്ഷ്മാര്‍ത്ഥത്തില്‍, ഒരു ദീര്‍ഘകാല കാഴ്ചപ്പാട് മാസികയിലുള്ള എല്ലാവരും പങ്കുവെക്കുന്നതായി ഞാന്‍ അവകാശപ്പെടില്ല. പക്ഷെ, പലസ്തീനികള്‍ക്ക് മടങ്ങാനും, നഷ്ടപരിഹാരത്തിനുള്ള അവരുടെ അവകാശങ്ങള്‍ക്കും, നിയമപരമായ പൂര്‍ണ തുല്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സമീപനത്തില്‍ വേരൂന്നിയുള്ളതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനത്തില്‍ തന്നെ ഒരു അധിനിവേശ-കോളനി സ്വഭാവമുണ്ടായിരുന്നുവെങ്കിലും ആ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും അഭയാര്‍ത്ഥികളായിരുന്നു എന്നു മാത്രമല്ല, അവര്‍ക്ക് മടങ്ങാന്‍ മറ്റൊരു രാജ്യതലസ്ഥാനമില്ല. ഒരു സമതുലിത പരിഹാരം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ആശയരൂപീകരണത്തെ ഇത്തരം മനസിലാക്കലുകളും സഹായിക്കുന്നു. സ്ഥിരമായ വിഭജനം ഒഴിവാക്കാമെന്ന എന്തെങ്കിലും പ്രതീക്ഷയ്ക്ക് ഇസ്രായേലിന്റെ വംശഹത്യ നടപടികള്‍ ഭീഷണിയാവുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു രാഷ്ട്രീയത്തിലേക്കാണ് ഞാന്‍ നയിക്കപ്പെടുന്നത്.
ഒക്ടോബര്‍ ഏഴിന് തൊട്ടുപിന്നാലെ, ഇസ്രായേലിലെ മരണങ്ങളോടുള്ള ശോകം പലസ്തീനികള്‍ക്കെതിരായ രാഷ്ട്രീയമായി പരിണമിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു എഡിറ്റോറിയല്‍ നിങ്ങളെഴുതുന്നു. പ്രത്യവലോകനം നടത്തുമ്പോള്‍ ഒക്ടോബര്‍ ഏഴിനു ശേഷമുള്ള `കറ്സി`ന്റെ വികാസത്തെ എങ്ങനെ നോക്കിക്കാണുന്നു. മാസികയ്ക്കുള്ളില്‍ തന്നെയുള്ള പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു? അതിനുശേഷമുള്ള നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍, തത്വങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ നിര്‍വചിക്കുന്നതെങ്ങനെയാണ്?
ജീവനക്കാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലൂടെ നമുക്ക് മുന്നോട്ടു പോകേണ്ടി വരും. ഇതിന്റെയൊക്കെ ഇടയില്‍ ജൂത വായനക്കാര്‍ ഉണ്ടാവുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാ
ക്കുന്നത്, ജൂത വൈകാരികത മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകാതിരിക്കുന്ന ഘട്ടത്തില്‍ ആ വൈാരികത കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ട്. അതേസമയം തന്നെ സാഹചര്യത്തിന്റെ രാഷ്ട്രീയം കണക്കിലെടുക്കുന്നുമുണ്ട്. ദുഃഖാചരണത്തിന്റെ പ്രശ്നം അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. മറ്റെല്ലാത്തിനും ഉപരിയായി, ഞങ്ങളുടെ സംഘത്തിനുള്ളില്‍ തന്നെ, ഞങ്ങള്‍ എങ്ങനെ ആ ദുഃഖാചരണം ആവിഷ്‌കരിക്കണമെന്നും ആവിഷ്‌കരിക്കാതിരിക്കണമെന്നുമുള്ള വിഷയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ തന്നെയുണ്ടായി. ഹമാസിന്റെ ആക്രമണങ്ങളെ അപലപിക്കുക എന്നത് ഞങ്ങളുടെ നിലപാടല്ലെന്ന കാര്യത്തില്‍ ഏറെക്കുറെ അഭിപ്രായ ഐക്യം ഉണ്ടായി. ആളുകള്‍ ദുഃഖം ആചരിക്കരുതെന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലും ശ്രമം നടത്തുന്നത്, പ്രതിലോമ പ്രതികരണങ്ങള്‍ ക്ഷണിച്ചു വരുത്താനിടയാക്കും. ഇസ്രായേല്‍ സര്‍ക്കാരിനും അതിന്റെ പ്രതികാര യന്ത്രങ്ങള്‍ക്കും അപഹരിക്കാന്‍ സാധിക്കാത്ത ദുഃഖാചരണത്തിന്റെ ഒരു മാതൃകയ്ക്ക് രൂപം നല്‍കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ദുഃഖാചരണവുമായി ബന്ധപ്പെട്ടല്ല മറിച്ച് പലസ്തീന്‍ പ്രസ്ഥാനത്തിന്റെ വിശാല വൈകാരിക പ്രതികരണത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുന്ന ജൂത വൈകാരികതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഒരു നിശ്ചിത തലത്തില്‍, ഈ പ്രശ്നം സജീവമായി തന്നെ നില്‍ക്കും. ഞാന്‍ അതിനെക്കുറിച്ച് ഏറെ ചിന്തിക്കുന്നു. ജൂത-പലസ്തീന്‍ രാഷ്ട്രീയങ്ങളിലുള്ള വൈകാരികത എങ്ങനെ വിലയിരുത്തുകയും മുറിച്ചു കടക്കുകയും ചെയ്യും. എപ്പോള്‍, എങ്ങനെ ഞങ്ങളവ പ്രകടിപ്പിക്കും അല്ലെങ്കില്‍ അതിനുള്ള ഇടം അനുവദിച്ചു നല്‍കും- അവരുടെ പച്ചയായ ദുര്‍ഘടസന്ധി, എവിടെ വ ച്ച് നൈതികവും തന്ത്രപരവുമായ ആശങ്കകളുമായി സംയോജിക്കുകയും എവിടെ വിഘടിക്കുകയും ചെയ്യും. വിവിധ ദിശകളില്‍ ഐക്യദാര്‍ഢ്യം അല്ലെങ്കില്‍ ബന്ധുത്വം പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ വഴികളുണ്ടാവും. പക്ഷെ, അവയുടെ രാഷ്ട്രീയ ധര്‍മ്മവും
പ്രത്യാഘാതവും ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പരിഗണിക്കാന്‍.REPRESENTATIVE IMAGE | WIKI COMMONS
കഴിഞ്ഞ ഒന്‍പതു മാസങ്ങള്‍ക്കിടയില്‍ ഗാസയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ ശക്തമായ പ്രവാഹം തന്നെ നിങ്ങള്‍ നടത്തി. നിങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ എങ്ങനെയാണ് കടന്നുപോയത് ഒന്ന് വിശദീകരിക്കാമോ?
ആദ്യത്തെ ഏതാനും മാസങ്ങളില്‍, ഞങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഗാസയിലും വെസ്റ്റു ബാങ്കിലുമുള്ള പലസ്തീനികള്‍ അയച്ചു
തരുന്നത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ആളുകള്‍ അയച്ചു തരുന്ന ശബ്ദവിവരണങ്ങള്‍ പരിഭാഷപ്പെടുത്തുകയായിരുന്നു മിക്കപ്പോഴും ചെയ്തിരുന്നത്. നിരവധി വര്‍ഷങ്ങളായി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരി മായ റോസണുമായി സഹകരിച്ചാണ് വെസ്റ്റു ബാങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. അവരുടെ ശൃംഖലകളിലൂടെയാണ് വെസ്റ്റു ബാങ്കില്‍ നിന്നുള്ള വിവരങ്ങളില്‍ ഭൂരിപക്ഷവും എത്തിയത്. ഞങ്ങള്‍ക്ക് എന്ത് റിപ്പോര്‍ട്ട്് ചെയ്യാന്‍ സാധിക്കുമെന്നത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറി-ഭാഗീകമായി, ഒരു നിമിഷത്തില്‍ നമ്മളതിനോട് യോജിക്കുന്നില്ലെങ്കില്‍ പോലും, ഞങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അതിലൂടെ ശ്രമിക്കുകയെങ്കിലും ചെയ്യാം. ഉദാഹരണത്തിന്, ഒക്ടോബര്‍ ഏഴിന് നടന്ന ലൈംഗീക അതിക്രമങ്ങളെ കുറിച്ചു ചൂടുള്ള സംഭാഷണങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് ആഴത്തിലുള്ള എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ക്ക് ശ്രമിക്കുന്നതാണ് കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണമെന്ന് തോന്നി.
ദീര്‍ഘമായ രചനകളും ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹോളോകോസ്റ്റുമായി ബന്ധപ്പെടുത്തി ഒക്ടോബര്‍ ഏഴിന് നടന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രീതിയെ കുറിച്ചുള്ള ലിഡ കിസ്റ്റെലറുടെ പ്രബന്ധം ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗാസ തുടച്ചു നീക്കുന്ന സാഹചര്യത്തില്‍, ഹോളോകോസ്റ്റിനെ ഇസ്രായേലി സര്‍ക്കാര്‍ ആയുധവല്‍ക്കിരിക്കുന്നതിനെ കുറിച്ച് ജൂവിഷ് കറന്റ്‌സ് നടത്തിയ ഒരു തത്സമയ പരിപാടിയില്‍ വംശഹത്യ പണ്ഡിതരുമായി ലിഡ ഒരു സംവാദം നടത്തുകയും ചെയ്തിരുന്നു. പലസ്തീനീ മരണങ്ങള്‍ വ്യവസ്ഥാപിതമായി വിട്ടുകളയുന്ന ഇസ്രായേല്‍ ടിവി പ്രക്ഷേപണത്തെ കുറിച്ചുള്ള ഒരു വിശകലനവും ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ബന്ദി പ്രസ്ഥാനത്തിന്റെ ആദ്യകാല ആവശ്യമായിരുന്ന എല്ലാവരും എല്ലാവര്‍ക്കും വേണ്ടി, എന്ന മുദ്രാവാക്യത്തിന്റെ നൈതികതയെ സംബന്ധിച്ച ഒരു പ്രബന്ധവും ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ബന്ദി പോസ്റ്ററുകളെ കുറിച്ചും വൈകാരിക വിക്ഷോഭത്താല്‍ ആളുകള്‍ അത് വലിച്ചുകീറുന്നതിനെ കുറിച്ചും ഒരു കാര്‍ട്ടൂണ്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ബന്ദി പോസ്റ്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു വിശാല അന്വേഷണവും നടത്തിയിരുന്നു. ഗാസയിലെ ഭീകരതകള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടി വരുന്ന അസഹ്യമായ ചുമതലയും അതിന്റെ പരിമിതികളും വെളിപ്പെടുത്തുന്ന പലസ്തീന്‍ -അമേരിക്കന്‍ സാറ അസീസിന്റെ ഒരു മനോഹര പ്രബന്ധവും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. അച്ചടി വരിക്കാര്‍ക്കായി 2024ന്റെ തുടക്കത്തില്‍, ഒക്ടോബര്‍ ഏഴിനെ കുറിച്ചുള്ള ഇത്തരം സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ടുള്ള ഒരു വായനാസഹായി ഞങ്ങള്‍ പുറത്തിറക്കി. മാസികയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ നിലനിറുത്തിക്കൊണ്ടുള്ള ഒരു എഡിറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചുവെന്ന് ഞാന്‍ കരുതുന്നു. വിവാദപരമാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുള്ള ഒരു രചന ലഭിച്ചാല്‍, വിഷയത്തെ അനുകമ്പയോടെ വീക്ഷിക്കുന്ന ഒരാളെയും അതിനെ സംശയപൂര്‍വം നിരീക്ഷിക്കുന്ന ഒരാളെയും അത് എഡിറ്റു ചെയ്യാന്‍ ഏല്‍പിക്കും. ഞങ്ങള്‍ കൂട്ടായാണ് എല്ലാം എഡിറ്റു ചെയ്യുന്നതെങ്കിലും, ചുറ്റും വൈകാരിക കമ്പനം നിലനില്‍ക്കുന്ന രചനകള്‍ക്കായി, സമീപനത്തെ കുറിച്ച് അവര്‍ക്കെന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ എഡിറ്റര്‍മാരെ ബോധപൂര്‍വം തിരഞ്ഞെടുക്കുമായിരുന്നു.
ആ ശ്രമം വിജയിച്ചോ?
അത് വിജയിച്ചു. സംഗ്രഹത്തില്‍ നമ്മള്‍ വാദിക്കുമ്പോള്‍, അത് കൂടുതല്‍ ബുദ്ധിമുട്ടാണ്, പക്ഷെ നമ്മള്‍ ഒരു വരി എഡിറ്റ് ചെയ്യുമ്പോള്‍ അത് കുറച്ചുകൂടി ലളിതമാകും. ആ പ്രക്രിയ വളരെ ക്ഷീണിപ്പിക്കുന്നതാണ് എന്നു മാത്രമല്ല പൂര്‍ണമായ അഭിപ്രായ ഐക്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് സാധിക്കാറുമില്ല. പക്ഷെ പേജില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. പൂര്‍ണമായും അഭിപ്രായ ഐക്യത്തിലെത്തുന്ന ലക്കങ്ങളിലേക്ക് ഞങ്ങള്‍ വിശകലനാത്മകമായ ലേഖനങ്ങള്‍ മാറ്റിവച്ചു. ആ വിഭാഗത്തെ വിവേചനരഹിതമായി ഉപയോഗിക്കുന്നതിന് വിരുദ്ധമായി, സെമിറ്റിക് വിരുദ്ധതയെ കുറിച്ച് സമചിത്തതയുള്ള ഒരു വിശകലനം നടത്താന്‍ ശ്രമിക്കുന്ന ഒരു ലേഖനം വന്നിരുന്നു.ആ അച്ചിലുള്ള നിരവധി ലേഖനങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. 'വംശഹത്യയുടെ പാഠപുസ്തകമാകേണ്ട സംഭവം,' എന്ന പേരില്‍ റാസ് സെഗല്‍ എഴുതിയ ഒരു പ്രബന്ധം ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇസ്രായേലിന്റെ ഗാസ നശീകരണത്തെ ഒരു വംശഹത്യയാണ് എന്നു വിളിച്ച ഒരു വംശഹത്യ വിദഗ്ധനുള്ള ആദ്യ മാസിക ഞങ്ങളുടേതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രണത്തെ വിശേഷിപ്പിക്കുന്നതിനുള്ള ഉചിതമായ പദം 'വംശഹത്യ,' ആണോ എന്ന കാര്യത്തില്‍ ന്യൂ ലെഫ്റ്റ് റിവ്യൂവില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. പദങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനമാണ് ഒരു പ്രശ്നം. ഒരു വലിയ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍, നമ്മുടെ ഭാഗത്തേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കാനുള്ള വൈകാരിക ശക്തി അതിനുണ്ടോ? ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ ആനുകാലികത്തിന് സംഭവാന നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രയോജനപ്രദമായ പദമെന്ന അര്‍ത്ഥത്തില്‍, ഏറ്റവും സാധ്യമായ അപഗ്രഥന കൃത്യത അതിനുണ്ടോ? ആ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, അവയുടെ പരിഭ്രാമാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പദങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരു മോശം രാഷ്ട്രീയമാണ്.
പരിഭ്രമം ജനിപ്പിക്കുകയല്ല രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. പക്ഷെ ആ പദം ഉപയോഗിക്കുന്നതിന് സുവ്യക്തമായ കാരണങ്ങളുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. ഉദ്ദേശത്തിന്റെ പ്രശ്നമാണ് വംശഹത്യയെ കുറിച്ചുള്ള ജനീവ കരാര്‍ ഉയര്‍ത്തുന്ന ഏറ്റവും സുപ്രധാനമായ പ്രശ്നം. ഏറ്റവും താഴേത്തട്ടില്‍ നിന്നും ഉന്നതശ്രേണി വരെയുള്ള ഇന്നത്തെ ഇസ്രായേല്‍ സമൂഹത്തെ നോക്കുകയും വംശഹത്യാപരമായ ഉദ്ദേശത്തിന്റെ ആഴത്തിലുള്ള ആവിഷ്‌കാരം കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്യുക എന്നത് അസാധ്യമാണ്. മാത്രമല്ല ജീവന് നിലനില്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ ഭക്ഷണവും ശുദ്ധജലവും വൈദ്യസഹായങ്ങളും തടഞ്ഞുവെക്കുക എന്നതും ജനീവ കരാറിന്റെ ലംഘനമാണ്.
അതുകൊണ്ടുതന്നെ ആ പദം പരിഭ്രാന്തിജനിപ്പിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. ഉദ്ദേശം എന്താണെന്നും അതെങ്ങനെയാണ് നടപ്പിലാക്കുന്നതെന്നതും വളരെ വ്യക്തമാണ്. ഈ വിഷയത്തില്‍ 'കറന്റ്‌സ്' സംസാരിച്ച സെഗലിനെയും ഒമര്‍ ബാര്‍ട്ടോവിനെയും പോലുള്ള വംശഹത്യ വിദഗ്ധരാണ് ഞങ്ങളുടെ ചിന്തകള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കിയത്. വരാനിരിക്കുന്ന ദുരന്തങ്ങള്‍ പ്രവചിച്ചുകൊണ്ട്, വളരെ തുടക്കത്തില്‍ തന്നെ സെഗല്‍ ഞങ്ങള്‍ക്കൊരു ലേഖനം തയ്യാറാക്കി തന്നിരുന്നു. ഇതുവരെ വംശഹത്യയിലേക്ക് നമ്മളെത്തിയിട്ടില്ലെങ്കിലും ആ പാതയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് എന്നാണ് ബാര്‍ട്ടോവ് തുടക്കത്തില്‍ പറഞ്ഞത്; അത് വംശഹത്യ തന്നെയാണെന്ന് ഇപ്പോഴദ്ദേഹം വിശ്വസിക്കുന്നു.
എന്നിരുന്നാലും, വന്‍ശക്തികളുടെ സമ്മര്‍ദ്ദം മൂലം വംശഹത്യയെ സംബന്ധിച്ച ജനീവ കരാറിന്റെ പാഠത്തില്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. ഒരു കുടംബം മുഴുവന്‍ ഉന്മൂലനത്തിന് വിധേയമായ ജൂത ജഡ്ജി റാഫേല്‍ ലെംകിനാണ് അത് പ്രോത്സാഹിപ്പിച്ചത്. ശീതയുദ്ധത്തില്‍ പശ്ചിമ ജര്‍മന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഴയ നാസി കൊലപാതകികളെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ 1948-ഓടെ, അമേരിക്ക ആരംഭിച്ചു. ഒരു വകുപ്പ് അല്ലെങ്കില്‍ മറ്റൊന്ന് എല്ലായിടത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന അല്ലെങ്കില്‍ ഒരിടത്തും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഉടമ്പടിയിലെ വാചകങ്ങള്‍ ദുര്‍ബലമാക്കി. നിയമപരമായി തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള കുത്സിത പദമായി 'ഉദ്ദേശം' മാറി-ചിന്ത ഒരു കുറ്റമാണോ അല്ലെങ്കില്‍ കുറ്റമാകുമോ എന്ന ചോദ്യം പോലും മാറ്റിവെക്കപ്പെടുന്ന തരത്തിലായിരുന്നു അത്. തങ്ങള്‍ ഉത്തരവുകള്‍ അനുസരിക്കുകയായിരുന്നുവെന്ന് പറയാന്‍ ന്യൂബര്‍ഗില്‍ വച്ച് കൊലപാതകികള്‍ക്ക് സാധിച്ചു.
ശരിയാണ്, അതൊരു മോശം നിയമമാണെന്ന് നമുക്ക് പറയാന്‍ സാധിക്കും, പക്ഷെ നിയമപരത എന്നത് വാക്കുകളില്‍ ഒതുങ്ങുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഏറ്റവും ഉചിതമായ വാക്ക് വംശഹത്യയാണ്. ഉദ്ദേശം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കൂടിയും ഇസ്രായേലിന്റെ കേസ് അനന്യമാക്കുന്നത് ആ വാക്കാണ്. തങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു. വംശഹത്യ ആരോപിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ കേസില്‍ അത്തരം മൊഴികളടങ്ങുന്ന എത്രയെങ്കിലും പേജുകളുണ്ട്.
പലസ്തീനെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ഇസ്രായേലിന്റെ വിശാല ആഗ്രഹം ഇപ്പോള്‍ സംശയാതീതമാണ്. പക്ഷെ തങ്ങള്‍ക്കതിനുള്ള ശേഷിയില്ലെന്ന് അവരുടെ സൈനീക-സുരക്ഷാവിഭാഗം മേധാവികള്‍ക്കറിയാമെന്ന് തോന്നുന്നു. നാല്‍പതിനായിരമല്ല മറിച്ച് എട്ട് ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കാനുള്ള ശേഷി ഇല്ല. പകരം,'ആട്ടിപ്പായിക്കുക,' എന്നതായിരുന്നു നഖ്ബയ്ക്ക് ശേഷമുള്ള അവരുടെ തന്ത്രം. യൂറോപ്പ് ജൂതര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട അതേ തന്ത്രം. തങ്ങളങ്ങനെ ചെയ്തിട്ടില്ലെന്ന് സൂക്ഷ്മമായി തന്നെ നിഷേധിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഇസ്രായേലിന്റെ 'ആട്ടിപ്പായിക്കല്‍' നയത്തില്‍ ദയാരഹിതവും നിന്ദ്യവുമായി അധിക്ഷേപങ്ങളും വെസ്റ്റു ബാങ്കിനെയും കിഴക്കന്‍ ജറുസലേമിനെയും ഭീകരവല്‍ക്കരിക്കുന്നതു മുതല്‍, വീടുകള്‍ തകര്‍ക്കലും അറസ്റ്റുകളും കൊടിയ പീഢനങ്ങളും വരെ നീളുന്നു. അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ ആദ്യം അഴിമതി ഉപയോഗിച്ചും അത് പരാജയപ്പെടുന്ന സ്ഥലങ്ങളില്‍ കൊലപാതകമുപയോഗിച്ചും നേരിടുന്നു. ഇതൊക്കെ ഒഴിവാക്കപ്പെടുന്നു എന്നതാണ് വംശഹത്യ ആരോപണത്തിന്റെ ഒരു പ്രശ്നം, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിന്റെ ബീഭത്സത ഒഴിവാക്കപ്പെടുന്നു.
വലിയ അളവിലുള്ള യന്ത്രവല്‍കൃത വംശഹത്യയെ കുറിച്ച് പറയുമ്പോള്‍ അത് ശരിയാണ്. പക്ഷെ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം, എത്ര ആളുകള്‍ കൊല്ലപ്പെടുന്നു എന്നതല്ല തീര്‍ച്ചയായും പ്രശ്നം. യഥാര്‍ത്ഥത്തില്‍, നാല്‍പതിനായിരത്തെക്കാള്‍ വളരെ കുറച്ച് ആളുകളെ നിങ്ങള്‍ കൊന്നാലും അന്താരാഷ്ട്ര നിയമപ്രകാരം നിങ്ങള്‍ കുറ്റക്കാരനാണ്. 'മൊത്തത്തില്‍ അല്ലെങ്കില്‍ ഭാഗീകമായി,' എന്നാണ് ജനീവ കരാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ, നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിലനില്‍ക്കുന്നത്.
അപ്പോള്‍, അര്‍മീനിയയിലെ യൂറോപ്പിലെയും ജൂതന്മാര്‍ക്ക് എന്തു സംഭവിച്ചു എന്ന് സംസാരിക്കുമ്പോള്‍ മറ്റൊരു പദം ഉപയോഗിക്കേണ്ടി വരില്ലേ?
ഹോളോകോസ്റ്റിനെ സവിശേഷ സംഭവമായി മാറ്റി നിറുത്തുന്നതിലൂടെ വളരെ കുറച്ചു നേട്ടങ്ങള്‍ മാത്രമേ നമുക്കുണ്ടായിട്ടുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. തുടര്‍ച്ചകള്‍ കണ്ടെത്താനും ഹോളോകോസ്റ്റ് ഒരു സവിശേഷ സംഭവികാസമല്ലായിരുന്നു. മറിച്ച്് വ്യത്യസ്ത രൂപങ്ങളില്‍ മറ്റു ചിലയിടങ്ങലില്‍ ആവിര്‍ഭവിച്ച പ്രക്രിയകള്‍ ഇതിലും ഉള്‍പ്പെട്ടിരുന്നു എന്ന് മനസിലാക്കുന്നതും വഴി ധാരാളം നേട്ടങ്ങളുണ്ടാവുകയും ചെയ്യും. പക്ഷെ ഒരിക്കലും അത് ആ രീതിയില്‍ വിലയിരുത്തപ്പെടില്ല. നിങ്ങള്‍ മനസിലാക്കുന്ന രീതിയില്‍ അത്് പ്രയോഗിക്കുകയാണെങ്കില്‍ നിര്‍വചനങ്ങള്‍ കൊണ്ടു പകര്‍ത്താന്‍ മിക്കകവാറും അസാധ്യമായ ഒരാശയമാണ് വംശഹത്യ എന്നതാണ് ആ വാക്കിന്റെ പ്രശ്നം. മറ്റൊരു സാഹചര്യത്തിലും പ്രയോഗിക്കാന്‍ പറ്റാത്ത ഒരു സങ്കല്‍പത്തിന്റെ ആവശ്യമെന്താണ്, പ്രത്യേകിച്ചും, ഒരുതരത്തിലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും അത് സംഭവിക്കുന്നത് തടയാന്‍ സാധിക്കാത്ത തരത്തിലുള്ള തുടക്കമാണ് അതിനുള്ളതെങ്കില്‍? യഥാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ സമ്മര്‍ദം ചെലുത്താനാവാത്ത വിധത്തില്‍ ഉയരമുള്ളതാണ് അതിന്റെ പ്രവേശനകവാടം. ഇവിടെയാണ് നമ്മള്‍ തന്നെ കുഴപ്പത്തില്‍ പെട്ടുപോകുന്നത്-വംശഹത്യ പഠന മേഖലയും അന്താരാഷ്ട്ര നിയമങ്ങളും കുഴപ്പത്തിലാകുന്നതും ഇവിടെയാണ്. കാരണം, ഇതാണ് അളവുകോലെങ്കില്‍, ഒന്നും 'അളക്കപ്പെടാന്‍' പോകുന്നില്ല. അപ്പോള്‍ നമ്മുടെ നിഷ്‌ക്രിയത്വം ന്യായീകരിക്കപ്പെടുന്നു. മുന്നില്‍ അരങ്ങേറുന്ന ഭീകരതയും അതിന്റെ പ്രവര്‍ത്തനരീതികളും നമ്മള്‍ കാണാതെ പോകുന്നു.
വംശഹത്യയെ നാമാവശേഷമാക്കലുമായി 'താരതമ്യം ചെയ്യുന്നതില്‍' പ്രശ്നമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നവലോകത്തില്‍ അല്ലെങ്കില്‍ ആഫ്രിക്കയില്‍ തദ്ദേശീയരെ ആട്ടിപ്പായിച്ചുകൊണ്ട് കോളനിവാഴ്ചക്കാര്‍ ആ സീമ ആവര്‍ത്തിച്ചാവര്‍ത്തിച്ച്് ലംഘിച്ചിട്ടുണ്ട്. 1850ന് ശേഷം യുഎസ് ഭരണത്തില്‍, കാലിഫോര്‍ണിയയിലെ തദ്ദേശീയ ജനസംഖ്യയില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടാക്കാന്‍ ഗര്‍വണര്‍ ബ്രൂണറ്റിന്റെ 'ഉന്മൂലന യുദ്ധത്തിന്' സാധച്ചിട്ടുണ്ട്. ഇസ്രായേലികളുടെ നിരാശയുടെ നെറുകയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഹരിക്കുന്ന പലസ്തീനികളുടെ പിന്‍വാങ്ങലുകളെ വിലകുറച്ചു കാണുന്നതും അപകടമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പക്ഷെ ആ വാക്ക് ആ പ്രക്രിയയെ വിശദീകരിക്കുന്നില്ല-അത് തികച്ചും വ്യത്യസ്തമായ ഒരളവുകോലാണ്. അവരെ ലക്ഷ്യവെക്കുന്നതിന്റെ അര്‍ത്ഥത്തെയും ആ ലക്ഷ്യം വെക്കല്‍ സൃഷ്ടിക്കുന്ന ദാരുണാവസ്ഥയും അവരുടെ പിന്‍വലിയലും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഏറ്റവും കുറഞ്ഞ എണ്ണം പലസ്തീനികളെ ഏറ്റെടുത്തുകൊണ്ട് ഏറ്റവും കൂടുതല്‍ ഭൂമി പിടിച്ചടക്കുക എന്ന സുസംഘടിതമായ ഒരു നയം ഇസ്രായേലിനുണ്ട് എന്നതാണ് വസ്തുത-അത് നേടിയെടുക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്: വംശീയ ശുദ്ധീകരണവും കൊലപാതകവും. ആളുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാവുന്ന ബലാല്‍ക്കാര പ്രക്രിയയ്ക്കൊപ്പം ആദ്യമാര്‍ഗമായിരുന്നു പലപ്പോഴും സ്വീകരിച്ചുവന്നിരുന്നത്. പക്ഷെ ഇപ്പോള്‍, ഗസയിലെ ജനസംഖ്യ നേര്‍പ്പിക്കാനുള്ള, 'ചേരിപ്രദേശങ്ങള്‍ ഒഴിപ്പിച്ചെടുക്കാനുള്ള' ബോധപൂര്‍വമായ ശ്ര്മങ്ങള്‍ നടക്കുന്നത് നമ്മള്‍ കാണുന്നു. തദ്ദേശീയ അമേരിക്കക്കാരെ വംശഹത്യ ചെയ്തതിനെ കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചരിത്രം വായിക്കുമ്പോള്‍, പലസ്തീന്റെ ചരിത്രം വായിക്കുന്നതു പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. സമയാനുക്രമം അതിന്റെ ഒരു ഭാഗമാണ്-ആ പ്രക്രിയ എത്ര കാലം നീണ്ടുനിന്നു, തദ്ദേശീയ അമേരിക്കക്കാര്‍ പുനഃസംഘടിക്കുകയും തിരിച്ചടിക്കുകയും ചെയ്ത വ്യത്യസ്ത നിമിഷങ്ങള്‍, വംശീയമായി ശുദ്ധീകരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ആവശ്യമായി വന്ന സമയം. ഇപ്പോള്‍ ഗസയില്‍ പോളിയോയും പട്ടിണിയും നിലനില്‍ക്കുന്ന ഒരു സാഹചര്യമആണ്-ഒരു ദശലക്ഷത്തിലേറെ മനുഷ്യര്‍ പട്ടിണികിടക്കുകയാണ്.REPRESENTATIVE IMAGE | WIKI COMMONS
അതെ, അതിനൊരു വാക്കു കണ്ടെത്തേണ്ടിയിരിക്കുന്നു, സമ്മതിച്ചു. ഒരു ജനതയെന്ന നിലയില്‍ ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യം വയ്ക്കുകയും അവരുടെ തുടര്‍ നിലനില്‍പ്പ് ഉറപ്പാക്കുന്ന സാഹചര്യങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് അന്താരാഷ്ട്ര നിയമം കൃത്യമായ ഒരു പദം വിന്യസിക്കുമെന്ന മിഥ്യാധാരണ ഒരുതരത്തിലും ആവശ്യമില്ലെന്ന ശക്തമായ നിലപാടും ന്യു ലെഫ്റ്റ് റിവ്യൂവിനുള്ളിലുണ്ട്.
അതെ, അതാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതും സര്‍വപ്രധാനവും. സാങ്കേതികഭാഷയെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, ആ നിശ്ചിത പദം ഉപയോഗിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നും എന്താണ് സംഭവിക്കേണ്ടിയിരുന്നത് എന്നതിനെ കുറിച്ചുമുള്ള ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെ പ്രശ്നമായി അത്് മാറും എന്നതിനാലാണ് ഞാന്‍ അന്താരാഷ്ട്ര നിയമം എന്ന വാദം മുന്നോട്ടു വച്ചത്. അന്താരാഷ്ട്ര കോടതിക്ക് നമ്മുടെ പ്രസ്ഥാനങ്ങളില്‍ പ്രഭാവം സൃഷ്ടിക്കാനും ഗുണപരമായ രീതിയില്‍ അവയെ സ്വാധീനിക്കാനും സാധിക്കുമെന്നതിന് കുറച്ച് തെളിവുകളുണ്ട്. പക്ഷെ, നമ്മള്‍ കാണുന്നതെന്താണോ അതുമാത്രം വിവരിക്കുക എന്നതിന്റെ പ്രശ്നവും വംശഹത്യയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട് എന്നു ഞാന്‍ സമ്മതിക്കുന്നു.
യഥാര്‍ത്ഥത്തില്‍ 'നഖ്ബ'യാണ് ആ വാക്കെന്ന് പലസ്തീന്‍ നിയമ പണ്ഡിതന്‍ റേബിയ എഗ്ബറായ വാദിക്കുന്നു. ഇതിനെ കുറിച്ച് ഒരു പ്രബന്ധം എഗ്ബറായ 'ഹാര്‍വാര്‍ഡ് റിവ്യൂ'വിന് അയച്ചു കൊടുത്തെങ്കിലും അവരത് പ്രസിദ്ധീകരിച്ചില്ല. പിന്നീടത് 'ദ നേഷനി'ല്‍ അടിച്ചു വന്നു. പിന്നീടദ്ദേഹം 'കൊളംബിയ ലീഗല്‍ റിവ്യൂ'വിനായി ഒരു നീണ്ട ലേഖനം തയ്യാറാക്കി. അവരത് അച്ചടിക്കുന്നതിനുപകരം മൊത്തം വെബ്സൈറ്റ് തന്നെ അടച്ചുപൂട്ടിക്കളഞ്ഞു. പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് അവരത് പുനഃസ്ഥാപിച്ചു. 'നഖ്ബ'യെ ആവിഷ്‌കരിക്കുന്ന തരത്തിലുളള ഒരു നിയമ ചട്ടക്കൂട് വികസിപ്പിക്കണമെന്നാണ് എഗ്ബറായയുടെ ശ്രദ്ധേയമായ വാദം.
അമേരിക്കയിലെ ഇടതു പ്രസിദ്ധീകരണങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിങ്ങള്‍ 'കറന്റ്‌സി'നെ എവിടെ പ്രതിഷ്ഠിക്കും?
സ്വത്വ പ്രശ്നങ്ങളില്‍ സ്വയം സംഘടിക്കാന്‍ ശ്രമിക്കുന്ന സമീപകാല പ്രസിദ്ധീകരണങ്ങളുടെ പുതിയ തലമുറയുമായി പലകാര്യത്തിലും 'കറണ്ട്സി'ന് സാമ്യമുണ്ട്: വളരെ പുതിയ ഒരു ഇടതു മുസ്ലീം പ്രസിദ്ധീകരണമായ 'അക്കേഷ്യ'; 'ലക്സ്' എന്ന സോഷ്യലിസ്റ്റ് സ്ത്രീപക്ഷ പ്രസിദ്ധീകരണം; ഇടതുപക്ഷ കറുപ്പ് മാസികയായ 'ഹാമ്മര്‍ ആന്റ് ഹോപ്പ്.' ലോകത്തെ അഭിസംബോധന ചെയ്യുന്നതിന് ഒരു നിശ്ചിത തരത്തിലുള്ള സ്വത്വം ഉപയോഗിക്കാനാണ് ഞങ്ങളൊക്കെ ശ്രമിക്കുന്നത്-അന്തഃസാരവാതേരവും (non-essentialist) വിശാല സ്വത്വരാഷ്ട്രീയത്തിന്റെ ചില യാഥാസ്ഥിതികതകളില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടും അത് നേടിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ആരാണ് തങ്ങളുടെ വായനക്കാര്‍ എന്ന കാര്യത്തില്‍ മാസികയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് തോന്നുന്നു. മാസിക വളരെ ചെറുതായിരുന്ന 2018 മുതല്‍ വായനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുഭവം എങ്ങനെയായിരുന്നു?
അത് കൗതുകകരമാണ്. വായനാസമൂഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥത്തില്‍, ഒക്ടോബര്‍ ഏഴു മുതല്‍ അതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഞങ്ങളുടെ ജൂത വായനക്കാരില്‍ ഒരു വിഭാഗത്തെ അതിനുശേഷമുള്ള ഞങ്ങളുടെ നിലപാടുകള്‍ മാസികയില്‍ നിന്നും അകറ്റിയിട്ടുണ്ടാകാം-ഞങ്ങളുടെ കവറേജില്‍, അവര്‍ ആഗ്രഹിച്ചിരുന്നപോലെ ദുഃഖാചരണത്തിന്റെ ശബ്ദം പ്രതിഫലിച്ചില്ലെന്ന് പരാതിപ്പെടുന്ന ധാരാളം ആളുകളെ ഞാന്‍ കണ്ടു. എന്നാല്‍ ഇതിനിടയില്‍, ജൂതരല്ലാത്തവരും ഇടതുപക്ഷത്തുള്ളവരും പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ അടുത്ത കാലത്ത് താല്‍പര്യം ജനിച്ചവരുമായ നിരവധി പുതിയ വായനക്കാരെ ഞങ്ങള്‍ക്ക് ലഭിച്ചു. പ്രസിദ്ധീകരണത്തിന്റെ സത്ത സജീവമായ ഒന്നാണോ എന്നതാണ് ചോദ്യം. വിശാല ഇടതുപക്ഷ വീക്ഷണമുള്ള ഒരു പ്രസിദ്ധീകരണമാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്ന ജൂത സമൂഹത്തെ സേവിക്കാന്‍ സാധിക്കുന്ന ഏക മാസികയും ഞങ്ങളുടേതാണ്. ഈ രണ്ട് കാര്യങ്ങളും എല്ലായിപ്പോഴും സംഘര്‍ഷത്തിലായിരിക്കില്ല. ചില സമയങ്ങളില്‍ ഇതു രണ്ടും വളരെ സുഖകരമായി ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. പക്ഷെ അവ തങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍-അത്തരമൊരു സാഹചര്യത്തെ കുറിച്ചാണ് ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്നത്-മിക്കപ്പോഴും ഞങ്ങളുടെ സമുദായത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടി വരും. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ഒന്ന് ചെയ്യുന്ന പ്രവൃത്തി ഞങ്ങള്‍ തുടരുന്നു എന്നുറപ്പാക്കാനാണത്.