
ജയചന്ദ്രൻ എന്ന മായാജാലം
അന്തരിച്ച പ്രശസ്ത ഗായകനായ പി ജയചന്ദ്രനെ പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ടിലൂടെ ശ്രദ്ധേയനായ യുവസംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ഓർമ്മിക്കുന്നു.
90 കളുടെ തുടക്കത്തിലാണെന്നാണ് ഓർമ്മ. ഗായകൻ പി ജയചന്ദ്രന് ഇരിങ്ങാലക്കുടയിൽ സ്വീകരണവും തുടർന്ന് അദ്ദേഹത്തിന്റെ ഗാനമേളയും. ആറോ ഏഴോ വയസ്സുകാണും എനിക്ക്. ഇരിങ്ങാലക്കുട ടൗൺ ഹാളിന്റെ ഒരു അറ്റത്തിരുന്ന് ആളുകളുടെ തിരക്കിനിടയിലൂടെ തീരെ ചെറുതായ ഞാൻ എത്തി നോക്കി, ഞാൻ ആദ്യമായി കണ്ടു മലയാളത്തിന്റെ ഭാവഗായകനെ, പി ജയചന്ദ്രനെ. സുപ്രഭാതം ....നീല ഗിരിയുടെ സഖികളെ ....എന്റെ കാതുകളിൽ ഇന്നും കേൾക്കാം ആ മനോഹര നാദവും ഗാനവും.
പിന്നീട് കാലം എനിക്ക് കാത്ത് വച്ച അതുല്യ അവസരമായിരുന്നു "പൊടിമീശ മുളയ്ക്കണ കാലം" എന്ന ഗാനം. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ സിനിമ നിർത്തി പോകണമെന്നുപോലും ഞാൻ കരുതിയ സമയത്താണ് പാ. വ എന്ന ചിത്രത്തിന് സംഗീതം നൽകാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. ആ ചിത്രത്തിന് ആദ്യമായി ചിട്ടപ്പെടുത്തുന്ന ഗാനവും ആ ചിത്രമെനിക്ക് ലഭിക്കാനുള്ള കാരണവും എല്ലാം ആ ഒരൊറ്റ ഈണമാണ്. സന്തോഷേട്ടൻ ( സന്തോഷ് വർമ്മ ) ഈണത്തിനോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന വരികളെഴുതി. അതിനു ശേഷം പാ. വ യുടെ സംവിധായകൻ സൂരജ് ടോമും ഞാനും സന്തോഷേട്ടനുമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു "ഇത് പി ജയചന്ദ്രൻ പാടണം".
അങ്ങനെ ആ ദിവസവും വന്നു. എനിക്ക് കലശലായ പേടിയുണ്ടായിരുന്നു. പലരും പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ക്ഷോഭത്തെക്കുറിച്ച്. പെട്ടെന്ന് വരികയും അതിവേഗം അലിഞ്ഞു തീരുകയും ചെയ്യുന്ന ക്ഷോഭം. പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട് അത് പേടിയായിരുന്നോ അതോ അതിരുകവിഞ്ഞ ആരാധനയിൽ നിന്നും ഉളവെടുത്ത പകപ്പായിരുന്നോ എന്ന്. സന്തോഷേട്ടനായിരുന്നു എന്റെ ധൈര്യം. സ്റ്റുഡിയോയിൽ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം. പെട്ടെന്ന് ആരോ വന്നു പറഞ്ഞു ഹോട്ടൽ റൂമിൽ ആളെത്തിയിട്ടുണ്ടെന്ന്. സന്തോഷേട്ടൻ എന്നോട് ഹോട്ടലിലേക്ക് പോയി കാണാം എന്നിട്ട് അദ്ദേഹത്തെയും കൂട്ടി സ്റ്റുഡിയോയിലേക്ക് വരാം എന്ന് പറഞ്ഞു. എന്റെ ഹൃദയമിടിപ്പ് കൂടി. ഞങ്ങൾ ഹോട്ടലിലേക്കെത്തി. ചെന്നു കയറിയതും പ്രൊഡക്ഷനിലെ ആരോ പറഞ്ഞു "ആൾ ദേഷ്യത്തിലാണ്, എയർപോർട്ടിൽ നിന്നും വിളിക്കാൻ പോയ വണ്ടി ലേറ്റായി. അദ്ദേഹം ഒരുപാട് കാത്തുനിൽക്കേണ്ടി വന്നു". എന്റെ തൊണ്ട വരണ്ടു തുടങ്ങി. റൂമിലേക്ക് ഞാനും സന്തോഷേട്ടനും ചെന്നു. സന്തോഷേട്ടൻ എന്നെ പരിചയപ്പെടുത്തി " ഇതാണ് ആനന്ദ്, മ്യുസിക് ഡയറക്ടർ". അദ്ദേഹം ഗൗരവത്തോടെ ഒന്ന് മൂളി, എന്നിട്ട് സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു.പി ജയചന്ദ്രന്‍ | PHOTO: FACEBOOK
സന്തോഷേട്ടൻ എന്നെ അദ്ദേഹം നടക്കുന്നതിനു മുന്നിലേക്ക് തള്ളിവിട്ടു കൊണ്ട് സ്വകാര്യമായി പറഞ്ഞു "പോയി സംസാരിക്കൂ". ഞാൻ വിയർത്തു തുടങ്ങി. സകല ധൈര്യവും സംഭരിച്ച് അദ്ദേഹത്തിനോടൊപ്പം നടന്നു. ഇടറിയ ശബ്ദത്തിൽ പറഞ്ഞു " ഒരു ചെറിയ പാട്ടാണ് സാർ". ഉടനെ തന്റെ ചെറു വിരൽ കാണിച്ചു തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നോട് തിരിച്ചൊരു ചോദ്യം "ചെറുതെന്നു പറഞ്ഞാൽ ഇത്രയും വരുമോ". എന്റെ എല്ലാ ധൈര്യവും ചോർന്നു. പിന്നെ സ്റ്റുഡിയോ എത്തുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. എന്നെ പോലുള്ള പുതിയ സംഗീത സംവിധായകർ എന്തെല്ലാം ശ്രദ്ധിക്കണം, എന്തൊക്കെ കാര്യങ്ങൾ പഠിക്കണം, എത്രയേറെ ഗാനങ്ങൾ കേൾക്കണം. അദ്ദേഹം സംസാരിച്ചതെല്ലാം പാട്ടുകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും മാത്രമായിരുന്നു.
സ്റ്റുഡിയോ എത്തി. പൊടിമീശ പാട്ടിന്റെ ട്രാക് കേൾപ്പിച്ചു. ജയചന്ദ്രൻ സാറിന്റെ മുഖത്ത് ഒരു ചെറു ചിരി പടർന്നു. അദ്ദേഹം സന്തോഷേട്ടനെ നോക്കി പറഞ്ഞു "കൊള്ളാം....എനിക്ക് ചിലപ്പോൾ അടുത്തവർഷം ഒരു ഹിറ്റ് കിട്ടും ....അല്ലെടോ". എനിക്ക് ശ്വാസം നേരെ വീണു. ഉച്ചയായതിനാൽ ഭക്ഷണം കഴിച്ചിട്ടാകാം റെക്കോർഡിങ് എന്ന് പറഞ്ഞപ്പോൾ പാട്ടു പാടി തീർത്തിട്ട് മതി ഭക്ഷണം എന്ന് പറഞ്ഞുകൊണ്ട് വോക്കൽ ബൂത്തിൽ കയറി. അവിടെ ഉള്ള കസേരയിൽ ഇരുന്നു. മലയാളത്തിന്റെ ഭാവഗായകൻ ഞാൻ ഈണമിട്ട ഗാനം പാടുവാൻ തുടങ്ങി. സ്വർഗ്ഗീയ നിമിഷം. ഒരു പാട്ടിനല്ല അതിലെ ഓരോ വാക്കിനുമാണ് അളന്നു തൂക്കി ഭാവം കൊടുക്കുന്നത്. ഞാൻ പുതിയ ഏതോ സർവ്വകലാശാലയിൽ ചേർന്ന വിദ്യാർത്ഥിയെ പോലായി. ഒറ്റ ടേക്കിൽ പല്ലവിയും അനുപല്ലവിയും ചരണവുമെല്ലാം മുഴുവനായി പാടുന്നു. സ്വര ശുദ്ധിയോടെ ശ്രുതി ശുദ്ധിയോടെ താളത്തോടെ പാടുന്നു. ഓരോ വരിയും വാക്കും മുറിച്ചു പാടുന്ന ഡിജിറ്റൽ കാലത്ത് ജയചന്ദ്രൻ സാർ ഒരു മായാജാലമായി എനിക്ക് തോന്നി.
പാട്ട് മുഴുവൻ പാടി തീർത്തു, ഞാനിരുന്നിരുന്ന കൺട്രോൾ റൂമിലേക്ക് അദ്ദേഹം വന്നു "തൃപ്‍തിയായോ തനിക്ക്" എന്ന് ചോദിച്ചു. ഗംഭീരമായെന്നല്ലാതെ മറ്റെന്ത് ഉത്തരമാണ് ഞാൻ പറയുക. എന്നാലും സമയത്തിനും അവസരത്തിനും ഒത്തുയരണമെന്ന ബോധ്യമുള്ളതുകൊണ്ടാകണം ഞാൻ ഒന്നുരണ്ട് അഭിപ്രായങ്ങൾ കൂടി അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതുകേട്ട് ചിരിച്ചുകൊണ്ട് അവിടെയുള്ള എല്ലാവരെയും നോക്കി പറഞ്ഞു "ഇയാള് ആളുകൊള്ളാം. കാര്യങ്ങൾ ചോദിച്ചു വാങ്ങാൻ അറിയാം" എല്ലാവരും ചിരിച്ചു. വീണ്ടും ജയചന്ദ്രൻ സാർ ഒരു മടിയും കൂടാതെ വോക്കൽ ബൂത്തിലേക്ക് പോയി. അടുത്ത അഞ്ചു നിമിഷത്തിൽ എല്ലാ അഭിപ്രായങ്ങളും ചേർത്തിണക്കി വീണ്ടും ചില ഭാഗങ്ങൾ എനിക്കുവേണ്ടി ഒന്നുകൂടി പാടി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. "പോരെ ടോ" എന്ന് ചോദ്യം. മതി, ഇതിലും വലുതായി എന്ത് ചോദിക്കാൻ.പി ജയചന്ദ്രനും ആനന്ദ് മധുസൂദനനും | PHOTO: FACEBOOK
പാട്ടു പാടി കഴിഞ്ഞു. ബി ടി എച്ചിൽ നിന്നും വരുത്തിയ ഉച്ചഭക്ഷണം കഴിച്ചുകൊണ്ട് വീണ്ടും തുടങ്ങി പാട്ടു വർത്തമാനങ്ങൾ. അതിനിടയിൽ ഞാൻ പറഞ്ഞു ഞാനൊരു ഇരിങ്ങാലക്കുടക്കാരനാണെന്ന്. ഇരട്ടി മധുരം നുകർന്ന സന്തോഷത്തോടെ സ്വന്തം നാട്ടുകാരനെ കണ്ട സ്നേഹം അദ്ദേഹത്തിന്റെ മുഖത്ത് വിടർന്നു.
നാളുകൾക്ക് ശേഷം പൊടിമീശ പാട്ടിറങ്ങി. ജനം ആ ഗാനം അവരുടെ സ്വന്തമാക്കി. എന്റെ ജീവിതം ഇതാ ഒരൊറ്റ പാട്ടോടുകൂടി മാറിമറിയുന്നു. എന്റെ മേൽവിലാസം പൊടി മീശ പാട്ടായി മാറി. ഒരു ദിവസം ഞാൻ നന്ദി പറയാനായി ജയചന്ദ്രൻ സാറിനെ വിളിച്ചു. പാട്ടു ഹിറ്റായെന്ന് പറഞ്ഞപ്പോൾ "അറിഞ്ഞു...പലരും പറഞ്ഞു " എന്നായിരുന്നു ഉത്തരം.
കുറച്ചു നാളുകൾക്ക് ശേഷം പെട്ടെന്നിതാ അദ്ദേഹം എന്നെ വിളിക്കുന്നു ഫോണിൽ. ആകെ പടപടപ്പോടെ ഞാൻ ഫോണെടുത്തു. പൊടിമീശ പാട്ടിന് മികച്ച ഗായകനുള്ള അവാർഡ് കിട്ടിയ കാര്യം പറഞ്ഞായിരുന്നു ആ വിളി "എനിക്കാദ്യമായിട്ടാടോ...ഒരു പുതിയ സംഗീത സംവിധായകന്റെ പാട്ടിന് അവാർഡൊക്കെ കിട്ടുന്നത്. താങ്ക്സ്". എനിക്ക് വല്ലായ്മ തോന്നി ആ താങ്ക്സ് കേട്ടപ്പോൾ. ശരിക്കും ഒരു ചെറുവിരലിന്റെയത്ര പോലും വലുപ്പമില്ലാതിരുന്ന എന്റെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ തന്ന മഹാനുഭാവൻ എന്നോടിതാ നന്ദി പറയുന്നു. ഞാൻ വല്ലാതെ ചെറുതായി. "താൻ ഇടക്കെന്നെ വിളിക്കണം കേട്ടോ " എന്ന് പറഞ്ഞു. എനിക്കിനി എന്ത് വേണമധികം. അങ്ങനെ ജയചന്ദ്രൻ സാർ ജയേട്ടനായി മാറി. ഞാൻ പലപ്പോഴും അദ്ദേഹത്തെ വിളിക്കാറില്ല. തിരക്കുണ്ടാകുമല്ലോ എന്ന ചിന്തയാണ് വിളിക്കാത്തതിന് കാരണം. എന്നാലും ചിലപ്പോൾ എന്നെ അദ്ദേഹം വിളിക്കും, ഞാൻ വിളിക്കാത്തതിന് ചെറിയ പരിഭവം പറയും, സുഖ വിവരം തിരക്കും.REPRESENTATIVE IMAGE | WIKI COMMONS
കുറച്ചു കാലങ്ങൾക്ക് ശേഷം കൃഷ്‌ണൻ കുട്ടി പണിതുടങ്ങിയെന്ന ചിത്രത്തിന് വേണ്ടി ഒരു പ്രൊമോ ഗാനം ആലപിക്കാൻ വീണ്ടും അദ്ദേഹത്തെ വിളിച്ചു. "ജയേട്ടാ ....ബജറ്റ് കുറവാണ്" എന്ന് വളരെയേറെ ജാള്യതയോടെ തൊലിയുരിഞ്ഞു പോയ അവസ്ഥയിൽ ഞാൻ പറഞ്ഞു. ജയചന്ദ്രൻ എന്ന അനശ്വര പ്രതിഭക്കു വിലയിടാൻ ഞാൻ ആരുമല്ല. ബജറ്റിന്റെ കാര്യം കേട്ട് ഉടനെ വന്നു മറുപടി "തന്റെ പാട്ടല്ലേ, ഞാൻ വന്നു പാടാം. പൈസയൊക്കെ താൻ എന്താണെന്നുവച്ചാൽ നോക്കി ചെയ്‌താൽ മതി". ഞാൻ തീരെ ചെറുതായി. വീണ്ടും ഒരു ഗാനം ജയേട്ടനുമൊത്ത്. ഹരിയേട്ടൻ (ബി കെ ഹരിനാരായണൻ ) എഴുതി ഞാൻ ഈണമിട്ട പാട്ട്. "എങ്കിലുമെൻ ചെന്താമരെ" എന്ന് തുടങ്ങുന്ന ഗാനം. സിത്താര കൃഷ്ണകുമാറും ജയേട്ടനും കൂടി പാടുന്ന പാട്ട്. ഹരിയേട്ടനും ഞാനും കൂടി തൃശൂരിൽ പോയി റെക്കോർഡ് ചെയ്തു. കോവിഡ് കാലമായിരുന്നു എന്നിട്ടും ഞങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അന്ന് ആ ഗാനം പാടാനായി വന്നത്. പിന്നെയും ഇടയ്ക്കൊക്കെ വിളിക്കും സംസാരിക്കും.
ഒരാഴ്ച മുൻപാണ് ഞാനും ഹരിയേട്ടനും ഒരുമിച്ചുപോയി ജയേട്ടനെ കാണണം എന്ന് പറഞ്ഞത്. ഇന്ന് ഞാൻ പോയി കണ്ടു ജയേട്ടനെ. തൃശൂർ സംഗീത നാടക അക്കാദമിയിൽ. ജയേട്ടന്റെ പാട്ടുകൾ നിർത്താതെ കേൾക്കുന്നുണ്ടായിരുന്നു അവിടെ. എത്ര അനശ്വരമായ ഗാനങ്ങൾ. എല്ലാവരും ചോദിക്കുമായിരുന്നു എന്നോട് "എങ്ങനെ ഇത്ര ചെറുപ്പം ജയേട്ടന്റെ ശബ്ദത്തിൽ". പൊടിമീശപ്പാട്ട് പാടുമ്പോൾ ജയേട്ടന് 72 വയസ്സുണ്ട്. പക്ഷെ അദ്ദേഹത്തിന് മനസ്സുകൊണ്ടും ശബ്ദംകൊണ്ടും നിത്യ യൗവ്വനമാണ്. അങ്ങനെയുള്ള മഹാപ്രതിഭക്ക് എങ്ങനെയാണ് മരിക്കാൻ കഴിയുക. കൊമ്പൻ മീശയുമായി വന്ന് പൊടിമീശപ്പാട്ട് പാടിയ എന്റെ ജീവിതം മാറ്റിമറിച്ച ഗുരുവായ ഈശ്വരതുല്യനായ പ്രിയപ്പെട്ട ജയേട്ടാ, സംഗീതം മരിക്കാത്തതുവരെ ജയേട്ടനും മരണമില്ല. നിത്യ യൗവ്വനം മാത്രം.