TMJ
searchnav-menu
post-thumbnail

Outlook

ലഹരിയുടെ രാഷ്ട്രീയ- സാമൂഹിക മാനങ്ങളും, ദണ്ഡ ഭരണകൂടവും

11 Apr 2025   |   10 min Read
മുഹമ്മദ് ഹനീൻ

ഹരി മരുന്ന് വിരുദ്ധ യുദ്ധത്തിന്റെ വര്‍ത്തമാനങ്ങളാണ് ഒരു മാസത്തിലധികമായി കേരളത്തിലെങ്ങും. സംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയ കക്ഷികള്‍, മത-സാമൂഹിക സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സിനിമ താരങ്ങള്‍, വന്‍കിട ബിസിനസുകാര്‍ തുടങ്ങിയവരെല്ലാം ലഹരി വിരുദ്ധ സേനയില്‍ സജീവമാണ്. കേരളത്തില്‍ നടന്ന ചില അക്രമ സംഭവങ്ങളാണ് ലഹരിക്കെതിരായ ഇപ്പോഴത്തെ യുദ്ധത്തിന്റെ പ്രധാന പ്രേരണ. ''ലഹരി കൊലപാതകങ്ങള്‍'' ആയി അവ വിശേഷിപ്പിക്കപ്പെടുന്നു. താമരശ്ശേരിയിലെ ആഷിഖ്, അമ്മയെ കൊലപ്പെടുത്തിയതിന് കാരണമായി പറഞ്ഞത് തന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് താന്‍ നടപ്പാക്കിയെതെന്നാണ്. തിരുവനന്തപുരത്തെ അഫ്വാന്‍ എന്ന ചെറുപ്പക്കാരനും ബന്ധുക്കളുള്‍പ്പടെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രധാനകാരണം സാമ്പത്തിക പ്രശ്‌നമായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതിലും ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ലഹരിയെ പൊതു ശത്രുവായി കണ്ട് കൊണ്ട് സംസ്ഥാന സര്‍ക്കാരും പൗര കൂട്ടായ്മകളും 'വാര്‍ ഓണ്‍ ഡ്രഗ്' എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ലഹരിയുടെ  വ്യാപനവുമായി ബന്ധപ്പെട്ട  രാഷ്ട്രീയ-സാമൂഹിക  മാനങ്ങളെ വിലയിരുത്തിക്കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ സമീപിക്കാനും പരിഹരിക്കാനും സാധിക്കുകയുള്ളൂ.

ലഹരി ഉപയോഗം, നിയന്ത്രണം, നിരോധനം എന്നിവയെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇത്തരം ആലോചനകള്‍ വ്യക്തി കേന്ദ്രീകൃതമായ  പ്രശ്നം എന്ന നിലയില്‍ മാത്രം മനസ്സിലാക്കി പരിഹാര നടപടികളിലേക്ക് കടക്കുന്ന സമീപനം എത്രത്തോളം ഫലപ്രദമാണെന്ന കാര്യം ആലോചിക്കണം. കൗണ്‍സിലിങ്, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഹരി വിരുദ്ധ ജാഥകള്‍, സെമിനാറുകള്‍, റെയ്ഡ്, അറസ്റ്റ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ പറ്റുമെന്നാണ് ഈ സമീപനം പൊതുവെ പുലര്‍ത്തുന്നത്. ഇത്തരം നടപടികള്‍ കൊണ്ട് പരിമിതമായ നിലയില്‍ ലഹരി ഉപയോഗത്തെയും അതിന്റെ കച്ചവടത്തെയും നിയന്ത്രിക്കാന്‍ പറ്റുമെങ്കിലും സ്ഥിരമായ നിയന്ത്രണം സാധ്യമല്ല. ലഹരി ഉപയോഗത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ ഇല്ലാതാക്കി കൊണ്ട് മാത്രമേ പൂര്‍ണ്ണമായ രീതിയില്‍ ലഹരിയുടെ ദുരുപയോഗത്തെ (Substance Abuse) നമുക്ക് തടയാന്‍ സാധിക്കുയുള്ളൂ.

കൗമാരക്കാര്‍ ലഹരി ഉപയോഗിക്കുന്നത് തടയിടുന്നതിനായി ഭരണകൂടവും മാധ്യമങ്ങളും മുന്നോട്ട് വെക്കുന്ന പോംവഴി കുടുംബത്തിന്റെ ഇടപെടലാണ്. ഇതിനായി ഇവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളാണ് കുട്ടികളിലെ സംശയാസ്പദമായ പെരുമാറ്റത്തെ കണ്ടെത്തുക, അവരുടെ ബാഗ് നിരന്തരം പരിശോധിക്കുക, സൗഹൃദങ്ങളെ സംശയത്തോടെ നിരീക്ഷിക്കുക തുടങ്ങി അടിമുടി നിരീക്ഷണ വലയത്തില്‍ കുട്ടികളെ വളര്‍ത്തുക എന്നതാണ്.

REPRESENTATIVE IMAGE | WIKI COMMONS
കുട്ടിക്കാലമാണ് ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും ശീലങ്ങളെയും അടിസ്ഥാനപരമായി നിര്‍ണ്ണയിക്കുന്നത്. വ്യക്തിയുടെ ഈ കാലഘട്ടം മിക്കവാറും കുടുംബത്തില്‍ തന്നെയാവാനുള്ള സാധ്യതയാണ് മുന്നിട്ട് നില്‍ക്കുന്നത്. പൂര്‍ണ്ണമായും വ്യക്തിയെ നിര്‍മ്മിക്കുന്നതിന് സ്വാധീനം ചെലുത്തിയിട്ടുള്ള കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന് (Institution) ഈ വ്യക്തിയുടെ ശീലങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് പറഞ്ഞു കൈയൊഴിയാന്‍ സാധിക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുടുംബ സംഘര്‍ഷങ്ങള്‍, കുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കുടുംബം നടത്തുന്ന കൈ കടത്തലുകള്‍, കുടുംബങ്ങളിലെ ഫ്യൂഡല്‍-പാരമ്പര്യ വാദങ്ങള്‍ എന്നിവ കൗമാരക്കാര്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് നയിക്കപ്പെടാന്‍ പ്രേരകങ്ങളാണ് എന്ന് ഫ്രോണ്ടിയര്‍ ഇന്‍ സൈക്കോളജി ജേണലില്‍ വലേറിയ സലാഡിനോയും കൂട്ടരും പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കൗമാരക്കാരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ കൂടുതലാണ്. എന്നാല്‍ കുടുംബം അത് തടഞ്ഞു കൊണ്ട് കുടുംബത്തിന് ഇണങ്ങുന്ന രീതിയില്‍ ജീവിക്കാനായി എല്ലാ കാലവും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. സാമൂഹിക സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കുട്ടികള്‍ക്ക് മേല്‍ ചെലുത്തുന്നത്. പഠനം, ജോലി, വസ്ത്രം തുടങ്ങിയ വ്യക്തി സ്വാതന്ത്ര്യങ്ങളുടെ മേല്‍ തുടങ്ങി വിശാലമായാണ് ഈ സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നത്. വ്യക്തികള്‍ക്ക് മേലുള്ള സമൂഹത്തിന്റെ ഈ കടന്നുകയറ്റം വ്യക്തിയെ അസ്വസ്ഥരക്കുകയും, തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിലവിലെ സാമൂഹിക സാഹചര്യത്തില്‍ നിന്നും താത്കാലിക മോചനം ലഭിക്കാനായി ലഹരി ഉപയോഗത്തിലേക്ക് കടക്കുകയും ചെയ്യും.

കുട്ടികളുടെ മേലുള്ള അമിത പ്രതീക്ഷയും ഇടുങ്ങിയ കുടുംബാന്തരീക്ഷവും ലഹരി ഉപയോഗത്തിനുള്ള ത്വരയെ വര്‍ദ്ധിപ്പിക്കുന്നതായും ഈ പഠനം പറഞ്ഞു വയ്ക്കുന്നു. തൊഴില്‍ വിപണിയിലെ  മികച്ച ഉല്പന്നമാക്കാനായി മത്സരിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാനസിക അവസ്ഥയെയോ അവരുടെ ഇഷ്ടാനിഷ്ടങ്ങളെയോ പരിഗണിക്കുന്നില്ല. അത്തരം സഹാനുഭൂതികള്‍ മക്കളെ ഈ ലോകത്ത് എടുക്കാചരക്ക് ആക്കി മാറ്റപ്പെടും എന്ന ഭയമാണ് സത്യത്തില്‍ അവരെ കൊണ്ട് അത് ചെയ്യിപ്പിക്കാതിരിക്കുന്നത്.

നിങ്ങളുടെ മകൻ ടീനേജുകാരനായോ - teenage son | parenting teenagers | teen  behavior | time management | adolescent boys | Malayalam Children News |  Malayala Manorama Online NewsREPRESENTATIVE IMAGE | WIKI COMMONS
കൗമാരക്കാരുടെ ലഹരി ഉപയോഗത്തില്‍ മാധ്യമങ്ങള്‍ അതിനെ നിയന്ത്രിക്കാനാണെന്ന ഭാവത്തില്‍ നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. വീണ്ടെടുക്കാന്‍ സാധിക്കുന്ന ചെറിയ തരം ലഹരി ഉപഭോക്താക്കളെ പോലും പെരുപ്പിച്ച് കാണിക്കുക, സമൂഹ മധ്യത്തില്‍ അപമാനപ്പെടുത്തുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ലഹരിക്ക് എതിരായ മാധ്യമങ്ങളുടെ പോരാട്ടത്തിനു ഇരയാവുന്നവര്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതരായി വലിയ കുറ്റവാളികള്‍ ആകുന്നതായാണ് കാണുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷനില്‍ അഭിഷേക് ഘോഷിയും കൂട്ടരും 2022-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ 60%-വും ലഹരിയുടെ ഇരകളെ മോശമായി നിലയിലുള്ളവ ആണെന്നാണ്. സാമൂഹിക സമ്മര്‍ദ്ദം മൂലം ലഹരിക്ക്  ഇരകളായവരെ അതില്‍ നിന്നും മുക്തമാകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനെക്കാള്‍ മാധ്യമങ്ങള്‍ക്ക് താല്പര്യം കുറ്റവാളികളായി ചിത്രീകരിക്കുന്ന സെന്‍സേഷണല്‍ തലകെട്ടുകളാണ്. ലഹരിയെ സാമൂഹിക സാംസ്‌കാരിക വീക്ഷണത്തില്‍ നിന്നും പരിശോധിക്കുന്ന വാര്‍ത്തകള്‍ വെറും 9% മാത്രമേ ഉള്ളുവെന്നും ഈ പഠനം വ്യക്തമാക്കുന്നു.

കോഴിക്കോട് എലത്തൂരില്‍ ലഹരി ഉപയോഗിക്കുന്ന മകനെ പൊലീസിന് കൈമാറിയ അമ്മ പറയുന്നത്  മകന്‍ പ്ലസ് വണ്ണില്‍ വെച്ചു പഠനം നിര്‍ത്താനുള്ള  കാരണം ഡി അഡിക്ഷന്‍ സെന്ററില്‍ പോയ കാര്യം പുറത്തറിഞ്ഞതിലുള്ള അപമാനമാണെന്നാണ്. കൗമാരക്കാര്‍ കുടുംബത്തെയും സമൂഹത്തെയും വെല്ലുവിളിച്ചു കൊണ്ട് നിലനില്‍ക്കുന്ന സാമൂഹിക ഘടനയില്‍ ലഹരി ഉപയോഗിച്ച് കൊണ്ട് വിമത സ്വഭാവം കാണിക്കാറുണ്ട്. ഇത് താത്കാലികമാണെന്നും നീണ്ടകാലം നില്‍ക്കുന്നത് അല്ലെന്നും പൊതുസമൂഹം മനസ്സിലാക്കണമെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷെ, ഒന്നോ രണ്ടോ തവണ ലഹരി ഉപയോഗിച്ചവരെ ലഹരിക്കടിമകള്‍ എന്ന നിലയില്‍ കണ്ട് സാമൂഹിക ബഹിഷ്‌കരണം നടത്തുക വഴി അവര്‍ ലഹരിയും അതുമായി ബന്ധപ്പെട്ട വിപണന-വിതരണ ശൃംഖലയിലെ കണ്ണികളുമായി മാറും.

കേരളത്തിലെ ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ദിനം പ്രതി വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം കേസുകളാണ് 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുട്ടുള്ളത്. 2025ജനുവരി മാസത്തില്‍ മാത്രം1999 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലയിലും പ്രതിവര്‍ഷം 500 അധികം കേസുകള്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തെ 25 ജില്ലകളില്‍ കേരളത്തിലെ 14 ജില്ലയും ഉള്‍പ്പെട്ടിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
മറ്റ് സംസ്ഥാനങ്ങളില്‍ ലഹരി ഉപയോഗം ഏതെങ്കിലും ഒന്നോ രണ്ടോ ജില്ലയില്‍ പരിമിതമാക്കപ്പെടുമ്പോഴാണ് കേരളത്തില്‍ വ്യത്യസ്തമായി നഗര ഗ്രാമ വ്യത്യാസമില്ലാത്ത എല്ലായിടത്തും ഒരേ പ്രവണത കാണാന്‍ സാധിക്കുന്നുണ്ട്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളെ പരിശോധിച്ചാല്‍ മഹാരാഷ്ട്രയില്‍ മുംബൈ, കര്‍ണാടകയില്‍ ബെംഗളൂരു, മധ്യപ്രദേശില്‍ ഇന്‍ഡോര്‍, തമിഴ് നാട്ടില്‍ ചെന്നൈ എന്നിങ്ങനെ സംസ്ഥാനങ്ങളിലെ വ്യവസായ തലസ്ഥാനങ്ങളാണ് ലഹരി ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

കേരളത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഇത്രയധികം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് സംസ്ഥാനം നേരിടുന്ന കടുത്ത തൊഴിലില്ലായ്മയാണ്. ദേശിയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ. 15നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 28.7% പേരും തൊഴിലില്ലായ്മ അനുഭവിക്കുന്നുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേ പറയുന്നത്. ദേശിയ ശരാശരി 10% മാത്രമാണ്.

തൊഴിലില്ലായ്മ അനുഭവിക്കുന്ന ചെറുപ്പക്കാര്‍ അവരുടെ നിത്യചെലവിനുള്ള പണം കണ്ടെത്താനായി ചെറുകിട ലഹരി വിതരണം പോലുള്ള മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നുണ്ടാകാം. ട്രെന്റിനു അനുസരിച്ചുള്ള ജീവിത സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ഏതു നിമിഷവും പൊതുധാരയില്‍ നിന്നും പുറന്തള്ളപ്പെടുമെന്ന അരക്ഷിതാവസ്ഥയിലാണ് യുവത ജീവിക്കുന്നത്. മെച്ചപ്പെട്ട വസ്ത്രങ്ങള്‍, ബൈക്ക്, ഫോണ്‍ എന്നിവയില്ലാത്തവരെ കുറഞ്ഞ മനുഷ്യരായാണ് സമൂഹം വിലയിരുത്തുന്നത്. അവര്‍ക്ക് പൊതുയിടത്തിലെ ദൃശ്യതയും സമാനപ്രായക്കാര്‍ക്കിടയില്‍ സ്വീകാര്യതയും കുറവായിരിക്കും. ഇത് കരുപിടിപ്പിക്കാന്‍ ഉള്ള തൊഴിലോ ജീവിത സാഹചര്യങ്ങളോ താഴ്ന്ന, ഇടത്തരം കുടുംബള്‍ക്ക് കുറവാണ്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന യുവത ലഹരി ആദ്യം തങ്ങള്‍ അനുഭവിക്കുന്ന ജീവിത അരക്ഷിതാവസ്ഥയെ മറികടന്ന് താത്കാലിക സമാധാനത്തിനായി ഉപയോഗിക്കുകയും പിന്നീട് തങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി ലഹരിയുടെ ചെറുകിട വിതരണം തുടങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് ദിവസം 1,000 രൂപ ലഭിക്കുന്ന ഒരു ജോലി കിട്ടിയാല്‍ ഡ്രഗ് പുഷേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിയുടെ ചെറുകിട വിതരണം നിര്‍ത്താന്‍ തയ്യാറാണെന്ന് പറയുന്നുണ്ട്. ജീവിതത്തില്‍ സന്തോഷം ഇല്ലാത്തത് കൊണ്ടും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ സാധിക്കാത്തത് മൂലവുമാണ് ലഹരി തുടര്‍ച്ചയായി ഉപയോഗിക്കുന്നതെന്ന് അവകാശപ്പെടുന്നവരുമുണ്ട്.

Senate bill targeting drug dealers would delay 'raise the age' law |  Vermont Business MagazineREPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയിലെ ചേരികളില്‍ 80% പേരും പലതരം ലഹരി ഉപയോഗിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ലഹരി ഉപയോഗമാണ് അവരുടെ സാമൂഹിക സാമ്പത്തിക പിന്നാക്ക അവസ്ഥയ്ക്ക് കാരണമെന്ന വാദവും പ്രബലമാണ്. കേരളത്തിലെ ആദിവാസികളെകുറിച്ചും സമാനമായ നരേറ്റിവ് ആണ് നിലനില്‍ക്കുന്നത്. ഇത് ലഹരിയുടെ സാമൂഹിക സമ്മര്‍ദ്ദത്തെയും അതിനെ അതിന്റെ സാമൂഹിക രാഷ്ട്രീയ അസ്തിത്വത്തില്‍ നിന്ന് വേര്‍തിരിച്ചു കാണുന്നതും മൂലം എത്തിച്ചേരുന്ന നിഗമനമാണെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ആദ്യ അഫ്രോ-അമേരിക്കന്‍ മനഃശാസ്ത്രജ്ഞനും ന്യൂറോ സയിന്റിസ്റ്റുമായ പ്രൊഫസര്‍ കാള്‍ ഹാര്‍ട്ട് പറയുന്നത്.

ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് അടിമയായിപ്പോവുക എന്ന മട്ടിലുള്ള ആശയത്തിന്റെ അടിസ്ഥാനം 1960-70-കളില്‍ നടന്ന ചില പരീക്ഷണങ്ങളിലാണ്. ലബോറട്ടറിയില്‍ പരീക്ഷണമൃഗങ്ങള്‍ക്ക് കൊക്കേയ്ന്‍ പോലുള്ള ലഹരികളുടെ അനിയന്ത്രിതമായ ലഭ്യത സൗകര്യപ്പെടുത്തിക്കൊടുത്തു. ലഹരി ഇഞ്ചക്ഷന്‍ എടുക്കാന്‍ പാകത്തിനു കൂടുകള്‍ക്കുള്ളില്‍ ക്രമീകരിച്ചിരുന്ന ലിവറുകള്‍ ആ ജന്തുക്കള്‍  ആവര്‍ത്തിച്ചാവര്‍ത്തിച്ച് അമര്‍ത്തി - മരിച്ചു വീഴും വരെ. മരണം വരെ ലഹരി അന്വേഷിച്ചുകൊണ്ടിരിക്കുക - ഈ ആദ്യകാല പരീക്ഷണങ്ങള്‍ അതാണ് സ്ഥാപിച്ചത്. എന്നാല്‍ അതൊരു ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

അതുകൊണ്ട് കഥ പൂര്‍ണ്ണമാകുന്നില്ല. ഈ നടത്തിയ പരീക്ഷണങ്ങളില്‍ ആ മൃഗങ്ങളെ അടച്ചിരുന്ന കൂടുകളില്‍ ലിവറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള പഠനത്തില്‍ ലഹരി കൂടാതെ കളിപ്പാട്ടങ്ങളോ ലൈംഗിക പങ്കാളികളോ ഭക്ഷ്യപദാര്‍ത്ഥങ്ങളോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നപ്പോള്‍ ആ മൃഗങ്ങള്‍ എന്തു ചെയ്തു എന്ന് പരിശോധിക്കപ്പെട്ടു. അത്തരത്തില്‍ മറ്റൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച മൃഗങ്ങള്‍ മരണം വരെ സ്വയം ലഹരിമരുന്ന് കുത്തിവച്ചില്ല. വാസ്തവത്തില്‍ മൃഗങ്ങള്‍ ലഹരിമരുന്നുകളെക്കാള്‍ കൂടുതല്‍ തിരഞ്ഞെടുക്കുക മറ്റ് വസ്തുക്കളായിരിക്കും.

Every day, India sees 10 suicides related to drug abuse– and only one of  them isREPRESENTATIVE IMAGE | WIKI COMMONS
കാള്‍ ഹാര്‍ട്ട് സ്വന്തം പരീക്ഷണശാലയില്‍ ഈ കണ്ടെത്തലുകള്‍ മനുഷ്യരില്‍ തുടര്‍ന്നു നോക്കി. ക്രാക്ക് കൊക്കേയ്ന്‍ 'അടിമ'കളായ ആളുകളെ ന്യൂയോര്‍ക്ക് തെരുവുകളില്‍ നിന്ന് ഇതിനായി കണ്ടെത്തി. വളരെ പ്രധാനമായി, മനുഷ്യര്‍ക്ക് ആവശ്യമുള്ളതൊക്കെയും പരീക്ഷണം നിയന്ത്രിക്കാനാവശ്യമുള്ള ക്രമീകരണങ്ങളും ഒരുക്കിയ ശേഷമാണു അദ്ദേഹം പരീക്ഷണങ്ങളിലേക്ക് കടന്നത്. കൊക്കേയ്ന്‍ ഉപയോക്താക്കളെ ലാബിലേക്ക് കൊണ്ടുവരികയും രണ്ട് കാര്യങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും അറിയിച്ചു - ഒന്നുകില്‍ അഞ്ചു ഡോളര്‍ അല്ലെങ്കില്‍ അതിലും മേലെ വില വരുന്ന കൊക്കേയ്ന്‍. ഇത് ഓരോ മനുഷ്യനിലും പലദിവസങ്ങളിലായി പരീക്ഷിച്ചു. പാതിസമയവും ഉപയോക്താക്കള്‍ ലഹരിയാണ് തിരഞ്ഞെടുത്തത്. നിശ്ചയമായും ബാക്കി പാതി അവസരങ്ങളില്‍ പണവും. അത്രയും അവസരങ്ങളിലും നിസാരമായ ഒരു തുക പോലും അവരെ ലഹരി തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്നിലേക്ക് വലിച്ചു എന്നതാണു പ്രധാനം - ലഹരി ഉപയോക്താക്കള്‍ ഭ്രാന്തമായി 'ഒരു ഹിറ്റിനായി എന്തും' ചെയ്തുകളയും എന്ന് അദ്ദേഹം കേട്ടിരുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു പരീക്ഷണ ശാലയില്‍ നടന്ന കാര്യങ്ങള്‍.

പിന്നീട് പ്രൊഫസറും കൂട്ടരും മെതാംഫിറ്റമൈന്‍ (methamphetamine) ഉപയോഗിച്ചിരുന്നവരെ ഉപയോഗിച്ച് ഇതേ പരീക്ഷണം ആവര്‍ത്തിച്ചു. അവരും പാതി സമയം ലഹരിയും പാതി സമയവും പണവും എന്ന രീതിയാണു അവലംബിച്ചത്. അടുത്തപടിയായി ഞങ്ങള്‍ സമ്മാനം 20 ഡോളറായി ഉയര്‍ത്തി. അവരാരും പിന്നീട് ലഹരി തിരഞ്ഞെടുത്തില്ല. എല്ലായ്‌പ്പോഴും അവര്‍ തിരഞ്ഞെടുത്തത് പണമായിരുന്നു. മൃഗങ്ങളെപ്പോലെ തന്നെ - ആകര്‍ഷകമായ ബദലുകള്‍ കൊടുത്തപ്പോള്‍ ലഹരി അടിമകളായി കണക്കാക്കപ്പെടുന്നവര്‍ പോലും ലഹരി തിരഞ്ഞെടുത്തില്ല! 'ലഹരി അടിമത്തം എന്ന പ്രശ്‌നം' പരിഹരിക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതേ ആയിരുന്നില്ല ഈ പരീക്ഷണഫലങ്ങള്‍ എന്നാണ് ഇതിനെ കുറിച്ചു കാള്‍ ഹാര്‍ട്ട് പറഞ്ഞത്.

Methamphetamine: Addiction - Godoy Medical ForensicsREPRESENTATIVE IMAGE | WIKI COMMONS
നാട്ടിലെ തന്റെ ബല്യകാലം മുതല്‍ അദ്ദേഹം തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദുരിതങ്ങളുടെ കാരണം 'ആ ചീത്ത മരുന്നുകളു'ടെ ലെന്‍സിലൂടെയാണു കണ്ടിരുന്നത്. അവയായിരുന്നു പ്രധാനപ്രശ്‌നമെന്ന് അദ്ദേഹവും കരുത്തിയിരുന്നു. ഇതേ കുറിച്ചു കാള്‍ ഹാര്‍ട്ട് പറയുന്നത് ഇങ്ങനെ ആണ് ''കുറ്റകൃത്യങ്ങളും ദാരിദ്ര്യവും ലഹരി ഉപയോഗത്തില്‍ അടിസ്ഥാനമായ കാര്യങ്ങളല്ലായെന്ന് ഞാന്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പതിയെ തെളിയാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച ഞെട്ടലും സംശയങ്ങളും ഇപ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. ക്രാക്ക് കൊക്കേയ്ന്‍ തെരുവുകളില്‍ ലഭ്യമാകുന്നതിനും വ്യാപകമാകുന്നതിനു മുന്‍പേ തന്നെ ദരിദ്രസമൂഹങ്ങളില്‍ കുറ്റകൃത്യങ്ങളും ദാരിദ്ര്യവും നിലവിലുണ്ടായിരുന്നു. കൂടെ കാണേണ്ടത് എഫ് ബി ഐ-യുടെ വാര്‍ഷിക ക്രിമിനല്‍ സ്ഥിതിവിവരക്കണക്കുകളാണു - ബഹുഭൂരിപക്ഷം തടവുകാരും കുറ്റകൃത്യങ്ങള്‍ നടത്തിയ കാലങ്ങളിലും സമയത്തും  ലഹരി ഉപയോഗിക്കുകയോ  അവയ്ക്ക് അടിമപ്പെടുകയോ ചെയ്തിരുന്നില്ല. വളര്‍ന്നു വന്ന കാലഘട്ടത്തിലെ എന്റെ കുടുംബത്തിന്റെ സ്ഥിതി ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് കൃത്യമായി പറയാം ലഹരി ചിത്രത്തില്‍ വരുന്നതിനു മുന്‍പേ തന്നെ ദാരിദ്ര്യം എന്റെ കുടുംബത്തെ അലട്ടിയിരുന്നുവെന്ന്. ശരിയാണ്, ഞാന്‍ അല്ലറ ചില്ലറ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ അതിനൊന്നും ലഹരിമരുന്നുകളായിരുന്നില്ല കാരണം - പണവും പദവിയുമായിരുന്നു അവിടുത്തെ പ്രശ്‌നങ്ങള്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമവാക്യത്തില്‍ നിന്ന് ലഹരിമരുന്നുകള്‍ എടുത്ത് കളഞ്ഞാലും കുറ്റകൃത്യങ്ങളും ദാരിദ്ര്യവും നിലനില്‍ക്കും.''

ഇവിടെയാണ് താമരശ്ശേരിയിലെ ആഷിഖിന്റെയും തിരുവനന്തപുരത്തെ അഫ്വാന്റെയും കേരളത്തിലെ മറ്റ് ആയിരക്കണക്കിന് വരുന്ന യുവതലമുറയില്‍പ്പെട്ടവരുടെ  കാര്യം വീണ്ടും പരിശോധിക്കേണ്ടത്. ഘടനാപരമായി അസമത്വം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് യുവത വലിയ തോതില്‍ അന്യവല്‍ക്കരണം അനുഭവിക്കുകയാണ്. ജനസംഖ്യ സാന്ദ്രത കൂടിയ കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി എല്ലാ വര്‍ഗ്ഗങ്ങളിലുമുള്ള മനുഷ്യര്‍ ഇടകലര്‍ന്നാണ് ജീവിക്കുന്നത്. ഇത് യുവാക്കള്‍ക്ക് ഇടയില്‍ വേഗത്തില്‍ അന്യതാ ബോധം നിര്‍മ്മിക്കപ്പെടാന്‍ കാരണമാകും. പബ്ലിക് സ്പിയറും അത് മുന്നോട്ട് വെയ്ക്കുന്ന മനോഭാവവും ഇവിടുത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റേത് മാത്രമാണ്. അതിലേക്ക് എത്തിപ്പെടുക എന്നത് നിലവിലെ സാമൂഹിക സാമ്പത്തിക സാഹചര്യത്തില്‍ ഇടത്തരക്കാര്‍ക്ക് ഉള്‍പ്പെടെ ശ്രമകരമാണ്. ഏറ്റവും പുതിയതായി എസ് ബി ഐ പുറത്തു വിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത പണപ്പെരുപ്പം അനുഭവിക്കുന്നു എന്നാണ്. ഇത് നിലവിലെ സാഹചര്യങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ തീവ്രതയും ആഴവും വ്യക്തമാക്കുന്നു.

കേരളത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ലഹരി ഉപയോഗം നിലനില്‍ക്കുന്നുണ്ട് എങ്കിലും സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിക്കുന്നവരാണ് കൂടുതല്‍. വിപണനം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യത്തെ ആദ്യ 25 ജില്ലകളില്‍ ഒന്ന് പോലും കേരളത്തില്‍ ഇല്ല. ലഹരി ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്ന സര്‍ക്കാരിനു എന്ത് കൊണ്ടാണ് ഇത് വിതരണം ചെയ്യുന്ന വമ്പന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സാധിക്കാത്തത്.

REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസ്-ഇന്റലിജന്‍സ് സൗകര്യമുള്ള കേരള പൊലീസിന് ഇത് സാധിക്കുന്നില്ല എന്ന് നമുക്ക് കരുതാന്‍ നിര്‍വാഹമില്ല. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയിലടക്കം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഇന്റലിജന്‍സ് സംവിധാനത്തിന്റെ പുറത്താണ് ഈ ഡ്രഗ് കാര്‍ട്ടലുകള്‍ എന്ന് തമാശയ്ക്ക് പോലും വിചാരിക്കാന്‍ യാതൊരു യുക്തിയുമില്ല. ലഹരിക്കെതിരെ  രണ്ട് ആഴ്ചത്തെ ഓപറേഷന്‍ ക്‌ളീന്‍ സ്ലീറ്റിലൂടെ ഒരുപാട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അത്തരം ഇന്റലിജിന്‍സ് വിവരങ്ങള്‍ തല്‍ക്ഷണം ലഭിച്ചവ മാത്രമാണ് എന്ന് കരുതുകയും വയ്യ. ആധുനിക സര്‍വയലന്‍സ് സംവിധാനം അത്രയധികം ഇന്ന് വികസിച്ചിട്ടുണ്ട്. കേരളത്തിലെ ലഹരിക്ക് പിന്നിലെ യഥാര്‍ത്ഥ കണ്ണികള്‍ ഇപ്പോഴും ഭരണവര്‍ഗ്ഗങ്ങളാല്‍ സംരക്ഷിക്കപ്പെടുകയാണ്.

കളമശേരി ഹോസ്റ്റലില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്നതെന്ന് പറയപ്പെടുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലമില്ലാതെ ഹോസ്റ്റല്‍ പോലെ തുറന്ന ഒരു സ്ഥലത്ത് ഇങ്ങനെയൊന്ന് സാധ്യമാകില്ല. എസ്എഫ്‌ഐ ഇതില്‍ കുറ്റക്കാരല്ല എന്ന് പറയുന്നുണ്ടെങ്കിലും യൂണിയന്‍ ഭരിക്കുന്ന അവര്‍ക്ക് അറിയാത്തത് ആവുമോ അതിനുള്ളിലെ ചെയ്തികള്‍? അപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് ഇത് ഇത്രയും കാലം ഇവിടുത്തെ മുഖ്യധാരാ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മറച്ചു വെച്ചത്..? പൊലീസ് ഈ വിദ്യാര്‍ഥികളെ പിടിക്കുമ്പോള്‍ പോലും ഇതിനു പിന്നിലെ കൈകള്‍ ഇപ്പോഴും മറയില്‍ തന്നെയാണ് എന്നത് നമ്മുടെ ലഹരി വേട്ടയുടെ വിശ്വാസ്യതയെ ചെറുതല്ലാതെ ബാധിക്കുന്നുണ്ട്.

ലഹരിയും ഭരണകൂടവുമായുള്ള ബന്ധം ഇന്ത്യയില്‍ പല സമയത്തും വ്യക്തമായിട്ടുള്ളതാണ്. അദാനിയുടെ ഗുജറാത്തിലെ മുദ്ര തുറമുഖം വഴി വന്ന 2,000 ടണ്‍ ഹെറോയില്‍ പിടിച്ചടുത്തിട്ട് ആകെ അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയെന്ന് ദേശിയ മാധ്യമങ്ങള്‍ അടക്കം പറഞ്ഞ കൊച്ചി കടലിടുക്കില്‍ നിന്നും പിടിച്ചെടുത്ത 2,0000 കോടി രൂപയുടെ ലഹരി മരുന്ന് കേസിലും രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കൃത്യസമയത്ത് കുറ്റ പത്രം നല്‍കാത്തതിനാല്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര സമ്പത്ത് വ്യവസ്ഥയെ മുച്ചൂടും മുടിപ്പിക്കുന്ന ഈ ലഹരി കടത്തുകാര്‍ക്ക് എതിരെ എന്തുകൊണ്ടാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകള്‍ ഭരണകൂടം ചുമത്താതിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് ചെയ്യാവുന്ന വളരെ ലളിതമായ കാര്യമായാണോ ഭരണകൂടം  ഈ ലഹരി കടത്തിനെ കാണുന്നത്. യു എന്‍ ഡ്രഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ അന്താരാഷ്ട്ര  സിന്തറ്റിക് ലഹരി ഇടപടിന്റെ കേന്ദ്രമായാണ് ഇന്ത്യയെ കാണുന്നത്. എന്നിട്ടും നമ്മുടെ ഭരണകൂടം ഈ വമ്പന്മാരുടെ മുന്നില്‍ മുട്ട് വിറയ്ക്കുന്നത് ആരെ പേടിച്ചിട്ട് ആണ്? ആരെ സംരക്ഷിക്കാനാണ്.?

Kalamassery hostel raid: Are drugs being smuggled into campuses from Odisha  and Bihar?, annabis, kerala, calicut, polytechnic college, drugs, odisha,  bihar, trafficking, hostel policeREPRESENTATIVE IMAGE | WIKI COMMONS
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിച്ചതോടെ സമൂഹവുമായി നിരന്തരമായി സംവദിച്ചു കൊണ്ടിരുന്ന  വിദ്യാര്‍ഥികളില്‍ ഒരു വലിയ വിഭാഗം അപ്രത്യക്ഷമായി. 1,000 കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളുകളില്‍ ഏകദേശം 300 കുട്ടികളെങ്കിലും രാഷ്ട്രീയത്തില്‍ നിരന്തരമായി ഇടപെട്ടിരുന്നു. ഇത് പിയര്‍ ഗ്രൂപ്പുകളെ സ്വാധീനിക്കുകയും അവര്‍ സാമൂഹിക വിഷയങ്ങളില്‍ ചലനാത്മകമായി ഇടപെടുകയും ചെയ്തിരുന്നത് കൊണ്ട് ലഹരിയുടെ സ്വാധീനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇടയില്‍ മുന്‍പ് വളരെ കുറവായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മോശം കാര്യമാണെന്ന് വരുത്തി തീര്‍ക്കുകയും അതോടൊപ്പം കുട്ടികളുടെ പൊതുവിടത്തിലെ ഇടപെടലിനെ ബഹളം, അലമ്പ് എന്നൊക്കെ വിളിച്ചു തടയുകയും ചെയ്തതിലൂടെ നമ്മള്‍ അവരുടെ ആത്മവിശ്വാസത്തോടെയുള്ള സാമൂഹിക ദൃശ്യതയെ ഇല്ലാതാക്കുകയാണ് ചെയ്തത്. പൊതുവിടം തങ്ങളുടേത് അല്ല എന്ന ബോധ്യം അവരില്‍ നാം നമ്മുടെ നിയന്ത്രണങ്ങളിലൂടെ നിര്‍മ്മിച്ചു എടുക്കുകയായിരുന്നു. അത് അവരുടെ ആത്മാവിശ്വാസത്തോടെയുള്ള കലാ കായിക മത്സരങ്ങളില്‍ ഇറങ്ങുന്നതിന് നിന്നും പോലും പിന്തിരിപ്പിച്ചു.

ഒരു തരത്തിലും ഡോപ്പമിന്‍ സ്ട്രൈക് സമൂഹത്തില്‍ നിന്നും ഓര്‍ഗാനിക്കായി ലഭിക്കാത്ത നമ്മുടെ വിദ്യാര്‍ഥികള്‍ സ്വകാര്യ പാര്‍ട്ടികളിലെ ലഹരിയുടെ വഴിയിലേക്ക് തിരിഞ്ഞതില്‍ ആരാണ് യഥാര്‍ത്ഥ പ്രതി. ഇതിനു അടിവരയിടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂര്‍ റോഡില്‍ സംഭവിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ ഒഴിവ് സമയവും നൈറ്റ് ലൈഫും ചെലവഴിക്കാന്‍ വരുന്ന തെരുവും അവിടുത്തെ കടകളും ലഹരി വിരുദ്ധതയുടെ പേരില്‍ അടിച്ചു തകര്‍ത്തത്. പൊലീസിനോ എക്‌സൈസിനോ ഈ പ്രദേശങ്ങള്‍ ലഹരി ഹോട്ട് സ്‌പോട്ടുകള്‍ ആണെന്ന അഭിപ്രായമില്ലെന്ന് ഇരിക്കയാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള  മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടിതമായ ആക്രമണം ഈ പ്രദേശത്ത് നടന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സംസ്‌കാരം നൈറ്റ് ലൈഫിന് ചേര്‍ന്നതല്ലെന്ന കോഴിക്കോട് മേയറുടെ പ്രസ്താവനയും നമ്മുടെ തലമുറ അന്തരത്തെ വെളിപ്പെടുത്തുന്നതായി.

യുവതയ്ക്ക് ഇത് തങ്ങളുടെ ലോകം കൂടിയാണ് എന്ന് ധാരണ വന്നാല്‍ മാത്രമേ ലഹരിയുടെ ഉപയോഗത്തില്‍ നിന്ന് അവര്‍ പിന്മാറുകയുള്ളൂ. തങ്ങള്‍ക്ക് സന്തോഷം ലഭിക്കാത്ത, ഘടനാപരമായ അസമത്വം പ്രകടമായ തോതില്‍ നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ യുവത എന്ത് കാരണത്തിന്മേലാണ് ജീവിക്കേണ്ടുന്നത്.? ലഹരി വെറും ആനന്ദത്തിന്റെയോ കൂട്ടുകാരുടെ ഇടപെടലിന്റെ ഭാഗമായോ വ്യക്തിക്ക് ഉണ്ടാകുന്ന സ്വഭാവ വൈകല്യമല്ല എന്നതാണ് ആധുനിക സമൂഹം എന്ന നിലയില്‍ തിരിച്ചറിയേണ്ടുന്ന ആദ്യ കാര്യം. സമൂഹികമായി അരക്ഷിതമായ ഒരുകൂട്ടത്തിന്റെ അതിജീവനത്തിനായി അവര്‍ നടത്തുന്ന ഇടപെടലായി വേണം ഇതിനെ മനസ്സിലാക്കാന്‍. അത് മനസ്സിലാക്കിയാല്‍ മാത്രമേ ഭരണകൂട സംവിധാനത്തിന് ഇതിനെ വേണ്ട വിധത്തില്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളു. ഈ ലോകം നമ്മുടേതാക്കി മാറ്റി തീര്‍ക്കാനുള്ള രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയെങ്കിലും കുറഞ്ഞപക്ഷം യുവതലമുറയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. അപ്പോഴാവും നിലനില്‍പ്പിനായി പല വിധത്തിലുള്ള ലഹരിവസ്തുക്കളെ ആശ്രയിക്കുന്നതില്‍ നിന്നും യുവത സ്വയം മോചിപ്പിക്കുക.





#outlook
Leave a comment