TMJ
searchnav-menu
post-thumbnail

Outlook

പദ്മജയുടെ വെളിപാടും പാലക്കാടിന്റെ ഉള്ളറകളും

19 Oct 2024   |   4 min Read
അജിത് ശ്രീനിവാസൻ

റു മാസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബിജെപിക്കാരി പ്രഖ്യാപിച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി, പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയിലേക്ക് പോയപ്പോഴായിരുന്നു പത്മജാ വേണുഗോപാല്‍ ഈ പ്രഖ്യാപനം നടത്തിയത്. വടകരയില്‍ ഷാഫി ജയിച്ചാല്‍ പകരം പാലക്കാട്  നില്‍ക്കുക രാഹുല്‍ മാങ്കൂട്ടത്തിലായിരിക്കുമെന്നാണ് പത്മജ പറഞ്ഞത്. 'കെ.കരുണാകരന്‍ എന്ന തന്തക്ക് പിറന്ന മകളല്ല പത്മജ എന്ന് പറയേണ്ടിവരും' എന്ന് പത്മജ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. അതിനെച്ചൊല്ലി നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കിടെയായിരുന്നു പത്മജയുടെ ഈ പ്രവചനം.

എല്ലാ തലങ്ങളിലുമുള്ള കൂടിയാലേചനകള്‍ക്കു ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനര്‍ഥിയായി തീരുമാനിച്ചത് എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറയുന്നതെങ്കിലും പത്മജ പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുന്നു. അവസാന നിമിഷം വരെയും സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി, പറഞ്ഞ് കോണ്‍ഗ്രസ്സുകാരനായിരുന്ന ഡോ.പി.സരിന്‍ വിലപിക്കുമ്പോഴാണ് ആറു മാസം മുമ്പത്തെ 'പത്മജാ പ്രഖ്യാപന'ത്തിന് പ്രസക്തിവരുന്നത്.

സിപിഎമ്മില്‍ നിന്ന് കേരളത്തില്‍ മുഖ്യമന്ത്രിമാരായ നാലു പേരില്‍ മൂന്നുപേരും പാലക്കാട് ജില്ലയില്‍ നിന്ന് വിജയിച്ചിട്ടുള്ളവരാണ്. ഇ.എം.എസ്, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നീ  മൂന്നു പേരും മത്സരിച്ച് ജയിച്ചിട്ടുള്ള പാലക്കാട് ജില്ല സി.പി.എമ്മിന്റെ കോട്ടകളിലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, ആ ഖ്യാതി അവകാശപ്പെടാന്‍ സാധിക്കാത്തയിടമാണ് പാലക്കാട് നിയമസഭാ മണ്ഡലം.1957 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ അഞ്ചു തവണ ജയിക്കാനായി എങ്കിലും മണ്ഡലം പൊതുവെ ഇടത്തോട്ടല്ല, വലത്തോട്ടുചേര്‍ന്നു നില്‍ക്കാനാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്.

പത്മജ വേണുഗോപാല്‍ |PHOTO:  WIKI COMMONS
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനും സി പി എമ്മിന്റെ രൂപീകരണത്തിനും ശേഷം 1965 മുതല്‍ തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളില്‍ സിപിഎം വിജയം കണ്ടെങ്കിലും പിന്നീട് അത് വല്ലപ്പോഴും വന്നു പോകുന്ന ഒറ്റപ്പെട്ട വിജയങ്ങളായി മാറി. 1977 മുതലുള്ള അഞ്ച് തിരഞ്ഞെടുപ്പുകളില്‍ സി.എം സുന്ദരം എന്ന പി എസ് പിക്കാരനായിരുന്നു വിജയം.1982 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സുന്ദരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്സില്‍ പേര്‍ന്നു. പിന്നീട് ടി.കെ.നൗഷാദ്, കെ.കെ ദിവാകരന്‍ എന്നിവരാണ് പീന്നീട് അരിവാള്‍, ചുറ്റിക, നക്ഷത്രത്തില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചവര്‍. രണ്ട് പേരും ഒരോ തവണ വിജയം കണ്ടു. മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ആയിരുന്നു 2001ല്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. 2011 മുതല്‍ ഷാഫി പറമ്പില്‍ തുടര്‍ച്ചയായി വിജയിച്ചു.

സുന്ദരം സ്വാമി എന്ന് പൊതുവേ അറിയപ്പെടുന്ന  സി എം സുന്ദരം എന്ന പി എസ് പിക്കാരനെ തുടര്‍ച്ചയായി അഞ്ചുതവണ ജയിപ്പിച്ചു. പിന്നീട് ജയിപ്പിച്ചത് പഴയ സംഘടനാ കോണ്‍ഗ്രസ്സുകാരനായിരുന്ന ശങ്കരനാരായണനെയും. പി എസ് പിയുടെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ തിരുവനന്തപുരത്ത് പി എസ് പി പൊടിപോലുമില്ലാതായപ്പോഴാണ് ആ പേരില്‍ സുന്ദരം സ്വാമി അഞ്ചുതവണ പാലക്കാട് നിന്നു ജയിച്ചത് എന്ന സവിശേഷതയുമുണ്ട്. പാലക്കാടിന്റെ ഈയൊരു സവിശേഷ സ്വഭാവത്തിന്റെ തുടര്‍ച്ചയായിട്ടാവണം പാലക്കാട്ടെ ബിജെപിയുടെ വളര്‍ച്ചയും. തിരുവനന്തപുരമാണ് ബിജെപിയുടെ ശക്തികേന്ദ്രമെന്ന് പറഞ്ഞുകൊണ്ടിരിക്കെയാണ് പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം പിടിച്ചത്. നഗരസഭയില്‍ അവരുടെ തുടര്‍ഭരണം.

യഥാര്‍ഥത്തില്‍ പാലക്കാട് മണ്ഡലം 2011ല്‍  ഷാഫി പറമ്പില്‍ വന്നതു മുതലാണ് കോണ്‍ഗ്രസ് മണ്ഡലമായി മാറുന്നത്. അവിടത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുസ്വീകാര്യത നേടിയാണ് അദ്ദേഹം അത് സാധിച്ചെടുത്ത്. തുടര്‍ച്ചയായ വിജയത്തോടെ, കോണ്‍ഗ്രസ്സിലെ ചോദ്യം ചെയ്യപ്പെടനാവാത്ത നേതാവായി ഷാഫി വളര്‍ന്നു. അതിനെതിരെ പാര്‍ട്ടിയില്‍ത്തന്നെ ഉയര്‍ന്ന വികാരങ്ങളുടെ പ്രതിഫലനമാണ് നേരത്തെ എ.വി ഗോപിനാഥിലൂടെയും ഇപ്പോള്‍ ഡോ.പി സരിനിലൂടെയും പുറത്തുവന്നിരിക്കുന്നത്.'ഇവിടെ പാര്‍ട്ടിയുണ്ടോ?'എന്നായിരുന്നു എ.വി ഗോപിനാഥ് മുന്‍പ് ചോദിച്ചത്. 'ഷാഫിയാണോ പാര്‍ട്ടി?'എന്നാണ് കഴിഞ്ഞ ദിവസം ഡോ.സരിന്‍ ചോദിച്ചത്. രണ്ടു പേരുടെയും ചോദ്യം ഒന്നു തന്നെ. രണ്ടുപേരും ചോദ്യം ചെയ്യുന്നതും ഒരാളെത്തന്നെ. ഷാഫി പറമ്പിലിനെ.

കൂടിയലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ഥി തീരുമാനമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും അത് നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും ആ തീരുമാനമെടുത്ത് ഷാഫിയാണെന്നും ആ വാക്കുകളിലൂടെ പറയുകയാണ് സരിന്‍. അതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണയുമുണ്ടായിരുന്നു. ഷാഫി വടകരയില്‍ വിജയിച്ചതോടെ, രാഹുല്‍ പാലക്കാട്ടെ സ്ഥിരസാന്നിധ്യമായിരുന്നു. ഡിസിസി യോഗങ്ങളില്‍ വരെ പങ്കെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുകയും ചെയ്തു.സരിന്റെ പൊട്ടിത്തെറിക്ക് ശേഷം അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചത് സതീശനാണ്. എന്നാല്‍, മറ്റ് സംസ്ഥാന, ജില്ലാ നേതാക്കളുടെ രോഷപ്രകടനത്തിനൊന്നും സതീശന്റെയത്ര ശക്തിയുമില്ലായിരുന്നു. ആ ശക്തിയില്ലായ്മക്കു കാരണം സരിന്റെ ആക്ഷേപങ്ങളെ അവരും ഒരു പരിധിവരെയെങ്കിലും ശരിവെക്കുന്നതുകൊണ്ടാണെന്നു വേണം കരുതാന്‍.

രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും | PHOTO: FACEBOOK
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 12 നിയമസഭാ സീറ്റില്‍ എല്‍ഡിഎഫിന് നഷ്ടമായ ഏക സീറ്റാണ് പാലക്കാട്. അതാകട്ടെ, ബിജെപിക്കും പുറകില്‍ മൂന്നാം സ്ഥാനത്തും. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഇതിന്റെ നാണക്കേട് തീര്‍ക്കനാണ് സിപിഎമ്മിന്റെ ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയേക്കാള്‍ അവിടെ നടത്തിയ സ്വതന്ത്ര പരീക്ഷണത്തിലാണ് സിപിഎം നാണം കെട്ടത്. അതിനാല്‍ മറ്റു പരീക്ഷണങ്ങള്‍ക്ക് തയാറാവാതെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ്, കോണ്‍ഗ്രസ്സില്‍ നിന്നറങ്ങിയുള്ള സരിന്റെ വരവ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്ന സരിനെ ഏറ്റെടുക്കാന്‍ സിപിഎം അനുഭവിക്കേണ്ടിവരുന്ന പ്രയാസം തന്നെ, ഭരണത്തെയും മുഖ്യമന്ത്രിയേയും പുകഴ്ത്തിപ്പറയാന്‍ സരിനും അനുഭവിക്കേണ്ടിവരും. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇടതുപക്ഷവുമായി സഹകരിച്ചതിന്റെ ചരിത്രം പറഞ്ഞ് പ്രസംഗത്തില്‍ ഇതിനെമറികടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍,ജനം അത് എത്രകണ്ട് ഉള്‍ക്കൊള്ളും എന്നതാവും സി പി എമ്മിന്റെ ഗ്രാഫ് നിശ്ചയിക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍  ബിജെപിയിലെ ഇ.ശ്രീധരനോട് ജയിച്ചത് വെറും 3859 വോട്ടിന് മാത്രമാണ്. 2016ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 2021ല്‍ ബിജെപിക്ക് കൂടിയത് 10,144 വോട്ടാണ്. കോണ്‍ഗ്രസിന് 3,480 ഉം സിപിഎമ്മിന് 2242ഉം വോട്ട് കുറഞ്ഞ സ്ഥാനത്താണിത്. ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് കിട്ടിയ വോട്ടും ഇതിലുണ്ടെങ്കിലും ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണിത്. ഈ കണക്കിനു പുറമേയാണ് എല്‍ഡിഎഫിലെയും യുഡിഎഫിലെയും പുതിയ സംഭവ വികാസങ്ങള്‍. യുഡിഎഫില്‍ രാഹുലിനോട് വിയോജിപ്പുള്ളവരും എല്‍ഡിഎഫില്‍ സരിനോട് വിയോജിപ്പുള്ളവരും എന്തു ചെയ്യും എന്നതിലാണ് ബിജെപിയുടെ രണ്ടാം പദവിയുടെ മാറ്റം നിശ്ചയിക്കുക.

സിപിഎമ്മിനെ സംബന്ധിച്ചടത്തോളം അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണവിരുദ്ധവികാരം എങ്ങനെ മറികടക്കുമെന്നതാണ്.  സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെ ഇഴച്ചില്‍ മുതല്‍ ഏറ്റവുമവസാനം കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യവരെ സിപിഎമ്മിന് വോട്ടുകുറയാനുള്ള വഴികള്‍ മാത്രമാണ് തുറക്കുന്നത്. ഇതിനെ മറികടക്കാന്‍ സരിന്‍ എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിന് സാധിക്കുമെന്ന വിശ്വാസമൊന്നും സി പി എമ്മിനുമുണ്ടാകാന്‍ സാധ്യതയില്ല. ഇവിടെ സി പി എമ്മിന് അനുകൂലമാകാനുള്ള ഏക സാധ്യത കോണ്‍ഗ്രസിലെയും പൊതുസമൂഹത്തിലെയും ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹാരിക്കാന്‍ പറ്റിയാല്‍ മാത്രമായിരിക്കും. പാലക്കാട് പോലെ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ യാതൊരു ആവശ്യവുമില്ലാതെ വടകര ലോകസഭാ മണ്ഡലത്തില്‍ കൊണ്ടുപോയി മത്സരിപ്പിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വടകരയില്‍ നിന്നും മാറ്റി തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 80,000 വോട്ട് കുറഞ്ഞു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടി ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്തു. പാലക്കാട് മണ്ഡലത്തില്‍ പൊതുവേ പാലക്കാട് സ്വദേശികളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കാറുള്ളത്. അവിടെ കോണ്‍ഗ്രസിന് നേതാക്കളുടെ കുറവുമില്ല. ഏതുപ്രായത്തിലുമുള്ള സജീവ കോണ്‍ഗ്രസ് നേതക്കാള്‍ ഇപ്പോഴും ഉള്ള ജില്ലയാണ്. എന്നിട്ടും പുറത്തുനിന്ന് ഒരാളെ കൊണ്ടുവരുന്നത് നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്ക് എത്രത്തോളം സ്വീകാര്യമാകും. ഈ കണക്കുകളും സാഹചര്യങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മതേതര വോട്ടുകളുടെ ഏകോപനം ഉണ്ടായേക്കാം എന്ന വിശ്വാസമാണ് സിപിഎമ്മിന്. അതേസമയം സരിന്‍ തന്നെ സിപിഎമ്മിന് കിട്ടാവുന്ന വോട്ട് ചോര്‍ത്തുന്നതിന് വഴിയൊരുക്കാമെന്ന ഭയവും അവര്‍ക്കിടിയലുണ്ട്. സരിന്‍ ഇത്രയും കാലം നടത്തിയ സോഷ്യല്‍ മീഡിയാ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവരാം. സരിനെതിരെ സിപിഎം സോഷ്യല്‍മീഡിയ നടത്തിയ വിമര്‍ശനങ്ങളും അതിനൊപ്പം വരാം. സരിന്‍ സ്ഥാനാര്‍ത്ഥിയായതിനെ സിപിഎമ്മിലെ സൈബര്‍ലോകത്തിന് അത്രകണ്ട് ഇഷ്ടമായിട്ടില്ല എന്നതാണ് ആദ്യദിനങ്ങളില്‍ സൈബറിടങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം, സരിന്‍ വിരുദ്ധവികാരം കൂടി ചേര്‍ന്നാല്‍ സിപിഎമ്മിന് മൂന്നാംസ്ഥാനത്ത് നിന്നൊരു എഴുന്നേറ്റം ഉണ്ടാകില്ല.

പി.സരിന്‍ | PHOTO: FACEBOOK
ബിജെപിയെ സംബന്ധിച്ച് ഇത്രയും സ്വാധീനമുള്ള മറ്റൊരു മണ്ഡലം കേരളത്തില്‍ ചിലപ്പോള്‍ അവര്‍ക്ക് വേറെ ഉണ്ടാകില്ല. മഞ്ചേശ്വരത്തേക്കാളും തിരുവനന്തപുരത്തെ നേമം മണ്ഡലത്തേക്കാളും അടിയുറച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്ള മണ്ഡലമാണ്. മണ്ഡലത്തിലെ സാമൂഹികസ്ഥിതിയും ബിജെപിക്ക് അനുകൂലമാണ്. ഇതിനെയൊക്കെ മറികടക്കാന്‍ ഷാഫിയെ സഹായിച്ചത് രണ്ട് ഘടകങ്ങളാണ്. ഒന്ന് കോണ്‍ഗ്രസിന് അവിടെയുള്ള പാരമ്പര്യമായ വേര്, രണ്ട് ഷാഫി വ്യക്തിപരമായി അവിടെ രൂപപ്പെടുത്തിയെടുത്ത ബന്ധങ്ങള്‍. ഷാഫി മാറുന്നതോടെ ആ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനപ്പുറം അവരെ വേട്ടയാടുന്ന രണ്ട് കാര്യങ്ങളില്‍ ഒന്ന് അവര്‍ ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം വോട്ട് മാറ്റിചെയ്യുന്നവരുടെ പട്ടികയില്‍ ബിജെപിക്ക് മുന്‍ഗണന കിട്ടില്ല. അതിനേക്കാളെറെ, ബിജെപിക്കുള്ളിലെ ചേരിപ്പോരാണ്. ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നത് സംബന്ധിച്ച് നേതാക്കള്‍ മുതല്‍ അണികള്‍ വരെ ഭിന്നാഭിപ്രായക്കാരാണ്. ഈ തമ്മിലടി തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പുറത്തുനില്‍ക്കുന്നവര്‍ കാണുന്നതിനേക്കാള്‍ വലുതാണ് ആ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍. ബിജെപിയുടെ രണ്ടാംസ്ഥാനത്തിനെ എങ്ങോട്ട് നീക്കണം എന്ന് തീരുമാനിക്കുന്ന അടിസ്ഥാനം സ്വന്തം പടയിലെ പോരിനെ എങ്ങനെ പരിഹരിക്കും എന്നതായിരിക്കും.


#outlook
Leave a comment