TMJ
searchnav-menu
post-thumbnail

Outlook

സമരം അവസാനിപ്പിക്കാൻ ഭരണാധികാരികൾ ഇനിയെങ്കിലും തയ്യാറാകണം 

29 Mar 2025   |   7 min Read
കെ പി റോസമ്മ

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം 50 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സർക്കാർ ഇടപെടൽ തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ ആശവർക്കർമാരുടെ നിരാഹാര സമരം ഇപ്പോൾ പത്താം ദിവസത്തിലാണ്. ഈ സാഹചര്യത്തിൽ ആശവർക്കർമാർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചും, കേന്ദ്ര സംസ്ഥാന സാർക്കാരുകളുടെ അവഗണനയെക്കുറിച്ചും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി റോസമ്മ, മലബാർ ജേർണലിനോട് സംസാരിക്കുന്നു.

വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആശവർക്കർമാരുടെ സമരം തുടരുകയാണ്. അനിശ്ചികാല നിരാഹാരസമരം 10 ദിവസം കഴിഞ്ഞു. അത്തരമൊരു സമരരീതിയിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കാമോ?

ഞങ്ങൾ സമര തൊഴിലാളികളൊന്നുമല്ല. കഴിഞ്ഞ 18 വർഷമായി ഈ മേഖലയിലുള്ളവരാണ് ഞങ്ങൾ. വിവിധ ഘട്ടങ്ങളിലായി ഞങ്ങൾക്ക് വേതന വർദ്ധനവുണ്ടാക്കി തന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ ഒരു വർഷം പോലും ആ വേതനം ഞങ്ങൾക്ക് കൃത്യമായി ലഭിക്കാറില്ല. മൂന്നും നാലും ആറു മാസവുമെല്ലാം പിന്നിട്ടിട്ടാണ് പലപ്പോഴും വേതനം ലഭിക്കുന്നത്. മാത്രമല്ല ജോലിഭാരവും കൂടി. 500 രൂപ ശമ്പളം ലഭിച്ചുകൊണ്ടിരുന്ന സമയത്തുണ്ടായിരുന്ന മൂന്നിനം ജോലികളല്ല 7,000 രൂപ ലഭിക്കുമ്പോൾ ഉള്ളത്. രാപകലില്ലാതെ ജോലി ചെയ്യണം. മറ്റൊരു ജോലിയ്ക്ക് ഞങ്ങൾക്ക് പോകാൻ പറ്റില്ല. അത്തരമൊരു സാഹചര്യത്തിൽ ശമ്പള വർദ്ധനവുമില്ല. ഇത്തവണത്തെ ബജറ്റിലും കഴിഞ്ഞ തവണത്തെ ബജറ്റിലും ഒരു തുകയും അനുവദിച്ചിട്ടില്ല. അതിനേക്കാളുപരി ഞങ്ങളെ 62 വയസിൽ പിരിച്ചു വിടാനുള്ള ഉത്തരവ് 2022 മാർച്ച് 2 ന് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ട്രെയിനിംഗ് കഴിഞ്ഞു വരുന്ന സമയത്താണ് ആ ഉത്തരവ്. എന്നാൽ വിരമിക്കൽ പ്രായം നിശ്ചയിച്ചപ്പോൾ വിരമിക്കൽ ആനുകൂല്യം നിശ്ചയിച്ചില്ല. പെൻഷനും നിശ്ചയിച്ചില്ല. ഞങ്ങളോട് വെറും കൈയ്യോടെ ഇറങ്ങി പോകാനാണ് സർക്കാർ പറഞ്ഞത്. സ്ഥിരമായി ഞങ്ങൾക്ക് എത്ര രൂപയാണോ കിട്ടുന്നത് ആ തുക എല്ലാ മാസവും കൃത്യമായി ലഭിക്കണം. മറ്റുള്ള ജീവനക്കാരെ പോലെ. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പ്രായം നിശ്ചയിക്കുമ്പോൾ യഥാക്രമം വിരമിക്കൽ ആനുകൂല്യവും നിശ്ചയിക്കേണ്ടതാണല്ലോ, ഇതെല്ലാമാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഇതെല്ലാം പല തവണ നിവേദനങ്ങൾ നൽകി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തൃപ്തികരമായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് സമരത്തിനിറങ്ങാൻ നിർബന്ധിതരായത്.  ഞങ്ങൾ ജനുവരി 25ാം തിയതി ഒരു സമരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി. നിവേദനം മന്ത്രിയ്ക്ക് നൽകി. ഇപ്രാവശ്യത്തെ ബജറ്റിലെങ്കിലും ഞങ്ങൾക്ക് കിട്ടുന്ന തുക വർദ്ധിപ്പിച്ചിട്ടില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് പലതവണ പറഞ്ഞിട്ട് തന്നെയാണ് സമരം ചെയ്യുന്നത്. പ്രധാനപ്പെട്ട സാഹചര്യം, അന്ന് ഞങ്ങൾക്ക് മൂന്നുമാസത്തെ വേതനം കിട്ടാനുണ്ടായിരുന്നു എന്നതാണ്. സമരത്തിന് ശേഷമാണ് ആ വേതനം ലഭിച്ചത്.

REPRESENTATIVE IMAGE | WIKI COMMONS
സർക്കാർ നിശ്ചയിച്ചിട്ടുള്ള 7,000 രൂപ ഓണറേറിയം മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. പത്ത് മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. അത് എടുത്തു മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. വേതനത്തിനാണ് മാനദണ്ഡം, അവിടെയാണ് ഞങ്ങൾക്ക് വിഷമം തോന്നുന്നത്. തൊഴിലാളി പക്ഷത്തുനിന്നുകൊണ്ട് സർക്കാർ ഇതുവരെ ഒന്നും ചെയ്യാത്തതാണ് ഞങ്ങളെ സമരത്തിലേക്ക് നയിക്കാനുള്ള പ്രധാന കാരണം.

ഓണറേറിയം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിന് ശേഷം സി ഐ ടി യു അവകാശപ്പെട്ടത് അവർ നേരത്തെ ഉന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോൾ അംഗീകരിച്ചതെന്നാണ്. എന്താണ് പ്രതികരണം?

ആശവർക്കർ എന്ന നിലയിൽ അതിനുള്ള മറുപടി ഇത്തിരി അമർഷത്തോടെ പറയണമെന്നുണ്ട്. പക്ഷെ ഞാനതിന് മുതിരുന്നില്ല. ഞാനുമുള്ള മീറ്റിങ്ങിലാണ് സി ഐ ടി യു യൂണിയൻ ചർച്ചയ്ക്ക് വന്നത്. അഞ്ച് മാനദണ്ഡങ്ങൾ എടുത്തു മാറ്റാനാണ് അവർ പറഞ്ഞത്. ഞങ്ങൾ പത്തെണ്ണവും. പത്തും മാറ്റാൻ പറയാൻ കാരണം എന്താണെന്നാൽ, ഒരു റിവ്യു മീറ്റിംഗ് നടക്കുന്നു എന്ന് കരുതുക, അന്നെന്റെ കുട്ടിയ്ക്ക് സുഖമില്ലാതെ വന്ന് മീറ്റിംഗിൽ പങ്കെടുക്കാതെ ഞാൻ ആശുപത്രിയിൽ പോയാൽ, എന്റെ ഓണറേറിയമായ 7,000 രൂപയിൽ നിന്നും 700 രൂപ കുറയ്ക്കും. അങ്ങനെ വേതനം ലഭിക്കാനായി നിശ്ചയിച്ച മാനദണ്ഡങ്ങൾ മുഴുവനായും ഒഴിവാക്കാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പണ്ട് ഈ മാനദണ്ഡങ്ങൾ ഞങ്ങളാണ് കൊണ്ടുവന്നത്, അന്ന് ആശമാർ പണിയെടുക്കില്ലായിരുന്നു. ഇപ്പോഴവർ പണിയെടുക്കുന്നുണ്ട്. അതുകൊണ്ട് 5 എണ്ണം മാറ്റണം എന്നാണ് സിഐടിയു പറഞ്ഞത്. സമരത്തിന് ശേഷം ഉത്തരവ് പുറപ്പെടുവിച്ച് ഈ പത്ത് മാനദണ്ഡങ്ങൾ എടുത്തു മാറ്റി എന്ന് പറഞ്ഞപ്പോൾ അവരത് അവകാശപ്പെടുകയാണ്. അതെല്ലാം പൊതുജനത്തിനറിയാം. സത്യത്തെ മൂടിവയ്ക്കാനാണ് താൽപര്യമെങ്കിൽ അങ്ങനെ ചെയ്യട്ടെ. അതിനെയൊന്നും ഞങ്ങൾ എതിർക്കുന്നില്ല.

തുടക്കം മുതൽ ഇതുവരെ ഇടതുപക്ഷ സർക്കാരിന്റെ സമരത്തോടുള്ള മനോഭാവത്തെ എങ്ങനെയാണ് കാണുന്നത്?

വീട്ടിൽ നിന്നും സമരത്തിനായി ഇറങ്ങുമ്പോൾ ഏറിയാൽ രണ്ട് ദിവസം, അത്രയേ കരുതിയൊള്ളു. സെക്രട്ടറിയേറ്റിന് മുന്നിൽ ഞങ്ങൾ കഞ്ഞിവയ്ക്കുന്നു. നമ്മളൊരു പൊതു സ്ഥലത്ത് കഞ്ഞിവയ്ക്കുകയെന്നാൽ അത് മരണ വീട്ടിലാണ് ചെയ്യുക. മരണവീട്ടിലാണ് മുറ്റത്ത് അടുപ്പ് കൂട്ടി കഞ്ഞി വയ്ക്കുന്നത്. കല്യാണ പന്തലിൽ സദ്യവയ്ക്കുമ്പോൾ ഒരു ടാർപോളിൻ കാണും. പക്ഷെ മരണവീട്ടിലാണ് പച്ച പ്ലാവില കോരി കഞ്ഞി വച്ച് കുടിക്കുന്നത്. ഞങ്ങളതാണ് ഇവിടെ ചെയ്യുന്നത്. എന്നിട്ടും അതെന്താണെന്ന് നമ്മുടെ മുഖ്യമന്ത്രിക്കും സംഘത്തിനും മനസിലായിട്ടില്ല. അതിനേക്കാളുപരി അവർ സ്ത്രീപക്ഷ സർക്കാരാണെന്ന് പറയുന്നു. ഞങ്ങൾ സ്ത്രീകളാണ്, സ്ത്രീ പാതിരാ നേരത്ത് തെരുവോരത്തിരിക്കുകയാണ്. നമ്മുടെ ഭരണാധികാരി, ഞങ്ങളെ ഈ തെരുവോരത്ത് രണ്ട് ദിവസത്തിൽ കൂടുതൽ ഇരുത്തില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഞങ്ങൾ പരസ്പരം പറഞ്ഞു, മുഖ്യമന്ത്രി അധിക ദിവസം നമ്മളെ തെരുവിലിരുത്തില്ലെന്ന്. വാഹനങ്ങളുടെ പൊടി, അതികഠിനമായ ചൂട്, രാത്രിയിലെ മഞ്ഞും തണുപ്പും, ഇതെല്ലാം പ്രതിസന്ധിയാണ്. എനിക്കിപ്പോൾ 58 വയസ് കഴിഞ്ഞു. ഇത്രയും പ്രായമുള്ള സ്ത്രീകളെ ഇങ്ങനെ ഇരുത്തില്ലായെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. പത്താമത്തെ ദിവസമായപ്പോഴും ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം തിരക്കിലായിരിക്കാം, വരും, വേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്യും എന്ന് കരുതി. കേരളത്തെയോർത്ത് സങ്കടമുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് അതികഠിനമായ വരൾച്ച വന്നപ്പോൾ മന്ത്രിമാർ ആരും ശമ്പളം വാങ്ങേണ്ട.  കൃഷിപച്ചപിടിച്ചു, കർഷകരൊക്കെയൊന്ന് മെച്ചപ്പെട്ട് വന്നതിന് ശേഷം മതി ശമ്പളമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെ പറഞ്ഞ കമ്മ്യൂണിസ്റ്റുക്കാരൻ ഭരിച്ച മണ്ണാണിത്. ഇവിടെ നടത്തിയിരിക്കുന്ന മുഴുവൻ സമരങ്ങളും വിജയിച്ചതിന്റെ പ്രധാന കാരണം മറുപുറത്ത് മനസാക്ഷിയുള്ള മനുഷ്യരാണ് ഭരിച്ചിരുന്നത് എന്നതുകൊണ്ടായിരുന്നു. കേരളത്തിന്റെ പഴയ കാലമില്ല, മുതലാളിത്ത വർഗ്ഗത്തിന്റെ കീഴിൽ, അടിച്ചമർത്തപ്പെടലിലേക്ക് പോവുകയാണ് ഇപ്പോൾ.

ASHA workers' crisis: Statement criticising Kerala govt emerges, claims  administrative failure, ASHA workers' protest, kerala ASHA workers' strike,  kerala vs union government in ASHA workersREPRESENTATIVE IMAGE | WIKI COMMONS
സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോഴും ആവർത്തിക്കുകയാണ് സർക്കാർ. എന്താണ് മറുപടി ?

ശുദ്ധ വിഢിത്തരമാണ് പറയുന്നത്. ഇവിടുത്തെ രാഷ്ട്രീയക്കാർ മുഴുവനും സമരത്തെ പിന്തുണച്ച് വന്നിട്ടുണ്ട്. എല്ലാ കക്ഷിനേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐ യുടെ ബിനോയ് വിശ്വം, കവി സച്ചിദാനന്ദൻ, ശ്രീമതി കെ ജി താര, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അങ്ങനെയെല്ലാവരും പിന്തുണയുമായെത്തി. അപ്പോഴും സമരം രാഷ്ട്രീയ പ്രേരിതമാണെന് പറയുന്നത് വിഢിത്തരമാണ്. അത് അറിവില്ലാത്തവരുടെ വാക്കുകളാണ്. ശരിക്കും ഈ സമരത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നവർക്ക് അങ്ങനെ പറയാൻ സാധിക്കില്ല. സമരം രാഷ്ട്രീയപ്രേരിതമാണെങ്കിൽ ഈ സമര പന്തലിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ കൊടി കാണാതിരിക്കുമോ? ഈ പറയുന്ന മുഖ്യമന്ത്രിയാവട്ടെ, ആരോഗ്യ മന്ത്രിയാവട്ടെ, ധനമന്ത്രിയാവട്ടെ, തൊഴിൽമന്ത്രിയോ ഗതാഗത മന്ത്രിയോ ആവട്ടെ ആരും ഇവിടെ വന്ന് നോക്കിയിട്ടില്ല ഇവിടെ കൊടിയുണ്ടോയെന്ന്. ഈ ഭാഗത്തേക്ക് നോക്കാൻ അവർക്ക് പേടിയാണെന്ന് ഞങ്ങൾ പറയും. തൊട്ടപ്പുറത്ത് അങ്കണവാടി ജീവനക്കാർ സമരം ചെയ്യുന്നുണ്ട്. അവിടെ ത്രിവർണ പതാക പോലെയുള്ള കൊടിയുണ്ട്. രാഷ്ട്രീയത്തിന്റെ കൊടിയുണ്ട്. ഞങ്ങൾക്കിവിടെ വിശപ്പിന്റെ സമരമാണ്. തൊഴിലില്ലായ്മയുടേതല്ല, വേതനം ലഭിക്കാത്തതിന്റെ സമരമാണ്.

കുറച്ചുനാൾ പറഞ്ഞു ഞങ്ങൾ കള്ള ആശമാരാണെന്ന്. ഇപ്പോൾ പറയുന്നു ഇത് അനാവശ്യ സമരമാണ്, രാഷ്ട്രീയ പ്രേരിതമാണ്, കേന്ദ്രത്തോട് പോയി സമരം ചെയ്യണം എന്നെല്ലാം. അപ്പോൾ പിന്നെ കേരള സർക്കാർ എന്തിനാണ്? ഞങ്ങൾക്കാവശ്യമായിട്ടുള്ള തൊഴിലാളി സംഘടനയിൽ അവിടെ അഖിലേന്ത്യ തലത്തിൽ കൃത്യമായി അഫിലിയേറ്റ് ചെയ്തതാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടന. ഞങ്ങൾക്ക് കൃത്യമായറിയം ഈ സർക്കാരിന്റെ മുന്നിലാണ് സമരമെന്ന്. സർക്കാരിനെയോർത്ത് നാണക്കേടല്ല, ഞങ്ങൾ സങ്കടപ്പെടുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് തൊഴിലാളി സർക്കാരായിരുന്നുവെങ്കിൽ, സ്ത്രീ തൊഴിലാളികളെ മാനിക്കുന്നവരാണെങ്കിൽ ഇത്രയും ദിവസം ഞങ്ങളെ ഇവിടെ കിടത്തില്ലായിരുന്നു. വിദ്യാഭ്യാസമന്ത്രിയും ആരോഗ്യ മന്ത്രിയും പെണ്ണാണ്, അവരിങ്ങനെ ഇരിക്കുമോ? ഒരു പത്ത് മിനിറ്റ് പോലുമിരിക്കില്ല. എസിയോ ഫാനോ വേണം. ഞങ്ങൾക്ക് കരയാനോ സങ്കടപ്പെടാനോ, തോൽക്കാനോ മനസില്ല, അവകാശങ്ങൾ നേടിയേ പോകൂ.

REPRESENTATIVE IMAGE | WIKI COMMONS
കേന്ദ്രത്തോടാണ് സമരം ചെയ്യേണ്ടത് സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിനോടുള്ള പ്രതികരണം? വിഷയത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്വത്തെ എങ്ങനെ കാണുന്നു?

കേന്ദ്രം തരാനുണ്ടെങ്കിൽ എന്തുകൊണ്ട് ഇവർക്കത് വാങ്ങിക്കാനുള്ള നട്ടെല്ലില്ല. കേരളമത് ചോദിക്കണം. കേന്ദ്രം പറഞ്ഞതെന്താണ്, ഒന്നുമില്ല എന്നാണ്. ഇതൊരു ഇടതുപക്ഷ സർക്കാരാണ്. തൊഴിലാളി സർക്കാരാണെന്നാണ് അവകാശപ്പെടുന്നത്. അവർക്ക് കിട്ടാനുണ്ടെങ്കിൽ അടങ്ങിയിരിക്കുമോ? സമര പാരമ്പര്യമുള്ള സി ഐ ടി യു യൂണിയനുണ്ട്. ഒരു രൂപ കിട്ടാനുണ്ടെങ്കിൽ അത് വാങ്ങിക്കില്ലേ. എന്തെല്ലാം സംവിധാനങ്ങളുണ്ട്. എന്തുകൊണ്ട് ഒരു അവകാശലംഘന നോട്ടീസ് പോലും കൊടുക്കുന്നില്ല. തരാനുണ്ടെങ്കിൽ അത് വാങ്ങിക്കണം. കേന്ദ്രം ഞങ്ങൾക്ക് തരുന്ന ഇൻസെന്റീവ് കാലാകാലങ്ങളായി പുതുക്കിയിട്ടില്ല. 18 വർഷമായി തരുന്ന ഇൻസെന്റീവാണ്. രണ്ട് വർഷം മുൻപ് ഫിക്സഡ് ഇൻസെന്റീവ് എന്ന പേരിൽ കൊണ്ടുവന്നു. ചോദിച്ച് വാങ്ങിക്കേണ്ടത് ഇവിടുത്തെ മന്ത്രിമാരാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയോടെ തിരഞ്ഞെടുത്ത ആശമാരോട് കേന്ദ്രത്തിലേക്ക് പോകാൻ പറയുന്നു. പിന്നെ ഇവർക്കെന്താണ് ജോലി? അതിനാണ് നമ്മൾ ജനപ്രതിനിധികളെ വച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ചർച്ചയ്ക്ക് വിളിച്ചപ്പോൾ നാളെ തന്നെ ഡൽഹിയിലേക്ക് പോകുമെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കാര്യം പറയാനാണ് പോകുന്നതെന്ന് പറഞ്ഞു. അവസാനം അതല്ല തന്റെ വിഷയമെന്ന് പറഞ്ഞു. എന്റെ വിഷയം 62 വയസായാൽ ഞാൻ പിരിഞ്ഞു പോകും, എനിക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കണമെന്നാണ്. അത് ഞാൻ അന്യായമായി ചോദിക്കുന്നതല്ല. സർക്കാർ നടപ്പാക്കിയ തൊഴിൽ നിയമത്തിൽ പറയുന്ന കാര്യങ്ങളാണ്. അതുപോലെ പെൻഷനും അനുവദിക്കണം. കേന്ദ്രം ഫണ്ട് തന്നുവെന്നും കേരളം തന്നില്ലെന്നും പറയുന്നത് എന്റെ വിഷയമല്ല. ആശമാരുടെ വിഷയമല്ല.

തൊഴിൽ സാഹചര്യങ്ങൾ, അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, അതിൽ നേരിടുന്ന പ്രശ്നങ്ങൾ?

ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള തൊഴിൽ സുരക്ഷയുമില്ല. കോവിഡ്‌ വന്നപ്പോൾ പോലും മാസ്കോ ഗ്ലൗസോ, സാനിടൈസറോ ഒന്നും ഞങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നിട്ടില്ല. പിന്നെ ആവശ്യപ്പെട്ടശേഷമാണ് ലഭിച്ചത്. തൊഴിൽ സമയത്ത് ഞങ്ങൾക്കൊന്ന് ഇരിക്കാനോ, അൽപം വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ, സ്ത്രീകളുടേതായ ഒരാവശ്യത്തിനും സൗകര്യമില്ല. ഞങ്ങളുടെ പാലിയേറ്റീവ് പേഷ്യന്റിന് മരുന്ന് വാങ്ങിക്കാൻ പോയാൽ ഒപി ടിക്കറ്റിന്റെ പൈസ ഞങ്ങൾ കൊടുക്കണം. അതാണ് അവസ്ഥ. ഞങ്ങൾക്കൊരു ശനിയാഴ്ചയോ ഞായറാഴ്ചയോ ഇല്ല. തിരുവോണവും വിഷുവും റംസാനും ക്രിസ്തുമസുമില്ല. ഒരാഘോഷങ്ങളുമില്ല. ഈ ദിവസങ്ങളിലെല്ലാം ഒരാളിടവിട്ട് റൊട്ടേഷനോടുകൂടി ഡ്യൂട്ടിയിലാണ്. തൊഴിൽ സ്ഥലത്ത് ഞങ്ങൾ കടുത്ത ചൂഷണമാണ് നേരിടുന്നത്. സിഎച്ച്സികളിലുള്ള ഡോക്ടർമാരോ മറ്റുള്ളവരോ ചൂഷണം ചെയ്യുന്നുവെന്നല്ല, സർക്കാരാണ് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ ആശവർക്കറാണ് ഞാൻ. ഇതുവരെ ജില്ലയിൽ ഐഡി കാർഡ് നൽകിയിട്ടില്ല. മാത്രമല്ല 232 രൂപ ഡേയ്ലി വേജസാണ് 7,000 രൂപയാക്കിയിരിക്കുന്നത്. 232 രൂപയെ ലക്ഷ്യം വച്ച് സംസാരിക്കുമ്പോൾ അതിലവർ ചിലവിനെക്കുറിച്ച് പറയുന്നില്ല. ഒരു നാരങ്ങ വെള്ളം കുടിക്കണമെങ്കിൽ 20 രൂപയാണ്. നടന്ന് ക്ഷീണിച്ചാൽ ഓട്ടോ കൂലി 50 രൂപയാണ്. ഞങ്ങളിൽ പലരും സ്വന്തം വാർഡിലല്ല ജോലി ചെയ്യുന്നത്. പകുതി പേരും ജോലി ഉപേക്ഷിച്ച് പോയി. അവർക്ക് പട്ടിയുടെ കടികൊള്ളാനും സമ്മർദ്ദമനുഭവിക്കാനും വയ്യ. ആദ്യകാലത്തെ ജോലിയല്ല ഇപ്പോഴുള്ളത്. ഓരോരോ ജോലികളായി ഏൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിന് മുഴുവൻ ജനങ്ങളെയും സംഘടിപ്പിക്കേണ്ട ബാധ്യത ഞങ്ങൾക്കാണ്. ഏങ്ങനെ പോയാലും ദിവസം 100-150 രൂപയോ അധികമോ ചിലവാണ്. ഫോൺ ചാർജായി 200 രൂപ ഒരു മാസം തരുന്നുണ്ട്. അങ്കണവാടി ജീവനക്കാർക്ക് ഫോൺ പ്രത്യേകം നൽകിയിട്ടുണ്ട്. എല്ലാ ജോലികളും ഞങ്ങൾ അപ്പോൾ തന്നെ റിപ്പോർട്ടായി അപ്ഡേറ്റ് ചെയ്ത് നൽകണം. ഫീൽഡിൽ വർക്കിനിടയിൽ റോഡിലൂടെ നടക്കുമ്പോഴൊക്കെയാണ് ഇത് ചെയ്യുന്നത്. ഈ 232 രൂപ ഞങ്ങളുടെ കൈയിലില്ല. പലപ്പോഴായി ഇത് ചിലവാക്കുന്നത് കൊണ്ട് എങ്ങനെ കൂട്ടി കിഴിച്ചാലും ആ തുകയിൽ ബാക്കിയായി ഒന്നുമുണ്ടാവില്ല. പാലിയേറ്റീവ് രോഗികൾക്ക് മരുന്ന് വാങ്ങിച്ചാൽ അത് കൈയ്യിൽ വയ്ക്കാൻ പറ്റില്ലല്ലോ, അതവരിൽ എത്തിക്കണം. യാത്ര ചിലവിന് സർക്കാർ നൽകുന്ന സംവിധാനമൊന്നുമില്ല. മറ്റൊരുദാഹരണം പറഞ്ഞാൽ, പേവിഷബാധയുടെ ബോധവൽക്കരണക്ലാസ് വർക്കല ബ്ലോക്കിൽ വച്ച് നടക്കുന്നുണ്ടെങ്കിൽ, രാവിലെ 9.30 ക്ക് എത്തണമെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് പോയല്ലേ പറ്റൂ. വർക്കല വരെ പോകണമെങ്കിൽ എനിക്ക് 18 രൂപയാകും. തിരിച്ചു വരുമ്പോഴുള്ളതും കൂടെ കൂട്ടി 36 രൂപ. വിശക്കുന്ന സമയത്തൊന്നും ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ.

REPRESENTATIVE IMAGE | WIKI COMMONS
സമരം ആരംഭിച്ചത് മുതൽ കേരളത്തിന്റെ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നുള്ള പിന്തുണയും വിയോജിപ്പുകളും എങ്ങനെ ബാധിച്ചു?

ഞങ്ങൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഈ അടുത്ത കാലത്ത്, ഞാൻ നിന്ന ടാർപോളിനാണ് അഴിച്ചു മാറ്റിയത്. വെളുപ്പിന് 3 മണിക്ക് മഴ മുഴുവൻ ഞങ്ങൾ കൊണ്ടു. പ്രതീക്ഷിക്കാതെ വന്ന വേനൽ മഴയായിരുന്നു. അതുകൊണ്ട് കൈയിൽ കുടയില്ലായിരുന്നു. ആ പരിസരത്തുള്ളവരാണ് ഓടിവന്ന് റെയിൻകോട്ട് തന്നത്. നാലാമത്തെ ദിവസം രാത്രിയൊരു 7 മണിയായപ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവറും അവരുടെ ഭർത്താവും ഞങ്ങൾക്ക് കുപ്പിവെള്ളവുമായി വന്നു. നല്ല വെയിലുള്ള സമയമായിരുന്നു. നാനാമതത്തിലും പെട്ടവർ വന്നു. സമരം തീർത്തും ന്യായമാണെന്നും, സമാധാനപരമായി നടത്തുന്ന ഈ സമരം കേരളം ഇന്നേ വരെ കാണാത്ത സമരമാണ്, നിങ്ങൾ വിജയിച്ചേ പോകാവൂ എന്ന് അവരെല്ലാം പറഞ്ഞു. എന്നാൽ അതേസമയം ഈ ദരണാധികാരികൾ പറഞ്ഞ് വിട്ടവർ എല്ലാ വാർഡുകളിലും കയറി ഞങ്ങളുടെ ആശവർക്കർമാരെ ഭീഷണിപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ ജോലി പോകും, മൂന്ന് മാസം കഴിഞ്ഞാൽ സ്വമേധയാ പിരിച്ചു വിടാൻ ഉത്തരവുണ്ട്, ട്രെയിനിങ്ങിൽ പങ്കെടുത്തില്ലെങ്കിൽ പേര് വെട്ടും, 50 വയസു കഴിഞ്ഞാൽ ആര് ജോലി തരും, സമരം വിജയിക്കില്ല തുടങ്ങി അവരെ ഭയപ്പെടുത്തുകയാണ്. നിയമസഭാ മാർച്ചിന്റെ ദിവസം വയനാട്ടിൽ നിന്ന് പുറപ്പെട്ട 50  പേരടങ്ങിയ വണ്ടി തടഞ്ഞു. അവരിൽ 10 പേർ മറ്റൊരു വണ്ടി കയറി ഇവിടെ വന്നു. കാസർകോഡ് മുതൽ ഇവിടെ വരെയുള്ള മുഴുവൻ ആശവർക്കർമാരും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങൾ ഒറ്റക്കെട്ടാണ്. സകല മതസ്ഥരും, രാഷ്ട്രീയ കക്ഷികളും കലാ-സാംസ്കാരിക രംഗത്തുള്ളവരും ഒപ്പമുണ്ട്. അതുപോലെ തന്നെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻമാർ, അധ്യാപകർ, കോളേജ് വിദ്യാർത്ഥികൾ എല്ലാം പിന്തുണ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ജനം പിന്തുണയ്ക്കാൻ പ്രധാന കാരണം ഈ സർക്കാരാണ്. ഒരു ദിവസം കൊണ്ട് തീർക്കേണ്ട പ്രശ്നം 50 ദിവസം പിന്നിട്ടിട്ടും ഒന്നും പറയാനാവാത്ത അവസ്ഥയിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്. ഞങ്ങൾക്ക് ലജ്ജയല്ല, സങ്കടമാണ് തോന്നുന്നത്.

കോവിഡ് വന്നപ്പോഴാണ് ആശമാർ ആരാണെന്നും ഞങ്ങളുടെ സേവനം എത്രത്തോളമുണ്ടെന്നും പൊതുജനം അറിയുന്നത്. എന്നാൽ സേവനം എന്താണ് എന്നറിഞ്ഞു, പക്ഷെ വേതനമെന്താണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. സമരം വന്നപ്പോഴാണ് ഞങ്ങളുടെ വേതനം എത്രയുണ്ടെന്നും ജോലി എത്രത്തോളമുണ്ടെന്നും ഓരോരുത്തരും മനസിലാക്കിയത്. ഞങ്ങളുടെ ജീവിതനിലവാരം ഉയരണം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരമായ കാര്യങ്ങൾ ഇതെല്ലാം ഞങ്ങൾക്ക് മെച്ചപ്പെടുത്തണം. സർക്കാരിന്റെ ഭരണം അട്ടിമറിക്കാനൊന്നുമല്ല ഞങ്ങൾ സമരം ചെയ്യുന്നത്.  ഇവിടുത്തെ തൊഴിലാളി, സ്ത്രീ പക്ഷ സർക്കാർ ഞങ്ങളെ നിരാഹാര സമരത്തിലെത്തിച്ചിരിക്കുന്നു. കാലം ഇതിന് കണക്കു പറയും. ഞങ്ങൾ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇത് ജാനാധിപത്യ രാജ്യമാണ്, ഭരണാധികാരികൾ ഞങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ഇനിയും വൈകിയിട്ടില്ല.


കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖിക.









#outlook
Leave a comment