TMJ
searchnav-menu
post-thumbnail

Outlook

നെതന്യാഹുവിനും, ഗാലന്റിനും എതിരെയുള്ള അറസ്റ്റ് വാറണ്ടിനെ അപലപിക്കുന്ന വാഷിംഗ്ടണ്‍ പോസ്റ്റ്

28 Nov 2024   |   4 min Read
മെല്‍വിന്‍ എ ഗുഡ്മാന്‍

മേരിക്കയിലും, ബ്രിട്ടനിലുമുള്ള ലിബറല്‍-പുരോഗമന മാധ്യമങ്ങളില്‍ അന്തഃസ്ഥിതമായ വംശീയതയും, കൊളോണിയല്‍ നിലപാടും, യുദ്ധോല്‍ത്സുകതയും വ്യക്തതയോടെ മറ നീക്കി പുറത്തു വരുന്ന സന്ദര്‍ഭമാണ് യുക്രൈനിലും, ഗാസയിലും നടക്കുന്ന യുദ്ധങ്ങള്‍. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ വിവരിക്കുന്ന ഭാഷയുടെ രൂപവും, ഭാവവും ഗാസയിലെത്തുമ്പോള്‍ തികച്ചും വ്യത്യസ്തമാവുന്നു. ലിബറല്‍-പുരോഗമന മാധ്യമങ്ങളുടെ വംശീയ-കൊളോണിയല്‍ ഭാഷ നിരന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്തകളും, അഭിപ്രായങ്ങളും ഏതറ്റം വരെയും പോവുമെന്നതിന്റെ ഉദാഹരണമാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി ഇസ്രോയേലി പ്രധാനമന്ത്രി, മുന്‍ പ്രതിരോധ മന്ത്രി എന്നിവര്‍ക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടിനെ പറ്റി ദി വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതിയ മുഖപ്രസംഗം. അതിന്റെ ഏകപക്ഷീയതയും, മനുഷ്യ വിരുദ്ധതയും വിശദീകരിക്കുന്നു മെല്‍വിന്‍ ഗുഡ്മാന്‍.

'സ്വതന്ത്രമായ നീതിന്യായ സംവിധാനമുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ  തോന്നിയതു പോലെ ആളുകളെ കൊല്ലുന്ന സ്വേച്ഛാധിപതികളുടെയും, ഏകാധിപതികളുടെയും ഗണത്തിലാണ് അന്താരാഷ്ട്ര കോടതി ഉള്‍പ്പെടുത്തുന്നത്.' (ദി വാഷിംഗ്ടണ്‍ പോസ്റ്റ്, എഡിറ്റോറിയല്‍, നവംബര്‍ 25, 2024).

ഗാസയിലെ പലസ്തീന്‍ നിവാസികള്‍ക്കെതിരെ വംശഹത്യ നടത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍  നെതന്യാഹുവിനും, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറന്റുകള്‍ ഐസിസിയുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തിയെന്നും 'കാപട്യവും സെലക്ടീവ് പ്രോസിക്യൂഷനും' എന്നീ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കിയിട്ടുണ്ടെന്നും പോസ്റ്റ് വാദിക്കുന്നു. സിവിലിയന്‍ ജനതയുടെ ദുരിതം പരിമിതപ്പെടുത്താന്‍ ഇസ്രായേല്‍ സൈന്യം ഒരു ശ്രമവും നടത്തിയിട്ടില്ലെന്നു മാത്രമല്ല ഗാസയില്‍ 15,000 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നതും വാഷിങ്ടണ്‍ പോസ്റ്റിന്റെ വിഷയമല്ല.

നെതന്യാഹുവും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും | PHOTO:FACEBOOK
വംശഹത്യയുടെ മറ്റൊരു ഉപകരണമായി പട്ടിണിയെ ഉപയോഗപ്പെടുത്തിയതിനാണ്  മുന്‍ പ്രതിരോധ മന്ത്രി ഗാലന്റിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് വാറണ്ടിനുള്ള ഐസിസിയുടെ ഉത്തരവിനെ അപലപിച്ച പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലും ഹമാസും തമ്മില്‍ താരതമ്യമില്ലെന്ന് പറഞ്ഞു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ നിക്കോളാസ് ക്രിസ്റ്റോഫ് സൂചിപ്പിച്ചതുപോലെ, ഒരു 'ഇസ്രായേലി കുട്ടിയും, ഒരു പലസ്തീന്‍ കുട്ടിയും' തമ്മില്‍ ധാര്‍മ്മിക തുല്യതയുണ്ട്, 'അവരെല്ലാവരും സംരക്ഷിക്കപ്പെടാന്‍ അര്‍ഹരാണ്.' ഐസിസി അറസ്റ്റ് വാറണ്ട് ഗാസയിലെ സ്ഥിതി മെച്ചപ്പെടുത്തിയില്ലായിരിക്കാം, പക്ഷേ ഇസ്രായേലി നടപടികളുടെ ക്രൂരതയും, ഹിംസയും ലോകത്തിന്റെ ശ്രദ്ധയില്‍ അത് വീണ്ടും കൊണ്ടു വരുന്നു.

ഗാസക്കാര്‍ക്ക് ഭയാനകമായ മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഗാസ വിടാന്‍ അനുവാദമുള്ളൂ എന്ന വസ്തുത വാഷിങ്ടണ്‍ പോസ്റ്റിന് പ്രസക്തമല്ല. ഗാസയിലെ 20 ലക്ഷം നിവാസികളില്‍ മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന വസ്തുത പോസ്റ്റ് എഡിറ്റോറിയലില്‍ പരാമര്‍ശിച്ചിട്ടില്ല. ഇസ്രായേല്‍ സുരക്ഷിത താവളങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പോലും അവശേഷിക്കുന്ന താമസക്കാര്‍ പട്ടിണിക്കും തുടര്‍ച്ചയായ ബോംബാക്രമണത്തിനും വിധേയരാകുന്നു എന്ന വസ്തുതയും വാഷിങ്ടണ്‍ പോസ്റ്റിന് വലിയ വിഷയമല്ല.

'ഇസ്രായേലിന്റെ ഉത്തരവാദിത്തം (അക്കൗണ്ടബിലിറ്റി) നിര്‍ണ്ണയിക്കാനുള്ള വേദിയല്ല ഐസിസി' എന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ വിശ്വസിക്കുന്നു. ഇത് ഡോ.സ്‌ട്രേഞ്ച്‌ലോവിലെ പെന്റഗണിലെ ഏറ്റുമുട്ടലിനെ അനുസ്മരിപ്പിക്കുന്നു, അവിടെ പീറ്റര്‍ സെല്ലേഴ്‌സ് അവതരിപ്പിച്ച കഥാപാത്രം 'ദയവായി, യുദ്ധമുറിയില്‍ യുദ്ധം ചെയ്യരുത്' എന്ന് ആജ്ഞാപിക്കുന്നു. അമേരിക്കയും സമാനമായ കാപട്യം ആവര്‍ത്തിക്കുന്നു. യുക്രൈനിലെ റഷ്യന്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് കേസ്സെടുക്കാന്‍ ഐസിസിയെ പ്രോത്സാഹിപ്പിച്ചെങ്കിലും, മധ്യേഷ്യയിലെ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്ന പ്രമേയം തടയാന്‍ ഐക്യരാഷ്ട്രസഭയില്‍ പതിവായി വീറ്റോ പ്രയോഗിക്കും. നെതന്യാഹു ഒരു ജനാധിപത്യ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഒരു യുദ്ധക്കുറ്റവാളിയാകാന്‍ കഴിയില്ലെന്നും, അതിനാല്‍ ഐസിസിക്ക് അക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും പോസ്റ്റ് വാദിക്കുന്നതായി തോന്നുന്നു.

REPRESENTATIVE IMAGE | WIKI COMMONS
'ഇസ്രായേലിലെ ഊര്‍ജ്ജസ്വലവും സ്വതന്ത്രവുമായ മാധ്യമങ്ങള്‍ സ്വന്തം അന്വേഷണം നടത്തും' എന്നും അതിനാല്‍ നെതന്യാഹുവിനെയും ഗാലന്റിനെയും ഉത്തരവാദികളാക്കാന്‍ ഐസിസി ശ്രമിക്കേണ്ട ആവശ്യമില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ വാദിക്കുന്നു. ഹാരെറ്റ്‌സുമായുള്ള ആശയവിനിമയം അവസാനിപ്പിക്കാനും പത്രത്തില്‍ നിന്നുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ ധനസഹായമുള്ള എല്ലാ സംഘടനകളോടും ഉത്തരവിട്ട നിര്‍ദ്ദേശം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേല്‍ ഒരു ജനാധിപത്യ രാജ്യമാണെന്ന് അവകാശപ്പെടുന്നതിനാല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് വാദിക്കുന്ന വാഷിങ്ടണ്‍ പോസ്റ്റ്  ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ശ്രദ്ധേയമാണ്.

ഗാസയിലെ ജനങ്ങള്‍ക്കെതിരായ നെതന്യാഹുവിന്റെ വംശഹത്യയെ വിമര്‍ശിക്കുന്ന ഒരേയൊരു പ്രധാന ഇസ്രായേലി പത്രമാണ് ഹാരെറ്റ്‌സ്. ഇസ്രായേലിലെ നിയമസാധുതയെയും, സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെയും വ്രണപ്പെടുത്തിയ നിരവധി ലേഖനങ്ങളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങളുടെ നടപടികള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹാരെറ്റ്സിന്റെ പ്രസാധകനായ ആമോസ് ഷോക്കനെ സര്‍ക്കാര്‍ വിമര്‍ശിച്ചു. പലസ്തീനികളെ 'സ്വാതന്ത്ര്യസമര സേനാനികള്‍' എന്ന് പരാമര്‍ശിച്ചതിന് ഷോക്കന്‍ മുമ്പ് ഇസ്രായേല്‍ സര്‍ക്കാരില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു.

ഹാരെറ്റ്‌സ് പോലുള്ള വിമര്‍ശനാത്മകവും സ്വതന്ത്രവുമായ പത്രത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിലൂടെ നെതന്യാഹു റഷ്യയിലെ (വ്‌ലാഡിമിര്‍ പുടിന്‍), തുര്‍ക്കി (റെസെപ് തയ്യിപ് എര്‍ദോഗന്‍), ഹംഗറി (വിക്ടര്‍ ഓര്‍ബന്‍) എന്നിവിടങ്ങളിലെ തന്റെ സുഹൃത്തുക്കളുടെ അതേ ക്യാമ്പിലാണ്. ഗാസയിലും ലെബനനിലും വംശഹത്യയ്ക്ക് ഉത്തരവിടുന്നതിലൂടെ നെതന്യാഹു മ്യാന്മാര്‍ (ജനറല്‍ മിന്‍  ആങ് ഹ്ലൈങ്), സുഡാന്‍ (ജനറല്‍  മുഹമ്മദ് ഹംദാന്‍), സിറിയ (ബാഷര്‍ അല്‍ അസദ്) എന്നിവരുടെ അതേ ക്യാമ്പിലാണ്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തെക്കുറിച്ച് പോസ്റ്റിന് സംസാരിക്കാന്‍ കഴിയും, പക്ഷേ ഇസ്രായേല്‍ അതിന്റെ യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിച്ചു എന്നതാണ് വസ്തുത. ഹമാസിന്റെ സൈനിക ഘടന തകര്‍ക്കപ്പെടുകയും ഹിസ്ബുള്ളയെ ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

REPRESENTATIVE IMAGE | WIKI COMMONS
ഇസ്രായേലിനെ ഉത്തരവാദിയാക്കാനുള്ള ഉചിതമായ സമയം 'സംഘര്‍ഷം അവസാനിച്ചതിന് ശേഷം' 'ഇസ്രായേലി ജുഡീഷ്യല്‍, പാര്‍ലമെന്ററി, സൈനിക അന്വേഷണ കമ്മീഷനുകള്‍ ഉണ്ടാകും' എന്നതില്‍ സംശയമില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വിശ്വസിക്കുന്നു. 'രാജ്യങ്ങള്‍ക്ക് സ്വയം അന്വേഷിക്കാന്‍ മാര്‍ഗങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തപ്പോള്‍' മാത്രമേ ഐസിസി ഇടപെടാവൂ, അത് 'ഇസ്രായേലിനെ ബാധിക്കില്ല', എന്ന് അവര്‍ വാദിക്കുന്നു. ഈ യുദ്ധങ്ങള്‍ അവസാനിക്കുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും നീതിന്യായപരവുമായ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഗാസയിലും ലെബനനിലും യുദ്ധങ്ങള്‍ തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങളെക്കുറിച്ചും, സ്വതന്ത്ര ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പദ്ധതികളെക്കുറിച്ചും വാഷിങ്ടണ്‍ പോസ്റ്റില്‍ പരാമര്‍ശമില്ല.

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് അമേരിക്കയുടെ പങ്കാളിത്തത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ശ്രദ്ധിക്കുന്നില്ല. എല്ലാത്തിനുമുപരി, പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലികളുടെ ബോംബാക്രമണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇസ്രായേല്‍ ദുരുപയോഗം ചെയ്യുന്ന മിക്കവാറും എല്ലാ ആയുധങ്ങളും അമേരിക്ക സൗജന്യമായി നല്‍കുന്നു. ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയില്ലെങ്കില്‍ ആയുധങ്ങള്‍ നിഷേധിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ഭീഷണിപ്പെടുത്തിയെങ്കിലും നെതന്യാഹു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ അവഗണിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയം  ഇസ്രായേലിന് യുദ്ധം നീട്ടാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് ഇപ്പോള്‍ നെതന്യാഹുവിന് അറിയാം. ഇസ്രായേല്‍ ജനതയില്‍ നിന്നും അവരുടെ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളെ ഒഴിവാക്കാന്‍ അത് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കുന്നു.

അമേരിക്കയുടെ കാപട്യം ഇപ്പോള്‍ വ്യക്തമായ ഒരു രേഖയാണ്. യുക്രൈനിലെ ജനങ്ങളെയും അതിന്റെ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതിന് ബൈഡന്‍ ഭരണകൂടം റഷ്യയെയും അതിന്റെ പ്രസിഡന്റിനെയും അപലപിക്കുന്നു, പക്ഷേ ഇസ്രായേലിനെ പിന്തുണയ്ക്കുകയും ഗാസ, ലെബനന്‍ അതിര്‍ത്തികളില്‍ ഭീകരതയുടെ സൈനിക നടപടി നടത്താന്‍ നെതന്യാഹുവും ഗാലന്റും ഉപയോഗിച്ച ആയുധങ്ങള്‍ നല്‍കുകയും ചെയ്യുകയും ചെയ്യുന്നു.

മെല്‍വിന്‍ എ. ഗുഡ്മാന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയിലെ സീനിയര്‍ ഫെല്ലോയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവണ്‍മെന്റ് പ്രൊഫസറുമാണ്. മുന്‍ സിഐഎ അനലിസ്റ്റായ ഗുഡ്മാന്‍ ഇന്റലിജന്‍സ് പരാജയം: സിഐഎയുടെ തകര്‍ച്ചയും വീഴ്ചയും, ദേശീയ അരക്ഷിതാവസ്ഥ: ദി കോസ്റ്റ് ഓഫ് അമേരിക്കന്‍ മിലിട്ടറിസം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.



#outlook
Leave a comment