
ട്രംപ് 2.0: ഇന്ത്യന്‍ സാധ്യതകളും വെല്ലുവിളികളും
യു എസ്സില്‍ ട്രംപിന്റെ രണ്ടാം ഭരണം വരുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാകും. ഇന്ത്യയുടെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയായിരിക്കും എന്ന് മഹാത്മഗാന്ധി സര്‍വകലാശാലയിലെ സമകാലിക ചൈന പഠന കേന്ദ്രത്തിലെ അരുണ്‍ ദ്രാവിഡും ദേവാംഗന എയും വിലയിരുത്തുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ ട്രംപ് അമേരിക്കയില്‍ അധികാരത്തിലേക്ക് എത്തുകയാണ്. അധികാര കൈമാറ്റം പൂര്‍ത്തീകരിച്ച് ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് ഔദ്യോഗികമായി ആരോഹണം ചെയ്യപ്പെടും. ലോകം അതീവ പ്രധാന്യത്തോടെയാണ് അമേരിക്കയിലെ അധികാര കൈമാറ്റത്തെ കാണുന്നത്.
ഇസ്രായേല്‍-പലസ്തീന്‍, റഷ്യ-യുക്രൈന്‍ യുദ്ധങ്ങള്‍, ചൈനയുടെ വേഗത്തിലുള്ള വളര്‍ച്ച, റഷ്യ-ഇന്തോ-ചൈന ബന്ധത്തിലെ പുതിയ മുന്നേറ്റങ്ങള്‍, ആഗോള മുതലാളിത്ത പ്രതിസന്ധികള്‍, യൂറോപ്പിലെ മദ്ധ്യ-തീവ്ര വലതുപക്ഷ മുന്നേറ്റങ്ങള്‍, ഗ്ലോബല്‍ സൗത്തിലെ മാറ്റങ്ങള്‍ തുടങ്ങി സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് അമേരിക്കയിലെ ഭരണമാറ്റം.
ട്രംപിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു. അമേരിക്കന്‍ സമൂഹം നേരിടുന്ന നാനാതരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശേഷിയുള്ള നേതാവല്ല ട്രംപ്; എന്നിട്ടും അമേരിക്കന്‍ ജനത ട്രംപിനെ തിരഞ്ഞെടുത്തു. അതിന് ആഭ്യന്തരമായ നിരവധി കാരണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയം പോലെ പ്രധാനമാണ് രാജ്യാന്തര രാഷ്ട്രീയത്തിലെ ട്രംപ് സ്വാധീനം.REPRESENTATIVE IMAGE | WIKI COMMONS
റഷ്യ- യുക്രൈന്‍ മുതല്‍ ഇസ്രായേല്‍ - പലസ്തീന്‍ വരെ
റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ നിലപാട് സെലന്‍സ്‌കിയെ അത്രകണ്ട് സന്തോഷിപ്പിക്കുന്നതായിരിക്കില്ല. അമേരിക്ക യുക്രൈനു നല്‍കുന്ന സൈനിക സാമ്പത്തിക സഹായങ്ങള്‍ക്ക് പുനര്‍ചിന്തനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കാരണം മേഖലയിലെ യുദ്ധം അനന്തമായി തുടരുന്നതിനെ ട്രംപ് അഡ്മിനിസ്ട്രഷന്‍ പിന്തുണക്കാന്‍ സാധ്യതയില്ല. മാത്രമല്ല, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈയനു നല്‍കുന്ന സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കണം എന്ന പക്ഷക്കാരനാണ്. അതുകൊണ്ട് സമാധാന ചര്‍ച്ചകള്‍ക്കോ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ശ്രമങ്ങള്‍ക്കോ അനുസരിച്ചായിരിക്കും ട്രംപിന്റെ യുക്രൈന്‍ നയം ഉണ്ടാവുക. അതിലെ ഏറ്റവും വലിയ സ്വാധീന ഘടകം വൊളൊഡിമിര്‍ പുട്ടിന്‍ ആണെന്നതില്‍ സംശയമില്ല.
ഇതേ റഷ്യയുമായി ഇന്ത്യക്ക് വളരെ സുദൃഢമായ ബന്ധമാണുള്ളത്. യുദ്ധ സമയത്ത് റഷ്യന്‍ എണ്ണ വാങ്ങാന്‍ എടുത്ത തീരുമാനവും സെലന്‍സിക്ക് അനുകൂലമായ കൂടുതല്‍ നിലപാടുകള്‍ സ്വീകരിക്കാത്തതും ബൈഡന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപ് ഈ വിഷയങ്ങളുടെ പേരില്‍ ഇന്ത്യയുമായി ഒരു കലഹമുണ്ടാക്കുമെന്ന് കരുതനാകില്ല.
ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ മറ്റൊരു തരത്തിലായിരിക്കും ട്രംപിന്റെ നയം പ്രതിഫലിക്കുക. അമേരിക്കയുടെ ആജീവനാന്ത ശത്രുവായ ഇറാന്‍ ഇസ്രായേലിന് എതിരെ എടുക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തിലെ ഒരു നിര്‍ണയ ഘടകമാവാറുണ്ട്. അതുകൊണ്ട് ടെല്‍അവീവിനെ പിന്തുണയ്ക്കുന്ന നിലപാട് ആയിരിക്കും ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ ഉണ്ടാവുക എന്ന് അനുമാനിക്കാം.
അതല്ല മറിച്ചു സമാധാന ശ്രമങ്ങള്‍ക്കും സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്പര്യങ്ങള്‍ വ്യാപാര വാണിജ്യ ഘടകങ്ങള്‍ ഒക്കെ ട്രമ്പിന്റെ നയത്തെ സ്വാധീനിക്കാന്‍ ഇടയുണ്ട്. സൗദി- ഇസ്രായേല്‍ നോര്‍മലൈസെഷന്‍ ട്രംപിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്നാണ്. അതും അടുത്ത നാലുവര്‍ഷത്തിലെ മുന്‍ഗണന ക്രമത്തില്‍ ഇടംപിടക്കാന്‍ ഇടയുണ്ട്.
ട്രംപ് ദക്ഷിണേഷ്യയോടുള്ള യുഎസ് നയത്തില്‍, പ്രത്യേകിച്ച് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും സംബന്ധിച്ചിടത്തോളം മാറ്റങ്ങള്‍ വരുത്താനുമിടയുണ്ട്. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ സമയത്താണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തുന്നത്. ഇത് ഭൂരാഷ്ട്രതന്ത്രപരമായി (Geopolitically) വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന ട്രംപ് സര്‍ക്കാരിന്റെ വെസ്റ്റ് ഏഷ്യന്‍ നയം ഇന്ത്യയെ ബാധിക്കുമെന്നതില്‍ സംശയമില്ല.REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യന്‍ പ്രതീക്ഷകള്‍, വെല്ലുവിളികള്‍
ട്രംപ് അധികാരത്തില്‍ വന്നതില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്; എന്നാല്‍ അതുപോലെ തന്നെ ചില ആശങ്കകളുമുണ്ട്. ബൈഡനെക്കാളും ഇന്ത്യയെ പ്രത്യേകിച്ച് മോഡിയെ ഒരു സുഹൃത്തായി കാണുന്നത് ട്രംപാണ്. മോഡി-ട്രംപ് സൗഹൃദത്തിന്റെ പ്രദര്‍ശനം 2019 സെപ്റ്റംബറില്‍, ഹൂസ്റ്റണില്‍ ''ഹൗഡി മോഡി'' പരിപാടിയിലൂടെ നമ്മള്‍ കണ്ടതാണ്, അവിടെ ട്രംപ് ഏകദേശം 50,000 അമേരിക്കയിലുള്ള ഇന്ത്യക്കാരെ അഭിസംബോധന ചെയ്തിരുന്നു, ഇത് യുഎസ്-ഇന്ത്യ ബന്ധങ്ങളില്‍ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുകയും പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇന്തോ-അമേരിക്കന്‍ വംശജര്‍ക്ക് ഇടയിലെ വോട്ടിങ് പാറ്റേണില്‍ ചെറുതല്ലാത്ത മാറ്റം പ്രകടമാക്കുകയും ചെയ്തിരുന്നു.
സമാനമായി 2020 ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഗുജറാത്തില്‍ നടന്ന ''നമസ്‌തേ ട്രംപ്'' പരിപാടിയില്‍ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഒരു റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരന്‍ ഇക്കഴിഞ്ഞ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോഡിയെ പ്രശംസിച്ചതും വാര്‍ത്തയായിരുന്നു.
ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് പ്രതിരോധം, തീവ്രവാദ വിരുദ്ധത തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പുരോഗതി ഉണ്ടാവാനിടയുണ്ട്. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും, പ്രത്യേകിച്ച് മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന്.
ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ, പ്രത്യേകിച്ച് ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളെ ബാധിച്ചേക്കാം. ട്രംപിന്റെ തിരഞ്ഞെടുപ്പ് വേളയിലുടനീളം അമേരിക്കന്‍ ഉല്പാദന മേഖലയിലെ തൊഴില്‍ നഷ്ടങ്ങളെപ്പറ്റി പരമാര്‍ശിച്ചിരുന്നു. എന്നിരുന്നാലും, ചില വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര ഡിമാന്‍ഡ് അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചാ മോഡല്‍, സാധ്യതയുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും നേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ്.
നരേന്ദ്രമോഡിയും ഡൊണാള്‍ഡ് ട്രംപും |PHOTO: FACEBOOK
ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം യുഎസ് വിദേശനയത്തില്‍, പ്രത്യേകിച്ച് ചൈനയുടെയും റഷ്യയുടെയും കാര്യത്തില്‍ ഒരു മാറ്റത്തിന് കാരണമായേക്കാം. ഇന്ത്യയ്ക്ക് ഈ മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വം നാവിഗേറ്റ് ചെയ്യേണ്ടി വന്നേക്കാം, പ്രത്യേകിച്ചും ഈ രാജ്യങ്ങളുമായുള്ള സ്വന്തം ബന്ധം കണക്കിലെടുക്കുമ്പോള്‍. സമീപകാലത്തില്‍ വളരെ പോസിറ്റീവ് ആയ മുന്നേറ്റങ്ങള്‍ ഇന്ത്യക്ക് ചൈനയുമായും റഷ്യയുമായും നിര്‍മിക്കാനായിട്ടുണ്ട്; ഇത് അമേരിക്കന്‍ താല്പര്യങ്ങളെ എങ്ങനേ സ്വാധീനിക്കാം എന്ന് വിശദമായി വിലയിരുത്തേണ്ടി വരും.
അമേരിക്കന്‍ ഭരണകൂടത്തില്‍ പുതിയതായി സൃഷ്ടിക്കപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സിയുടെ തലവന്മാര്‍ രണ്ട് ബിസിനസ് ഭീമന്മാര്‍ ആണെന്നത് കടുത്ത സാമ്പത്തിക ഉപരോധം ഇറക്കുമതിയില്‍ ഉണ്ടാവില്ലെന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്. ഇലോണ്‍ മസ്‌കിനെ സംബന്ധിച്ച് ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒരു പ്രധാന ഘടകമാണ് അതുകൊണ്ട് ചൈനീസ് ഇറക്കുമതിക്ക് മേല്‍ 60% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നിലപാട് എങ്ങനെ ആയിത്തീരും എന്നത് കണ്ടറിയണം.
അമേരിക്ക ഫസ്റ്റ്: കുടിയേറ്റ നയവും വിസ റെഗുലേഷനും
ട്രംപിന്റെ ''അമേരിക്ക ഫസ്റ്റ്'' നയവും മൈഗ്രേഷന്‍ പരിഷ്‌കാരങ്ങളും യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ദാതാകള്‍ക്കും കാര്യമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇപ്പോഴിതാ വിദേശ വിദ്യാര്‍ഥികളോട് അടിയന്തരമായി സര്‍വകലാശാലകളിലേക്ക് മടങ്ങി വരാന്‍ അമേരിക്കന്‍ സര്‍വകലാശാലകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള നയം മാറ്റത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നിര്‍ദേശം. 3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ അമേരിക്കയിലുള്ളത്, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ സാധാരണയായി ഉപയോഗിക്കുന്ന H1B വിസകളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കും നിയന്ത്രണങ്ങള്‍ക്കും ഒന്നാമത്തെ ട്രംപ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീക്കം ഇന്ത്യന്‍ കമ്പനികളെയും വ്യക്തികളെയും ബാധിച്ചു, ഇത് ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും കാരണമായിരുന്നു, ഇനിയും ഇതേ നില തുടര്‍ന്നാല്‍ ഈ നയങ്ങള്‍ വ്യക്തികളെ മാത്രമല്ല, വിശാല ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുകയും സംഘര്‍ഷങ്ങളും നയതന്ത്ര വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യും.REPREESNTATIVE IMAGE | WIKI COMMONS
പ്രത്യയശാസ്ത്രപരമായ സാധ്യതകള്‍
ട്രംപിന്റെ നയങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യയും യുഎസും തമ്മില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രപരമായ സമാനതകളുണ്ട്. ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങള്‍, സ്വതന്ത്ര വിപണികളോടുള്ള പ്രതിജ്ഞാബദ്ധത, വ്യക്തിഗത അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും ശക്തമായ ഊന്നല്‍ എന്നിവ പങ്കിടുന്നു. അതിലേറെയായി ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന വലതു ഭരണകൂടവുമായി ആശയപരമായ യോജിപ്പും പല കാര്യങ്ങളിലും ട്രംപ് ഭരണകൂടത്തിനുണ്ട്. മുസ്ലിം ന്യൂനപക്ഷത്തോടുള്ള ഇരു രാജ്യങ്ങളുടെയും നിലപാട്, സെനോഫോബിയ, കൂടുതല്‍ കടുപ്പമാകുന്ന ദേശീയത സങ്കല്പങ്ങള്‍, ഇസ്രായേല്‍ നിലപാട് തുടങ്ങി നിരവധി കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഇരു ഭരണകൂടങ്ങള്‍ക്കുമുണ്ട്.
വിദേശ നയത്തിലെ ക്രിയാത്മക സമീപനങ്ങള്‍
കിഴക്കന്‍ ഏഷ്യാ, ഇന്തോ-പസഫിക്ക്, ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍ തുടങ്ങിയ മേഖലകളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരായ ഒരു സമതുലിതാവസ്ഥ എന്ന നിലയില്‍ ഇന്ത്യയുടെ പങ്കില്‍ യുഎസിന് കൂടുതല്‍ താല്‍പ്പര്യമുണ്ട്. അതുകൊണ്ട് ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് മേഖലയിലെ ശാക്തികബാലബലത്തിനു അനിവാര്യമാണ്. അതിന്റെ ഭാഗമായി ജപ്പാനും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ക്വാഡ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ യു.എസ് ശ്രമിച്ചെന്നിരിക്കും.
മുന്നേ സൂചിപ്പിച്ച മേഖലയില്‍ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിലും ചൈനയുടെ വികസിക്കുന്ന സാമ്പത്തിക, സൈനിക സാന്നിദ്ധ്യത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യയെ നിര്‍ണായക പങ്കാളിയായാണ് യുഎസ് കാണുന്നത്. അതുകൊണ്ട് വ്യാപാരം, പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ യുഎസിനും ഇന്ത്യക്കും സഹകരിക്കാനുള്ള അവസരങ്ങള്‍ ഈ താല്‍പ്പര്യങ്ങളുടെ വിന്യാസം സൃഷ്ടിക്കുന്നു ഇത് കൂടുതല്‍ ദൃഢമായ ബന്ധത്തെ സൃഷ്ടിക്കുമെന്ന് ആശിക്കാം.
ഡീഡോളറൈസേഷന്‍: അമേരിക്കക്ക് എതിരായ ആയുധം എന്നനിലയില്‍
രണ്ട് ദിവസം മുന്‍പ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് എതിരെ ഒരു ഭീഷണി മുഴക്കിയിരുന്നു. അതിനു കാരണം റഷ്യയിലെ കസാനില്‍ വെച്ചു കഴിഞ്ഞ മാസം നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പുതിയ ബ്രിക്‌സ് കറന്‍സിയാണ്. അന്താരാഷ്ട്ര വിനിമയത്തിന് മറ്റേതെങ്കിലും കറന്‍സി ഉപയോഗിച്ചാല്‍ 100% താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അന്താരാഷ്ട്ര വിനിമയത്തിന് ഏകീകൃത കറന്‍സി എന്നനിലയില്‍ ഉപയോഗിച്ച് പോരുന്നതാണ് യു.എസ് ഡോളര്‍. ആഗോള രാഷ്ട്രീയ ക്രമത്തില്‍ അമേരിക്കന്‍ സ്വാധീനം ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ ഇടവന്നത് പല രാജ്യങ്ങളുടെയും റിസര്‍വ് കറന്‍സി ഉള്‍പ്പെടെയുള്ള സകല സാമ്പത്തിക സ്രോതസ്സും ഡോളറില്‍ ആയതുകൊണ്ടാണ്. 1970 ല്‍ ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ധാരണ പ്രകാരം എണ്ണയുടെ ഇറക്കുയമതിയും കയറ്റുമതിയും ഡോളറില്‍ ആയത് ആ മേഖലയിലെ സാമ്പത്തിക മേധാവിത്വം ഉറപ്പിക്കുന്നതിനും കാരണമായിരുന്നു. എന്നാല്‍ ഈ അടുത്തിടയായി ലോക രാജ്യങ്ങള്‍ മറ്റു കറന്‍സികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇത് അമേരിക്കന്‍ സാമ്പത്തിക മേധാവിത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഈ പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ തങ്ങളുടെ വ്യാപാരത്തിനും കൈമാറ്റത്തിനും ഡോളര്‍ അല്ലാത്ത മറ്റൊരു കറന്‍സി അഥവാ ബ്രിക്‌സ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് സമ്പൂര്‍ണമായും വിരുദ്ധമായ കാര്യമാണ്.REPRESENTATIVE IMAGE | WIKI COMMONS
ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട ബ്രിക്‌സ് കറന്‍സി വഴി പെട്ടന്നുള്ള മാറ്റമല്ല അവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ക്രമേണ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഡോളര്‍ അല്ലാത്ത മറ്റൊരു കറന്‍സി വിനിമയത്തിനു ഉപയോഗിക്കുന്നത്, അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ ചെറുക്കാനും തങ്ങളുടെ കറന്‍സി ശക്തിപ്പെടുത്താനും ഒക്കെ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ യുഎസ് ഡോളര്‍ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കാനിടയുണ്ട്. ട്രംപ് ഏറ്റവും ഭയക്കുന്ന ഒരുകാര്യം ഡീഡോളറൈസെഷനെ ആയതിനാല്‍ അന്തര്‍ദേശീയ വ്യാപാര വിനിമയങ്ങള്‍ ഡോളറില്‍ തന്നെ തുടരുന്നതിനാവും ട്രംപ് ഭരണകൂടം ഊന്നല്‍ നല്‍കുക.
ആത്യന്തികമായി, അമേരിക്കന്‍ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ആയുധമാണ് ഡിഡോളറൈസേഷന്‍. എന്നാല്‍ അതത്ര എളുപ്പമാകാനുമിടയില്ല. ആഗോള സാമ്പത്തിക ക്രമത്തിന്റെ സ്ഥിരതയെ പെട്ടന്നുള്ള ഏതൊരു നീക്കവും ബാധിക്കും. ട്രംപ് തുടങ്ങി വെച്ച വ്യാപാര യുദ്ധം ചൈനയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എങ്കിലും ലോകത്തിന്റെ മുഴുവന്‍ സാമ്പത്തിക സ്ഥിതിയെ അത് സ്വാധീനിക്കുകയുണ്ടായി. സമാനമായി ഡിഡോളറൈസേഷന്‍ അമേരിക്കയെ മാത്രമല്ല സ്വാധീനിക്കുക മറിച്ചു മുഴുവന്‍ ലോകത്തെയുമായിരിക്കും.
അവസാനമായി, അമേരിക്കയിലെ അധികാര കൈമാറ്റം ഇന്ത്യയെ കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. അതിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ വിദേശനയത്തെ പുതിയ ദിശയിലേക്ക് നയിച്ചേക്കാം, കാരണം സമീപകാലത്തായി റഷ്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന ബന്ധത്തിലെ പുതിയ മാറ്റങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ഇതെല്ലാം ഇന്തോ-അമേരിക്കന്‍ ബന്ധത്തിലെ സ്വാധീനഘടകങ്ങള്‍ ആവാനിടയുണ്ട്. എന്നിരുന്നാലും കുറച്ചുകൂടി പോസിറ്റീവായ ബന്ധം അമേരിക്കയുമായി നിലനിര്‍ത്തുന്നതാണ് നല്ലത്.