TMJ
searchnav-menu
post-thumbnail

Outlook

2025 - ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തിരുത്തി എഴുതുമോ?

06 Jan 2025   |   4 min Read
ടി ജെ ശ്രീലാൽ

തിരഞ്ഞെടുപ്പ് വർഷമല്ല 2025. ഈ വർഷം രാജ്യത്തെ രാഷ്ട്രീയം തിരുത്തി എഴുതുന്ന തിരഞ്ഞെടുപ്പുകൾ ഇല്ല. ആകെ നടക്കുന്നത് ഡൽഹി, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുകളും പിന്നെ കേരളവും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും ചില ഉപതിരഞ്ഞെടുപ്പുകളുമാണ്. ഡൽഹി, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുകൾ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വഴിവയ്ക്കുമെങ്കിലും ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ മാറ്റിമറിക്കലുകൾക്ക് വഴിവയ്ക്കില്ല.

ഡൽഹി തിരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിയുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം. അരവിന്ദ് കെജരിവാളിനെതിരെയുള്ള  അഴിമതി ആരോപണങ്ങളോടുള്ള ജനങ്ങളുടെ  മറുപടിയായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും. അത് ആംആദ്മി പാർട്ടിക്ക് എതിരാണെങ്കിൽ കെജരിവാളിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ ഇല്ലാതാകും. അഴിമതിക്കെതിരെ പോരാടി പുതിയ പാർട്ടിയുണ്ടാക്കി രണ്ട് സംസ്ഥാനത്തിൽ അധികാരത്തിൽ ആംആദ്മി പാർട്ടിയെ എത്തിച്ച അരവിന്ദ് കെജരിവാൾ അഴിമതി ആരോപണത്തിൽ രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്ന കാഴ്ച 2025ൽ കാണേണ്ടി വരും. അരവിന്ദ് കെജരിവാൾ രാഷ്ട്രീയമായി അപ്രസക്തമായാലും അത് ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആഴത്തിലുള്ള മാറ്റത്തിന് വഴിവയ്ക്കില്ല. കാരണം ആംആദ്മി ഭരിക്കുന്ന ഡൽഹിയിലെ ഏഴ് ലോക്സഭ സീറ്റിലും വിജയിച്ചത് ബിജെപിയാണ്. അവർ ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായ പഞ്ചാബിലെ പതിമൂന്ന് സീറ്റിൽ മൂന്ന് സീറ്റ് മാത്രമാണ് അവർക്കുള്ളത്. അവിടെ ഏഴ് സീറ്റ് കോൺഗ്രസിനാണ്.

അരവിന്ദ് കെജരിവാള് | PHOTO: FACEBOOK
ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാറ്റി മറിച്ചില്ലെങ്കിലും ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ ഒരു പക്ഷെ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ബിഹാർ തിരഞ്ഞെടുപ്പിന് കഴിയും. രണ്ട് പതിറ്റാണ്ടിലേറെയായി ബിഹാർ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും നെടും തൂണായി നിലനിൽക്കുകയാണ് നിതീഷ് കുമാർ. കടുത്ത തിരിച്ചടികളുണ്ടായിട്ടും അദ്ദേഹത്തെ അപ്രസക്തനാക്കാനോ ബിഹാർ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാനോ പ്രതിപക്ഷത്തിനൊ ഇപ്പോൾ ഒപ്പമുള്ള ബിജെപിക്കോ ആയിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിതീഷ് കരുത്ത് തെളിയിച്ചു. ആകെയുള്ള നാൽപത് സീറ്റിൽ പന്ത്രണ്ടെണ്ണത്തിൽ ജെഡിയു വിജയിച്ചു. അത്ര തന്നെ സീറ്റുകൾ ബിജെപിക്കും ലഭിച്ചു. പ്രധാന പ്രതിപക്ഷമായ ആർജെഡിക്ക് വെറും നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ട് തന്നെ നിതീഷിനൊപ്പം തേജസ്വി യാദവിനും ഈ നിയമസഭ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. പരാജയപ്പെട്ടാൽ 73 വയസുള്ള നിതീഷ് കുമാറിന് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല. അതേസമയം ആർജെഡിയുടെ കടിഞ്ഞാൺ പൂർണമായും ഏറ്റെടുത്ത ശേഷം കരുത്ത് തെളിയിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ തിരിച്ചടി നേരിട്ടാൽ അത് ബിഹാർ രാഷ്ട്രീയത്തിലും സ്വന്തം പാർട്ടിയിലും  തേജസ്വി യാദവിന്റെ നിലനിൽപിന് തന്നെ തിരിച്ചടിയാകും.

2025ഉം ബിജെപി അജണ്ടയും

ഡൽഹിയിലും ബിഹാറിലും  പ്രാദേശിക രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്ന രണ്ട് തിരഞ്ഞെടുപ്പുകൾ നടക്കുന്ന 2025 പിന്നെ എങ്ങനെയാണ് ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വൻമാറ്റത്തിന് വഴിവയ്ക്കുക. കഴിഞ്ഞ വർഷാവസാനം നടന്ന ശീതകാല സമ്മേളനമാണ് ഇതിനുള്ള ഉത്തരം. നാളിതുവരെ സാക്ഷ്യം വഹിക്കാത്ത സംഭവങ്ങൾക്കാണ് ശീതകാല സമ്മേളനം സാക്ഷ്യം വഹിച്ചത്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുത്തതാണ് ഇതിൽ ആദ്യത്തേത്. ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിച്ചുള്ള യാത്ര അവസാനിപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത്. ശീതകാല സമ്മേളനം മുഴുവൻ ഇതിന്റെ ഊർജ്ജം കോൺഗ്രസ് നിരയിൽ പ്രതിഫലിക്കുകയും ചെയ്തു. രാജ്യസഭയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നയിച്ച കോൺഗ്രസ് പ്രക്ഷോഭത്തെക്കാൾ വീര്യവും വിപ്ലവവും ഉണ്ടായിരുന്നു ലോക്സഭയിലെ കോൺഗ്രസ് പ്രതിഷേധങ്ങൾക്ക്. സഭയ്ക്ക് പുറത്ത് ഉന്തിലും തള്ളിലും വരെയെത്തി അത്. ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷ നേതാവിനെതിരെ കൈയ്യേറ്റത്തിന് ഭരണപക്ഷ എംപി കേസ് കൊടുക്കുന്ന സാഹചര്യം വരെ ഈ വീര്യം എത്തിച്ചു. പുതുവർഷത്തെ ആദ്യ സമ്മേളനമായ ബജറ്റ് സമ്മേളനത്തിലും ഈ വീര്യം തുടരുമെന്നകാര്യത്തിൽ സംശയവുമില്ല.

REPRESENTATIVE IMAGE | WIKI COMMONS
ഈ വീര്യം കൊണ്ട് മാത്രം പക്ഷെ ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റി മറിക്കാൻ, ബിജെപി കൊണ്ട് വന്ന വജ്രായുധത്തെ ചെറുക്കാൻ സാധിക്കുമോ എന്നതാണ് സംശയം. ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിച്ച രണ്ട് ബില്ലുകളുടെ കാര്യമാണ് പറഞ്ഞ് വന്നത്. അതിൽ ആദ്യത്തേത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബില്ലാണ്. നിലവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ് ഈ ബില്ല്. പാസാക്കാൻ എളുപ്പമല്ല. അസാധ്യവുമല്ല. ബില്ല് പാസാകണമെങ്കിൽ  ഇരുസഭകളുടേയും പകുതിയിലധികം പേരുടെയും സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. നിലവിൽ എൻഡിഎക്ക് ഇതിനുള്ള അംഗബലമില്ല. എന്നാൽ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുകയും പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാനുമായാൽ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബില്ല് സര്‍ക്കാരിന് പാസാക്കിയെടുക്കാനാകും. ഇത് മുന്നിൽ കണ്ട് ഏകോപനത്തോടെയുള്ള പ്രവർത്തനമായിരുന്നില്ല ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തുണ്ടായത്.

ഭരണഘടന ഉയർത്തിപിടിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ സംഭാൽ മസ്ജിദ് സംഘർഷം അടക്കമുള്ള മറ്റ് വിഷയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന പരാതി ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ പരസ്യമായി തന്നെ ഉയർത്തി. അമിത് ഷായുടെ അംബേദ്കർ പരാമർശം ആയുധമായി വീണു കിട്ടിയത് കൊണ്ട് പ്രതിപക്ഷത്തിന് ഐക്യം നിലനിർത്തി പിരിയാനായി.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആയുധം നേർക്ക് നേരെ പ്രയോഗിക്കാനാണെങ്കിൽ ഒളിയാക്രമത്തിനുള്ള ബിജെപിയുടെ ആയുധമാണ് സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല്. രാജ്യത്താകമാനമുള്ള വഖഫ്  സ്വത്തിന്റെ വിനിയോഗത്തിലും നിയന്ത്രണത്തിലും കാതലായ മാറ്റം കൊണ്ട് വരുന്നതാണ് വഖഫ് ഭേദഗതി ബിൽ. പുതിയ ഭേദഗതി പ്രകാരം വഖഫ് ഭൂമി തർക്കങ്ങളിൽ ജില്ലാ കളക്ടർമാരാകും തീർപ്പുണ്ടാക്കുക. ഇവർ തീർപ്പുണ്ടാക്കുന്നത് വരെ വഖഫിന് ആ ഭൂമിയിൽ അവകാശമുന്നയിക്കാനാകില്ല. മാത്രവുമല്ല വഖഫ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ 90 ദിവസത്തിനകം കോടതിയിൽ അപ്പീൽ നൽകാനുമാകും.

REPRESENTATIVE IMAGE | WIKI COMMONS
അയോധ്യയ്ക്ക് പിന്നാലെ കാശിയിലും മധുരയിലും തർക്കമുന്നയിച്ചു. ഇതിന് പിന്നാലെ ഇപ്പോൾ പല സംസ്ഥാനങ്ങളിലും ഇത്തരം തർക്കമുന്നയിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെ സുപ്രീംകോടതി ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നതിന് താൽക്കാലികമായെങ്കിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് മറികടന്ന് പുതിയ തർക്കങ്ങൾ കോടതിയിലെത്തിക്കാൻ പുതിയ നിയമ ഭേദഗതിയിലൂടെ സാധിക്കും. ഉത്തർപ്രദേശിലെ അയോധ്യയിൽ രാമൻ ജനിച്ച ഭൂമിയെ കുറിച്ചായിരുന്നു ഇതുവരെ തർക്കമെങ്കിൽ അയൽപക്കത്തെ ഭൂമി ഹിന്ദുവിന്റെതാണോ അതോ വഖഫിന്റെതാണോയെന്ന തർക്കത്തിനാകും വഖഫ് ഭേദഗതി നിയമം വഴിതെളിക്കുക. തീർത്തും പ്രാദേശിക തലങ്ങളിൽ തുടങ്ങുന്ന ഇത്തരം തർക്കങ്ങൾ  വലിയ കലാപങ്ങൾക്കു വരെ വഴിവച്ചേക്കും. ന്യൂനപക്ഷങ്ങളെ കൂടുതൽ അരക്ഷിതരാക്കാനും ഭൂരിപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ ബലം നൽകാനും വഴിവയ്ക്കുന്ന ഈ നിയമഭേദഗതിയും തിരഞ്ഞെടുപ്പ് വർഷമല്ലാത്ത 2025ൽ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വലിയതോതിൽ സ്വാധീനിക്കും.

2025ഉം ഇന്ത്യ സഖ്യവും

REPRESENTATIVE IMAGE | WIKI COMMONS
കൈകോർത്ത് തന്നെയാകും വർഷാദ്യം ഇന്ത്യ സഖ്യം മുന്നോട്ട് പോകുക. ശീതകാല സമ്മേളനത്തിൽ അവസാനിപ്പിച്ചിടത്തു നിന്നാകും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം സർക്കാരിനെതിരെയുള്ള പ്രക്ഷോഭം തുടങ്ങുക. എന്നാൽ ഫെബ്രുവരിയോടെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. പരസ്പരം മത്സരിക്കുന്ന, പോർ വിളി നടത്തുന്ന ഇന്ത്യ മുന്നണി സഖ്യകക്ഷികളായ കോൺഗ്രസിനേയും ആം ആദ്മി പാർട്ടിയേയുമാകും ഡൽഹിയിൽ കാണാൻ പോകുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടമാകുമ്പോഴേക്കും ഈ വിള്ളൽ പാർലമെന്റിലും പ്രകടമാകും. ഈ വിള്ളൽ കാരണം സഖ്യത്തിന് ഡൽഹി നഷ്ടമായാൽ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള അജണ്ഡയുമായി മുന്നോട്ട് പോകാൻ അത് ബിജെപിക്ക് കരുത്ത് പകരും. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇതിനോടകം തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയൊരു ഒത്തുതീർപ്പിന് സാധ്യത തീരെയില്ല. ഇവിടെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കൂടി ഏറ്റെടുത്ത രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വത വലിയ വെല്ലുവിളി നേരിടുക. ശീതകാല സമ്മേളനത്തിൽ തന്നെ രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങളെ മമത ബാനർജി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസും രാഹുലും അവരുടെ അജണ്ട സഖ്യത്തിന് മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് സമാജ് വാദി പാർട്ടിയും പരാതിപ്പെട്ടിരുന്നു. അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭം വഴി  ഈ വിള്ളലുകൾ തൽക്കാലം മറയ്ക്കാൻ  കഴിഞ്ഞെങ്കിലും  സഖ്യത്തിന്റെ നിലനിൽപിനുള്ള ഭീഷണി മാറിയിട്ടില്ല. ഡൽഹി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപിയെക്കാൾ കോൺഗ്രസിനെതിരെയാകും ആംആദ്മി പാർട്ടിയുടെ പടപുറപ്പാട്. ഇത് നവംബറിൽ നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിലപേശലിനെ ബാധിക്കും. അടുത്ത വർഷം കേരളത്തിലും, തമിഴ്നാട്ടിലും, ബംഗാളിലും അതിനടുത്ത വർഷം ഉത്തർപ്രദേശ് എന്ന അതിപ്രധാനപ്പെട്ട സംസ്ഥാനത്തും തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ ബംഗാളിലും ഉത്തർപ്രദേശിലും മമത ബാനർജിയുടേയും അഖിലേഷ് യാദവിന്റെയും കർക്കശ നിലപാടുകൾക്ക്  മുന്നിൽ മുട്ടുകുത്തേണ്ടി വരും കോൺഗ്രസിന്. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രതിസന്ധി  ഒഴിവാക്കാൻ  കോൺഗ്രസിന് ഇപ്പോഴേ തന്ത്രം മെനയേണ്ടി വരും. ഇതും തിരഞ്ഞെടുപ്പ് വർഷമല്ലാത്ത 2025ന്റെ രാഷ്ട്രീയ പ്രസക്തി വർധിപ്പിക്കുന്നു.



#outlook
Leave a comment