TMJ
searchnav-menu
post-thumbnail

Outlook

ബഷീറിന്റെ ആകാശങ്ങൾ

05 Jul 2023   |   5 min Read
എം എ റഹ് മാൻ

'മന്ദിര്‍ ദാദേ, മസ്ജിദ് ദാദേ, 
പ്യാര്‍ കിസി കാ ദില്‍ നാ ഭായി...'

ബഷീര്‍ പതുക്കെ പാടുകയാണ്.

രു സൂഫി ഗാനമാണ്. പിന്നാലെ വിവര്‍ത്തനവും വന്നു. നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനായേക്കാം. എന്നാല്‍ ആരുടെയും ഹൃദയം തകര്‍ക്കാന്‍ ആവില്ല. അതെന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു. വിഷാദവും അധമ ബോധവും നിരാശയും എന്നില്‍ നിന്നും പമ്പകടന്നു. ഓരോ കാഴ്ചയിലും ബഷീര്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പുകളില്‍ ഞാന്‍ വിശ്വസിച്ചു. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥം ആണല്ലോ. ബഷീര്‍ അവശേഷിപ്പിച്ചുപോയ ഈ വാക്യത്തിന് പ്രായമില്ല. പുതിയ അര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിച്ച് അത് വീണ്ടും അപാരതയില്‍ ലയിക്കുന്നു. ബഷീര്‍ നിര്‍മിച്ച ജൈവ വൈവിധ്യ ഭൂപടത്തില്‍ മനുഷ്യന്‍ മാത്രമല്ല ഉണ്ടായിരുന്നത്. പുല്ലും പൂവും മണലും മറ്റെല്ലാ മനുഷ്യേതര ജീവികളും അവരുടെ വാസസ്ഥലങ്ങളുംകൊണ്ട് കടുത്ത സര്‍വലൗകികമായ ഒരു ഗര്‍ഭഗൃഹം ആയിരുന്നു അത്. മതിലിന് ചോരയും നീരും വച്ച് കാണുകയില്ല. പക്ഷേ, അതിനൊരു ആത്മാവ് ഉണ്ടായിട്ടില്ലേ എന്നൊരു സംശയം. എന്ന് ബഷീര്‍ മതിലുകളില്‍ പറയുന്നത് അതുകൊണ്ടാണ്. സ്‌കൂള്‍ പഠനകാലം കഴിഞ്ഞ ഘട്ടത്തില്‍ എപ്പോഴോ ബഷീറിന്റെ ജീവിതദര്‍ശനം എന്നില്‍ ആവേശിച്ചു. അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേറ്റ ഒരു ആഘാതം എന്നില്‍ പരാജയബോധവും അപകര്‍ഷതയും അമിതവിഷാദവും ഉണ്ടാക്കി. രണ്ടാം റാങ്കോടെ എം.എ. പാസ്സായ ഞാന്‍ കോഴിക്കോട് സര്‍വകലാശാലയില്‍ എം.ഫിലിന് അപേക്ഷിച്ചു. ഇന്റര്‍വ്യൂവിന് ചെന്ന എന്റെ മുഖത്തേക്ക് അപേക്ഷ ഫോറം വലിച്ചെറിഞ്ഞ് വകുപ്പ് തലവന്‍ എന്നെ പുറത്താക്കി. രണ്ടാം റാങ്കുകാരനായ എനിക്ക് അര്‍ഹമായ മാര്‍ക്കുണ്ടായിട്ടും എന്നെക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പ്രവേശനം നല്‍കി. എന്റെ പ്രവേശനനിരാസത്തിന് പറഞ്ഞ കാരണം ഞാന്‍ എം.എ. പരീക്ഷയുടെ ഒരു ഉത്തര പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു എന്നതാണ്. ആ ഉത്തരപേപ്പര്‍ അദ്ദേഹമാണ് മൂല്യനിര്‍ണയം നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ ധര്‍മത്തില്‍ ശങ്കയുള്ള ഒരാളെ അദ്ദേഹം പഠിപ്പിക്കുകയില്ല. ഇങ്ങനെ അദ്ദേഹം പറയുമ്പോള്‍ ഉത്തര പേപ്പര്‍ പുനര്‍ മൂല്യനിര്‍ണയത്തിന് നല്‍കാനുള്ള അവകാശം വിദ്യാര്‍ത്ഥിക്കുണ്ട് എന്ന കാര്യം മറന്നുപോയി. 

ഈ സംഭവം ഒരു ഷോക്കായി എന്റെ മനസ്സില്‍ നിന്നു. അതൊരു ശൂന്യത സൃഷ്ടിച്ചു. ഈ ശൂന്യതയിലേക്കാണ് ബഷീറിന്റെ ജീവിതദര്‍ശനം ചേക്കേറിയത് എനിക്ക് ആരുമില്ലാത്തതില്‍ ഒരു രസമുണ്ട് എന്ന ബഷീറിയന്‍ വാക്യം എനിക്ക് അക്കാലത്ത് ഒരു ഭജന പോലെയായിരുന്നു. ഉരുവിടുന്തോറും ജീവിതത്തിന്റെ കെട്ടുകള്‍ അഴിക്കാനുള്ള എന്തോ ഒരു പ്രചോദനം അത് നല്‍കിയിരുന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഇന്ത്യയുടെ അവകാശത്തിനുവേണ്ടി പോരാടിയ ബഷീറിന്റെ ജീവിതചരിത്രത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം പരാജിതന്‍ രണ്ടാമതൊരു ശ്രമം നടത്തുന്നതിന്റെ ശക്തി തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തിലെയും നിര്‍ണായകമായ ഒരു ഘട്ടമായിരുന്നു അത്. പാത്തുമ്മയുടെ ആടിന്റെ മുഖവുരയിലെ ആ വാക്യങ്ങള്‍. 'ഇല്ല, ജീവിതം താറുമാറായി പോകുവാന്‍ ഞാന്‍ സമ്മതിക്കില്ല, ഏകാഗ്രതയോടെ ജീവിക്കണം, എനിക്ക് നന്നാവണം, എല്ലാ ശക്തിയും സംഭരിച്ച് ഗംഭീരമായ ഒരു ശ്രമം നടത്തുക. യുക്തി കൈവിടല്ലേ, കാരണം കണ്ടുപിടിക്കുക. ഓരോന്നിനും ഓരോ കാരണങ്ങള്‍ ഇല്ലേ. ലാന്‍ഡ് ട്രിബ്യൂണലിലെ പകര്‍പ്പ് ഗുമസ്തന്റെ ജോലിയിലായിരുന്നു ഞാന്‍, അതില്‍ നിന്നും രക്ഷപ്പെടണം.' അതിനായി എം.എ. എഴുതണം. എം.ഫിലും ഉണ്ടെങ്കില്‍ കോളേജ് അധ്യാപക ജോലി കിട്ടാനുള്ള അധിക യോഗ്യതയാകും എന്ന് കരുതിയാണ് അപേക്ഷിച്ചത്. ആ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ബഷീര്‍ പറഞ്ഞതുപോലെ ഞാനും ആലോചിച്ചു. ശരിക്കും ഇവിടെ എന്താണ് തകരാറ്. എല്ലാവരും അവരവരുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുകയാണെങ്കില്‍. ബഷീറിന്റെ മേല്‍വാക്യങ്ങള്‍ എന്റെ ശൂന്യതാ ബോധം നികത്തി. എന്നില്‍ അത് പുതിയൊരു ഊര്‍ജം ചൊരിഞ്ഞു. ഞാന്‍ കോടതി കയറിയില്ല. നീതിപീഠം നീതി നിര്‍വഹിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അത് മറ്റൊരാളുടെമേല്‍ അനീതിയുടെ മുദ്ര കുത്തുമെന്ന് എനിക്കറിയാമായിരുന്നു. ബഷീറിന്റെ ദര്‍ശനം തന്നെയാണ് ഇവിടെയും എന്നെ സഹായിച്ചത്. തൊട്ടടുത്തിരിക്കുന്നയാളും ജീവിയും പുല്ലും പൂവും പുല്‍ക്കൊടിയും ബഷീറിന് ഒരുപോലെയായിരുന്നു. മറ്റൊരാളുടെ അനീതി കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അയാളുടെ  ജീവിതകാലം മുഴുവന്‍ അയാളിലെ അധ്യാപകന്‍ കുറ്റവാളി ആകേണ്ടിവരും. അതിനുപകരം ഞാന്‍ ആലോചിച്ചത് തനിക്ക് നിഷേധിക്കപ്പെട്ട പഠനം മറ്റെവിടെനിന്നെങ്കിലും കിട്ടുമോ എന്നാണ്. അപ്പോഴാണ് തിരുവനന്തപുരം കാര്യവട്ടം സെന്ററില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നതിനു മുമ്പ് ഞാന്‍ ബഷീറിനെ കാണാന്‍ ചെന്നു. നിരാശയും വിഷാദവും അധമബോധവും കൊണ്ട് എനിക്ക് ബഷീറിനെ നേരിടാന്‍ കഴിഞ്ഞില്ല. ബഷീര്‍ എന്നെ തിരിച്ചറിഞ്ഞോ എന്നുപോലും ഞാന്‍ ആലോചിച്ചില്ല. ഏകാന്തതയുടെ മഹാതീരത്ത് എനിക്കാരുമില്ലാത്തതില്‍ ഒരു രസമുണ്ട് എന്ന് ഉരുക്കഴിച്ചുകൊണ്ട് ബഷീര്‍ മരത്തണലില്‍ ഇരിക്കുകയായിരുന്നു. ഗ്രാമഫോണില്‍ തലത്ത് അസീസിന്റെ ദോപ്യാസേ ദില്‍ ഏക് ഹുയെ ഐസേ ബിച്ചിടേംഗേ അബ്  കൈസേ എന്ന ഉറുദു ഗാനം.


വി.കെ എൻ, ബഷീർ, നമ്പൂതിരി എന്നിവരോടൊപ്പം ലേഖകൻ 
സമയം സന്ധ്യയാകാറാകുന്നു. രാത്രി വണ്ടിക്കാണ് എനിക്ക്  തിരുവനന്തപുരത്തേക്ക് പോകേണ്ടത്, കാര്യവട്ടത്ത് എംഫിലിന് ചേരേണ്ടത് പിറ്റേന്ന് രാവിലെയാണ്. ഞാന്‍ ബഷീറിനോട് യാത്ര പറഞ്ഞു. അപ്പോഴെല്ലാം എന്റെ മനസ്സില്‍ സക്രിയതയില്‍ നിന്ന് ആത്മീയതയിലേക്കും നിരാശയില്‍ നിന്ന് പ്രതീക്ഷയിലേക്കും നടന്നു കയറിയ ബഷീര്‍ ആയിരുന്നു. എം.ഫിലിന് നോവലും മനഃശാസ്ത്രവും ആണ് വിഷയം. വകുപ്പ് തലവനായ പ്രൊഫസര്‍ കെ. രാമചന്ദ്രന്‍ നായരാണ് എന്റെ ഗൈഡ്. അദ്ദേഹം ആദ്യമേ ആരാഞ്ഞു, 'എന്താണ് കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ചേരാതെ ഇങ്ങോട്ട് വന്നത്? ഇത് വളരെ ദൂരെയല്ലേ?' ഞാന്‍ അവിടെ പ്രവേശനം നിഷേധിക്കപ്പെട്ട കാര്യമൊന്നും പറഞ്ഞില്ല. ഇവിടെ ഇഷ്ടംപോലെ ലൈബ്രറികള്‍  ഉണ്ടല്ലോ. അതുകൊണ്ടാണ് കാര്യവട്ടം തിരഞ്ഞെടുത്തത് എന്ന് മാത്രം പറഞ്ഞു. മനഃശാസ്ത്ര സ്വഭാവമുള്ള അഞ്ച് നോവലുകള്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കുവാന്‍ അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ബോധധാരയുടെ തുടക്കംതൊട്ട് തുടങ്ങണം, പ്രൊഫസര്‍ പറഞ്ഞു. ബഷീറിന്റെ മിക്ക കൃതികളിലും ഞാനുണ്ടല്ലോ. അതിന് ബോധധാരയുടെ അംശങ്ങള്‍ കാണില്ലേ. 

ലൈബ്രറി കാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് ബഷീറിന്റെ ലഭ്യമായ കൃതികള്‍ ഹോസ്റ്റല്‍ മുറിയില്‍ എത്തിക്കുകയാണ്. മിക്ക കഥകളിലും ബഷീര്‍ ഞാന്‍ ആയി സ്വാഗതാഖ്യാനം നടത്തുന്നു. അങ്ങനെയാണ് ബഷീറിനെ ഞാന്‍ അന്വേഷിച്ചിറങ്ങിയത്. അജ്ഞാതഭാവിയിലേക്ക് എന്നത് ഞാന്‍ ആരംഭിക്കുന്നു. ആരാണ് എന്റെ കാല്‍പ്പാടുകളെ മായിച്ചുകളയുന്നത്. ബാപ്പയുടെ കൂടെ മണല്‍പ്പുറത്ത് കൂടി സഞ്ചരിക്കുമ്പോള്‍ ബഷീര്‍ ചോദിച്ചു. 'ആരാണ് ഈശ്വരന്‍?' പിതാവ് പറഞ്ഞു, 'നിന്നെയും എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ച പരാശക്തി.' എന്തിന് സൃഷ്ടിച്ചു? 'അങ്ങനെ ചോദിക്കാന്‍ പാടില്ല. ഞാന്‍ ചോദിക്കും. എനിക്കറിയണം.' ബഷീര്‍ ചോദിച്ച ഈ ചോദ്യം എന്റെ ഉള്ളിലും നിറഞ്ഞുനിന്നു. ബഷീറിന്റെ ആത്മാന്വേഷണത്തിന്റെ ആരംഭം. ആത്മീയത, അനശ്വരത, ആജ്ഞേയത, ബഷീറിന്റെ സത്യാന്വേഷണത്വര, ഒരു കുട്ടിയുടെ ബാല്യകാല കൗതുകം മാത്രമായിരുന്നോയെന്ന് പ്രൊഫസര്‍ രാമചന്ദ്രന്‍ നായര്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ്  മലയാളത്തിലെ ആദ്യത്തെ ബോധധാര സ്വഭാവമുള്ള രചന ബഷീറിന്റെ മരണത്തിന്റെ നിഴലില്‍ ആണ് എന്ന നിഗമനത്തില്‍ ഞങ്ങള്‍ എത്തിയത്. തുടര്‍ന്നുവന്നത് റാഫിയുടെ സ്വര്‍ഗദൂതന്‍, എം.ടി. യുടെ മഞ്ഞിലാണ് പരിപക്വമാകുന്നത്. ആനന്ദിന്റെ ഉത്തരായനത്തില്‍ എത്തുമ്പോള്‍ അത് അസ്തിത്വ മനഃശാസ്ത്രത്തോളം വളരുന്നു. ഓര്‍മകളിലെ ബോധധാരകളുടെ ചെറു ഖണ്ഡങ്ങളെ ഇങ്ങനെ സന്നിവേശിപ്പിച്ച ആ പുസ്തകത്തെ പറ്റിയുള്ള പഠനം എന്റെ എം.ഫില്‍ പ്രബന്ധത്തിലെ ആദ്യ അധ്യായമായി. പ്രൊഫസര്‍ പലപ്പോഴും  ബഷീറിനെ കുമാരനാശാനുമായി ചേര്‍ത്തു കുമാരനാശാന്റെ ദുരന്തബോധം എന്ന പേരില്‍ അദ്ദേഹം ഒരു പ്രബന്ധം എഴുതിയിരുന്നു. ബഷീറിന്റെത് ദുരന്തബോധം ആണെങ്കിലും, ദുരന്തത്തെ അതിജീവിക്കാനും കണ്ണുനീരിനെ മഴവില്ലാക്കാനും ബഷീറിന് കഴിവുണ്ടായിരുന്നു. രണ്ടുപേരും യൗവ്വനത്തില്‍ തന്നെ സന്യാസം അനുഭവിച്ചു. കുമാരനാശാന് സന്യാസം പോലും സമാധാനം നല്‍കിയില്ല.  

ശോകത്താലിഹ യോഗ സംഗതി 
സമാധാനം  തരുന്നില്ലെനിക്കേകുന്നീല 
ചിതാനുഭൂത രസമിന്നാദ്ധ്യാത്മ ബോധം
സുഖം വെറും ജാലം 
ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍ 
എന്ന് ലോകത്തോട് പറയാന്‍ ആശാന് ഒരു മടിയും ഉണ്ടായിരുന്നില്ല. ബഷീറിന് യോഗ സംഗതി ഉണ്ടായത് ശരിയാണ്.


ബഷീർ ദി മാൻ ചിത്രീകരണത്തിനിടയിൽ 
കോഴിക്കോട് സര്‍വകലാശാലയില്‍ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാര്യം പ്രൊഫസര്‍ അറിഞ്ഞു. അദ്ദേഹം എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നെ കാര്യവട്ടത്തുനിന്ന് അപ്പോള്‍ പറഞ്ഞയയ്ക്കും എന്ന് പേടിച്ചാണ് മുറിയില്‍ കയറിയത്. മുന്നിലെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇരുന്നു. അദ്ദേഹം ചോദിച്ചു. 'ഇവിടെ വല്ല പ്രശ്‌നവും ഉണ്ടോ.' 'ഇല്ല. നഗരത്തിലെ മൂന്ന് ലൈബ്രറികളില്‍ അംഗമാണ്.' 'ശരി. ഒരു ഉപദേശം തരാം. നാളെ താനും അധ്യാപകന്‍ ആകേണ്ടതാണ്. ആ വകുപ്പ് തലവനെ പറ്റി യൂണിവേഴ്‌സിറ്റിക്ക് ഒരു പരാതിയും താന്‍ കൊടുക്കരുത്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം' അദ്ദേഹം പറഞ്ഞു. ആ സംഭവം ഞാന്‍ വസ്തുനിഷ്ഠമായി പത്രങ്ങളില്‍ കത്തുകള്‍ ആയി എഴുതിയിട്ടുണ്ട്. സത്യം മാത്രമേ എഴുതിയിട്ടുള്ളൂ. യൂണിവേഴ്‌സിറ്റിക്ക് ഒരു പരാതിയും ഞാന്‍ അയയ്ക്കില്ല. ഞാന്‍ കോടതിയില്‍ പോലും പോയിട്ടില്ലല്ലോ. പ്രൊഫസര്‍ എന്നെ പറഞ്ഞയയ്ക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. മുറിയില്‍ നിന്നിറങ്ങി ഞാന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. 

ഒരു ദിവസം ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാം കാര്യവട്ടത്ത് വന്നു. എന്നെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കയ്യൂര്‍ ഷൂട്ട് ചെയ്യാന്‍ കാസര്‍ഗോഡ് പോയ അദ്ദേഹം തെയ്യം ഷൂട്ട് ചെയ്തിരിക്കുന്നു. അതിന്റെ റഷസ് കണ്ടു ഞാന്‍  കമന്ററി എഴുതണം. ഞാന്‍ എഴുതിയ തെയ്യം ലേഖനങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ട്. മൂന്നുദിവസം അവിടെ താമസിച്ച് അത് എഴുതി കൊടുത്തു. തിരിച്ചുവരുമ്പോഴാണ് എന്റെ മനസ്സിലേക്ക് ബഷീര്‍ വന്ന് മുട്ടിവിളിച്ചത്. എന്റെ അസ്തിത്വ ശൂന്യതകളെ നികത്താന്‍ എനിക്ക് എന്തെങ്കിലും സൃഷ്ടിക്കണമായിരുന്നു. എനിക്ക് ആരുമില്ലാത്തതില്‍ ഒരു രസമുണ്ടെന്ന് പഠിപ്പിച്ച മനുഷ്യന്‍ ജീവിതത്തിന്റെ പ്രകാശമാണ് നല്‍കിയത്. ബഷീര്‍ ദി മാന്‍ മനസ്സില്‍ രൂപംകൊള്ളുകയായിരുന്നു. ബഷീര്‍ ദി മാന്‍ തിരക്കഥ വേളയില്‍ ബഷീറില്‍ പരസ്പരം പോരടിച്ച വൈരാഗിയും ഉന്മാദിയും എന്നെ അലട്ടിയിരുന്നു. സന്യാസം ഉപേക്ഷിച്ചു എന്നുള്ളത് തുറന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചു. ഒരാള്‍ സന്യാസി ആയിട്ടിരിക്കുമ്പോള്‍ അയാളെ തീറ്റിപ്പോറ്റാന്‍ വേറെ കുറെ ആളുകള്‍ അധ്വാനിക്കേണ്ടിയിരിക്കുന്നു. അത് ശരിയാണെന്ന് എനിക്ക് തോന്നിയില്ല. പിന്നെ സൃഷ്ടിയുടെ ഉദ്ദേശം തന്നെ അധ്വാനിച്ച് ജീവിക്കുക എന്നുള്ളതാണ്. പിന്നെ അവന് ഭാര്യ വേണം, മക്കള്‍ വേണം, ഇതൊന്നും സന്യാസത്തില്‍ ഇല്ലല്ലോ.

ചിത്രീകരണത്തിന് ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും ബഷീറിന്റെ ജീവിതദര്‍ശനംപോലെ തന്നെ അഞ്ചുവര്‍ഷത്തെ നരകയാതനകള്‍ക്കുശേഷം എനിക്ക് മധുരഫലങ്ങള്‍ ലഭിച്ചു. അത് ബഷീറിനെയും സന്തോഷിപ്പിച്ചു. നമ്പൂതിരി ചിത്രങ്ങളും ബഷീറിന്റെ സ്വന്തം ശബ്ദവും ചിത്രത്തിന് മാറ്റുകൂട്ടി. അപരിഹാര്യമായ കാരണങ്ങളാല്‍ ചിത്രം നീണ്ടുപോകുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും അദ്ദേഹം ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചു. ഇടയ്ക്കിടെ കാലിടറി. അത് പൂര്‍ത്തിയാക്കാനാകാതെ ഞാന്‍ കുഴയുമ്പോള്‍ ജീവിതവും ഞാനും തമ്മില്‍ നടത്തിയ അനന്തമായ പോരാട്ടത്തില്‍ ആ വാക്യങ്ങള്‍ എന്നെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. ഇല്ല, ജീവിതം താറുമാറായിപ്പോകാന്‍ ഞാന്‍ സമ്മതിക്കുകയില്ല. സര്‍വശക്തിയും സംഭരിച്ച് രണ്ടാമത് ഒരു ശ്രമം കൂടി നടത്തുക. ആ കൈകള്‍ എന്നെ പിടിച്ചുയര്‍ത്തി. കുഴഞ്ഞുപോയ കാലുകള്‍ ശക്തമായി. പുസ്തകത്തിലെ വാക്യങ്ങള്‍ എന്റെ ജീവിതത്തിലെ വാക്യങ്ങളായി. ഒടുവില്‍ എനിക്കു പറയാന്‍ കഴിഞ്ഞ ആ സിനിമ എന്നെ നിര്‍മിക്കുകയായിരുന്നു.' 

ഇന്ത്യന്‍ പനോരമയിലേക്ക് ആ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 1988 ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ഹൂസ്റ്റണ്‍ ഫിലിം ഫെസ്റ്റിവലിലും എസ്‌തോണിയ ഡോക്യുമെന്ററി ഫെസ്റ്റിവലിലും ബഷീര്‍ ദി മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. എനിക്കു ഇപ്പോള്‍ ഓര്‍മ വരുന്നത് ഒരു അറബിക് പഴമൊഴിയാണ്. 'ഭാഗ്യവാനെ കടലിലെറിഞ്ഞാല്‍ അയാള്‍ സ്വര്‍ണ മത്സ്യവുമായി മടങ്ങിവരും. 'ഒപ്പം' നിങ്ങള്‍ക്ക് ആരുടെയും ഹൃദയം തകര്‍ക്കാനാവില്ല' എന്ന ബഷീറിയന്‍ സൂഫി ഗാനവും ഓര്‍മ വരുന്നു....


Leave a comment