TMJ
searchnav-menu
post-thumbnail

Outlook

ഗുരുദേവ ദർശനങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വാഴ്ത്തുപാട്ടല്ല

05 Jan 2025   |   3 min Read
പ്രഫ. ജി . മോഹൻ ഗോപാൽ
"ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം" 92-ാമതു ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്. ഇതേക്കുറിച്ച് ഇപ്പോൾ പലരും പല വ്യാഖ്യാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതേക്കുറിച്ച് തെറ്റായതും തെറ്റിദ്ധാരണജനകമായതും വളച്ചൊടിക്കപ്പെട്ടതുമായ വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. 

ശ്രീനാരായണ ഗുരു സനാതന ധർമ്മം എന്ന സങ്കൽപ്പത്തെ കുറിച്ച് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവൻ സനാതന ധർമ്മം എന്ന സങ്കല്പത്തിനെക്കുറിച്ച്  കേരളകൗമുദി പത്രാധിപർ സി.വി. കുഞ്ഞിരാമനുമായി നടത്തിയ, 1925ൽ കേരളകൗമുദി പ്രസിദ്ധീകരിച്ച സംവാദത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല.".  

REPRESENTATIVE IMAGE |  WIKI COMMONS 
ഇതിന്റെ അർഥം, എല്ലാ മതങ്ങളിലും പല സനാതന ധർമ്മങ്ങളുണ്ടെന്നാണ് ; ഇസ്ലാമിലും ക്രിസ്തുമതത്തിലും ഉൾപ്പെടെ.  

എന്ന് ഗുരു പ്രത്യേകം എടുത്തു പറഞ്ഞു. 
"സനാതന ധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്." "ഒന്നിനെയും, ഇതു മാത്രം ശരിയെന്നു പ്രമാണമാക്കേണ്ട" എന്നും ഗുരു പഠിപ്പിച്ചു. 

മതം എന്നാൽ, വ്യക്തിപരമായ അഭിപ്രായമാണെന്നു പഠിപ്പിച്ച ഗുരു, 20 കോടി (1925ൽ) ഹിന്ദുക്കളുണ്ടെന്നു പറഞ്ഞു. അതിനർഥം, 20 കോടി മതങ്ങൾ ഉണ്ടെന്നുള്ളതാണ്. ഇതാണ് സത്യമെന്നും ഗുരു ചൂണ്ടിക്കാണിച്ചു. സനാതന ധർമ്മം എന്ന ഏതോ ഒരു മതമുണ്ടെന്നും അത് ഗുരുവിന്റെ മതമാണെന്നും  പറയുന്നത് വിഡ്ഢിത്തം മാത്രമാണ്. 

"സനാതന ധർമ്മം"(dhamma), അതായത് എന്നെന്നേക്കും   നിലനിൽക്കേണ്ട(eternal) മനുഷ്യ മൂല്യങ്ങൾ എന്ന, മതാതീതവും സാർവത്രികവുമായ സങ്കല്പം ആദ്യം ഉത്ഭവിക്കുന്നത്  ബുദ്ധിസത്തിലാണ്; മനുഷ്യന്റെ ആധ്യാത്മികതയെ പൗരോഹിത്യാധിപത്യത്തിൽ നിന്നു രക്ഷിക്കാൻ. ലോകത്തുള്ള എല്ലാ മനുഷ്യരെയും ജീവികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന, ഒന്നിക്കുന്ന  ഈ ബൗദ്ധ സങ്കല്പം, നാലു ജന്മരീതികളിലൂടെ, നാലു ജാതികളായി (വർണങ്ങളായി) ജനിക്കുന്നവരല്ലാതെ, മറ്റാരും മനുഷ്യരല്ലെന്നു വിശ്വസിക്കുന്ന വർണാശ്രമ പ്രത്യയശാസ്ത്രത്തിന് എക്കാലത്തും അതിശക്തമായ വെല്ലുവിളിയാണ് ഇത്.

ശ്രീനാരായണഗുരു | PHOTO : WIKI COMMONS
"സനാതന ധർമ്മ" മെന്ന ബുദ്ധമത സങ്കൽപ്പത്തെ പരാജയപ്പെടുത്താൻ,  ആ സങ്കല്പത്തിനെത്തന്നെ പിടിച്ചെടുത്ത് ഇന്ത്യയിലുള്ള മനുഷ്യരെ അഞ്ചു വിഭാഗങ്ങളായി വിഭജിച്ച് അഞ്ചാമത്തെ വിഭാഗത്തിൽപ്പെട്ടവരുടെ  മനുഷ്യ പദവിയും അവകാശങ്ങളും നിഷേധിച്ച് അവരെ അടിമ വർഗത്തിലേക്കു മാറ്റുന്ന വർണ വ്യവസ്ഥയുടെ പുതിയ പേരാക്കി, സനാതന ധർമ്മത്തിനെ സംസ്കൃതവത്കരിച്ച് "സനാതന ധർമ്മം" ആക്കി മാറ്റിയിരിക്കുകയാണു വർണാശ്രമ ശക്തികൾ; ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, സവർണ ശക്തികൾ, ഗൗതമ ബുദ്ധന്റെ ബൗദ്ധിക സ്വത്ത് (intellectual property) അപഹരിച്ചിരിക്കുകയാണ്.  ഈ തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടത്.

ജാതിഹിന്ദുക്കൾ, ഇന്ത്യയിൽ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കുമെന്നും "ഹരിജന"ങ്ങളെ ഉപദ്രവിക്കാൻ വർണാശ്രമ ധർമ്മം തിരികെ കൊണ്ടുവരുമെന്നുമുള്ള തങ്ങളുടെ ഭയം രണ്ട് ദലിത് അംഗങ്ങൾ (ശ്രീ. മുനിസ്വാമി പിള്ളയും ശ്രീ. നാഗപ്പയും) സ്വാതന്ത്ര്യം ലഭിച്ച് 12-ാം ദിവസം, ഭരണഘടനാ അസംബ്ലിക്ക് മുന്നറിയിപ്പു നൽകിയിരുന്നു.  78 വർഷങ്ങൾക്കു ശേഷം, അവർ ഭയപ്പെട്ടിരുന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്.  

സനാതന ധർമ്മം, ഹിന്ദുത്വം, ഹിന്ദുയിസം, ഹിന്ദു രാഷ്ട്രം മുതലായ അപരനാമങ്ങൾ ഉപയോഗിച്ച്  ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയെ തകർത്ത് ഇന്ത്യയിൽ "വർണഘടന" ഭരണം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് സംഘ പരിവാർ. 

മതവിദ്വേഷത്തിനെതിരെ പോരാടിയ ഗുരുദേവൻ പഠിപ്പിച്ചത്  ഇങ്ങനെയാണ്: “മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയില്ല. ഈ മതപ്പോരിന് അവസാനം ഉണ്ടാകണമെങ്കിൽ സമബുദ്ധിയോടു കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്ക്കു തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉദ്ദേശിക്കുന്ന ഏക മതം (അഥവാ മാനവ ധർമ്മം) “.

REPRESENTATIVE IMAGE | WIKI COMMONS
വസ്തുത ഇതായിരിക്കേ, ചാതുർവർണ്യ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി നാരായണഗുരു മുന്നോട്ടു വച്ച മാനവധർമ്മ സങ്കൽപ്പത്തെ, ചാതുർവർണ്യാടിസ്ഥാനത്തിലുള്ള സനാതന ധർമ്മ സങ്കൽപ്പവുമായി കൂട്ടിക്കെട്ടുന്നത് രാഷ്ട്രീയലാഭത്തിനായുള്ള പദ്ധതിമാത്രമാണ്. ജാതിഭേദം, മതദ്വേഷം ഇല്ലാത്ത ലോകത്തെ കുറിച്ചാണ് ഗുരു ലോകത്തോട് പറഞ്ഞതും പഠിപ്പിച്ചതും. അതിന് വർണ വ്യവസ്ഥയോട് യോജിക്കാനോ അതിനെ അനുകൂലിക്കാനോ സാധ്യമാകില്ല എന്നത് സുവ്യക്തമായ വസ്തുതയുമാണ്. അതിനെയെല്ലാം നിഷേധിക്കുന്ന തലത്തിൽ ഗുരുവാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന ഭാഷ്യങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

ഹിന്ദുത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിന് വെള്ളവും വളവുമായി ഗുരുദേവ ദർശനങ്ങളെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. അത്തരം നീക്കങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ എതിർക്കപ്പെടണം. കാരണം ഗുരുദേവ ദർശനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഗുണത്തിനോ ദോഷത്തിനോ അല്ല, കേരളത്തിലെ പൊതുസമൂഹത്തിനും മാനവകുലത്തിന്റെ അടിസ്ഥാനപരമായ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ളതാണ്.

#outlook
Leave a comment