
വംശഹത്യ എഴുതുമ്പോള്‍
ഗാസ യുദ്ധത്തിന്റെ ഒരു വർഷം
ലോകം ഗാസ യുദ്ധത്തിന് മുമ്പും പിമ്പും എന്നൊരു കാലഗണന ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വർഷമായി ഗാസയിലും സെപ്റ്റംബർ മുതൽ ലെബനണിലും നടക്കുന്ന ആക്രമണങ്ങൾ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്ന രണ്ട് അഭിമുഖ സംഭാഷണങ്ങൾ, സംഘർഷത്തെ സംബന്ധിച്ച മാധ്യമ ഉള്ളടക്കങ്ങളുടെ സ്വഭാവം, യുദ്ധം വിതക്കുന്ന പരിസ്ഥിതി വിനാശം എന്നിവ മലബാർ ജേർണൽ പ്രസിദ്ധീകരിക്കുന്നു. ബദൽ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചും ഇപ്പോഴത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും വേറിട്ട വീക്ഷണം പങ്കു വയ്ക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റുമിനിസ്റ്ററില്‍ അറബി ഭാഷ-സംസ്‌ക്കാര പഠന വിഭാഗത്തില്‍ റീഡറായ ആതിഫ് അല്‍ഷയര്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ലാംഗ്വേജ് ആന്‍ഡ് നാഷണല്‍ ഐഡന്റിറ്റി: റെപ്രെസെന്റഷന്‍സ് ഓഫ് പവര്‍ ആന്‍ഡ് റെസിസ്റ്റന്‍സ് ഇന്‍ ഗസ, ലവ് ആന്‍ഡ് പൊയട്രി ഇന്‍ ദി മിഡില്‍ ഈസ്റ്റ്: ലവ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫ്രം ആന്റിക്വിറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. റാഡിക്കല്‍ ഫിലോസഫി ജേര്‍ണലില്‍ അദ്ദേഹം രചിച്ച വംശഹത്യ എഴുതുമ്പോള്‍ എന്ന ലേഖനനത്തിന്റെ ഭാഗം.
ഒക്ടോബര്‍ 7-ന് തലേദിവസം രാത്രിയില്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ വായിച്ച ഒരു ലേഖനം ബര്‍മിംഗ്ഹാമിലെ പരിചയക്കാരനായ ഒരു ഓര്‍ത്തോപീഡിക് ഡോക്ടര്‍ക്ക് ഞാന്‍ അയച്ചിരുന്നു. ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രതിഷേധക്കാരുടെ ഇരു കണങ്കാലുകളിലും ഒരേ സമയം വെടിവെക്കാന്‍ കഴിയുന്ന ഇസ്രായേലി സാങ്കേതിക വിദ്യയെ കുറിച്ചായിരിന്നു ലേഖനം. വെടിയേല്‍ക്കുന്നവരുടെ ജീവിതകാലം മുഴുവന്‍ ചലനശേഷി ബുദ്ധിമുട്ടിലാക്കും ഈ സാങ്കേതിക ശേഷി. ഒന്നാം ഇന്റിഫതക്കു ശേഷം (1987-1993) സാങ്കേതിക വിദ്യയില്‍ വന്ന പുരോഗതിയില്‍ ഗാസയില്‍ ജനിച്ചുവളര്‍ന്ന, പത്താം വയസ്സില്‍ ഒരു കാലില്‍ വെടിയേറ്റ ഞാന്‍ സ്തബ്ധനായി. ഒരേസമയം രണ്ട് ലക്ഷ്യങ്ങളില്‍ നിറയൊഴിക്കാന്‍ രണ്ട് ട്രിഗറുകളുള്ള പുതിയ ഓട്ടോമാറ്റിക് റൈഫിളുകള്‍ക്ക് സാധിക്കുന്നു. ഒരു വെടിക്ക് രണ്ടു കണങ്കാലുകള്‍.
എന്റെ മനസ്സ് 2018-ലേക്ക് മിന്നിമറഞ്ഞു. വെസ്റ്റ് ബാങ്കിലെ ബിര്‍സെറ്റ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് ഞാന്‍ ഗാസയിലെത്തുന്നത്. ഞാന്‍ ഓര്‍ത്തു. ഇപ്പോള്‍ തകര്‍ത്തു നശിപ്പിച്ച ഷിഫ ആശുപത്രിയുടെ ഓരത്തുകൂടി ഞാനും ഭാര്യയും കൂടി നടക്കുകയായിരിന്നു. നിരവധി പലസ്തീന്‍ യുവാക്കള്‍ ഊന്നുവടിയുമായി വരിയായി തെരുവില്‍ നില്‍ക്കുന്നു. അവരുടെ കാലുകള്‍ മുറിച്ചു മാറ്റിയിരിന്നു. മടങ്ങി വരാനുള്ള മഹത്തായ പ്രതിഷേധ മാര്‍ച്ചില്‍ (2018-2023) ഇസ്രായേലി സൈനികരുടെ വെടിയേറ്റവരായിരിന്നു അവര്‍. പ്രതിഷേധം ശക്തമായതിനൊപ്പം ഇസ്രായേല്‍ ആക്രമണവും രൂക്ഷമാക്കി. കുട്ടികളും, ആരോഗ്യപ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരും, ഭിന്നശേഷിക്കാരും വെടിക്കാരുടെ ലക്ഷ്യമായി.'മനുഷ്യരാശിക്ക് എതിരായ യുദ്ധകുറ്റമായി' ഐക്യരാഷ്ട്ര സഭ അതിനെ വിശേഷിപ്പിച്ചു. നിരായുധരായ ഏകദേശം 6,000-ത്തോളം പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈനികര്‍ വെടിവെച്ചു. ജീവിതകാലം മുഴുവന്‍ പരിക്കുകള്‍ക്ക് കാരണമാകുന്ന ശരീരത്തിന്റെ സെന്‍സിറ്റീവ് ഭാഗങ്ങളായ കാല്‍ മുട്ടുകളിലും, കണങ്കാലിലും ലക്ഷ്യം വച്ചായിരിന്നു വെടി. ഒരു ദിവസം '42 മുട്ടുകളില്‍' താന്‍ ലക്ഷ്യം കണ്ടതായി ഒരു വെടിക്കാരന്‍ മേനി പറഞ്ഞു.
ലേഖനം അയച്ചതായിരിന്നു ഞാന്‍ അവസാനമായി ചെയ്ത കാര്യം. അവ്യക്തങ്ങളായ സ്വപ്നങ്ങള്‍ നിറഞ്ഞ രാത്രിയില്‍ ഗാഢനിദ്രയില്‍ തളര്‍ന്നുറങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നുള്ള സന്ദേശങ്ങളുടെ പ്രവാഹം. ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള തിടുക്കത്തിലായിരിന്നു എല്ലാവരും. എനിക്ക് ആ സമയത്ത് കൂടുതലായി ഒന്നും അറിവുണ്ടായിരുന്നില്ല. ഞാന്‍ പ്രധാന വാര്‍ത്താ ചാനലുകള്‍ പരതി. അല്‍ ജസീറയില്‍ ഫോക്കസ് ചെയ്യാന്‍ തീരുമാനിച്ചു. ഗാസയുടെ ചുറ്റുപാടുകളില്‍ നിന്നും അവര്‍ തത്സമയ സംപ്രേഷണം ചെയ്യന്നുണ്ടായിരുന്നു. ഹമാസ് പോരാളികളും മറ്റുള്ളവരും നുഴഞ്ഞു കയറിയ പ്രദേശം അവര്‍ കാണിക്കുന്നുണ്ടായിരുന്നു. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നടക്കുന്ന സംഭവങ്ങളെ പറ്റി കമന്റ് ചെയ്യാന്‍ ബിബിസി-യുടെ ഒരു റേഡിയോ സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. സംഭവത്തിന്റെ വ്യാപ്തി അപ്പോള്‍ വ്യക്തമായിരുന്നില്ല. അതിനാല്‍ ഗാസയിലെ ഗതികെട്ട അവസ്ഥയില്‍ നിന്നും, ഇസ്രായേല്‍ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലില്‍ നിന്നും എങ്ങനെയെങ്കിലും വിടുതല്‍ നേടാനുള്ള അവിടുത്തെ ജനങ്ങളുടെ എന്തിനും തുനിഞ്ഞ പ്രതികരണമാവും നാം കാണുന്നതെന്ന് പറയുകയായിരിന്നു ഞാന്‍.
അതിന് ശേഷം ഞാന്‍ ബിബിസി ടിവി യില്‍ സംസാരിച്ചു. ആ സംഭവത്തിന് തൊട്ടുപിന്നാലെ ആയിരിന്നുവെങ്കിലും, എന്താണ് അവിടെ സംഭവിച്ചത് എന്നതിനെ പറ്റിയുള്ള ഒരു ധാരണ രൂപീകരിക്കാനായി, പലസ്തീനിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ എനിക്ക് വേണ്ടത്ര സമയം തന്നതില്‍ നിന്നും എന്റെ അഭിമുഖം റെക്കോര്‍ഡ് ചെയ്യുന്ന വ്യക്തി തുറന്ന മനസ്സുള്ള ഒരാളായി തോന്നി. ഗാസയിലെ ഷിഫ ആശുപത്രി |PHOTO: FACEBOOK
ഇതിനിടയില്‍, ഗാസയിലെ ജനങ്ങളുടെ മുന്നില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെ ചൊല്ലി ഞാന്‍ പരിഭ്രമിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളും ആഴ്ചകളും ദുരന്തമായി മാറി. അപ്പോഴേക്കും ദിവസവും വിചിത്രമായൊരു മാധ്യമ പ്രപഞ്ചത്തിന്റെ ഭാഗമായി ഞാന്‍ മാറിയിരുന്നു. യുകെയിലെ വിവിധ ബിബിസി റേഡിയോ സ്റ്റേഷനുകളായിരുന്നു അതിന്റെ വഴിത്താരകള്‍. എല്ലാ വര്‍ത്തമാനങ്ങളുടെയും ആമുഖം അപ്പോഴേക്കും ഒക്ടോബര്‍ 7 ആയി മാറിയിരുന്നു.
എന്താണ് ആ ദിവസം സംഭവിച്ചുവെന്നതിന്റെ വിശദീകരണങ്ങളില്‍ ഇസ്രായേലിന്റെ ദയാരഹിതമായ നിരന്തര ആക്രമണം, ആസൂത്രിതമായ ലക്ഷ്യങ്ങള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, പള്ളികള്‍, ബേക്കറികള്‍, വെള്ളം, ഭക്ഷ്യ വസ്തുക്കള്‍, ഔഷധ ശേഖരങ്ങള്‍ തുടങ്ങി പൗരജീവിതത്തിന് ആവശ്യം വേണ്ടുന്ന എല്ലാത്തിന്റെയും നാശം അങ്ങനെ ദിവസവും ഇല്ലാതായി. ചരിത്രം ഒക്ടോബര്‍ 7 ന് മാത്രം പിറന്നു. അന്നു മാത്രം. അതുവരെ ഗാസയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഭയാനകമായ യാഥാര്‍ത്ഥ്യം ആരും കണക്കിലെടുത്തില്ല. നെതന്യാഹു വാഗ്ദാനം ചെയ്ത 'അതിശക്തമായ പ്രതികാരത്തില്‍' ആയിരക്കണക്കിന് പലസ്തീനിയന്‍ കുട്ടികളും വീടുകളും വെന്തെരിഞ്ഞു. അമേരിക്കന്‍ നിര്‍മിത ബോംബുകള്‍ പ്രതികാരം വേണ്ടവണ്ണം നിലനിര്‍ത്തി.
റേഡിയോ 4 ന്റെ ഒരു പ്രധാന പ്രോഗ്രാമായ മോറല്‍ മെയ്സില്‍ ചരിത്രം ഒക്ടോബര്‍ 7 ന് മാത്രമല്ല പിറന്നതെന്ന എന്റെ വാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള ക്ഷമ പോലും എന്റെ സഹ പാനലിസ്റ്റുകള്‍ക്ക് നഷ്ടമായിരിന്നു. ചരിത്രം നമുക്ക് വേണ്ടുവോളം അറിയാം എന്നായിരുന്നു എല്ലാവരുടെയും ഭാവം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതിന് ഒരു വിലയുമില്ലെന്ന് സാരം. അതില്‍ പങ്കെടുത്തവര്‍- ഒരു പുരോഹിതന്‍, ഒരു സര്‍വകലാശാല പ്രൊഫസര്‍, ഒരു പണ്ഡിതന്‍, യെരൂശലേമില്‍ നിന്നും നേരിട്ടു സംസാരിച്ച ഒരു റബ്ബി ഹമാസിനോടുള്ള രോഷവും വെറുപ്പും ഒട്ടും മറച്ചു വച്ചില്ല. പക്ഷെ ഈ വര്‍ത്തമാനം നടക്കുമ്പോള്‍ ഇസ്രായേല്‍ ഒരു വിവേചനവുമില്ലാതെ ഗാസയിലെ ജനങ്ങളെ കൊന്നു തള്ളുകയായിരുന്നുവെന്ന കാര്യം അവര്‍ പറ്റെ അവഗണച്ചു. ഇസ്രായേലിനോടൊപ്പം മാത്രം വസിക്കുന്നുവെന്ന മട്ടിലുള്ള ധര്‍മ്മത്തെ കുറിച്ചുള്ള പ്രാര്‍ത്ഥനകളില്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ പലസ്തീനികളുടെ നേരെ നടത്തുന്ന നിഷ്ടൂരമായ കൂട്ടക്കൊലകളും കൊലപാതകങ്ങളും എവിടെയും ഇടം പിടിച്ചില്ല. സംഘര്‍ഷത്തില്‍ കുടംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു പലസ്തീനിയും, ഇസ്രായേലിയും തമ്മില്‍ നടന്ന മാനവികമായ ഒരു സംവാദമൊഴികെ ബാക്കിയെല്ലാം ഏകപക്ഷീയമായിരിന്നു. മനുഷ്യത്വരഹിതമായ ഭാഷയില്‍ പലസ്തീനികളെ ഭര്‍സിച്ച അവര്‍ എല്ലാ പ്രശ്‌നങ്ങളും 'ഹമാസ്' എന്ന ഒറ്റ വാക്കില്‍ ചുരുക്കി.
ഒക്ടോബര്‍ 7 ന് മുമ്പ് ഇസ്രായേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയായിരുന്നു. വെസ്റ്റ് ബാങ്കിലും ഗാസയിലും. അവരുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതാക്കുകയായിരിന്നു. ഇസ്രായേലിന്റെ തീപ്പൊരി മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പലസ്തീനി തടവുകാരെ പീഡിപ്പിക്കുന്നതിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമായിരിന്നു. കുടിയേറ്റക്കാര്‍ അവരുടെ ഭൂമിയും വിഭവങ്ങളും നിരന്തരം കയ്യേറി പുതിയ സെറ്റില്‍്‌മെന്റുകള്‍ കെട്ടിപ്പൊക്കി. അല്‍-അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥന നിയന്ത്രിക്കപ്പെട്ടു. ജെറുസലേമിലും വെസ്റ്റ് ബാങ്കിലും ജൂത കുടിയേറ്റക്കാരില്‍ നിന്നുള്ള ആക്രമണങ്ങളും തെറിയും പലസ്തീനികള്‍ക്ക് പതിവായിരുന്നു. ഗാസക്ക് നേരെയുള്ള 17 വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപരോധം സൃഷ്ടിച്ച നിവൃത്തികേടിന്റെ ആഴങ്ങള്‍ക്കൊപ്പം നെതന്യാഹു സര്‍ക്കാര്‍ പ്രകടിപ്പിച്ച സമ്പൂര്‍ണ്ണ അവഗണന പലസ്തീന്‍ വിഷയത്തെ ഇസ്രായേലി സംവാദങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമാക്കി. ഒക്ടോബര്‍ 7 ലെ ആക്രമണത്തിനുള്ള വിശദീകരണങ്ങളല്ല ഇവയൊന്നും. പക്ഷെ ന്യായീകരണത്തിന്റെ ഒരു പ്രഹരമായി അത് അവതരിപ്പിക്കപ്പെട്ടു.
പലസ്തീനികളെ മനുഷ്യത്വരഹിതമാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ചിരകാല തന്ത്രം. ലോകത്തിലെ ഏറ്റവും നൂതനമായ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കും, ബോംബ് വര്‍ഷങ്ങള്‍ക്കും അവരുടെ ശരീരങ്ങളും സ്ഥാപനങ്ങളും പലസ്തീന്‍ എന്ന സമൂഹവും, ദേശവും ഇരയാവുന്നതിനെ നീതികരിക്കാനും നിയമാനുസൃതമാക്കാനും അതിന് കഴിയണമായിരിന്നു.
എല്ലാറ്റിനുമുപരിയായി, ഇസ്രായേലിനെ പിന്തുണയുള്ളവര്‍ക്ക് മാധ്യമ പണ്ഡിതര്‍ക്കും വൈറ്റ് ഹൗസിനും ഡൗണിംഗ് സ്ട്രീറ്റിനും ഒരു കാര്യം ഒരിക്കലും മനസ്സിലായില്ല. എഴുന്നേല്‍ക്കാനും, സംഘടിക്കാനും തങ്ങളുടെ മര്‍ദ്ദകര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താനും തടവുകാര്‍ക്ക് കഴിയുമെന്ന കാര്യം. ഈ മനുഷ്യ കീടങ്ങള്‍ക്ക് അവരുടെ അധിനിവേശക്കാര്‍ക്കെതിരായ കൊടുങ്കാറ്റായി മാറാന്‍ എങ്ങനെ ധൈര്യം വന്നു? ഇക്കാര്യം തിരിച്ചറിയുന്ന ചുരുക്കം ചിലര്‍, നോര്‍മന്‍ ഫിങ്കല്‍സ്‌റ്റൈന്‍-നെ പോലെ ശ്രദ്ധേയരായവര്‍ മാധ്യമങ്ങളില്‍ ഒരു ന്യൂനപക്ഷമായിരുന്നു,REPRESENTATIVE IMAGE |WIKICOMMONS
ഇസ്രയേല്‍ വംശഹത്യ ആരംഭിച്ചിട്ട് 250 ദിവസത്തിലേറെയായി. അതൊരു വംശഹത്യയാണെന്ന് ഇസ്രായേലി സര്‍ക്കാര്‍ തന്നെ ഫലപ്രദമായ തെളിവുകള്‍ നല്‍കുന്നു. തുടര്‍ച്ചയായ ബോംബാക്രമണത്തിലൂടെ ഗാസയെ വാസയോഗ്യമല്ലാതാക്കുന്നതും, പ്രദേശത്തുടനീളം ക്ഷാമം പടര്‍ത്തുന്നതും, ആധുനിക കാലത്തെ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വേഗമേറിയ ക്ഷാമം.എല്ലാം ലക്ഷണയുക്തമായ വംശഹത്യയുടെ തെളിവുകള്‍. എന്റെ ജന്മസ്ഥലം ഇത്രയേറെ അപമാനിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും കാണുമ്പോള്‍ ഞാന്‍ നിരാശയും ദുരിതവും നിറഞ്ഞ കടുത്ത വൈകാരിക സംഘര്‍ഷത്തിലാവുന്നു.
സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ഈ സാഹചര്യത്തെ മറികടക്കുവാന്‍ ഒരു അറബിക് പത്രത്തിന് എല്ലാ ആഴ്ചയിലും തുടര്‍ച്ചയായി ഞാന്‍ എഴുതാന്‍ തുടങ്ങി, ഡോക്ടര്‍മാരുടെ, പത്രപ്രവര്‍ത്തകരുടെ, അധ്യാപകരുടെ, കുട്ടികളുടെ സ്ത്രീകളുടെ ദാരുണമായ മരണങ്ങളെ പറ്റി. മറ്റുള്ള നാശനഷ്ടങ്ങളെ പറ്റി. അങ്ങനെ എന്റെ ഓര്‍മ്മയിലെ പ്രിയപ്പെട്ട ഗാസയെ ഭസ്മ ധൂളിയാക്കുന്നതിനെ പറ്റി.
പാശ്ചാത്യ സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രതികരണങ്ങളോര്‍ത്ത് ഞാന്‍ വിലപിച്ചു. പിടിപ്പുകെട്ട അഴിമതിക്കാരായ അറബി ഭരണവര്‍ഗ്ഗ വരേണ്യര്‍ അവരവരുടെ വാക് ചാരുതിയില്‍ അഭിരമിക്കുമ്പോള്‍ ഇസ്രായേലി ആക്രമണങ്ങള്‍ പലസ്തീനികളുടെ ജീവിതം ഇഞ്ചിഞ്ചായി ഇല്ലാതാക്കി. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേലിലെ ഹീബ്രു മാധ്യമങ്ങളിലെ നിരവധി ഇസ്രായേലികള്‍ പലസ്തീന് ജനതയെ കൂട്ടക്കൊല ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്തു. ഗാസയിലെ നാശനഷ്ടങ്ങളും മരണങ്ങളും കണ്ടപ്പോള്‍ അവര്‍ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ചു. അതോടൊപ്പം, തീര്‍ച്ചയായും, അതിനോട് വിയോജിച്ചവരും, അവരുടെ എണ്ണം കുറവായിരിക്കാം. ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിലും അക്രമത്തിലും പങ്കെടുക്കന്നതിനേക്കാള്‍ അതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജയിലില്‍ പോകാന്‍ ഇഷ്ടപ്പെടുന്ന ധീരരായ ഇസ്രായേലി യുവാക്കള്‍ ഉണ്ട്.
പരിഭാഷ
കെപി സേതുനാഥ്
കടപ്പാട് റാഡിക്കല്‍ ഫിലോസഫി: സമ്മര്‍ 2024