
വെള്ളക്കോളറിൽ സ്വയം ചെളി പുരട്ടുന്നവർ
ഭാഷയിൽ പലവാക്കുകളുടെയും അർത്ഥം കാലത്തിനനുസരിച്ച് മാറും, പ്രത്യേകിച്ചും മലയാള ഭാഷയിൽ. ഉദാഹരണത്തിന് പണ്ട് കാലങ്ങളിൽ പൊങ്കാല എന്നാൽ, ദേവീക്ഷേത്രങ്ങളിലെ നിവേദ്യവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. ആറ്റുകാൽ പൊങ്കാലയിൽ തുടങ്ങി നിരവധി പൊങ്കാല ഉത്സവങ്ങളുണ്ട്. എന്നാൽ ജെൻ സിക്ക് പൊങ്കാലയെന്നു പറഞ്ഞാൽ അർത്ഥം മറ്റൊന്നാണ്. അതുപോലൊന്നാണ് ചെത്ത്. പഴയ മലയാളിക്ക് ചെത്ത് ഒരു തൊഴിലായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അർത്ഥം.
വാക്കുകളുടെ ഈ തലമുറ മാറ്റം കേരളത്തിൽ മലയാളത്തിനപ്പുറം പൊതുവെ കടന്നതായി തോന്നുന്നില്ല. ആ കുറവ് ഏതായാലും നികത്തിയെന്നു വേണം കരുതാൻ. മലയാളിയെ മാത്രമല്ല സായിപ്പിനെ വരെ ഞെട്ടിച്ചുകളഞ്ഞു നമ്മുടെ സോഷ്യൽ മീഡിയാ കലക്ടർ ബ്രോ. 'വിസിൽ ബ്ലോവർ' എന്ന പ്രയോഗത്തിനെ മലയാളത്തിലാക്കാൻ പണ്ഡിതസമൂഹം ആകെ തലപുണ്ണാക്കിയിട്ടും ഇതുവരെ ഉചിതമായ മലയാളം കിട്ടാത്ത പ്രശ്നത്തിന് അദ്ദേഹം പരിഹാരം കണ്ടു, എന്തിനെയാണ് വിസിൽ ബ്ലോവർ എന്ന് പറയേണ്ടതെന്ന് തിരിയാതെ നട്ടം തിരിഞ്ഞ വിഷയത്തെ അദ്ദേഹം നിസാരമായി പരിഹരിച്ചു. സോഷ്യൽ മീഡിയയിൽ മേലുദ്യോഗസ്ഥനെ അധിക്ഷേപിക്കുക, പുലഭ്യം പറയുക, എന്നതിനൊക്കെയുള്ള പ്രയോഗമാണ് 'വിസിൽ ബ്ലോവർ' എന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ മലയാള ഭാഷയെ ഒരു കീറാമുട്ടിയിൽ നിന്നും രക്ഷിക്കുകയും, ശ്രേഷ്ഠ ഭാഷാപദവിയിലേക്കുള്ള അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു.
ഡാനിയേൽ എൽസ്ബെർഗും, എഡ്വേഡ് സ്നോഡനും, ചെൽസ മാനിങ്ങുമൊക്കെയാണ് 'വിസിൽ ബ്ലോവർ' എന്നായിരുന്നു ഇതുവരെയുള്ള ധാരണ. അവർ നടത്തിയ പ്രവർത്തനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുമ്പോഴാണ് ആ വാക്കിന്റെ അർത്ഥവ്യാപ്തിയും വെളിപ്പെടുക എന്നായിരുന്നു ലോകം ഇതുവരെ കണക്കാക്കിയിരുന്നത്. പൊതുജന താൽപ്പര്യത്തിനും, സമൂഹത്തിനും എതിരായി ഭരിക്കുന്നവർ നടത്തുന്ന പ്രവർത്തനങ്ങളെ, സ്വന്തം പദവിയും, അതുമായി ബന്ധപ്പെട്ട വളർച്ചയുടെ സാധ്യതകളും, പ്രലോഭനങ്ങളും, ഭീഷണികളും വകവെക്കാതെ സമൂഹത്തോട് വിളിച്ചു പറയുന്നവരാണ് 'വിസിൽ ബ്ലോവർ'. അല്ലാതെ മേലുദ്യോഗസ്ഥനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിയുന്നതല്ല. അങ്ങനെ ചെയ്യുന്നത് വിസിൽ ബ്ലോവറുടെ ഉത്തരവാദിത്തം നിറവേറ്റലാണെന്ന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ. മേലുദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നതിനായി അന്തസ്സുള്ള ഒരു പ്രയോഗത്തെ തരംതാഴ്ത്തിയ വൈഭവം കണക്കിലെടുത്ത് അദ്ദേഹത്തെ പറ്റിയാൽ ഔദ്യോഗിക ഭാഷാവകുപ്പിന്റെ മേധാവിയാക്കണം. കുറഞ്ഞപക്ഷം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എങ്കിലും പ്രതിഷ്ഠിക്കണം.പ്രശാന്ത് നായർ ഐഎഎസ് | PHOTO: FACEBOOK
ഇങ്ങനെ വൈവിധ്യമാർന്ന അർത്ഥതലങ്ങൾ കണ്ടെത്തുന്നത് പ്രശാന്ത് നായർ ഐഎഎസിന് പുതിയ കാര്യമല്ല. ഉപമയും ഉൽപ്രേക്ഷയും അപ്രസ്തുത പ്രശംസയുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ ഈ അഭ്യാസം തുടങ്ങിയിട്ട് കാലമേറെയായി. കോഴിക്കോട് എംപിയായ എം കെ രാഘവനോട് ചോദിച്ചാൽ കൂടുതൽ അറിയാൻ പറ്റും. സമ്പൂർണ്ണ രാഷ്ട്രീയക്കാരെ വിശ്വാസമില്ലാത്തവർ കേന്ദ്രമന്ത്രിയായിരുന്ന, മുൻ ഐഎഎസ് താരമായി വിളങ്ങിയ അൽഫോൺസ് കണ്ണന്താനത്തിനോട് ചോദിച്ചാലും മതി. ഒരു പഴയ പ്രൈവറ്റ് സെക്രട്ടറിയുടെ പ്രമാദമറിയാം. അതു കഴിഞ്ഞാൽ മേഴ്സിക്കുട്ടിയമ്മയ്ക്കിട്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ആയിരുന്നില്ല ആ ധാരണാപത്രത്തിന്റെ ഒപ്പിടൽ.
ഇത്രയൊക്കെ വിശദീകരിക്കാൻ കാരണം മറ്റൊന്നുമല്ല. ഒരു വാക്കിലോ ഒരു നോക്കിലോ ഒതുക്കാൻ പറ്റില്ല 'ക്ലാർക്കുമാരുടെ അലക്സാണ്ടർ' എന്ന് സാക്ഷാൽ വികെഎൻ വിശേഷിപ്പിച്ച ഈ ഐഎഎസ് പ്രഭുക്കളുടെ വിളയാട്ടങ്ങൾ. എന്നാലും കാര്യത്തിലേക്ക് കടക്കും മുമ്പ് കഥയും കഥാനായകനെയും അറിഞ്ഞിരിക്കുക എന്നതാണല്ലോ കഥകളി കാണാൻ സായിപ്പ് സ്വീകരിക്കുന്ന മാർഗം. ഇനി കാര്യത്തിലേക്ക് വരാം അല്ലെങ്കിൽ കഥകളി കാണാം.
2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ വേളയിൽ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്. അതുകൊണ്ട് ഫയലുകൾ വച്ച് താമസിപ്പിക്കരുത്. ഫയലിലെ കാര്യങ്ങളൊക്കെ മുറ പോലെ നടക്കുന്നതിനാൽ ജീവിതങ്ങൾ ഫയലിൽ കുരുങ്ങി കിടക്കുന്നു. എന്നാൽ, ഒരു കാര്യത്തിൽ മാത്രം പുരോഗതി ഉണ്ടായി. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമെല്ലാം സജീവമായതുകൊണ്ട് മാത്രം നടക്കുന്ന കാര്യമാണത്.
ഈ സർക്കാർ അധികാരത്തിൽ വന്നതു മുതൽ സർക്കാരിനെ ബാധിച്ചിരിക്കുന്നതാണ് സിവിൽ സർവീസസ് ശാപം എന്ന് തോന്നുന്നുണ്ട്. അധികാരത്തിൽ വന്നയുടനെ 'അവതാരങ്ങളെ' കുറിച്ച് മുന്നറിയിപ്പു നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് ഏതാണ്ട് അറം പറ്റിയതു പോലെയായിരുന്നു സിവിൽ സർവിസിലെ ചില അവതാരങ്ങൾ. അഴിമതിക്കെതിരായ ജേക്കബ് തോമസിന്റെ പടനീക്കത്തിൽ നിന്നും തുടങ്ങാം. ആ പടയോട്ടം ഐഎഎസിലെ ഉൾപ്പോരായും ഐഎഎസ്-ഐപിഎസ് ഗൊറില്ല യുദ്ധമായും മാറി. കെ എം എബ്രഹാം ഐഎഎസിന്റെ വസതി റെയ്ഡോടെ കാര്യങ്ങൾ പിടിവിട്ടു. റെയ്ഡിന് പിന്നാലെ ജേക്കബ് തോമസ് അനഭിമതനാകുന്നു. അദ്ദേഹത്തിന് എതിരെ ആദ്യം കേന്ദ്രസർക്കാർ ഏജൻസി അന്വേഷണം വരുന്നു. തൊട്ടുപിന്നാലെ കേരളത്തിൽ നിന്നുള്ള അഴിമതിയാരോപണവും. താമസിയാതെ ജോലിയിൽ നിന്ന് വിരമിച്ച് അദ്ദേഹം ബിജെപിയിൽ ചേർന്നു പിന്നെയെല്ലാം ശുഭം. നായനാർ, ആന്റണി, ഉമ്മൻചാണ്ടി ,പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാരുടെ (വി എസ് അച്യുതാനന്ദൻ ഒഴികെ) ക്യാബിനറ്റിൽ നല്ല പിള്ളയായ കെ എം എബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷവും ക്യാബിനറ്റ് റാങ്കിൽ ഇപ്പോഴും മുഖ്യമന്ത്രി ഓഫീസിൽ വിരാജിക്കുന്നു.കെ ഗോപാലകൃഷ്ണൻ ഐഎഎസ്
ഈ അടിയുടെ ബാക്കിപത്രമായി ജനങ്ങൾക്ക് എന്തു ലഭിച്ചു എന്ന് ചോദിച്ചാൽ ഉത്തരം എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. ജേക്കബ് തോമസിന്റെയും കെ എം എബ്രഹാമിന്റെയും കാലത്ത് തുടങ്ങിയതോ പ്രശാന്തിലും, ജയതിലകിലും അവസാനിക്കുന്നതോ അല്ല അധികാരത്തിന്റെ അകത്തളങ്ങളിലെ ഈ പാരവെയ്പ്പും, കുതികാൽവെട്ടും. മുൻകാലങ്ങളിലും ഇജ്ജാതി കത്തിശണ്ഠകൾ ഉണ്ടായിരുന്നുവെങ്കിലും അത് ജനങ്ങൾ അറിഞ്ഞിരുന്നില്ല. അവിടെയാണ് നേരത്തെ പറഞ്ഞ സോഷ്യൽ മീഡിയയുടെ പ്രസക്തി. വാട്സാപ്പും, ഫേസ്ബുക്കും, ഇൻസ്റ്റയുമൊക്കെ ആയതോടെ ഒരു പണിയും മര്യാദക്ക് ചെയ്തില്ലെങ്കിലും പോസ്റ്റിട്ട് തള്ളിയാൽ സ്റ്റാർ ആകും എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ.
ഒന്നും, രണ്ടും പിണറായി വിജയൻ സർക്കാരുകളെ വെട്ടിലാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ എന്ന വർഗം വഹിക്കുന്ന പങ്ക് ചെറുതല്ല. തങ്ങൾക്കിഷ്ടമല്ലാത്ത ഉദ്യോഗസ്ഥരുടെ ആനുവൽ പെർഫോമെൻസ് അപ്രൈസൽ റിപ്പോർട്ടിൽ ( എപിആർ) പത്തിൽ ഒന്നും രണ്ടും മാർക്ക് നൽകി താഴെയുള്ള മികച്ച ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു മുതലുള്ള കാര്യങ്ങൾ എഴുതിയാൽ അതുതന്നെ ഒരു പരമ്പരയാക്കാനുണ്ടാകും. എപിആർ മാർക്കിടാനുള്ള പരിഗണനകളിൽ കീഴുദ്യോഗസ്ഥരുടെ നിറവും ജാതിയും ജാതകവും വരെ സുപ്രധാനമാണ്. ഹേമാ കമ്മിറ്റി പോലൊരു കമ്മിറ്റി വെച്ചാൽ അതിനെ ഞെട്ടിക്കുന്ന 'പവർ കൗച്ചിങ്' ഒരു പക്ഷെ കാണാമെന്നാണ് ഒരു ഉദ്യോഗസ്ഥ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്. അഴിമതി വിരുദ്ധ പോരാളിയുൾപ്പടെയുള്ള ചില ആസാമിമാരുടെ അസ്കിതകളും മറ്റ് ചിലരുടെ തിലകം ചാർത്തലുമൊക്കെ അതോടെ പുറം ലോകം അറിയും.
ഫേസ് ബുക്കിൽ ആർക്കെതിരെയും എന്തും എഴുതാം. ജനപ്രതിനിധികളെ അധിക്ഷേപിക്കാം, മേലുദ്യോഗസ്ഥനെ അധിക്ഷേപിക്കാം ആരും ചോദിക്കില്ല എന്ന നിലയായി. ഫേസ്ബുക്ക് സ്റ്റാറാണ് എങ്കിൽ നടപടിയെടുക്കാൻ സർക്കാരും, രാഷ്ട്രീയക്കാരും മടിക്കും. സർക്കാർ ഉദ്യോഗസ്ഥരിൽ ജാതിയും മതവുമൊക്കെ തലനാരിഴ കീറി പരിശോധിക്കപ്പെടുന്നതും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലാണെന്ന് എല്ലാവർക്കും അറിയാം. അതിന് ഐഎഎസ്-ഐപിഎസ് വ്യത്യാസവുമില്ല. പക്ഷേ, മേലുദ്യോഗസ്ഥനെ ചെളിവാരിയെറിയുന്നതിന് വിസിൽബ്ലോവർ എന്ന വ്യാഖ്യാനം കൊടുത്ത ഐഎഎസ് പാണ്ഡിത്യത്തിന് മുന്നിൽ നല്ല നമസ്കാരംപറയുകയേ നിവർത്തിയുള്ളൂ.
കോഴിക്കോട് എംപിയായ എം കെ രാഘവനെതിരെ ഫേസ് ബുക്കിൽ നടത്തിയതിൽ നിന്നും ഒട്ടും വളരാത്ത ഒന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറിയെ പരസ്യമായി അധിക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ ജൂനിയറായ ഐഎഎസുകാരനിൽ കാണാനാകുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി പുണ്യവാളനാണെന്ന് പറയുന്നില്ല. പക്ഷേ, തനിക്കുള്ള പരാതികൾ പറയാനുള്ള വേദികളും അവസരങ്ങളുമുള്ള ഉദ്യോഗസ്ഥൻ ഫേസ് ബുക്കിൽ വിഴുപ്പലക്കി, സർക്കാരിനെ നടപടിയെടുപ്പിക്കുന്ന സ്ഥിതിയിലെത്തിച്ച ശേഷം തന്റെ വശം കേൾക്കാതെ നടപടിയെന്ന് പറയുന്നതാണ് അസഹനീയം.
ഐഎഎസ്കാരുടെ ചക്കളത്തിപ്പോരാട്ടം നടക്കുന്നതിന് തൊട്ടുമുമ്പാണ് ഉദ്യോഗസ്ഥരുടെ ഇടയിൽ വർഗീയതയുടെ വിത്ത് മുളച്ച ഗ്രൂപ്പ് വന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഹിന്ദു മല്ലു ഓഫീസേഴ്സ് എന്ന ഗ്രൂപ്പ് വരുന്നു. കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായാണ് ഗ്രൂപ്പ് രൂപീകരിച്ചത്. ഇത് വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തു എന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിയും നൽകി. അവിടെയും തീർന്നില്ല. ഫോൺ ഹാക്ക് ചെയ്തതിനാലാകാം മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പും രൂപീകരിച്ചതായി വാർത്ത വന്നു. പരാതിയുമായി. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഫോൺ ഹാക്ക് ചെയ്തില്ലെന്ന് കണ്ടെത്തി. പിന്നെ ആരാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഫോണിൽ കൈകടത്തിയത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
തമിഴ് നാട്ടിലെ രാഷ്ട്രീയവേരുകളുടെ ചാഞ്ചാട്ടത്തിലെ പ്രതിഫലനമാണോ ഇവിടെ കണ്ട ഹിന്ദുമല്ലു ഓഫീസേഴ്സ് ഗ്രൂപ്പ് എന്ന വർത്തമാനം സെക്രട്ടറിയേറ്റിൽ മാത്രമല്ല, അധികാരത്തിന്റെ ഇടനാഴികളിലൊക്കെ ശബ്ദമടക്കി പറയുന്നുണ്ട്. കേരളത്തിൽ, അത് തിരുവനന്തപുരമായാലും കോഴിക്കോടായും തൃശൂരായാലും കാസർഗോഡായാലുമൊക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിൽ മറ്റെല്ലായിടത്തുമെന്നപോലെ ജാതി ബന്ധങ്ങൾ കുറവൊന്നുമല്ല. ഏതാണ്ട് പരസ്യമായ രഹസ്യമാണ് ഉന്നത തലത്തിലെ ജാതി, മത സംഘങ്ങൾ. എന്നാൽ സോഷ്യൽ മീഡിയാ സാധ്യത ഉപയോഗിച്ചുള്ള പരസ്യമായി ഗ്രൂപ്പുണ്ടാക്കി കാണുന്നത് ഇതാദ്യമാണ്.
ഐഎഎസുകാരുടെ തമ്മിലടിയിലും മതഗ്രൂപ്പ് ഉണ്ടാക്കിയതിലുമൊക്കെ എന്തെങ്കിലും ശിക്ഷണ നടപടിയെടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ, ഏറ്റവും വലിയ നടപടിയാണ് ഈ സസ്പെൻഷൻ എന്നാകും മറുപടി. നടപടി വന്നാൽ, അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ ഒറ്റക്കെട്ടാകും. സംശയമുണ്ടെങ്കിൽ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനെ സഹായിച്ച വഴികൾ നോക്കിയാൽ മതി. എത്ര ഉണർവോടെയാണ് ആ സഹപ്രവർത്തകന് വേണ്ടി ഉദ്യോഗസ്ഥകുലീനരുടെ ഇടപെടൽ എന്ന് വ്യക്തമാവും. ആ സ്നേഹസാഹോദര്യം ഇന്നും അവർ തുടരുന്നു. അതുകൊണ്ട്, ഇപ്പോൾ കാണുന്നതൊക്കെ "സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൗഹൃദത്തിന്‍റെ കലങ്ങി മറിയലാം" എന്ന് കരുതുന്നതാവും ബുദ്ധി. ഇതെല്ലാം ഒരേ തൂവൽപക്ഷികൾ എന്ന് തിരിച്ചറിയാനുള്ള ബോധവും ബുദ്ധിയും രാഷ്ട്രീയ നേതൃത്വങ്ങൾക്കും മാധ്യമ സിംഹങ്ങൾക്കും ഇല്ലെങ്കിലും സാധരാണ ജനങ്ങൾക്ക് വേണ്ടുവോളം ഉണ്ടാകും.
ഓഖി മുതൽ വയനാട് വരെ ദുരന്തങ്ങളിലൂടെ കടന്നുപോയവരുടേതുൾപ്പടെ നിരവധി ജീവിതങ്ങൾ കുടുങ്ങി കിടക്കുന്ന ഫയലിൽ തീരുമാനമെടുക്കേണ്ട സമയത്താണ് ഐഎഎസ് ചേരിപ്പോരിനും, വിഴുപ്പലക്കിനും വേണ്ടിയുള്ള തരംതാണ കളികളുടെ അന്വേഷണത്തിനും നടപടിക്കുമായി ഉദ്യോഗസ്ഥരും സർക്കാരും സമയം കളയുന്നത്. നായയുടെ വാൽ എത്രകാലും കുഴലിലിട്ടാലും നിവരില്ലെന്ന് പറയുന്നത് പോലെ ഏതൊക്കെ കുഴലിൽ കയറ്റിയിട്ടാലും അധികാരമത്തിൽ അഭിരമിക്കുന്ന ഉന്നത ബ്യൂറോക്രാറ്റുകൾ പരസ്യമായി ചെളിവാരിയെറിഞ്ഞതു കൊണ്ടോ അവർക്കെതിരെ നടപടിയെടുത്തതു കൊണ്ടോ ഇക്കൂട്ടർ നന്നാവുമെന്ന് ആർക്കെങ്കിലും വിചാരമുണ്ടെങ്കിൽ അവർ ഈ ലോകത്തായിരിക്കില്ല ജീവിക്കുക.
രാഷ്ട്രീയക്കാർ, അവർ ഏത് പാർട്ടിക്കാരനോ ആയിക്കൊള്ളട്ടെ ജനങ്ങളുടെ മുന്നിൽ ഇറങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഒരംശം പോലും ശമ്പളവും പെൻഷനും പിന്നെ പെൻഷൻ പറ്റിയ ശേഷം ക്യാബിനറ്റ് റാങ്കും അല്ലാത്ത റാങ്കുമൊക്കെയായി പല സ്ഥലങ്ങളിൽ കസേരയൊഴിയാതെ ഇരിക്കുന്ന ഐഎഎസ്, ഐപിഎസ് സിംഹങ്ങൾ കാണിക്കാറില്ല.
കേരളത്തിലെ ഭരണം താളം തെറ്റിപോകുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥരായ ഐഎഎസുകാരുടെ നിക്ഷിപ്ത താൽപ്പര്യങ്ങളും സാമർത്ഥ്യക്കുറവുമാണെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നവരെ കുറ്റം പറയാനാകില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള വഴികളില്ലാത്ത ഭരണസംവിധാനമാണ് മറ്റൊരു വശം. സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവീസിലുള്ള സീനിയർ ആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ഉണ്ടാകും. അവർ അവിടെ ഉള്ളത് കൊണ്ട് തന്നെ ഐഎ എസ്, ഐ പി എസ് തലങ്ങളിലെ പല വിഴുപ്പലക്കലുകളും പുറംലോകം അറിയാതെ ഭരണാധികാരികൾക്ക് പരിഹരിക്കാൻ സംവിധാനവുമുണ്ടായിരുന്നു. മുൻകാലങ്ങളിൽ ഇതിലും വലിയ പൊട്ടിത്തെറികളുണ്ടാകാമായിരുന്ന പലസംഭവങ്ങളും സെക്രട്ടേറിയറ്റിനുള്ളിൽ തന്നെ കെട്ടടങ്ങിയ കഥ പഴയ ഉദ്യോഗസ്ഥർക്ക് അറിയാം. അത്തരമൊരു സംവിധാനം പിണറായി വിജയൻ സർക്കാരിലില്ല എന്നത് അടിസ്ഥാനപരമായി ബ്യൂറോക്രസിയെ കൈകാര്യം ചെയ്യുന്നതിൽ വന്ന പിഴവായി തന്നെ കാണേണ്ടി വരും. മൊത്തം ഭരണത്തിലെ വീഴ്ചകൾക്ക് അതൊരു അടിസ്ഥാന കാരണവും. വിടർന്നു നിൽക്കുന്ന താമരപ്പൂക്കൾ മനോഹരമായ കാഴ്ചയാണെങ്കിലും ചേറിലാണ് അത് നില്കുന്നതെന്ന കാര്യം മറക്കരുതെന്ന് പ്രതിഭധനനായരിരുന്ന ഡിഡി കൊസാംബി ഓർമ്മിപ്പിക്കുന്നു. ചരിത്രം പഠിക്കുന്നതിന്റെ ആവശ്യകത വെളിപ്പെടുത്താൻ കൊസാംബി പറഞ്ഞ താമരയുടെ ഉദാഹരണം കേരളത്തിലെ 'ക്ലാർക്കുമാരുടെ അലക്സാണ്ടർമാർക്കും' അനുയോജ്യമാണ്.