TMJ
searchnav-menu
post-thumbnail

Outlook

കുറ്റം ചെയ്യുന്നതാര് ? കുരിശിലേറ്റപ്പെടുന്നതാര് ?

27 Apr 2025   |   6 min Read
ആതിര കെ എം

സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകൾ വലിയ ഓളങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. ഈയിടെ അഭിനേത്രിയായ വിൻസി അലോഷ്യസ് ഒരു സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പൊതുസമൂഹത്തോട് പങ്കുവച്ചത് സൃഷ്ട്ടിച്ച സംഭവങ്ങൾ അതിന്റെ ഏറ്റവും അടുത്തിടെ കണ്ട തെളിവാണ്. ഒരു ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സഹനടന്റെ തൊഴിലിടത്തിലെ ലഹരി ഉപയോഗം മൂലം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ് ലഹരിക്കെതിരെ വ്യക്തമായ നിലപാടെടുക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. എന്നാൽ അതേ തുടർന്ന് സിനിമ മേഖലയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അഭിനന്ദനങ്ങളോടൊപ്പം പഴികളും അവർ ഏറ്റുവാങ്ങേണ്ടിവന്നു. അനുഭവം പറഞ്ഞ് നിമിഷങ്ങൾക്കകം വിൻസിയുടെ ധൈര്യത്തേയും നിലപാടിനെയും അഭിനന്ദിച്ചുകൊണ്ട് ആളുകൾ മുന്നോട്ട് വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ചലച്ചിത്ര മേഖലയിലെ പ്രമുഖരും പ്രേക്ഷകരുമുൾപ്പെടെ ഒട്ടേറെ പേർ വിൻസിയെ വിമർശിച്ചും സംസാരിക്കുകയുണ്ടായി. നടി മുന്നോട്ട് വച്ച വിഷയത്തിന്റെ ഗൗരവമോ നിലപാടിന്റെ ആവശ്യകതയോ കണക്കിലെടുക്കാതെ നടിയുടെ തുറന്നുപറച്ചിൽ സിനിമാ മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ മുഴുവനും. സിനിമാ മേഖലയിലെ തന്നെ അനുഭവസ്ഥരായ നടിമാർ തൊഴിലിടത്തിലെ ഇത്തരം പ്രവണതകളെ നിസ്സാരവൽക്കരിക്കുന്നതും ഇത് തുറന്നു പറയുന്നവരെ സിനിമാ മേഖലയുടെയും അത് ആശ്രയിച്ച് ജീവിക്കുന്നവരുടെയും നിലനിൽപ്പിനെ തന്നെ കണക്കിലെടുക്കാത്തവരെന്ന് സൂചിപ്പിക്കുകയുമുണ്ടായി. അതിന്റെയെല്ലാം ഫലം പൊതുസമൂഹത്തിനുമുന്നിൽ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് മുതിരാനാകാത്ത അവസ്ഥയിലേക്ക് നടിയെ കൊണ്ടെത്തിച്ചതും നമ്മൾ കണ്ടു.

വിൻസി അലോഷ്യസ് | PHOTO : WIKI COMMONS
ഗുരുതരമായ പിഴവുകളും തെറ്റുകളും ചൂണ്ടികാണിക്കുന്നവർ കുറ്റം ചെയ്തവരേക്കാൾ വേട്ടയാടപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായ ഒന്നായി തുടരുകയാണ്. വീടുകളിലോ വിദ്യാലയങ്ങളിലോ തൊഴിലിടങ്ങളിലോ എവിടെയുമായിക്കൊള്ളട്ടെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കാനും അത് സധൈര്യം പറയാൻ ശ്രമിക്കുന്നവരെ നിസ്സഹായരാക്കി തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രശ്നങ്ങളെ അംഗീകരിക്കുകയും കൈകാര്യം ചെയ്യുകയും എന്നതിനേക്കാൾ ഉത്തരവാദിത്വപ്പെട്ടവരും കണ്ടുനിൽക്കുന്നവരും നടത്തുന്നത്. നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഉറക്കെ പറയാൻ മുതിർന്നവരോ നിസ്സഹായരായ മനുഷ്യർക്കൊപ്പം നിന്നവരോ ആണെങ്കിൽ വ്യക്തിജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ ഇത്തരം കൂട്ടമായി ആക്രമിക്കപ്പെടുന്ന അനുഭവങ്ങൾ നേരിട്ടവരാവും നമ്മിലേറെപ്പേരും. തെറ്റുകളെ കീറിമുറിച്ച് നിരീക്ഷിക്കുന്നത് പോലെ അനിവാര്യമാണ് തെറ്റുകൾ തുറന്നു പറയുന്നവർക്ക് നേരിടേണ്ടിവരുന്നതെന്ത് എന്ന് തിരിച്ചറിയുന്നതും.

മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ട്ടിച്ച, മലയാളികൾ സമൂഹമാധ്യമങ്ങളിലും പൊതുഇടങ്ങളിലുമായി ഒരുപാട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സമീപകാലത്തെ ഇത്തരം നിരവധി വിഷയങ്ങൾ എടുത്തു നോക്കുമ്പോൾ അതിലൊക്കെയും പൊതുവായി കാണുന്ന ഒരു ഘടകമുണ്ട്. വാദിഭാഗത്തോ പ്രതിഭാഗത്തോ അല്ലാത്ത നിഷ്പക്ഷരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ശാന്തിയും സമാധാനവും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ എന്തെന്ന് കൃത്യമായി നിരീക്ഷിക്കപ്പെടേണ്ടതാണ്. അഭിപ്രായസ്വാതന്ത്രത്തേയും ആവിഷ്കാരസ്വാതന്ത്ര്യത്തേയും കുറിച്ച് ബോധവാന്മാരും ബോധവദികളുമായ നമ്മൾ അതിന്റെ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ചും ശ്രദ്ധാലുക്കളാവേണ്ടതാണ്. അതുകൊണ്ടാണ് ഓരോ സാമൂഹിക പ്രശ്നങ്ങൾ ചർച്ചയാകുമ്പോഴും അതിൽ അഭിപ്രായം രേഖപ്പെടുത്തുന്ന, നിഗമനങ്ങൾ പ്രചരിപ്പിക്കുന്ന മേൽപ്പറഞ്ഞ ഒരു കൂട്ടം മനുഷ്യരെ മനസ്സിലാക്കേണ്ടതുണ്ട് എന്ന് എടുത്തു പറയേണ്ടി വരുന്നത്. മാത്രമല്ല ഇക്കൂട്ടർ നീതി അന്വേഷിക്കുന്ന മനുഷ്യർക്ക് മേൽ കുരുക്കുന്ന ചങ്ങലകളേയും സൃഷ്ടിക്കുന്ന അതിരുകളെയും വേർതിരിച്ചു നിർത്താൻ അത് ആവശ്യമാണ്. ഇക്കൂട്ടർ എന്ന് ആവർത്തിച്ചു പറയുന്നുവെങ്കിലും രൂപത്തിലോ ഭാവത്തിലോ ഭാഷയിലോ മറ്റു ഘടകങ്ങളിലോ പ്രകടമായ വ്യത്യാസങ്ങളോടെ നിൽക്കുന്ന ഒരു കൂട്ടത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് പൊതുസമൂഹത്തിന്റെ തന്നെ ഭാഗമായ, കൃത്യമായ അംഗീകാരങ്ങളോടും സ്ഥാനങ്ങളോടും കൂടി നിൽക്കുന്ന വ്യക്തികളെയാണ്. പ്രത്യേക പേരു നൽകി ഇവരെ സംബോധന ചെയ്യാൻ കഴിയില്ലെങ്കിലും സോഷ്യൽ കണ്ടീഷനിങ്ങിന് വിധേയരായവർ എന്ന  പ്രയോഗം തന്നെയാണ് അനുയോജ്യം.

എന്താണ് സോഷ്യൽ കണ്ടീഷനിങ്ങ്? ഏതെല്ലാം ഘടകങ്ങളാണ് നമ്മെ കണ്ടീഷൻ ചെയ്യപ്പെട്ടവരാക്കി മാറ്റുന്നത് ? എന്ന ചോദ്യങ്ങളിൽ ധാരണയുണ്ടായാൽ തന്നെ അതിനു പുറത്തു നിൽക്കുന്നവരാകാൻ എളുപ്പമാണ്. എന്നാൽ നമ്മിൽ ഭൂരിഭാഗം ആളുകൾക്കും അതിന് സാധിക്കുന്നില്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാവരും സോഷ്യൽ കണ്ടീഷനിങ്ങിന് വിധേയപ്പെട്ടവരാണ്. എന്നാൽ അത് ഏത് വിധേന, എത്ര തോതിൽ ചുറ്റുമുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നു എന്നതിലാണ് നമ്മൾ വ്യത്യസ്തരാകുന്നത്. വിവിധ കൂട്ടങ്ങളായി മാറുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
വ്യക്തികൾ അവരുടെ സമൂഹത്തിന്റെയോ സംസ്കാരത്തിന്റെയോ മാനദണ്ഡങ്ങൾ, മൂല്യങ്ങൾ, ആചാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവ പഠിക്കുകയും ആന്തരികവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സോഷ്യൽ കണ്ടീഷനിംഗ് എന്നത്. സാമൂഹിക സ്ഥാപനങ്ങളിലൂടെയും സമ്പർക്കങ്ങളിലൂടെയും അനുഭവങ്ങളുടെ ആവർത്തനങ്ങളിലൂടെയും ഇത് നമ്മുടെ പെരുമാറ്റം, വിശ്വാസങ്ങൾ, ധാരണകൾ എന്നിവയെപ്പോലും രൂപപ്പെടുത്തുന്നു. കുടുംബം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, മതം, ഗവൺമെന്റും നിയമവ്യവസ്ഥകളും, സാമ്പത്തിക പരിസ്ഥിതി, ചരിത്രപരവും രാഷ്ട്രീയവുമായ അന്തരീക്ഷം, ഭാഷ എന്നിവ ഈ പ്രക്രിയയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഈ ഘടകങ്ങൾ കൂട്ടായി ഒരു വ്യക്തിയുടെ മൂല്യങ്ങൾ, ബന്ധങ്ങൾ, പെരുമാറ്റ രീതി, ജയ-പരാജയങ്ങളോടുള്ള കാഴ്ചപ്പാടുകൾ എന്നിവയെ പരുവപ്പെടുത്തുന്നു.

നിറത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ പേരിൽ ആളുകളെ വേർതിരിക്കുന്നത് പോലെ എളുപ്പമായ ഒന്നല്ല  അവർ മുന്നോട്ട് വയ്ക്കുന്ന സാമൂഹികമായ കാഴ്ചപ്പാടിന്റെ, ഇടപെടലുകളുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത്. അതിന് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. പ്രധാനമായും ഇത് ആളുകളെ തിരിച്ചറിഞ്ഞ് മാറ്റിനിർത്താനല്ല മറിച്ച് അനിവാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് എന്ന ധാരണയുണ്ടാകുക എന്നതാണ്. സോഷ്യൽ കണ്ടീഷനിങ്ങ് സമൂഹത്തിലെ ഒരു കൂട്ടം ആളുകളിൽ എങ്ങനെ പ്രവർത്തിക്കുന്നു, അത് സമൂഹത്തിലും വ്യക്തികളിലും വിവിധ സംവിധാനങ്ങളിലും എങ്ങനെ പ്രത്യാഘാതങ്ങൾ തീർക്കുന്നു എന്ന് മനസ്സിലാക്കുന്നത് സമൂഹത്തിന്റെ അടിവേരിൽ ചികയുന്നതിന് സമമാണ്.

പുരുഷാധിപത്യത്തിന്റെയും  വർണ്ണ-വർഗ്ഗ വ്യവസ്ഥയുടെയും എല്ലാം ഫലമായി ഉണ്ടായ കണ്ടീഷൻഡ് ആയ ചിന്തകളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും അറിഞ്ഞോ അറിയാതെയോ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ അധികവും.  ഇത് തിരിച്ചറിയുന്ന, അംഗീകരിക്കാൻ മടിയില്ലാത്ത എത്രപേർ നമുക്കിടയിൽ ഉണ്ടാകും? അത് തിരിച്ചറിയണമെങ്കിൽ ഏറ്റവും നല്ല മാർഗ്ഗം എന്തെങ്കിലും പ്രശ്നങ്ങൾ ഉരുത്തിരിയുകയെന്നതാണ്. ഒരു പ്രതിഭാഗവും വാദി ഭാഗവും ഉണ്ടാകുമ്പോൾ കൃത്യമായി മനസ്സിലാക്കാം മേൽപ്പറഞ്ഞ കൂട്ടരുടെ സാന്നിധ്യവും സ്വാധീനവും.

തൊഴിലിടങ്ങളിലെ സുരക്ഷയും ഏറി വരുന്ന ലഹരി ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളും എന്നിങ്ങനെ ഗുരുതരമായ വിഷയങ്ങളിൽ നിന്നും അവിടെ ഉണ്ടാകുന്ന ദുരനുഭവങ്ങൾ തുറന്നു പറയുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിലേക്ക് മാറിയത്  വിൻസി അലോഷ്യസിന്റെ സംഭവത്തിൽ ഈയടുത്ത് നമ്മൾ കണ്ടതാണ്. കാലങ്ങളായുള്ള തങ്ങളുടെ മൗനവും സഹനവുമാണ് ചലച്ചിത്രമേഖലയെ (ഏതു മേഖലയെയും സ്ഥാപനത്തെയും ആയിരുന്നാലും) നിലനിർത്തുന്നതെന്ന് വിശ്വസിക്കുകയും അതിനെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നവർക്ക് കൂട്ടത്തിൽ ഒരാൾ ശബ്ദമുയർത്തുന്നതും പ്രതികരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നതിന്റെ തെളിവാണ് കൂടെ നിൽക്കേണ്ടവർ വിമർശിക്കുന്നവരായി തീരുമ്പോൾ നമ്മൾ മനസിലാക്കേണ്ടത്.

സോഷ്യൽ കണ്ടീഷനിങ്ങ് എങ്ങനെയാണ് മനുഷ്യർക്കുള്ളിൽ പ്രവർത്തിക്കുന്നതെന്ന് ഇതിലും വ്യക്തമായി പറയേണ്ടതില്ല. തെറ്റിനെ ചോദ്യം ചെയ്യാനും മാറ്റങ്ങളെ സ്വീകരിക്കാനും ആശയങ്ങളെ അംഗീകരിക്കാനും കഴിവില്ലാത്തവരായി ഒരുകൂട്ടം മാറുന്നു എന്നതാണ് അതിന്റെ ഏറ്റവും നിരാശാജനകമായ വശം. നിഷ്‌ക്രിയരായ ഒരു കൂട്ടമായി നിലനിൽക്കുന്നതിനായാണ് ഈ പറഞ്ഞ വ്യക്തികൾ നിരന്തരം ശ്രമിക്കുന്നതും. അവരുടെ  പ്രതികരണങ്ങൾക്ക് ന്യൂനപക്ഷങ്ങൾ ഇരയാക്കപ്പെടുന്നതും അടിച്ചമർത്തപ്പെടുന്നതും അതിന്റെ ഭാഗമായി കാണാം. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ തന്നെയാണ് കുറ്റാരോപിതനായ വ്യക്തിയുടെ അറസ്റ്റിനു ശേഷവും കേസുമായി മുന്നോട്ടു പോകാനും സഹകരിക്കാനും നടിയെയും നിലവിൽ അശക്തയാക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
തെറ്റുകൾ ചൂണ്ടികാണിക്കുമ്പോഴോ കുറ്റകൃത്യങ്ങൾ പുറത്തു കൊണ്ടുവരുമ്പോഴോ സാഹചര്യത്തേയും ആളുകളുടെ സൗകര്യങ്ങളേയും കണക്കിലെടുക്കേണ്ട വലിയ ഭാരം സ്ത്രീകളടങ്ങുന്ന അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യർക്കുമുകളിൽ ചുമത്തപ്പെടുന്നുണ്ട്. ഒരു കുടുംബത്തെയോ സ്ഥാപനത്തിനെയോ തൊഴിലിടത്തിനെയോ ബാധിക്കുന്ന വസ്തുതയാണ് തെളിയിക്കുന്നതെങ്കിൽ ഇതിന് ഇരട്ടി ഭാരമാണ്. അവയുടെ റെപ്യൂട്ടേഷൻ, നിലനിൽപ്പ്, ഭാവിഎന്നിങ്ങനെ പാരമ്പര്യത്തേയും ചരിത്രത്തേയും  വരെ എന്തുകൊണ്ട് കണക്കിലെടുക്കുന്നില്ല  എന്ന ചോദ്യം  കുറ്റക്കാരെ പുറത്തുകൊണ്ടു വരുമ്പോഴൊക്കെയും ഇവർ കേൾക്കേണ്ടതായി വരുന്നതാണ്. ഇതിലെ ഇരട്ടത്താപ്പ് എന്താണെന്നാൽ കുറ്റം ചെയ്ത വ്യക്തി ഒരിക്കലും എന്തുകൊണ്ട് ഇവയൊന്നും കണക്കിലെടുത്തില്ല എന്ന ചോദ്യം കേൾക്കേണ്ടി വരുന്നില്ല എന്നതാണ്.  ഉദാഹരത്തിന് സിനിമാ സെറ്റുകളിൽ ആരെങ്കിലും നേരിടേണ്ടി വന്ന ഒരു പ്രശ്നത്തേക്കുറിച്ച് തുറന്നു പറയുന്നു വെന്നിരിക്കട്ടെ, തീർച്ചയായും ആ വ്യക്തി സിനിമാ മേഖലയുടെ തന്നെ നിലനിൽപ്പിനെ ലളിതമായി കണക്കാക്കുന്നുവെന്നും സിനിമാ മേഖലയെതന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും പഴി കേൾക്കേണ്ടതായി വരും. എന്നാൽ ഒരു തൊഴിലിടത്തിൽ (എവിടെയുമായിക്കൊള്ളട്ടെ) എന്തിന് നിങ്ങളതിന് മുതിർന്നു? ഒരു സിനിമയുടെ വിജയത്തിന് വേണ്ടിയുള്ള എത്രയോപേരുടെ പരിശ്രങ്ങളെ ബഹുമാനിക്കാതിരുന്നു  എന്നാരും കുറ്റാരോപിതനായ വ്യക്തിയോട് ചോദിക്കാനിടയില്ല. ഫലത്തിൽ തെറ്റുകാരേക്കാൾ  അതുറക്കെ പറയാൻ ശ്രമിക്കുന്നവർ ക്രൂശിക്കപ്പെടും  എന്ന് സാരം.

തെറ്റ് ചെയ്യുന്നവരേക്കാൾ തെറ്റ് ചൂണ്ടിക്കാട്ടുന്നവർ ചോദ്യംചെയ്യപ്പെടുന്ന കാലത്ത് എത്ര സത്യങ്ങളാണ് മറയ്ക്കുള്ളിൽ വെളിച്ചം തട്ടാതെ അവശേഷിക്കുക എന്ന് ചിന്തിച്ച് നോക്കൂ. ശബ്ദമുണ്ടാക്കുന്നവരുടെ വായടപ്പിക്കാൻ അധികാരി വർഗ്ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും സമ്മർദ്ദം ഒരേ വിധം ഉണ്ടാകുമ്പോൾ എത്രപേർക്കാണ് അതിനെ അതിജീവിക്കാനാവുക എന്ന് നമ്മൾ കണ്ടതാണ്. ഈ സംഭവങ്ങളുടെ തന്നെ വലിയൊരു ചിത്രമാണ് മീറ്റു ക്യാമ്പയിനുകളും ഹേമ കമ്മിറ്റി റിപ്പോർട്ടും പുറത്തുവന്നപ്പോഴും എല്ലാം നാം കണ്ടത്. എല്ലാവർക്കും ഒരുപോലെ താല്പര്യമുള്ളതും അറിവുള്ളതുമാണ് ചലച്ചിത്ര മേഖലയിലെ സംഭവങ്ങൾ എന്നതിനാലാണ് അവയെ കേന്ദ്രീകരിച്ച് പറയുന്നത് എളുപ്പമാവുന്നത്. സമൂഹത്തിൽ പറയാൻ ബാക്കി നിൽക്കുന്ന ഒരുപാട് കാര്യങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണിത്. തൊഴിലിടങ്ങളിലെ ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളെക്കുറിച്ചും അതിന് കാരണക്കാരാകുന്നവരെയും കുറിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകളെ മറികടന്ന് പൊതുസമൂഹത്തിൽ പറയാൻ ഒരുങ്ങുന്നവർ നേരിടേണ്ടി വരുന്നത് തൊഴിലില്ലായ്മയും ഭീഷണിയുമാണെന്ന് ഉദാഹരണസഹിതം നമുക്ക് പറയാവുന്നതാണ്.  മൗനിയായിരിക്കുമ്പോഴും പ്രതികരിക്കുമ്പോഴും ഒരേ അരക്ഷിതാവസ്ഥയാണ് വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഇവർക്ക് അനുഭവിക്കേണ്ടി വരുന്നത്.  സ്ത്രീകളടങ്ങുന്ന അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരാണ് ഇത്തരത്തിൽ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും അതേ ന്യൂനപക്ഷങ്ങളുടെ ഭാഗമായ പ്രിവിലേജ്ഡ് ആയ വ്യക്തികളാണ് അത്തരം അവസരങ്ങളെ സാമൂഹികമായി കൂടുതൽ ദുരിത പൂർണമാക്കി തീർക്കുന്നത് എന്നതും പറയേണ്ടതാണ്.

REPRESENTATIVE IMAGE | WIKI COMMONS
ലിംഗ-ലൈംഗിക-വർഗ്ഗ-വർണ്ണ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അവയിൽ നിയമപരമായി ഇടപെടൽ നടത്താനോ ചെറുക്കാനോ പൊതു സമൂഹത്തിന് നേരിട്ട് സാധ്യമല്ല. എന്നാൽ അവ പുറത്തുകൊണ്ടുവരാനുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി കൊടുക്കാൻ പൊതുസമൂഹത്തിന്റെ ഭാഗമായ ഓരോ വ്യക്തിക്കും കഴിയും. തെറ്റുകാരെ സംരക്ഷിക്കുന്നതിന് തുല്യമാണ് നിഷ്പക്ഷരെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ പഴിചാരുന്നത്. മാറ്റത്തിനുവേണ്ടി അവർ നടത്തുന്ന ശ്രമങ്ങളെയാണ് പലപ്പോഴും അവരെ പഴിചാരികൊണ്ട് നമ്മിൽ പലരും കടയ്ക്കൽ വെട്ടുന്നത്.

കണ്ടീഷൻഡ് ആയ ഒരു കൂട്ടർ, മാറ്റങ്ങൾക്ക് മുതിരുന്നവരെ പ്രതിരോധിക്കുന്നത് ഈ അടുത്തകാലത്തെ സംഭവമല്ല. കാലാകാലങ്ങളായി നാം ഇത് കാണുന്നതാണ്. എന്നാലിന്ന് ഇത്തരത്തിൽ തെറ്റായ രീതിയിൽ വിഷയങ്ങളെ സമീപിക്കുന്നവർക്ക് വിസിബിലിറ്റിയും പ്രോത്സാഹനവും ഏറെയാണ്. സോഷ്യൽ മീഡിയയും മാധ്യമങ്ങളും അത്തരം ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.  തീർത്തും സുരക്ഷിതമായ, എന്തും സംസാരിക്കാൻ സ്വതന്ത്രമായി നിൽക്കാവുന്ന ഇടത്തു നിന്നും വന്നുകൊണ്ട് പുരുഷാധിപത്യത്തിന്റെയും മറ്റുവ്യവസ്ഥകളുടെയും അടിമകളായി ജീവിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഇന്ന് ആളുകൾക്ക് എളുപ്പമാണ്. അതിനു സഹായകമായ സാധ്യതകൾ എല്ലാവർക്കുമുന്നിലുണ്ട്. എന്നാൽ "ഇതെന്റെ ശരി മാത്രമാണ്, ഞാൻ ഇതേ സംവിധാനത്തിന് കീഴ്പ്പെട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നു" എന്ന് നിഷ്കളങ്കമായി പറഞ്ഞു പോവുന്നതിലെ അപകടം ആ വാക്കുകളിലൂടെ സ്വാധീനിക്കപ്പെടുന്ന മനുഷ്യരുടെ സാമൂഹിക ഇടപെടലുകളിലൂടെയാണ് കാണേണ്ടി വരുക. തെറ്റായ മാതൃകകൾ ആളുകൾക്ക് മുന്നിൽ മറുചോദ്യമില്ലാത്ത വിധം അംഗീകരിക്കപ്പെടുമ്പോൾ സാമൂഹിക വിഷയങ്ങളിൽ യുക്തിപൂർവ്വമായി ഇടപെടാനാകുന്ന ഒരു ജനതയെ നമുക്ക് നഷ്ടമാകും. ഒരുവശത്ത് കാലാകാലങ്ങളായി തുടർന്നു വരുന്ന രീതികൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുവശത്ത് അതിനെ ഉറപ്പിക്കുകയാണ് അഭിനേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ഇൻഫ്ലുവൻസേഴ്സും അധ്യാപകരുമടങ്ങുന്ന ഒരു കൂട്ടം പരിശ്രമിക്കുന്നത്. ചോദ്യം ചെയ്യപ്പെടേണ്ട എത്രയേറെ തെറ്റുകളാണ് ആ ശ്രമങ്ങളിൽ പുറംലോകമറിയാതെ പോവുക, നീതി അർഹിക്കുന്ന എത്ര മനുഷ്യരാണ് നിശബ്ദരാവുക എന്നത് തീർച്ചയായും അതിനാൽ നാം ഭയത്തോടെ കാണേണ്ടതുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് ഓരോ വ്യക്തിയും എന്ന് തിരിച്ചറിഞ്ഞ്  കൊണ്ട് നമുക്ക് ലഭ്യമാകുന്ന അറിവുകളേയും വിഭവങ്ങളേയും സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തികൊണ്ട് നീതിയർഹിക്കുന്നവരെ പിന്തുണക്കാൻ തക്കവണ്ണമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നമ്മൾ പങ്കാളികളാവേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനും നടപടികൾ സ്വീകരിക്കാനും ശക്തമായ സംവിധാനങ്ങളോടൊപ്പം അത് കൂടി നിലകൊള്ളുമ്പോൾ മാത്രമാണ് പരാതികളുമായി മുന്നോട്ട് വരുന്നവർക്ക് ആദ്യം നൽകുന്ന അഭിനന്ദങ്ങൾക്കും പിന്തുണക്കും കോട്ടം വരാതെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കൂടെ നിൽക്കാൻ ഏത് സമൂഹത്തിനുമാകൂ.


#outlook
Leave a comment