TMJ
searchnav-menu
post-thumbnail

Outlook

ചാണ്ടി ഉമ്മനെ മൂലയ്ക്കിരുത്തുന്നത് ആരുടെ തന്ത്രങ്ങള്‍

18 Dec 2024   |   3 min Read
ശ്രീകുമാർ മനയിൽ

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയ നേതാക്കളിലൊരാളായിരുന്നു ഉമ്മന്‍ചാണ്ടി. ആ ജനകീയതയാകട്ടെ അഞ്ച് ദശാബ്ദങ്ങളിലൂടെയുള്ള കഠിനമായ രാഷ്ട്രീയയാത്രയിലൂടെയാണ് സൃഷ്ടിക്കപ്പെട്ടതും. എന്നാല്‍, അദ്ദേഹത്തിന്റെ മകനും പുതുപ്പള്ളിയിലെ ഇപ്പോഴത്തെ എംഎല്‍എയുമായ ചാണ്ടി ഉമ്മന് അത്രയൊന്നും ക്ഷമയില്ലെന്ന് തോന്നുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചപ്പഴേക്കും താന്‍ ഉമ്മന്‍ചാണ്ടി ആയിക്കഴിഞ്ഞെന്നു അദ്ദേഹം സ്വയം കരുതുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പറയുന്നത്. പാലക്കാട് ഉപതിഞ്ഞെടുപ്പില്‍ തനിക്ക് ചുമതലകളൊന്നും തരാതെ അവഗണിച്ചുവെന്ന പരാതി പരസ്യമായി ഉന്നയിക്കുകയും അതൊരു വിവാദമാക്കുകയും ചെയ്തത് ഇതുകൊണ്ടാണത്രെ. തന്റെ പിതാവിന്റെ പഴയ ശിഷ്യന്മാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും ടി സിദ്ദിഖുമൊക്കെ ചേര്‍ന്ന് തന്നെ ഒതുക്കി മൂലക്കിരുത്താന്‍ ശ്രമിക്കുകയാണെന്ന തോന്നലില്‍ നിന്നാണ്  ചാണ്ടി ഉമ്മന് ഈ വെളിപാടുണ്ടായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ചാണ്ടിഉമ്മന് യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയിലുണ്ടായിരുന്ന ചുമതല കെ സി വേണുഗോപാലില്‍ സ്വാധീനം  ചെലുത്തി  ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും ചേര്‍ന്ന് തെറിപ്പിച്ചുവെന്നൊരു കിംവദന്തി കെപിസിസിയുടെ അകത്തളങ്ങളില്‍ കറങ്ങി നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ 'ലെഗസി' തന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കാനുള്ള ഷാഫി പറമ്പലിന്റെ തന്ത്രമാണ് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതിന് പിന്നിലെന്ന് ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നു.

വിഡി സതീശന്‍- ഷാഫി പറമ്പില്‍ - വി കെ ശ്രീകണ്ഠന്‍ ത്രയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത്. ചാണ്ടി ഉമ്മനെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ലന്നാണ് അദ്ദേഹത്തിന്റെ പരാതി. അതിനു ബദലായി അദ്ദേഹം വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തു. നെഹ്റുകുടുംബത്തോട് തനിക്കും പിതാവിനുമുള്ള ആത്മബന്ധം മൂലമാണ് വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രിയങ്കക്ക് വേണ്ടി പ്രചാരണം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍ | PHOTO: FACEBOOK
തന്റെ പിതാവ് വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ ശിഥിലീകരണമാണ് ചാണ്ടി ഉമ്മന്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയും വെല്ലുവിളിയും. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണ്ണായക ശക്തിയായിരുന്ന എ വിഭാഗം തിരോധാനം ചെയ്യുകയായിരുന്നു. ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ വലം കൈയ്യായിരുന്ന ബെന്നി ബെഹനാന്‍, എം എം ഹസന്‍ തുടങ്ങിയവര്‍ വിഡി സതീശനുമായി കൈകോര്‍ത്തു. ഷാഫി പറമ്പില്‍, ടി സിദ്ധിഖ്, പിസി വിഷ്ണുനാഥ് എന്നിവര്‍ വി ഡി സതീശന്റെയും കെ സി വേണുഗോപാലിന്റെയും വിശ്വസ്തരായി മാറി. ഇതോടെ ചാണ്ടി ഉമ്മനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസില്‍ തന്റേതായൊരു ഇടം കണ്ടെത്തുക അതീവ ദുഷ്‌കരമായി തീര്‍ന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ ഒരു പുതുമുഖ എംഎല്‍എ എന്ന തരത്തിലുള്ള പരിഗണന മാത്രമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസില്‍ അഖിലേന്ത്യാ തലത്തില്‍ കുറെക്കൂടി മികച്ച അക്കോമഡേഷന്‍ ചാണ്ടി ഉമ്മന്‍ പ്രതീക്ഷിച്ചിരുന്നു. അതുണ്ടാകാതിരുന്നത് അദ്ദേഹത്തെ ചെറുതായല്ല നിരാശപ്പെടുത്തിയത്. കേരളത്തില്‍ താന്‍ കളം പിടിക്കുമോ എന്ന ഭയം ഉമ്മന്‍ചാണ്ടിയുടെ പഴയ വിശ്വസ്തര്‍ക്കുണ്ടെന്നും അവരാണ് തന്നെ ഒതുക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ചാണ്ടി ഉമ്മന് സംശയം തോന്നിത്തുടങ്ങിയിരുന്നു.  ആ സംശയത്തെ ശരിവയ്ക്കുന്ന ചില നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്നുകുത്തിയ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും അദ്ദേഹത്തെ ലെഗസി ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ വളരുന്നത് കണ്ടുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലന്ന് ചാണ്ടി ഉമ്മന്‍ തനിക്ക് അടുപ്പമുള്ള പലരോടും പറഞ്ഞുവെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്നും ജെ എസ് അഖിലിന്റെ പേരാണ് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഷാഫിയും സംഘവും ആ നിര്‍ദ്ദേശം അട്ടിമറിച്ച് രാഹുല്‍മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷനാക്കി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശവും യുവ എംഎല്‍എമാരെ കൂട്ടുപിടിച്ച് സതീശന് വേണ്ടി അട്ടിമറിച്ചത് ഷാഫി പറമ്പിലായിരുന്നു എന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

REPRESENTATIVE IMAGE | WIKI COMMONS
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനോട് താല്‍പ്പര്യം ഉള്ളവരാണ്. എന്നാല്‍ പരസ്യമായി പിന്തുണക്കാന്‍ അവര്‍ക്ക് വൈമുഖ്യമുണ്ട്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലുള്ള വിമത പ്രവര്‍ത്തനവും ഹൈക്കമാന്‍ഡ് അംഗീകരികില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോഴത്തെ കേരളാ നേതൃത്വത്തിന് മുന്നോട്ടുപോകാനുള്ള ക്ളീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.  2026 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് വിഘാതമാകുന്നതൊന്നും ഒരു നേതാവിന്റെയും ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട്  ചാണ്ടി ഉമ്മന്‍ ഉയര്‍ത്തുന്ന അപസ്വരങ്ങളെ പരസ്യമായി അംഗീകരിക്കാന്‍ രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള നേതൃത്വത്തിന് കഴിയില്ല. കോണ്‍ഗ്രസിലെ രണ്ടാമനായ കെസി വേണുഗോപാലിനും ചാണ്ടി ഉമ്മനോട് താല്‍പ്പര്യക്കുറവൊന്നുമില്ല. എന്നാല്‍  വിഡി സതീശനോടും യുവനിരയോടും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും താല്‍പര്യം വര്‍ധിച്ചുവരുന്നതായി അദ്ദേഹത്തിനറിയാം. ചാണ്ടി ഉമ്മനോട് താല്‍പ്പര്യമുള്ള മറ്റൊരാള്‍ ശശി തരൂരാണ്. പക്ഷെ തരൂരിനും അദ്ദേഹത്തിന് വേണ്ടി ഇടപെടാന്‍ കഴിയുന്ന അവസ്ഥയിലല്ല.  പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയം വി ഡി സതീശന്റെയും ഷാഫി  പറമ്പിലിന്റെയും ഗ്രാഫ് അത്രയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. സതീശനുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് ഇപ്പോള്‍ ഈ നേതാക്കളാരും ആഗ്രഹിക്കുന്നില്ല. അതാണ് ചാണ്ടി ഉമ്മന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കെ സി വേണുഗോപാലിലാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പ്രതീക്ഷ. കെപിസിസി പുനഃസംഘടനയില്‍ തനിക്ക് മികച്ചൊരു പദവി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. എങ്കില്‍ മാത്രമേ കോട്ടയത്ത് തനിക്ക് കളം പിടിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹത്തിനറിയാം. കോണ്‍ഗ്രസിന് ശക്തമായ വേരുകളുള്ള കോട്ടയത്ത് ക്രൈസ്തവ സമുദായത്തില്‍ നിന്നുമൊരു  കരുത്തനായ നേതാവ്  പാര്‍ട്ടിക്ക് അനിവാര്യമാണ്. അതിന് പറ്റിയ ആളാണ് ചാണ്ടി ഉമ്മന്‍. അതുകൊണ്ട് കലാപത്തിനിങ്ങറാതെ സ്വന്തം തട്ടകത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് പഴയ എ ഗ്രൂപ്പ് നേതാക്കളില്‍ പലരും അദ്ദേഹത്തെ ഉപദേശിക്കുന്നത്. പ്രകടമായി ചാണ്ടിയെ പിന്തുണക്കാന്‍ അവര്‍ക്കും മടിയാണ്. നിലവിലെ നേതൃത്വത്തോട് കലഹിച്ചു കൊണ്ടുനിലനില്‍ക്കാന്‍ ചാണ്ടിയെ പോലൊരു പുതമുഖത്തിന് പരിമിതികളുണ്ട്. അത് മനസിലാക്കിയാണ് അദ്ദേഹം പെട്ടെന്ന് നിശബ്ദനായതും. പക്ഷെ ഉമ്മന്‍ചാണ്ടിയുടെ മകന്റെ പ്രതിഷേധം നീറിനീറിപ്പുകയുകയാണ്. കൃത്യമായ അവസരം വരുമ്പോള്‍ ഇനിയും അദ്ദേഹം പൊട്ടിത്തെറിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.





#outlook
Leave a comment