
സുഡാൻ എന്തുകൊണ്ട് ചർച്ചയാവുന്നു?
ഗാസയിലെ വംശഹത്യയിൽ മനം മടുത്ത ലോകത്തിന്റെ മുൻപിലേക്കാണ് സുഡാനിൽ ആഭ്യന്തരയുദ്ധത്തിന്റെ ചിത്രങ്ങൾ എത്തുന്നത്. തളം കെട്ടിക്കിടക്കുന്ന രക്തത്തിന്റെയും ശവക്കൂമ്പാരങ്ങളുടെയും സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ, ക്രൂരമായ ബലാത്സംഗങ്ങളുടെ വിവരണങ്ങൾ, വിശപ്പിൽ വാവിട്ട് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നാണ് ഇന്ന് സുഡാനിൽ അരങ്ങേറുന്നത്. അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം 150,000 - ന് മുകളിൽ ജീവനുകളാണ് ഇത് വരേക്കും ഇരുഭാഗത്തുമായി ആക്രമണത്തിൽ പൊലിഞ്ഞത്.
സുഡാന്റെ ജനസംഘ്യയുടെ പകുതിയിലേറെ, ഏകദേശം 30 ദശലക്ഷത്തിന് മുകളിൽ വരുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ആവശ്യമാണ്. അവരിൽ 9.6 ദശലക്ഷത്തിന് മുകളിൽ ജനങ്ങൾ യുദ്ധത്തിന്റെ ഫലമായി കുടിയിറക്കപ്പെട്ടിട്ടുണ്ട്. സുഡാൻ നേരിടുന്ന രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ ഏകദേഷം 24 ദശലക്ഷം വരുന്ന ജനങ്ങളെ അപകടകരമായ നിലയിൽ ബാധിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ആഭ്യന്തര യുദ്ധത്തിന്റെ തുടക്കം
സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് കാരണമായ പശ്ചാത്തലം 2019 - ലാണ് ആരംഭിച്ചത്. 1989 - ൽ സാദിഖ് അൽ മഹ്ദി സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് അധികാരമേറ്റ സുഡാനിലെ ദീർഘകാല ഭരണാധികാരിയായിരുന്നു ഒമർ ഹസ്സൻ അൽ-ബഷീർ. 30 വർഷത്തെ അടിച്ചമർത്തലിലും, അപരവൽക്കരണത്തിലും, ഗോത്ര വിഘടന രാഷ്ട്രീയത്തിലും പൊറുതി മുട്ടിയ ജനം, 2018- ലെ സർക്കാർ വിരുദ്ധ രാജ്യവ്യാപക പ്രതിഷേധത്തിലൂടെ 2019 ഏപ്രിലിൽ സൈനിക അട്ടിമറിയിലൂടെ അന്ത്യം കുറിച്ചു. തുടർന്ന് ഭരണത്തിൽ നിന്ന് ബഷീർ പുറംതള്ളപ്പെടുകയും, സൈനിക അട്ടിമറിക്ക് നേതൃത്വനിരയിലുണ്ടായിരുന്ന സുഡാനീസ് സായുധ സേന (SAF) തലവൻ ജനറൽ അബ്ദുൽ ഫാത്തെഹ് അൽ ബുർഹാന് പുതിയ രാഷ്ട്രത്തലവനായും, അർദ്ധസൈനിക റാപ്പിട് സപ്പോർട്ട് ഫോഴ്സ് (RSF) മേധാവി 'ഹമേത്തി' എന്നറിയപ്പെടുന്ന മുഹമ്മദ് ഹംദാൻ ഡാഗ്‌ളോ ഡെപ്യൂട്ടി ആയും അധികാരത്തിൽ വരുന്നു.
സൈനിക ഭരണത്തിൽ നിന്നും സിവിലിയൻ 'ജനാധിപത്യ' ഭരണത്തിലേക്ക് മാറുന്നതിനായി ഒരു സിവിലിയൻ നേതൃത്വത്തിലുള്ള സംയുക്ത സൈനിക സർക്കാർ രൂപീകരണത്തിന് ഇരുവരും ധാരണയിൽ എത്തുന്നു. എന്നാൽ ആഭ്യന്തര അട്ടിമറിക്ക് ശേഷം, സൈനിക ഭരണത്തിൽ നിന്നും ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവർത്തനമുണ്ടാവുമെന്ന ആ ജനതയുടെ പ്രതീക്ഷക്ക് വിരുദ്ധമായാണ് സുഡാനീസ് സായുധ സേനയും (SAF) റാപ്പിട് സപ്പോർട്ട് ഫോഴ്സും (RSF ) തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്.
2020-ൽ ഇരു വിഭാഗവും ഒപ്പുവച്ച അധികാര പങ്കിടൽ കരാർ അനുസരിച്ച് ഇരു സൈന്യത്തിന്റെയും ജനറൽമാർ അധികാരവും സ്വാധീനവും നിലനിർത്തി. പുതിയ പരമാധികാര കൗൺസിലിന്റെ തലവനായും രാഷ്ട്രത്തലവനായും ബുർഹാനെ അംഗീകരിക്കുകയും കൂടാതെ പരമാധികാര കൗൺസിലിന്റെ ഡെപ്യൂട്ടിയായി ഹെമദ്തിയും (ദഗലോ) നേതൃത്വമേറ്റടുത്തു.
ബഷീറിന്റെ ഭരണ അട്ടിമറിയിൽ സജീവമായി പങ്കെടുത്ത രാഷ്ട്രീയ, വിമത പ്രവർത്തകരുടെ സഖ്യമായിരുന്ന, എഫ് എഫ് സിയും (Forces of Freedom and Change) ജനറൽമാരും തമ്മിൽ ഓഗസ്റ്റിൽ ഒരു "ഭരണഘടനാ പ്രഖ്യാപനം" ഒപ്പുവച്ചു. എഫ് എഫ് സി നിയോഗിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള സർക്കാരിലേക്കുള്ള സംയുക്ത സൈനിക-സിവിലിയൻ ഭരണ മാറ്റത്തിനായിരുന്നു ആ പ്രഖ്യാപനം. എന്നാൽ പ്രതിരോധ, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണം എന്നിവ സൈനിക നേതാക്കൾ അവരിൽ നിലനിർത്തികൊണ്ട് ആധിപത്യം ഉറപ്പ് വരുത്തി.
2023-ലാണ്, സുഡാനിലെ ഔദ്യോഗിക സായുധ സേനയുമായി ആർ എസ് എഫിനെ സംയോജിപ്പിക്കാനുള്ള ജനറൽ ബുർഹാന്റെ നീക്കമുണ്ടാവുന്നത്. ഇതായിരുന്നു ഇരു സേനയും തമ്മിലുള്ള യുദ്ധത്തിന്റെ ട്രിഗ്ഗർ പോയിന്റ്. ആർ എസ് എഫ് (RSF ) സേനയുടെ മേലുള്ള അധികാരവും സ്വാതന്ത്ര്യവും നഷ്ട്ടപ്പെടുമെന്ന ജനറൽ ഹെമദ്തിയുടെ (ദഗലോ) ഭയം, തുടർന്ന് ഏപ്രിൽ 15-ന് റാപ്പിട് സപ്പോർട്ട് ഫോഴ്‌സും (RSF), സുഡാനീസ് സായുധ സേനയും (SAF) തമ്മിൽ ആധിപത്യം സ്ഥാപിക്കുന്നതിനും അധികാരം പിടിച്ചെടുക്കുന്നതിനും വേണ്ടിയുള്ള മത്സരം ആരംഭിച്ചു. ഇത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു ആഭ്യന്തരയുദ്ധമായി മാറി.
രണ്ട് സേനകൾ തമ്മിലുള്ള അധികാര പോരാട്ടവും ശത്രുതയും യഥാർത്ഥ്യമാണെങ്കിലും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും - ആയുധങ്ങൾ വർദ്ധിപ്പിക്കുന്നതിനും, സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനും, എഫ്‌എഫ്‌സി (FFC) പോലുള്ള രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന് ഇളവുകൾ നേടുന്നതിനും - ഇരു സേനകളും ഈ സംഘർഷം കൃത്യമായി ഉപയോഗിക്കുകയും ക്രൂരമായ പോരാട്ടത്തിലൂടെ എതിർ സേനക്ക് മേൽക്കൈ ലഭിക്കാതിരിക്കാൻ ഇരുവരും തമ്മിൽ പ്രയത്നിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
റാപ്പിട് സപ്പോർട്ട് ഫോഴ്‌സ് (RSF) രൂപീകരണം
സുഡാനീസ് സായുധ സേന (SAF) രാജ്യത്തിന്റെ അംഗീകരിക്കപ്പെട്ട ഔദ്യോഗിക സേനയാണ്, എന്നാൽ 2000 - ന്റെ തുടക്കങ്ങളിൽ ഡാർഫറിലെ അറബ് ഇതര ജനങ്ങൾക്ക് ഇടയിൽ ഉയർന്നുവന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് രൂപീകരിക്കുകയും, തുടർന്ന്, അതിക്രമങ്ങളിലൂടെയും ക്രൂരതകളിലൂടെയും കുപ്രസിദ്ധിനേടിയ ജാൻജവീദ് എന്നറിയപ്പെടുന്ന അന്നത്തെ ബഷീർ-സർക്കാർ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നാണ് റാപ്പിട് സപ്പോർട്ട് ഫോഴ്സ് (RSF) രൂപം കൊള്ളുന്നത്.
അറബ് ഇതര വംശചരായ മസലിത് (Masalit) ഗോത്രത്തിലെ അംഗങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഗോത്ര അടിസ്ഥാനത്തിൽ വധശിക്ഷകൾ, ബലാത്സംഗം, കൊലപാതകങ്ങൾ എന്നിവ ആർ എസ് എഫ് നടത്തിയതായും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ബഷീർ ഭരണകാലത്ത് സുഡാൻ പ്രകടിപ്പിച്ച വെറുപ്പുളവാക്കുന്ന ഗോത്ര വർഗീയ രാഷ്ട്രീയത്തിന്റെ പരിണിത ഫലമായിരുന്നു ഇത്. എന്നാൽ കാലക്രമേണ ആർ എസ് എഫ് (RSF) സ്വാതന്ത്ര്യ ധനസഹായ ശ്രിംഖലകൾ, സ്വർണ്ണ ഖനനം, വിദേശ ബന്ധങ്ങൾ തുടങ്ങിയവയുള്ള ഒരു ഔദ്യോഗിക അർദ്ധസൈനിക സേനയായി പരിണമിച്ചു.
വിഭജന രാഷ്ട്രിയം
19-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ഫഞ്ച് സുൽത്താനേറ്റ്, ഡാർഫർ സുൽത്താനേറ്റ് എന്നിങ്ങനെയുള്ള അധികാര പരമ്പരയായിട്ടാണ് ഈ പ്രദേശം ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ നിലകൊണ്ടത്. 1889-ൽ ബ്രിട്ടൻ അധിനിവേഷത്തിലൂടെ സുഡാൻ ഭാഗികമായി പിടിച്ചെടുക്കുകയും ഈജിപ്‌തിനോട് ചേർന്ന് തുടർന്ന് ഭരിക്കുകയും ചെയ്തു. പിന്നീട് ഒന്നാം ലോക മഹായുദ്ധത്തിൽ ഡാർഫറും അതിലൂടെ തലസ്ഥാനമായ അൽ ഫാഷറും പിടിച്ചെടുത്ത് നിയന്ത്രിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1953 - ൽ സുഡാന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള ബ്രിട്ടീഷ് ഭരണകാലയളവിൽ ജനങ്ങളിൽ ഗോത്രത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും പേരിൽ വേർതിരിവ് സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും ബ്രിട്ടൻ ആ പ്രദേശം അനായസം നിയന്ത്രിച്ചിരുന്നു. ഈ മേഖലയിലെ ബ്രിട്ടീഷ് താൽപ്പര്യങ്ങൾ നിലനിർത്തുന്നതിന് വേണ്ടി, 'അറബ്' സമൂഹങ്ങൾ 'അറബ് ഇതര' ഗോത്രങ്ങളെ ആക്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്
ഇതിലൂടെ സംഘർഷത്തിന്റെയും വിഭജനത്തിന്റെയും വേരുകൾ വളരെ മുമ്പുതന്നെ അവിടങ്ങളിൽ വിതച്ചിരുന്നു.
REPRESENTATVE IMAGE | WIKI COMMONS
ആഗോള രാജ്യങ്ങളുടെ പിന്തുണ
സുഡാനിൽ സംഭവിച്ച ദുരന്തത്തിനും എൽ ഫാഷിറിൽ ലോകം സാക്ഷിയായ കൂട്ടക്കൊലയ്ക്കും മറുപടി പറയാൻ ബാധ്യസ്ഥരായ ലോക രാഷ്ട്രങ്ങളെ ചർച്ച ചെയ്യാതെ സുഡാനിലെ ആഭ്യന്തര യുദ്ധച്ചർച്ചകൾ സമ്പൂർണമാവില്ല.
റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ഈ ദിവസങ്ങളിലായി നടത്തിയ കൂട്ടക്കൊലയിൽ ലോക മാധ്യമങ്ങളും രാഷ്ട്രീയക്കാരും രോഷം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ആർ എസ് എഫി നെയും എസ് എ എഫ് നെയും പിന്തുണക്കുകയും അതിലൂടെ രാഷ്ട്രീയ വാണിജ്യ സ്വാതാല്പര്യങ്ങൾ നടത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങളെ അപലപിക്കുന്നതല്ലാതെ, ആരാണ് ഉത്തരവാദിയെന്ന് മിക്കവരും പുറത്ത് പറയുന്നില്ല.
വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള കേവലം ഒരു ആഭ്യന്തര യുദ്ധമായോ വംശീയ സംഘർഷമായോ ഇതിനെ ചിത്രീകരിക്കുകയും, അതിലൂടെ ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം പ്രാദേശിക താൽപ്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നതിന് സുഡാൻ വേദിയാവുന്നു. ഇതിനുപുറമേ സ്വന്തം സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാൻ യു എസ് എ ശ്രമിക്കുന്നുവെന്നും ഇതിൽ വ്യക്തമാണ്.
യു എ ഇ യുമായുള്ള ആയുധ ബന്ധം
ആർ എസ് എഫിലേക്കുള്ള ആയുധ കൈമാറ്റവുമായി യു എ ഇയെ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകൾ ഈയിടെയാണ് അന്താരാഷ്ട്ര സംഘടനകൾ പുറത്തുവിടുന്നത്. കൂടാതെ ദ ഗാർഡിയൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, ബ്രിട്ടീഷ് നിർമ്മിത സൈനിക ഉപകരണങ്ങളായ ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, വാഹന എഞ്ചിനുകൾ എന്നിവ ആർഎസ്‌എഫ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
യുഎഇ ഈ ആയുധ കൈമാറ്റത്തിന്റെ ട്രാൻസിറ്റ് പോയിന്റായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന രേഖകൾ യുഎൻ സുരക്ഷാ കൗൺസിലിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഈ ആയുധങ്ങൾ യുകെ നിർമ്മാതാക്കളിൽ നിന്നാണ് ഉത്ഭവിച്ചതെങ്കിലും, യുഎഇ യുടെ സഹായത്തിലൂടെയാണ് ഇവ ആർ എസ് എഫ് (RSF) സൈന്യത്തിന്റെ കൈകളിൽ എത്തുന്നത് എന്ന് റിപ്പോർട്ട് പ്രസ്ഥാവിക്കുന്നു. കൂടാതെ, എമിറാത്തി കമ്പനിയായ എഡ്ജ് നിർമ്മിച്ച വാഹനങ്ങൾ ആർഎസ്‌എഫ് (RSF) ഉപയോഗിക്കുന്നതായി യുഎന്നിൽ നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ഫ്ലൈറ്റ് ഡാറ്റ, ദൃക്‌സാക്ഷി വിവരണങ്ങൾ അനുസരിച്ച് യുഎഇയിൽ നിന്ന് സുഡാനിലെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ചാഡിലെ ഒരു വിദൂര വിമാനത്താവളത്തിലേക്ക് ഡസൻ കണക്കിന് ചരക്ക് വിമാനങ്ങൾ പറന്നതായി വെളിപ്പെടുത്തുന്നു. ഇത് ആർഎസ്‌എഫ് (RSF) നുള്ള ആയുധങ്ങളും സൈനിക വിതരണങ്ങളും എത്തിക്കുന്നതിനുള്ള ഒരു വഴിയാണെന്ന് സംശയിക്കുന്നു. ഈ വഴിയിലൂടെ വൻതോതിലുള്ള ആയുധക്കടത്ത് ഒരു മുതിർന്ന ചാഡിയൻ സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ചാഡിൽ നിന്ന് സുഡാനിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കര വാഹനവ്യൂഹങ്ങളുടെ വീഡിയോകളും പ്രാദേശിക സാക്ഷ്യങ്ങളും വിവരിക്കുന്നു. ഈ ആയുധ കൈമാറ്റങ്ങളിൽ യുഎഇയുടെ പിന്തുണ ആർഎസ്‌എഫിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അഭിമുഖങ്ങളിൽ പരസ്യമായി സ്ഥിരീകരിച്ചിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
അന്താരാഷ്ട്ര ആയുധ വിലക്കുകൾക്ക് വിരുദ്ധമായ അത്യാധുനിക ചൈനീസ് ആയുധങ്ങളും ഡ്രോണുകളും യുഎഇ നൽകുന്നുണ്ടെന്ന് യുഎന്നും മറ്റ് സംഘടനകളും രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഈ കണ്ടെത്തലുകളെ ഔദ്യോഗികമായി നിഷേധിച്ചുവെങ്കിലും, ഫ്ലൈറ്റ് ലോഗുകൾ, യുഎൻ റിപ്പോർട്ടുകൾ, യുദ്ധമുഖത്ത് കണ്ടെടുത്ത ആയുധങ്ങൾ, സാക്ഷ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകളുടെ വ്യാപ്തി, ആർഎസ്‌എഫിന് ഒരു പ്രധാന ആയുധ വിതരണക്കാരൻ എന്ന നിലയിൽ യുഎഇയുടെ പങ്കിനെ ശക്തമായി സ്ഥിരീകരിക്കുന്നു. ഇത് സുഡാനിൽ സംഘർഷം വർദ്ധിപ്പിക്കുന്നതിനും നീണ്ടുനിൽക്കുന്നതിനും ഒരു തരത്തിൽ കാരണമാകുന്നു.
സുഡാനിലെ സ്വർണ്ണ ഖനികൾ, സ്വർണ്ണ വ്യാപാരം, പ്രാദേശിക സ്വാധീനം തുടങ്ങിയ സാമ്പത്തിക താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎ ഇ യുടെ ഈ ആയുധ പ്രവാഹം എന്നാണ് വിദഗ്ധ അനുമാനം.
"ഇസ്രായേലിന്റെ" മറഞ്ഞിരിക്കുന്ന പങ്കാളിത്തം പൊതു മാധ്യമങ്ങളിൽ അത്ര എടുത്തുകാണിച്ചിട്ടില്ല, എന്നാൽ ചരിത്രപരമായി, മേഖലയിലെ ഇസ്രായേലിന്റെ ബന്ധങ്ങളും താൽപ്പര്യങ്ങളും പലപ്പോഴും യുഎസും ഗൾഫ് രാജ്യങ്ങളുൾപ്പെടുന്ന വിശാലമായ ഭൗമരാഷ്ട്രീയ വിന്യാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
"ഇസ്രായേലി" നിരീക്ഷണ സാങ്കേതികവിദ്യ ആർഎസ്‌എഫിന് രഹസ്യമായി കൈമാറിയതിന് വിശ്വസനീയമായ അന്വേഷണ തെളിവുകൾ ഉണ്ട്. ലൈറ്റ്ഹൗസ് റിപ്പോർട്ട്സ്, ഹാരെറ്റ്സ്, മറ്റ് ഔട്ട്ലെറ്റുകൾ എന്നിവയുടെ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്, 2022-ൽ, മുൻ "ഇസ്രായേലി" മിലിട്ടറി ഇന്റലിജൻസ് ഓഫീസർ ടാൽ ഡിലിയന്റെ ഉടമസ്ഥതയിലുള്ള "ഇസ്രായേലി" ഇന്റലിജൻസ് സ്ഥാപനമായ ഇന്റലെക്സയുമായി ബന്ധപ്പെട്ട ഒരു സെസ്ന സ്വകാര്യ ജെറ്റ് കാർതൂമിൽ വന്നിറങ്ങി, ആർഎസ്‌എഫ് മിലിഷ്യയിലേക്ക് നൂതന ഫോൺ ഹാക്കിംഗ്, നിരീക്ഷണ ഉപകരണങ്ങൾ ലോഡുചെയ്‌തു എന്നാണ് കണ്ടത്തൽ. സ്മാർട്ട്‌ഫോണുകളെ ഉടമയുടെ അറിവില്ലാതെ ഓഡിയോ-വിഷ്വൽ ഇൻഫോർമന്റുകളാക്കി മാറ്റാൻ കഴിവുള്ള സ്‌പൈവെയർ ഈ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്നു. ഇത് ആർഎസ്‌എഫിന്റെ രഹസ്യാന്വേഷണ ശേഖരണ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു.
ആർഎസ്‌എഫിനെയും, യുഎഇയെയും കുറ്റപ്പെടുത്തുന്നത് ശരിയായ നിലപാട് ആണെങ്കിലും, സുഡാനീസ് സായുധ സേനയും നേതൃത്വങ്ങളും സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അയൽ ശക്തികളും, യുഎസ്എ, ബ്രിട്ടൻ തുടങ്ങിയ ആഗോള ശക്തികളും ഇന്ന് സുഡാൻ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഒരുപോലെ ഉത്തരവാദികൾ ആണ്.
മുഹമ്മദ് ബിൻ സായിദ് ഐ നഹ്യാൻ , ചാൾസ് III | PHOTO : WIKI COMMONS
മുതലാളിത്തവും, അറബ് രാജ്യങ്ങളും
ആഫ്രിക്കൻ വിഭവങ്ങൾക്കായുള്ള പോരാട്ടം ഇന്നും തുടരുന്നു. എന്നാൽ നേരിട്ടുള്ള അധിനിവേശത്തിന് പകരം പ്രാദേശിക ഭരണാധികാരികളെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയെടുക്കുകയും പരസ്പര നേട്ടത്തിനായി പ്രാദേശിക ശക്തികളെ ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഈ കൊളോണിയൽ ശൈലി മാറിയിരിക്കുന്നു. വൻ ശക്തികളായ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ എന്നിവ മത്സരിക്കുന്നത് വെറും വിഭവങ്ങൾക്ക് വേണ്ടി മാത്രമല്ല, മറിച്ച് മറ്റുള്ളവർ ഈ വിഭവങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ കഴിയുന്ന രാഷ്ട്രീയ സ്വാധീനം, അധികാരം പിടിച്ചെടുക്കുക എന്നതാണ്. സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അവരുടെ മുതലാളിത്ത തന്ത്രങ്ങൾ മെനയുകയും അതിലൂടെ വലിയ ലാഭം പ്രതീക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ അവർക്ക് ഒരിക്കലും ആ നാട് നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഒരിക്കൽ കൊളോണിയലിസത്തിന്റെ ഇരകളായിരുന്ന അറബ് രാജ്യങ്ങൾക്ക് ആഫ്രിക്കയിലെ ഏറ്റവും വിലയേറിയ വിഭവമായ അവിടുത്തെ ജനതയെ ബലികഴിച്ച്, ഈ നരഭോജനത്തിലും മോഷണത്തിലും പങ്കുചേരാൻ കഴിയുന്നത് അത്ഭുധമാണ്.


