TMJ
searchnav-menu
post-thumbnail

Outlook

അനുര ദിസനായകെ ശ്രീലങ്കയില്‍ ചരിത്രം തിരുത്തുമോ?

20 Sep 2024   |   7 min Read
കെ സി ശരത്

ശ്രീലങ്കന്‍ ചരിത്രത്തില്‍ വഴിമാറ്റം സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശ്രീലങ്കന്‍ ജനതയും ലോക രാഷ്ട്രങ്ങളും. സെപ്തംബര്‍ 21 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രത്തെ ശ്രദ്ധേയമാക്കുന്നത്. 

ശ്രീലങ്കയിലെ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 1.7 കോടിപേരാണ് വോട്ടര്‍മാര്‍. 39 മത്സരാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇത് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ റെക്കോഡാണ്. 
ഇതില്‍ ഒരു സ്ഥാനാര്‍ത്ഥി മരണമടഞ്ഞു. ബാക്കി 38 പേരും മത്സര രംഗത്തുണ്ട്. മുന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകള്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരങ്ങളായിരുന്നു എങ്കില്‍ ഇത്തവണ 
ബഹുകക്ഷി/മുന്നണി പോരാട്ടമാണ്.

ശ്രീലങ്കയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള പരിചിത മുഖങ്ങളാണ് മത്സര രംഗത്തുള്ളത്. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ മൂത്ത മകന്‍ നമല്‍ രജപക്സെ, മറ്റൊരു മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ, നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍. ഈ പ്രമുഖരുടെ ഒപ്പം അപ്രതീക്ഷിതമായി ഉദിച്ചുയര്‍ന്ന പേരാണ്  അനുര കുമാര ദിസനായകെ. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമന (ജെവിപി) യുടെ സ്ഥാനാര്‍ഥിയായ ദിസനായകെ വിജയിച്ചാല്‍ അത് ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകും.

REPRESENTATIVE IMAGE | WIKI COMMONS
1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍, ശ്രീലങ്കയില്‍ അധികാരത്തിലേറുന്നത് രണ്ട് പ്രബല രാഷ്ട്രീയ ഗ്രൂപ്പുകളായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി), ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) എന്നിവയോ, അവരുടെ നേതൃത്വത്തിലുള്ള സഖ്യങ്ങളോ അല്ലെങ്കില്‍ പിരിഞ്ഞുപോയ വിഭാഗങ്ങളോ ആണ്. ഇത്തരത്തിലുള്ള അധികാരപാരമ്പര്യത്തിന്റെ പിന്‍ബലമില്ലാത്ത വ്യക്തിയാണ് ജെവിപി  നേതാവായ ദിസനായകെ. ഈ പ്രതിബന്ധങ്ങളെ അതിജീവിച്ച് വേണം ദിസനായകെയ്ക്ക് അധികാരത്തിലെത്താന്‍. എന്നാല്‍, തിരഞ്ഞെടുപ്പ് അടുക്കുന്തോറും ദിസനായകെ അപ്രതീക്ഷിതമായി മുന്നേറ്റം നടത്തുകയാണെന്ന സൂചനകളാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, ദിസനായകെ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ചായ്വുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സമാഗി ജന ബലവേഗ (എസ്‌ജെബി) സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവരാണ് മുന്‍നിരയില്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍. ശ്രീലങ്ക പൊതുജന പെരമുനയില്‍ (എസ്എല്‍പിപി) നിന്നുള്ള നമല്‍ രജപക്സ, തമിഴ് പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥി പി അരിയനേത്രന്‍ എന്നിവരും മത്സര രംഗത്തുണ്ട്. ആദ്യ മൂന്ന് പേര്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.

2022-ല്‍ നടന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നമാല്‍ രജപക്‌സെയുടെ അമ്മാവന്‍ ഗോതബായ രജപക്സെയെ പുറത്താക്കുന്നതിലേക്ക് നയിച്ചതിന് പിന്നാലെ മറ്റൊരു രജപക്സെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിക്കാനുള്ള സാധ്യത വിരളമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍, ഒരു സ്ഥാനാര്‍ത്ഥിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ 50 ശതമാനം ഭൂരിപക്ഷ വോട്ട് ലഭിക്കില്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍  വിജയിയെ നിര്‍ണയിക്കുന്നതിനുള്ള മുന്‍ഗണനാ വോട്ടുകള്‍ നിര്‍ണ്ണായക പങ്കുണ്ടാകും.

അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും ജെവിപിയും അവരുള്‍പ്പെടുന്ന സഖ്യമായ നാഷണല്‍ പീപ്പള്‍സ് പവറും (എന്‍പിപി) ദിസനായകെയും ശ്രീലങ്കയുടെ മുന്നോട്ടുള്ള പോക്കില്‍ പുതിയൊരു വഴി തുറക്കുമെന്ന സാധ്യതകള്‍ തള്ളിക്കളയാനാവില്ല. 2000, 2015, 2020 വര്‍ഷങ്ങളില്‍ എന്‍പിപി മുന്നണിയുടെ ഭാഗമായ ജെവിപി സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ANURA DISSANAYAKE | PHOTO: FACEBOOK
2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് മൂന്ന് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2020 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 225 സീറ്റുകളുള്ള സഭയില്‍ എന്‍പിപി വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടിയത്. ദയനീയമായ ഈ തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ കാരണം '3- ശതമാനം പാര്‍ട്ടി' എന്ന പരിഹാസ ലേബല്‍ നേടി. എന്നാല്‍, 2024-ലെ മത്സരത്തിനായി കഴിഞ്ഞ ഒരു വര്‍ഷമായി ദിസനായകെ നടത്തുന്ന പ്രവര്‍ത്തനം ക്രമാനുഗതമായി ഉയര്‍ന്നു, അദ്ദേഹത്തെ മത്സരാര്‍ത്ഥികളില്‍ പ്രധാനികളിലൊരാളാക്കി മാറ്റി.

രണ്ട് വര്‍ഷം മുമ്പ്, ജനതാ അരഗലയ അഥവാ ജനകീയ സമരം ശ്രീലങ്കയെ ലോകശ്രദ്ധയില്‍ കൊണ്ട് വന്നിരുന്നു. പ്രസിഡന്റ് ഗോതബയ രജപക്സെ രാജി നല്‍കി നാട് വിടാന്‍ നിര്‍ബന്ധിതമാക്കിയ പ്രക്ഷോഭം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രജപക്സെ പുറത്തായതിന് ശേഷം വിക്രമസിംഗെ പ്രസിഡന്റായി. എസ്എല്‍പിപിയുടെ പാര്‍ലമെന്റിലെ ആധിപത്യം അതിന് തുണയായി.

സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് കൊളംബോയിലെ ഗോട്ട ഗോ ഗാമ പ്രതിഷേധ ക്യാമ്പ് പൊളിച്ചുനീക്കുകയായിരുന്നു പ്രസിഡന്റെന്ന നിലയില്‍ വിക്രമസിംഗെയുടെ ആദ്യ നടപടി. തീവ്രവാദ നിരോധന നിയമം പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് പ്രധാന പ്രതിഷേധ നേതാക്കളെ അറസ്റ്റുചെയ്യാന്‍ തുടങ്ങി. ഈ പ്രവൃത്തികളെ പാര്‍ലമെന്റിലെ SLPP ഭൂരിപക്ഷം സ്വാഗതം ചെയ്തു. അവര്‍ അധികാരത്തില്‍ തങ്ങളുടെ പിടി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. രജപക്സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ നൂറിലധികം എംപിമാര്‍ ശ്രീലങ്കയെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദികളായ സര്‍ക്കാര്‍ അതിനുശേഷം വിക്രമസിംഗെയ്ക്ക് പിന്നില്‍ തങ്ങളുടെ പിന്തുണയുമായി എത്തി. എന്നിരുന്നാലും, അനുഭവപരിചയവും രാഷ്ട്രീയ വിവേകവും കാരണം 2024 ലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പലരും വിക്രമസിംഗയെ കാണുന്നു.

WICKREMESINGHE | PHOTO: FACEBOOK
തിരഞ്ഞെടുപ്പിലെ വിജയം നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനത്തെ അടിസ്ഥാനമാക്കിയാകുമെന്നുള്ള നിരീക്ഷണങ്ങള്‍ തള്ളിക്കളയാനാവില്ല. ശ്രീലങ്കയിലെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങള്‍ മുസ്ലിമുകളും, തമിഴരുമാണ്. വ്യത്യസ്ത നിലപാടുകളാണ് ഈ ജനവിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസ്, ഓള്‍ സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ പ്രേമദാസയ്ക്ക് അനുകൂലമാകാനാണ് സാധ്യത. എന്നാല്‍ മുസ്ലിം നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഗ്രസ് വിക്രമസിംഗയ്ക്ക് ഒപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019-ലെ ഈസ്റ്റര്‍ ഞായര്‍ ആക്രമണത്തെയും കോവിഡ് 19 സമയത്ത് ശ്രീലങ്കയില്‍ കണ്ട വ്യാപകമായ ഇസ്ലാമോഫോബിയയെയും തുടര്‍ന്ന് അവര്‍ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് മുസ്ലിം സമുദായങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല. വര്‍ഗീയ നയങ്ങള്‍, പ്രസംഗം, എന്നിവയുടെ തിരിച്ചുവരവിനെ കുറിച്ച് ശ്രീലങ്കയിലെ മുസ്ലിം വോട്ടര്‍മാര്‍ ആശങ്കാകുലരാണ്, പ്രത്യേകിച്ചും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമുള്ള രാജപക്സെയുടെ നേതൃത്വത്തിലുള്ള എസ്എല്‍പിപിയില്‍ നിന്ന് അടുത്തിടെ മാത്രം കൂറുമാറിയ പാര്‍ലമെന്റ് അംഗങ്ങള്‍ വിക്രമസിംഗെയുടെ ഇപ്പോഴത്തെ സര്‍ക്കാരില്‍ ഉള്‍പ്പെടുന്നു എന്നതും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ മാര്‍ലോണ്‍ ആര്യസിങ്ക ശ്രീലങ്കന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കയുടെ വടക്കും കിഴക്കും ഉള്ള തമിഴ് സമുദായങ്ങളെ സംബന്ധിച്ചിടത്തോളം പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം നിലനല്‍ക്കുകയാണ്. മുന്‍നിര സ്ഥാനാര്‍ത്ഥികളെല്ലാം സിംഹളരാണ്, കൂടാതെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ 'ദേശീയ പ്രശ്നത്തെ' കുറിച്ച് വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ - തമിഴരുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പരാതികള്‍, അവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന സ്വയംഭരണവും അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ എങ്ങുമെത്താതെ നിലകൊള്ളുകയാണ്. വടക്കും കിഴക്കുമുള്ള വന്‍ സൈനിക സാന്നിദ്ധ്യവും ഈ പ്രദേശങ്ങളിലെ വിവാദപരമായ 'ബുദ്ധവല്‍ക്കരണവും'  തമിഴ് ജനതയില്‍ അതൃപ്തിക്ക് ആക്കം കൂട്ടുന്നു. ആഭ്യന്തരയുദ്ധസമയത്ത് സായുധസേന നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും തമിഴ് സമൂഹങ്ങള്‍ നീതി തേടുന്നത് തുടരുന്നു, ഈ ആവശ്യങ്ങള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതും അവരുടെ ഇടയിലെ വിഷയമാണെന്ന്  മാര്‍ലോണ്‍ ആര്യസിങ്ക അഭിപ്രായപ്പെടുന്നു.

പി അരിയനേത്രന്‍ | PHOTO:FACEBOOK
ദേശീയ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതില്‍ സിംഹള നേതാക്കളുടെ അലംഭാവം ഉയര്‍ത്തിക്കാട്ടാന്‍ പ്രതീകാത്മക ചെറുത്തുനില്‍പ്പ് എന്ന നിലയില്‍  തമിഴ് പാര്‍ട്ടികള്‍ ഒരു പൊതു തമിഴ് സ്ഥാനാര്‍ത്ഥിയായി പി അരിയനേത്രനെ മത്സരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രധാന തമിഴ് പാര്‍ട്ടികളിലൊന്നായ ഇലങ്കൈ തമിഴ് അരസു പാര്‍ട്ടിയ്ക്ക് (ഐടിഎകെ) തിരഞ്ഞെടുപ്പ് നിലപാടില്‍ ഭിന്നതയുണ്ട്. ഐടിഎകെയുടെ കേന്ദ്രകമ്മിറ്റി പ്രേമദാസയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവ് എസ് ശ്രീധരന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും അരിയനേത്രനെ പിന്തുണയ്ക്കുന്നുവെന്ന് പ്രസ്താവിച്ചു. അരിയനേത്രന് കേവലം പ്രതീകാത്മക വോട്ട് നല്‍കുന്നതിനുപകരം വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിലേക്ക് തമിഴ് വോട്ടര്‍മാരെ തിരിച്ചുവിട്ടേക്കാം.

എല്‍ടിടിയ്ക്ക് എതിരെ എന്ന പേരില്‍ സര്‍ക്കാര്‍ സൈനിക നടപടിയെ പിന്തുണച്ച ജെവിപിയുടെ ദിസനായകെയുടെ സജീവ സാന്നിധ്യമില്ലായ്മയും ദേശീയ പ്രശ്‌നത്തേക്കാള്‍ സാമ്പത്തിക വിഷയങ്ങളില്‍ വിക്രമസിംഗെ ശ്രദ്ധ കേന്ദ്രീകരിച്ചതും പ്രേമദാസയ്ക്ക് അനുകൂലമായി മാറിയേക്കാം എന്നും വിലയിരുത്തലുണ്ട്. ഇങ്ങനെയുള്ള പശ്ചാത്തലത്തിലും ജെവിപി നടത്തുന്ന മുന്നേറ്റമാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിക്കുന്നത്.

ഇതിനിടയില്‍ വടക്കന്‍ ജാഫ്‌നയില്‍ ദിസനായകെ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗം വിവാദങ്ങള്‍ക്ക് വഴിവെച്ചു. സിംഹള ഭൂരിപക്ഷമുള്ള ദക്ഷിണ ഭാഗത്ത് എന്‍പിയുടെ വിജയത്തെ എതിര്‍ക്കുന്നവരായി തമിഴ് ജനതയെ മുദ്രകുത്തരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വാധീനമില്ലായ്മ മറികടക്കാന്‍ നടത്തിയ ഈ പ്രസ്താവന പക്ഷേ വായിക്കപ്പെട്ടത് നേരെ തിരിച്ചായിരുന്നു. സിംഹള ഭൂരിപക്ഷത്തെ എതിര്‍ക്കാതിരിക്കാന്‍ തമിഴ് ന്യൂനപക്ഷത്തിനുള്ള മുന്നറിയിപ്പ് എന്ന നിലയിലായി വ്യാഖ്യാനം. ഈ പ്രസ്താവനയ്ക്ക് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് വിക്രമസിംഗെ രംഗത്ത് എത്തിയെങ്കിലും ദിസനായകെ അതില്‍ ഖേദം പ്രകടിപ്പിച്ചില്ല.

ഈ വിവാദം കത്തിപ്പടരുമ്പോള്‍  ഐടിഎകെ വക്താവ് എം എ സുമന്തിരന്‍, ദിസനായകയെ അനുകൂലിച്ച് നടത്തിയ പ്രസ്താവന വളരെ ശ്രദ്ധേയമാണ്. പ്രേമദാസയ്ക്കുള്ള ഐടിഎകെയുടെ പിന്തുണ കണക്കിലെടുക്കുമ്പോഴാണ് ഇത് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഇതൊക്കെയാണ് ന്യൂനപക്ഷ മേഖലയിലെ രാഷ്ട്രീയമായ ഇഴപിരിച്ചിലുകള്‍. ഇതെല്ലാം കൊണ്ട് തന്നെ ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ  പ്രവചനങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നു.

പോരാട്ടങ്ങളുടെ ചരിത്രവും വഴിമാറ്റത്തിന്റെ വര്‍ത്തമാനവും

ഭരണകൂടത്തിനെതിരായ സായുധ കലാപങ്ങള്‍ നടത്തിയ രക്തരൂക്ഷിതമായ സമരങ്ങളുടെ ചരിത്രമാണ് ജെവിപി എന്ന മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നത്. അതില്‍ നിന്ന് വലിയൊരു വഴിമാറ്റമാണ് ദിസനായകെ ആ പാര്‍ട്ടിയില്‍ സൃഷ്ടിച്ചത്. 1971 ലും പിന്നീട് 1980 കളുടെ അവസാനത്തിലും ജെവിപി സായുധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1988-89 കാലഘട്ടത്തില്‍ ജെവിപി ആരംഭിച്ച സായുധ കലാപം, ജെ.ആര്‍ ജയവര്‍ദ്ധനെയുടെയും ആര്‍ പ്രേമദാസയുടെയും സാമ്രാജ്യത്വ-മുതലാളിത്ത ഭരണത്തെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്തു, ശ്രീലങ്കന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായി മാറി അത്. വ്യാപകമായ കൊലപാതകങ്ങളും അനൗദ്യോഗിക കര്‍ഫ്യൂകളും നടന്നു. അട്ടിമറികളും പണിമുടക്കുകളുമുണ്ടായി. ജെവിപിയുടെ അക്രമത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായി ആരോപണം ഉയര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്ക് പുറമേ ബുദ്ധിജീവികളും കലാകാരന്മാരും ട്രേഡ് യൂണിയനിസ്റ്റുകളും ആയ നിരവധി പേര്‍ക്ക് നേരെ കൂട്ട അറസ്റ്റുകള്‍, പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, കൂട്ടക്കൊലകള്‍ എന്നിവയിലൂടെ കലാപത്തെ ക്രൂരമായി തകര്‍ത്തുകൊണ്ട് ഭരണകൂടം തിരിച്ചടിച്ചു. ഏറ്റവും മുതിര്‍ന്ന ജെവിപി നേതാക്കളടക്കം 60,000 പേരെങ്കിലും സര്‍ക്കാര്‍ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.

2005 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജെവിപി, മഹിന്ദ രാജപക്സെയ്ക്കൊപ്പം ചേരുകയും ശ്രീലങ്കയിലെ സിംഹള ബുദ്ധമത ഭൂരിപക്ഷത്തിന്റെ വോട്ട് ഉറപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴമിനെതിരായ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സൈനിക നടപടിയെ ജെവിപി പിന്തുണച്ചു, അതിലൂടെ ജെവിപിയുടെ ദേശീയ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും ചെയ്തു. രാജപക്സെയുടെ ഭരണ കാലത്തെ മനുഷ്യാവകാശ ലംഘങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുയരുകയും ചെയ്തു.


SRILANKA'S PRESIDENTIAL SECRETARIATE | PHOTO: WIKI COMMON
പാര്‍ട്ടി സായുധ മാര്‍ഗം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്ക് തിരിഞ്ഞപ്പോള്‍ ദിസനായകെ ജെവിപി പൊളിറ്റ് ബ്യൂറോയിലേക്ക് എത്തി. പിന്നീട് 2014-ല്‍ ദിസനായകെ ജെവിപി നേതാവായി എത്തിയതോടെ, പാര്‍ട്ടിയുടെ പ്രതിച്ഛായ അക്രമാസക്തമായ ഭൂതകാലത്തില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ശ്രമിച്ചു. ജെവിപിയുടെ നേതാവായി മാറിയ ഉടന്‍, 2014 മെയ് മാസത്തില്‍ ബിബിസിയോട് സംസാരിച്ചപ്പോള്‍, പാര്‍ട്ടിയുടെ മുന്‍കാല ചെയ്തികള്‍ക്ക് ദിസനായകെ ക്ഷമാപണം നടത്തി. ആദ്യമായാണ് തങ്ങളുടെ പൂര്‍വകാലത്തിലെ സംഭവങ്ങളുടെ പേരില്‍ ഒരു ജെവിപി നേതാവ് ക്ഷമാപണം നടത്തിയത്.

എന്നാല്‍, ജെവിപിയിലെ ചില അംഗങ്ങളും ചില ശ്രീലങ്കന്‍ ഇടത് വിഭാഗങ്ങളും ദിസനായകെയുടെ ഈ നിലപാടിനെ വിമര്‍ശിച്ചു. ഭൂതകാലം ഇപ്പോഴും ജെവിപിയെയും രാജ്യത്തെയും വേട്ടയാടുന്നുണ്ട്. ഇപ്പോള്‍ പ്രസിഡന്റായ വിക്രമസിംഗെ, 1980കളിലെ ജെവിപി കലാപത്തിന്റെ സമയത്ത് പ്രേമദാസയുടെ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയായിരുന്നു. അടിച്ചമര്‍ത്തലില്‍ അദ്ദേഹം സജീവമായ പങ്കുവഹിച്ചു എന്ന ആരോപണം ഇപ്പോഴും ശക്തമാണ്. അതേസമയം, ശ്രീലങ്കയിലെ മുതിര്‍ന്ന പൗരര്‍ ജെവിപി സ്വീകരിച്ച സായുധ കലാപ മാര്‍ഗവും മറന്നിട്ടില്ല. 

ഈ ചരിത്രം വേട്ടയാടുമ്പോഴും ഒരുകാലത്ത് ജെവിപിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്ന സമൂഹത്തിലെ വിഭാഗങ്ങളുടെ വിശാലമായ ഒരു കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ ദിസനായകെയ്ക്ക് കഴിഞ്ഞു. ബുദ്ധിജീവികള്‍, കലാകാരന്മാര്‍, വിരമിച്ച പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയനുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തി വിശാലമാക്കുന്നതില്‍ അനുര ദിസനായകെ വിജയം കൈവരിച്ചു.

ജെവിപിയുടെ ഏറ്റവും വലിയപദ്ധതി ശ്രീലങ്കയിലെ അഴിമതിയെ നേരിടുകയും തുടച്ചു നീക്കുകയും ചെയ്യുക എന്നതാണെന്ന് ദിസനായകെ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമത്തിനും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും കാരണമായ സാമ്പത്തിക സ്ഥിതി 2022 ല്‍ രാജ്യത്തെ പിടിച്ചുലച്ചു. ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നപ്പോള്‍ ജെവിപിക്കും അത് നയിക്കുന്ന സഖ്യമായ എന്‍പിപിക്കും വഴിത്തിരിവായി.

സ്വജനപക്ഷപാത രാഷ്ട്രീയത്തിനും മുന്‍ ഭരണകൂടങ്ങളുടെ വ്യാപകമായ അഴിമതിക്കും അറുതി വരുത്തണമെന്ന ലക്ഷ്യത്തോടെയായിരുന്നു 2022 ലെ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷം ഈ കാലം അടയാളപ്പെടുത്തി. സുതാര്യത, ഉത്തരവാദിത്തം, ഭരിക്കപ്പെടുന്നവരും ഭരണം നടത്തുന്നവരും തമ്മിലുള്ള ബന്ധത്തിലെ പുനര്‍നിര്‍വചനം എന്നിവയ്ക്കായുള്ള കൂട്ടായ നിലപാടായിരുന്നു അത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പഴയ സമ്പ്രദായം നിലനിര്‍ത്തുക മാത്രമായി കരുതി സ്ഥാനാര്‍ത്ഥികളെ നിരസിക്കുന്നതിലേക്ക് അരഗലയാനന്തര രാഷ്ട്രീയ ബോധം വോട്ടര്‍മാരെ നയിച്ചേക്കാം. എന്നാല്‍ പ്രതിഷേധ പ്രസ്ഥാനം ഉയര്‍ത്തിയ മാറ്റങ്ങള്‍ക്കായി മുന്നോട്ട് പോകുന്നതിനുപകരം സ്ഥിരതയുടെ വാഗ്ദാനങ്ങളാല്‍ വഴുതിപ്പോകാമെന്ന സാധ്യതയാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ നിരീക്ഷകര്‍ കാണുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
അന്താരാഷ്ട്ര നാണയനിധിയുമായി (imf) ബന്ധപ്പെട്ട ചെലവുചുരുക്കല്‍ നടപടികള്‍ മൂലമുണ്ടായ വ്യാപകമായ അസംതൃപ്തിയും സാമ്പത്തിക ബുദ്ധിമുട്ടും എന്‍പിപി ഏറ്റെടുത്തു. അഴിമതിക്കെതിരെ പോരാടാനും സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ എന്‍പിപിയുടെ നേതൃസ്ഥാനത്ത് നില്‍ക്കുന്ന ജനതാ വിമുക്തി പെരുമന (ജെവിപി) എന്ന പാര്‍ട്ടിയുമായി വരുന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ മറികടക്കാന്‍ ദിസനായകെയ്ക്കും കൂട്ടര്‍ക്കും സാധിക്കുമോ എന്നതാണ്. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ദിസനായകെയ്ക്ക് ശക്തമായ പിന്തുണയുണ്ടെങ്കിലും, തെക്കന്‍ ശ്രീലങ്കയില്‍ 60,000 മുതല്‍ 100,000 വരെ ആളുകളുടെ മരണത്തിലേക്ക് നയിച്ച 'ഭീഷണി' എന്നറിയപ്പെടുന്ന  കാലഘട്ടം ഉണ്ട്. 1987-89 ജെവിപി കലാപത്തിന്റെ ഓര്‍മ്മകള്‍ കാരണം 50 വയസും അതില്‍ കൂടുതലുമുള്ളവര്‍ പൊതുവില്‍ ദിസനായകെയുടെ പാര്‍ട്ടിയോട് അകലം പാലിക്കുന്നു. അതേസമയം, പുതിയ തലമുറ വോട്ടര്‍മാരില്‍ ജെവിപിയോട് അനുകൂല നിലപാടുള്ളവരാണ് ഭൂരിപക്ഷമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ, 1970 കളിലും 1980 കളിലും ജെവിപിയുടെ  ഭൂതകാലം വോട്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, സമീപകാല ചരിത്രം പരിഗണിക്കപ്പെട്ടാല്‍ അത് ജെവിപിക്കും അനുര ദിസനായകെയ്ക്കും അനുകൂലമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ശ്രീലങ്കയിലെ അനുരാധപുര ജില്ലയില്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 177 കിലോമീറ്റര്‍ (110 മൈല്‍) അകലെയുള്ള തമ്പുട്ടേഗമ ഗ്രാമത്തിലെ മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച ദിസനായകെ കെലാനിയ സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദം നേടി. സ്‌കൂള്‍ കാലം മുതല്‍ ജെവിപിയുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം 2000ലാണ് ആദ്യമായി പാര്‍ലമെന്റ് അംഗമായത്.

55 കാരനായ അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവര്‍ പ്രധാന പ്രതിപക്ഷം പോലുമല്ല. രാജ്യത്തെ 225 അംഗ പാര്‍ലമെന്റില്‍ അവര്‍ക്ക് മൂന്ന് സീറ്റുകള്‍ മാത്രമേയുള്ളൂ,  അദ്ദേഹത്തിന്റെ പാര്‍ട്ടി പലപ്പോഴും ഇന്ത്യയുടെ പ്രധാന ഭൗമരാഷ്ട്രീയ എതിരാളിയായ ചൈനയുമായി അടുത്ത ബന്ധമാണ് ജെവിപി മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്നത്.

എന്നാല്‍, ഏതാനും മാസങ്ങളായി, ശ്രീലങ്കന്‍ രാഷ്ട്രീയത്തിനുള്ളില്‍ ദിസനായകെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അത് ദക്ഷിണേഷ്യയിലെ വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ ഇന്ത്യയില്‍ നിന്ന് പോലും അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. പശ്ചാത്തലം വച്ച്  സംഭവിക്കാനിടയില്ലാത്ത ഒന്നായിരുന്നു ദിസനായകെയ്ക്ക് ലഭിച്ച ഇന്ത്യന്‍ സന്ദര്‍ശന അവസരം. ഫെബ്രുവരി ആദ്യം, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, മുതിര്‍ന്ന നയതന്ത്രജ്ഞര്‍ എന്നിവരെ കാണാന്‍ അനുര കുമാര ദിസനായകെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചരിത്രം തിരുത്തിയെഴുതുന്ന തിരഞ്ഞെടുപ്പിന് ശ്രീലങ്ക സാക്ഷ്യം വഹിക്കുമോയെന്ന് സെപ്തംബര്‍ 21 ന് വ്യക്തമാകും.




#outlook
Leave a comment