
'പിപി മുകുന്ദന്‍ കാലത്തേക്ക്' ബിജെപി തിരിച്ചുപോകുമോ?
'കേരളത്തില്‍ ബിജെപിക്ക് സ്വന്തമായി എംഎല്‍എമാരെന്തിനാ, രണ്ടു പാര്‍ട്ടികളിലും നമ്മുടെ എംഎല്‍എമാരില്ലേ' ഒരു കാലത്ത് കേരളത്തിലെ ബിജെപിയെ കൈവെള്ളയിലിട്ട് അമ്മാനമാടിയിരുന്ന പിപി മുകുന്ദന്‍ ഇത്തരത്തിലൊരു തമാശപറയാറുണ്ടായിരുന്നത്രെ. വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരിക്കലും കഴിയുകയില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞയാള്‍ പിപി മുകുന്ദനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്വന്തമായി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാതെ മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ വിജയങ്ങളെ സ്വാധീനിക്കുന്ന ഘടകമായി കേരളത്തില്‍ നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു തന്ത്രമാണ് പിപി മുകുന്ദന്‍ മെനഞ്ഞത്. അത് പിന്നീട് വോട്ടുകച്ചവടമായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും.
കേരളത്തില്‍ മൂന്ന് സര്‍ക്കാരുകളെ അധികാരത്തില്‍ എത്തിക്കുന്നതില്‍ ബിജെപിയും ആര്‍എസ്എസും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് ചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. കോലീബി സഖ്യമൊന്നൊക്കെ പറഞ്ഞ് വടകര ബേപ്പൂര്‍ മോഡല്‍ മാത്രമാണ് പൊതുവെ എടുത്തുകാണിക്കപ്പെടുന്നതെങ്കിലും 1982, 1991, 2001 എന്നീ വര്‍ഷങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ വിജയം കൃത്യമായും ബിജെപി പിന്തുണയോടെയായിരുന്നു. ബിജെപിയെന്ന് പറയുന്നതിനെക്കാള്‍ ആര്‍എസ്എസിന്റെ പിന്തുണയെന്ന് പറയുന്നതായിരിക്കും കൃത്യം.
1970 കളുടെ അവസാനം കണ്ണൂരില്‍ നിരന്തരമായി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങള്‍ അരങ്ങേറി. 1980-81 കാലത്തെ സിപിഎം ഭരണത്തില്‍ ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം അതിരൂക്ഷമായി. അതോടെ 82 ലെ തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണക്കാന്‍ ആര്‍എസ്എസ് നേതൃത്വം തിരുമാനിച്ചു. ഓരോ നിയോജകമണ്ഡലത്തിലും കഷ്ടിച്ച് ആയിരം ആര്‍എസ്എസുകാര്‍ മാത്രമുള്ള കാലമായിരുന്നു അത്. 82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത വയലാര്‍ രവിപോലും ജയിച്ചത് ആര്‍എസ്എസ് വോട്ടുവാങ്ങിയാണെന്ന് അക്കാലത്ത് സിപിഎം ആരോപിച്ചിരുന്നു. ആര്‍എസ്എസിന്റെ സിപിഎം വിരോധം വളരെ തന്ത്രപരമായി കെ കരുണാകരന്‍ ഉപയോഗിച്ചുവെന്ന് പറയുന്നതായിരിക്കും ശരി. 82-87 കാലത്ത് യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും വളരാന്‍ പറ്റിയ സാഹചര്യമുണ്ടായി എന്നത് വസ്തുതയാണ്.
87-91 ലെ ഇടതു ഭരണത്തില്‍ വീണ്ടും ആര്‍എസ്എസ് - സിപിഎം സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് സിപിഎം തങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് മനസിലാക്കിയ ആര്‍എസ്എസ് നേതൃത്വം വരുന്ന തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് നിശ്ചയിച്ചു. അതോടൊപ്പം ബിജെപിയിലെ രണ്ടുപ്രമുഖ നേതാക്കളെ, കെജി മാരാരെ മഞ്ചേശ്വരത്തുനിന്നും കെ രാമന്‍പിള്ളയെ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും നിയമസഭയിലെത്തിക്കണമെന്നും ആഗ്രഹിച്ചു. കെ കരുണാകരന്‍ അതിന് സമ്മതം മൂളി.പിപി മുകുന്ദന്‍ | PHOTO: WIKI COMMONS
എന്നാല്‍ മഞ്ചേശ്വരത്ത് സിപിഎമ്മുകാര്‍ ലീഗ് നേതാവ് ചേര്‍ക്കളം അബ്ദുള്ളക്ക് വോട്ടുമറിക്കുകയും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി തന്നെ അവരുടെ സ്ഥാനാര്‍ത്ഥി ബി വിജയകുമാറിന് വീഴുകയും ചെയ്തതോടെ ആ തന്ത്രം പാളി. പക്ഷെ സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പ്രത്യേകിച്ച് തെക്കന്‍ പ്രദേശങ്ങളിലെ മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ കാര്യമായി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടി.
1991 ലെ തിരഞ്ഞെടുപ്പില്‍ തന്നെയായിരുന്നു ഡോ. കെ മാധവന്‍ കുട്ടിയെ ബേപ്പൂരിലും ഒപ്പം നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ അഡ്വ. രത്‌നസിങ്ങിനെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് വിവാദമായ കോലീബി പരീക്ഷണവും. ഇക്കാര്യങ്ങളെ കുറിച്ച് രത്‌നസിങ്ങും, മാധവന്‍ കുട്ടിയും എഴുതിയ ആത്മകഥയിലും അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഇതെല്ലാം വരുന്നതിന് മുമ്പ് തന്നെ കെ ജി മാരാരെ കുറിച്ച് ജന്മഭൂമിയിലെ മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായിരുന്ന കുഞ്ഞിക്കണ്ണന്‍ എഴുതിയ ജീവചരിത്രത്തിലും ഈ കഥ വെളിപ്പെടുത്തിയിരുന്നു.
1996-2001 കാലത്തെ സിപിഎം ഭരണത്തില്‍ കണ്ണൂര്‍ ജില്ലയിലും തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളിലും വലിയ തോതില്‍ സിപിഎം- ആര്‍എസ്എസ് സംഘടനങ്ങള്‍ അരങ്ങേറി. പരുമല ദേവസ്വം ബോര്‍ഡ് കോളജിലെ മൂന്ന് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ചാടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം, ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം, തിരുവനന്തപുരത്ത് എബിവിപി- യുവമോര്‍ച്ച മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവും അതേതുടര്‍ന്നുള്ള പൊലീസ് മര്‍ദ്ദനവും അതോടൊപ്പം ആര്‍എസ്എസ് ശാഖകകളില്‍ പൊലീസ് പരിശോധനനടത്തുമെന്ന അന്നത്തെ മുഖ്യമന്ത്രി ഇകെ നയനാരുടെ പ്രസ്താവനയും ആര്‍എസ്എസിനെ വീണ്ടും കടുത്ത സിപിഎം വിരുദ്ധരാക്കിമാറ്റി. 2001 ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റു നേടിയതിനുപിന്നിലെ പ്രധാനഘടകങ്ങളിലൊന്ന് ആര്‍എസ്എസ് ഏകെ ആന്റണിക്ക് നല്‍കിയ പിന്തുണയായിരുന്നു. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചത് ആ നിയമസഭാ തിരഞ്ഞെുപ്പിലായിരുന്നുവെന്നുമോര്‍ക്കണം.
പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും ഇതുപോലെ ബിജെപിവോട്ടുകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചിലെന്ന് മാത്രമല്ല. ബിജെപിക്ക് കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന വിലയിരുത്തല്‍ 2014 ന് ശേഷം നരേന്ദ്രമോഡിയും അമിത്ഷായുമടങ്ങുന്ന കേന്ദ്ര നേതൃത്വത്തിനുണ്ടായതോടെ ശരിക്കും വിഷമവൃത്തത്തിലായത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഒരിക്കലും തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് കേരളത്തിലെ ബിജെപി നേതൃത്വത്തിനറിയാം. 10 ശതമാനം വരുന്ന പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ന്യുനപക്ഷമാണ്. എത്ര ആഞ്ഞുശ്രമിച്ചാലും ക്രൈസ്തവവോട്ടുകള്‍ വളരെക്കുറച്ചേ ലഭിക്കുകയുള്ളു. സുരേഷ് ഗോപിയെപ്പൊലൊരാള്‍ ഉണ്ടായതാണ് തൃശൂര്‍ ലഭിക്കാന്‍ കാരണം. അത് അവിടെ മാത്രം സംഭവിക്കുന്ന കാര്യവുമാണ്.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ നിലവിലെ ബിജെപി നേതൃത്വത്തില്‍ ആര്‍ക്കും തന്നെ ആ പാര്‍ട്ടിയെ തിരരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിയില്ല. സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ളത് പോലെ ജനകീയ ബന്ധമുള്ള നേതാക്കള്‍ കേരളത്തിലെ ബിജെപിയില്‍ ഇല്ലാ എന്ന് തന്നെ പറയാം. തീവ്രഹൈന്ദവത കേരളത്തില്‍ ഒരിക്കലും വിറ്റഴിയുന്ന ചരക്കല്ല. മൃദുഹൈന്ദവതയുടെ കാര്യത്തില്‍ സിപിഎമ്മും, കോണ്‍ഗ്രസും അടിസ്ഥാനപരമായി ഒരേ വള്ളത്തിലാണ് സഞ്ചരിക്കുന്നത്. ശരിക്കും ബിജെപിയെകുഴക്കുന്നതും അതാണ്. സിപിഎം ആകട്ടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പരമ്പരാഗത ഹിന്ദുവോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ്, അതിനായി പ്രത്യക്ഷത്തില്‍ മുസ്ലീം വിരുദ്ധമെന്ന് തോന്നിക്കാവുന്ന രാഷ്ട്രീയ നിലപാടുകളാണ് ഇപ്പോള്‍ അവര്‍ കൈക്കൊള്ളുന്നത്. കോണ്‍ഗ്രസിനാകട്ടെ ന്യുനപക്ഷ വോട്ടുകള്‍ തങ്ങളിലേക്ക് തിരിച്ചുവന്നുവെന്ന് ബോധ്യമാവുകയും ചെയ്തു.
ഈ രണ്ടുമുന്നണികള്‍ക്കും ബദലായി ഇവരെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ നീക്കം നടത്താന്‍ നിലവിലെ കേരളത്തിലെ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ല. ബിജെപിയിലേക്ക് പോയ ഹിന്ദുവോട്ടുകളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുഴല്‍പ്പണക്കേസുകള്‍ സജീവമാക്കാന്‍ സിപിഎം തിരുമാനിച്ചതെന്ന സൂചനയുമുണ്ട്. പിന്നാക്ക ഹിന്ദുവോട്ടുകള്‍ സിപിഎമ്മിലേക്ക് തിരിച്ചുപോവുകയും ന്യുനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ ഭദ്രമാവുകയും ചെയ്താല്‍ പിന്നെ ബിജെപിക്ക് പരമ്പരാഗത സവര്‍ണ്ണവോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളു. അതുകൊണ്ടൊരിക്കലും വിജയിക്കാന്‍ കഴിയില്ല. മാത്രമല്ല കെ സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍ പോലുള്ള നേതാക്കളെ ആ വിഭാഗങ്ങള്‍ക്കത്ര പഥ്യവുമല്ല. പിപി മുകുന്ദന്‍ പറഞ്ഞ പോലെ രണ്ട് പാര്‍ട്ടിയിലുമായി ബിജെപി എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കുന്നതാണ് സ്വന്തമായി എംഎല്‍എമാരെയുണ്ടാക്കുന്നതിനെക്കാള്‍ നല്ലതെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസ്യത കുറഞ്ഞ നേതൃത്വമുള്ളത് ബിജെപിയിലാണെന്നാണ് ഇപ്പോഴത്തെ നേതൃത്വത്തോട് വിയോജിപ്പുള്ള നേതാക്കള്‍ ആരോപിക്കുന്നത്. അതാണ് ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയാത്തതും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കിട്ടിയ 20 ശതമാനം വോട്ടുകള്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ കേരളാ നിയമസഭയില്‍ ബിജെപി 'സംപൂജ്യ'രായി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.