TMJ
searchnav-menu
post-thumbnail

Outlook

തരൂരിനെ മുന്നിൽ നിർത്തി സിപിഎം കോൺഗ്രസിനെ തീർക്കുമോ?

17 Feb 2025   |   4 min Read
ശ്രീകുമാർ മനയിൽ

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ എത്തുമ്പോള്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. തരൂരിനെതിരെ വലിയ പ്രകടനങ്ങള്‍ പോലും നഗരത്തില്‍ നടന്നു. ഇതറിഞ്ഞ് രോഷാകുലയായ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയോട് പറഞ്ഞു. ' തരൂര്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചതല്ലേ, പിന്നെ എന്തിനാണ് പ്രതിഷേധങ്ങള്‍, എല്ലാം ഉടന്‍ തന്നെ നിര്‍ത്തിക്കോളണം'  ഹൈക്കമാന്‍ഡിന്റെ നിലപാട് അറിഞ്ഞ ഒരു കോണ്‍ഗ്രസ് നേതാവ് അന്ന് തരൂരിനെക്കുറിച്ച് പറഞ്ഞു, 'അവസാനം ഹൈക്കമാന്‍ഡിന് തന്നെ ഇയാള്‍ പാരയാകും, നോക്കിക്കോ'.

പിണറായിയെയും നരേന്ദ്രമോഡിയെയും ഒരേ ശ്വാസത്തില്‍ സ്തുതിച്ചുകൊണ്ട് വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന സാധ്യതകളെക്കൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് ശശി തരൂര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് മനസിലായി കഴിഞ്ഞു. ആ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയിലാണ് ഇപ്പോള്‍ തരൂര്‍. ദേശീയ തലത്തില്‍ ആ വഴി ചെന്നവസാനിക്കുന്നത് ബിജെപിയിലേക്കാണെങ്കില്‍ സംസ്ഥാന തലത്തില്‍ ആ വഴി ചെന്നെത്തുന്നത് ഇടതുപക്ഷത്താണ്. ബുദ്ധിമാൻമാരായ ബിജെപി ദേശീയ നേതൃത്വം ഇപ്പോള്‍ തരൂരിനെ കണ്ടഭാവം നടിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും അവസ്ഥയങ്ങനയല്ല. പിണറായിക്ക് ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ വയ്കാന്‍ ഒരു നേതാവ് പോലും ഇടതുപക്ഷത്തില്ല. എന്നാല്‍ ഭരണം നിലനിര്‍ത്തുക എന്നത്  അവര്‍ക്ക് ജീവശ്വാസം പോലെ   പ്രധാനപ്പെട്ടതാണ്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കെതിരെ മല്‍സരിച്ചതോടെ നെഹ്‌റു കുടുംബത്തിന്റെ ഗുഡ്ബുക്കില്‍ നിന്നും താന്‍ പുറത്തായെന്ന് തരൂരിന് ബോധ്യമായി. കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃദാരിദ്ര്യം മുതലെടുത്ത് ഇവിടെ നിലയുറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിന് പുറത്തേക്കുള്ള വഴികള്‍ തേടേണ്ടത് തരൂരിനെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി മാറുകയായിരുന്നു.

ശശി തരൂര്‍ | PHOTO: WIKI COMMONS
കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുത്തുകൊണ്ട് ഭാവി മുഖ്യമന്ത്രിയായി സ്വയം അവതരിപ്പിക്കാനുള്ള നീക്കം എഐസിസി ജനറല്‍ സെക്രട്ടറി മുതല്‍ വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വരെ തുറന്നെതിര്‍ത്തതോടെ പാളിപ്പോയി. ക്രൈസ്തവ,നായര്‍, മുസ്‌ലീം വിഭാഗത്തിന്റെ പിന്തുണ നേടാന്‍ തരൂരിന് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഒറ്റെക്കെട്ടായി നിന്നു മുഖ്യമന്ത്രിപദമെന്ന തരൂരിന്റെ മോഹത്തെ മുളയിലേ നുള്ളി. മാത്രമല്ല, തരൂര്‍ കേരളാ മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡിന് വലിയ താല്‍പര്യവുമില്ലായിരുന്നു. ലോക്‌സഭയില്‍  പ്രതിപക്ഷ നേതാവാകാന്‍ അദ്ദേഹം ആഗ്രഹിച്ചതോടെ രാഹുല്‍ഗാന്ധി തരൂരിനെ വെട്ടിയതാണ്. അധീര്‍ രഞ്ജന്‍ ചൗധരിയെപ്പോലെ ' പറഞ്ഞാല്‍ കേള്‍ക്കുന്ന' ഒരാളെ പ്രതിപക്ഷ നേതാവാക്കാനാണ് നെഹ്‌റു കുടുബം ആഗ്രഹിച്ചത്.

കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ കക്ഷികളില്‍ പലര്‍ക്കും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തരൂര്‍ സമ്മതനാകുമോ എന്ന ഭയം രാഹുല്‍ ഗാന്ധിക്ക് നന്നായുണ്ടായിരുന്നു. ഇത്തരത്തിലൊരു അപകടത്തെക്കുറിച്ച്  നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തര്‍ രാഹുല്‍ഗാന്ധിക്ക് സൂചനയും നല്‍കിയിരുന്നു. കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വന്നാല്‍ രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ വിയോജിപ്പുള്ള കക്ഷികള്‍ പോലും തന്നെ പിന്തുണയ്ക്കുമെന്ന് തരൂര്‍ കരുതി. ഇത് മനസിലാക്കിയാണ് 2019 ല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തരൂരിനെ രാഹുല്‍ അടുപ്പിക്കാതിരുന്നത്.

ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തരൂര്‍ കച്ചമുറക്കുകയായിരുന്നു. നെഹ്‌റുകുടുംബത്തിന് പുറത്തുള്ള, എന്നുവച്ചാല്‍ അവരുടെ പിന്തുണയില്ലാത്ത ഒരു നേതാവിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ എത്രകണ്ട് പിന്തുണയുണ്ടാകുമെന്ന് അറിയാനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള തരൂരിന്റെ മല്‍സരം. ഇതെല്ലാം കൃത്യമായി മനസിലാക്കിയ  രാഹുലും സോണിയയും അവരുടെ ഭക്തജനസംഘവും തരൂരിനെ നിലം തൊടീക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരച്ചില്‍ തരൂരിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍  ലഭിച്ചത് കേരളത്തില്‍ നിന്നായിരുന്നു. ഇതോടെയാണ് കേരളത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തരൂര്‍ തിരുമാനിച്ചത്. ഡല്‍ഹിയില്‍ നിന്നാലുള്ള ശല്യത്തില്‍ അല്‍പ്പം കുറവു വരുമല്ലോ എന്ന് കരുതി രാഹുല്‍ഗാന്ധിയും ഈ ശ്രമത്തെ എതിര്‍ത്തില്ല.

ശശി തരൂരും രാഹുല്‍ ഗാന്ധിയും | PHOTO: WIKI COMMONS
ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ കീഴിലുള്ള പിആര്‍ ടീമിന്റെ ബലത്തില്‍ കേരളം പിടിക്കാനിറങ്ങിയ തരൂരിനെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. പൊതുശത്രുമുന്നില്‍ വന്നാല്‍ ഒരുമിക്കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ ജനിതകത്തിലുള്ളതാണ്. കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയുമെല്ലാം തരൂരിനെതിരെ അണിനിരന്നു. തനിക്കൊപ്പം നില്‍ക്കുന്നമെന്ന് തരൂര്‍  കരുതിയ എ വിഭാഗവും   അദ്ദേഹത്തെ കൈവെടിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് മുമ്പ് ബാംഗ്‌ളൂരിലെത്തി അദ്ദേഹത്തെകണ്ട ശശി തരൂര്‍ കേരളത്തിലെ തന്റെ നീക്കങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് ശേഷം എ ഗ്രൂപ്പിലെ തന്റെ പഴയ വിശ്വസ്തരെ വിളിച്ചുവരുത്തി ശശി തരൂരിന് പിന്തുണ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇതോടെ എ ഗ്രൂപ്പ് തന്റെ പിടിയില്‍ നിന്നും എന്നെന്നേക്കുമായി വിട്ടുപോയതായി ഉമ്മന്‍ചാണ്ടിക്കും മനസിലായി.

എന്‍എസ്എസിന്റെയും സഭകളുടെയും പിന്തുണ നേടാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞെങ്കിലും തരൂരിന് കാര്യമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തന്റെ പെട്ടിയില്‍ വീണില്ലെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസിലൂടെ കേരളത്തിന്റെ നായകനാകാനുള്ള  ശ്രമം തരൂര്‍ ഉപേക്ഷിച്ചു.

ദേശീയ തലത്തില്‍ ബിജെപിക്കിപ്പോള്‍ തന്നെ ആവശ്യമില്ലെന്ന് തരൂരിനറിയാം. ചെന്നാല്‍ അവര്‍ വേണ്ടെന്ന് പറയില്ലെന്ന് മാത്രം. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് ഉറപ്പില്ല. വന്നില്ലെങ്കില്‍ പിന്നെ യുഡിഎഫുമില്ല. അതേ സമയം  ഭരണം നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ പോലും സിപിഎമ്മിന് കഴിയില്ല. ബിജെപിയാകട്ടെ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ഇരുപതോളം മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇതില്‍ ഇടതിന്റെയും വലതിന്റെയും പരമ്പരാഗത വോട്ടുകളുണ്ട്.

Shashi Tharoor On Pinarayi Vijayan,പിണറായി വാക്ക് നൽകിയാൽ പാലിച്ചിരിക്കും; കോൺഗ്രസ് മാത്രമല്ല മുന്നിൽ പലവഴികളുമുണ്ടെന്ന് ശശി തരൂർ - if he gives you his word its done ...പിണറായി വിജയനും ശശി തരൂരും | PHOTO: WIKI COMMONS
ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഭരണ വിരുദ്ധ തരംഗത്തെ അതിജീവിച്ചേ മതിയാകൂ. അതിന്  പറ്റിയ മുഖം ശശി തരൂരാണ്. സിപിഎം  രാഷ്ട്രീയമായി വളരേയേറെ മാറിക്കഴിഞ്ഞു. ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന തലത്തിലേക്ക് അത് പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരുന്ന ലിബറല്‍ ഇടങ്ങളിലേക്ക് സിപിഎം കടന്നു ചെല്ലുകയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയം അല്ല ഭരണത്തിന്റെ രാഷ്ട്രീയമാണ് അവര്‍ക്ക്  പഥ്യം. അതിന് ശശി തരൂരിനെപ്പോലൊരാള്‍ കൂടെയുണ്ടാകുന്നത് വലിയ   നേട്ടമാണെന്ന്  അവര്‍ക്കറിയാം.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം  ആ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഭരണം കിട്ടുക മുഖ്യമന്ത്രിയും മന്ത്രിമാരുമാവുക എന്നതിനപ്പുറത്തേക്കുള്ള ദൂരക്കാഴ്ചയൊന്നും അവര്‍ക്കില്ല. ശശി തരൂര്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി എന്താണെന്ന് മനസിലാക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല. കേരളത്തിലെ മിഡില്‍ ക്‌ളാസിന്റെയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണയായിരുന്നു കോണ്‍ഗ്രസിനെ പലപ്പോഴും ഭരണത്തിലെത്തിച്ചിരുന്നത്.  ഈ പിന്തുണ ഇപ്പോഴുള്ള നേതാവ് ശശി തരൂരാണ്.  ഇത് സിപിഎം നന്നായി മനസിലാക്കിയിട്ടുണ്ട്.

ഇടതുസര്‍ക്കാരിന്റെ  വ്യവസായ നയത്തെക്കുറിച്ച് കേവലം ഒരു ലേഖനമെഴുതാനല്ല സിപിഎം അദ്ദേഹത്തെ വട്ടം പിടിച്ചത്. മറിച്ച് പ്രതിപക്ഷത്തെ കൂച്ചിക്കെട്ടാനാണ്. തരൂര്‍ ഉയര്‍ത്തുന്നവെല്ലുവിളി നേരിടുക എന്നത് കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. കാരണം മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്പരം പോരടിക്കുന്ന നേതാക്കള്‍   നയിക്കുന്ന  പാര്‍ട്ടിയെന്ന ചിത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് മുന്നിലുള്ളത്. മികച്ച പ്രതിഛായയുള്ള നേതാവ് എന്ന് പറയാനും ഇപ്പോള്‍ കോണ്‍ഗ്രസിലാരും തന്നെയില്ല. ശശി തരൂരിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിനോട് ജൈവികമായോ പ്രത്യയശാസ്ത്രപരമായോ  വലിയ  ബന്ധമൊന്നുമില്ല. അതുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിന് എന്ത് സംഭവിച്ചാലും അദ്ദേഹത്തിനൊന്നുമില്ല.  കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ചുളുവില്‍ കിട്ടിയാല്‍ ഏത് വിശ്വപൗരനും പുളിക്കുകയൊന്നുമില്ലല്ലോ.





#outlook
Leave a comment