
സുധാകരന്റെ ഭീഷണി ഹൈക്കമാൻഡ് അവഗണിക്കുമോ?
സംവിധാൻ ബച്ചാവോ(ഭരണഘടന രക്ഷിക്കൽ) പരിപാടിയുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ നിരന്നിരിക്കുന്ന ചിത്രം ഇന്നത്തെ(മെയ് 5, തിങ്കൾ) പത്രങ്ങളിൽ വന്നതിന്റെ അടിക്കുറുപ്പ് 'സുധാകരനെ ആരു രക്ഷിക്കും' എന്നാക്കിയാലോ എന്നൊരു സുഹൃത്ത് സ്വകാര്യം പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സുധകാരനെ ദാ മാറ്റിയെന്ന വാർത്തകൾ വരുന്നത് എത്രാമത്തെ തവണയാണെന്ന് ആർക്കും തിട്ടമുണ്ടാവില്ല. പക്ഷേ ഒരു കാര്യം എല്ലാവർക്കും ഉറപ്പാണ്; 'വെടക്കാക്കി തനിക്കാക്കുക' എന്ന ചൊല്ലിന് കയ്യും കാലും വച്ച നേതാക്കൾ എക്കാലവും കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന്റെ ഐശ്വര്യമായിരുന്നു എന്ന കാര്യം. 2012ലെ ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായകമായ 30 സീറ്റുകള്‍ നഷ്ടപ്പെടാനുള്ള കാരണം അന്നത്തെ ഹൈക്കമാന്‍ഡിലെ സര്‍വ്വശക്തനും ഗുജറാത്തിയുമായ ഒരു നേതാവായിരുന്നത്രെ. തനിക്ക് മുകളില്‍ സംസ്ഥാനത്ത് ഒരു അധികാരകേന്ദ്രം ഉയര്‍ന്നുവരുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഫലമോ മോദി മൂന്നാമതും മുഖ്യമന്ത്രിയാവുകയും, രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയാവുകയും, ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പൊടിപോലുമില്ല എന്ന അവസ്ഥയിലാവുകയും ചെയ്തു.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുമോ ഇല്ലയോ എന്നതില്‍ അന്തിചര്‍ച്ചകളും അടുപ്പുകൂട്ടി ചര്‍ച്ചകളും ചൂടുപിടിക്കുമ്പോള്‍ പലരും ഉയര്‍ത്തുന്ന ചോദ്യം ഒരു പിസിസി അധ്യക്ഷനെ മാറ്റാന്‍ പോലും കഴിയാത്ത വിധത്തില്‍ ദുര്‍ബലമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്നാണ്. പണ്ടൊക്കെ ഒരു പിസിസി അധ്യക്ഷനെ മാറ്റുക എന്നാല്‍ ഒരു തൂവല്‍ പൊഴിഞ്ഞ് വീഴുന്ന ലാഘവത്തോടെ ചെയ്യാന്‍ കഴിയുന്ന കാര്യമായിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെപിസിസി അധ്യക്ഷനെ മാറ്റുക എന്നത് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനമാണ്. സുധാകരന്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്ത് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ പറന്ന് നടക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി നിയമസഭാ കക്ഷി നേതാവും, പിസിസി അധ്യക്ഷനും തമ്മിലുള്ള ഭിന്നത ഇരുവരും പൊതുവേദിയില്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കരുണാകരനും, ആന്റണിയും രണ്ടുപാര്‍ട്ടികളുടെ നേതാക്കളെ പോലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവന്ന കാലത്ത് പോലും ഭിന്നതകള്‍ ഇത്തരത്തില്‍ പരസ്യമാക്കിയിട്ടില്ല.കെ സുധാകരന്‍ | PHOTO: WIKI COMMONS
കേരളത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് പറഞ്ഞാൽ ഒരേ ഒരു നേതാവാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും അത് ഗുണകരമായി ഭവിക്കുക ആ നേതാവിനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പലരും രഹസ്യമായി സമ്മതിക്കുകയും ചെയ്യും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എപ്പോഴും പ്രശ്‌നങ്ങളാണെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ആ നേതാവിന് ഇവിടുത്തെ രാഷ്ട്രീയത്തില്‍ വേണ്ടവിധം കൈകടത്താന്‍ പറ്റൂ. ഇതിനായി അദ്ദേഹമൊരുക്കുന്ന പൊറാട്ടു നാടകങ്ങളാണ് നേതൃമാറ്റമടക്കുളളവയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും അടക്കം പറയുന്നു. മുഖ്യമന്ത്രി സ്ഥനാര്‍ത്ഥിമോഹികളായ കേരളത്തിലെ നേതാക്കളെ ആവോളം കുരങ്ങുകളിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു, കെ മുരളീധനെപ്പോലുള്ള ചില നേതാക്കള്‍ മാത്രമാണ് ഹൈക്കമാന്‍ഡിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഈ നേതാവിന്റെ കുടുക്കില്‍ വീഴാത്തത്. സുധാകരനെയെന്നല്ല, ഇന്ത്യയിലെ ഒരു കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അരമണിക്കൂര്‍ പോലും വേണ്ടാ. എന്നിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി സുധാകരനെ മാറ്റണം, ഇപ്പോള്‍ മാറ്റും, നാളെയല്ലങ്കില്‍ മറ്റെന്നാള്‍ മാറ്റുമെന്നൊക്കെ പറഞ്ഞ് പാര്‍ട്ടിയില്‍ അടിമുടി ആശയക്കുഴപ്പം വാരിവിതറുന്നത് എന്തിനാണ്?
നേരത്തെ സൂചിപ്പിച്ച 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രത്തിന്റെ പ്രസക്തി ഇവിടെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയാകെ വിശ്വാസ്യത നശിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍വ്വ ശക്തനായ ഹൈക്കമാന്‍ഡ് നേതാവിനുള്ളതെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പറയുന്നു. രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാക്കിയതിന് പിന്നിലുള്ള നീക്കവും ഇതിനോട് അനുബന്ധിച്ചുള്ളതായിരുന്നു. മൂന്ന് എംഎല്‍എമാരില്‍ കൂടുതല്‍ സതീശനൊപ്പമില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയത്. കേരളത്തിന് പുറത്ത് അറിയപ്പെടാത്തെ, ഹൈക്കമാന്‍ഡില്‍ കാര്യമായ സ്വാധീനമില്ലാത്ത ഒരാള്‍ നിയമസഭാ കക്ഷി നേതാവായാല്‍ മാത്രമേ തന്റെ അജണ്ടകള്‍ ഫലപ്രദമായി നടപ്പാക്കാനാകൂ എന്ന് ബുദ്ധിമാനായ ഹൈക്കാമന്‍ഡ് നേതാവിന് അറിയാമായിരുന്നു. മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു. രണ്ടാമതും കനത്ത പരാജയം ഏറ്റവാങ്ങിയ സമയമായതുകൊണ്ട് കേരളത്തിലെ ഒരു നേതാവിനും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഈ കളി നന്നായി മനസിലാക്കിയ സുധാകരന്‍, ഒരേ സമയം ഹൈക്കമാന്‍ഡിനും, സതീശനും ചെക്കുവച്ചു. സുധാകരനെ ബലമായി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന് മടിയുണ്ട്. മുകളില്‍ ആകാശവും, താഴെ ഭൂമിയുമിയുമെന്ന മട്ടില്‍ മുന്നോട്ടുപോകുന്ന സുധാകരന്റെ മാരകമായ പ്രഹരശേഷിയെ ഹൈക്കമാന്‍ഡ് ഭയക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കണ്ണൂര്‍ എംപി സ്ഥാനം രാജിവയ്ക്കുന്നതുള്‍പ്പെടെ എന്ത് കടന്ന കൈക്കും സുധാകരന്‍ തയ്യാറായേക്കുമെന്ന ഭയം അവര്‍ക്കുണ്ട്. അതുകൊണ്ട് പതിയെ പതിയെ സുധാകരനെ അതിനായി പരുവപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് ഹൈക്കമാന്‍ഡ് മുന്നോട്ടു പോകുന്നത്. തന്നോട് മാറാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ തുറന്നടിച്ചത് പന്ത് ഹൈക്കമാന്‍ഡിന്റെ, അതായത് കേരളത്തില്‍ നിന്നുള്ള ഹൈക്കമാന്‍ഡിലെ ഉന്നതന്റെ കോര്‍ട്ടിലേക്ക് തട്ടുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ്. സുധാകരനെ മാറ്റുമെന്ന് തുറന്ന് പറയാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നില്ല. എന്നാല്‍ മാറ്റാതിരിക്കാനും വയ്യ. സുധാകരനെ മാറ്റുക എന്നത് നിയമസഭാ കക്ഷി നേതാവ് സതീശന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ആവശ്യപ്പെടുന്ന കാര്യമാണ്. സമയമായില്ല എന്ന സ്ഥിരം മറുപടിയാണ് അദ്ദേഹത്തിന് ഡല്‍ഹിയില്‍ നിന്ന് കിട്ടുന്നതും.
വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുവലിയ തിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് കേരളത്തിൽ അഭിമുഖീകരിക്കാന്‍ പോവുകയാണ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വിധിനിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകളാണ് അവ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും, അതിന് ശേഷം നിയമസഭയിലേക്കും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടിയാല്‍, എന്നുവച്ചാല്‍ ഇടതുമുന്നണിയെ നിഷ്പ്രഭമാക്കുന്ന വിജയം നേടിയാല്‍ മാത്രമേ കോണ്‍ഗ്രസിന് കേരളത്തില്‍ അതിജീവിക്കാൻ കഴിയുകയുള്ളു. കേരളത്തില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുന്നത് കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് തടയാന്‍ അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. ഇത് വ്യക്തമായി അറിയേണ്ട ഹൈക്കമാൻഡിന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കഴിഞ്ഞ നാലുവര്‍ഷമായിട്ടും പുനസംഘടിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടല്ല. ഗുരുതരമായ വീഴ്ചയാണ് അത്. പാര്‍ട്ടി പുനസംഘടന നടത്തേണ്ട ഉത്തരവാദിത്തം ഹൈക്കാമന്‍ഡിനാണ്. അത് ചെയ്യാതെ കെപിസിസി അധ്യക്ഷനെ മാറ്റിയിട്ട് എന്തുകാര്യമെന്ന ചോദ്യം അവഗണിക്കാനാവില്ല. നല്ലൊരു ടീമില്ലാതെ എത്ര മികച്ച ക്യാപ്റ്റനും കളിച്ചു ജയിക്കാന്‍ കഴിയില്ല.REPRESENTATIVE IMAGE | WIKI COMONS
സുധാകരനെമാറ്റിയിട്ട് പകരം വരുന്ന കെപിസിസി അധ്യക്ഷന്റെ പേര് കേട്ട് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മൂക്കത്ത് വിരല്‍ വച്ചുപോയി. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാത്രം അറിയിപ്പെടുന്ന, അതും പ്രവര്‍ത്തകരുമായി കാര്യമായി ആത്മബന്ധം പുലര്‍ത്താന്‍ കഴിയാത്ത ഒരു നേതാവ്. കെ സുധാകരനെ വച്ച് നോക്കുകയാണെങ്കില്‍ ഒരു നേതാവെന്ന് വിളിക്കാന്‍ പോലും കഴിയാത്ത ആളാണ് ആന്റോ ആന്റണി. ക്രൈസ്തവസഭയുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ നോമിനിയാണ് അദ്ദേഹമെന്നാണ് പറഞ്ഞു പരത്തുന്നത്. ക്രിസ്ത്യാനിയെ പ്രസിഡന്റാക്കിയാല്‍ കേരളത്തിലെ ക്രൈസ്തവരെല്ലാം നിരന്ന് നിന്ന് കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് വിശ്വസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഡിത്തമുണ്ടോ? റോമന്‍ കത്തോലിക്കനെങ്കിലും പെന്തക്കോസ്ത് വിശ്വാസിയായി അറിയപ്പെടുന്നയാളാണത്രെ ആന്റോ ആന്റണി. മധ്യകേരളത്തിലെ മൂന്ന് പ്രധാന കത്തോലിക്കാ രൂപതകളായ പാലാ, കാഞ്ഞരിപ്പള്ളി, ചങ്ങനാശേരി എന്നിവ കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് എന്നത് യഥാർത്ഥ്യമാണ്. എന്നാല്‍ അവരയൊക്കെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ കഴിയുന്ന തലപ്പൊക്കമോ നേതൃശേഷിയോ ഉള്ള വ്യക്തിയാണോ ആന്റോ ആന്റണി എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത് ഒഴിവാക്കുക എളുപ്പമല്ല. ആന്റോ ആന്റണിയെക്കാൾ യോഗ്യതയും കഴിവുമുള്ള ബെന്നി ബഹ്നാന്‍ എന്ത് കൊണ്ട് ഒഴിവാക്കപ്പെടുന്നവെന്നും അവര്‍ ചോദിക്കുന്നു. ആന്റോ ആന്റണിയുടെ പേര് ഉയര്‍ന്നുവരുന്നതും, ബെന്നി ബഹ്നാന്‍, ജോസഫ് വാഴക്കന്‍ തുടങ്ങിയ ക്രൈസ്തവ നേതാക്കളുടെ പേര് ഉയര്‍ന്നുവരാതിരിക്കുന്നതിന് പിന്നില്‍ ഹൈക്കമാന്‍ഡിലെ രണ്ടാമനും കേരളത്തിലെ സര്‍വ്വശക്തനുമായ നേതാവാണ് എന്ന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സൂചിപ്പിക്കുന്നത്. കാരണം തന്നെക്കാള്‍ സീനിയറായ ബെന്നിയും, വാഴക്കനും തന്നെ അനുസരിച്ചില്ലങ്കിലോ എന്ന ഭീതി അദ്ദേഹത്തിനുണ്ടത്രെ.
ഏതായാലും കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമുണ്ടാക്കാത്ത വിവാദമാണ് കെപിസിസി അധ്യക്ഷനെ മാറ്റണമോ വേണ്ടയോ എന്നത്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പൂര്‍ണ്ണ സജ്ജമാകാത്ത കാലത്തോളം പിസിസി അധ്യക്ഷനായി ആര് വന്നാലും കോണ്‍ഗ്രസിന് പ്രകടമായി ഒരു ഗുണവുമുണ്ടാകില്ല. തിരഞ്ഞെടുപ്പുകള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. അവ കൃത്യ സമയത്തുവരും. കോണ്‍ഗ്രസ് നേതാക്കള്‍ മറക്കുന്നതുമിതാണ്. വീഴ്ചകളില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് ഒന്നും പഠിക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്. കറിവേപ്പില പോലെ തന്നെ എടുത്തു കളയാനുള്ള ഏതു നീക്കത്തെയും സുധാകരൻ ശക്തമായി എതിർക്കും.