
പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ കേരളത്തില്‍ കോണ്‍ഗ്രസുണ്ടാകുമോ?
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കോ അവകാശവാദമുന്നയിക്കാന്‍ മുസ്‌ലീം ലീഗിന് വലിയ വിഷമമൊന്നും ഉണ്ടാകില്ലെന്ന പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന വി ഡി സതീശന്‍ പറയും പോലെ കേവലം തമാശയല്ല. മറിച്ച് കോണ്‍ഗ്രസിനുള്ള ശക്തമായ താക്കീതാണ്. എക്കാലത്തും രണ്ടാമൂഴക്കാരാകാന്‍ ലീഗിനെ കിട്ടില്ലെന്നും, കോണ്‍ഗ്രസിന് മാത്രമല്ല ലീഗിനെ ആവശ്യമുള്ളതെന്നുമുള്ള ശക്തമായ സൂചനയാണത്. സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ എന്നത് പുതിയ തലമുറ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ചിലപ്പോളൊരു മുദ്രാവാക്യം മാത്രമായിരിക്കും. മുസ്‌ലീം ലീഗിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ ഗതിവിഗതികളെക്കുറിച്ചും നന്നായി അറിയാവുന്നവര്‍ക്ക് ആ സൂചന അപകടകരം തന്നെയാണെന്ന് എളുപ്പത്തില്‍ മനസിലാകും.
പിണറായി വിജയനെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കിയേ ലീഗ് അടങ്ങുകയുളളുവെന്ന് തോന്നുന്നു എന്നാണ് സാദിഖലിതങ്ങളുടെ ഈ പ്രസ്താവനയെക്കുറിച്ച് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആത്മഗതം ചെയ്തത്. മുസ്‌ലീം ലീഗിനെ മുന്നില്‍ നിര്‍ത്തി പിണറായി കളിക്കുന്ന കളിയാണോ ഈ പ്രസ്താവനക്ക് പിന്നിലെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും സംശയിക്കുന്നുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രധാനപ്രചാരണം തന്നെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമെന്നതായിരുന്നു. ലോക്‌സഭയിലേക്ക് പോയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തി നിയമസഭയിലേക്ക് മല്‍സരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎം ഈ പ്രചാരണം അഴിച്ചുവിട്ടത്. വലിയൊരു വിഭാഗം ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ അതുവഴി യുഡിഎഫിന് നഷ്ടപ്പെട്ടു. ഇവ സിപിഎമ്മിലേക്കും ബിജെപിയിലേക്കും ഒഴുകിപ്പോയി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്‌ലീം ലീഗിനായിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക എന്ന പ്രചാരണം ഒരിക്കല്‍ക്കൂടി സിപിഎം കത്തിച്ചുവിട്ടാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കട്ടപ്പുകയായിരിക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യ, തെക്കന്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസും യുഡിഎഫും വച്ചുപുലര്‍ത്തുന്നത്. ഇവിടെയാണ് ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ അതീവ നിര്‍ണ്ണായകമായിട്ടുള്ളത്. ആ പ്രതീക്ഷക്ക് മേല്‍ വെള്ളം കോരിയൊഴിക്കാന്‍ മാത്രമേ പാണക്കാട് തങ്ങളുടെ ഈ പ്രസ്താവന ഉതകുകയുളളുവെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും വിശ്വസിക്കുന്നത്.പി കെ കുഞ്ഞാലികുട്ടി | PHOTO: WIKI COMMONS
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള അടി പരസ്യമായപ്പോള്‍ തന്നെ അതില്‍ നിന്നും മുതലെടുക്കാന്‍ മുസ്‌ലീം ലീഗ് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എക്കാലവും ലീഗ് കൈക്കൊണ്ടിരുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. കോണ്‍ഗ്രസില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ ഒരു ഗ്രൂപ്പിന് പിന്തുണ നല്‍കുക. അതുവഴി കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കൈകടത്തുകയും ഒരു പരിധിവരെ അതിനെ നിയന്ത്രിക്കുകയും ചെയ്യുക. ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലും ലീഗിന്റെ ഇത്തരമൊരു ഇടപെടലിലൂടെയായിരുന്നു. 1991 മുതല്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തെ സഹായിക്കുന്ന നിലപാടാണ് ലീഗ് കൈക്കൊണ്ടിരുന്നത്. 1994 -1995 കാലത്ത് കെ കരുണാകരനെതിരെ ഒരു കൂറുമുന്നണി യുഡിഎഫില്‍ പ്രവര്‍ത്തിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരായിരുന്നു ആ കുറുമുന്നണിയുടെ സൃഷ്ടാക്കള്‍. അവരാണ് കരുണാകരനെ പുറത്ത് ചാടിച്ച് ആന്റണിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയത്. (വെള്ളാപ്പള്ളി പറയുന്ന കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടി സഖ്യം തന്നെ) 2004 ല്‍ ആന്റണിയെ പുറത്താക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതും ഇവര്‍ തന്നെയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസില്‍ എ വിഭാഗം എന്നൊന്നില്ല. അത് ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ അസ്തമിച്ചു. ഇപ്പോഴുള്ളത് ഐ ഗ്രൂപ്പിന്റെ തന്നെ പൊട്ടിയ കഷ്ണങ്ങളാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് ഇപ്പോള്‍ വിവിധ ഐ ഗ്രൂപ്പുകളെ നയിക്കുന്നത്. ഇവരില്‍ ആരോടും മുസ്‌ലീം ലീഗിന് ഉള്ളുകൊണ്ട് വലിയ താല്‍പ്പര്യമില്ല. പ്രത്യകിച്ചും വി ഡി സതീശനോട്. ഒരു പരിധിവരെയെങ്കിലും അവര്‍ അംഗീകരിക്കുന്ന നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോണ്‍ഗ്രസിന് തനിച്ച് 63 സീറ്റ് എന്ന സങ്കല്‍പ്പത്തെയും മുസ്‌ലീം ലീഗ് സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. യുഡിഎഫില്‍ ലീഗിന്റെ പ്രധാന്യം കുറയുന്നത് അവര്‍ അല്‍പ്പം പോലും സഹിക്കില്ല. കോണ്‍ഗ്രസിന് സീറ്റുകള്‍ വര്‍ധിക്കുക എന്നാല്‍ മുസ്‌ലീം ലീഗിന്റെ വിലപേശല്‍ ശക്തി കുറയുക എന്നാണര്‍ത്ഥം. കോണ്‍ഗ്രസിനു 60 മേല്‍ സീറ്റ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിലൊന്നും മുസ്‌ലീം ലീഗിന് ഒരു റോളും ഉണ്ടാകില്ല.ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലികുട്ടി, കെ എം മാണി | WIKI COMMONS
2001 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി കോണ്‍ഗ്രസിന് 63 സീറ്റുകള്‍ ലഭിക്കുന്നത്. യുഡിഎഫിന് അവസാനമായി ഭരണം ലഭിച്ച 2011 ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 39 സീറ്റുകളായിരുന്നു. 2001 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തിലാകെ ലഭിച്ചത് കേവലം അഞ്ച് ശതമാനം വോട്ടായിരുന്നു. 2021 ലെത്തുമ്പോള്‍ അത് 15-20 ശതമാനത്തിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. 20 ലധികം മണ്ഡലങ്ങളില്‍ അവര്‍ മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടു നേടി. ഈ വളര്‍ച്ചയില്‍ ബിജെപി ചോര്‍ത്തിയത് പ്രധാനമായും കോണ്‍ഗ്രസ് വോട്ടുകളായിരുന്നു. ഉദാഹരണത്തിന് പാലക്കാട് മലമ്പുഴ നിയോജകമണ്ഡലത്തില്‍ 2001 ല്‍ വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ചത് കേവലം 4000ത്തില്‍പ്പരം വോട്ടുകള്‍ക്കായിരുന്നു. ആ കാലത്ത് കോണ്‍ഗ്രസിന് വേണമെങ്കില്‍ പിടിക്കാന്‍ പറ്റിയ മണ്ഡലമായിരുന്നു അത് എന്നര്‍ത്ഥം. എന്നാല്‍ ഇപ്പോള്‍ അവിടെ ബിജെപി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് വളരെ പിന്നില്‍ മൂന്നാം സ്ഥാനത്തുമാണ്. ആറ്റിങ്ങല്‍, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ 2001ല്‍ കോണ്‍ഗ്രസ് ജയിച്ചുകയറിതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് ഇരുപതിനായിരത്തില്‍ കൂടൂതല്‍ വോട്ടുകള്‍ക്കാണ്. വരുന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ആ മണ്ഡലങ്ങള്‍ പ്രതീക്ഷിക്കേണ്ട എന്നാണിതില്‍ നിന്നും മനസിലാക്കേണ്ടത്. കോണ്‍ഗ്രസിന്റെ അടിത്തറയാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോണ്ടിക്കൊണ്ടുപോയത്. ഇത് മനസിലാക്കാതെയാണ് വി ഡി സതീശന്‍ 63 സീറ്റെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം കാണുന്നതെന്നാണ് മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ വാദം.
1982 ലെ മൂന്നാം കരുണാകരന്‍ മന്ത്രി സഭയില്‍ മുസ്‌ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനമുണ്ടായിരുന്നു. 1979 ല്‍ കുറച്ചുകാലം മുഖ്യമന്ത്രി പദവി വഹിച്ച സി എച്ച് മുഹമ്മദ് കോയയെ കാബിനറ്റില്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ടിയായിരുന്നു അന്നങ്ങനെ ചെയ്തത്. പിന്നീട് സി എച്ച് മരിച്ചപ്പോള്‍ അവുക്കാദര്‍ കുട്ടി നഹ ഉപമുഖ്യമന്ത്രിയായി. എന്നാല്‍ 1991 ലെ തിരഞ്ഞെടുപ്പിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം പുതിയ വിസ്മൃതിയിലേക്ക് പോയി.സി എച്ച് മുഹമ്മദ് കോയ | PHOTO: WIKI COMMONS
നിലവിൽ കേരളത്തിലെ കോണ്‍ഗ്രസ് അനുദിനം ദുര്‍ബലമായി വരികയാണെന്നും ജനപിന്തുണയുള്ള നേതാക്കള്‍ അതില്‍ കുറഞ്ഞുവരികയാണെന്നും മുസ്ലീം ലീഗ് കൃത്യമായി മനസിലാക്കുന്നുണ്ട്. മൂന്നാം തവണയും പ്രതിപക്ഷത്തിരുന്ന് ജനങ്ങളെ സേവിക്കാന്‍ ഏതായാലും മുസ്‌ലീം ലീഗ് ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്റെതായാലും എല്‍ഡിഎഫിന്റേതായാലും ഇനിയൊരു മന്ത്രിസഭ കേരളത്തിലുണ്ടാവുകയാണെങ്കില്‍ അതില്‍ മുസ്ലിം ലീഗുമുണ്ടാകും. ഇതാണ് സാദിഖലി തങ്ങള്‍ പറയാതെ പറഞ്ഞത്. ലീഗുണ്ടായാലേ രണ്ടുമുന്നണികള്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയുകയുള്ളു എന്ന അവസ്ഥയുണ്ടായാല്‍ അവര്‍ പറയുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കും. കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്ന ഏതു നേതാവിനോടുമുള്ളതിനെക്കാള്‍ ആത്മബന്ധം മുസ്‌ലീം ലീഗിന് പിണറായി വിജയനുമായുണ്ട്. ഇത് മനസിലാക്കിയാല്‍ പാണക്കാട് തങ്ങള്‍ പറഞ്ഞത് തമാശയല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലാകും.