TMJ
searchnav-menu
post-thumbnail

Penpoint

വെളിച്ചത്തിന്റെ ഒരു കല്ല്

24 Oct 2024   |   5 min Read
കെ വി പ്രവീൺ

ജീവിതം ദുരന്തച്ഛായ കലര്‍ന്നതാണെന്ന് ചിന്തിക്കുന്ന ആരും സമ്മതിക്കും. അതു കൊണ്ട് തന്നെ മികച്ച കൃതികള്‍ ദുരന്ത പര്യവസായികളാവാറാണ് പതിവും. ഫലിതം പോലും കൂടുതല്‍ മികച്ചു നില്‍ക്കുന്നത് അത് ഒരു നിറ കണ്‍ചിരി ആവുമ്പോഴാണല്ലോ. കലയുടെ ആവിഷ്‌കാരത്തിലൂടെയോ ആസ്വാദനത്തിലൂടെയോ ജീവിതത്തിന് നീതീകരണം തേടാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ പക്ഷേ, പ്രസന്നമായ എന്തെങ്കിലും ഒരു കൃതിയില്‍നിന്ന് ലഭിക്കുമോ എന്ന് അന്വേഷിക്കുക സ്വഭാവികം. മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ പ്രശസ്തമായ ആ വാക്യം പോലെ, നിരാശയുടെ പര്‍വ്വതത്തില്‍നിന്ന് പ്രതീക്ഷയുടെ ഒരു കല്ല് വായനക്കാര്‍ എപ്പോഴും തിരയുന്നു.

എന്റെ ഒരു എളേപ്പന്‍ തന്റെ അരണ്ട ജീവിതത്തെക്കുറിച്ച് പറയുമായിരുന്നു. ബന്ധത്തിലുളള ഒരു യുവാവിന് കുറെ കാത്തിരുന്ന് അടുത്തൊരു നഗരത്തില്‍ ജോലി കിട്ടിയപ്പോള്‍ എളേപ്പന്‍ പറഞ്ഞു. 'ഓന്റെ അരണ്ട ജീവിതല്ലേ; ലേശം വെളി കിട്ടട്ടെ.' 'വെളി' ഉത്തര കേരളത്തില്‍ വെളിച്ചത്തിന്റെ ചുരുക്കരൂപമാണ്. ആ വാക്കു കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വോള്‍ട്ടേജ് കുറഞ്ഞ ആ പഴയ കാസര്‍ഗോടന്‍ രാത്രികള്‍ ഓര്‍മ വരും.

ജോന്‍ഫോസെയുടെ കൃതികളില്‍ നിരന്തരം വെളിച്ചത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് നാം വായിക്കുന്നു. കലയും സ്‌നേഹവും ദൈവവും എല്ലാം ഫോസെയ്ക്ക് പ്രകാശമാണ്.  glow in darkness. 'മെലങ്കളിയിലെ' ചിത്രകാരന്റെ മുന്നില്‍ കാമുകി വെളിച്ചമായാണ് പ്രത്യക്ഷപ്പെടുന്നത്. 'സെപ്‌റ്റോളജിയില്‍' വെളിച്ചം ദൈവം തന്നെയാണ്; 'ഷൈനിങ്ങില്‍, മരണത്തിന്റെയോ മുക്തിയുടേയോ പ്രത്യക്ഷരൂപകമാണ്.

ഫോസെയുടെ നോവലുകളെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിലേക്കു വരുന്ന ഒരു ദൃശ്യമുണ്ട്. സുഹൃത്തിന്റെ മരണം കഴിഞ്ഞ ദിവസം രാത്രി ഏറെ ചെന്ന് വഴി വക്കിലെവിടെയോ ബസ് കാത്തു നില്‍ക്കുന്നു. ചുറ്റും ഇരുട്ടാണ്. അങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഭയവും ഭാവിയെക്കുറിച്ചുളള ആധിയും ഇരുട്ടും വീര്‍പ്പു മുട്ടിക്കുന്നു. ഒടുവില്‍ ദൂരെ നിന്ന് വെളിച്ചത്തിന്റെ ഒരു ദീര്‍ഘചതുരം പോലെ ബസിന്റെ വരവ്, നിറയെ യാത്രക്കാര്‍, എല്ലാം ആ ബസ്സിനെ പ്രതീക്ഷയുടെ രാത്രി വാഹനമാക്കി മാറ്റുന്നു.

ജോന്‍ഫോസെ | PHOTO: WIKI COMMONS
ബൊഹൂമില്‍ ഹ്രാബലിന്റെ 'ടൂ ലൌഡ് എ സോളിറ്റിയൂഡ്' എന്ന നോവലിലെ നായകന്‍ മുപ്പത്തഞ്ച് വര്‍ഷങ്ങളായി ഒരു ബേസ്മെന്റില്‍ ഒറ്റയ്ക്ക് പുസ്തകങ്ങളും കടലാസുകളും റീസൈക്കിള്‍ ചെയ്യുന്ന ജോലിയിലാണ്. അയാള്‍ക്ക് ചെയ്തു തീര്‍ക്കാവുന്നതുലധികം പണിയുണ്ട്. ആളുകള്‍ നശിപ്പിക്കാന്‍കൊണ്ടു വന്നു കൂട്ടിയ കടലാസുകളുടെ കൂന അയാളുടെ ഭൂമിക്കു മുകളിലേക്കു കയറാനുളള ഒറ്റ വാതില്‍പോലും അടച്ചു കളയുന്നോളമെത്തിയിരിക്കുന്നു. പക്ഷേ, അയാള്‍ നിരാശനല്ല. കാരണം അയാള്‍ക്ക് നശിപ്പിക്കാന്‍കിട്ടുന്ന ടണ്‍കണക്കിന് കടലാസുകള്‍ക്കിടക്ക് നിന്ന് അയാള്‍ക്ക് പിക്കാസോയേയും, മൊനെയേയും, റെംബ്രാന്‍ഡിനേയും ഒക്കെ കിട്ടുന്നു. ഹെഗലിനേയും, ഷോപ്പനേവറേയും ലഭിക്കുന്നു. അവ ശ്രദ്ധാപൂര്‍വ്വം രക്ഷിച്ചെടുക്കാന്‍ നോക്കുന്നതു കാരണമാണ് അയാള്‍ക്ക് ജോലി സമയത്തിന് തീര്‍ക്കാന്‍ കഴിയാത്തത്. പക്ഷേ, അയാള്‍ക്ക് പരാതിയില്ല. ഇവരെയൊക്കെ നിരന്തരം വായിക്കുകയും ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യുന്നത് കാരണം ആ കടലാസു കൂമ്പാരത്തിനടിയില്‍ ജീവിതം ചെലവഴിക്കുന്ന അയാളുടെ മാനസിക ജീവിതം അതീവ സമ്പന്നമാണ്.

ലൂയിസ് ഗ്ലൂക്കിന്റെ ഒരു ആദ്യകാല കവിതയുണ്ട്. Lament. തന്റെ മരണം ഭാവനയില്‍കാണുന്ന കവി സുഹൃത്തുക്കള്‍ തന്നെക്കുറിച്ച് 'ഭാഗ്യം ചെയ്ത ജന്മമായിരുന്നു, ദയാലുവായിരുന്നു', എന്നൊക്കെ നല്ല വാക്കുകള്‍ പറയുന്നത് കേള്‍ക്കുന്നു. പക്ഷേ, അനിവാര്യമായും ചടങ്ങുകള്‍കഴിഞ്ഞ് അവര്‍ പുറത്തേക്കിറങ്ങുന്നു. മാഞ്ഞുതുടങ്ങുന്ന സൂര്യന്‍, അവരുടെ കുപ്പായങ്ങളെ ഇളക്കുന്ന സായാഹ്നക്കാറ്റ്.  പിരിയും മുന്‍പ് അവര്‍ പരസ്പരം ആശ്ലേഷിക്കുന്നു, ദോഷമില്ലാത്ത ഗോസിപ്പുകള്‍ പങ്കുവെക്കുന്നു. 'ഭാഗ്യം ചെയ്ത ജീവിതങ്ങള്‍ അതാണ്', കവി എഴുതുന്നു. വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ കഴിയുക എന്നത്. To live in the present.

ഈ പ്രകടമായ നിരാശ ഗ്ലൂക്കിന്റെ കവിതയില്‍ പതിവാണ്. ഗ്രാമജീവിതം മടുത്ത് നഗരത്തിലേക്ക് താമസം മാറാന്‍പോകുന്ന കുടുംബത്തിനെക്കുറിച്ചുളള കവിതയില്‍ (A children's story) കാറിന്റെ പിന്‍സീറ്റിലിരുന്ന് ബഹളം വെക്കുന്ന കുട്ടികള്‍ക്ക് പുറത്ത് മേയുന്ന പശുക്കള്‍ ശാന്തരായി കാണപ്പെടുന്നു. പക്ഷ അവര്‍ ശാന്തരല്ല. നിരാശരാണെന്ന് അവര്‍ക്കറിയാം. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതു കൊണ്ടാണ് അച്ഛനും അമ്മയും അവരെ നഗരത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നത്. ആ നഗരത്തില്‍വച്ചാണ് അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടത്. അവിടെത്തന്നെ തിരിച്ച് ചെന്ന് അവര്‍ക്ക് അത് വീണ്ടെടുക്കേണ്ടതുണ്ട്.

നഷ്ടപ്പെട്ടത് - അത് പ്രിയപ്പെട്ടവരായാലും, സ്വപ്നങ്ങളായാലും, സ്‌നേഹമായാലും വീണ്ടെടുക്കാനുളള ശ്രമമാണ് ഗ്ലൂക്കിന്റെ കവിതയില്‍. മറ്റൊരു കവിതയില്‍ നഷ്ടപ്പെടുന്നത് പാസ്‌പോര്‍ട്ടാണ്. അന്യരാജ്യത്ത് ഒരു ഹോട്ടലില്‍ കുടുങ്ങിപ്പോയ കവിയെ തനിച്ചാക്കി പങ്കാളി യാത്ര തുടരുന്നു. കവിക്ക് ഹോട്ടല്‍ ജീവനക്കാരന്‍ അത്യാവശ്യം ഭക്ഷണവും താമസിക്കാനുളള സൗകര്യവും ഏര്‍പ്പാടാക്കിക്കൊടുക്കുന്നു. നിങ്ങള്‍ യാത്ര തുടരുകയാണ് അതുപക്ഷേ, നിങ്ങളുടെ പങ്കാളിയുടേതു പോലെ ലോകം കാണാനല്ല; മറിച്ച് നിങ്ങളുടെ തന്നെ ഉളളിലേക്കാണ്, ഓര്‍മകളിലേക്കാണ്. നാളുകള്‍ കഴിഞ്ഞ് പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടിയിട്ടും കവി അവിടേ തന്നെ തുടരുന്നു. പാസ്‌പോര്‍ട്ട് കടലില്‍ എറിഞ്ഞു കളയുന്നു. ഹോട്ടല്‍ ജോലിക്കാരന്‍  പറയുന്നു: ' എല്ലാം മാറ്റത്തിന് വിധേയമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം മടങ്ങി വരികയും ചെയ്യുന്നു. പക്ഷെ, എന്താണോ നഷ്ടപ്പെട്ടത് അതായിരിക്കില്ല മടങ്ങി വരുന്നത് എന്നു മാത്രം. What returns is not what went away. Wild Iris എന്ന കവിതയില്‍ ഇങ്ങനെയും: Whatever returns from oblivion returns to find a voice.

ലൂയിസ് ഗ്ലൂക്ക് | PHOTO: FACEBOOK
ജീവിതത്തെ സഹനീയമാക്കുന്നതെന്തോ നാം വായനയിലും എഴുത്തിലും തിരയുന്നുണ്ടാവണം. പ്രതീക്ഷയുടെ ഒരു നാമ്പ്. സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ജീവിതത്തിന് നീതീകരണം തേടുന്നതിന്റെ അടിസ്ഥാനം അതാവണം. എന്റെ വേദനകള്‍ക്കൊടുവില്‍  ഒരു വാതില്‍ തുറന്നു. അത് മരണത്തിലേക്കുളള വാതില്‍ ആയിരുന്നു എന്നാണ് ഗ്ലൂക്ക് എഴുതുന്നത്. പക്ഷെ, മണ്ണില്‍ അടക്കം ചെയ്യപ്പെട്ട ബോധത്തില്‍നിന്ന് ആ വിത്തു മുളപൊട്ടുക തന്നെ ചെയ്യുന്നു. മണ്ണിന്റെ വിടവിലൂടെ അത് കിളികളുടെ ശബ്ദത്തിലേക്ക് തല നീട്ടുന്നു.

വേര്‍പാടുകളും മോഹഭംഗങ്ങളും തീര്‍ത്ത ആഘാതങ്ങളെക്കുറിച്ച് (trauma) നിരന്തരം എഴുതിയ ഗ്ലൂക്കിന്റെ കവിതയിലാണ് ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ചില വരികള്‍, പ്രചോദനത്തിനു വേണ്ടി നാം ചില്ലിട്ടു വെക്കുന്നത് പോലുളള ചില വരികള്‍ കണ്ടെത്തിയത്. പലപ്പോഴുമെന്ന പോലെ അത് ആ കവിതകളുടെ ആദ്യ കാല വായനകളില്‍ നിന്നായിരുന്നില്ല താനും. ലൂയിസ് ഗ്ലൂക്കിന്റെ മരണ വാര്‍ത്ത  ഇന്റര്‍നെറ്റില്‍ വായിച്ച ദിവസം ഒരു യാത്രയിലായിരുന്നു. പോയട്രി ഫൗണ്ടേഷന്റെ സൈറ്റിലാണ് Empty Glass കണ്ടെത്തിയത്. ഒരുപക്ഷേ, അതിനു മുന്‍പ് വായിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ വായനയ്ക്കു ശേഷം മറവിയിലാണ്ട വരികള്‍:

ഞാന്‍ എല്ലായ്പ്പോഴും ഒരുപാട് ആഗ്രഹിച്ചു. ചിലപ്പോള്‍ ഒരു പാട് തിരിച്ചു കിട്ടി. മറ്റ് ചിലപ്പോള്‍വളരെക്കുറച്ചും.
ഞാന്‍ കഠിനഹൃദയയും സ്വാര്‍ത്ഥയും ആയിരുന്നു. എല്ലായ്പ്പോഴും ആളുകളില്‍ നിന്ന് അകന്നു നിന്നു.

ഒടുവില്‍കവി തിരിച്ചറിയുന്നു:

What is crucial is to believe in effort, to believe some good will come of simply trying.
What are we without this?
Whirling in the dark universe,
Alone, afraid, unable to influence fate -

കടല്‍ക്കരയില്‍ തയ്യാറായി നില്‍ക്കുന്ന ഗ്രീക്ക് സൈന്യത്തെ, കടലിനെ, വിധിയെ, മരണത്തെ, നാശത്തെ - എല്ലാത്തിനേയും നിയന്ത്രിക്കാന്‍ കഴിയുമെന്ന് മൂഢമായി വിശ്വസിച്ച Agamemnon- നെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. എല്ലാം വരുതിയിലാക്കാം എന്ന് ഒരു വിഡ്ഢിയെ പോലെ അഹങ്കരിക്കുന്നതിനു പകരം അയാള്‍മുട്ടു കുത്തി നിന്ന് ദൈവത്തിന്റെ ദയാവായ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു വേണ്ടത്:

He was a fool, thinking it could be controlled. He should have said
I have nothing, I am at your mercy.

ഈ ആശയം തന്നെ മറ്റൊരു രീതിയില്‍ 'അകിലീസിന്റെ വിജയം' എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. അകിലീസ് ദൈവത്തോളം ഔന്നത്യമുളളവനായിരുന്നു. പക്ഷെ ദൈവമായില്ല. പട്രോക്ലീസിന്റെ മരണത്തില്‍വിലപിക്കുന്ന അകിലീസിനെ കണ്ട് ദൈവങ്ങള്‍ക്ക് മനസ്സിലായിക്കാണും അയാള്‍ എന്നോ മരിച്ചവനാണെന്ന്. He was a man already dead, a victim of the part that loved, the part that was mortal. മറ്റ് മനുഷ്യരെ സ്‌നേഹിച്ചു പോയെന്നതായിരുന്നു അയാളുടെ പരാജയം. അതു തന്നെയാണ് അയാളെ മനുഷ്യനാക്കിയതും.

താന്‍ ജനിക്കുന്നതിനു മുന്‍പ് മരിച്ചു പോയ സഹോദരിയെക്കുറിച്ചും, അച്ഛന്റെ മരണത്തെക്കുറിച്ചും ഗ്ലൂക്ക് നിരവധി കവിതകളില്‍പരാമര്‍ശിക്കുന്നുണ്ട്. Ararat എന്ന സമാഹാരത്തില്‍എല്ലാ കവിതകളും തന്നെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നുവയാണ്. അച്ഛന്റെ മരണത്തെ, ജീവിതത്തെ, അമ്മയുടേയും, സഹോദരിമാരുടേയും തന്റെ തന്നെയേയും അനുഭവങ്ങളിലൂടെ, പല കോണുകളില്‍നിന്ന് കവി നോക്കിക്കാണുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അച്ഛന്റെ മരണ ദിവസം, അമ്മയെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തുന്ന നിരവധി ആളുകളെ കാണുന്നു. അമ്മ സോഫയില്‍ ഇരിക്കുകയാണ്. അവര്‍ ഓരോരുത്തരായി അമ്മയുടെ അടുത്ത് വരുന്നു. അമ്മയുടെ കൈ പിടിക്കുന്നു; ആശ്വസിപ്പിക്കുന്നു. അവരോടൊക്കെ അമ്മ സാധാരണ രീതിയില്‍സംസാരിക്കുന്നു. നന്ദി പറയുന്നു. പക്ഷെ സത്യത്തില്‍ അമ്മയ്ക്ക് അവര്‍ എങ്ങിനെയെങ്കിലും പോയിത്തന്നാല്‍ മതിയെന്നാണ്. എങ്ങനെയെങ്കിലും തന്റെ പഴയ ജീവിതത്തിലെക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ്. അധികമൊന്നും പുറകോട്ട് പോണമെന്നുമില്ല. വിവാഹവേളയിലെക്കോ, ആദ്യ ചുംബനത്തിലെക്കോ ഒന്നും തിരിച്ചു പോകണമെന്നില്ല. ഒരല്പം പുറകോട്ട്. സെമിത്തേരിയിലേക്ക്. അല്ലെങ്കില്‍ ആശുപത്രിയിലേക്ക്, അല്ലെങ്കില്‍ ഭര്‍ത്താവിനെ മരണക്കിടക്കയിലേക്ക്. ജീവനുണ്ടായിരുന്ന ആ നിമിഷങ്ങളിലേക്ക്.

അച്ഛന്‍ മരിച്ച തങ്ങളുടെ കുടുംബജീവിതത്തെ മുഖ്യ കഥാപാത്രം മരിച്ച ഒരു നോവലുമായി താരതമ്യം ചെയ്യുന്നു 'നോവല്‍' എന്ന കവിതയില്‍. പ്ലോട്ട്, ആക്ഷന്‍ എന്നിവയൊന്നും പുരോഗമിക്കാതെ നിശ്ചലമായി പോകുന്ന ഒരു നോവല്‍. Oh, they get dressed, they eat, they keep up appearences. But there's no action, no developement of character.

അമ്മയ്ക്ക് യാത്രകള്‍ ഇഷ്ടമായിരുന്നു. അച്ഛനാകട്ടെ, ചാരുകസേരയില്‍ പത്രം വായിച്ചു കിടന്ന് ഉറങ്ങാനാണ് താല്പര്യം. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് യാത്രകള്‍ ചെയ്യാനാവുന്നു. പക്ഷേ, ചരടു പൊട്ടിയ പട്ടം പോലെയാണ് ആ യാത്രകള്‍. എവിടെ വേണമെങ്കിലും പറന്നു നടക്കാം. പക്ഷെ, ഭൂമിയുമായുളള എല്ലാ ബന്ധവും അറ്റു പോയിരിക്കുന്നു.

അച്ഛന്റെ ചരമവാര്‍ഷിക ദിവസം കവിയുടെ സഹോദരിയുടെ മകള്‍ മുറ്റത്ത് സൈക്കിള്‍ ഓടിച്ച് കളിക്കുന്നു. സമയം കളയാന്‍ വേണ്ടിയാണ് എന്ന് കുട്ടി (ടൈം പാസ്). കവി ഓര്‍ക്കുന്നു: സത്യത്തില്‍ ഒരു ജീവിതകാലം പോലും എത്ര ഹ്രസ്വമാണ്. It comes to nothing, really, hardly a moment on earth. ഒരു ദിവസം സ്വര്‍ണത്തലമുടിയുളള ബാലനായിരുന്നയാള്‍ അടുത്ത ദിവസം ഊര്‍ദ്ധ്വന്‍ വലിക്കുന്ന വൃദ്ധനാണ്. ഒന്ന് ശ്വാസം എടുക്കാനുളള സമയം പോലുമില്ല ഒരു ജീവിതത്തില്‍.

അമ്മയും വല്യമ്മയും ചീട്ടു കളിക്കുന്നുണ്ട്. അവര്‍ രണ്ടു പേരും പെണ്മക്കളുടെ മരണം അനുഭവിച്ചവരാണ്.  കളിയില്‍ വല്യമ്മ മുന്നേറുന്നു. ഏറ്റവും കുറവ് ചീട്ടുകള്‍ കൈയില്‍ ബാക്കിയാവുന്നയാള്‍ ജയിക്കുന്ന കളിയാണ് അത് (in the end the one who has nothing wins).

തന്റെ ജീവിതം ആരംഭിച്ചപ്പോള്‍തന്നെ മുറിവേറ്റതിനെക്കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ സമഹാരത്തിലെ അവസാന കവിതയില്‍ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്ത് താന്‍ വിചാരിച്ചിരുന്നത് ആരും സ്‌നേഹിക്കാനില്ലാത്തതു കൊണ്ടാണ് താന്‍ വേദനിക്കുന്നതെന്നായിരുന്നു. പക്ഷെ, ഇപ്പോള്‍ തിരിച്ചറിയുന്നു: സ്‌നേഹിക്കപ്പെട്ടതു കൊണ്ടാണ് താന്‍ ഇത്രയധികം വേദനിക്കുന്നതെന്ന്. I thought the pain meant I was not loved. The pain meant I was loved.  ആ തിരിച്ചറിവിലാണ് കവി ജീവിതത്തിന്റെ വെളിച്ചം കണ്ടെത്തുന്നതും.



#Penpoint
Leave a comment