
ബംഗാളിന്റെ ചരിത്രവും ഉഷ്ണജീവിതങ്ങളും
സി. ഗണേഷിന്റെ ' ബംഗ' നോവലിന്റെ വായനാനുഭവം
മൂന്നുദിവസമായി മുറിയില്‍ തന്നെ കഴിയുകയായിരുന്നു കനു എന്നാണ് നോവലിന്റെ തുടക്കം. അയാളുടെ ജീവിതത്തില്‍, ഭൂമി കറക്കം നിര്‍ത്തി നിശ്ചലമായ ദിനങ്ങളാണവ എന്ന വാചകവും ആദ്യപേജില്‍ തന്നെയുണ്ട്. എഴുതിത്തുടങ്ങി വൈകാതെ, ഹതിഘിഷയിലെ ഒറ്റമുറിക്കൂടാരത്തിലേക്കു പോയി. സിലിഗുഡിയില്‍ താമസിച്ച് ശാന്തിമുണ്ട ഉള്‍പ്പെടെ പലരെയും കണ്ട്, വംഗയാത്ര കഴിഞ്ഞ് തിരികെവന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കാനായത് എന്നു മുന്നുരയില്‍ പറയുന്നുണ്ട്. കവറിലും കനു തന്നെ. പക്ഷേ ഇത് ഒരു ജീവചരിത്രനോവലല്ല. പൊരുതിവന്ന ഒരു നാടിനെ പ്രധാന കഥാപാത്രമായി കാണുന്ന രീതിയാണ് ഇതിലുള്ളത്.
ഒരാളുമിപ്പോള്‍ കനുവിനെ കാത്തിരിക്കുന്നില്ല, എന്തെങ്കിലും ചെയ്തുതീര്‍ക്കാന്‍ ബാക്കിയുണ്ടെന്ന ആന്തലില്ല എന്നിങ്ങനെ അദ്ദേഹത്തിന്റെ മരണകാരണങ്ങളിലേക്ക് സി. ഗണേഷ് ചുഴിഞ്ഞു നോക്കുന്നു.
ഒരുനിമിഷം കൊണ്ട് അനാഥരാവുക എന്നതാകുന്നു കൊടിയ ദാരിദ്ര്യം എന്നും ഹതിഘിഷക്കാര്‍ നെഞ്ചില്‍ നിന്ന് ആഴത്തില്‍ നിലവിളി പിഴുതു എന്നും അദ്ദേഹത്തിന്റെ ആത്മഹത്യയെ ഒപ്പമുണ്ടായിരുന്നവര്‍ ഉള്‍ക്കൊണ്ട രീതിയെപ്പറ്റി രണ്ടു വാക്യങ്ങളാല്‍ നോവലിസ്റ്റ് പറയുന്നു. തനിക്കു പറയാനുള്ളതിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. കനുവിന്റെ രാഷ്രീയ സഹചാരിയായ ജംഗാള്‍ സന്താള്‍ നോവലിലുണ്ട്. സന്താള്‍ ഗായകന്‍. രാഷ്ട്രീയ ബോദ്ധ്യങ്ങളെ വ്യക്തിബന്ധവുമായി കൂട്ടിക്കുഴയ്ക്കാത്തതിനാലാണ് അവര്‍ക്കിടയില്‍ ചങ്ങാത്തം നിലനിന്നതെന്ന് നോവല്‍ നിരീക്ഷിക്കുന്നു. കനുവിന്റെ ജീവചരിത്രകാരനും സ്റ്റേററ്‌സ്മാന്‍ പത്രത്തിലെ ജേര്‍ണലിസ്റ്റുമായ ബപ്പാദിത്യയും കഥാപാത്രമാണിതില്‍. ദിവസവും എഴുതിക്കൂട്ടുന്ന ഉദ്ഘാടന മേളകളുടെ, പ്രസംഗ വാര്‍ത്തകളുടെ, അധികാരഘോഷങ്ങളുടെ, വിപണി പ്രദര്‍ശനങ്ങളുടെ അറപ്പുളവക്കുന്ന യാന്ത്രികതയില്‍ നിന്ന് രക്ഷപ്പെടാനാണ് ബപ്പാദിത്യ ജീവചരിത്ര രചനയിലേക്ക് തിരിഞ്ഞതെന്ന് നോവല്‍ വ്യക്തമാക്കുന്നു. ബപ്പാദിത്യയുടെ പുസ്തകത്തെക്കൂടി നോവല്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
രക്തം പകര്‍ന്ന് നാടിനൊപ്പം നിന്ന കനുസന്യാല്‍, തൃപ്തി ഒരിക്കലും കൂടെയില്ലായിരുന്ന നേതാവാണ്. തൃപ്തി അശ്ലീലാനുഭവമാണെന്ന് കനു പറഞ്ഞിട്ടുള്ളതിനെ സി.ഗണേഷ് എടുത്തുപിടിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
ജീവചരിത്രത്തെ കനു കാര്യമായെടുത്തില്ല. അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനായിരുന്നു താല്‍പ്പര്യം. പൊതുജനാഭിപ്രായം പോരാട്ടങ്ങളെ വിലകുറഞ്ഞതാക്കുന്നതില്‍ അമര്‍ഷമുള്ളതായിരുന്നു കാരണം. തിരുത്താനുള്ള ചരിത്രത്തെ യഥാസമയം വെട്ടിത്തിരുത്തി മുന്നേറുന്നതാണ് വിപ്ലവ പ്രവര്‍ത്തനമെന്ന് മാവോ പറഞ്ഞതിനെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് കനു സന്യാല്‍ മാറിയത്. അവനവനു തന്നെ ജയ് വിളിക്കാന്‍ ശീലിച്ചട്ടില്ലെന്ന അഭിപ്രായത്തില്‍ അദ്ദേഹം അപ്പോഴും ഉറച്ചുനിന്നു.
ഒരു പരാജയവും പരാജയമല്ലെന്ന് പഠിപ്പിക്കുകയും തോല്‍വിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും വിജയത്തിന്റെ പുഞ്ചിരി സൂക്ഷിക്കുകയും ചെയ്ത ചാരു മജൂംദാര്‍ വഴികാട്ടിയായിരുന്നുവെങ്കിലും കനുവിന്റെ മുന്നില്‍ വന്ന അനുഭവങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറയാനും ഇടവരുത്തുന്നുണ്ട്. ബംഗാള്‍ ക്ഷാമത്തിന്റെ രാഷ്ട്രീയം നോവലിന്റെ ഭാഗമാണ്. അധികം പറയുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാതെയും ആവശ്യമുള്ളതു മനസ്സില്‍ തറയ്ക്കുന്ന വിധവും പറഞ്ഞിരിക്കുന്നു.
'വീടുകളില്‍ നിന്ന് വൃദ്ധന്‍മാരെയും വൃദ്ധകളെയും പുറത്താക്കാന്‍ ആര്‍ക്കും മടിയുണ്ടായില്ല. അശരണരായി, നിത്യരോഗികളായി കിടക്കുന്നവരെ ജീവനോടെ മറവു ചെയ്തു.' എന്ന വാചകങ്ങളില്‍ നിന്നു തന്നെ പൊരുള്‍ തെളിയുന്നണ്ടല്ലോ. ഹിറ്റ്‌ലര്‍ പന്ത്രണ്ട് വര്‍ഷം കൊണ്ട് അറുപതു ലക്ഷം പേരെ കൊന്നൊടുക്കിയപ്പോള്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഒരു വര്‍ഷം കൊണ്ട് നാല്പതു ലക്ഷം പേരെ, എന്ന കണക്കുകൂടി ഒപ്പം. ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു. ചര്‍ച്ചില്‍, കോളനി ഇന്ത്യയുമായി നടത്തിയ രഹസ്യ യുദ്ധം എന്നിതിനെ നോവല്‍ വിളിക്കുന്നു.
ബംഗാള്‍ വിഭജനം വിഷയമാകുന്നിടത്ത് ടാഗോറിന്റെ വാക്യം കടന്നുവരുന്നുണ്ട്. 'ബംഗാളികളാണ് ഞങ്ങള്‍. മുറിവുകള്‍ക്ക്‌മേല്‍ വസന്തം വിടര്‍ത്തുന്നവര്‍.' നോവലിന്റെ ദര്‍ശനവുമായി ഈ വാക്യം ചേര്‍ന്നുകിടക്കുന്നു.
കനു സന്യാല്‍ ഒടുവില്‍ പറയുന്നതുനോക്കുക: 'വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു പോലീസുകാരനെ കൊല്ലലല്ല വിപ്ലവം. അത് ആയിത്തീരലാണ്. സംഭവിക്കലാണ്. ഉന്മൂലനം ഞങ്ങള്‍ക്ക് ദഹിക്കാത പോയ ഇറച്ചിത്തുണ്ടാണ്.'കനു സന്യാല്‍ | PHOTO: WIKI COMMONS
വൈകുന്നേരങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, നന്മയുടെ വെളിച്ചത്തില്‍ എന്നു കൂട്ടിച്ചേര്‍ക്കാമെന്ന് തോന്നുന്നു, കനുവും കേശബും ഏര്‍പ്പെടുത്തിയ ഹാത് കൂട്ടായ്മകള്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന വേദനകള്‍ ഇറക്കി വെയ്ക്കാന്‍ സഹായിക്കുന്നവയായി. കണ്ണീര്‍ വാര്‍ക്കുന്നതിനു പകരം, കയര്‍ത്തുനേടുന്നതിനുള്ള ഇരിപ്പായിരുന്നു അത്. കിസാന്‍ സഭയുടെ നേതാക്കളോട് സ്ത്രീകള്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് യാതൊന്നും വേണ്ട, ജീവിക്കാനുള്ള സ്വാതന്ത്ര്യം മതി.'നൊക്ഷോല്‍ ബാഡി പോലീസ് സ്റ്റേഷനിലെ ശംഭു ബാബുവും സഹപോലീസുകാരും മാച്ഛിനദിക്ക് ഇരുവശവുമായി തടിച്ചുകൂടിയ ആയിരങ്ങളെ കണ്ടു പകച്ചു. അതായിരുന്നു കനു ആഗ്രഹിച്ച വഴി എന്നു പറയാം.
ഡാര്‍ജലിങ് കുന്നിലെ സൊനാദയിലെ, മാര്‍ഗരറ്റ് പ്ലാന്റേഷനിലെ അന്നത്തെ പ്രഭാതം, കഴിഞ്ഞ കുറച്ചു നാളുകളുടെ സംഘര്‍ത്തിന്റെ തുടര്‍ച്ചയായിരുന്നു. അകാരണമായി കൂലി തടഞ്ഞു വെക്കുന്നു. പലര്‍ക്കും അവര്‍ പണിയെടുത്ത ദിനങ്ങള്‍ പോലും അറിയില്ലായിരുന്നു.സ്വന്തം വേതനം എത്രയെന്നുപോലും അറിയാത്തവരായിരുന്നു അധികവും.അവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിനിറങ്ങി. പോലീസിന്റെ വെടി ആകാശത്തേക്കായിരുന്നുവെങ്കില്‍ മുതലാളിമാരുടേത് തൊഴിലാളികളിലേക്കു തന്നെയായി. വെറും സമരത്തെയും വരാനിരിക്കുന്ന സമരങ്ങളെയും കലാപ സ്വഭാവത്തിലേക്കു നയിച്ചത് ഇത്തരം അന്യായങ്ങളും നീതിരഹിത ഇടപെടലുകളുമായിരുന്നുവെന്ന് സ്പഷ്ടമാക്കുകയാണ് നോവല്‍.
ദളിതനോളം വലുതാവാനാണ് ഇന്ത്യയില്‍ ജനിച്ച ഏതൊരുത്തനും ശ്രമിക്കേണ്ടത് എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുകയാണ് കനു. കാര്യങ്ങള്‍ അതിന്റെ എതിര്‍ ദിശയിലേക്ക് സഞ്ചരിക്കുന്നതിന് ഒപ്പമുള്ളവര്‍ തന്നെ കാരണക്കാരാവുന്നു. മുന്നോട്ടെന്നു ധരിച്ച് എന്തിനിങ്ങനെ തെറ്റായ ദിശയില്‍ സഞ്ചരിക്കണം എന്ന ചോദ്യം അവനവനോടും സമൂഹത്തോട് തന്നെയുമാണ്. കൊലപാതകത്തേക്കാള്‍ സമീപസ്തമായിട്ടുള്ളത് ആത്മഹത്യ തന്നെ. അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നു മാത്രം.
ഒരാളുടെ മനസ്സ് വേവിച്ചെടുക്കുന്ന രീതിയെ കനുവിന്റെ ജയില്‍വാസത്തിലൂടെ ദുര്‍വ്യയം ചെയ്യാത്ത വാക്കുകള്‍ കൊണ്ട് വെളിപ്പെടുത്തുന്നു. ചേറില്‍ പൂണ്ടു പോയ നുകം വലിച്ചെടുത്ത് പുറത്തിടലായി വിപ്ലവത്തെ കാണുന്നുമുണ്ട്. കാണുകയോ കേള്‍ക്കുകയോ പോലും ചെയ്യാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയുള്ള സമ്മര്‍ദ്ദം.പോലീസും നീതിപീഠവും പ്രമാണിവര്‍ഗ്ഗങ്ങളും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ട്. സ്വന്തം ജനതയെയും നാടിനെയും കൂട്ടിക്കൊടുക്കാന്‍ മടിയില്ലാത്തവര്‍. സ്വപ്നം കാണാനുള്ള അവകാശത്തിനുവേണ്ടിയാണ് സമരമെന്ന് അയാള്‍ ഒരിടത്ത് പ്രസംഗിച്ചതായി കേശബ് പറയുന്നുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
പരിപ്പുകറിയും ചോറും തിന്നുന്നതിനിടയിലും അവര്‍ അറസ്റ്റ് വാറണ്ട് ഭയന്നു. പെണ്‍ നിലവിളികളായിരുന്നു ആദ്യം. കുട്ടികളുടെ ഞരക്കങ്ങള്‍.പീക്കിങ് റേഡിയോവിലൂടെ തണുത്തു വിറച്ച പ്രഭാതത്തില്‍ ലോകം അവരുടെ കരുത്തിനെ പരിഭാഷപ്പെടുത്തിയതിങ്ങനെ. 'നക്‌സല്‍ ബാരിയിലല്‍ വസന്തത്തിന്റെ ഇടിമുഴക്കം.'
വാതില്‍ തള്ളിത്തുറന്ന് കുമ്പളങ്ങയോളം വലിപ്പമുള്ള ചാക്കുപൊതി ഉദ്യോഗസ്ഥന്റെ ഗ്‌ളോബു തിരിയുന്ന മേശപ്പുറത്തിട്ട് കിഷന്‍ പറഞ്ഞു: തുറന്നു നോക്കുക, ഓര്‍മ്മയിലിരിയ്ക്കട്ടെ. ഹതിഘിഷയിലും പ്രസാദ് ജോതെയിലും തൊഴിലാളികളുടെ പേടിസ്വപ്നമായിരുന്ന ഉത്തം റാം മൊഖാരിയുടെ അറുത്ത തലയായിരുന്നു അത്. കൃഷിഭൂമി മാത്രമല്ല ഈ നാടും കര്‍ഷകന്റെ സ്വന്തമാവുന്നു. നക്‌സല്‍ബാരി പ്രഖ്യാപിച്ചതങ്ങനെയായിരുന്നു.
പ്രഭുക്കള്‍ കാണാമറയത്തേക്ക് ഓടിയൊളിച്ച നക്‌സല്‍ബാരി. കനത്ത ബന്തവസ്സില്‍, പൂട്ടിയിട്ടിരിക്കുന്ന തേയില പ്ലാന്റേഷനുകള്‍. 'സങ്കടത്തിന്റെ കയര്‍ നാം വെട്ടി മുറിക്കും. വേദനയുടെ വേലി തകര്‍ത്ത് പുറത്തു കടക്കും' മാവോ സൂക്തം അവര്‍ മുറുകെ പിടിച്ചു. മാവോയെ നേരിട്ടു കാണാന്‍ കനുവിനും സംഘത്തിനും സാധിച്ചത് ഈ കൃതിയില്‍ ആവേശഭരിതമായ സന്ദര്‍ഭമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. 'മാവോയുടെ മുമ്പിലിരിക്കുമ്പോള്‍ ഞങ്ങള്‍ വിറച്ചു. തൊണ്ട വരണ്ടു. മാവോ സേതൂങ് സിന്ദാബാദ് ചൗഇന്‍ലായ് സിന്ദാബാദ്.കനുവിന്റെ മുദ്രാവാക്യം മൂന്നുപേരും ഏറ്റു പിടിച്ചു.
വളണ്ടിയര്‍മാരുടെ ഊണും ഉറക്കവും ഒഴിവാക്കിയുള്ള പ്രവര്‍ത്തനത്തിന് ഫലമുണ്ടായിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരത്തെ പ്രതീകാത്മകമായി വളഞ്ഞിരിക്കുന്നു. മെയ് 1 ന് കല്‍ക്കത്തയിലെ ഷഹീദ് മിനാര്‍ സ്തൂപം സാക്ഷിയാക്കി വിശാലമായ മൈതാനത്ത് വന്‍ ജനാവലി പങ്കെടുത്ത പ്രകടനം നടന്നു. കനു സന്യാല്‍ സ്വപ്നാത്മകമായ പ്രഖ്യാപനം നടത്തി. ഒടുവിലത്തെ വിലയിരുത്തല്‍ ഇങ്ങനെ.'ഞങ്ങള്‍ ചിലതുകാണിച്ചു കൊടുത്തു. ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരായിരുന്നു. സാരമില്ല. പ്രതിരോധത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, നിങ്ങള്‍ ഞങ്ങളിലേക്ക് മടങ്ങിവരുന്നത് എന്തുകൊണ്ടാവും?' ഇങ്ങനെ കുറ്റബോധമില്ലാതെയും പശ്ചാത്താപമില്ലാതെയും തെളിഞ്ഞ പ്രതീക്ഷയോടെയും നില്‍ക്കുന്ന കനു സന്യാലിനെ മിഴിവോടെ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ജനകീയ പിന്തുണയില്ലാതെ വെറും കൊലക്കത്തിയുമായി നടക്കുന്നവനാണോ നക്‌സലൈറ്റ് എന്ന വിളിപ്പേരിനര്‍ഹന്‍ എന്ന മൂര്‍ച്ചയേറിയ ചോദ്യം ഉന്നയിക്കപ്പെടുന്നുമുണ്ട്. ഒറ്റെന്ന മഹാപാതകവും വലിയ വിഷയമായി കടന്നുവരുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഒരു നക്‌സലൈറ്റിന്റെ തൂങ്ങിമരണത്തോട് പ്രതികരണമേതുമില്ലാത്ത പൊതുബോധത്തെ ഗണേഷ് സര്‍ഗ്ഗാത്മകതയോടെ ചോദ്യം ചെയ്യുന്നു. അതേസമയം നക്‌സലല്‍ ബാരി കലാപത്തെ ഉന്മൂലനത്തിന്റെ രീതിശാസ്ത്രത്തിലേക്ക് മാറ്റിക്കെട്ടിയ അപരാധത്തില്‍ നിന്ന് ഈ നേതാവിനെ വിമുക്തനാക്കുകയും ചെയ്യുന്നു. കലാപ സമയത്ത് കാണാതായ കുട്ടികളെ ഓര്‍ത്ത് സങ്കടപ്പെടാത്ത രാജ്യത്തിന്റെ ആത്മാവിനെ വിമര്‍ശന വിധേയമാക്കുന്നു.
ഉന്മൂലന സിദ്ധാന്തത്തെക്കുറിച്ച് കനുവിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധേയമാണ്. 'ഉന്മൂലനം നടപ്പാക്കണമെന്ന ശാഠ്യം ചാരുവിനെപ്പോഴുമുണ്ടായിരുന്നു. ജനകീയമായ വിചാരണയുടെ ഘട്ടത്തെ ചാരു തിരസ്‌കരിച്ചു. ബഹുജന പ്രസ്ഥാനങ്ങളിലോ ട്രേഡ് യൂണിയനിലോ വിശ്വാസമര്‍പ്പിച്ചില്ല. വര്‍ശത്രുവിനെ ഉന്‍മൂലനം ചെയ്യണമെന്ന് വിശ്വസിക്കാത്തവന് കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാന്‍ എന്തര്‍ഹത?, ചാരുവിന്റെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി.'
മുമ്പു പ്രകടിപ്പിച്ച സമീപനത്തിന്റെ എതിര്‍ദിശയിലാണോ ഇപ്പോഴിദ്ദേഹമെന്നു പോലും സംശയിക്കാം.'വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു പോലീസുകാരനെ കൊല്ലലല്ല വിപ്ലവം. അത് ആയിത്തീരലാണ്. സംഭവിക്കലാണ്. ഉന്മൂലനം ഞങ്ങള്‍ക്ക് ദഹിക്കാതെപോയ ഇറച്ചിത്തുണ്ടാണ്.'
ആരുമറിയാതെ, എവിടെയും തീരുമാനമെടുക്കാതെ കൊലപാതകങ്ങള്‍ അരങ്ങേറി. ഭരണകൂടം വെറുതെയിരിക്കുകയില്ലല്ലോ. പിന്നെ ചിതറലാണ്. ഓട്ടത്തിലും വിശ്വസിക്കുന്നത്, വിപ്‌ളവം വന്നെത്തുന്ന പുലരി നാളത്തേതെന്ന്. പാതിരാവിലും ധൈര്യം പകരാന്‍ പീക്കിങ് റേഡിയോയും. അഭിപ്രായ വ്യത്യാസങ്ങളുടെ കെട്ടു മുറുകുന്നതും ഇവിടെയാണെന്നു കാണാം. ചാരു മജുംദാറും കനുസന്യാലും പ്രസ്ഥാനത്തിന്റെ രണ്ടു ധ്രുവങ്ങളിലേക്ക് അകന്നുമാറിയതിനെ നോവല്‍ എടുത്തുകാട്ടുന്നു. കനു പൊട്ടിത്തെറിക്കുന്നത് അല്പം ദീര്‍ഘമായി തന്നെ ഇവിടെ പകര്‍ത്തുന്നത് ഉചിതമാവുമെന്നു കരുതുന്നു.
'നിങ്ങളുടെ വാക്കുകള്‍, പ്രഭാഷണങ്ങള്‍, ചിന്തകള്‍, ലേഖനങ്ങള്‍, ലഘുലേഖകള്‍, സംസാരംകൊണ്ട് സൃഷ്ടിച്ച ചുഴലിക്കാറ്റുകള്‍ ഒക്കെ വിപ്ലവകാരികളെ ഉണ്ടാക്കിയെടുത്തു. ഞാനുള്‍പ്പെടെ. എന്നാല്‍ ഞങ്ങള്‍ ചിതറുമ്പോള്‍ നിങ്ങടെ യാതൊന്നും സഹായിച്ചില്ല. ഒറ്റപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. തരികളായി ഒഴുകിപ്പോയി. അതെ, കോമ്രേഡ് ചാരുത. അകാരണമായ ചോര ദാഹം ഞങ്ങളില്‍ കുത്തിനിറച്ച മനുഷ്യനെന്ന നിലയില്‍ക്കൂടിയേ ദാദയോട് സംവദിക്കാന്‍ കഴിയൂ. ആര്‍ത്തി പിടിച്ച ആയുധവും പിടയുന്ന പ്രാണനും മാര്‍ക്‌സിസമല്ല. ജനാധിപത്യവുമല്ല. ഇതുകൂടി പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമാധാനമായി ഉറങ്ങുകയില്ല. ഇനിയെന്നാണ് നമ്മള്‍ തമ്മില്‍ കാണുക എന്നറിയില്ലല്ലോ. വ്യക്തി ഉന്മൂലനം കൊണ്ടെന്തു നേടിയെന്ന് മനുഷ്യര്‍ ചോദിക്കുന്നു. അത് ലളിതമായ ചോദ്യമല്ലെന്നാണ് എനിക്കും തോന്നുന്നത്.
ചാരു...ക്ഷമിക്കുക.ചോരദാഹത്തിനും അതിക്രമത്തിനുമപ്പുറം ഒരു നക്‌സലുണ്ട്.'ഇത് ജീവിതത്തില്‍ നിഴലില്ലാതെ വെയിലേല്ക്കുന്നവന്റെ വാക്കുകളാകുന്നു. മുറി കൂടാത്ത വ്രണമായി മനസ്സ് മാറുമ്പോള്‍ അവനവനെത്തന്നെ തോല്‍പ്പിക്കുന്നത് സുഖമായി കരുതേണ്ടി വരുന്നു.നക്‌സല്‍ബാരി | PHOTO: WIKI COMMONS
മഹാ നൈതിക മണ്ഡലം എന്ന സംഘം ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്യാലിനുശേഷമുളള തലമുറയുടെ പ്രതിനിധികളാണവര്‍. കൂടുതല്‍ വിശാലമായ അന്വേഷണങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നു. ഏതിന്റേയും നേതൃത്വം ഏറ്റെടുക്കേണ്ടവരാണ് തങ്ങള്‍ എന്ന ബോധ്യമുള്ള ചെറുപ്പക്കാര്‍. അവര്‍ മലയാളികളുമാണ്. പ്രവര്‍ത്തനം തുടങ്ങും മുമ്പേ മരണത്തിന്റെ വഴിയിലേക്കു വീണുപോകുന്നവര്‍.
പ്രസ്ഥാനത്തിന്റെ മുഖം ദുര്‍ബലമാണെന്നും അതിനെ പിടിച്ചുയര്‍ത്തേണ്ടത് തങ്ങളാണെന്നും ധ്വനിപ്പിക്കുന്ന ദൃശ്യം കാണിച്ചു തരുമ്പോള്‍ അതില്‍ വേദനയുടെ അകവും കാണാം. സുമ ക്ലിക്ക് ചെയ്യുന്നത് ജോജി പതുക്കെ ഉയര്‍ത്തി നോക്കുന്ന കൊടിയിലേക്കാണ്. ഉപയോഗിച്ചു തേഞ്ഞു പിഞ്ഞിയ ചുവന്ന കൊടിയിലേക്ക്.
കാലം മറുകണ്ടം ചാടുന്നതിന്റെ ദൃശ്യങ്ങളും മഹാനൈതിക മണ്ഡലത്തിന്റെ പ ങ്കാളികള്‍ക്ക് പകര്‍ത്തേണ്ടി വരുന്നു. അതിലൊന്ന് മെസ്സി സ്‌റ്റൈലില്‍ മുടി കട്ട് ചെയ്തിട്ടുള്ള പൊടിമീശക്കാരന്റേതാണ്. വസന്തം വിരിയുന്നുവെന്ന് ധരിച്ചു വശായ കാലത്ത് അവന്റെ അച്ഛനെയും അച്ഛന്റെ അച്ഛനെയും കാണാതായതാണ്. രണ്ടു തലമുറകള്‍ മാത്രമല്ല, നിരവധി തലമുറകളിലൂടെ ആര്‍ജ്ജിച്ചെടുത്ത സംസ്‌കാരവുമാണ് ഒഴുകിയിറങ്ങിയ അവസ്ഥയില്‍ കാണേണ്ടി വരുന്നത്. മനുഷ്യരുടെ ചിത്രങ്ങള്‍ വിറ്റുപോവാത്തിടത്ത് അവന്‍ ദൈവങ്ങളെ വിറ്റു ജീവിക്കുന്നു. ജയ്ഹനുമാന് നൂറു രൂപ. ഒറ്റ രൂപ വട്ടത്തില്‍ പിറകില്‍ കാന്തമുള്ള മഹിഷാസുരമര്‍ദ്ദിനി ഒപ്പം സൗജന്യവും.
മഹാ നൈതികമണ്ഡലത്തിന്റെ ഒത്തു കൂടല്‍ ബംഗാളിലായിപ്പോയി എന്നേയുള്ളൂ. ബംഗാള്‍ അവരുടെ ഇഷ്ടപ്രദേശവും യാത്ര ദൗര്‍ബല്യവുമാകയാല്‍ സംഭവിച്ചതാണ്. തങ്ങളെ ഈവിധം സംഘടിപ്പിച്ചൊരുക്കിയത് വര്‍ഗീസാണെന്ന് ഐ. ബി. യില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന സമയത്തു മാത്രമാണ് അവരറിയുന്നത്. അവര്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢതരമാവുന്നതിന് അത് കാരണമാവുന്നു. എ.ടി.എസിന്റെ കൈകളിലാണ് തങ്ങള്‍ എന്നറിയുമ്പോള്‍ അവരിലൊരാള്‍ ഹേമന്ത് കര്‍കറെയെ ഓര്‍ക്കുന്നുണ്ട്. തീവ്രവാദികളും നൈതിക മണ്ഡലവും തമ്മിലുളള അന്തരം ധ്വനിപ്പിക്കുന്നതിനും സമകാലിക ഇന്ത്യയുടെ സ്വഭാവം വിടര്‍ത്തിയെടുക്കുന്നതിനും കുറഞ്ഞ വരികളിലൂടെ സാധിക്കുന്നത് ഇങ്ങനെയാണ്. നൈതിക മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ അവരുടെ പ്രായോഗിക പ്രവര്‍ത്തനങ്ങളല്ല റീഡിങ് ലിസ്റ്റാണ് ഉപയോഗിക്കുന്നത്. കിളിയെ പറത്തി വിട്ട ശേഷം കൊല്ലുന്നതുപോലെയാണ് ഇവരെ കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് വര്‍ഗീസിന്റെ മരണം വ്യക്തമാക്കുന്നു. വര്‍ഗീസ് മറ്റൊരു വര്‍ഗീസിന്റെ സൂചക പദമായി മാറുന്നത് അവിടെ വെച്ചാണ്. വെറും വായനയും ഭരണകൂട കൊലയ്ക്ക് കാരണമാവുന്ന കാലം വന്നിരിക്കുന്നതായി വെളിപ്പെടുത്തുകയാണ് നോവല്‍. എഴുത്ത് മറ്റൊരു ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായി മാറുന്നതും ഇവിടെ കാണാം.