TMJ
searchnav-menu
post-thumbnail

Penpoint

ഭയക്കേണ്ടത് എഐയെയോ? എഐയെ പരിശീലിപ്പിക്കുന്നവരെയോ?

06 Feb 2025   |   6 min Read
ശിവശങ്കർ

ർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വാക്ക് ഇപ്പോൾ സ്ഥിരം കേൾക്കുന്നുണ്ട്. പക്ഷെ, യഥാർത്ഥത്തിൽ എന്താണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? നിർമ്മിതമാ(Artificially)യുള്ള ബുദ്ധി അഥവാ ഇന്റലിജൻസ് (Intelligence) എന്നാണോ? അതോ ബുദ്ധി (intelligence) കൃത്രിമമായി അല്ലെങ്കിൽ നിർമ്മിതമായി ഉത്തേജിപ്പിക്കുന്ന (ആർട്ടിഫിഷ്യലി സ്റ്റിമുലേറ്റ്) ഒന്നോ? ഏതാണ്?

ഒരു ലളിത നിർവചനം പറയാം: മനുഷ്യന് ബുദ്ധി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു പ്രവൃത്തി/ task ഒരു ഇലക്ട്രോണിക് ഉപകരണ( Electronic device) ത്തിനു ചെയ്യാൻ സാധിക്കുമെങ്കിൽ അതിനെ നിർമ്മിത ബുദ്ധി (Artificial Intelligence) എന്നു വിളിക്കാം.

ഇത്രയും മനസിലാക്കി കഴിയുമ്പോൾ വേറൊരു ചോദ്യം മനസ്സിലേക്കു വരുന്നു. എങ്ങനെയാണ് ഒരു electronic device ന് ഒരു പ്രവൃത്തി / task ചെയ്യാനുള്ള ബുദ്ധി ലഭിക്കുന്നത്? അതിനായി ആ എഐ ഡിവൈസിനെ ആദ്യം പരിശീലിപ്പിച്ചെടുക്കണം എന്നതാണ് ഉത്തരം. അതിനു പഠിക്കാൻ ഡാറ്റ (ഇമേജുകൾ, വിഡിയോ ഓഡിയോ, ടെക്സറ്റ് അങ്ങനെ എന്തുമാകാം ഡാറ്റ) ലഭ്യമാക്കണം. കൊടുക്കുന്ന ഡാറ്റ എഐ ഡിവൈസ് പഠിക്കുന്നു. ഡാറ്റാ വിശകലനം ചെയ്യുന്നു. പിന്നീട് കൈവശമുള്ള ഈ ഡാറ്റ ഉപയോഗിച്ച്, പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം തരുന്നു. അല്ലെങ്കിൽ ഏൽപ്പിച്ച പ്രവൃത്തി ചെയ്തു തീർക്കുന്നു.

മനുഷ്യ മസ്തിഷ്കം അതിന്റെ ചെറുപ്പം മുതൽ ചുറ്റുമുള്ള കാര്യങ്ങളെ കണ്ടും കേട്ടും പഠിക്കുന്നതു പോലെ (ഇനി അനുഭവങ്ങളെ ഡാറ്റ എന്നു വിളിക്കാം) തന്നെയാണ്‌ എഐയും ലഭ്യമായ ഡാറ്റ ഉപയോഗിച്ച് കാര്യങ്ങളെ മനസ്സിലാക്കുന്നത്.

36 Innovative Artificial Intelligence Project Ideas For BeginnersREPRESENTATIVE IMAGE | WIKI COMMONS
ഇത്രയും മനസ്സിലാക്കുമ്പോഴേക്കും മറ്റൊരു ചോദ്യം കൂടി മനസ്സിലേക്ക് വരുന്നു. Will AI be a threat to humanity? മനുഷ്യ രാശിക്ക് ഭീഷണിയാകുമോ ഈ എഐ. കഴിഞ്ഞ കുറേ കാലങ്ങളായി (AI പ്രചാരത്തിൽ വന്ന നാൾ മുതൽ തന്നെ എന്നു പറയാം) ഈ (വലിയ) ചോദ്യം നമുക്കിടയിലുണ്ട്. 
വാൻഗോഗിനെ പോലെയും പിക്കാസോയെ പോലെയും ചിത്രം വരയ്ക്കുന്ന, ബീഥോവന്റെ ശൈലിയിൽ സിംഫണികൾ നിർമിക്കുന്ന എഐ ഡിവൈസുകൾ മനുഷ്യരെ ഈ ഭീതിയിലേക്ക് തള്ളിവിട്ടു എന്നു പറയാം. (സൃഷ്ടിയുടെ കുത്തക നഷ്ടപ്പെടുമോ എന്ന ഭയമാണോ നമുക്ക്?).

പലരും ഈ ആശങ്ക പങ്കു വെച്ചിട്ടുമുണ്ട്. "I think we should be very careful about artificial intelligence if I had to guess at what our biggest existential threat is it's probably that. So we need to be very careful with artificial intelligence we're summoning the demon" സ്പേസ് എക്സിന്റെ സ്ഥാപകൻ ഇലോൺ മസ്ക് AI യെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.
AI നമുക്ക് ഭീഷണിയാകും എന്ന്, ഇലോൺ മസ്കിനെ പോലുള്ളവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ പെട്ടന്ന് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

യഥാർത്ഥത്തിൽ എഐ നമുക്ക് ഭീഷണിയാകുമോ? ഈ ചോദ്യത്തെ, ഈ ആശങ്കയെ അഡ്രസ്സ് ചെയ്യുന്നതാണ് ഫിനാൻഷ്യൽ ടൈംസിന്റെ AI editor മധുമിത മുർഗിയ (financial times ന്റെ ആദ്യ AI editor ആണ് ഇന്ത്യൻ വംശജയായ മധുമിത) എഴുതിയ ഏറ്റവും പുതിയ പുസ്തകം Code dependent : Living in the shadow of AI.

നിർമ്മിത ബുദ്ധി മനുഷ്യനെ അല്ലെങ്കിൽ മനുഷ്യ മസ്തിഷ്കത്തിന്റെ ബൗദ്ധികശേഷിയെ കവച്ചു വെക്കുമോ എന്ന ഒറ്റ ചോദ്യത്തെ മുൻനിർത്തി എഴുതപ്പെട്ട പുസ്തകമാണിത് (338 പേജ്) പലപ്പോഴും പ്രതിസ്ഥാനത്തു വരുന്നത് AI തന്നെ.

Your Livelihood, your identity, your body, your health, your freedom, your safety net എന്നിങ്ങനെ പേരിട്ടിരിക്കുന്ന പത്ത് അധ്യായങ്ങളിലായാണ് പുസ്തകം മധുമിത മുർഗിയ എഴുതിയിരിക്കുന്നത്. നിർമ്മിത ബുദ്ധിയെ സംബന്ധിച്ചുള്ള മനുഷ്യരുടെ ആശങ്കകൾക്ക് ഉത്തരം നൽകാൻ, ഒരു പരിധി വരെ സ്വയം ആശ്വസിക്കാൻ എങ്കിലും കഴിയും വിധമാണ് ഈ പുസ്തകത്തിന്റെ രചനാ ശൈലി. എഐയെ കുറിച്ച് നമുക്കുള്ള മിക്ക ചോദ്യങ്ങളെയും, ആശങ്കകളെയും (നാം എഐയുടെ ഇടപെടൽ സംശയിക്കുന്ന മേഖലകളെയാണ് your identity, your freedom, your health തുടങ്ങിയ തലക്കെട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്) ഈ പുതിയ പുസ്തകം അഭിമുഖീകരിക്കുന്നു.

Code Dependent': Madhumita Murgia reveals how AI is targeting the  marginalised- The Weekമധുമിത മുർഗിയ | PHOTO: FACEBOOK
ഓരോ അധ്യായവും ഓരോ കഥകളാണ് ഈ പുസ്തകത്തിൽ. അല്ലെങ്കിൽ ഓരോ പ്രദേശത്തെയും ഓരോ മനുഷ്യരുടെയും അനുഭവങ്ങൾ. ഓരോ അധ്യായത്തിന്റെയും തലക്കെട്ടുകൾ കഥകളുടെ ആശയം വഹിക്കുന്നുണ്ട്. കഥകളിലൂടെ, അനുഭവങ്ങളിലൂടെ എഐയുടെ ഉള്ളിലേക്ക് കടക്കുന്ന രചനാ ശൈലി ഈ പുസ്തകത്തിന്റെ വായനയെ സുഗമമാക്കുന്നു.

Your Freedom എന്നു പേരിട്ടിരിക്കുന്ന അഞ്ചാം അധ്യായത്തിലെ ഒരു കഥ നോക്കാം. അത് ഏതാണ്ട് ഇങ്ങനെയാണ്.

2015ലെ ഒരു ഞായര്‍ പ്രഭാതം. സമയം ഏഴോടടുക്കുന്നു. വാതിലില്‍ ആരോ തുടര്‍ച്ചയായി തട്ടി ശബ്ദമുണ്ടാക്കുന്നതു കേട്ടാണ് ഡയാനാ സാര്‍ജോ കിഴക്കന്‍ ആംസ്റ്റര്‍ഡാമിലെ തന്റെ പുതിയ വീട്ടില്‍ ഉറക്കമുണര്‍ന്നത്. ഡയാനയുടെ ഏഴുവയസ്സുകാരി മകളും കൗമാരപ്രായക്കാരായ രണ്ട് ആണ്‍കുട്ടികളും അവരവരുടെ മുറികളില്‍ അപ്പോഴും നിദ്രയിലായിരുന്നു. പുറത്ത് ഒരുകൂട്ടം പൊലീസുകാരാണ്. മുറ്റത്ത് പൂന്തോട്ടത്തിനടുത്തും മറ്റുമായി അവര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. വാതില്‍ തുറന്നതും, അനുവാദം പോലും ചോദിക്കാതെ അവര്‍ വീടിനകത്തേക്കു കയറി. കിട്ടേണ്ടയാളെ കിട്ടുന്നതു വരെ അവര്‍ മുറികളോരോന്നും മാറി മാറി പരിശോധിച്ചുകൊണ്ടിരുന്നു. ഡയാനയുടെ മകന്‍, പതിനാലുകാരന്‍ ഡാമിയനെയായിരുന്നു അവര്‍ക്ക് ആവശ്യം. അവന്റെ അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് പൊലീസ് ഡാമിയനെ അറസ്റ്റുചെയ്തുകൊണ്ടു പോയി. അതു നോക്കി നില്‍ക്കേ ഡയാന ബോധരഹിതയായി നിലംപതിച്ചു.

ഡാമിയന്റെ ജീവിതം പഴയപടി ട്രാക്കിലാക്കുന്നതിനാണ് ഡയാന അടുത്ത വര്‍ഷം മാറ്റിവെച്ചത്. അവന്‍ തെറ്റെന്തോ ചെയ്തിട്ടുണ്ട് എന്ന ബോധ്യത്തോടെ തന്നെ, തെറ്റുപറ്റിയ കുട്ടികള്‍ തിരിച്ചു വരുമെന്ന വിശ്വാസത്തോടെയും. ഡാമിയനു വിധിച്ച ജയില്‍ ജീവിതം വീട്ടുതടങ്കല്‍ ആക്കി ഇളവുചെയ്യിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. ജയില്‍ ജീവിതം ഡാമിയനില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അതവനെ കൂടുതല്‍ തെറ്റായ മാര്‍ഗത്തിലാക്കുമെന്നും അവള്‍ ഭയന്നിരുന്നു. പിന്നീടുള്ള നാളുകളില്‍ 24 മണിക്കൂറും അവനു മേല്‍ അവള്‍ക്ക് കണ്ണുണ്ടായിരുന്നു.

പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. നഗരത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരോ കേസിലും - ഒരിക്കല്‍ ഒരു ഐപാഡ് കാണാതെ പോയ കേസ്, മറ്റൊരിക്കല്‍ നഗരത്തിന്റെ അപ്പുറത്ത് നടന്നൊരു കവര്‍ച്ചാശ്രമം, അങ്ങനെ പലതും - സംശയ ദൃഷ്ടിയോടെ പൊലീസ് ഡാമിയനെ തിരഞ്ഞു വന്നുകൊണ്ടിരുന്നു. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡയാന ഓരോ തവണയും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അതൊന്നും തന്നെ ഫലം ചെയ്തില്ല. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴൊക്കെയും പൊലീസ് അവനെ തിരഞ്ഞു വരും. ആഴ്ചകള്‍ അങ്ങനെ തുടര്‍ന്നു.

പൊലീസ് സദാസമയവും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തോന്നല്‍ ഡാമിയനെ ഒരുതരം അരക്ഷിതാവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചിരുന്നു. ഒടുക്കം ആ അരക്ഷിതാവസ്ഥയില്‍ അവന്‍ പൊട്ടിത്തെറിച്ചു. നിരന്തരം നിരീക്ഷിക്കേണ്ട ഒരു കുട്ടിക്കുറ്റവാളി എന്ന തരത്തിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. ഇത്, പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് വ്യവസ്ഥയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന ചിന്തയിലേക്കാണ് ആ കൗമാരക്കാരനെ കൊണ്ടു ചെന്നെത്തിച്ചത്. ആ ചിന്ത രണ്ടാമതൊരു തെറ്റിലേക്ക് കൂടി അവനെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. വീട്ടു തടങ്കല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയായിരുന്നു അത്. അതോടെ അവനു മേലുള്ള പൊലീസ് നിരീക്ഷണം പിന്നെയും ശക്തിപ്പെടുകയാണ് ചെയ്തത്.

Saima Mir on X: "Congratulations to @madhumita29 on making the @WomensPrize  list! Lovely to hear you speak so eloquently about Living in the Shadow of  AI https://t.co/IyDxndKENt" / XREPRESENTATIVE IMAGE | WIKI COMMONS
ആദ്യ തവണ, തന്നെ തെറ്റിലേക്ക് തള്ളിവിട്ട അതേ കൂട്ടുകാരുമായി അവന്‍ കൂടുതല്‍ സൗഹൃദത്തിലാവുകയും ചെയ്തു. പകലോ രാത്രിയോ എന്നില്ലാതെ പൊലീസ് ഡാമിയനെ തിരഞ്ഞ് ഡയാനയുടെ വീട്ടിലെത്തിക്കൊണ്ടിരുന്നു. പലപ്പോഴും അവര്‍ ഡാമിയനെയും സഹോദരന്‍ നഫായോയെയും സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു വിട്ടയച്ചു. തെരുവിലൂടെ നടക്കുമ്പോള്‍ പൊലീസ് ഓടിയെത്തി അവന്റെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി പരിശോധിക്കുന്നത് പതിവു സംഭവമായി.

കുറച്ചു മാസങ്ങള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 2016ല്‍ ഡയാനയുടെ പേരില്‍ ഒരു കത്തു വന്നു. മേയറുടെ ഓഫീസില്‍ നിന്നുള്ള ഒരു കത്തായിരുന്നു അത്. നഗരത്തിലെ വളര്‍ന്നുവരുന്ന 600ഓളം കുട്ടിക്കുറ്റവാളികളുടെ പട്ടികയില്‍ ഡാമിയനും ഉള്‍പ്പെട്ടിരിക്കുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. അന്ന് പതിനാറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഡാമിയന്റെ ഇളയസഹോദരന്‍ നഫായോയും 400ഓളം കുട്ടിക്കുറ്റവാളികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

നഫായോ ഉള്‍പ്പടെ, രണ്ടാമത്തെ പട്ടികയില്‍ പെടുത്തിയിരുന്ന കുട്ടികളില്‍ ഏതാണ്ടെല്ലാവരും തന്നെ ആദ്യത്തെ 600 പേരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ സഹോദരരായിരുന്നു. മിക്കവരും എട്ടിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവര്‍. ഭാവിയില്‍ കുറ്റവാളികളായിത്തീരാന്‍ സാധ്യതയുള്ള കുട്ടികള്‍ എന്നാണ് ഈ രണ്ടാം ലിസ്റ്റിലുള്ളവരെ പൊലീസ് കണക്കാക്കിയിരുന്നത്. എന്നാല്‍, ഈ കുട്ടികളില്‍ മിക്കവര്‍ക്കും അന്ന് യാതൊരുവിധ ക്രിമിനല്‍ റെക്കോഡുകളുമുണ്ടായിരുന്നില്ലെന്ന് കുട്ടികളുടെ അമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാമത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന 400 കുട്ടികളെ പൊലീസ് തിരഞ്ഞെടുത്തത് പ്രോ കിഡ് എന്നൊരു മെഷീന്‍ ലേണിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയായിരുന്നു. മുന്‍പത്തെ പൊലീസ് കേസുകള്‍, അവരവരുടെ വിലാസം, ഈ കുട്ടികളുടെ മറ്റു ബന്ധങ്ങള്‍, ഇരയോ സാക്ഷിയോ എന്ന തരത്തിലുള്ള വര്‍ഗീകരണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്, ഡച്ചു പോലീസുമായി സഹകരിച്ചുകൊണ്ട് ഒരു കൂട്ടം അക്കാദമീഷ്യന്‍സ് നിര്‍മ്മിച്ചെടുത്ത മെഷീന്‍ ലേണിംഗ് സിസ്റ്റമായിരുന്നു പ്രോ കിഡ്. വളര്‍ന്നുവരുന്ന ഈ കുട്ടികള്‍ ഭാവിയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ സാധ്യതയുണ്ടോ എന്നെല്ലാം പരിശോധിച്ചറിയുന്നതിനുള്ള ഒരു മെഷീന്‍ ലേണിംഗ് സിസ്റ്റം.

'കുറ്റവാളികള്‍ എന്ന് പ്രോ കിഡ് തിരിച്ചറിഞ്ഞ കുട്ടികളില്‍ മിക്കവരും കറുത്ത വംശജരോ, മൊറോക്കന്‍സോ ആയിരുന്നു' - എന്ന് ഡയാന ഇപ്പോള്‍ ഓര്‍ക്കുന്നു.

Machine Learning - introduction - part 1 - ITS PRODIGYREPRESENTATIVE IMAGE | WIKI COMMONS
ഇങ്ങനെ കഥ പറഞ്ഞു തുടങ്ങി എഐ ഉണ്ടാക്കുന്ന ഭീഷണിയിലേക്ക് കടക്കുകയാണ് മധുമിത. പ്രൊ കിഡ് എന്ന മെഷീൻ ലേണിംഗ് സിസ്റ്റം എങ്ങനെ ഡിസൈൻ ചെയ്തിരിക്കുന്നു എന്നും അതെങ്ങനെയാണ് പ്രവർത്തിച്ചത് എന്നുമെല്ലാം പിന്നീടുള്ള പുറങ്ങളിൽ വിശദീകരിക്കുന്നു. 2011 മുതൽ 2015 വരെയുള്ള കാലത്തെ അറസ്റ്റുകളുടെ ലിസ്റ്റ് ആയിരുന്നു പ്രൊ കിഡ് എന്ന ആ മെഷീൻ ലേണിംഗ് സിസ്റ്റത്തിന് പഠിക്കാൻ കൊടുത്തിരുന്ന ഡാറ്റ എന്ന് അടുത്ത താളുകളിൽ വിശദീകരണം ഉണ്ട്. പ്രൊ കിഡിന്റെ ആൽഗോരിതം പ്രവർത്തിച്ചിരുന്നത് അങ്ങനെയാണ്. എഐ വംശീയമാകുന്നതിന്റെയും കൊളോണിയൽ ആശയങ്ങൾ പേറുന്നതിന്റെയും അപകടങ്ങൾ എങ്ങനെ നമ്മെ ബാധിക്കാൻ പോകുന്നു എന്നുള്ളതിന്റെ വിശദീകരങ്ങളാണ് പിന്നീട്.

ഈ രീതിയിലാണ് മധുമിത മുർഗിയ Code Dependentന്റെ പത്ത് അധ്യായങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്. എഐയുടെ കാലത്തെ നമ്മുടെ സ്വകാര്യത, നമ്മുടെ സ്വാതന്ത്ര്യം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം പുസ്തകം സംസാരിക്കുന്നു.

ആദ്യം സൂചിപ്പിച്ചതു പോലെ എഐയെ സംബന്ധിച്ച ഏതാണ്ട് എല്ലാ ആശങ്കകളെയും അഭിമുഖീകരിക്കാൻ  ഈ പുസ്തകത്തിനു കഴിയുന്നുണ്ട്. എഐയെയും അതുയർത്തുന്ന ഭീഷണികളെയും കുറിച്ച് സ്വയം ചിന്തിച്ചു ധാരണകൾ ഉണ്ടാക്കിയെടുക്കാൻ, കുറഞ്ഞ പക്ഷം സ്വയം ആശ്വസിക്കാൻ എങ്കിലും ഉതകുന്നതാണ് ഈ പുസ്തകം എന്ന് നിസംശയം പറയാം.

യഥാർത്ഥത്തിൽ, ഭീഷണിയാകുന്നത് എഐ അല്ലെന്നും എഐ എങ്ങനെയാണ് പരിശീലിപ്പിക്കപ്പെടുന്നത് എന്നതും എങ്ങനെ കാര്യങ്ങൾ മനസിലാക്കുന്നു എന്നതും എങ്ങനെ അതിനനുസരിച്ചു പ്രവർത്തിക്കുന്നു എന്നതുമാണ് ഭീഷണി എന്ന് Code Dependent : Living in the shadow of AI വായനക്കാരന് പറഞ്ഞു തരുന്നു.






#Pen point
Leave a comment