
ആരുടെ ആകാശം?
കഴിഞ്ഞ ദിവസം എഴുത്തുകാരൻ ഇ സന്തോഷ് കുമാർ വീട്ടിൽ വന്നിരുന്നു. ഹ്യൂസ്റ്റൻ സന്ദർശിക്കുന്ന അതിഥികളുടെ ഒരു ആചാരമെന്ന നിലയിൽ ഞാൻ സന്തോഷിനേയും കൊണ്ട് നാസയിൽ പോയി. പ്രത്യേകിച്ച് താല്പര്യമോ എന്നാൽ താല്പര്യക്കുറവോ ഇല്ലാതെ. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഇരുപതാമത്തേയോ മറ്റോ സന്ദർശനമാണ്. അവധി ദിവസമായിട്ടും എന്തു കൊണ്ടോ തിരക്ക് കുറവായിരുന്നു. ഹ്യൂസ്റ്റണിലെ നാസയുടെ വിസിറ്റിങ് സെന്റർ ഒരു മ്യൂസിയം ആണ്. മെർക്കുറി, ജെമിനി, അപ്പോളോ എന്നിവയുടെ ഒരു ആർട്ടിഫാക്ട് ഗാലറി. പിന്നെ, ചന്ദ്രശിലകളുടെ പ്രദർശനം. ആസ്ട്രോനോട്സിനെക്കുറിച്ചുളള വിവരങ്ങൾ, സ്പേസ് ട്രാവലിനെ പറ്റിയുളള ചെറിയ സിനിമകൾ. ഇതൊക്കെയാണ് സ്ഥിരം വിഭവങ്ങൾ.
ഇത്തവണ പ്രധാന തീം 2026ൽ നടക്കാനിരിക്കുന്ന ആർട്ടെമസ് (Aretemis) പര്യടനത്തെക്കുറിച്ചായിരുന്നു. പുതിയ ബഹിരാകാശ വേഷ സംവിധാനങ്ങൾ, ഏറ്റവും മികച്ച സാങ്കേതിക വിദ്യ കൊണ്ടുണ്ടാക്കിയ എയർക്രാഫ്റ്റ്, കുറെക്കാലം അവിടെ തങ്ങാനുളള സജ്ജീകരണങ്ങൾ, ഇതിന്റെയൊക്കെ വിശേഷങ്ങൾ കണ്ടു നടക്കെ, സന്തോഷ് പറഞ്ഞു: “കുറച്ചു കാലം കഴിയുമ്പോൾ ഇന്ത്യയിൽ നിന്ന് ആളുകൾ അമേരിക്ക സന്ദർശിക്കാൻ വരുന്ന പോലെ ചന്ദ്രനിലും ചൊവ്വയിലും മറ്റും പോകുമായിരിക്കും”.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ ആളുകളുടെ ജീവിതത്തെക്കുറിച്ചുളള സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ, അവരുടെ വാക്കുകൾ കേട്ടപ്പോൾ, ഞാൻ ആലോചിച്ചത് അവർക്കു മാത്രം ലഭ്യമാകുന്ന ആ unique perspective-നെക്കുറിച്ചായിരുന്നു. അവരിൽ ഒരാൾ താൻ എത്ര ഭാഗ്യവാനാണെന്ന് പറയുകയായിരുന്നു. ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിലും, മറ്റ് മനുഷ്യരുമായി സഹവസിക്കാൻ കഴിഞ്ഞതിലും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും. ഇടയ്ക്കെപ്പോഴോ അയാളുടെ സ്വരം ഇടറുന്നതു പോലെ തോന്നി. ഈ പ്രപഞ്ചത്തിൽ, ഭൂമിയൊഴിച്ച്, മറ്റെല്ലായിടത്തും, മരണത്തിന്റെ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടാണ് എന്ന് പറയുമ്പോഴായിരുന്നു അത്. Dark death except on earth. അതിനിടയിയിൽ ഭൂമി ഒരു ജീവന്റെ ഏകാന്ത തുരുത്തായി തിളങ്ങുന്നു. (beautiful lonely light‘ എന്ന് സമാന്ത ഹാർവിയുടെ നോവലിൽ).
ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്ന, നമ്മളിൽ ഭൂരിഭാഗം പേർക്കും ആ വീക്ഷണം (perspective), ഭൗതികാർത്ഥത്തിൽ സാധ്യമാകുമെന്ന് തോന്നുന്നില്ല. പക്ഷെ, അത് സാധ്യമായ ചുരുക്കം ചിലരുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് നമ്മളേയും സഹായിച്ചേക്കും മാറി നിന്ന് ഒരു പ്രശ്നത്തെ കാണുക എന്നതാണല്ലോ പ്രശ്ന പരിഹാരത്തിനുളള മാർഗങ്ങളിൽ ഒന്ന്. In the big scheme of things എന്ന് പറയുന്നതിന്റെ അക്ഷരാർത്ഥത്തിലുളള സാക്ഷ്യപത്രമാണ് ആ ബഹിരാകാശ സഞ്ചാരികൾ നമ്മോട് പറയുന്നത്.സമാന്ത ഹാർവി | PHOTO: FACEBOOK
സമാന്ത ഹാർവിയുടെ 'ഓർബിറ്റൽ' എന്ന നോവലിന് ഇത്തവണത്തെ ബുക്കർ സമ്മാനം ലഭിച്ച വാർത്ത വായിച്ചത് ഞങ്ങളുടെ നാസ സന്ദർശനത്തിന്റെ അടുത്ത ദിവസമാണ്. ആറ് ബഹിരാകാശ സഞ്ചാരികളുടെ 24 മണിക്കൂർ ജീവിതമാണ് ആ നോവലിൽ പരാമർശിക്കുന്നത്. തനിക്ക് ബഹിരാകാശ സഞ്ചാരത്തെക്കുറിച്ചോ, അല്ലെങ്കിൽ അത്തരം സാങ്കേതിക വിദ്യകളെക്കുറിച്ചോ അറിയില്ലല്ലോ എന്ന തോന്നൽ കാരണം ഈ നോവൽ എഴുത്ത് പകുതി വച്ച് നിന്നു പോയതായി ഹാർവി പറയുന്നുണ്ട്. പക്ഷേ, കോവിഡ് കാലത്ത് വീണ്ടും എഴുത്ത് തുടങ്ങിയെന്നും അല്ലെങ്കിലും വലിയ ദുരന്തങ്ങളാണല്ലോ മനുഷ്യർക്ക് നേരത്തെ സൂചിപ്പിച്ച ആ perspective തരുന്നത്.
ഒരു പക്ഷേ, ഭൂമിയിലെ മനുഷ്യർ എല്ലാം മരണാനന്തര ജീവിതം നയിക്കുന്നവരായിരിക്കാം, അങ്ങനെ മരണത്തിനു ശേഷം മനുഷ്യർ എത്തിപ്പെടുന്ന സ്ഥലമായിരിക്കുമോ ഈ ഭൂമി, ഇനി അങ്ങനെയാണെങ്കിൽ, നമ്മുടെ ഭൂമിയേക്കാൾ വിശേഷപ്പെട്ട മറ്റൊരു സ്ഥലമുണ്ടോ എന്നൊക്കെ നോവലിസ്റ്റ് ആലോചിക്കുന്നുണ്ട്: If we must go to an improbable, hard-to-believe-in place when we die, that glassy, distant orb with its beautiful lonely light shows could well be it.
നോവൽ ഇത്തരം മെറ്റാഫിസിക്കൽ ചോദ്യങ്ങൾ മാത്രമാണ് ഉന്നയിക്കുന്നത് എന്നല്ല. ആ സാങ്കൽപ്പിക സ്പേസ് സ്റ്റേഷനിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലെക്കും നോവലിസ്റ്റ് നോക്കുന്നുണ്ട്. തന്റെ അമ്മയുടെ വേർപാടിന്റെ ദുഃഖവും പേറിയാണ് ചി (Chie) എന്ന കഥാപാത്രം സ്പേസ് സ്റ്റേഷനിൽ ജീവിക്കുന്നത്. അമ്മ മരിച്ചു ഇനി ഭൂമി മാത്രമാണ് ജീവദാതാവായി തനിക്കുളളത്. മനസ്സു നിറയെ കഥകളും, സ്നേഹവും വേദനയും ഉളള, തന്റെ മക്കളെ കാത്തിരിക്കുന്ന അമ്മയാണ് ഭൂമി എന്ന് അവർക്ക് തോന്നുന്നു തന്റെ ജീവിതത്തിൽ നിന്ന്, ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാനുളള ഒരു മാർഗമായും കൂടിയായാണ് അവർ സ്പേസ് ട്രാവലിനെ കാണുന്നത്. ഭൂമിയിൽ നിന്നു തന്നെയുളള ആ ദൂരം ജീവിതത്തെ കുറച്ചൊക്കെ നിസ്സംഗമായി കാണാൻ അവരെ സഹായിക്കുന്നു. എല്ലാ അർത്ഥത്തിലും, ഭൂമിയിലെ പരിചിതമായ ജീവിതത്തിൽ നിന്ന് അന്യയായി ജീവിക്കേണ്ടി വരുന്നത് അവരുടെ ജീവിതത്തെ തന്നെ, മറ്റൊരു ലെൻസിലൂടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നു. ഈ നോവൽ വായിക്കുന്ന നമ്മളേയും.
പല രാഷ്ട്രങ്ങളിൽ നിന്നുളള, എല്ലാ വിധത്തിലും വ്യത്യസ്ത ആദർശങ്ങളും, കാഴ്ച്ചപ്പാടുകളും ഉളള കുറച്ചു മനുഷ്യർ കുറെ കാലം സ്പേസ് സ്റ്റേഷനെന്ന ഒരു ഇടുങ്ങിയ ഇടത്തിൽ ജീവിക്കുന്നു. കുളിക്കാൻ പോലും ആകാതെ, തങ്ങളുടെ മൂത്രം റീസൈക്കിൾ ചെയ്ത് ഉണ്ടാക്കിയ വെളളം ഉപയോഗിക്കുന്ന ഈ മനുഷ്യർ പരസ്പരം എങ്ങനെ പെറുമാറുമെന്ന് ആലോചിക്കാവുന്നതാണ്. മനുഷ്യ സാഹോദര്യത്തിന്റെ ഒരു പരീക്ഷണശാലയാണ് ആ സ്പേസ് സ്റ്റേഷൻ. അവരുടെ സ്വപ്നങ്ങളും വിചാരങ്ങളും ഒന്നു തന്നെയാണെന്ന് അവർക്ക് തോന്നുന്നുണ്ട്. വേറെ വേറെ വ്യക്തികൾ അല്ലാതെ, ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ മനുഷ്യ യന്ത്രത്തിന്റെ അവയവങ്ങൾ.REPRESENTATIVE IMAGE | WIKI COMMONS
അവിടെ നിന്നുളള ജീവിതക്കാഴ്ചയിൽ ഒരേസമയം ജീവിതം ചപലവും (trivial) ഗഹനവും (momentous) ആയി പരസ്പരം മാറിമറിയുന്നത് നോവലിൽ സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തെ മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ എല്ലാ മനുഷ്യ നേട്ടങ്ങളും നിസ്സാരങ്ങളായി തോന്നും. നമ്മുടെ അതിർത്തി തർക്കങ്ങൾ, യുദ്ധങ്ങൾ, കുടുംബ വഴക്കുകൾ ഇവയെയൊക്കെ വേണമെങ്കിൽ ഒരു പുഞ്ചിരിയോടെ, നിസ്സംഗമായി സമീപിക്കാനും സാധിച്ചേക്കാം. അതെ, in the big scheme of things ൽ എല്ലാം നിസ്സാരമാണ് മണിക്കൂറിൽ 17000 മൈൽസ് വേഗത്തിൽ ഈ ഭൂമിക്ക് പുറത്ത് സഞ്ചരിക്കുമ്പോൾ പ്രത്യേകിച്ചും.
ഏകാന്തനായിരുന്ന ഒരു മനുഷ്യൻ (ഭൂമിയിലെ എല്ലാ മനുഷ്യരുടേയും ഒരു പ്രതിനിധിയാണല്ലോ സ്പേസ് സ്റ്റേഷനിൽ ഉളളത്) തന്റെ ഈ അനുഗ്രഹീത ഗ്രഹത്തിനു പുറത്ത് കടന്ന് തങ്ങളെ പോലെ മറ്റ് മനുഷ്യരുണ്ടോ ഈ പ്രപഞ്ചത്തിൽ എന്ന് ചോദിക്കുന്നതാണ് എല്ലാ ബഹിരാകാശ സഞ്ചാരങ്ങളും, പര്യവേഷണങ്ങളും. A looping song sent into the open എന്ന് നോവലിസ്റ്റ് എഴുതുന്നു.
തികച്ചും വ്യത്യസ്തമായ മറ്റൊരു നോവലിൽ (A General theory of oblilvion – Agalusa) ആകാശക്കാഴ്ച്ചകൾ ഇഷ്ടപ്പെടാത്ത ഒരു കഥാപാത്രമുണ്ട്. എന്റെ ആകാശം – നിങ്ങളുടെ ഭൂമിയാണ് ( Our sky is your floor) എന്നാണ് ആ സ്ത്രീ തന്റെ സ്വപ്നത്തിൽ കേൾക്കുന്നത്. അതു പോലെ ആരുടെ ആകാശമാണ് നാം പങ്കിടുന്നത് എന്ന ചോദ്യത്തിനുളള ഉത്തരം തേടിയാണ് മനുഷ്യൻ വീണ്ടും വീണ്ടും ബഹിരാകാശത്തേക്ക് പറക്കുന്നത് എന്നും പറയാം.
(നോവലിസ്റ്റും കഥാകൃത്തുമായ ലേഖകൻ യു എസിൽ ജോലി ചെയ്യുന്നു).