TMJ
searchnav-menu
post-thumbnail

Religion & Politics

മൂല്യങ്ങളുടെ സ്വരലയം

29 Sep 2023   |   10 min Read
ഷൗക്കത്ത്

ഇരുട്ടിന്റെ ലോകം

കുറച്ചുപേര്‍ ജീവിക്കുകയും മറ്റുള്ളവരെല്ലാം ആ ജീവിക്കുന്നവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് മനുഷ്യരില്‍ പൊതുവെയുള്ളത്. വീട്ടിലായാലും നാട്ടിലായാലും അതുതന്നെ സ്ഥിതി. ഓരോരുത്തര്‍ക്കും അവരവരായി ജീവിക്കാനുള്ള ശാരീരികവും മാനസികവും ബൗദ്ധികവുമായ സാഹചര്യത്തിലേക്ക് വളരാന്‍ നാം എത്രനാള്‍ കാത്തിരിക്കേണ്ടി വരുമോ ആവോ?! 

ഗോത്രസംസ്‌കൃതിയില്‍നിന്നും രാജസംസ്‌കൃതിയിലേക്കും തുടര്‍ന്ന് പൗരസംസ്‌കൃതിയിലേക്കുമെല്ലാം നാം വികസിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അടിമയുടമയെന്ന പ്രാകൃതസംസ്‌കാരത്തിന്റെ ആധിപത്യം തന്നെയാണ് ഇന്നും സജീവമായിരിക്കുന്നത്. ഇടയ്ക്ക് മിന്നിമായുന്ന മിന്നാമിനുങ്ങു മാത്രമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥ. ഭരണഘടനയുടെ താളുകളില്‍ കിടന്ന് ശ്വാസംമുട്ടുന്ന സാക്ഷാത്കരിക്കാത്ത സ്വപ്നങ്ങളാണ് അതെല്ലാം. പൗരബോധത്തിലേക്ക് വികസിക്കാനും തുല്യതയും സ്വാതന്ത്ര്യവും അനുഭവിക്കാനും നാം കാലമേറെ കാത്തിരിക്കേണ്ടി വരും. പുരോഗമനപരമായ പല പേരുകളില്‍ വര്‍ണ്ണംപൂശിയ അടിമത്തത്തിലാണ് ഇന്നും നമ്മുടെ ജീവിതം.

പണം, പ്രശസ്തി, അധികാരം, ബലം തുടങ്ങി നമ്മെ ഭരിക്കുന്ന അനേകം യജമാനന്മാരുണ്ട്. അവരില്‍ പ്രമുഖരാണ് മതവും രാഷ്ട്രീയവും. ഒരേ വീഞ്ഞ് രണ്ടു കുപ്പിയില്‍ പകര്‍ന്ന പ്രതിഭാസമാണത്. മനുഷ്യബോധത്തെ അടിമകളാക്കി ഭരിക്കുന്ന അധിപന്മാരാണ് ആ ലഹരികള്‍. അധികാര ലഹരികള്‍. 

ഒരു കാലത്ത് മതമായിരുന്നു രാഷ്ട്രീയം. സര്‍വ്വ മേഖലകളിലും അവരായിരുന്നു ഭരണം. ഇന്ന് പ്രത്യക്ഷത്തില്‍ മതവും രാഷ്ട്രീയവും രണ്ടായി നില്ക്കുന്നുണ്ടെങ്കിലും മനുഷ്യമനസ്സിനെ ഭരിക്കുന്ന വൈകാരികതയായി മതം തുടരുന്നതിനാല്‍ മതത്തെ അധികാരത്തിനായി ഉപയോഗിക്കുന്നതിലേക്ക് രാഷ്ട്രീയം എത്തിയെന്നു മാത്രം. രണ്ടും ഇടകലര്‍ന്ന് നമ്മെ പറ്റിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രം. ചെകുത്താനും കടലിനും ഇടയില്‍ പെട്ടതുപോലെയായി നമ്മുടെ ഇന്നത്തെ അവസ്ഥ!

അതിസങ്കീര്‍ണ്ണവും ബലഹീനവും നിസ്സഹായവുമായ മനുഷ്യബോധത്തെ ചൂഷണം ചെയ്ത് തിന്നുവീര്‍ത്ത രണ്ട് സത്വങ്ങളെപ്പോലെയാണ് മതവും രാഷ്ട്രീയവും. നന്മയുടെ വീചികള്‍ അങ്ങിങ്ങായി കാണാമെങ്കിലും സമൂഹത്തെ കൈപ്പിടിയിലൊതുക്കി വരുതിയിലാക്കുകയും ഭരിക്കുകയും ചെയ്യുകയെന്നതാണ് രണ്ടിന്റെയും ലക്ഷ്യം. മതം കാക്കത്തൊള്ളായിരം ദൈവങ്ങളെയും സ്വര്‍ഗ്ഗത്തെയും നരകത്തെയും ആത്മാവിനെയും എല്ലാം കരുക്കളാക്കി സമൂഹത്തിനുമേല്‍ അധികാരം ചെലുത്താന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ജനാധിപത്യവും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സമത്വവും തുടങ്ങി നാം സ്വപ്നം കാണുന്ന ഭൗതിക സൗകര്യങ്ങളെല്ലാം വാഗ്ദാനം ചെയ്ത് രാഷ്ട്രീയം നമ്മെ വരുതിയിലാക്കുന്നു. രണ്ടിലും വ്യത്യസ്ത വേഷം ധരിച്ച പുരോഹിതന്മാര്‍ പുറമേയ്ക്ക് ചിരിച്ച് അകമേ നമ്മെ ക്രൂരമായി ചൂഷണവിധേയമാക്കുന്നു. മതവും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായി നാം അനുഭവിക്കുന്നു.

REPRESENTATIONAL IMAGE: WIKI COMMONS
ഇത് ചരിത്രത്തിന്റെ ഒരു മുഖം. ഇനി മറ്റൊരു മുഖമുണ്ട്. എത്രയൊക്കെ ചൂഷണവിധേയമാകേണ്ടി വന്നിട്ടുണ്ടെങ്കിലും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടന്നെത്തിയ, നടന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രം കൂടി നമുക്ക് വായിക്കാനാകുന്നുണ്ട്. എല്ലാ ഇരുട്ടും അന്നും ഇവിടെയുണ്ടെങ്കിലും നാം മെച്ചപ്പെട്ട ഭൗതികവും ആത്മീയവുമായ ഇടങ്ങളിലേക്ക് വികസിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളും കുഞ്ഞുങ്ങളും മനുഷ്യരാണെന്ന് നാം അംഗീകരിച്ചു തുടങ്ങി എന്നതു തന്നെയാണ് അതിന്റെ ലക്ഷണം.

ഇത്രയും ആമുഖമായി പറഞ്ഞത് മതത്തെക്കുറിച്ച് പറയാനാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസം തുടങ്ങിയുള്ള മതത്തെക്കുറിച്ചല്ല. മറിച്ച് മതം എന്ന അഭിപ്രായത്തെക്കുറിച്ചാണ് പറയുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ജീവിതത്തിലുണ്ട് എന്ന മതത്തെ കുറിച്ച്. അതില്‍ രാഷ്ട്രീയവും മതവും യുക്തിയും ഭക്തിയും എല്ലാം ചേര്‍ന്നുവരും.

വെളിച്ചത്തിന്റെ ലോകം

അഭിപ്രായം എന്ന മതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നാരായണ ഗുരുവാണ് ആ വിചാരങ്ങളിലേക്ക് വെളിച്ചംവീശി കൂടെയുള്ളത്. ഗുരു പറയുന്നു;

അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.

എല്ലാവരും ആത്മസുഖത്തിനുവേണ്ടിയുള്ള പ്രയത്നമാണ് എല്ലാ വിധത്തിലും ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തില്‍ ഈ മതം ഒന്നുതന്നെയാണെന്നു മനസ്സിലാക്കി ഹൃദയത്തില്‍ കാലുഷ്യം ബാധിക്കാതെ സൂക്ഷിച്ചുകൊള്ളണം. 

നാരായണ ഗുരുവിന്റെ ആത്മോപദേശശതകം എന്ന കൃതിയിലെ ഒരു ശ്ലോകമാണിത്. സുഖം ഉണ്ടാകണം എന്ന കാര്യത്തില്‍ ഒരു ജീവനും എതിരഭിപ്രായമില്ല. ജീവിതത്തെ സുഗമവും ശാന്തവുമാക്കാനുള്ള സാഹചര്യങ്ങളാണ് എല്ലാ ജീവികളും അന്വേഷിക്കുന്നത്. മനുഷ്യനും അങ്ങനെതന്നെ. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ലഭിച്ചാലും വീണ്ടും എന്തൊക്കെയോ അസ്വസ്ഥതകള്‍ അവനെ പിന്‍തുടരുന്നു. 
കലാസാഹിത്യസംഗീതാദികളിലൂടെയും മതദാര്‍ശനിക ചിന്തകളിലൂടെയും വിശ്വാസ അവിശ്വാസങ്ങളിലൂടെയുമെല്ലാം മനുഷ്യന്‍ തന്നെ ആവരണം ചെയ്തുനില്ക്കുന്ന അശാന്തിക്ക് ശമനംതേടുന്നു. ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്നവരായാലും ബഹുദൈവവിശ്വാസത്തില്‍ സഞ്ചരിക്കുന്നവരായാലും ഇനി ദൈവമേ ഇല്ല എന്നു പറയുന്നവരായാലും വിഗ്രഹങ്ങളില്‍ തങ്ങളുടെ ജീവിതത്തിനു അത്താണി തേടുന്നവരായാലും ശാസ്ത്രവിശ്വാസിയായാലും പണത്തിന്റെയും പ്രശസ്തിയുടെയും അധികാരത്തിന്റെയും പിന്നാലെ പായുന്നവരായാലും എന്തിനു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തു കഴിയുന്നവരായാലും എല്ലാവരും ആ വഴിയിലൂടെ ആത്മശാന്തിയാണു അന്വേഷിക്കുന്നത്. എല്ലാ പ്രശ്നങ്ങളില്‍നിന്നുമുള്ള മുക്തിയാണ് എല്ലാവരും അവര്‍ സഞ്ചരിക്കുന്ന വഴിയിലൂടെ ആരായുന്നത്.

മദ്യപിക്കുന്നവനും കള്ളനും കൊലപാതകിയുമെല്ലാം അക്രമികളാണെന്നും അവര്‍ ശാന്തി അന്വേഷിക്കുന്നവരല്ലെന്നും പറഞ്ഞാല്‍ അതു ശരിയല്ല. സമാധാനവും ശാന്തിയും നിറഞ്ഞ വഴി തന്നെയാണ് അവര്‍ അതിലൂടെ തേടുന്നത്. എന്നാല്‍ ആ വഴി അവരെ അശാന്തിയിലേക്കും നിരാശയിലേക്കും നയിച്ചുകൊണ്ടുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുതന്നെയാണ് മതവിശ്വാസിയുടെ കാര്യത്തിലും പലപ്പോഴും സംഭവിക്കുന്നത്. മതവിശ്വാസിയും അവന്റെ ആത്മശാന്തിക്കായാണ് വിശ്വാസത്തില്‍ ചരിക്കുന്നതെങ്കിലും സംഭവിക്കുന്നതെന്താണ്? 

REPRESENTATIONAL IMAGE: WIKI COMMONS
തന്റെ വിശ്വാസത്തിലൂടെ ആത്മശാന്തി അന്വേഷിക്കുമ്പോള്‍തന്നെ മറ്റു മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുകയും തനിക്കും മറ്റുള്ളവര്‍ക്കും അശാന്തിയുണ്ടാക്കുന്ന ഒരു മാര്‍ഗ്ഗമായി അതു മാറുകയും ചെയ്യുന്നു. തന്റെ ശരിയേക്കാള്‍ അപരന്റെ തെറ്റിലേക്കു വിരല്‍ചൂണ്ടി എല്ലാം അശാന്തമാക്കുന്നു. മദ്യപനും കള്ളനും കൊലപാതകിയും ചെയ്യുന്ന അതേ ദോഷമാണ് വിശ്വാസത്തിന്റെ പേരിലും നടക്കുന്നത്.

ഞാന്‍ ശരിയും മറ്റുള്ളവരെല്ലാം തെറ്റും എന്നുള്ള ധാരണ അജ്ഞതയുടെ സൃഷ്ടിയാണ്. എല്ലാവരും അവരവരുടേതായ വഴിയില്‍ ശാന്തിയന്വേഷിച്ചാണ് യാത്ര തുടരുന്നതെന്ന അറിവുണ്ടായാലേ അപരന്റെ ജീവിതത്തിലും വിശ്വാസത്തിലും കടന്നുകയറുന്ന സ്വഭാവത്തില്‍നിന്നും മുക്തി ലഭിക്കുകയുള്ളൂ. അതു അവരുടെ മാത്രമല്ല ചെയ്യുന്നവരുടെയും ശാന്തി നശിപ്പിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് അവനവനു ശരിയെന്നു തോന്നുന്ന വഴിയില്‍ ശാന്തമായി ചരിക്കുകയും അപരന്റെ വഴിയെ ആദരിക്കുകയും ചെയ്യുന്ന മനോഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. അത് എല്ലാവരും ഒരേ സമാധാനമാണ് തേടുന്നതെന്ന അറിവില്‍നിന്നാണുണ്ടാകേണ്ടത്. ആ അറിവുണ്ടായാല്‍ എല്ലാവരും ഏകമതവിശ്വാസികളാണെന്ന ബോധമുണരും. 

സുഖം വേണമെന്ന മതം. സമാധാനം വേണമെന്ന മതം. അതാണ് ഏകമതം. അതോടെ കാലുഷ്യമുണ്ടാക്കുന്ന ചിന്തകളില്‍നിന്നും കര്‍മ്മങ്ങളില്‍നിന്നും നാം കരകയറും. എല്ലാവരെയും സമദൃഷ്ടിയോടെ കാണാനുള്ള ഉള്‍ക്കാഴ്ചയുണ്ടാകും. ജീവിതത്തിന്റെ അന്തര്‍ധാരയായിരിക്കുന്ന ആ ഏകതയെയാണു ഗുരു എപ്പോഴും തൊട്ടുകാണിക്കാന്‍ ശ്രമിക്കുന്നതു. ഈ പറയുന്നതെല്ലാം എത്ര ആഴത്തില്‍ മനസ്സിലാക്കിയാലും നമ്മോട് ഏറ്റവും അടുത്തുനില്ക്കുന്നവര്‍പോലും നാം ചിന്തിക്കുന്നത്, പറയുന്നത്, ചെയ്യുന്നത് ശരിയല്ലെന്നു പറഞ്ഞാല്‍ ആ പറയുന്നതില്‍ ശരിയുണ്ടോ എന്നു നോക്കുന്നതിനു മുമ്പുതന്നെ നമുക്കവരോട് ദേഷ്യമാണ് തോന്നുക. ഒരൊറ്റ നിമിഷംകൊണ്ട് അവര്‍ നാം ഏറ്റവും വെറുക്കുന്നവരായി മാറും. കാരണം, എന്റെ ശരിക്ക് എതിരായി ആരും പറയുന്നത് നമുക്കിഷ്ടമല്ല എന്നതുതന്നെ. നാം ഇവിടെ പറയുന്നത് നമുക്ക് അന്യരായവരെ കുറിച്ചല്ല. നമുക്ക് ഏറ്റവും പ്രിയരായവര്‍ അന്യരാകുന്നതിനെ കുറിച്ചാണ്.അതുകൊണ്ടാണ് നാരായണഗുരു പറയുന്നത് ചിന്തിക്കണം എന്ന്. എല്ലാവരും അവരവരുടേതായ ശരികളാണ് പറയുന്നതെന്ന അറിവുണ്ടായാലും ആ അറിവ് അനുഭവമായി വരിക പ്രയാസംതന്നെയാണ്. അവിടെ ചിന്തിച്ച്, അഘം അണയാതെ അകതാരമര്‍ത്തുക മാത്രമാണ് വഴി. അറിവുകൊണ്ടുമാത്രം നമ്മില്‍ സമാധാനമുണ്ടാകില്ല എന്നതാണ് സത്യം.

ശ്രീ നാരായണഗുരു | PHOTO: FACEBOOK
മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്ന് നാം പറയാറുണ്ടെങ്കിലും മനുഷ്യരില്‍ ചിന്തിക്കുന്നവരുണ്ടെന്നു പറയുന്നതാകും കൂടുതല്‍ ശരി. നാം ആരൊക്കെയോ പറഞ്ഞതിനെയും നമ്മുടെ അകമേ ഉണരുന്നതിനെയും അടിമയെപ്പോലെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്. അങ്ങനെ പ്രവര്‍ത്തിച്ചുപോയത് ന്യായീകരിക്കാനാണ് നാം നമ്മുടെ ചിന്തയെ, ബുദ്ധിയെ കൂടുതലും ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. നാം ചിന്തിച്ചതും പറഞ്ഞതും ചെയ്തതും തനിക്കും ചുറ്റുപാടിനും ഹിതകരമായ തരത്തിലായിരുന്നോ എന്ന് ചിന്തിക്കാനാണ് നാം ആ ഫാക്കല്‍റ്റി ഉപയോഗിക്കേണ്ടത്. അപ്പോഴാണ് ചിന്ത ഉദാത്തമാകുന്നത്. നമ്മെ തിരുത്താനുള്ള ഗുരുത്വമാകുന്നത്. അതല്ല നമ്മില്‍ സംഭവിക്കുന്നത്. 

ഗുരു നമ്മോടു പറയുന്നത് അതാണ്. നാം ചിന്തിക്കണം. വിഷം അകമേനിന്നുണര്‍ന്ന് പുറമേക്ക് ഒഴുകാതിരിക്കാന്‍ ജാഗ്രതയുള്ളവരാകണം. അതിന് അത്രമാത്രം ശ്രദ്ധയുള്ളവരാകണം. അകതാരിനെ അടക്കാന്‍ ശീലിക്കണം. സംയമികളാകണം. കാരണം നമ്മുടെ ആദ്യത്തെ പ്രതികരണം അത്രമാത്രം പ്രാകൃതമാകാനേ വഴിയുള്ളൂ. അത് എനിക്ക് ശരിയെന്നു തോന്നുന്നതിനെ മാത്രം അംഗീകരിക്കുക മാത്രമെ ചെയ്യുകയുള്ളൂ. അവിടെയാണ് നാം നമ്മെ സ്വയം നവീകരിക്കാന്‍ തയ്യാറാകേണ്ടത്. അതൊരു തപസ്സുതന്നെയാണ്.  അകം ചൂടാകല്‍തന്നെയാണ്. ആ ചൂടിലാണ് നമ്മിലെ പ്രാകൃതത്വം ഇല്ലാതായി കൂടുതല്‍ മെച്ചപ്പെട്ട ഒരു സംസ്‌കാരം നമ്മില്‍ ഉദയം ചെയ്യുക. കൂടുതല്‍ വെളിവുള്ള, വിശാലമായ ഒരു ആകാശം നമ്മില്‍ തെളിയുക. സമാധാനം അവിടെയാണ് സഹജമായി നിറയുക.

ന്യായീകരണങ്ങളെയാണ് നാം ആദ്യം തടയേണ്ടത്. പകരം ആരാണോ നമ്മില്‍ പ്രതിസ്ഥാനത്ത് വരുന്നത് അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാനുള്ള ഹൃദയവിശാലത വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. മനസ്സേ, ഒന്നടങ്ങൂ. നീ പറയുന്നത് ശരിതന്നെ. സമ്മതിച്ചു. എന്നാല്‍ അതുപോലെ ഒരു ശരി എനിക്ക് ശത്രുവെന്നു തോന്നിയ ആ മിത്രത്തിലും ഉണ്ടാകാമല്ലോ. കലുഷമായ എന്റെ മനസ്സേ, എന്നെയൊന്ന് അടങ്ങാനനുവദിക്കൂ. ഞാന്‍ അവരെക്കൂടി ഒന്നു കേള്‍ക്കട്ടെ. അവരെക്കൂടി ഒന്നു കാണട്ടെ. അങ്ങനെ പറയാനും അതു കേള്‍ക്കാനും നമ്മുടെ അകതാരടങ്ങേണ്ടതുണ്ട്. അനുനയപൂര്‍വ്വം നാം അതടക്കേണ്ടതുണ്ട്. അവിടെയേ പലമതസാരവുമേകം എന്നൊക്കെ പറയുന്ന ദര്‍ശനം അനുഭവമാകുകയുള്ളൂ. അത് വാക്കിലല്ല മറിച്ച് അനുഭവത്തിലാണ് പുലരേണ്ടത്.

ഗോത്രത്തില്‍ ജനിച്ച് പല ഗോത്രങ്ങളുമായി ചേര്‍ന്ന് പല സംസ്‌കാരങ്ങളില്‍ പുലര്‍ന്ന് ജീവിക്കേണ്ടിവന്നവരാണ് നാം. ജീവിക്കുന്നവരാണ് നാം. ഒരു കാരണമില്ലാതെപോലും നമുക്ക് മറ്റൊരാളെ ശത്രുവായി തോന്നിയേക്കും. അതുപോലെതന്നെ മിത്രമായും. അത്രമാത്രം സങ്കീര്‍ണ്ണമാണ് നമ്മുടെ ബോധം. ജാതിയാലും മതത്താലും വര്‍ണ്ണത്താലും പണത്താലും അധികാരത്താലും പ്രശസ്തിയാലുമൊക്കെ തട്ടുതട്ടായി വിഭജിക്കപ്പെട്ട, ശിഥിലമാക്കപ്പെട്ട ഒരു ജീവിവര്‍ഗ്ഗം! ആ ബോധത്തിന് നാം എല്ലാവരും മനുഷ്യരാണെന്നും വ്യത്യസ്തവഴികളിലൂടെ നാം എല്ലാവരും അന്വേഷിക്കുന്നത് ഒരേ സമാധാനം തന്നെയാണെന്നും ഒരിക്കലും സഹജമായി ബോധ്യമാകില്ല. അത് പലയാവര്‍ത്തി സ്വയം പറഞ്ഞുറപ്പിക്കേണ്ടി വരും. അതാണ് നമ്മുടെ ഗതികേട്. നാം മനുഷ്യരാണെന്നുപോലും സ്വയം പറഞ്ഞുറപ്പിക്കേണ്ട അവസ്ഥ!

ശിവഗിരി | PHOTO: FLICKR
ഒരു പൂച്ചയെ ചൂണ്ടി പൂച്ചയെന്നു പറഞ്ഞാല്‍ പറഞ്ഞവരെ നോക്കി നാം ചിരിക്കും. ഒരു മാവ് ചൂണ്ടി ഇതു മാവാണെന്നു അയാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് നാം ഉറപ്പിക്കും. ഒരു തേങ്ങയെടുത്ത് ഇത് തേങ്ങ എന്നു പറഞ്ഞാല്‍ എന്നാല്‍ പിന്നെ ഇയാളെ ഉടന്‍ ഒരു ആശുപത്രിയിലെത്തിച്ചേക്കാം എന്നു തീരുമാനിക്കും. നിങ്ങളാരാണെന്നു ചോദിച്ചതിന് ഞാനൊരു മനുഷ്യനാണെന്നു പറഞ്ഞാല്‍ ആ പറഞ്ഞയാളെ നാം ചുളിച്ചുനോക്കും. അയാള്‍ എന്തോ തെറ്റു പറഞ്ഞതായാണ് നമുക്കു തോന്നുക. ചിരിച്ചുകൊണ്ട് നാം തുടര്‍ന്നു ചോദിക്കും: അതൊക്കെ ശരി. എന്നാലും പറയൂ; ആരാ നിങ്ങള്‍? ഏതാ നിങ്ങള്‍?

ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഈഴവനെന്നോ നായരെന്നോ ദളിതനെന്നോ ഒക്കെ പറയുന്നതുവരെ നാം അസ്വസ്ഥരാണ്. അങ്ങനെ എന്തെങ്കിലും പറഞ്ഞാലേ നാം സ്വസ്ഥരാകൂ. ശരിയായ ഉത്തരം പറഞ്ഞതായി നമുക്കു തോന്നൂ. സത്യമായ, യഥാര്‍ത്ഥമായ ആ മനുഷ്യന്‍ ഇങ്ങനെ കുറെ സങ്കല്പങ്ങളുടെ പുകച്ചുരുളുകളില്‍ മറഞ്ഞുപോയി. അതു നാം എന്നാണോ തെളിച്ചെടുത്ത് മനുഷ്യരാകുന്നത്, മനുഷ്യത്വമുള്ളവരാകുന്നത് അന്നേ ഗുരുക്കന്മാര്‍ പറയുന്നത് നമുക്കു മനസ്സിലാകൂ. അതുവരെ നാം മിഥ്യാധാരണകളില്‍ മത്സരിച്ച് പോരാടി സ്വയം ഇല്ലാതായും മറ്റുള്ളവരെ ഇല്ലാതാക്കിയും ജീവിതം മരിച്ചുതീര്‍ക്കും. അതുവരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്താണിയാണ് ഗുരുവിനെപ്പോലെയുള്ള പച്ചമനുഷ്യര്‍.

നാരായണ ഗുരു പറയുന്ന പലമതസാരവുമേകം

ഒന്ന്
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു മനസ്സിലാക്കാതെ ആനയുടെ രൂപത്തെപ്പറ്റി അന്ധന്മാര്‍ തര്‍ക്കിക്കുന്നതുപോലെ പലമാതിരിയുള്ള വാദങ്ങളും തര്‍ക്കങ്ങളും ഉന്നയിച്ച് അജ്ഞാനികളായ മനുഷ്യര്‍ ചുറ്റിത്തിരിയുകയാണ്. അതുകണ്ടും കേട്ടും മനസ്സു കലങ്ങാന്‍ അനുവദിക്കാതെ എല്ലാറ്റിന്റെയും പൊരുളായിരിക്കുന്ന ഏകതയില്‍ ഹൃദയത്തെ പ്രതിഷ്ഠിച്ചുകൊള്ളണം.

ലോകത്തുണ്ടായ എല്ലാ സംസ്‌കൃതിയിലും അതതുകാലത്തിനും ദേശത്തിനും അനുസരിച്ച് ദര്‍ശനങ്ങളും ചര്യകളും അനുഷ്ഠാനങ്ങളും ഉണ്ടായിട്ടുണ്ട്. അതതു ദേശത്തെ ജനങ്ങളുടെ ജീവിതത്തെ നവീകരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് അതെല്ലാം അവതരിപ്പിക്കപ്പെട്ടത്. വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും കെട്ടുറപ്പുള്ളതും ശാന്തിയും സമാധാനവുമുള്ളതുമാക്കുകയെന്നതായിരുന്നു ആ എല്ലാ ദര്‍ശനങ്ങളുടെയും അന്തര്‍ധാര. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നാമെങ്കിലും ആഴങ്ങളില്‍ ഒരേ താളമാണ് സൂക്ഷ്മബുദ്ധികള്‍ക്ക് കാണാനാവുക.

ശുദ്ധരും ഹൃദയാലുക്കളുമായ നേതൃത്വത്തിന്റെ അഭാവത്തില്‍ ദര്‍ശനങ്ങളുടെ തെളിമയില്‍ നിന്നും നാം അകന്നകന്നുപോകുകയും തികച്ചും സ്വാര്‍ത്ഥരായ വ്യക്തികളുടെ താല്പര്യസംരക്ഷണത്തിനായി ദര്‍ശനങ്ങളെ ഉപയോഗിക്കുകയും ചെയ്തതാണ് നാളിന്നുവരെയുള്ള മതങ്ങളായ മതങ്ങളുടെയെല്ലാം ചരിത്രം. ബുദ്ധനില്‍ തുടങ്ങി ഇങ്ങ് നാരായണ ഗുരുവില്‍ വന്നു നില്ക്കുന്നു ആ മൂല്യശോഷണത്തിന്റെ ചരിത്രം.

REPRESENTATIONAL IMAGE: WIKI COMMONS
ജീവിതത്തിന്റെ അന്തര്‍ധാരയായിരിക്കുന്ന ഏകതയെ വൈയക്തികവും സാമൂഹികവും സാര്‍വ്വത്രികവുമായ എല്ലാ വീക്ഷണകോണിലൂടെയും അവതരിപ്പിച്ച ആധുനികനായ ഗുരുവായിരുന്നു നാരായണ ഗുരു. അദ്ദേഹത്തെപ്പോലും കേവലം ഇടുങ്ങിയ ഒരു ഇടനാഴിയിലിട്ട് വലിച്ചിഴയ്ക്കുകയാണ് നാമിന്നു ചെയ്യുന്നത്. അദ്ദേഹത്തിന്റെ സത്യവചനങ്ങളെ തികച്ചും സങ്കുചിതമായ കള്ളികളിലൊതുക്കുന്നതില്‍ നമുക്ക് യാതൊരു മനസ്താപവുമില്ല. ആ ധനികനായ ഒരു ഋഷിയുടെ ഗതി ഇതാണെങ്കില്‍ ബുദ്ധനെയും മുഹമ്മദിനെയും യേശുവിനെയുമൊക്കെ കേന്ദ്രമാക്കിക്കൊണ്ട് വളര്‍ന്നുവന്ന മതങ്ങള്‍ക്ക് മൂല്യശോഷണം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

പണത്തിന്റെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും അടിത്തറയിലാണ് ഇന്നെല്ലാ മതങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത്. അതിനവര്‍ക്ക് അവരുടേതായ വാദങ്ങളും ന്യായങ്ങളും ആവശ്യത്തിലധികമുണ്ടുതാനും, ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനങ്ങളെ കൂടുതല്‍ ഇരുട്ടിലേക്കു വലിച്ചിഴയ്ക്കുന്ന വിഭാഗീയതയുടെ ആ വഴിയില്‍ ഇനിയും വീണുപോകാതിരിക്കാനാണ് ഗുരു പറയുന്നത്. അത് നമ്മെ കൂടുതല്‍ കാലുഷ്യത്തിലേക്ക് നയിക്കുകയുള്ളൂ.

അന്ധന്മാര്‍ ആനയെക്കണ്ടു വിശദീകരിക്കുന്നതുപോലെയാണ് അജ്ഞാനികളും സ്വാര്‍ത്ഥതല്പരരുമായ പുരോഹിതര്‍ മതത്തെ വ്യാഖ്യാനിക്കുന്നത്. കാലുതൊട്ടുനോക്കിയ അന്ധന്‍ പറയുന്നു ആന തൂണുപോലെയാണെന്ന്. ചെവി തൊട്ടു നോക്കിയ അന്ധന് ആന മുറംപോലെയാണെന്നതില്‍ ഒരു സംശയവുമില്ല. വാലുതൊട്ടുനോക്കിയവന് അതു ചൂലുപോലെയാണ്. ഒരിക്കലും ആനയെ കാണാതെ ആനയുടെ ഒരു അവയവത്തെമാത്രം സ്പര്‍ശിച്ച് ഭാഗികമായ നിഗമനത്തിലെത്തിച്ചേരുകയാണ് എല്ലാവരും ചെയ്യുന്നത്. ബോധപൂര്‍വ്വമോ അല്ലാതെയോ മതങ്ങളായ മതങ്ങളുടെയെല്ലാം പ്രസ്താവനകളും വിശ്വാസങ്ങളും ഈ അന്ധന്റെ നിഗമനംപോലെയാണ്.

എല്ലാ വൈവിധ്യങ്ങള്‍ക്കും കേന്ദ്രമായിരിക്കുന്ന ഏകമായ പൊരുളില്‍ ഹൃദയത്തെ പ്രതിഷ്ഠിച്ച് കാലുഷ്യമുണ്ടാക്കുന്ന വിഭാഗീയ ചിന്തകളില്‍ ചെന്നുവീഴാതെ ബോധത്തെ കാത്തുകൊള്ളണമെന്ന താക്കീതാണ് ഗുരു നല്കുന്നത്. എങ്കിലേ നാം ഇവിടെ യാത്രചെയ്യുന്ന വഴിയിലൂടെ സുഗമമായി സഞ്ചരിക്കാനാവൂ. ദര്‍ശനങ്ങളെ കാലത്തിന്റെയും ദേശത്തിന്റെയും വരുതിയില്‍നിന്നും കാലാതീതവും ദേശാതീതവുമായ ആകാശത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയിവേണം നാം മനസ്സിലാക്കാന്‍, വഴി സങ്കുചിതമായാല്‍ ലക്ഷ്യം അപ്രാപ്യമാകും. ഹൃദയം കലുഷമാകും. കരുവിലേക്കുള്ള യാത്ര ഇരുളടഞ്ഞതാകും.

REPRESENTATIONAL IMAGE: PIXELS
രണ്ട്
ഒരു മതവിശ്വാസിക്ക് വേറൊരു മതവിശ്വാസത്തെ നിന്ദ്യമായി തോന്നുന്നു. ഒരു മതത്തില്‍ പറയുന്ന തത്വം മറ്റു മതവിശ്വാസികളുടെ വീക്ഷണത്തില്‍ വികലമാണ്. എന്നാല്‍ ലോകത്തില്‍ എല്ലാ മതങ്ങളുടെയും സാരമായ രഹസ്യം ഒന്നുതന്നെയാണ്. ഇതറിയുന്നതുവരെ ഒരു ചിത്തഭ്രമംപോലെ ഈ വിശ്വാസവും നിന്ദയും തുടരും എന്ന് അറിഞ്ഞിരിക്കണം.

ഒരുപക്ഷേ, മനുഷ്യസമൂഹത്തെ ഏറ്റവും ഭീകരമായി ബാധിച്ചിട്ടുള്ള മാറാരോഗം മതമായിരിക്കണം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ബാഹ്യാവരണമണിഞ്ഞ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെയാണ് മതങ്ങള്‍ എന്നും സമൂഹത്തില്‍ വിളയാടിയിട്ടുള്ളത്. മതങ്ങളും ഉപമതങ്ങളും പരസ്പരം വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കാനും ഇതരമതങ്ങളെ നിന്ദിക്കാനും ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള കഥകളെല്ലാം ചരിത്രമാണ്. ലോകസമാധാനവും ശാന്തിയുമെല്ലാം മഹാമന്ത്രമായി കൊണ്ടുനടക്കുന്ന ഈ മതങ്ങള്‍ കൊന്നൊടുക്കിയിട്ടുള്ള മനുഷ്യര്‍ക്ക് കണക്കില്ല. എത്ര കൊണ്ടിട്ടും പഠിക്കാതെ വീണ്ടും പഴയകഥതന്നെ തുടരുന്നു എന്നതാണ് മതലോകത്തെ പ്രതിഭാസം.

ഞാന്‍ ശരിയും അപരന്‍ നിന്ദ്യനും എന്നതാണ് പല മതവിശ്വാസത്തിന്റെയും അടിത്തറ. സ്വന്തം മതത്തിന്റെ സാരത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനേക്കാള്‍ അപരന്റെ മതത്തെ അവഹേളിക്കാനും അതിലെ ന്യൂനതകള്‍ എടുത്തുകാണിക്കാനുമാണ് എന്നും എല്ലാ മതങ്ങളും ശ്രമിച്ചിട്ടുള്ളത്. അക്രമത്തിന്റെയും പരിഹാസത്തിന്റെയും അവഗണനയുടെയും മുള്‍മുനകൊണ്ട് അപരനെ ശാരീരികമായും മാനസികമായും ആത്മീയമായും പീഡിപ്പിക്കാന്‍ മതങ്ങള്‍ നടത്തിയിട്ടുള്ള വിക്രിയകള്‍ ഭയാനകമാണ്. ഇങ്ങനെയുള്ള മതവിശ്വാസികളോട് എല്ലാ മതത്തിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സാരം ഏകമാണെന്നു പറഞ്ഞാല്‍ എങ്ങനെ സ്വീകരിക്കാനാണ്. അന്ധമായ ബോധങ്ങളിലേക്ക് എങ്ങനെയാണ് അറിവിന്റെ വെളിച്ചം കടന്നുചെല്ലുക!?

എന്നാല്‍ വിഭാഗീയതയുടെ ഈ ചിത്തഭ്രമം അവസാനിക്കാത്തിടത്തോളം മനുഷ്യന്റെ കാലുഷ്യം തുടരുകതന്നെചെയ്യും. ഒരിത്തിരിനേരം ഒന്നു മാറിയിരുന്നു ചിന്തിക്കാന്‍ മനുഷ്യനു കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, നേരിയ വെളിച്ചമെങ്കിലും ബോധത്തിലേക്കു പ്രവേശിച്ചേനെ. 

എന്തിനാണ് ഞാന്‍ ജനിച്ചത്? സമാധാനത്തോടെയും ശാന്തിയോടെയും കഴിയാത്തിടത്തോളം ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തില്‍ മാത്രമെ സമാധാനത്തിനു സാദ്ധ്യതയുള്ളൂ എന്നറിഞ്ഞ് വിഭാഗീയതകളില്‍നിന്നെല്ലാം അകന്ന് ഞാന്‍ കഴിയേണ്ടതല്ലേ? വിശ്വാസങ്ങളും ആചാരങ്ങളും കാലദേശഭേദമനുസരിച്ച് മാറിമാറിവരുമെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കേ ഞാന്‍ വന്നുചേര്‍ന്നിട്ടുള്ള വിശ്വാസത്തെ മുറുകെപിടിച്ചു ജീവിക്കുമ്പോള്‍ അപ്പുറത്തിരിക്കുന്നവന്റെ വിശ്വാസത്തെ ആദരിക്കാനുള്ള ഹൃദയവിശാലത എനിക്കുണ്ടാകേണ്ടതല്ലേ? ബഹുസ്വരതയാല്‍ സമ്പന്നമാണ് മാനവസമൂഹമെന്നറിഞ്ഞ് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നനവിലല്ലേ ഞാനെന്റെ ജീവിതത്തെ അര്‍ത്ഥവത്താക്കേണ്ടത്?

കാലങ്ങളായി പേറിക്കൊണ്ടു നടക്കുന്ന അബദ്ധജടിലമായ വിശ്വാസങ്ങളെ സ്വയം ചോദ്യംചെയ്ത് തിരുത്തി കൂടുതല്‍ തെളിമയുള്ള ഒരു ആകാശത്തിലേക്കു പ്രവേശിക്കാത്തിടത്തോളം ഇതെല്ലാം ഇങ്ങനെത്തന്നെ തുടരുകയേയുള്ളൂവെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ കൊള്ളാം. മതങ്ങളും ദര്‍ശനങ്ങളും മനുഷ്യജീവിതത്തെ സുഗമമാക്കാന്‍ മനുഷ്യന്‍തന്നെ ഉണ്ടാക്കിയിട്ടുള്ളതാണെന്നറിഞ്ഞ് അതിലെ വിഷാംശങ്ങളെ തൂത്തെറിഞ്ഞില്ലെങ്കില്‍ കാലുഷ്യംബാധിച്ച ഒരു ഭാവിയായിരിക്കും നമ്മുടെ മക്കള്‍ക്കും അനുഭവിക്കേണ്ടിവരിക.

REPRESENTATIONAL IMAGE: FLICKR
മൂന്ന്
പരസ്പരം പൊരുതി ജയിക്കാമെന്നത് അസാദ്ധ്യമാണ്. ഒന്നു മറ്റൊന്നിനോട് പൊരുതുന്നതുകൊണ്ട് ഒരു മതവും നശിക്കുകയില്ല. മറ്റു മതങ്ങളുടെ വൈകല്യങ്ങളെപ്പറ്റി പറഞ്ഞു നടക്കുന്നവര്‍ ഇതു മനസ്സിലാക്കാതെ ഒരര്‍ത്ഥവുമില്ലാതെ പൊരുതി നിക്കുകയേയുള്ളൂ എന്ന വെളിവുണ്ടാകണം.

മനുഷ്യബോധത്തിന്റെ ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു വികാരമാണ് മതം.  ബൗദ്ധികമായി കാര്യങ്ങളെ എത്ര ഗ്രഹിച്ചാലും സന്ദര്‍ഭം വരുമ്പോഴെല്ലാം അത് പത്തിവിടര്‍ത്തി ഉണര്‍ന്നുവരും. വൈയക്തികമായും സാമൂഹികമായും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അന്തര്‍ധാര മതത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളായി അതു മനുഷ്യബോധത്തെ സ്വാധീനിച്ചു നിലനില്ക്കുന്നതും തുടരുന്നതും. അത്രമാത്രം ശക്തമായാണ് ആ സംസ്‌കാരം ഓരോ ബോധത്തിലും വര്‍ത്തിക്കുന്നത്.

ഹിന്ദുമതത്തില്‍നിന്നും ഇസ്ലാംമതത്തിലേക്കു പ്രവേശിച്ച കമലസുരയ്യയ്ക്ക് കൃഷ്ണനെക്കൂടി കൂടെ കൊണ്ടുപോകേണ്ടി വന്നത് അതുകൊണ്ടാണ്. അഖണ്ഡവിവേകശക്തികൊണ്ട് വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ദ്വൈതങ്ങളില്‍നിന്നും ഉണര്‍ന്നുവരാന്‍ കഴിയുമെങ്കിലും ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കു ചേക്കേറുന്നവരില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സംസ്‌കാരത്തിന്റെ അലയൊലികള്‍ തുടരുകതന്നെ ചെയ്യുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ബാഹ്യമായ പ്രേരണകൊണ്ടോ സമ്മര്‍ദ്ദംകൊണ്ടോ ഒരാളില്‍ രൂഢമൂലമായി കിടക്കുന്ന മതബോധത്തെ ഇല്ലായ്മചെയ്ത് അവിടെ പുതിയ മതത്തിന്റെ വിശ്വാസപ്രമാണങ്ങളെ പ്രതിഷ്ഠിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ അബദ്ധമില്ല. പട്ടിണിപ്പാവങ്ങളായ മനുഷ്യര്‍ അപ്പത്തിനും വസ്ത്രത്തിനും കിടപ്പാടത്തിനുംവേണ്ടി മതം മാറുമ്പോള്‍ അത് വിശ്വാസത്തിന്റെ മാറ്റമല്ലെന്ന് അല്പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

പ്രബലമായ മതങ്ങളെല്ലാം പരസ്പരം പൊരുതി ജയിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ചരിത്രമാണ്. എന്നിട്ട് ഒരു മതവും ഇല്ലാതാവുകയല്ല ചെയ്തത്. മറിച്ച് എല്ലാം വളരുകയാണുണ്ടായത്. പൊരുതിക്കൊണ്ടിരിക്കുന്നവര്‍ ഏതൊന്ന് ഇല്ലാതാക്കാനാണോ പൊരുതുന്നത് അതു വളരുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം ഉണര്‍ന്നറിയുന്നുമില്ല. അത്രയ്ക്കും തിമിരം ബാധിച്ച ബോധങ്ങളാണത്.

എതിര്‍ക്കുംതോറും ശക്തിയേറുന്ന സ്വഭാവമാണ് മതങ്ങള്‍ക്കുള്ളതെന്നറിഞ്ഞ് അവനവന്റെ മതങ്ങളില്‍ സ്വസ്ഥരായി കഴിയുകയാണുചിതം. പൊരുതിപ്പൊരുതി സ്വയം ഇല്ലാതാവുമെന്നല്ലാതെ അപരനെ ക്ഷയിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്ന സത്യം ഉണര്‍ന്നറിഞ്ഞാല്‍ അവനവനില്‍ നിറഞ്ഞുജീവിക്കാം. അത്രതന്നെ.

കമലസുരയ്യ | PHOTO: WIKI COMMONS
നാല്
ഒരു മതമേ വേണ്ടൂ എന്നാണ് എല്ലാ മതവാദികളും പറയുന്നത്. എല്ലാ മതക്കാരും തങ്ങളുടെ മതം ഏകമതമായിത്തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വസ്തുത മതവാദികള്‍ ആരുംതന്നെ ഓര്‍ക്കുന്നില്ല. മതവാദവും പരമതവാദവും ഒന്നും ഇല്ലാത്ത ജ്ഞാനികളായ ശുദ്ധഹൃദയര്‍ മതവാദത്തിനും പരമതവാദത്തിനും പിന്നിലുള്ള നിരര്‍ത്ഥകത പൂര്‍ണ്ണമായി അറിയുന്നുണ്ട്.

എല്ലാവരും ആഗ്രഹിക്കുന്നത് ഒരുകുടക്കീഴില്‍ എല്ലാവരും വരണമെന്നാണ്. വിശാലമായ ഒരു മതത്തിന്റെ അനുയായികളാകണമെന്നാണ് പറയുന്നത്. അതൊരു വിശാലമായ ആശയമാണ്. എന്നാല്‍ എല്ലാവരും അവരവരുടെ നിരര്‍ത്ഥകമായ മതത്തെ ഉപേക്ഷിച്ച് ഞങ്ങളുടെ സാര്‍ത്ഥകമായ മതത്തിലേക്കു അണിചേരണം എന്നാണ് 'വിശാല'മായി പറയുന്നതെന്ന് പലപ്പോഴും ഈ വാദികള്‍ ഓര്‍ക്കാറില്ല.

ഇസ്ലാംമതവിശ്വാസികള്‍ ഇസ്ലാംമതനിയമങ്ങള്‍ക്കനുസരിച്ചുള്ള ഇസ്ലാമികരാഷ്ട്രം വരണമെന്ന് ആഗ്രഹിക്കുന്നു. അതിനായി 'നിസ്വാര്‍ത്ഥ'മായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ക്രിസ്ത്യാനികള്‍ ദൈവപുത്രനായ ക്രിസ്തുവിലൂടെ മാത്രമെ സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാനാവൂ എന്ന വിശ്വാസമുള്ള ഏകലോകസമൂഹം ഉണ്ടാകണമെന്ന് കരുണ'യോടെ ആഗ്രഹിക്കുകയും ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നു. ഭാരതീയതയില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് സനാതനമതം ലോകത്തിനു മുഴുവന്‍ വഴികാണിക്കുമെന്നതില്‍ അശേഷം സംശയമില്ല. 'വിശാല'മായ ഹൃദയത്തോടെ അവരും തങ്ങളുടെ ഏകമതവീക്ഷണം എടുത്തുകാണിക്കുന്നു. അങ്ങനെ എല്ലാവരും ഏകമതത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും പറയുന്നു, ഞങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നു.

എന്നാല്‍ എന്താണ് സംഭവിക്കുന്നത് തന്റെ മതത്തിന്റെ വിശാലതയും സാഹോദര്യവും' എടുത്തുകാണിക്കാന്‍ മറ്റു മതങ്ങളെയെല്ലാം അനാദരിക്കുകയും ഭര്‍ത്സിക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ എവിടെ വിശാലത? എവിടെ സഹിഷ്ണുത? എവിടെ എത്തി എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്കു വെളിപ്പെട്ടുകിട്ടിയ സത്യം ഞങ്ങള്‍ ഉദ്ഘോഷിക്കാതെ മിണ്ടാതിരിക്കണമെന്നാണോ പറയുന്നത്. അതു ലോകരെ നരകത്തിലേക്കും അജ്ഞതയിലേക്കും വലിച്ചിഴച്ചുകൊണ്ടുപോവുകയല്ലേയുള്ളൂ എന്നാണ് സ്നേഹനിധികളായ മതവാദികളുടെ ഉത്തരം.

REPRESENTATIONAL IMAGE: WIKI COMMONS
ഇങ്ങനെ പല സത്യങ്ങള്‍ ഒരു മതത്തിനുവേണ്ടി അവിരാമം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ് മതത്തിന്റെത്. തികച്ചും വൈകാരികമായ ഈ പ്രചരണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വിഭാഗീയതയും അനാദരവും അക്രമവും പലപ്പോഴും പ്രചാരകര്‍ കാണുന്നില്ല. എല്ലാവരും പറയുന്നു ഒരു ദൈവമേ ഉള്ളൂ എന്ന്. എന്നാല്‍ അതു താന്‍ പറയുന്ന ദൈവമാണ് എന്നു പറയുന്നതിലെ വൈരുദ്ധ്യവും അവിവേകവും അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.

അതങ്ങനെ അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നതാണ് സത്യം. അത്രമാത്രം രൂഢമൂലമായി കിടക്കുന്ന അജ്ഞതയാണത്. എല്ലാ വാദങ്ങളില്‍നിന്നും ബോധത്തെ ഉണര്‍ത്തുന്ന തെളിഞ്ഞ അറിവുണ്ടായാല്‍ മാത്രമെ മതവാദത്തിന്റെയും പരമതവാദത്തിന്റെയും അന്തസ്സാരശൂന്യത വെളിപ്പെട്ടുകിട്ടുകയുള്ളൂ. അതുകൊണ്ടാണ് ഗുരുവിനു പറയേണ്ടിവന്നത് പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാര്‍ മാത്രമെ ഇതിന്റെ രഹസ്യം പൂര്‍ണ്ണമായി അറിയുകയുള്ളൂ എന്ന്.

ഇത് മതങ്ങളുടെ മാത്രം പ്രശ്നമല്ല. മതാതീതരായ ദാര്‍ശനികരിലും ഈ അന്ധത്വമുണ്ട്. അദ്വൈതിയും വിശിഷ്ടാദ്വൈതിയും ദ്വൈതിയും നിരീശ്വരനും യുക്തിവാദിയും എല്ലാം ഈ ഗണത്തില്‍ പെടുന്നവരാണ്. 'സകലവുമുള്ളതുതന്നെ തത്ത്വചിന്താഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നു ഗുരുവിനു പറയേണ്ടി വന്നത് ദാര്‍ശനികലോകത്തെ നിരര്‍ത്ഥകമായ വിഭാഗീയതയെയും താര്‍ക്കികതയെയും കണ്ടതുകൊണ്ടുതന്നെയാണ്.

ഗുരു നിത്യ പറയുന്നു: ഈശ്വരസങ്കല്പം എന്നു വിളിക്കാവുന്ന എല്ലാ ബൗദ്ധികനിയമങ്ങളും ജൈവികനിയമങ്ങളും നിലനിറുത്തിക്കൊണ്ട് ഈ ലോകം എല്ലാ വൈവിദ്ധ്യങ്ങളില്‍ക്കൂടെയും നാനാത്വങ്ങളില്‍ക്കൂടെയും ഏകമായ സത്യത്തെ എന്നെന്നും ഇങ്ങനെ നാനാകീര്‍ണ്ണമാക്കി കൊണ്ടുപോകും. നാമെല്ലാം വിട്ടുവീഴ്ചയില്ലാത്ത ഒരേയൊരു ലോകനിയമത്തിന്റെ ഭാഗമാണെന്നും ഒരു നിയന്താവിന് വശഗരാണെന്നും അറിയുന്നതുവരെ വെറുതെ തമ്മില്‍ പോരാടിക്കൊണ്ടിരിക്കും. അന്യനെന്നു പറയുന്നതും താന്‍ തന്നെയാണെന്നു അറിയുന്നതുവരെ പ്രപഞ്ചസര്‍ജ്ജനത്തിലെ ഏകത്വവും നാനാത്വവും ഒരു രഹസ്യത്തിന്റെ രണ്ടു മുഖങ്ങളാണെന്ന് മനസ്സിലാവില്ല. അത്രയും മനസ്സിലായാല്‍ സമാധാനമായി.


#Religion & Politics
Leave a comment