TMJ
searchnav-menu
post-thumbnail

TMJ Sports

115: പ്രീമിയർ ലീഗ് vs മാഞ്ചസ്റ്റർ സിറ്റി

26 Oct 2024   |   5 min Read
ഹരിനാരായണന്‍ കെ

ഇംഗ്ലണ്ടിലെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗ് മത്സരമായ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്. തുടര്‍ച്ചയായി കഴിഞ്ഞ 4 തവണ ലീഗ് വിജയികളായതും മാഞ്ചസ്റ്റര്‍ സിറ്റി തന്നെ. പ്രീമിയര്‍ ലീഗ് ചരിത്രത്തിലാദ്യമായാണ് ഒരു ക്ലബ് തുടര്‍ച്ചയായി നാല് തവണ വിജയികളാവുന്നത്. 2016-17 സീസണില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാനേജറായ പെപ് ഗ്വാര്‍ഡിയോള എന്ന് വിളിക്കപ്പെടുന്ന ജോസെപ് ഗ്വാര്‍ഡിയോള ഐ സലാ, സിറ്റിയുടെ മാനേജറായി വന്നതിനു ശേഷം ഗംഭീരമായ വിജയ പരമ്പരയാണ് മാഞ്ചര്‍സ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബിന് നേടിയെടുക്കാനായത്. സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യന്‍ കപ്പ് നേടാനായത് 1970ലെ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പാണ്. പിന്നീട് 2022-23 സീസണിലാണ് ചാമ്പ്യന്‍സ് ലീഗ് വിജയത്തിലൂടെ വീണ്ടുമൊരു യൂറോപ്യന്‍ കപ്പ് സിറ്റിക്ക് നേടാനായത്. അതേ സീസണില്‍ കോണ്ടിനെന്റല്‍ ട്രെബിളും (Continental Treble) സിറ്റി കരസ്ഥമാക്കി. യൂറോപ്യന്‍ ട്രെബിള്‍ വിജയം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി മാറി. കൂടാതെ ആഭ്യന്തര മത്സരങ്ങളിലെ ട്രോഫികളായ എഫ്എ (FA) കപ്പ്, ഇഎഫ്എല്‍ (EFL) കപ്പ് (കാരബാവോ കപ്പെന്നും അറിയപ്പെടുന്നു), കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങിയവയും പെപ് വന്നതിന് ശേഷം വീണ്ടും സിറ്റിക്ക് വിജയിക്കാനായി. ക്ലബ് വേള്‍ഡ് കപ്പ് ട്രോഫിയും മാഞ്ചര്‍സ്റ്റര്‍ സിറ്റി നേടി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബെന്ന് പലരും കണക്കാക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ്.

1880ല്‍ സെന്റ് മാര്‍ക്‌സ്(വെസ്റ്റ് ഗോര്‍ട്ടണ്‍) എന്ന പേരില്‍ ആരംഭിച്ച ക്ലബ് 1887ല്‍ ആര്‍ഡ്വിക്ക് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന പേരിലേക്കും പിന്നീട് 1894ല്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്ന പേരിലേക്കും മാറി. സിറ്റിയുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടമായി കണക്കാക്കിയിരുന്നത് 1960കളും 1970കളുടെ തുടക്കവുമാണ്. മോശം പ്രകടനങ്ങള്‍ മൂലം ലീഗ് മത്സ    രങ്ങളുടെ രണ്ടാമത്തെ ഡിവിഷനിലോട്ട് താഴ്ത്തപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റി, 1965ല്‍ മാനേജ്‌മെന്റ് ടീമിലേക്ക് ജോ മെര്‍സറിന്റെയും മാല്‍ക്കം ആലിസണിന്റെയും വരവോട് കൂടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചു തുടങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവസാന ദിവസം പരാജയപ്പെടുത്തി കൊണ്ട് 1967-68 സീസണിലെ ലീഗ് വിജയവും, 1969ലെ എഫ്എ കപ്പ് വിജയവും, 1970ലെ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് വിജയവും സിറ്റിയുടെ ആദ്യത്തെ സുവര്‍ണകാലഘട്ടത്തെ അടയാളപ്പെടുത്തി. മികച്ച പ്രകടനങ്ങള്‍ തുടര്‍ന്ന സിറ്റിക്ക് ഇരുപതാം നൂറ്റാണ്ടിലെ അവസാന കപ്പ് വിജയം നേടാനായത് 1976ലെ ലീഗ് കപ്പ് ഫൈനലിലാണ്. പിന്നീട് തകര്‍ച്ചയിലേക്കാണ് സിറ്റി കൂപ്പുകുത്തിയത്. താഴത്തെ ഡിവിഷനുകളിലേക്ക് പലതവണ താഴ്ത്തപ്പെട്ട സിറ്റി അവസാനമായി 2001-02 സീസണിലാണ് പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോട്ടായത്. പിന്നീട് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ തന്നെ നിലനില്‍ക്കാന്‍ സിറ്റിക്കായി. സിറ്റിക്ക് 1976ന് ശേഷം വിജയം നേടാനായത് 2010-11 സീസണിലെ എഫ്എ കപ്പ് വിജയത്തിലൂടെയാണ്. ആ സമയത്ത് സിറ്റി പുതിയൊരു മുന്നേറ്റത്തിന്റെ പാതയില്‍ കയറിയിട്ടുണ്ടായിരുന്നു.

പെപ്പിന്റെ വരവ് മാത്രമല്ല മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയങ്ങളുടെ അത്യുന്നതിയില്‍ എത്തിച്ചത്. നിലവില്‍ രണ്ടാം സുവര്‍ണകാലഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്ന് കണക്കാക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ക്ലബിനെ 2008 ഓഗസ്റ്റില്‍ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് വിലയ്ക്ക് വാങ്ങി. ഗ്രൂപ്പിന്റെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (CFG) എന്ന വിഭാഗം 2008ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വാങ്ങിയതിന് ശേഷം രൂപീകരിച്ചതാണ്. ലോകത്തെ പല രാജ്യങ്ങളിലെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളില്‍ കളിക്കുന്ന, പല ഫുട്‌ബോള്‍ ക്ലബുകളും സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. ഇന്ത്യയിലെ ഐഎസ്എല്ലിലെ മുംബൈ സിറ്റി എഫ്‌സി, ലാലിഗയിലെ ജിരോണ എഫ്‌സി ക്ലബ് എന്നിവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. യുഎഇയുടെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ പ്രൈം മിനിസ്റ്ററുടെ സഹോദരനുമായി രാജകുടുംബത്തിലെ അംഗം ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമസ്ഥനും. അബുദാബി ഗ്രൂപ്പിന്റെ വരവോട് കൂടി വലിയ സാമ്പത്തിക നിക്ഷേപമാണ് സിറ്റിക്ക് ലഭിച്ചത്. മികച്ച മാനേജറിനെയും കളിക്കാരെയും സ്റ്റാഫിനെയും കൊണ്ടുവരാനും, സ്റ്റേഡിയം നവീകരിക്കാനുമെല്ലാം ഇത് മൂലം സിറ്റിയ്ക്ക് കഴിഞ്ഞു. ഇതിന് പിറകെ സിറ്റിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ വളരെയേറെ സാമ്പത്തിക തിരിമറികളുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിറ്റിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുമായി മുന്നോട്ട് നീങ്ങിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ്.
ജോസെപ് ഗ്വാര്‍ഡിയോള ഐ സലാ | PHOTO: FACEBOOK
പോര്‍ച്ചുഗീസ് ഹാക്കറും ആക്ടിവിസ്റ്റുമായ റൂയി പിന്റോയുടെ പ്രവര്‍ത്തികളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. പല ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഏജന്റിന്റെയും ഇമെയില്‍ ഹാക്ക് ചെയ്ത പിന്റോ ഈ വിവരങ്ങള്‍ ജര്‍മനിയിലെ ഡെര്‍ സ്പിഗല്‍ (Der Spiegel) എന്ന മാധ്യമവുമായി ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി. ഇതിന് ശേഷമാണ് യുവേഫയും (UEFA) പ്രീമിയര്‍ ലീഗും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അന്വേഷണമാരംഭിച്ചത്. ആരോപണങ്ങളില്‍ ആശ്ചര്യമാണ് തങ്ങള്‍ക്കുള്ളതെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രതികരിച്ചത്. വളരെയധികം സാമ്പത്തിക രേഖകളും വിവരങ്ങളും പ്രീമിയര്‍ ലീഗിന് നല്‍കിയിട്ടും ഇക്കാര്യത്തില്‍ തങ്ങളെ സംശയിക്കുന്നതില്‍ ആശ്ചര്യമുണ്ടെന്നാണ് സിറ്റി പറഞ്ഞത്. ആരോപണങ്ങളില്‍ ലീഗ് നിശ്ചയിക്കുന്ന സ്വതന്ത്ര കമ്മിഷന്റെ അന്വേഷണങ്ങള്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സിറ്റി അറിയിച്ചിരുന്നു. സിറ്റിക്കെതിരെ 115 കുറ്റങ്ങളാണ് തുടക്കത്തില്‍ ചുമത്തിയത്. ഇവ സാമ്പത്തിക തിരിമറികളില്‍ മാത്രം ഒതുങ്ങുന്നവയല്ല. തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങളിന്മേലുള്ള അന്വേഷണത്തില്‍ സഹകരിക്കാത്തതിനടക്കമുള്ള കുറ്റങ്ങള്‍ ഈ 115ല്‍ ഉള്‍പ്പെടും. യുകെയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 15 കുറ്റങ്ങളും കൂടെ ചേര്‍ത്ത് 130 നിയമലംഘനങ്ങള്‍ക്കാണ് സിറ്റി വിചാരണ നേരിടുന്നത്. ഈ 15 നിയമലംഘനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. അതും മറ്റു നിയമലംഘനങ്ങളുടെ ഭാഗമായിട്ടുള്ളത് തന്നെയാവും.

2009നും 2018നുമിടയില്‍ കൃത്യമായ സാമ്പത്തിക കണക്ക് നല്‍കാത്തതിന് 54 നിയമലംഘനങ്ങളും, കളിക്കാരുടെയും മാനേജറിന്റെയും കൃത്യമായ ശമ്പളവിവരങ്ങള്‍ നല്‍കാത്തതിന് 14 നിയമലംഘനങ്ങളും, യുവേഫയുടെ എഫ്എഫ്പി (Financial Fair Play - FFP) ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ 5 നിയമലംഘനങ്ങളും, 2015നും 2018നുമിടയില്‍ പ്രീമിയര്‍ ലീഗിന്റെ പ്രൊഫിറ്റബിലിട്ടി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ചട്ടങ്ങളുടെ 7 നിയമലംഘനങ്ങളും, 2018നും 2023നുമിടയില്‍ പ്രീമിയര്‍ ലീഗിന്റെ അന്വേഷണങ്ങളില്‍ സഹകരിക്കാത്തതിന് 35 നിയമലംഘനങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. ഇവയാണ് തുടക്കത്തിലെ 115 കുറ്റങ്ങളാവുന്നത്. സിറ്റിയുടെ കേസിനെ പൊതുവെ '115'' എന്നാണ് വിളിക്കുന്നത്. ലളിതമായ വാക്കുകളില്‍ പറയുകയാണെങ്കില്‍ ഒരു ക്ലബിന്റെ ചിലവുകള്‍ അതിന് ലഭിക്കുന്ന വരുമാനത്തിന് അനുപാതികമായിട്ടാവണമെന്നതാണ് എഫ്എഫ്പി നിയമങ്ങളില്‍ പറയുന്നത്. അതായത് ഒരു ക്ലബിന്റെ ഉടമസ്ഥരുടെ കയ്യില്‍ ഒരുപാട് പണമുണ്ടെങ്കിലും അവ മുഴുവനും ക്ലബിലേക്ക് ചിലവഴിക്കാന്‍ കഴിയില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മത്സരങ്ങളില്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകകളും മറ്റുമാണ് ക്ലബിലേക്ക് ചിലവഴിക്കേണ്ടത്. ക്ലബിന് നല്ല വരുമാനമുണ്ടെങ്കില്‍ അവര്‍ക്ക് ഒരുപാട് പണം ചിലവഴിക്കാനാവും. ക്ലബിന് വരുമാനം കുറവാണെങ്കില്‍, ക്ലബിന്റെ ഉടമസ്ഥരുടെ പക്കം പണമുണ്ടെങ്കിലും അവ ചിലവഴിക്കാനാവില്ല. പണമുള്ള ക്ലബുകള്‍ക്ക് കുഞ്ഞന്‍ ക്ലബുകള്‍ക്ക് മേല്‍ നീതിയുക്തമല്ലാത്ത ഗുണങ്ങളുണ്ടാവാതിരിക്കാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണിത്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച യഥാര്‍ത്ഥ തുക മറച്ച് പിടിച്ച് കൂടുതല്‍ തുക ലഭിച്ചതായി കാണിക്കാന്‍ ക്ലബ്ബുകള്‍ ശ്രമിക്കും. ഇത് തടയാനും നിയമങ്ങളുണ്ട്. ഇതിനെ അസ്സോസിയേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷന്‍(ATP) നിയമങ്ങളെന്നാണ് വിളിക്കുന്നത്. സിറ്റി ഇത് ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളുടെ കണക്കുകള്‍ ഉയര്‍ത്തിക്കാണിച്ചും ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളങ്ങളുടെ വിവരങ്ങളില്‍ തിരിമറി നടത്തിയുമാണ് പ്രീമിയര്‍ ലീഗിന് മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകള്‍ നല്കിയെന്നാണ് പ്രധാന ആരോപണം. ഇതിന്മേല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുവേഫ നടത്തിയ അന്വേഷണത്തില്‍ സിറ്റി കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയും, രണ്ട് വര്‍ഷം യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കായികമത്സരങ്ങളുടെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ (CAS) അപ്പീലിന് പോയ സിറ്റി, വിലക്ക് പിന്‍വലിപ്പിക്കുകയും 30 മില്യണ്‍ യൂറോ പിഴയില്‍ നിന്ന് 10 മില്യണ്‍ യൂറോ പിഴയിലേക്ക് തുക ചുരുക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഇല്ലെന്നും, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി കഴിഞ്ഞെന്നും(time-barred) ചൂണ്ടിക്കാണിച്ചാണ് ശിക്ഷ കുറച്ചത്. എങ്കിലും സിറ്റിക്ക് പിഴയടക്കേണ്ടി വന്നുവെന്ന വസ്തുത കാണാതിരിക്കരുത്.

REPRESENTATIVE IMAGE | WIKI COMMONS
പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കുറ്റം ചുമത്തിയതും വിചാരണക്കായി ഒരുങ്ങുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ സിറ്റിക്കെതിരായ കേസില്‍ ഞങ്ങള്‍ ശരിയായിരുന്നുവെന്ന് തങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് യുവേഫയുടെ പ്രസിഡന്റ് അലക്‌സാണ്ടര്‍ ചെഫറിന്‍ പ്രതികരിച്ചത്. കോടതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചെങ്കിലും യുവേഫയുടെ സ്വതന്ത്ര സമിതിയുടെ കണ്ടെത്തലുകള്‍ ശരിയായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാധ്യമങ്ങള്‍ പക്ഷേ സിറ്റിയെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഈ '115' ചര്‍ച്ചയാവാറില്ല. ചെറിയ ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഈ കേസ് അര്‍ഹിക്കുന്ന, ഇത്രയും വലിയ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ലഭിക്കേണ്ടുന്ന മാധ്യമങ്ങളുടെ കവറേജ് ഇതിനു ലഭിക്കുന്നില്ല.

മാഞ്ചസ്റ്റര്‍ സിറ്റി കുറ്റവിമുക്തരായാല്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വിധിയാവും പ്രസ്താവിക്കപ്പെടുക. പൊതുവില്‍ എഫ്എഫ്പി നിയമങ്ങളുടെ ലംഘനങ്ങള്‍ക്ക് ലീഗ് മത്സരങ്ങളിലെ പോയിന്റുകള്‍ കുറയ്ക്കുന്നതാണ് ശിക്ഷയായി കൊടുക്കുന്നത്. കൂടാതെ പിഴയും ചുമത്തും. കഴിഞ്ഞ സീസണില്‍ എവര്‍ട്ടണ്‍ ക്ലബിനും നോട്ടിങ്ഹാം ഫോറസ്റ്റ് ക്ലബിനുമെതിരെ എഫ്എഫ്പി കൂടാതെ പ്രൊഫിറ്റബിലിറ്റി സസ്‌റ്റൈനിബിലിറ്റി (Profitability and Sustainability) നിയമലംഘനങ്ങള്‍ക്ക് പ്രീമിയര്‍ ലീഗ് നടപടി എടുത്തിരുന്നു. ഈ ക്ലബുകളുടെ ലീഗ് മത്സരങ്ങളിലെ പോയിന്റുകള്‍ കുറയ്ക്കുകയാണ് ലീഗ് നല്‍കിയ ശിക്ഷ. ഇത്രയും നിയമലംഘനങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ എത്തരത്തിലുള്ള നടപടികളാവും അവര്‍ക്കെതിരെ എടുക്കുക എന്നത് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. നിയമലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് പോയിന്റുകള്‍ കുറച്ചാല്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെടുകയും ഇംഗ്ലണ്ടിലെ ചാംപ്യന്‍ഷിപ് ലീഗിലോ, ലീഗ് വണ്‍ അല്ലെങ്കില്‍ ലീഗ് ടുവിലേക്കോ സിറ്റി താഴ്ത്തപ്പെട്ടേക്കാം. ഭീമമായ തുക പിഴയായും അടക്കേണ്ടി വന്നേക്കും.

REPRESENTATIVE IMAGE | WIKI COMMONS
ഇതിലെ പ്രധാന വിഷയം എന്തെന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാം സുവര്‍ണകാലഘട്ടം കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം തിരിമറികളിലൂടെയാണെന്ന വ്യാഖ്യാനമുണ്ടായിരിക്കുന്നു എന്നതാണ്. വിചാരണക്ക് ശേഷം വിധി ആര്‍ക്ക് അനുകൂലമായി വന്നാലും മാഞ്ചസ്റ്റര്‍ സിറ്റി നിഷ്‌കളങ്കരായിരുന്നുവെന്ന് എല്ലാവരും ഇനി വിശ്വസിക്കില്ല. ഇതിനൊരു കാരണം യുവേഫയുടെ കേസില്‍ അപ്പീല്‍ പോയെങ്കിലും സിറ്റിക്ക് പിഴ അടക്കേണ്ടി വന്നിരുന്നു. അടുത്തിടെ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് സിറ്റി നല്കിയ കേസില്‍ സിറ്റിക്ക് അനുകൂലമായി വിധി വന്നിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് തുക കൂടുതല്‍ കാണിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ചട്ടങ്ങള്‍ക്കെതിരെയാണ് സിറ്റി നീങ്ങിയത്. പ്രീമിയര്‍ ലീഗ് ചട്ടങ്ങള്‍ക്കെതിരെയുള്ള സിറ്റിയുടെ നീക്കം സിറ്റിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന രീതിയിലും വീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും വിധി വരുന്നത് വരെ ആളുകളുടെ വീക്ഷണങ്ങളില്‍ ഒരു തീര്‍പ്പുണ്ടാവില്ല. വിധി വന്നാലും പലരുടേയും വീക്ഷണങ്ങള്‍ മാറുകയുമില്ല.

കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ പ്രീമിയര്‍ ലീഗിന്റെ ജുഡീഷ്യല്‍ പാനല്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. അതീവ രഹസ്യമായാണ് കേസ് നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും, 2024-25 സീസണിന്റെ അവസാനത്തോട് കൂടി വിധിയും, അപ്പീലിന് നീങ്ങുകയാണെങ്കില്‍ അതിന്റെ വാദവും പൂര്‍ത്തിയാക്കി അതിന്റെ വിധിയും പ്രസ്താവിക്കാനാണ് പ്രീമിയര്‍ ലീഗ് ലക്ഷ്യമിടുന്നത്. ലീഗ് നിയമങ്ങളെയും മത്സരങ്ങളെയും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാവും ഈ കേസിന്റെ വിധിയെന്ന് പലരും വിശ്വസിക്കുന്നു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സിറ്റി നേടിയ ട്രോഫികളെല്ലാം തിരിച്ചെടുക്കണമെന്നും, അതാത് സീസണില്‍, മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ടീമുകളെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.




#Sports
Leave a comment