TMJ
searchnav-menu
post-thumbnail

TMJ Sports

ഐപിഎല്ലിൽ പ്രതിഭകളുടെ കളിയാട്ടം, കപ്പടിക്കാൻ കളമൊരുക്കി ഡൽഹി

19 Apr 2025   |   4 min Read
സംഗീത് ശേഖര്‍

സീസണിലെ (2025) ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയാവാറാകുമ്പോൾ ലേലത്തിന്  മുന്നേ കളിക്കാരെ നിലനിർത്താൻ കിട്ടിയ അവസരം സമർത്ഥമായി വിനിയോഗിച്ച് കോർ ടീമുണ്ടാക്കുകയും പിന്നീട് നടന്ന മെഗാ ഓക്ഷനിൽ ബാറ്റിങ്ങിനും ബോളിങ്ങിനും തുല്യ പ്രാധാന്യം ലഭിക്കുന്ന രീതിയിൽ തങ്ങൾക്ക് യോജിച്ച കളിക്കാരെ വിളിച്ചെടുക്കുകയും ചെയ്ത ടീമുകൾ മികച്ച നേട്ടമുണ്ടാക്കുകയാണ്. ആദ്യ നാല് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾക്കെല്ലാം തന്നെ മികച്ച ഓൾ റൗണ്ട് ഓപ്‌ഷനുകളുമുണ്ട്. ഇത്തരത്തിൽ ബാലൻസ്ഡ് ആയ ടീമുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ മറ്റുള്ളവർ ബുദ്ധിമുട്ടുകയാണ്.

ഡൽഹിയുടെ സ്ഥിരതയ്ക്ക് പകരം വക്കാൻ മറ്റൊന്നുമില്ല. ഒരു മത്സരം മാത്രം പരാജയപ്പെട്ട അവർ പരിചയ സമ്പന്നതയും യുവത്വവും കൃത്യമായ അളവിൽ കൂട്ടിച്ചേർത്തൊരു ടീമാണ്. അക്സർ പട്ടേലെന്ന നായകൻ അത്രകണ്ട് പ്രശംസിക്കപ്പെടുന്നില്ലെങ്കിലും സമചിത്തതയോടെയാണ് അക്സർ ഡൽഹിയെ നയിക്കുന്നത്. കുൽദീപ് യാദവിന്റെ മനോഹരമായ ബോളിങ്ങും  സ്റ്റാർക്കിന്റെ ഡെത്ത് ഓവറുകളും അവരുടെ കുതിപ്പിന് ഇന്ധനം പകരുന്ന ഘടകങ്ങളാണ്. ഇതെഴുതുമ്പോൾ ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ്, ലക്നൗ ടീമുകൾ ഡൽഹിക്ക് തൊട്ട് പുറകിലുണ്ട്. പ്ലേ ഓഫിലേക്ക് കടക്കാനുള്ള പോരാട്ടം ഇത്തവണ കടുക്കും.

Indian Premier League Official WebsiteREPRESENTATIVE IMAGE | WIKI COMMONS
ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി ഒരിക്കൽ കൂടെ ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ സീസണുകളിൽ പഞ്ചാബിന് നഷ്ടമായതും  അതായിരുന്നു. അതിനൊപ്പം തന്നെ ഒരു ടി ട്വന്റി ബാറ്റർ എന്ന നിലയിൽ ശ്രേയസ് കൈവരിച്ച പുരോഗതി ശ്രദ്ധിക്കാതെ പറ്റില്ല. 200 നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിലാണ് ഇത്തവണ ശ്രേയസ് എന്ന ബാറ്റർ. ഒപ്പം കെ. എൽ രാഹുലും ഐ പി എല്ലിലെ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ഇമ്പാക്ട് ഇന്നിങ്സുകൾ കളിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച രണ്ടു ബാറ്റർമാരും  ടി ട്വന്റി ക്രിക്കറ്റിലും തങ്ങളുടെ ഫോം തുടരുകയാണ്.

ഋഷഭ് പന്തിന്റെ ലക്നൗ, രജത് പാട്ടീദാർ നയിക്കുന്ന ബെംഗ്ലൂരു, ശുഭ് മാൻ ഗില്ലിന്റെ ഗുജറാത്ത്‌ എന്നിവയാണ് മുൻനിരയിലുള്ള മറ്റു ടീമുകൾ. പന്തിന്റെ ബാറ്റിങ്  ഫോം മോശമാണെങ്കിലും ലക്നൗ  അവരുടെ കരുത്തുറ്റ ബാറ്റിങ് നിരയുടെയും ഗുജറാത്ത്‌ ടോപ് ഓർഡറിന്റെ സ്ഥിരതയുടെയും നിലവാരമുള്ള സ്പിന്നർമാരും പേസർമാരുമടങ്ങിയ ബോളിങ് നിരയുടെയും കരുത്തിലാണ് കുതിക്കുന്നത്. ഇത്തവണ ബെംഗ്ലൂരുവിന്റേത് ബോളിങ്ങിന് കൂടെ പ്രാധാന്യം കല്പിക്കുന്നൊരു ടീമാണ്, ആദ്യത്തെ നാലിൽ ഉൾപ്പെടുക എന്നതവർക്ക് അനായാസം സാധിക്കേണ്ടതാണ്. വിരാട് കോഹ്ലി തകർപ്പൻ ഫോം തുടരുകയാണ്. റൺ വേട്ടയിൽ മുൻ നിരയിലുള്ള കോഹ്ലിക്കൊപ്പം നായകൻ രജത് പാട്ടീദാറിന്റെ നിർഭയമാർന്ന സ്ട്രോക്ക് പ്ലേയും കൂടെയുണ്ട്.

How KKR Released IPL 2024 Trophy Winning Captain, Shreyas Iyer? Heres What  We Know | News | Zee Newsശ്രേയസ് അയ്യർ | PHOTO: WIKI COMMONS
ഈ ടൂർണമെന്റിൽ  ഇതുവരെ കണ്ടതിൽ വച്ചേറ്റവും ആവേശകരമായ മത്സരം രാജസ്ഥാനും ഡൽഹിയും തമ്മിലായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബോളിങ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചപ്പോൾ സൂപ്പർ ഓവർ വരെ നീണ്ട മത്സരം രാജസ്ഥാന്റെ പരിമിതികളെ കൃത്യമായി തുറന്നു കാണിച്ചു. 20 ഓവർ മത്സരത്തിൽ മനോഹരമായി ബാറ്റ് ചെയ്ത നിതിഷ് റാണക്ക് പകരം  പന്ത് കണക്ട് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്ന ഹെറ്റ് മെയറെ തന്നെ  സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനയച്ച തീരുമാനവും  മത്സരത്തിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ ജോഫ്ര ആർച്ചർക്ക് പകരം സന്ദീപ് ശർമ്മയെ സൂപ്പർ ഓവർ എറിയാൻ കൊണ്ട് വന്നതുമൊക്കെ മത്സരഫലത്തെ സ്വാധീനിച്ചു. സൂപ്പർ ഓവറിലെത്തും മുന്നേ തന്നെ രാജസ്ഥാൻ ജയിക്കേണ്ടിയിരുന്നൊരു മത്സരം.

അഞ്ച് കിരീടങ്ങൾ വീതം നേടിയ മുംബൈ, ചെന്നൈ ടീമുകളുടെ തകർച്ച പൂർത്തിയാവുന്ന കാഴ്ച കണ്ടിരിക്കുകയാണ്.പാരമ്പര്യമെന്ന ഘടകം കൊണ്ട് എക്കാലവും നിലനിൽക്കാൻ കഴിയില്ലെന്ന വസ്തുത അംഗീകരിച്ചേ മതിയാവൂ. പുതിയ പ്രതിഭകളെ ഉൾക്കൊള്ളിച്ചു ആവശ്യമായ അഴിച്ചുപണികൾ നടത്തി  സമതുലിതമായ സ്ക്വാഡുമായി വരുന്ന ടീമുകൾക്കേ നിലനിൽപ്പുള്ളൂ.  സഞ്ജു സാംസൺ നായകനായ രാജസ്ഥാനും ഇത് ബാധകമാണ്. കുറഞ്ഞത് രണ്ടു സീസൺ എങ്കിലും മികച്ച ഫോമിൽ കളിക്കാൻ കെൽപ്പുള്ള ജോസ് ബട്ട് ലറെയും,  ചഹാൽ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രധാന കളിക്കാരെയും കൈവിട്ട രാജസ്ഥാനു ഇവർക്ക് പറ്റിയ പകരക്കാരെ കൊണ്ട് വരാനും സാധിച്ചില്ല.

That's Rubbish...": Rajasthan Royals' Plan For Rs 11 Crore Star Blasted  After Loss Against KKR | Cricket NewsREPRESENTATIVE IMAGE | WIKI COMMONS
രോഹിത് ശർമ, വിരാട് കോഹ്ലി, എം എസ് ധോണി എന്നീ ഇതിഹാസങ്ങളുടെ പ്രകടനങ്ങൾ ആരാധകർ ഏറെ താല്പര്യത്തോടെയാണ് കാത്തിരുന്നത്. മൂന്ന്  അർദ്ധ സെഞ്ച്വറികൾ നേടിയ കോഹ്ലിയൊഴികെ ബാക്കി രണ്ടു പേരും നിരാശപ്പെടുത്തി. ചെന്നൈ ബാറ്റിങ് തകർച്ച നേരിടുമ്പോഴും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവാതെ ബാറ്റിങ് ഓർഡറിൽ പുറകോട്ടിറങ്ങുന്ന ധോണിയുടെ സമീപനം വിമർശിക്കപ്പെടുമ്പോൾ മുംബൈയുടെ ഇമ്പാക്ട് പ്ലെയറായി വരുന്ന രോഹിത് ശർമ ഫോം കണ്ടെത്താൻ വിഷമിക്കുകയും ചെയ്യുന്നു.

ലക്നൗ  കളിക്കാരായ നിക്കൊളാസ് പുറൻ, മിച്ചൽ മാർഷ് എന്നിവരുടെ ആധിപത്യമാണ് ആദ്യ പകുതിയിൽ കണ്ടത്. 200 നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന പുറൻ ഇത്തവണ ആക്രമണോത്സുകതക്കൊപ്പം കാട്ടുന്ന സ്ഥിരതയാണ് ശ്രദ്ധേയമാകുന്നത്.നാല്  അർദ്ധ സെഞ്ച്വറികളുമായി റൺ വേട്ടയിൽ ഒന്നാം സ്ഥാനത്താണ് പുറൻ നിൽക്കുന്നത്. പരിക്കും ഫോമില്ലായ്മയും കാരണം മുന്നേയുള്ള സീസണുകളിൽ ശരാശരിക്ക് താഴെ ഒതുങ്ങിയ മിച്ചൽ മാർഷിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ഇതുവരെ നാല് അർദ്ധ സെഞ്ച്വറികൾ നേടിക്കഴിഞ്ഞ മാർഷ് ഈ സീസൺ തന്റെ ഏറ്റവും മികച്ച പ്രകടനം ഉറപ്പ് നൽകിക്കഴിഞ്ഞു. ഇന്ത്യൻ കളിക്കാരിൽ മുന്നിലുള്ളത് ഗുജറാത്തിന്റെ സായ് സുദർശനാണ്. പെർഫെക്ട് ഏകദിന കളിക്കാരനെന്നു തോന്നിപ്പിക്കുന്ന ശൈലിയിൽ ബാറ്റ് ചെയ്യുന്ന സായിയാണ് ഗുജറാത്ത്‌ ബാറ്റിങ്ങിനെ താങ്ങി നിർത്തുന്നത്.

Virat Kohli Most Runs In Ipl - India 2023വിരാട് കോഹ്ലി | PHOTO: WIKI COMMONS
യുവതാരങ്ങളിൽ ഇത്തവണ മനം കവർന്നത് പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയാണ്. നിർഭയത്വമാണ് പ്രിയാൻഷിന്റെ ബാറ്റിങ്ങിന്റെ മുഖമുദ്ര. ഡൽഹി പ്രീമിയർ ലീഗിൽ ഒരോവറിൽ ആറ് സിക്സടിച്ചു ശ്രദ്ധയിലേക്ക് വന്ന പ്രിയാൻഷിനു വേണ്ടി ഐ പി എൽ ഓക്ഷനിൽ നടന്ന വാശിയെറിയ ലേലം വിളി വെറുതെയല്ലെന്നു തെളിയിച്ച പ്രകടനങ്ങൾ. പവർ പ്ലേ കൃത്യമായി മുതലാക്കുന്നു, അതിനു ശേഷവും അതേ വേഗതയിൽ സ്ക്കോറിങ് തുടരുന്നു. ഒന്നാന്തരം ടി ട്വന്റി ബാറ്റർ.

ചെന്നൈയുടെ നൂർ അഹമ്മദാണ്  വിക്കറ്റ് വേട്ടയിൽ മുന്നിൽ. ചൈനമാൻ ബോളറായ  നൂർ പോയന്റ് നിലയിൽ ഏറ്റവും താഴെ നിൽക്കുന്ന ടീമിലാണ് എന്നതാണ് രസകരം. ലക്നൗ അടിസ്ഥാന വിലയായ 30 ലക്ഷത്തിനു വിളിച്ചെടുത്ത ദിഗ് വേഷ് റാത്തിയെന്ന സ്പിന്നർ വിക്കറ്റ് എടുത്ത ശേഷമുള്ള തന്റെ വേറിട്ട ശൈലിയിലുള്ള നോട്ട് ബുക്ക് സെലിബ്രേഷൻ കൊണ്ട് മാത്രമല്ല മനം കവരുന്നത്. സുനിൽ നരൈന്റെ ആരാധകനായ ദിഗ് വേഷ് ബാറ്റർമാർക്ക് അനായാസം സ്കോർ ചെയ്യാൻ അവസരം നൽകാത്ത രീതിയിലാണ് പന്തെറിയുന്നത്.

IPL 2025: Priyansh Arya hits second century of season with 103 for Punjab  Kings - BBC Sportപ്രിയാൻഷ് ആര്യ | PHOTO: WIKI COMMONS

യുവതാരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ഐപിഎൽ. ഡൽഹിയുടെ സുയാഷ് ശർമ, വിപ് രാജ് നിഗം, ലക് നൗവിന്റെ ദിഗ് വഷ് രാതി, മുംബൈയുടെ വിഗ്നഷ് പുത്തൂർ എന്നിങ്ങനെ ഒരുപിടി യുവതാരങ്ങൾ ഇത്തവണ തിളക്കമാർന്ന പ്രകടനങ്ങൾ നൽകി. കൂടുതൽ യുവതാരങ്ങൾ ഉയർന്നു വരുന്ന കാഴ്ചക്കായി കാത്തിരിക്കുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണിൽ എല്ലാ ഫോർമാറ്റുകളിലും തകർപ്പൻ പ്രകടനം കാഴ്ച വച്ചിട്ടും ദേശീയ ടീമുകളിലേക്ക് കടന്നു ചെല്ലാൻ കഴിയാതിരുന്ന കളിക്കാരനാണ് കരുൺ നായർ. ഇത്തവണ ഐപിഎൽ ലേലത്തിൽ ഡൽഹിയാണ് കരുണിനെ സ്വന്തമാക്കിയത്. ആദ്യത്തെ നാല് കളികളിൽ അവസരം കിട്ടാതിരുന്ന കരുണിന് ഫാഫ് ഡ്യൂപ്ലെസിയുടെ പരിക്ക് മൂലമാണ് അഞ്ചാമത്തെ കളിയിൽ അവസരം കിട്ടുന്നത്.മുംബൈക്കെതിരെ സ്പിന്നിനെയും പേസിനെയും ഒരേപോലെ ഡോമിനെറ്റ് ചെയ്തു കൊണ്ടൊരു തകർപ്പൻ ഇന്നിംഗ്സ്. ജസ്‌പ്രീത് ബുമ്രയെ അനായാസമായി ഒരു ബാറ്റർ കളിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയായിരുന്നു. ഏത് ഫോർമാറ്റിലായാലും ചാൻസ് കിട്ടിയാൽ തനിക്കെന്ത് ചെയ്യാൻ സാധിക്കുമെന്നത് കാട്ടികൊടുക്കുന്നു. അസാധ്യ ബാറ്റർ.

ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ  പോയന്റ് ടേബിളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഡൽഹിയും ഗുജറാത്തും പോലുള്ള ടീമുകൾ തീർത്തും ക്ലിനിക്കലായിട്ടാണ് മുന്നേറുന്നത് എന്നത് തന്നെ കാരണം.ഇത്തവണ ഡൽഹിയിലൂടെ പുതിയൊരു കിരീടാവകാശിക്കായി നമുക്ക് കാത്തിരിക്കാം.







 

#Sports
Leave a comment