
ഹിന്ദുത്വത്തിന് വിഴുങ്ങാനാവുന്നതല്ല സബാള്‍ട്ടണ്‍ പൊളിറ്റിക്‌സ്
ഭരിക്കുന്ന സര്‍ക്കാരിന്റെ അധികാര തുടര്‍ച്ച പ്രതിപക്ഷ മുന്നണിയിലെ മുഖ്യകക്ഷിപോലും സ്വകാര്യമായി അംഗീകരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഭരണത്തിലെ കാര്യക്ഷമതയും സുതാര്യതയും രാഷ്ട്രീയദര്‍ശനവും ഒക്കെവിട്ട് ജാതിയും മതവും മത ദേശീയതയും പശുവും അമ്പലവുമൊക്കെ മുഖ്യ ചര്‍ച്ചാ വിഷയമായ തിരഞ്ഞെടുപ്പ്. അതില്‍ പ്രതിപക്ഷത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടെങ്കില്‍ അതിന്റെ കാരണം പരമ്പരാഗതമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ അവര്‍ക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. 2014 മുതല്‍ ഇങ്ങോട്ട് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി ക്ക് കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ആദ്യമായി അധികാരത്തില്‍ എത്തുന്ന 1996 മുതല്‍ ബിജെപി യുടെ വോട്ട് ബാങ്ക് മുഖ്യമായും നഗരകേന്ദ്രീകൃത ഉപരി-മദ്ധ്യവര്‍ഗ്ഗങ്ങള്‍ ആയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കിട്ടുന്നവരെയൊക്കെ കൂടെ കൂട്ടിക്കൊണ്ട് തട്ടിക്കൂട്ടിയ സര്‍ക്കാരുകള്‍ എന്ന നിലയില്‍ അവര്‍ക്ക് ആദ്യത്തെ രണ്ട് ഊഴത്തിലും കാലാവധി തികയ്ക്കാനായില്ല. 99 ല്‍ അധികാരത്തില്‍ വന്ന വാജ്പേയ് സര്‍ക്കാരില്‍ പോലും ബിജെപി ക്ക് 182 സീറ്റും 23 ശതമാനം വോട്ടും മാത്രമായിരുന്നു. ഇത് ഒരുകാര്യം വ്യക്തമാക്കുന്നു. ഹിന്ദുക്കളില്‍ തന്നെ ബിജെപി യുടെ ഹിന്ദുത്വ, വികസന, തീവ്ര ദേശീയതാ മാതൃകകളുടെ വരിക്കാര്‍ ഏറിയപങ്കും അതിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ മാത്രമാണ്.
ഇന്ത്യ തിളങ്ങുന്നു എന്ന വന്‍ പ്രചാരണം ഒക്കെ ഉണ്ടായിട്ടും വാജ്പേയ് സര്‍ക്കാര്‍ ഒന്നാം യുപിഎ സഖ്യത്തിനോട് പരാജയപ്പെട്ട് പുറത്ത് പോകേണ്ടിവന്ന 2004 വരെയും അത് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് തുടര്‍ച്ചയായി പത്ത് കൊല്ലം അധികാരത്തിന് പുറത്തായിരുന്ന അവര്‍ക്ക് തിരിച്ചുവരവിന്റെ പാതയൊരുക്കിയത് അഴിമതിയില്‍ മുങ്ങിക്കുളിച്ച് സ്വന്തം ശവക്കുഴി തോണ്ടിയ കോണ്‍ഗ്രസ് ആയിരുന്നു എന്നതും ചരിത്രം. ഹിന്ദുക്കളിലെ തന്നെ ഭൂരിപക്ഷം വരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാതെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയുള്‍പ്പെടെ ഹിന്ദുത്വ രാഷ്ട്രീയം സ്വപ്നം കണ്ടിരുന്ന ദീര്‍ഘകാല രാഷ്ട്രീയലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവില്ല എന്നത് ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാവുന്നു. REPRESENTATIVE IMAGE | WIKI COMMONS
ഹിന്ദുവിനുള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍
ഇന്ത്യയില്‍ എണ്‍പത് ശതമാനത്തിനടുത്ത് ഹിന്ദുക്കള്‍ ആണെന്നതും, പിന്നെ വരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുസ്ലിങ്ങളും വ്യത്യസ്ത ഹിന്ദുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളുടെ ചരിത്രം ഉണ്ട് എന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ രാഷ്ട്രീയ, സാമൂഹ്യ ഘടകങ്ങള്‍ ആണ്. എന്നാല്‍ ആ ഹിന്ദു-മുസ്ലിം സംഘര്‍ഷ ചരിത്രത്തിലെ കെടാത്ത കനലുകളെ ഊതികത്തിച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വം ഉണ്ടാക്കുക എന്നത് മുസ്ലിമിന്റെ അപരവല്‍ക്കരണം പോലെ എളുപ്പത്തില്‍ സാധിക്കാവുന്ന ഒരു കാര്യമായിരുന്നില്ല. കാരണം ഈ പറയുന്ന 'ഹിന്ദു'വിന്റെ ഉള്ളിലുള്ള ആന്തരിക വൈരുദ്ധ്യങ്ങള്‍ തന്നെ.
ഹിന്ദു എന്നത് മതപരമോ, വംശീയമോ, വര്‍ഗ്ഗീയമോ, ഭാഷാപരമോ, സാംസ്‌കാരികമോ ആയ ഒരു പൊതുസ്വത്വത്തെ സൂചിപ്പിക്കുന്ന പദമല്ല. ഇന്ന് ഹിന്ദുത്വവാദികള്‍ കൊണ്ടാടുന്ന മഹത്തായ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രാമാണിക കൃതികളില്‍ ഒന്നും അങ്ങനെ ഒരു പേരില്ല. പേര്‍ഷ്യന്‍ വേരുകള്‍ ഉള്ള ആ പദം സിന്ധു നദിയുടെ തീരം കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു നാഗരികതയെയും അതിലെ മനുഷ്യരെയും പൊതുവില്‍ ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു എന്ന് ദേശിയും വിദേശിയും ആയ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
അത് എന്തുതന്നെ ആയാലും ഹിന്ദുത്വവാദികള്‍ തങ്ങളുടെ ഹിന്ദു രാജ്യത്തിന്റെ ഭരണഘടന ആവേണ്ടതെന്ന് കരുതുന്ന മനുസ്മൃതി ബാക്കിയുണ്ടല്ലോ. അതുപ്രകാരം എടുത്താലും ബ്രാഹ്‌മണരും ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും ഒഴികെയുള്ളവര്‍ 'അവര്‍ണ്ണര്‍' അഥവാ വര്‍ണ്ണവ്യവസ്ഥയ്ക്കും അത് നിര്‍ണ്ണയിക്കുന്ന മതത്തിനും പുറത്തുള്ളവര്‍ ആണ്. 'ദൃഷ്ടിയില്‍ പെട്ടാലും കുറ്റമുള്ള'വരാണ്. എന്നുവച്ചാല്‍ ഇന്നത്തെ ഹിന്ദുക്കളില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം വരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ ഹിന്ദുക്കള്‍ ഫലത്തില്‍ ക്ലാസിക്കല്‍ ഹിന്ദു മതത്തിന് പുറത്താണ്.
കര്‍മ്മമാണ് ജാതി. കര്‍മ്മം ശരിയായാല്‍ അവര്‍ണ്ണനും ബ്രാഹ്‌മണനാവാം എന്നൊക്കെ വാദിച്ചും വ്യാഖ്യാനിച്ചും തലകുത്തി മറിയാം. എന്നാല്‍ ഈ മനുഷ്യവിരുദ്ധവും പ്രാകൃതവുമായ വ്യവസ്ഥയ്ക്ക് ഉള്ളില്‍ അതിന്റെ ഇരയായി ജീവിക്കുകയും പൊരുതി പുറത്തുവരികയും ചെയ്ത ബി ആര്‍ അംബേദ്കറിനെ പോലെയുള്ളവര്‍ എഴുതിയും പ്രസംഗിച്ചും പ്രശസ്തമാക്കിയ വസ്തുതാധിഷ്ഠിത യുക്തികള്‍ക്ക് മറുപടി പറയാന്‍ ആ കസര്‍ത്തുകള്‍ പോര.ഡോ. ബി ആര്‍ അംബേദ്കര്‍ | PHOTO: FACEBOOK
'എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല'
നമ്മുടെ കാലത്തെ അറിയപ്പെടുന്ന ഒരു ദളിത് ബുദ്ധിജീവിയായ കാഞ്ചാ ഏലയ്യ രചിച്ച പുസ്തകത്തിന്റെ തലക്കെട്ടാണ് 'എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്നത്. ശീര്‍ഷകം സൂചിപ്പിക്കുന്നത് തന്നെയാണ് അതിന്റെ ഉള്ളടക്കവും. എന്നാല്‍ അതിന് പിന്നിലെ ധൈഷണികവും അനുഭവപരവുമായ യുക്തി അംബേദ്കറിന്റെ കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. 'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്' എന്ന തന്റെ കൃതിയില്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത് ഒരു ദളിതനെ സംബന്ധിച്ചിടത്തോളം ഹിന്ദു എങ്ങനെ മത സ്വത്വത്തില്‍ നിന്ന് ഭിന്നമായി ഒരു പീഡന വ്യവസ്ഥയായി നിലനില്‍ക്കുന്നു എന്നതിന്റെ നേര്‍ കാഴ്ചയാണ്.
സാക്ഷാല്‍ അംബേദ്കറിനെ തന്നെ സ്വാധീനിച്ചു എന്ന് പറയപ്പെടുന്ന ജ്യോതിരാവ് ഫുലെ എന്ന ശൂദ്രന്‍ മുതല്‍ ജാതിവ്യവസ്ഥ അതിന്റെ താഴെതട്ടിലും പുറത്തുമായി പിന്തള്ളിയ മനുഷ്യര്‍ ഇന്നത്തെ ഹിന്ദുവിന്റെ അറുപത് ശതമാനത്തോളം വരും. അവര്‍ ഹിന്ദു എന്ന നിര്‍മ്മിത പൊതുസ്വത്വത്തെ അംഗീകരിക്കുന്നില്ല. പകരം അവരുടേതായ ഭിന്നസ്വത്വത്തെ മുറുകെപിടിച്ചുകൊണ്ട് അതിനും ഈ രാജ്യത്തില്‍ ഒരു ഇടം വേണമെന്ന് വാദിക്കുന്നു. അതിന് സഹായിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കുന്നു.
ഇതാണ് ഹിന്ദുത്വവാദികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഏകീകൃത ഹിന്ദു സ്വത്വങ്ങള്‍ നേരിടുന്ന വെല്ലുവിളി. ബ്രാഹ്‌മണിക് ഹിന്ദുത്വത്തിന് മനുസ്മൃതിയെ കൈവിടാനാവില്ല. എന്നാല്‍ മറുപക്ഷത്ത് ശൂദ്രനും ദളിതനും ചേരുന്ന ഹിന്ദുക്കളിലെ ഭൂരിപക്ഷമോ? അവര്‍ ധൈഷണികരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമായിരുന്ന ജ്യോതിരാവ് ഫുലെ മുതല്‍ അംബേദ്കറും കാഞ്ച ഏലയ്യ വരെയുള്ളവര്‍ ഉള്‍പ്പെടുന്ന സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കാന്ഷി റാമും മായാവതിയും വഴി ജിനേഷ് മേവാനി വരെ എത്തിനില്‍ക്കുന്ന രാഷ്ട്രീയ നേതൃ പരമ്പരയ്ക്ക് പിന്നില്‍ സമരോല്‌സുകമായി അണിചേര്‍ന്നു. ഇവരെ സാംസ്‌കാരികമായി ഉള്‍ക്കൊള്ളാനും പറ്റില്ല, സംഖ്യാപരമായി തള്ളിക്കളയാനും പറ്റില്ല എന്ന വിഷമസന്ധിയിലായി ഹിന്ദുത്വ രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍.കാഞ്ചാ ഏലയ്യ | PHOTO: FACEBOOK
ജാതി രാഷ്ട്രീയത്തിന്റെ നട്ടെല്ലൊടിയുന്നു...
പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്കായി സംവരണം ചെയ്ത 131 സീറ്റുകളില്‍ വലിയ പങ്കും ഇതരകക്ഷികള്‍ ജയിക്കുന്ന പതിവ് 2014 ല്‍ 66 സീറ്റ് നേടിക്കൊണ്ട് ബിജെപി തിരുത്തിക്കുറിച്ചു. 2019 ആയപ്പോഴാവട്ടെ അത് 77 ആയി വര്‍ദ്ധിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ബിഎസ്പി, എസ്പി തുടങ്ങിയ കക്ഷികള്‍ വിജയിച്ച സീറ്റുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കപ്പെട്ട പ്രതീതി ജനിപ്പിക്കപ്പെട്ടു. അതോടെയാണ് ജാതി രാഷ്ട്രീയത്തിന്റെ നട്ടെല്ലൊടിച്ചു എന്ന് നരേന്ദ്ര മോദി ആവേശം കൊള്ളുന്നത്.
സ്വാഭാവികമായും അതൊരു ആവേശം കൊള്ളിക്കുന്ന വിജയം തന്നെ. പക്ഷേ, മറ്റൊരു രാഷ്ട്രീയവിജയം എന്നതില്‍ ഉപരി, ജാതി രാഷ്ട്രീയത്തിന്റെ അന്ത്യമെന്നൊക്കെ വ്യാഖ്യാനിച്ച് അത് ആഘോഷിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല, അവരെ ദീര്‍ഘകാലം കുഴക്കിയ ഒരു പ്രശ്‌നത്തിന് താത്കാലിക പരിഹാരമെങ്കിലും ആയെന്ന ആശ്വാസം തന്നെയാണ്. എന്നാല്‍ ഇവിടെ ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. അത് ഹിന്ദുമതത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപനത്തില്‍ ധനാത്മകമായ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജാതി രാഷ്ട്രീയത്തിന്റെ നട്ടെല്ല് ഒടിയണമെങ്കില്‍ അതിനെ അപ്രസക്തമാക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങള്‍ ഉണ്ടാവണം. അതിന് ആവശ്യമായ പദ്ധതികള്‍ ദീര്‍ഘദര്‍ശനത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഭരണകൂടത്തിന് കഴിയണം. അങ്ങനെയൊന്ന് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ ?
ബിജെപി യും സംവരണ മണ്ഡലങ്ങളും
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം ദളിത് അനുകൂലമായ ഒരു നിലപാട് മാറ്റത്തിലേക്ക് കടക്കുന്നു എന്നതിന്റെ പ്രകടമായ ഒരു സൂചനയും ലഭ്യമല്ല താനും. അതുകൊണ്ട് സബാള്‍ട്ടണ്‍ പൊളിറ്റിക്‌സ് അപ്രസക്തമാവുന്നില്ല. മറിച്ച്, അതില്‍ താത്കാലികമായ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ ബിജെപി ക്ക് കഴിയുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവര്‍ അത് സാധ്യമാക്കിയതാവട്ടെ ദീര്‍ഘകാലമായി പയറ്റിവരുന്ന അതേ തന്ത്രങ്ങളും അടവുകളും ഉപയോഗിച്ചും. അതായത് ഒരു അടവ് അല്ല, പല അടവുകള്‍.
യുപിയിലെ സംവരണ മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പകുതിയില്‍ അധികംപേരും ബിഎസ്പി, എസ്പി പോലെയുള്ള പാര്‍ട്ടികളില്‍ നിന്നും അവര്‍ തങ്ങളുടെ ചേരിയില്‍ എത്തിച്ചവരായിരുന്നു. ഇത് ബിജെപി മറ്റ് പല ഇടങ്ങളിലും പയറ്റി വിജയിച്ച തന്ത്രമാണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിനുശേഷം പോലും പലതരം കുതിരക്കച്ചവടങ്ങള്‍ വഴി കക്ഷിനില തങ്ങള്‍ക്ക് അനുകൂലമാക്കുന്ന ആ അടവ് നമ്മള്‍ എത്ര തവണ കണ്ടതാണ്! സാമ്പത്തികമായി താരതമ്യേന ദുര്‍ബലമായ ദളിത് പിന്നോക്ക പക്ഷ പാര്‍ട്ടികളില്‍പെട്ട നേതാക്കളെ അധികാരവും സമ്പത്തും ഉപയോഗിച്ച് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയില്‍ ആക്കുക ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ, ഭരിക്കുന്ന പാര്‍ട്ടിക്ക് അനായാസം കഴിയുമല്ലോ.REPRESENTATIVE IMAGE | WIKI COMMONS
ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍, സംഘട്ടനങ്ങള്‍ ഒക്കെയും ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമായ വോട്ട് കേന്ദ്രീകരണം നടത്തുക മറ്റൊരു വഴിയാണ്. അതിനായി വേണ്ടിവന്നാല്‍ കലാപങ്ങള്‍ സംഘടിപ്പിക്കാനും അവര്‍ മടിക്കില്ല എന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഓരോ ഇടങ്ങളിലെയും സവിശേഷ പ്രശ്‌നങ്ങളെ, അതാതിടങ്ങളില്‍ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധകളെ, അഭിപ്രായ വ്യത്യാസങ്ങളെ ആളിക്കത്തിച്ച് രാഷ്ട്രീയലാഭം കൊയ്യുന്ന പരിപാടിക്ക് ഇട്ടിരിക്കുന്ന പേരോ, സോഷ്യല്‍ എഞ്ചിനീയറിങ്ങ്!
സംവരണ മണ്ഡലങ്ങളില്‍ ബിജെപി നടത്തിവരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുകളില്‍പറഞ്ഞ, പ്രത്യക്ഷ സ്വഭാവമുള്ള ഇടപെടലുകളില്‍ മാത്രം ഒതുങ്ങുന്നില്ല. അതില്‍ ദീര്‍ഘകാലമായി അവര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി പോരുന്ന പ്രവര്‍ത്തികളും ഉണ്ട്.
ചരിത്രത്തിന്റെ അപ്രോപ്രിയേഷന്‍
ബാലഗംഗാധര തിലക്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി ഹിന്ദുത്വം കൈവശപ്പെടുത്താന്‍ ശ്രമിച്ചുവരുന്ന ദേശീയ നേതാക്കളുടെ വലിയ ഒരു പട്ടിക തന്നെ നമുക്ക് അറിയാം. ധാരാളം വിഗ്രഹ പ്രതിഷ്ഠകള്‍ നടത്തിയ ഒരു സന്യാസി എന്ന നിലയില്‍ നമ്മുടെ നാരായണ ഗുരുവിനെ പോലും കാവി ഉടുപ്പിക്കാന്‍ അവര്‍ നടത്തിയ ശ്രമവും. ദളിത് സമൂഹത്തില്‍ അവര്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
തങ്ങളുടെ അധീനതയില്‍ ഉള്ള നിരവധിയായ സ്‌കൂളുകളും മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളും ഉപയോഗിച്ച് ദളിത് ചരിത്രത്തെ, അതിലെ അവരുടെ നായക സ്വരൂപങ്ങളെ ഹിന്ദുത്വത്തിന്റെ ചരിത്രവുമായി ഘടിപ്പിക്കുക എന്നത് ബിജെപി ദീര്‍ഘകാലമായി നടത്തിപ്പോരുന്ന അപ്രോപ്രിയേഷന്‍ പദ്ധതിയുടെ ഭാഗം തന്നെയാണ്. അതുവഴി ദളിത് പീഡനങ്ങളുടെയും പാര്‍ശ്വവല്‍ക്കരണങ്ങളുടെയുമായ ചരിത്രത്തെ, അതിലെ തങ്ങളുടെ പാപഭാരത്തെ അദൃശ്യമാക്കുക.
മറ്റൊന്ന് കേവല പ്രതിനിധാനം വഴി നടത്തുന്ന പ്രതീതി നിര്‍മ്മാണമാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ക്ക് ഉപരി, കേവല പ്രതിനിധാനമാണ് സബാള്‍ട്ടന്‍ പക്ഷമെന്നത് ചില സ്വത്വ രാഷ്ട്രീയ വാദികള്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടാണ്. അതിനെ സമര്‍ത്ഥമായി ഉപയോഗിച്ചതാവട്ടെ ഹിന്ദുത്വവാദികളും. അവരുടെ പ്രധാനമന്ത്രി പിന്നോക്കക്കാരനാണ്. രാഷ്ട്രപതി ദളിതാണ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്ഥാനത്തുവരെ അവര്‍ ദളിതരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ ഹിന്ദുത്വം എങ്ങനെ ദളിത്, പിന്നോക്ക വിരുദ്ധമാവും എന്നതാണ് ചോദ്യം.നരേന്ദ്ര മോദി | PHOTO: FACEBOOK
ദളിത് പീഡനങ്ങളുടെ തുടരുന്ന ചരിത്രം
ഈ കേവല പ്രതിനിധാന വാദത്തിന്റെ മറവില്‍ ഇക്കാലമൊക്കെയും അവര്‍ നടത്തിയ, നടക്കുന്നത് കണ്ട് കണ്ണടച്ച ദളിത് പീഡനങ്ങള്‍ ഒക്കെയും തസ്‌കരിക്കപ്പെടുകയാണ്. ഉന സംഭവവും തുടര്‍ന്ന് ജിഗ്‌നേഷ് മേവാനിയെന്ന യുവ നേതാവിന്റെ ഉദയം കണ്ട ദളിത് പ്രക്ഷോഭവും നടന്നത് 2016 ലാണ്. അന്ന് പോലീസിനെ നോക്കുകുത്തിയാക്കി ഗോ രക്ഷകര്‍ ഏഴ് ദളിത് യുവാക്കളെ പരസ്യമായി തല്ലിച്ചതച്ചു. അതിനുശേഷം ഈ എട്ട് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ വീണ്ടും എത്രയോ ദളിത് മര്‍ദ്ദനങ്ങള്‍ പല കാരണങ്ങളില്‍, പല ഇടങ്ങളില്‍ ആയി നടന്നു. സര്‍ക്കാര്‍ അത് കണ്ടുനിന്നു.
എന്നിട്ടും അവര്‍ പശു എന്ന ബിംബത്തെ വച്ച് ഒരു ഏകീകൃത ഹിന്ദുവിനെ ഉണ്ടാക്കുന്നു. അതിനെ 'ഗോ ഘാതകരുടെ' മറുപക്ഷം ആക്കുന്നു. അതില്‍ ദളിതന് എവിടെയാണ് സ്ഥാനം എന്ന ചോദ്യത്തെ കേവല പ്രതിനിധാനത്തിന്റെ യുക്തികള്‍കൊണ്ട് റദ്ദ് ചെയ്യുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്, രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പ്രസിഡന്റിന്റെ സാന്നിദ്ധ്യം ഇല്ലാതെ പോയത് കേവലം യാദൃച്ഛികം മാത്രമെന്ന് കൈ കഴുകുന്നു.
ദളിതരും മതന്യൂനപക്ഷങ്ങളും മാത്രമല്ല, പത്ത് കൊല്ലം നീണ്ട എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം മൂലം പൊറുതിമുട്ടിയവരില്‍ ചെറുകിട കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളൊക്കെയും പെടുന്നു. കൂടാതെ തൊഴിലില്ലായ്മയും വിലക്കയറ്റവും. ഒരു വലിയ ശതമാനം മനുഷ്യരുടെ ന്യായമായ അസംതൃപ്തികളെ മറ്റ് പലതിലേക്കും വഴിതിരിച്ച് വിട്ടുകൊണ്ട് നടക്കുന്ന ഈ കണ്ണുകെട്ടികളി എത്രനാള്‍ തുടരാനാവും?
ഇത്തരം ഒരു കപട രാഷ്ട്രീയംകൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ താല്‍ക്കാലികം മാത്രമാവാതെ തരമില്ല. വ്യത്യസ്തങ്ങളായ കാരണങ്ങള്‍ കൊണ്ട് അതില്‍ വീണുപോയ ഒരു ജനസമൂഹം എന്നും ആ കെണിയില്‍ തന്നെ കിടക്കുമെന്നും അതുകൊണ്ട് കരുതാന്‍ വയ്യ. ഇന്നല്ലെങ്കില്‍ നാളെ അവര്‍ അതില്‍ നിന്ന് പുറത്തുവരിക തന്നെ ചെയ്യും. അന്ന് നമ്മള്‍ വീണ്ടും ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം നേടും, ഹിന്ദുത്വവാദത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം.
അത് ഒരുപക്ഷേ, ഈ തിരഞ്ഞെടുപ്പുതന്നെയാവില്ല എന്ന് ആരുകണ്ടു!