
സ്മാർട്ട്ഫോൺ മോഷണങ്ങൾ സംഘടിത കുറ്റകൃത്യങ്ങളാവുമ്പോൾ
ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്ന ഫോൺ മോഷണം ഇന്നൊരു സംഘടിത കുറ്റകൃത്യം കൂടെയായിരിക്കുകയാണ്. എല്ലാവരുടെ കയ്യിലും ഒരു സ്മാർട്ട്ഫോണെങ്കിലും ഉള്ള ഈ കാലത്ത് മോഷണത്തിനായി സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുന്നത് അത് വളരെ വ്യാപകമായി ലഭ്യമായത് കൊണ്ടുകൂടെയാണ്. പണ്ട് സിം(sim) ഊരിക്കളഞ്ഞ് ഫോൺ മറ്റൊരാൾക്ക് വിറ്റു കഴിഞ്ഞാൽ പിന്നീട് ഫോൺ തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ന് സ്മാർട്ട്ഫോണുകളുടെ മോഷണം തടയാനും, അത് കണ്ടുപിടിക്കാനുമുള്ള ധാരാളം ഫീച്ചറുകൾ വന്നതോട് കൂടെ ഫോണിന്റെ പാർട്സുകൾ എല്ലാം വേർതിരിച്ച് വിൽക്കുന്നതാണു പലയിടങ്ങളിലും സംഭവിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായി സ്മാർട്ട്ഫോണുകൾ മാറിയിട്ടുണ്ട്. കടകളിൽ സാധനം വാങ്ങുമ്പോൾ പണം നൽകുന്നത് മുതൽ വലിയ സാമ്പത്തിക ഇടപാടുകൾക്കും, വിനോദത്തിനും, പഠനത്തിനും വരെ മനുഷ്യർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നായി സ്മാർട്ട്ഫോൺ മാറി.
പുതിയ കാലത്ത് പല തരം കുറ്റകൃത്യങ്ങളുടെ എണ്ണവും ലോകത്ത് വർദ്ധിക്കുകയാണ്. തട്ടിപ്പറിക്കലും, മോഷണവും മുതൽ സാമ്പത്തിക തട്ടിപ്പുകളും സൈബർ തട്ടിപ്പുകളും ഇതിൽപ്പെടുന്നു. ഇതിനായി സാങ്കേതികവിദ്യകളുടെ ഉപയോഗവും വ്യാപകമായി നടക്കുന്നുണ്ട്. ഇതേ സാങ്കേതികവിദ്യകൾ കുറ്റകൃത്യങ്ങൾ തടയാനും, കുറ്റക്കാരെ കണ്ടുപിടിക്കാനും ഉപയോഗിക്കാമെന്ന വസ്തുത നിലനിൽക്കേ ഇതിനുള്ള പരിശ്രമങ്ങൾ എത്രത്തോളം നടക്കുന്നുണ്ട് എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ട വിഷയമാണ്. ഫോണുകൾ നഷ്ടപ്പെട്ടാൽ അത് കൃത്യമായി പിന്തുടർന്ന്, ആ ഫോണുള്ള സ്ഥലം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യകൾ സൈബർ പോലീസിന്റേയും ടെലികോം കമ്പനികളുടെയും പക്കലുണ്ട്. ഈ സാങ്കേതിക വിദ്യകളെ മറികടക്കാനുള്ള വിദ്യകൾ മോഷ്ടാക്കൾക്ക് അറിയാമെങ്കിലും ഒരു കാലത്തും കണ്ടുപിടിക്കപ്പെടാതിരിക്കാനാവില്ല അവർക്ക്. അതിനുള്ള സുരക്ഷാ ഫീച്ചറുകൾ സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. എങ്കിൽ പോലും കളവ് പോയ ഫോണുകൾ എത്ര പേർക്ക് തിരികെ ലഭിക്കുന്നുണ്ട് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. സാധാരണക്കാരുടെ ഫോൺ മോഷണം പോയാൽ അത് പിന്നെ തിരിച്ച് കിട്ടില്ലെന്ന് പലരും തീരുമാനിക്കുന്നു.
അടുത്തിടെ കൊച്ചിയിൽ നടന്ന ആസൂത്രിത ഫോൺ മോഷണവും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ലോകപ്രശസ്തനായ ഡിജെ അലൻ വാക്കറുടെ കൊച്ചിയിലെ സംഗീതനിശ ആസ്വദിക്കാനെത്തിയതാണ് ആറായിരത്തിലധികം ആളുകൾ. ഒക്ടോബർ ആറിന് വൈകീട്ട് ഏഴരയോടെ ബോൾഗാട്ടി പാലസിൽ ആരംഭിച്ച സംഗീതനിശ കഴിഞ്ഞ് മടങ്ങിയ പലർക്കും സന്തോഷകരമായ ഓർമ്മകളല്ല സംഗീതനിശ സമ്മാനിച്ചത്. 21 ഐഫോണുകളടക്കം 36 ഫോണുകളാണ് പരിപാടിക്കിടെ കളഞ്ഞുപോയത്. പരിപാടി ആസ്വദിക്കുന്നതിനിടെ നൃത്തം വെച്ചും തുള്ളിച്ചാടിയുമാവും ഫോണുകൾ നഷ്ടപ്പെട്ടതെന്ന് ആദ്യം കരുതിയത്. പിന്നീടാണ് ഇതൊരു സംഘടിത കുറ്റകൃത്യമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉത്തരേന്ത്യയിലെ ക്രിമിനൽ സംഘമാണ് കൃത്യത്തിന് പുറകിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരേന്ത്യൻ സ്വദേശികളെ മുംബൈയിൽ വച്ച് പോലീസ് അറസ്റ്റും ചെയ്തിരുന്നു. REPRESENTATIVE IMAGE | WIKI COMMONS
യൂറോപ്യൻ രാജ്യങ്ങളിൽ സൈക്കിളുകളിൽ വന്ന് ഫോൺ തട്ടിപ്പറിച്ച് കളവ് നടത്തുന്നത് ദിവസേന നടക്കുന്നൊരു കാര്യമായി മാറിയിരിക്കുകയാണ്. ബ്രിട്ടനിൽ മാത്രം 200ഓളം ഫോണുകളാണ് ഒരു ദിവസം ഇത്തരത്തിൽ കളവ് പോവുന്നതെന്നാണ് കണക്കുകൾ നൽകുന്ന വിവരം. ഇന്ത്യയിൽ ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലും ഓട്ടോയിലും മറ്റും സഞ്ചരിക്കുമ്പോൾ ഫോൺ തട്ടിപ്പറിച്ച് കൊണ്ട്പോവുന്ന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഒരു ഫോൺ നഷ്ടപ്പെടുന്നത് ആളുകളെ സംബന്ധിച്ച്, പ്രത്യേകിച്ച് സാധാരണക്കാരെ സംബന്ധിച്ച് അവർക്കുണ്ടായേക്കാവുന്ന വലിയൊരു ധനനഷ്ടം കൂടെയാണ്. ഇത് കൂടാതെ തന്നെ ഫോണിലുള്ള ഡാറ്റയുടെ നഷ്ടവും വളരെ വലുതാണ്. ഇതെല്ലാം തിരിച്ച് ലഭിക്കുക എന്നത് അസാധ്യമായ കാര്യമല്ല. നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കാൻ പലതും ചെയ്യാൻ സാധിക്കും. ഒരു ഫോൺ വാങ്ങി ആദ്യം അത് സെറ്റപ്പ് ചെയ്തെടുക്കുമ്പോൾ തന്നെ പല സെറ്റിംഗുകൾ ഓൺ ചെയ്തു വെച്ചാൽ നഷ്ടപ്പെട്ടു പോയ നിങ്ങളുടെ ഫോൺ, അതല്ലെങ്കിൽ ഫോണിലുള്ള ഡേറ്റ തിരിച്ചെടുക്കാൻ സാധിക്കും. അതിനെന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
അടിസ്ഥാനപരമായ സുരക്ഷാഫീച്ചറുകൾ
സാങ്കേതികമായതും, ദിവസേനയുള്ള ഫോൺ ഉപയോഗത്തിന് ആവശ്യമില്ലാത്തതുമായതിനാൽ ആളുകൾ ഈ ഫീച്ചറുകൾ അധികം ശ്രദ്ധിക്കാറില്ല. കഴിയുന്നതും എല്ലാത്തിനും ലോക്ക് സെറ്റ് ചെയ്ത് വയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പാറ്റേൺ, പിൻ, ഫിംഗർപ്രിന്റ്, ഫേസ്ഐഡി(FaceID) എന്നിവപോലുള്ള ഫോൺ ലോക് ചെയ്യാനുള്ള വഴികൾ നിർബന്ധമായും ഉപയോഗപ്പെടുത്തുക. ഇവയിലേതെങ്കിലും ഒന്ന് ഫോണിൽ സെറ്റ് ചെയ്യണം. ഇത് കൂടാതെ ആപ്ലിക്കേഷനുകൾക്ക്, പ്രത്യേകിച്ച് ബാങ്ക് ആപ്ലിക്കേഷനുകൾ, മെസേജിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയവയും ആപ്പ് ലോക്ക് ഉപയോഗിച്ച് ലോക്ക് ചെയ്ത് വയ്ക്കുക. ഇത്തരത്തിൽ ഫോൺ മുഖേന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പൈസ നഷ്ടപ്പെടാതെ ശ്രദ്ധിക്കാം.
“ഫൈൻഡ് മൈ ഡിവൈസ്”(Find My Device) എന്നൊരു ഫീച്ചർ ഐഒഎസിലും ആൻഡ്രോയിഡിലും ഉണ്ട്. ഇത് ആക്ടിവേറ്റ് ചെയ്ത് വയ്ക്കണം. സാംസങ് ഫോണുകളിൽ “സ്മാർട്ട്തിങ്സ് ഫൈൻഡ്”(SmartThings Find) എന്ന പേരിലാണ് ഈ ഫീച്ചറുള്ളത്. കൂടാതെ “മൾട്ടിഫാക്ടർ ഓഥന്റിക്കേഷൻ”(Multifactor Authentication) എന്ന ഫീച്ചറും ഓൺ ചെയ്തു വയ്ക്കുക.
ഓർമ്മകൾ നിറഞ്ഞ ഇഷ്ടം പോലെ ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ ഫോണിൽ ഉണ്ടായേക്കാം. അത് കൂടാതെ കോൺടാക്ടുകൾ, കലണ്ടർ ഐറ്റംസ്, ഡോക്യുമെന്റുകൾ എന്നിവയൊക്കെ ഉണ്ടാവാം. ഇവയെല്ലാം ക്ലൗഡിൽ ബാക്കപ്(Cloud Backup) ചെയ്ത് വയ്ക്കുക. അതുമല്ലെങ്കിൽ ബാക്കപ്പ് ഫയലാക്കി മാറ്റി നിങ്ങളുടെ കമ്പ്യൂട്ടറിലോ ഹാർഡ് വെയറിലോ മെമ്മറി കാർഡിലോ സേവ് ചെയ്തു വയ്ക്കുക. അഥവാ ഫോൺ നഷ്ടപ്പെട്ട് പുതിയൊരു ഫോണിലേക്ക് മാറേണ്ടി വന്നാൽ ഈ ബാക്കപ്പ് ഉപയോഗിച്ച് കൊണ്ട് ചിത്രങ്ങളും, വീഡിയോകളും, മറ്റു ഡോക്യുമെന്റുകളും തിരിച്ചെടുക്കാനാവും.
നോട്ടിഫിക്കേഷനിലും ലോക്ക് സ്ക്രീനിലും മെസ്സേജ് കാണാൻ കഴിയുന്ന “പ്രിവ്യൂ”(Preview) ഫീച്ചർ ഓഫ് ചെയ്തു വയ്ക്കണമെന്ന് ചില ഫോൺ നിർമ്മാതാക്കളും പൊലീസും പറയുന്നു. ഇങ്ങനെ ചെയ്താൽ ലോഗിൻ കോഡുകളും ഒടിപികളും ലോക്ക് സ്ക്രീനിൽ നിന്നും തന്നെ എടുക്കാൻ കഴിയാതെയാവും. അതിലൂടെ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നത് തടയാനാവും. കാലാവസ്ഥ, വാർത്തകൾ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി പ്രിവ്യൂ ഓപ്ഷൻ ഓൺ ആക്കിവെക്കുന്നതിൽ പ്രശ്നമില്ല.
ഐഒഎസിലും ആൻഡ്രോയിഡിലും കൊണ്ട് വരുന്ന പുതിയ സുരക്ഷാ ഫീച്ചറുകൾ ഓൺ ചെയ്തു വയ്ക്കണം. കളവ് പോയാലും ഫോണിൽ നിന്നും ഒന്നും ലഭിക്കാതിരിക്കാൻ പല സുരക്ഷാ ഫീച്ചറുകളും സ്ഥിരമായി ഫോൺ നിർമ്മാതാക്കൾ കൊണ്ട് വരാറുണ്ട്. ഐഫോണിൽ കൊണ്ട് വന്നിട്ടുള്ള “സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ”(Stolen Device Protection) മൂലം പല സെറ്റിംഗുകളും ഫങ്ഷനുകളും ഉപയോഗിക്കാൻ ഫോണിന്റെ ഉടമസ്ഥനല്ലാതെ മറ്റാർക്കും സാധിക്കില്ല. സെക്കന്റ് ഹാൻഡ് വിപണിയിൽ ഫോൺ മറ്റൊരാൾക്ക് വിൽക്കുമ്പോൾ അത് റീസെറ്റ് ചെയ്തിട്ടേ മോഷ്ടാക്കൾക്ക് വിൽക്കാനാവുകയുള്ളൂ. ഐഫോണിലെ ഈ ഫീച്ചർ മൂലം ഫേസ് ഐഡി ഇല്ലാതെ ഫോൺ റീസെറ്റ് ചെയ്യൽ സാധ്യമാവില്ല. ആപ്പിളിൽ പുതുതായി കൊണ്ടു വന്നിട്ടുള്ള “ആക്ടിവേഷൻ ലോക്ക്”(Activation Lock) എന്ന ഫീച്ചർ മൂലം ഫോണിന്റെ പാർട്ടുകൾ വേർപെടുത്തി വിൽക്കാനും സാധ്യമല്ലാതായിട്ടുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
എഐ ഉപയോഗിച്ച് കൊണ്ട് ഫോൺ തട്ടിപ്പറിച്ച് കൊണ്ടുപോവുന്ന ചലനങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ തന്നെ ഫോൺ ലോക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഇതിനെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്(Theft Detection Lock) എന്നാണ് വിളിക്കുന്നത്. ഇതിനായി ആൻഡ്രോയിഡ് ഫോണുകളിലെ സെറ്റിംഗ്സിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ(Theft Protection) ഓൺ ചെയ്തു വയ്ക്കണം. ഇത് കൂടാതെ കളവ് പോയതിന് ശേഷം ഫോൺ ലോക്ക് ചെയ്യുവാൻ കഴിയുന്ന റിമോട്ട് ലോക്ക് എന്ന ഫീച്ചറും ആൻഡ്രോയിഡിലുണ്ട്. ആൻഡ്രോയിഡിലെ “പ്രൈവറ്റ് സ്പേസസ്” എന്ന ഫീച്ചർ ഉപയോഗിച്ച് കൊണ്ട് ഫയലുകൾ സുരക്ഷിതമാക്കി സ്റ്റോർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഫോണിന്റെ ഐഎംഇഐ(IMEI) നമ്പർ എവിടെയെങ്കിലും സുരക്ഷിതമായി കുറിച്ച് വയ്ക്കുക. ഫോൺ കയ്യിലുണ്ടെങ്കിൽ *#06# എന്ന നമ്പറിലേക്ക് ഡയൽ ചെയ്താൽ ഐഎംഇഐ നമ്പർ ലഭിക്കും. ഫോൺ കളവ് പോവുന്നതിന് മുന്നേ ഇത് എഴുതി വെച്ചിട്ടില്ലെങ്കിൽ ഫോൺ വാങ്ങുമ്പോൾ ഉണ്ടായിരുന്ന ബോക്സിൽ ഈ നമ്പറുണ്ടാവും. ഈ നമ്പർ ഫോൺ കാണാതാവുന്ന സാഹചര്യത്തിൽ സൈബർ പൊലീസിന് ആവശ്യം വരും.
ഫോൺ കളവുപോയതിനു ശേഷം
ഫോൺ കളവുപോയാൽ, ഉടൻ തന്നെ പൊലീസിനേയും സിം ക്യാരിയർ (sim carrier) കമ്പനിയെയും വിവരമറിയിക്കുക, പരാതി നൽകുക. സിം ക്യാരിയർ കമ്പനിക്ക് നമ്പർ മരവിപ്പിച്ച് പുതിയൊരു സിം കാർഡോ അല്ലെങ്കിൽ ഇ-സിമ്മോ(e-sim) നൽകാനാവും. ഫോണിന് ഇൻഷുറൻസ് ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും വിവരമറിയിക്കുക. കൂടാതെ നിങ്ങളുടെ ബാങ്കിലും വിവരമറിയിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എന്തെങ്കിലും സംശയാസ്പദമായ പണമിടപാടുകൾ നടക്കുന്നുണ്ടോ എന്ന് ബാങ്കിന് നിരീക്ഷിക്കാനാകും.
ഫോൺ കളവുപോയതിനു ശേഷം ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ഉപയോഗിച്ച് ഫോൺ എവിടെയെന്ന് ട്രാക്ക് ചെയ്യുക. ഐഫോണുകൾ iCloud.com/find എന്ന ലിങ്കിലും ആൻഡ്രോയിഡ് ഫോണുകൾ www.google.com/android/find എന്ന ലിങ്കിലും ട്രാക്ക് ചെയ്യാനാകും. സാംസങ് ഫോണുകൾക്കു പ്രത്യേകമായി https://smartthingsfind.samsung.com/login എന്ന ലിങ്കിലൂടെയും ട്രാക്ക് ചെയ്യാനാകും.
ഈ സർവീസുകൾക്ക് ഫോണിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ അല്ലെങ്കിൽ ഏറ്റവും അവസാനമായി എവിടെയായിരുന്നു എന്നതിന്റെ ലൊക്കേഷൻ മാപ്പിൽ അടയാളപ്പെടുത്തി കാണിച്ച് തരാനാകും. വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും കളഞ്ഞു പോയാലും ഇവ ഉപയോഗിച്ച് കണ്ടെടുക്കാനാവുന്നതാണ്. എയർ ടാഗുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്ക് സമാനമായി ഐഫോണുകളും കണ്ടെത്താനാകുമെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോണിന് ഇന്റർനെറ്റിനോട് കണക്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ ഓഫ് ആയി കിടക്കുകയാണെങ്കിലോ അടുത്തുള്ള ആപ്പിൾ ഉൽപ്പന്നവുമായി ബ്ലൂ ടൂത്തിലൂടെ സന്ദേശമയക്കാൻ പറ്റും. ഇതിന് സമാനമായ സാങ്കേതികവിദ്യയിലൂടെ പുതിയ പിക്സൽ ഫോണുകൾ ട്രാക്ക് ചെയ്യാനാകുമെന്ന് ഗൂഗിളും അവകാശപ്പെടുന്നുണ്ട്.
സൈലന്റിലാണെങ്കിൽ പോലും ഫോണിൽ ശബ്ദം പ്ലേ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. അടുത്തെവിടെയെങ്കിലും ഫോൺ ഉണ്ടെങ്കിൽ ഇതിലൂടെ ഫോൺ കണ്ടെത്താൻ സാധിക്കും. “ലോസ്റ്റ് മോഡ്” (Lost Mode) എന്ന സ്ഥിതിയിലേക്ക് ഫോണിനെ മാറ്റുവാൻ വെബ്സൈറ്റിലൂടെ ഐഫോണുകളിൽ സാധ്യമാണ്. ഇതിലൂടെ ഫോൺ ലോക്കാകുകയും ഉടമസ്ഥരുടെ കോൺടാക്റ്റ് വിവരങ്ങൾ ഫോണിൽ പ്രദർശിപ്പിക്കാനുമാവും.
ഫോൺ കളഞ്ഞുപോയെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഫോൺ ഉണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെങ്കിൽ ഒരിക്കലും തനിയെ പോയി ഫോൺ തിരിച്ചെടുക്കാൻ ശ്രമിക്കരുത്. നിർബന്ധമായും പൊലീസിനെ അറിയിച്ച്, അവരെയും കൂട്ടി വേണം ഫോൺ തിരിച്ചെടുക്കാൻ പോവേണ്ടത്.REPRESENTATIVE IMAGE | WIKI COMMONS
എന്നിട്ടും ഫോൺ കണ്ടെത്താനായില്ലെങ്കിൽ എന്തു ചെയ്യണം
മേൽപ്പറഞ്ഞതെല്ലാം ചെയ്തിട്ടും ഫോൺ കണ്ടെത്താനായില്ലെങ്കിൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. നഷ്ടപ്പെട്ട ഫോണിലൂടെ പ്രവേശിക്കാൻ സാധ്യതയുള്ള എല്ലാ അക്കൗണ്ടുകളും ആ ഫോണിൽ നിന്നും ലോഗൗട്ട് ചെയ്യാൻ ആപ്ലിക്കേഷന്റെ വെബ്സൈറ്റിലൂടെയോ മറ്റു ഫോണിൽ ലോഗിൻ ചെയ്ത ആപ്ലിക്കേഷനിലൂടെയോ സാധ്യമാവും. ഇത് ആദ്യം ചെയ്യണം. പിന്നീട് ഈ അക്കൗണ്ടുകളുടെ പാസ് വേർഡ് മാറ്റുക. മൾട്ടിഫാക്ടർ ഓഥന്റിക്കേഷൻ എന്ന ഫീച്ചർ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ അതിലെ ഡിവൈസ് ലിസ്റ്റിൽ നിന്നും കളഞ്ഞു പോയ ഫോൺ ഒഴിവാക്കുക. ലോഗിൻ കോഡുകൾ ലഭിക്കാനായി നിങ്ങളുടെ ഇമെയിലും മൾട്ടിഫാക്ടർ ഓഥന്റിക്കേഷനിൽ ചേർക്കുക.
കൂടാതെ വെബ്സൈറ്റിലൂടെ ഫോൺ മൊത്തം റീസെറ്റ് ചെയ്യാൻ സാധിക്കും, ഇത് ചെയ്യുക. ഐഫോൺ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യാനാവാത്ത അവസ്ഥയിലാണെങ്കിൽ ഓൺലൈൻ വരുമ്പോൾ മാത്രമേ ഇത് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് ആപ്പിൾ പറയുന്നു. റീസെറ്റ് ചെയ്യുന്നതിന് മുൻപ് ഫോൺ തിരികെ ലഭിക്കുകയാണെങ്കിൽ ഇത് റദ്ദാക്കാവുന്നതാണ്. ഫോണിലുള്ള മെമ്മറി കാർഡിലെ വിവരങ്ങൾ ഇങ്ങനെ കളയാനാവില്ലെന്ന് ഗൂഗിൾ പറയുന്നു. ഫോൺ റീസെറ്റ് ചെയ്താൽ പിന്നീട് ഫൈൻഡ് മൈ ഡിവൈസിലൂടെ ഫോൺ കണ്ടെത്താൻ കഴിയാതെയാവും.
എത്രത്തോളം സുരക്ഷാഫീച്ചറുകൾ ഓൺ ആക്കി വച്ചാലും, എത്രത്തോളം സൂക്ഷ്മതയോടെ കൈകാര്യം ചെയ്താലും മോഷണം തടയാമെന്ന് ഒരിക്കലും പൂർണ്ണമായൊരു ഉറപ്പ് നൽകാനാവില്ല. ഫോൺ മോഷണം ഒരു സംഘടിത കുറ്റകൃത്യമായി നടക്കുന്ന ഈ കാലത്ത്, ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയമപാലകരുടെ ഭാഗത്ത് നിന്നും അത് തടയാനുള്ള നടപടികളും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.