TMJ
searchnav-menu
post-thumbnail

Technotopia

AI കാലത്തെ "ഡെർട്ടി പിക്ചർ" ഭാഗം 1 - ഓൺലിഫാൻസ് 

18 Nov 2024   |   6 min Read
ഹരിനാരായണന്‍ കെ

സാങ്കേതിക വിദ്യകളുടെ മുന്നേറ്റം മനുഷ്യജീവിതം എളുപ്പമാക്കുമെന്നാണ് നമ്മൾ കരുതിയിരുന്നത്. 2000-10 കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ ചുരുക്കം ചില വീടുകളിൽ മാത്രമേ കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നുള്ളൂ. ക്രമേണ കമ്പ്യൂട്ടറുകൾ ഉള്ള വീടുകളുടെ എണ്ണം കൂടിവന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അതിന് മുന്നേ മിക്ക വീടുകളിലും കമ്പ്യൂട്ടറുകൾ എത്തിത്തുടങ്ങിയിരുന്നു. പ്രധാനമായും ജോലി ആവശ്യങ്ങൾക്കും, കുട്ടികളുടെ പഠനത്തിനും സഹായമാവാനാണ് മിക്ക വീടുകളിലും കമ്പ്യൂട്ടറുകൾ വാങ്ങി തുടങ്ങിയത്. കാർ പോലൊക്കെ ഒരു സ്റ്റാറ്റസ് സിംബൽ കൂടെയായിരുന്നു ഒരു കാലത്ത് വീടുകളിൽ കമ്പ്യൂട്ടറുകൾ. ഇതിൽ തന്നെ കമ്പ്യൂട്ടറുകളുള്ള എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. ആളുകളുടെ കൈകളിൽ മിനി കമ്പ്യൂട്ടറുകൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സ്മാർട്ട്ഫോണുകളുണ്ട്. കൂടാതെ ഇവയിലെല്ലാത്തിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ സ്ഥിരമായി എല്ലാ സമയത്തും ലഭിക്കുന്നു.

ഇന്റർനെറ്റിൽ ലഭ്യമല്ലാത്തതൊന്നുമില്ല. പഠനത്തിനും തൊഴിലിനും വിനോദത്തിനും, ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടതെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തിച്ച് തരുന്ന സാങ്കേതിക വിദ്യയുടെ ദൂഷ്യഫലങ്ങൾ നേരിട്ടും, കുടുംബ-സുഹൃത് വലയങ്ങളിലൂടെയും, വാർത്തകളിലൂടെയും നമ്മളിൽ പലരും അനുഭവിച്ചറിഞ്ഞവരാവും. കുറ്റകൃത്യങ്ങൾ പലതും സൈബർ വിദ്യകളുപയോഗിച്ച് നടന്നുവരുന്നു. പല കുറ്റകൃത്യങ്ങളിലും നേരിട്ട് സൈബർ വിദ്യകൾ ഉപയോഗിച്ചില്ലെങ്കിലും തെളിവുകൾ നശിപ്പിക്കാനും, ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയെടുക്കാനും സൈബർ വിദ്യകൾ കുറ്റവാളികൾ ഉപയോഗപ്പെടുത്തുന്നു. ഇതിൽ കാണുന്ന പ്രധാന കുറ്റകൃത്യങ്ങൾ ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളുമാണ്. AI(നിർമ്മിത ബുദ്ധി അഥവാ Artificial Intelligence)  പോലുള്ള സാങ്കേതിക വിദ്യകൾ സാധാരണക്കാരുടെ കൈകളിൽ വരെ ലഭ്യമായിത്തുടങ്ങിയതോടെ അവർ, അവരറിയാതെതന്നെ പലതരം കുറ്റകൃത്യങ്ങളും AI ടൂൾസ് ഉപയോഗിച്ച് നടത്തുന്നു. മോർഫിംഗ്, മുഖം മാറ്റി വച്ച് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉണ്ടാക്കിയെടുക്കൽ എന്നത് AI ഉപയോഗിച്ച് വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യമായി മാറിയിട്ടുണ്ട്. ഇതിന്റെ മികച്ച ഒരുദാഹരണമാണ് സൗത്ത് കൊറിയയിൽ സംഭവിച്ചത്. സൗത്ത് കൊറിയ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് AI ഉപയോഗിച്ച് പരിചയക്കാരായ സ്ത്രീകളുടെയും അഭിനേതാക്കളുടെയും പോപ്പ് താരങ്ങളുടെയുമെല്ലാം നഗ്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിർമ്മിച്ചെടുക്കുന്ന കുറ്റകൃത്യങ്ങൾ. ഇതിൽ കുട്ടികൾ പോലും ഇരകളായവരിലും കുറ്റകൃത്യം നടത്തിയവരുമുണ്ട് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

പാശ്ചാത്യ രാജ്യങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ കണ്ട് വരുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇതിൽ തന്നെ യൂറോപ്പിലും അമേരിക്കയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ചില കുറ്റകൃത്യങ്ങൾ നടുക്കുന്നവയാണ്. സുഹൃത്തുക്കളുടെയും കാമുകിമാരുടെയും മുൻകാമുകിമാരുടെയും കുടുംബത്തിൽപ്പെട്ടവരുടെയും, AI ഉപയോഗിച്ച് നിർമ്മിച്ചെടുത്തതും അല്ലാത്തതുമായുള്ള നഗ്നചിത്രങ്ങളും വീഡിയോദൃശ്യങ്ങളും വെബ്സൈറ്റുകളിലൂടെ പണം വാങ്ങി വിൽക്കുകയാണ്. ഇവയിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങളടക്കം പണം വാങ്ങി വിറ്റ സംഭവങ്ങൾ യുഎസിലും യുകെയിലും നടന്നിട്ടുണ്ട്. ഓൺലിഫാൻസ്(OnlyFans) എന്ന പേരിലുള്ള സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ കോണ്ടന്റുകൾ വിൽക്കാൻ കഴിയുന്ന “സമൂഹമാധ്യമ”മാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
കോവിഡ് കാലത്ത് സ്മാർട്ട്ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗം വർദ്ധിച്ചപ്പോഴാണ് 2016ൽ സ്ഥാപിതമായ ഓൺലിഫാൻസിന്റെ വളർച്ചയും സംഭവിച്ചത്. പാട്രിയോൺ(Patreon) പോലുള്ള, കോണ്ടന്റുകൾക്കു സബ്സ്ക്രിപ്ഷൻ നിരക്ക് ഏർപ്പെടുത്തി ആളുകൾക്ക് വാങ്ങാൻ കഴിയുന്ന സേവനമാണ് ഓൺലിഫാൻസും കൊണ്ടുവന്നത്. പക്ഷേ സെലിബ്രിറ്റീസും, പോൺ സ്റ്റാറുകളും, മോഡലുകളുമെല്ലാം നഗ്ന ചിത്രങ്ങളും, വീഡിയോദൃശ്യങ്ങളും മറ്റു ലൈംഗിക കോണ്ടന്റുകളും ഓൺലിഫാൻസ് മുഖേന വിൽപ്പനയ്ക്ക് വച്ചതോടെ സൈറ്റിന്റെ പ്രചാരം വൻതോതിൽ വർദ്ധിച്ചു. കോളേജ് വിദ്യാർത്ഥികളടക്കം പോക്കറ്റ് മണിക്ക് വേണ്ടിയും, പഠനച്ചിലവുകൾക്കും മറ്റും തങ്ങളുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും വില്പനയ്ക്ക് വയ്ക്കുന്നത് പതിവല്ലാത്ത കാഴ്ചയായി പാശ്ചാത്യ രാജ്യങ്ങളിൽ മാറി. ഇതിൽ നിന്ന് വലിയ വരുമാനവും അവർക്കെല്ലാം ലഭിക്കാൻ തുടങ്ങി. പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആയി മാറി. 240 മില്യണിലധികം ഉപഭോക്താക്കളാണ് നിലവിൽ ഓൺലിഫാൻസിനുള്ളത്. ഇതിൽ 3.2 മില്യൺ കോണ്ടന്റ് ക്രിയേറ്റർമാറും ഉൾപ്പെടുന്നു.

വളരെ സുരക്ഷിതമായൊരു സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് തങ്ങൾ കെട്ടിപ്പടുക്കുന്നതെന്നാണ് ഓൺലിഫാൻസിന്റെ വാദം. സൈറ്റിൽ വരുന്ന കണ്ടന്റുകൾ കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും, അനുവാദമില്ലാതെ ആരുടെയും ചിത്രങ്ങളോ ദൃശ്യങ്ങളോ സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെടുന്നില്ലെന്ന് തങ്ങൾ ഉറപ്പ് വരുത്താറുണ്ടെന്നും ഓൺലിഫാൻസ് അവകാശപ്പെടുന്നു. എങ്കിലും സത്യാവസ്ഥ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. യുഎസിൽ മാത്രം തങ്ങളുടെ അനുവാദമില്ലാതെ ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന പേരിൽ 128 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പുരുഷന്മാർ നൽകിയ കേസുകളും സ്ത്രീകൾ നൽകിയ കേസുകളും ഒരുപോലെ ഉൾപ്പെടുന്നു എന്നതും ശ്രദ്ധയിൽ വരുത്തേണ്ട കാര്യമാണ്. എങ്കിലും ഭൂരിപക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. ജനുവരി 2019 മുതൽ നവംബർ 2023 വരെയുള്ള കണക്കുകൾ മാത്രമാണ് ഈ 128 കേസുകൾ. റോയ്റ്റേഴ്സ് നടത്തിയ അന്വേഷണങ്ങളിലാണ് കേസിന്റെ വിവരങ്ങൾ പുറത്ത് കൊണ്ടുവരാനായത്.

മുൻകാല കാമുകന്മാരാണ് തങ്ങളുടെ അനുവാദം കൂടാതെ ചിത്രങ്ങളും, ദൃശ്യങ്ങളും ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്തതെന്ന് കേസ് നൽകിയ മിക്ക സ്ത്രീകളും പറയുന്നു. ദൃശ്യങ്ങളും ചിത്രങ്ങളും തങ്ങളുടെ അനുവാദത്തോടെ എടുത്തതായിരുന്നെങ്കിലും സൈറ്റിൽ അപ്ലോഡ് ചെയ്തത് തങ്ങളോട് ചോദിക്കാതെയായിരുന്നുവെന്നും പലരും പറയുന്നു. ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്യപ്പെടുന്ന കോണ്ടന്റുകൾ പിന്നീട് മറ്റു പല സൈറ്റുകളിലും അപ്ലോഡ് ചെയ്യപ്പെടാറുണ്ട്. ആധുനിക കാലത്തെ പ്രണയബന്ധങ്ങളും സുഹൃത്ബന്ധങ്ങളും സാങ്കേതികവിദ്യകളുടെ വളർച്ചയിലൂടെ എങ്ങനെ മാറുന്നു എന്നതും ഇത്തരം സംഭവങ്ങൾ തുറന്നുകാണിക്കുന്നു. ക്യാമറ ഉള്ള ഫോൺ ഉണ്ടെങ്കിൽ ഇന്ന് ആർക്കും ഒരു പോൺ ഫിലിം ചിത്രീകരിക്കാം, വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കാം. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്യുന്നത് പല പ്രണയബന്ധങ്ങളിലും പതിവായി മാറുന്നു. പക്ഷേ പങ്കാളിയുടെ അനുവാദം കൂടാതെ സൈറ്റുകളിൽ ഇത് അപ്ലോഡ് ചെയ്യുന്നതാവട്ടെ വലിയൊരു ചതിയാണ്, മാത്രമല്ല അത് നിയമവിരുദ്ധവുമാണ്. പലരുടേയും ജീവിതം തന്നെ തകരാൻ ഇത് കാരണമായിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഓൺലിഫാൻസിൽ സംഗീതജ്ഞരും കലാകാരുമടക്കം അവരുടെ കലാപരമായ സൃഷ്ടികൾ വിൽക്കുന്നുണ്ടെന്നും, ഓൺലിഫാൻസ് അതിനും കൂടെയുള്ള പ്ലാറ്റ്ഫോർമാണെന്നുമാണ് സൈറ്റിന്റെ വാദം. എത്ര ആളുകളാണ് സൈറ്റിൽ “അഡൾട്ട്”(adult) കോണ്ടന്റുകൾ പ്രസിദ്ധീകരിക്കുന്നത് എന്നതിന്റെ കൃത്യമായ കണക്കുകൾ സൈറ്റിന്റെ പക്കലില്ല. എന്നാൽ കലാപരമായ കോണ്ടന്റുകൾ കൂടുതലും ഇത്തരത്തിൽ വിൽക്കപ്പെടുന്നത് പാട്രിയോണിലാണ്(Patreon). ചില ആളുകൾ സൈറ്റിനെ ദുരുപയോഗം ചെയ്തത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള കോണ്ടന്റുകൾ സൈറ്റിൽ നിന്നും മോഡറേറ്റർമാർ കളഞ്ഞിട്ടുണ്ടെന്നും ഓൺലിഫാൻസ് അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള കോണ്ടന്റുകൾ സൈറ്റിൽ പ്രചരിപ്പിച്ചവരെ സ്ഥിരമായി വിലക്കിയെന്നും ഓൺലിഫാൻസ് അറിയിച്ചു. യുഎസിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ പരാമർശിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സൈറ്റിൽ നിന്നും അത് അപ്ലോഡ് ചെയ്തവർ തന്നെയോ അല്ലെങ്കിൽ മോഡറേറ്റർമാരോ കളഞ്ഞിട്ടുണ്ടെന്ന് ഓൺലിഫാൻസ് പറയുന്നുണ്ടെങ്കിലും പോലീസിൽ പരാതിപ്പെട്ട് ഒരു വർഷത്തോളമായതിന് ശേഷമാണ് പലതും ഡിലീറ്റ് ചെയ്തിട്ടുള്ളത്. ഈ വിവരവും പക്ഷേ ഓൺലിഫാൻസ് നൽകിയതല്ല, റോയ്റ്റേഴ്സിന്റെ അന്വേഷണങ്ങളിൽ വെളിപ്പെട്ടതാണ്.

2022നു ശേഷം ഇത്തരത്തിലുള്ള പ്രവർത്തികൾ തടയാനായി ഓൺലിഫാൻസ് സൈറ്റിലെ നിയമങ്ങൾ കർശനമാക്കിയതാണ്. വീഡിയോയിലെയോ ചിത്രത്തിലെയോ ഉൾപ്പെട്ട എല്ലാ ആളുകളുടെയും തിരിച്ചറിയൽ രേഖയും, സമ്മതവും വെളിപ്പെടുത്തിയാൽ മാത്രമേ ഇവയെല്ലാം പ്രസിദ്ധീകരിക്കാൻ കഴിയുകയുള്ളൂ എന്ന നില സൈറ്റിൽ വന്നിട്ടുണ്ടെന്ന് സൈറ്റ് അവകാശപ്പെടുന്നു. എങ്കിൽ പോലും അനുമതി ഇല്ലാതെ പല കോണ്ടന്റുകൾ സൈറ്റിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ഓൺലിഫാൻസിന് മറുപടിയില്ല. മോഡറേറ്റർമാരെല്ലാരും മനുഷ്യന്മാർ തന്നെയാണ്, അല്ലാതെ AI അല്ലെന്നാണ് ഓൺലിഫാൻസിന്റെ സിഇഒ കെയ്ലി ബ്ലെയർ അവകാശപ്പെടുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട വീഡിയോ അപ്ലോഡ് ചെയ്ത ഒരു കേസിലെ ഇര വീഡിയോ ദൃശ്യങ്ങളിൽ “നോ” എന്ന് പറയുന്നത് വളരെ വ്യക്തമാണ്. മനുഷ്യരാണ് മോഡറേറ്റർമാർ എന്ന അവകാശപ്പെടുമ്പോൾ വീഡിയോയിൽ അവരിത് കണ്ടില്ലേ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. ഓൺലിഫാൻസിന്റെ അവകാശവാദങ്ങൾ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

5 ഡോളർ മുതൽ 50 ഡോളർ വരെയുള്ള നിരക്കുകളിലാണ് “ഫാൻസ്” എന്ന് വിളിക്കപ്പെടുന്ന സബ്സ്ക്രൈബർമാർക്ക് ഓൺലിഫാൻസ് മുഖേന കോണ്ടന്റുകൾ വിൽക്കപ്പെടുന്നത്. കൂടാതെ ക്രിയേറ്റർമാർക്ക് മെസ്സേജ് അയക്കാനും, ഒറ്റത്തവണ വില്ക്കപ്പെടുന്ന വീഡിയോസിനുമെല്ലാം ഇതിലും കൂടിയ നിരക്കുകൾ ചാർജ് ചെയ്യാൻ കഴിയും. ഈ നിരക്കിലെ 80 ശതമാനവും ക്രിയേറ്റർമാർക്ക് ലഭിക്കുകയും 20 ശതമാനം മാത്രമാണ് ഓൺലിഫാൻസ് ഫീസ് ആയി എടുക്കുന്നതും. അതിനാൽ തന്നെ വളരെ ആകർഷകമായ പ്ലാറ്റ്ഫോം ആയി മാറാൻ ഓൺലിഫാൻസിന് അധികനാളുകൾ വേണ്ടിവന്നില്ല. പണക്കാർക്കും പാവപ്പെട്ടവർക്കുമിടയിലെ അന്തരം വർധിച്ചു വരുന്ന പുതിയ കാലഘട്ടത്ത്, മാന്യമായ ശമ്പളമോ, വരുമാനമോ ലഭിക്കാതെ ഇത്തരം തൊഴിലുകൾക്കിറങ്ങേണ്ടി വരുന്ന ആളുകളെ എത്രകാലം നമ്മൾ കുറ്റം പറയും? 2022ൽ ഓൺലിഫാൻസിന്റെ ടാക്സിന് മുന്നേയുള്ള ലാഭം 525 ഡോളറായായിരുന്നു. 2020നു ശേഷം, 3 വർഷത്തിനുള്ളിലെ 100 മടങ്ങിന്റെ വർധനവാണിത്. വരുമാനമാവട്ടെ 1 ബില്യൺ ഡോളറിലധികവും.

റൊമാനിയയിൽ മുൻ ബോക്സർ ആൻഡ്രൂ ടെയ്റ്റ് ബലാത്സംഗത്തിനും, മനുഷ്യക്കടത്തിനും, സ്ത്രീകളെ നിർബന്ധിച്ച് ഓൺലിഫാൻസ് കോണ്ടന്റുകൾ നിർമ്മിച്ചതിന്റെ പേരിലും കേസിൽ അകപ്പെട്ടിരിക്കുകയാണ്. അബോധാവസ്ഥയിലായിരുന്ന കാമുകിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്തതിന് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഒരാൾ വിചാരണ നേരിടുന്നുണ്ട്. 4 സ്ത്രീകളെയും 17 വയസുള്ള ഒരു കൗമാരക്കാരിയെയും മയക്കിക്കിടത്തി ബലാത്സംഗം ചെയ്ത വീഡിയോ ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്തതിന് തായ്ലാൻഡിലെ ഒരു ദമ്പതി കേസ് നേരിടുകയാണ്. ബ്രിട്ടനിലെ മുൻ റിയാലിറ്റി ഷോ മത്സരാർത്ഥി ആയിരുന്നു സ്റ്റീഫൻ ബെയർ എന്നയാൾ മുൻകാമുകിയുടെ ലൈംഗിക ദൃശ്യങ്ങൾ അനുവാദമില്ലാതെ ഓൺലിഫാൻസിൽ അപ്ലോഡ് ചെയ്തതിന് ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ള മറ്റു 17 കേസുകളാണ് യുകെയിൽ മാത്രം റോയ്റ്റേഴ്സിന് കണ്ടെത്താനായത്.

കെയ്ലി ബ്ലെയർ- ഓൺലിഫാന്‍സ് സിഇഒ | PHOTO: FACEBOOK
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വലിയൊരു വിഭാഗം ആളുകളും പരാതിപ്പെടുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. മുൻകാമുകന്മാരായതിനാലും, തങ്ങളുടെ ലൈംഗിക ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമായി പൊലീസിന്റെ അടുത്ത് പോകുവാനുള്ള മടി മൂലവും, നാണക്കേട് മൂലവും പലരും ഇതിനെതിരെ പരാതിപ്പെടുന്നില്ല, തുറന്നു പറയുന്നില്ല. മാത്രമല്ല ഉഭയ സമ്മതത്തിലൂടെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോകൾ പരസ്യമാക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളും കൃത്യമായി പല സ്ഥലത്തും നിർവചിച്ചിട്ടില്ല. കൂടാതെ ഇത്രയും വലിയൊരു വിഭാഗം ആളുകൾ ഇത്തരത്തിലൊരു പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ, ഇതിൽ നിന്നും കുറ്റവാളികളെ കണ്ടെത്തുക എന്നത് നിയമസംവിധാനങ്ങൾക്ക് തലവേദനയാവുകയാണ്. കുറ്റവാളികളെ കണ്ടെത്തിയാൽ തന്നെ അവർക്കെതിരെ നടപടിയെടുക്കുക എന്നതിനപ്പുറത്തേക്ക് സൈറ്റിനെതിരെ നടപടിക്ക് ആരും നീങ്ങാറില്ല.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരകളായവരുടെ വീട്ടിലേക്ക് ആളുകൾ തിരഞ്ഞെത്തുന്ന സംഭവങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത എന്നത് ഒരു ചോദ്യചിഹ്നമാവുമ്പോൾ ഇത്തരത്തിലൊരു ദുരന്തത്തിലൂടെ കടന്നുപോകുന്ന ഇരകളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന സംഘർഷങ്ങളും അവരുടെ സ്വകാര്യതയും ഒന്നും മിക്കവരും  മാനിക്കുന്നില്ല. കാമുകന്റെ നിർബന്ധത്തിന് വഴങ്ങി, പിന്നീട് ഡിലീറ്റ് ചെയ്യാം എന്ന വാക്കിനെ വിശ്വസിച്ച് ഇത്തരം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന പല സ്ത്രീകളും ചതിക്കുഴികളിൽ വീഴുകയാണ്. പലയിടത്തും കാമുകി കാമുകന്മാർ സ്വയം ചിത്രീകരിക്കുന്ന ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ആധുനിക ഡിജിറ്റൽ യുഗത്തിൽ റോമാൻസിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇത് കൂടാതെ തന്നെ “സ്വിങ്ങിങ്”(swinging), “കക്കോൾഡ്”(Cuckold) എന്നിവ പോലുള്ള ലൈംഗിക വ്യവഹാരങ്ങളും ഇന്ന് പതിവാകുന്നു.

ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഓൺലിഫാൻസിന് വലിയപ്രചാരമാണുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കേസുകൾ എങ്ങും രജിസ്റ്റർ ചെയ്യപ്പെട്ടതായുള്ള വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ നടന്നിട്ടില്ലെന്ന് ഉറപ്പ് പറയാനും കഴിയില്ല. ബലാത്സംഗം എന്നത് ഇന്ത്യയിൽ ആണധികാരം സ്ഥാപിക്കുന്ന ഒരു പവർ മൂവ്(Power move) കൂടെയാണല്ലോ. റെഡിറ്റിലൂടെയും(Reditt) പഴയ ട്വിറ്ററായിരുന്ന(Twitter) എക്സിലൂടെയുമാണ്(X) ഇന്ത്യയിൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന ആളുകൾ ഓൺലിഫാൻസ് പോലുള്ള സൈറ്റുകളിൽ തങ്ങൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾക്കും വീഡിയോ ദൃശ്യങ്ങൾക്കുമായി പ്രചാരണം നടത്തുന്നത്. ഇൻസ്റ്റഗ്രാമിലും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും മെറ്റയുടെ(Meta) കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ്(Community Guidelines) കർശനമായതിനാൽ ഇതിനെല്ലാം ഒരു പരിധിയുണ്ട്.

ആധുനിക ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത എന്നൊന്നില്ല. വലിയ കോപ്പറേറ്റുകൾ അത് എത്രത്തോളം ഉറപ്പ് നൽകിയാലും നമ്മുടെ വിവരങ്ങളെല്ലാം അവരുടെ പക്കലുണ്ട്, ഓരോ നിമിഷത്തിലും അവരത് ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിൽ നമ്മളെ സംരക്ഷിക്കാൻ നമ്മൾക്ക് സ്വയം കഴിഞ്ഞെന്ന് വരില്ല. ഭീമന്മാരായ കോർപറേറ്റുകൾക്കെതിരെ പോരാടാനുള്ള ശക്തിയോ സമ്പത്തോ സാധാരണക്കാർക്കില്ല. അതിന് ജനങ്ങൾക്ക് സഹായമാവേണ്ടത് സർക്കാരുകളാണ്, ലോകത്തെ നിയമസംവിധാനങ്ങളാണ്. ഇത്തരം ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ സാധ്യമാക്കുന്ന ഓൺലിഫൻസ് പോലുള്ള സൈറ്റുകൾ കർശനമായ നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവരിക എന്നത് സർക്കാരുകൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്.



#Technotopia
Leave a comment