
പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്
കഴിഞ്ഞ ദിവസം കീവില്‍ റഷ്യ നടത്തിയ ആക്രമണത്തിന് എതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. റഷ്യന്‍ ആക്രമണത്തില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്ന് പറഞ്ഞ ട്രംപ് പുടിനോട് യുദ്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വളരെ തെറ്റായ സമയത്താണ് ആക്രമണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, റഷ്യയ്‌ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല.
യുക്രെയ്ന്‍ തലസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളുടേയും മേല്‍ ധാരാളം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായ്ക്കുശേഷം കീവില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അതിവേഗം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ജനുവരിയില്‍ ചുമതലയേറ്റ ട്രംപ് സമാധാന ചര്‍ച്ചകളില്‍ തുടര്‍ച്ചയായി തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
ട്രംപ് പുടിനെ വളരെ അപൂര്‍വമായേ വിമര്‍ശിക്കാറുള്ളൂ. 'ആവശ്യമായിരുന്നില്ല, കൂടാതെ വളരെ മോശം സമയവും, വ്ളാഡിമിർ, അവസാനിപ്പിക്കൂ!,' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് ആക്രമണം ഉണ്ടായത്.
തനിക്ക് ആരോടും കൂറില്ലെന്നും ജീവനുകളെ രക്ഷിക്കുന്നതിനോട് മാത്രമാണ് കൂറെന്നും ട്രംപ് പറഞ്ഞിരുന്നു.