
അര്‍ജുന്റെ മൃതദേഹം കണ്ടെത്തി
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹവും ലോറിയും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി.
ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. കാണാതായി 72-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.
ജൂലായ് 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ജൂലൈ 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്.
ജൂലൈ 23 ന് റഡാര്‍, സോണാര്‍ സിഗ്‌നലുകളില്‍ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്റെ ശക്തമായ സിഗ്‌നലുകള്‍ കിട്ടി. ജൂലൈ 28 ന് ശക്തമായ മഴയും ഒഴുക്കും കാരണം തിരച്ചില്‍ നിര്‍ത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14 ന് രണ്ടാം ഘട്ട തിരച്ചില്‍ തുടങ്ങി. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്.